2014 ജൂൺ 27, വെള്ളിയാഴ്‌ച

കുശിറാം പ്ലാസ?

ദേശീയ ഗെയിംസ് കേരളത്തിൽ നടക്കാൻ പോവുകയാണ്. 2015 ജനുവരിയിൽ. കളിസ്ഥലങ്ങൾ ഒക്കെ തയ്യാറായി ക്കൊണ്ടിരിക്കുന്നു. 7 ജില്ലകളിലായി കിടക്കുന്ന 29   കളിസ്ഥലങ്ങളിൽ 18 സ്ഥലങ്ങളുടെ  പേരിടൽ ചടങ്ങും നടന്നു കഴിഞ്ഞു.  ഭാരതത്തിലെ പ്രശസ്ത കളിക്കാരുടെ പേരാണ് ഇട്ടിരിക്കുന്നത്.  കുശിറാം പ്ലാസ, ഹവാ സിംഗ് പ്ലാസ,  ബൽബിന്ദർ സിംഗ് പ്ലാസ, കർണി സിംഗ് പ്ലാസ  തുടങ്ങിയ പേരുകൾ. എന്താണീ പ്ലാസ എന്നതിനർത്ഥം? കളിസ്ഥലം എന്നാണോ? മൈതാനം എന്ന് തനി മലയാളത്തിൽ ഇട്ടാൽ പോരായിരുന്നോ   ആംഗലേയ പണ്ഡിതരെ?

ഇവരൊക്കെ പ്രശസ്തർ തന്നെ. പക്ഷെ കേരളത്തിൽ ഒരു ദേശീയ കായിക മത്സരം നടക്കുമ്പോൾ കേരളത്തിലെ സ്പോർട്സ് മേഖലയ്ക്ക് ഉണർവ് നൽകാനും അത് വളർത്താനും അല്ലേ ഈ അവസരം ഉപയോഗിക്കേണ്ടത്? വിവിധ കായിക ഇനങ്ങളിൽ കേരളത്തിനും,ഭാരതത്തിനും അഭിമാനമായ, സ്വന്തം കഴിവും പ്രയത്നവും കാഴ്ചവച്ച അനേകം താരങ്ങൾ കേരളത്തിൽ ഉണ്ട്. ജീവിച്ചിരിക്കുന്നവരും    കാലയവനികയിൽ മറഞ്ഞവരും ആയി . അവരുടെ പേര് ഈ കളിസ്ഥലങ്ങൾക്ക് നൽകുക ആയിരുന്നില്ലേ ഉചിതം?  ഈ കളിസ്ഥലങ്ങളുടെ പേരുകൾ പറയുമ്പോൾ എങ്കിലും ഇവർ  നമ്മുടെ മനസ്സിൽ വരുമായിരുന്നല്ലോ. ഇവിടെ മത്സരിക്കുന്ന നമ്മുടെ പുതിയ തലമുറയിലെ കായിക താരങ്ങൾ മുൻ കാല താരങ്ങളെ ഓർക്കുവാനുള്ള ഒരു സന്ദർഭം ലഭ്യമാകുമായിരുന്നല്ലോ. ദേശീയ കാഴ്ചപ്പാട് വേണ്ടെന്നോ സങ്കുചിത മനോഭാവം കാട്ടണം എന്നോ അല്ല ഇതിനർത്ഥം. കേരളത്തിലെ കായിക താരങ്ങളെ തിരിച്ചറിയാൻ കേരള സർക്കാർ മാത്രമേ ഉള്ളൂ. അത് അവരുടെ കടമയും ഉത്തരവാദിത്വവും ആണ്. അതായിരുന്നു ചെയ്യേണ്ടിയിരുന്നത്.  ബാനർജിയെ ഓർക്കാൻ കഴിഞ്ഞു പക്ഷെ ഒളിമ്പ്യൻ  റഹ് മാനെ മറന്നു. ഹവാ സിംഗിനെ ഓർത്തപ്പോൾ ജോണ്‍സണ്‍ വർഗീസിനെ മറന്നു.  മിഹിർസെന്നിൻറെ പേരിടാൻ വേണ്ടി സെബാസ്റ്റ്യൻ സേവിയറിനെ മറന്നു. അങ്ങിനെ എത്രയെത്ര പ്രസസ്തർ മലയാള ക്കരയിൽ ഉണ്ട്. ഇവരൊക്കെ മോശക്കാർ ആയിട്ടാണോ ഒഴിവാക്കിയത്?   ഫുട്ട് ബാളിൽ, വോളീ ബാളിൽ, ഓട്ടത്തിൽ, ചാട്ടത്തിൽ,നീന്തലിൽ അങ്ങിനെ എല്ലാ ഇനങ്ങളിലും  മാറ്റ് തെളിയിച്ച അനേകം പ്രതിഭകൾ നമുക്കുണ്ട്. അവരെയെല്ലാം തഴഞ്ഞതിന്റെ പിന്നിലുള്ള ബുദ്ധി ആരുടെതാണ്? പൊതുവെ മലയാളികൾക്കുള്ള  അപ കർഷതാ ബോധവും അടിമത്ത മനോഭാവവും ആയിരിക്കാം ഇതിനു പിന്നിൽ. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പറയുന്നത് പോലെ. നമ്മുടെ കളിക്കാരെപ്പറ്റി  അഭിമാനത്തോടെ പറയാൻ നമുക്ക് കഴിയില്ലേ?

2014 ജൂൺ 26, വ്യാഴാഴ്‌ച

ക്രൂരത

ഇന്നത്തെ പത്രങ്ങളിൽ കേരള സർക്കാരിന്റെ വക ഒരു പരസ്യം ഉണ്ട്. "സ്ത്രീത്വത്തെ സംരക്ഷിക്കൂ, സ്ത്രീകളോട് ബഹുമാനത്തോടും അന്തസ്സോടും പെരുമാറുക, സ്ത്രീകളോടുള്ള അതിക്രമം കുറ്റകരവും നിയമപ്രകാരം ശിക്ഷാർഹവും ആണ്". എന്ന്.  തലസ്ഥാന നഗരിയിലെ കോട്ടണ്‍ ഹിൽ സ്‌കൂളിലെ പ്രധാന അധ്യാപിക ആയ സ്ത്രീയെ സ്ഥലം മാറ്റിയ അതേ സർക്കാർ ആണ് ഈ പരസ്യം നൽകിയിരിക്കുന്നത് എന്നത്   പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് അതിനെതിരെ   എന്നാണു തെളിയിക്കുന്നത്. 




മാതൃഭൂമി പ്രസിദ്ധീകരിച്ച  മന്ത്രിയെ കാത്തിരിക്കുന്ന വിദ്യാർത്ഥിനികളുടെ   ഫോട്ടോ ഞെട്ടിക്കുന്നതാണ്.  നിലത്തു കുത്തിയിരിക്കുകയാണ് ഈ കൊച്ചു കുട്ടികൾ. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് മന്ത്രിയുടെ ഉദ്ഘാടനം കഴിയുന്നത്‌ വരെ 4 മണിക്കൂർ നേരം ജല പാനമില്ലാതെ വെറും തറയിൽ ഒരേ ഇരുപ്പ്. അതിലും ഹൃദയ ഭേദകമാണ് കാൽ സ്വാധീനമില്ലാത്ത ഒരു കുട്ടിയെ വീൽ ചെയറിൽ കൊണ്ട് വന്ന് മുന്നിൽ ഇരുത്തിയിരിക്കുന്നത്. എന്തിനാണ് കൊച്ചു  കുട്ടികളോട് ഇത്രയും ക്രൂരത കാണിക്കുന്നത്?  സർക്കാർ പള്ളിക്കൂടത്തിൽ പഠിക്കാൻ പോയതിന്റെ ശിക്ഷയാണോ ഇത്?  മന്ത്രി വരുമ്പോൾ നിറഞ്ഞ സദസ്സ് എന്ന് കാണിക്കാനല്ലേ ഈ പാവം കുട്ടികളെ  ഇങ്ങിനെ പിടിച്ചിരുത്തിയത്?    പരീക്ഷണ ശാലകളിലെ ഗിനി പന്നികളെ പ്പോലെയാണോ സർക്കാർ വിദ്യാലയത്തിലെ പിഞ്ചു കുഞ്ഞുങ്ങളെ കരുതുന്നത്?  ഇത് ബാല പീഠന നിയമത്തിൽ വരുകയില്ലേ? മനുഷ്യാവകാശ കമ്മീഷൻ ഇതിൻറെ സംഘാടകർക്ക് എതിരെ  കേസ് എടുക്കാത്തത് എന്ത് കൊണ്ടാണ്?

ഇവിടെ കുറെയേറെ  ചോദ്യങ്ങൾക്ക് മറുപടികിട്ടേണ്ടതായി  ഉണ്ട്. 11 മണിക്ക്  മന്ത്രി വരാമെന്ന് പറഞ്ഞിട്ട് 9.30  മണിക്കാണെന്ന് നോട്ടീസിൽ വച്ചതെന്ന് മുഖ്യ മന്ത്രി കുറ്റപ്പെടുത്തുന്നു. ഡിസ്ട്രിക്റ്റ്  സെൻറർ ഫോർ ഇംഗ്ലീഷ് ആണ് പരിപാടി സംഘടിപ്പിച്ചതും നോട്ടീസ് അടിച്ചതും. അതിൽ ഹെഡ്മിസ്ട്രസ്സ് എങ്ങിനെ ഉത്തരവാദി ആകും? നിയമ സഭ സമ്മേളനം നടക്കുമ്പോൾ,  അവിടെ നിന്നും എത്ര മണിക്ക്ഇറങ്ങാൻ കഴിയും എന്ന് ഉറപ്പില്ലാത്തപ്പോൾ   എന്തിന് 11 മണിക്ക്   ഇങ്ങിനെ  ഒരു ഉദ്ഘാടനം വച്ചു?  കുട്ടികൾ വേണമെങ്കിൽ കാത്തിരിക്കട്ടെ എന്ന ധാർഷ്ട്യമല്ലേ ഇതിനു പുറകിൽ? മന്ത്രി വേദിയിലേക്ക് പുറപ്പെടുമ്പോൾ തീർച്ചയായും  ആ വിവരം സംഘാടകരെ  അറിയിക്കാറുണ്ട്.  അപ്പോൾ സംഘാടകരായ ഡിസ്ട്രിക്റ്റ്  സെൻറർ ഫോർ ഇംഗ്ലീഷ്ൻറെ ആൾക്കാരല്ലേ സ്വീകരിക്കാൻ അവിടെ ഉണ്ടാകേണ്ടിയിരുന്നത്? അതോ മന്ത്രി വരുന്നത് വരെ പ്രിൻസിപ്പൽ ഹെഡ് മിസ്ട്രസ്സ് ഗേറ്റിൽ കാത്തു നിൽക്കണമായിരുന്നു എന്നാണോ?  ഒരു ചാനലിൽ മന്ത്രി പറഞ്ഞത് അവരുടെ പ്രസംഗം ഒന്നും താൻ കേട്ടില്ല എന്നും അടുത്ത ദിവസം പത്രങ്ങളിൽ നിന്നാണ് ഈ വിവാദം അറിഞ്ഞത് എന്നുമാണ്. എന്നിട്ടും പറയുന്നു മന്ത്രിയെ ഇകഴ്ത്തിയാണ്  അവർ സംസാരിച്ചത് എന്ന്. അന്വേഷണം നടത്താൻ ഉത്തരവ് ഇടുന്നതിനു മുൻപ് അതിൻറെ ടേപ്പ് എന്താണ്  ഒന്നു കേൾക്കാഞ്ഞത്? അവർക്ക് സ്കൂൾ നടത്തിപ്പിൽ പ്രാഗത്ഭ്യം പോരാ എന്ന് പറയുന്നുണ്ട്.ഇത്തരം യോഗങ്ങൾ കൊണ്ട് വിദ്യാർത്ഥി കൾക്ക് പഠന സമയം നഷ്ട്ടപ്പെടുന്നു എന്ന് പറഞ്ഞതാണോ കഴിവില്ല എന്നതിന്റെ തെളിവ്? പഠന സമയം നഷ്ട്ടപ്പെടുത്തി സമ്മേളനം നടത്തരുത് എന്ന് ഡി.പി.ഐ. നിർദേശം ഉള്ള വിവരം മന്ത്രിക്ക് അറിയാൻ പാടില്ലേ? അങ്ങിനെ നടത്തിയവർക്കെതിരെ എന്ത്‌ നടപടി ആണ് എടുത്തത്?  ഹെഡ് മിസ്ട്രസ്സിനെതിരെ സസ്പെൻഷൻ ശുപാർശ ചെയ്തിട്ടും മാനുഷിക പരിഗണന വച്ച് അത് സ്ഥലം മാറ്റം ആക്കി എന്ന് പറയുന്നു. അങ്ങിനെ ഒരു വിവേചനാധികാരം ഉണ്ടോ? സ്ഥലം മാറ്റം  ശിക്ഷ അല്ല എന്നും പറയുന്നു. പിന്നെന്തിനാണ് സ്ഥലം മാറ്റിയത്?

2014 ജൂൺ 25, ബുധനാഴ്‌ച

പട്ടാള ഭരണം

കേരളം എന്താ പാകിസ്ഥാൻ ആകുകയാണോ? പാക്കിസ്ഥാനിൽ  ഭരണാധികാരികൾ എന്ത് തോന്നിവാസം കാണിച്ചാലും ആർക്കും അതിനെതിരെ ഒരക്ഷരം മിണ്ടാൻ പാടില്ല. അഥവാ അങ്ങിനെ എന്തെങ്കിലും ശബ്ദിച്ചു  പോയാൽ പട്ടാള ഭരണ കൂടം അവരെ തൂക്കി കൊല്ലും. കേരള വിദ്യാഭ്യാസ വകുപ്പും പട്ടാള ഭരണം ആണിവിടെ നടത്തുന്നത് എന്ന് തോന്നത്തക്ക വിധത്തിൽ ആണ് കാര്യങ്ങൾ നടക്കുന്നത്.  ഉദ്ഘാടനങ്ങൾക്ക് മന്ത്രിമാർ താമസിച്ച് എത്തുന്നത് കൊണ്ട്, ക്ലാസ് മുടക്കി  യോഗത്തിന് കൊണ്ടിരുത്തുന്ന    വിദ്യാർത്ഥികൾക്ക് പഠിത്തം നഷ്ട്ടപ്പെടുന്നു എന്ന  സത്യം  പറഞ്ഞതിന്  പ്രധാന അധ്യാപികയെ സ്ഥലം മാറ്റിയിരിക്കുന്നു.

തിരുവനന്തപുരം കോട്ടണ്‍ ഹിൽ ഗവണ്‍മെൻറ് ഗേൾസ്‌ ഹയർ സെക്കണ്ടറി  സ്കൂൾ പ്രിൻസിപ്പൽ ഹെഡ് മിസ്ട്രസ്സ് ഊർമിള ദേവിയെ ആണ് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇംഗ്ലീഷ് ക്ലബ്ബിൻറെ ജില്ലാതല ഉദ്ഘാടനത്തിനാണ് 8,9,10 ക്ലാസുകളിലെ കുട്ടികളെ ക്ലാസ് നിറുത്തി വച്ച് വേദിയിൽ കൊണ്ടിരുത്തിയത്. 11 മണിക്ക് എത്തേണ്ട മന്ത്രി എത്തിയതോ 12.30ന്. ഉദ്ഘാടന പരിപാടികൾ തീർന്നത് ഉച്ചക്ക് 1 മണിക്കും. അത്രയും നേരം കുട്ടികൾ  ക്ലാസ്സിൽ കയറാതെ ഒന്നും പഠിക്കാതെ മന്ത്രിയെയും കാത്തിരുന്നു.  ഇത്തരം സംഭവങ്ങൾ കാരണം കുട്ടികളുടെ പഠിത്തം നഷ്ട്ടപ്പെടുന്നു എന്നുള്ള സത്യം തൻറെ  പ്രസംഗത്തിനിടെ, മന്ത്രി ഇരിക്കുന്ന വേദിയിൽ പറഞ്ഞതിനാണ് ഇപ്പോൾ അവരെ സ്ഥലം മാറ്റിയിരിക്കുന്നത്.

മന്ത്രിക്ക് ഉദ്ഘാടനം കഴിഞ്ഞ്,  അർത്ഥമില്ലാത്ത കുറെ ഉദ്ബോധനങ്ങളും  കുറെ സാരോപദേശവും  നൽകി,  ഫോട്ടോയ്ക്ക് പോസും ചെയ്ത് എയർ കണ്ടീഷൻ കാറിൽ, തിരിച്ച് എയർ കണ്ടീഷൻ ഓഫീസിലേക്ക് പോകാം. ജലപാനം ഇല്ലാതെ ഇത്രയും മണിക്കൂർ ഇരുന്ന കുട്ടികളുടെ കഥയോ? അവർക്ക് പഠിക്കാനുള്ള സമയം ആണ് നഷ്ട്ടപ്പെട്ടത്‌. ജാതി അടിസ്ഥാനത്തിൽ ഓരോരുത്തരും മത്സരിച്ച് സ്കൂളുകൾക്ക് നൽകുന്ന അവധികളും, സമരങ്ങളും എല്ലാമായി നഷ്ട്ടപ്പെടുന്നത് കുട്ടികളുടെ പഠനം ആണ്. അത് പോലെ അധ്യാപകരുടെ കാര്യമോ? ഈ നഷ്ട്ടപ്പെടുന്ന ദിനങ്ങളിലെ ക്ലാസ്സുകൾ കൂടി ബാക്കി സമയത്ത് പൂർത്തിയാക്കാൻ  അവർ വളരെ കഷ്ട്ടപ്പെടണം. കോട്ടണ്‍ ഹിൽ സ്കൂൾ നല്ല നിലവാരമുള്ള, നല്ല റിസൾട്ട് ഉള്ള സ്കൂൾ ആണ്. ഇതിനിടയിലാണ് ഉദ്ഘാടനത്തിന് ഈ കുട്ടികളെ നിർബ്ബന്ധിച്ച്‌ പിടിച്ചിരുത്തുന്നത്. വിദ്യഭ്യാസത്തിനാണോ ഉദ്ഘാടനങ്ങൾക്കാണോ പ്രാധ്യാന്യം?

സർക്കാർ പരിപാടികൾക്ക് താലപ്പൊലിയും മന്ത്രിമാർക്ക് വൃഷ്ടി നടത്താനുള്ള പുഷ്പങ്ങളുമായി മണിക്കൂറുകളോളം പൊരി വെയിലത്ത് കുട്ടികളെ പിടിച്ചു നിർത്തുന്ന പരിപാടി നാം കണ്ടിട്ടുള്ളതാണ്.ഇത് ബാല പീഠനം അല്ലേ ? ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്ന ആനകൾക്ക് വരെ സംരക്ഷണത്തിന് നിയമം ഉള്ളപ്പോൾ ഈ പാവം മനുഷ്യ കുട്ടികൾക്ക് യാതൊരു സംരക്ഷണവും ഇല്ലേ?  അധികാരികളുടെ  വരവേൽപ്പിനായി മണിക്കൂറുകളോളം  കുട്ടികളെ ഇത്തരത്തിൽ  ഇരുത്തുന്നത്‌ മനുഷ്യാവകാശ ധ്വംസനം അല്ലേ? ഈ പീഠന ത്തിനെതിരെ നടപടി എടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.
 മെച്ചപ്പെട്ട ഭക്ഷണവും,  സൌകര്യങ്ങളും, വിദ്യാഭ്യാസവും, സ്നേഹവും, വാത്സല്യവും നൽകാനാണ്  കനിവ് തോന്നി    ഝാ ർക്കണ്ടിൽ നിന്നും കുട്ടികളെ കൊണ്ട് വന്നതെന്ന്  പറയുന്ന പാർട്ടിക്കാരാണ്  കുട്ടികളോട് ഇത്രയും ദയയില്ലാതെ പെരുമാറുന്നത്. 

അയ്യായിരത്തിലേറെ കുട്ടികൾ പഠിക്കുന്ന കോട്ടണ്‍ ഹിൽ പോലുള്ള പ്രമുഖ പള്ളിക്കൂടത്തിന്റെ തലപ്പത്ത് എത്തുക എന്നത് എല്ലാ അധ്യാപകരുടെയും സ്വപ്നമാണ്. ഊർമിള ദേവി  ടീച്ചർക്ക് ആ സ്വപ്നം സാക്ഷാത്കരിച്ചിട്ടു   വെറും 40 ദിവസമേ ആയുള്ളൂ.   അതിനിടയിലാണ് സത്യം പറഞ്ഞതിന് ശിക്ഷ ആയി സ്ഥലം മാറ്റം വരുന്നത്.  കേരളത്തിൽ സാമൂഹികമായി പിന്നോക്കം നിൽക്കുന്ന പട്ടിക ജാതി വിഭാഗത്തിൽ പെട്ട   ശ്രീമതി ഊർമിള ദേവി  പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഇവിടെ എത്തിയപ്പോഴാണ് സ്ഥലം മാറ്റം എന്ന ശിക്ഷ നേരിടേണ്ടി വന്നത്. ടീച്ചർക്ക് മാത്രമല്ല ഈ ദുര്യോഗം.  പട്ടിക ജാതി/ പട്ടിക വർഗ വിദ്യാർത്ഥിനികൾക്കും മോശപ്പെട്ട അനുഭവം തന്നെ. ഇവർക്ക്    പഠനാവശ്യത്തിനായി കേന്ദ്ര സർക്കാർ നൽകുന്ന സെക്കണ്ടറി വിദ്യാഭ്യാസ ഇൻസെൻറ്റിവ്  എന്ന ആനുകൂല്യങ്ങൾ 2010-13 വർഷങ്ങളിൽ വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടൽ മൂലം അർഹിക്കുന്ന പലർക്കും കിട്ടാതെ അവർ പഠനം നിർത്തിയതായി രേഖകൾ പറയുന്നു. 

2014 ജൂൺ 21, ശനിയാഴ്‌ച

IAS തമ്മിലടി

അങ്ങ് ബ്രസീലിൽ ആവേശകരമായ  ലോക കപ്പ് ഫുട് ബാൾ മത്സരം അരങ്ങേറുമ്പോൾ  ഇങ്ങ് കൊച്ചു കേരളത്തിലും അതിലേറെ വീറും  വാശിയും ഉള്ള മറ്റൊരു മത്സരം നടക്കുകയാണ്.  ഐ.എ.എസ് ഉദ്യോഗസ്ഥർ  തമ്മിലുള്ള  കിട  മത്സരം. ചീഫ് സെക്രട്ടറി  ടീം, നാരായണ സ്വാമി ടീം, ടോം ജോസ്  ടീം, ഐ.എ.എസ്. അസോസിയേഷൻ ടീം, അങ്ങിനെ പല ടീമുകൾ കളിക്കളത്തിൽ  ഇറങ്ങി കഴിഞ്ഞു. പ്രീ ക്വാർട്ടർ റൌണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ   ചീഫ് സെക്രട്ടറി,  ടോം ജോസ്   ടീമുകൾ  ഗോളുകൾ വാങ്ങിക്കഴിഞ്ഞു.  മന്ത്രി തലത്തിൽ കേരള ഭരണത്തെ ഗ്രസിച്ചിരിക്കുന്ന പുഴുക്കുത്ത് ഉദ്യോഗസ്ഥ തലത്തിലും വ്യാപിച്ചു കഴിഞ്ഞു  എന്ന സത്യം ആണ് ഇവരുടെ തമ്മിലടിയിൽ പ്രകടമാകുന്നത്. ഭരണത്തിൽ കയറിയ അന്ന് മുതൽ ഓരോ വിവാദത്തിലും പ്രശ്നത്തിലും പെട്ട് ഭരണത്തിന് സമയമില്ലാതെ കഴിയുകയാണ് ഉമ്മൻ ചാണ്ടി സർക്കാർ. അഞ്ചാം മന്ത്രി, സരിത, സോളാർ, സലിം രാജ്, ടിപി.വധം ഒത്തുതീർപ്പ്, ആഭ്യന്തര മന്ത്രി നിയമനം, ഗ്രൂപ്പ് കളി, മദ്യ നയം,ബാർ അനുവദിക്കൽ, മനുഷ്യക്കടത്ത്  തുടങ്ങിയുള്ള പ്രശ്നങ്ങൾ മാത്രമാണ് ഈ കഴിഞ്ഞ മൂന്നു വർഷങ്ങളിലെ സർക്കാരിന്റെ നേട്ടങ്ങൾ. കെടുകാര്യസ്ഥതയും അഴിമതിയും ആണ് ഈ സർക്കാരിന്റെ മുഖ മുദ്ര.

ഉദ്യോഗസ്ഥരുടെ ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് ഒരേ ഒരു കാരണം നമ്മുടെ മന്ത്രിമാർ തന്നെയാണ്. തങ്ങളുടെ വ്യക്തി താൽപ്പര്യങ്ങളും, നിയമ വിരുദ്ധ പ്രവർത്തനങ്ങളും,കള്ളത്തരങ്ങളും, അഴിമതിയും  നടപ്പാക്കാനും അവ രഹസ്യമായി മൂടി വയ്ക്കാനും മന്ത്രിമാർക്ക് ഈ ഐ.എ.എസ്., ഐ.പി.എസ്.  ഉദ്യോഗസ്ഥരുടെ സഹായം അത്യന്താപേക്ഷിതമാണ്. അതിനായി കുറെ ഉദ്യോഗസ്ഥരെ വിശ്വസ്തരായി ഇവർ കയ്യിലെടുക്കുന്നു. ഇതിനായി തക്കം പാർത്തിരിക്കുന്ന കുറെ ഉദ്യോഗസ്ഥരും ഉണ്ട്. ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്ന് പറയുന്നത് പോലെ ഈ അവസരം നന്നായി   മുതലെടുത്ത്‌ ഈ  ഉദ്യോഗസ്ഥരും സ്വയം  അധികാര ദുർവിനിയോഗവും,   അഴിമതിയും നടത്തുന്നു.  ഇവർ അധികാരവും ശക്തിയും ആർജിക്കുകയും, മന്ത്രിമാരുമായുള്ള  അടുപ്പം മൂലം ഇവരെ തൊടാൻ മേലുദ്യോഗസ്ഥർക്കോ  ആർക്കും ധൈര്യമില്ലാതെയും  വരുന്നു. മന്ത്രിമാരാകട്ടെ തങ്ങളുടെ അനധികൃത സമ്പാദ്യവും, അഴിമതിയും,  പരസ്ത്രീ ഗമന  വിഷയവും മറ്റും പുറത്തു വരും എന്നുള്ളതിനാൽ, സ്വന്തം തടി രക്ഷിക്കാനായി  ഇവരുടെ കുറ്റ കൃത്യങ്ങളിൽ  മൌനം പാലിക്കാനും  ഇവരെ സംരക്ഷിക്കാനും  നിർബന്ധിതരാകുന്നു.    അവരെ നോവിക്കാത്തിടത്തോളം കാലം  അവർ രഹസ്യം സൂക്ഷിക്കുകയും വിശ്വസ്തത പുലർത്തുകയും ചെയ്യും. യജമാനന്മാർ മാറുന്നതനുസരിച്ച്‌ കളം മാറിച്ചവിട്ടാനും മിടുക്കരായ  കുറേപ്പേർ ഇവരുടെ കൂട്ടത്തിൽ  ഉണ്ട്. കമ്മ്യുണിസ്റ്റ് മന്ത്രി സഭ മാറി       പുതിയ  കോണ്‍ഗ്രസ്സ് മന്ത്രി    സഭ വരുമ്പോഴും "വിശ്വസ്തർ" എന്ന ദൗത്യം ഇവർ ഏറ്റെടുക്കുന്നു.  കോണ്‍ഗ്രസ്സ് മന്ത്രി  ആയാലും കമ്മ്യുണിസ്റ്റ്   മ ന്ത്രി ആയാലും ഇവർക്ക്‌ സ്വന്തം കാര്യം നടക്കണം. അത്തരം കുറെ     ചീഫ്   സെക്രട്ടറി  മാരെയും ഡി.ജി.പി.മാരെയും കേരളം കണ്ടിട്ടുണ്ടല്ലോ.     മലയാറ്റൂർ രാമകൃഷ്ണൻ തൻറെ  ഐ.എ.എസ്  അനുഭവത്തിൽ നിന്നും എഴുതിയ    യന്ത്രം എന്ന നോവലിൽ പറയുന്നത് പോലെ ഇവർ "ഫ്ലോട്ട്" ചെയ്യും. ഒഴുക്കിനനുസരിച്ച് പോയി  ബിനാമി ആയി പത്തു കാശ് ഉണ്ടാക്കും.   നല്ല പോസ്റ്റും പദവിയും ഇവർ തട്ടിയെടുക്കും. മന്ത്രിയെ മറി കടന്ന് സ്വന്തം നിലയിൽ കൊച്ചി മെട്രോയുടെ കാര്യങ്ങൾ നടത്തിയ ടോം ജോസ്  എന്ന ഐ.എ.എസ് കാരനും ,സ്വന്തം ഇഷ്ട്ടപ്രകാരം വിദേശത്ത് പോവുകയും മറ്റു നിയമ ലംഘനങ്ങൾ നടത്തുകയും ചെയ്ത ടോമിൻ തച്ചങ്കിരി എന്ന ഐ.പി.എസ് കാരനും ഒരു കുഴപ്പവുമില്ലാതെ ഇന്നും സർവീസിൽ തുടരുന്നത്   ചില ഉദാഹരണങ്ങൾ മാത്രം.

 മസൂറിയിൽ നിന്നും വന്നാലുടനെ നട്ടെല്ല് ഊരി മാറ്റി വയ്ക്കുന്നവരാണിവർ.   ഇവരെപ്പോലെ അല്ലാത്ത, സത്യ സന്ധരായ, ധർമിഷ്ട്ടരായ കുറെ ഐ.എ.എസ് ഉദ്യോഗസ്ഥരുണ്ട്.  മന്ത്രിമാരുടെ കൊള്ളരുതായ്മകൾക്കു കൂട്ടു നിൽക്കാത്ത ആത്മാഭിമാനമുള്ള ഉദ്യോഗസ്ഥർ.  ഏതെങ്കിലും അപ്രധാന സ്ഥലങ്ങളിൽ ആജീവനാന്തം പോസ്റ്റ്‌ ചെയ്ത് അവരെ ഒതുക്കും. തെറ്റ് ചെയ്യാൻ കൂട്ട് നിൽക്കാത്തതിലുള്ള ദ്വേഷ്യം കൊണ്ടും , പാർശ്വ വർത്തികൾക്ക്  കാശുണ്ടാക്കാനുള്ള  സൗകര്യം നൽകുന്നതിനും വേണ്ടി ആണ്  ഇവരെ പാർശ്വ വൽക്കരിക്കുന്നത്. കൂടാതെ ഇവരെ നിരന്തരം ശല്ല്യപ്പെടുത്തിക്കൊണ്ടിരിക്കും. മന്ത്രി കൊടുത്ത ലിസ്റ്റ് അനുസരിച്ച് കൊച്ചി മെഡിക്കൽ കോളേജിൽ അഡ്മിഷൻ നൽകാത്തതിന് രാജി വച്ചൊഴിയേണ്ടി വന്ന  പ്രേമ ചന്ദ്ര കുറുപ്പ് എന്ന  ഐ.എ.എസ് കാരൻറെ കേസിൽ ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂർ ഉൾപ്പെട്ട ഹൈ ക്കോടതി ബെഞ്ച്‌ ഇങ്ങിനെ വരെ ചോദിക്കുകയുണ്ടായി, 'മന്ത്രിയുടെ പി.എ. ആണോ  ഐ.എ.എസ് ഉദ്യോഗസ്ഥന് ഓർഡർ നൽകുന്നത്' എന്ന്. അത്രയ്ക്കും പരിതാപകരമാണ് മന്ത്രിമാരുടെ   താളത്തിനൊത്ത് തുള്ളാത്ത ഉദ്യോഗസ്ഥന്റെ ഗതി.

ഇവിടെ മന്ത്രിമാരുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ആശ്രിതരായ  ഐ.എ.എസ് കാരും സത്യ സന്ധരായ  ഐ.എ.എസ് കാരും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ആദ്യത്തെ കൂട്ടർക്ക് അധികാരികളുടെ അകമഴിഞ്ഞ  പിന്തുണയുണ്ട്. രണ്ടാമത്തെ കൂട്ടർക്കാകട്ടെ  ആരുമില്ല. അതിന് ഉദാഹരണം ആണ് ഇത്രയും അഴിമതി ആരോപണങ്ങൾ ചീഫ് സെക്രടറിക്കും മറ്റും എതിരെ വന്നിട്ടും മുഖ്യ മന്ത്രി നിസ്സഹായനായി മൌനം പാലിക്കുന്നത്.  ഇവിടെയാണ് പ്രധാന മന്ത്രി  മോദിയുടെ പ്രവൃത്തികൾ മാതൃകാപരം ആകുന്നത്. അഴിമതിയിൽ മുങ്ങിയ മൻ മോഹൻ സർക്കാർ മന്ത്രിമാരുടെ ഓ.എസ്.ഡി.,പേർസണൽ സ്റ്റാഫ് ആയിരുന്ന ആരെയും പുതിയ മന്ത്രിമാർ തങ്ങളുടെ സ്റ്റാഫ് ആയ്രി നിയമിക്കരുത് എന്ന് മോദി പറഞ്ഞു കഴിഞ്ഞു. അത് പോലെ മുൻ സർക്കാരിന്റെ ഏറാൻ മൂളികൾ ആയ അഴിമതിക്കാരും  സത്യ സന്ധരല്ലാത്തവരും ആയ ആരെയും പ്രധാന പ്പെട്ട പദവികളിൽ ഇരുത്തുകയില്ല എന്നും തീർച്ചയാണ്. അത്തരം ഒരു നടപടി ആണ് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ തമ്മിലടി അവസാനിപ്പിക്കാനും സദ്‌ഭരണം കാഴ്ച വയ്ക്കാനുമുള്ള ഏക മാർഗം. പക്ഷേ സ്വയം അഴിമതിയിൽ മുങ്ങി നിൽക്കുന്ന കേരള സർക്കാരിന്  അതു ചെയ്യാൻ ഉള്ള ആർജവം ഉണ്ടാകുമോ  എന്നതാണ് ചോദ്യം.

2014 ജൂൺ 20, വെള്ളിയാഴ്‌ച

പരാതി പരിഹാരം

"എന്താടാ കിഴവാ വീട്ടിൻറെ തിണ്ണയിൽ  വടിയും കുത്തിപ്പിടിച്ച് നോക്കിയിരിക്കുന്നത്?  പരാതി വല്ലതു മുണ്ടോ/"

-പോലീസ് കാരൻ.  

( ഇനി മുതൽ മുതിർന്ന പൌരന്മാരുടെ  വീട്ടിൽ പോയി പോലീസ് പരാതി  സ്വീകരിക്കും - രമേശ്‌ ചെന്നിത്തല -ആഭ്യന്തര മന്ത്രി.)

2014 ജൂൺ 16, തിങ്കളാഴ്‌ച

അഴിമതി

കെ.എസ്.ആർ .ടി. സിയെ എങ്ങിനെ കര കയറ്റാം എന്ന ചർച്ച തകൃതിയായി  നടക്കുകയാണ്. മുഖ്യ മന്ത്രി ഉൾപ്പടെയുള്ളവർ നടത്തുന്ന ചർച്ച  കമ്പനി എങ്ങിനെ നന്നായി നടത്താം എന്നല്ല.  സർക്കാർ ഖജനാവിൽ നിന്നും കുറെ പണം എടുത്ത് തൽക്കാലം ആശ്വാസം നൽകാം  എന്നാണ് അവർ  ചിന്തിക്കുന്നത്.  കേരളം ഭരിച്ച എല്ലാ സർക്കാരുകളുടെയും മനോഭാവം ഈ 'താൽക്കാലിക' പുനരുദ്ധാരണം ആയത് കൊണ്ടാണ്  കെ.എസ.ആർ .ടി. സി. ഇന്നും  നാശത്തിന്റെ പടുകുഴിയിൽ  വീണു കിടക്കുന്നത്. അതിൻറെ വിശ്വാസ്യത ഇന്ന് ഏറ്റവും താഴെയാണ്. സമയനിഷ്ഠയില്ലാത്ത, വൃത്തി ഹീനമായ അവരുടെ ബസുകളിൽ ഇന്നും ജനങ്ങൾ കയറുന്നത് ഗത്യന്തരമില്ലാത്തത് കൊണ്ട് മാത്രമാണ്. കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ റൂട്ടുകളും കയ്യടക്കി വച്ചിരിക്കുന്ന ഇവർ നഷ്ട്ടത്തിൽ നിന്നും കര കയറാത്തത്, അങ്ങിനെ രക്ഷപ്പെടെണ്ട  എന്ന് ഭരണത്തിൽ ഇരിക്കുന്ന രാഷ്ട്രീയ നേതൃത്വം   തീരുമാനിച്ചത്  ഒന്ന് കൊണ്ട് മാതമാണ്. പിന്നെ എങ്ങിനെയെങ്കിലും നടത്തിയാൽ മതി ആരും ചോദിക്കാൻ ഇല്ലല്ലോ എന്ന് കമ്പനിയുടെ തലപ്പത്ത് കയറിപ്പറ്റിയ  അധികാരികളുടെ മനോഭാവവും. പത്ത് നിർദേശങ്ങൾ.

ജനങ്ങളുടെ വിശ്വാസ്യത ആർജിക്കുക എന്നതാണ് ആദ്യ മായി ചെയ്യേണ്ടത്. അതിനായി ബസുകളുടെ സമയ നിഷ്ഠയും ജോലിക്കാരുടെ കൃത്യ നിഷ്ഠയും ഉറപ്പു വരുത്തണം. ട്രിപ്പുകൾ റദ്ദാക്കരുത്. ബ്രേക്ക്‌ ഡൌണ്‍ ആയ ബസ്സിലെ യാത്രക്കാരെ വഴിയാധാരമാക്കാതെ ഏറ്റവും പെട്ടെന്ന് ഏറ്റവും അടുത്ത ഡിപ്പോയിൽ നിന്നും മറ്റൊരു ബസ് എത്തിക്കുക. ജീവനക്കാരുടെ പെരുമാറ്റം സൗഹാർദ പരം ആയിരിക്കണം. എല്ലാ ജീവനക്കാർക്കും  വർഷത്തിൽ ഒരിക്കൽ എങ്കിലും,പരിശീലന ക്ലാസുകൾ നടത്തണം. യാത്രക്കാരുടെ പരാതി പരിഹരിക്കാനും  നിർദേശങ്ങൾ സ്വീകരിക്കാനും, ഗുണകരമായവ നടപ്പാക്കാനും  ഫലപ്രദമായ ഒരു സ്ഥിരം സംവിധാനം ഏർപ്പെടുത്തണം.

രണ്ട്. ജനങ്ങൾക്ക്‌ അസൌകര്യവും കമ്പനിക്കു നഷ്ട്ടവും ഉണ്ടാക്കുന്ന   അശാസ്ത്രീയവും , യാഥാർത്യബോധമില്ലാത്തതും ആയ  ബസ് ഷെഡൂളുകൾ ആണ് ഇപ്പോൾ ഉള്ളത്. ഒന്നിന് പിറകെ ഒന്നായി കാലി ബസ്സുകൾ ഓടിക്കൊണ്ടേ ഇരിക്കുന്നു, ചില റൂട്ടുകളിൽ ബസുകൾ തിങ്ങി നിറഞ്ഞും.   ഓരോ ഡിപ്പോയിലെയും  ഷെഡൂളുകളും വരുമാനവും കുറവുണ്ടെങ്കിൽ കാരണവും    ഹെഡ് ക്വാർട്ടെഴ്സിൽ (കേന്ദ്രം) വരുത്തണം. അത് വിശകലനം ചെയ്ത് നേരിട്ട് പഠനം നടത്തി, വരുമാന നഷ്ട്ടമില്ലാതെ ജനങ്ങൾക്ക്‌ പ്രയോജന പ്രദമായ രീതിയിൽ സർവീസുകൾ പുന:ക്രമീകരിക്കണം. ഇവിടെ സ്വകാര്യ ബസുടമകളുടെ താൽപ്പര്യം അല്ല സംരക്ഷിക്കേണ്ടത്, കെ.എസ്.ആർ .ടി. സി യുടെയും ജനങ്ങളുടെതുമാണ്.  കേരളത്തിലെ ഓരോ ഷെഡൂളിന്റെയും പൂർണ വിവരം കേന്ദ്രത്തിൽ വിരൽ തുമ്പിൽ ലഭ്യമായിരിക്കണം. ഓരോ ദിവസത്തെയും വരുമാനം അടുത്ത ദിവസം രാവിലെ കേന്ദ്രത്തിൽ എത്തിക്കണം. ഓരോ ആഴ്ചയും, മുന്നിലത്തെ ആഴ്ചയുമായുള്ള താരതമ്യ റിപ്പോർട്ടും അയക്കണം.കേന്ദ്രം ഇവ   പരിശോധിച്ച് ഉചിതമായ നടപടികൾ എടുക്കണം. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള സ്വകാര്യ ബസ്സുകൾ യാത്രക്കാർക്ക് സൗകര്യ പ്രദമായ സമയങ്ങളിൽ ഓടി കാശ് വാരുമ്പോൾ, നാമ മാത്രമായ  സർവീസുകൾ  അസമയത്ത്  ഓടിച്ച് മന:പൂർവ്വം  നഷ്ട്ടത്തിൽ ആകുകയാണ് സർക്കാർ.  കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ ശരിയായ സമയത്ത് ഓടിക്കുക.  

മൂന്നാമതായി സമയ ക്രമം പാലിക്കുന്നു എന്ന് ഉറപ്പു വരുത്താൻ  ഓരോ ഡിപ്പോയിലും  സൂപ്പർവൈസറെ  നിയോഗിക്കുക എന്നതാണ്. സമയ വ്യത്യാസവും മറ്റു കാര്യങ്ങളും   ഡിപ്പൊ  തലവന് ദിവസവും  സൂപ്പർവൈസർ നൽകുകയും അതിനെ അധികരിച്ച്   വിശകലനവും, കാരണവും, പരിഹാര മാർഗവും  ഉൾപ്പടെ ആഴ്ച തോറും  റിപ്പോർട്ട് ഡിപ്പൊ തലവൻ കേന്ദ്രത്തിനു നൽകുകയും വേണം.

നാലാമത്തെ  കാര്യം ബസുകളുടെയും, ബസ് സ്റ്റേഷനുകളുടെയും  ശോചനീയ അവസ്ഥ മാറ്റുക എന്നതാണ്. തുരുമ്പു പിടിച്ച, അഴുക്കു നിറഞ്ഞ ബസുകൾ മാറ്റി നല്ല ബസുകൾ ഉപയോഗിക്കുകസ്റ്റേഷനുകൾ വൃത്തിയും വെടിപ്പുമുള്ളവ   ആക്കി മാറ്റുക.  സ്റ്റേഷനുകളുടെ മുഖ മുദ്ര ആയ മൂക്ക് പൊത്താതെ കയറാൻ കഴിയാത്ത മൂത്രപ്പുരകൾ മാറ്റി എല്ലായിടവും ശുചിയാക്കി വയ്ക്കുക. എന്തെങ്കിലും ചവറ് നൽകി യാത്രക്കാരെ ചൂഷണം ചെയ്യാൻ വേണ്ടി  മാത്രം നടത്തുന്ന ഇപ്പോഴത്തെ കാൻറീൻ രുചിയും, ശുചിത്വവുമുള്ള ഭക്ഷണം ന്യായമായ വിലയ്ക്ക് നൽകുന്ന സ്ഥലം ആക്കി മാറ്റുക. കാൻറീൻ കൂടാതെയുള്ള ചായ ക്കടകളും മറ്റും കൊള്ള വില ഈടാക്കില്ല എന്ന് ഉറപ്പു വരുത്തുക. ഓരോ ബസ്സും   ഏത് സ്റ്റേഷനിൽ ആഹാരത്തിനു നിറുത്തും എ ന്ന് നേരത്തെ  തീരുമാനിക്കുക. എല്ലാ  സ്റ്റേഷനുകളിലും, അടുത്ത ഒരു മണിക്കൂറിൽ  പുറപ്പെടുന്നവയും കടന്നു പൊകുന്നവയുമായ എല്ലാ ബസുകളുടെ വിവരവും സമയവും കാണിക്കുന്ന ഇലക്ട്രോണിക്ക് ബോർഡുകൾ സ്ഥാപിക്കുക. ബസുകൾക്ക് ഓണ്‍ ലൈൻ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തുക.  

തിരുവനന്തപുരം ഉൾപ്പടെ പല സ്റ്റേഷനുകളിലും  വലിയ കെട്ടിടങ്ങൾ നിർമിച്ചു കഴിഞ്ഞു. സാധ്യത ഉള്ളിടത്ത് യാത്രക്കാർക്ക് താമസ സൗകര്യം മിതമായ നിരക്കിൽ  നൽകുക. അതു പോലെ ഭക്ഷണ ശാലകളും ഇവിടങ്ങളിൽ തുറക്കുക.

കേരളത്തിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ സ്വന്തം  ബസ് ഓടുന്ന  കെ.എസ്.ആർ .ടി. അത്യാവശ്യമായി നടപ്പാക്കേണ്ടതാണ് കൊറിയർ സർവീസ്. എല്ലാ ബസ് സ്റ്റേഷനുകളിലും എഴുത്തുകൾ സമാഹരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഫ്രാൻചൈസികളെ നിയമിക്കാവുന്നതും ആണ്.

സൗജന്യ പാസ്സുകൾ ആവശ്യമുള്ളവർക്ക് മാത്രം നൽകുക.  പഞ്ചായത്ത് മെംബർ പോലും  കാറിൽ പോകുമ്പോൾ സ്വന്തം കാറുകൾ ഉള്ള എം.എൽ.എ. മാർക്കും അത് പോ ലെയുള്ളവർക്കും എന്തിനാണ് സൌജന്യം നൽകി സർക്കാർ പരിഹാസ്യമാകുന്നത്? ആവശ്യമില്ലാത്തവ നിർത്തലാക്കുക.

ബസ് ബോഡി നിർമാണവും അറ്റ കുറ്റ പ്പണിയും പരമാവധി ചെയ്യാൻ വർക്ക് ഷോപ്പുകളും ജോലിക്കാരെയും  സജ്ജമാക്കുക. അച്ചടക്കം എല്ലാ മേഖലകളിലും കർശനമായി നടപ്പാക്കുക. കെടു കാര്യസ്ഥത ആണ് മറ്റൊരു പ്രശ്നം. 4486  തൊഴിലാളികൾ ജോലിയെടുക്കാതെ ആനുകൂല്യം പറ്റുന്നതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. 125 ബസ്സുകൾ ദിവസവും  ജോലിക്കാരില്ലാതെ ഓടാതെ ഇരിക്കുമ്പോഴാണ്  തൊഴിലാളികൾ ഇത്രയും നിരുത്തരവാദിത്വ പരമായി പെരുമാറുന്നത്. അതനുവദിച്ചു കൊടുക്കുന്ന മാനേജ്മെന്റും. ഓരോ ബസിനും ആവശ്യമുള്ള ജീവനക്കാർ എത്രയെന്നു കണ്ടെത്തി അത്ര മാത്രം നിയോഗിക്കുക. വർക്ക് ഷോപ്പുകളിലും മറ്റുമുള്ള ഉദ്പ്പാദനം പൂർണമായ  അളവിൽ ലഭ്യമാക്കുക.

 ഇനിയുള്ള പ്രധാനപ്പെട്ട പ്രശ്നം  ബസ്സും സ്പെയർ പാർട്ട്സും  വാങ്ങുന്നതിലുള്ള കള്ളത്തരങ്ങളും വെട്ടിപ്പും അഴിമതിയും  ആണ്. മന്ത്രി തലത്തിൽ തുടങ്ങുന്ന അഴിമതി താഴോട്ട് എല്ലാ മേഖലകളിലും പടരുന്നു. കമ്മീഷന് വേണ്ടി നിലവാരം ഇല്ലാത്ത ഷാസിയും ടയറും മറ്റും  വാങ്ങുന്നു. ഇത് അവസാനിപ്പിക്കണം.   വിവിധ വർക്ക് ഷോപ്പുകളിൽ ആയി  4 കോടിയിൽ അധികം  രൂപയുടെ സ്പെയർ പാർട്ട്സും മറ്റും തുരുമ്പ് എടുത്തു നശിച്ചതായി വിജിലൻസ്   പറയുന്നു.  ഒരു നടപടിയും ഇതേ വരെ എടുത്തിട്ടില്ല. അഴിമതി നിർമാർജനം ചെയ്യുകയാണ് ഉടൻ ചെയ്യേണ്ടത്.

ഒരു പ്രൊഫഷനൽ സമീപനം ആണ് അ ത്യാവശ്യമായി വേണ്ടത്. രാഷ്ട്രീയ പിടിപാടിൽ ഇവിടെ കയറി പ്പറ്റുന്നവരാണ് ഇതിനെ നശിപ്പിക്കുന്നത്. 6143 ബസുകൾ, 5963 ഷെഡുളുകൾ, 72 ഡിപ്പോകൾ, 20 ഓപ്പറെടിംഗ് സെന്ററുകൾ, 5 വർക്ക് ഷോപ്പുകൾ, 3 ട്രെയിനിംഗ് സെന്ററുകൾ ഉൾപ്പെടുന്ന  ഇത്രയും ബൃഹത്തായ ഒരു സ്ഥാപനം നടത്തിക്കൊണ്ടു പോകാൻ ആപ്പയും ഊപ്പയും വിചാരിച്ചാൽ കഴിയില്ല. കഴിവും, വിവരവും, ദീർഘ വീക്ഷണവും അതിനാവശ്യമാണ്. അതുള്ളവരെ മാത്രം തലപ്പത്ത് കൊണ്ട് വരുക. നഷ്ട്ടത്തിനും മറ്റും ഉള്ള   ഉത്തരവാദിത്വം അധികാരത്തിൽ ഇരിക്കുന്നവരിൽ നിക്ഷിപ്തമാക്കുക. ഇത്രയും ചെയ്‌താൽ കെ.എസ്.ആർ .ടി. സി നന്നാകും. ഒരു വർഷത്തിനകം ലാഭത്തിൽ ആകുകയും ചെയ്യും.

2014 ജൂൺ 13, വെള്ളിയാഴ്‌ച

ലോക കപ്പ്

വാളെടുക്കുന്നവൻ  വെളിച്ചപ്പാട് എന്ന് പറയുന്നത് പോലെ ലോക കപ്പ് വന്നതോട് കൂടി  ബ്രസീൽ എന്ന് ഉച്ചരിക്കാൻ  അറിയാവുന്നവരെല്ലാം ഫുട്ട് ബാൾ "എക്സ്പെർട്ട്സ്" ആയി. എലിയും പാറ്റയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത   ഇവരാണ് ലോക കപ്പ് ഫുട്ട് ബാളിനെ പറ്റി ചാനലുകളിൽ   ഇരുന്ന് ആധികാരികമായി തട്ടി വിടുന്നത്. ചാനൽ ആയ ചാനലുകളിൽ എല്ലാം ചർച്ചകൾ തന്നെ.  ചാനലുകാർ തമ്മിൽ മത്സരം. ഓരോ ചാനലുകാരും എക്സ്പെർട്ട്സിനെ തപ്പിയെടുക്കുന്നു.  എക്സ്പെർട്ട്സ് ആയി വരുന്നതോ പന്ന്യൻ രവീന്ദ്രൻ, എം.എ. ബേബി, ടി.എൻ. പ്രതാപൻ, പിന്നെ കുറെ എം.എൽ.എ. മാരും. സർവജ്ഞ പീഠം കയറിയ ഇവരുടെ കൂടെ  സുരേഷ് ഗോപിയും ഉണ്ട്. ഇത്തവണ തൻറെ മകനെ ക്കൂടി ടീമിൽ  ഇറക്കിയിട്ടുണ്ട്  സുരേഷ് ഗോപി.  ഫുട്ട് ബാൾ താരങ്ങളുടെ പേര് പോലും അറിയാത്ത ഇവരാണ് നമുക്ക് ആധികാരികമായി കാര്യങ്ങൾ പറഞ്ഞു തരുന്നത്. ആകെ എല്ലാവർക്കും അറിയാവുന്നത് ബ്രസീൽ, അർജന്റീന,സ്പെയിൻ എന്നീ മൂന്നു രാജ്യങ്ങൾ മാത്രം. അത് വച്ചുള്ള കളിയാണിവർ നടത്തുന്നത്. കളിക്കാരുടെ പേരുകൾ ഒന്നും ഇവർക്ക് അറിയില്ല. ആകെ അറിയാവുന്ന ഒരു പേര് മെസ്സി എന്നത് മാത്രമാണ്. ഒരു എം.എൽ.എ.യോട് അവതാരകൻ  ചോദിച്ചു  ഏതാണ് ഇഷ്ട്ടപ്പെട്ട ഗോൾ കീപ്പർ എന്ന്. ഒരു ഗോൾ കീപ്പറുടെയും പേരറിഞ്ഞു കൂടാത്ത  പുള്ളി വളരെ ബുദ്ധി പൂർവ്വം ഒഴിഞ്ഞു. എന്നിട്ട് രാഷ്ട്രീയ പ്രസംഗം പോലെ പറഞ്ഞു തുടങ്ങി     " നമ്മുടെ ബ്രസീൽ........." അങ്ങിനെ പോയി ഉത്തരം. ചർച്ചയിൽ എല്ലാവരെയും അവതരിപ്പിച്ചത് ഫുട്ട് ബാൾ കളിക്കാരുടെ ജേഴ്സി അണിയിച്ചാണ് . അജ്ഞതയ്ക്ക് പുറമേ   എല്ലാവർക്കും പൊതുവായി ഉ ണ്ടായിരുന്നത്‌   ഓരോ ബ്രസൂക്ക ബാൾ കെട്ടി വച്ചത് പോലെ വയറ് ആയിരുന്നു.

അവതാരകരുടെ കാര്യവും ഇത് പോലെ തന്നെ. ലോക കപ്പ് എന്ന് വച്ച് പ്രത്യേക സ്പോർട്സ് ലേഖകരെ ഒന്നും കൊണ്ട് വരാൻ കഴിയില്ലല്ലോ.  അത് കൊണ്ട്ചാനലുകാർ ഉള്ളവരെ വച്ച്  ഓണം പോലെ ആഘോഷിച്ചു. വിഡ്ഢി ചോദ്യങ്ങൾ, അതിനു അനുയോജ്യമായ മറുപടി. ഫുട്ട് ബാളിനെ പറ്റി ആധികാരികമായി പറയാൻ കഴിയുന്ന രവി മേനോനെ പോലെ കുറെ ആൾക്കാർ ഉണ്ടായിരുന്നത് കൊണ്ട് വലിയ ബോറടി ഒഴിവായി. അവരുടെ ഇടയിൽ വേഷം കെട്ടി രാഷ്ട്രീയക്കാരെ ഇരുത്തിയത് എന്തിനെന്ന് മനസ്സിലാകുന്നില്ല. അങ്ങ് ബ്രസീലിൽ നടക്കുന്ന ലോക കപ്പിന് ഇത്രയും ആവേശം കാണിക്കുന്ന നമ്മൾ, മന്ത്രിമാരും, എം.എൽ.മാരും, സ്പോർട്സ് സ്നേഹികളും  ഇതിൻറെ പത്തിലൊന്ന് ആവേശം ഇവിടെ കാണിച്ചിരുന്നു എങ്കിൽ കേരളം ലോക നിലവാരത്തിൽ എന്നേ എത്തിയേനെ! ഇവിടെ കളിക്കുന്നവർക്ക് നല്ല പന്തില്ല, ബൂട്ട് ഇല്ല. കളിക്കാനുള്ള സൌകര്യമോ സാഹചര്യമോ ഇല്ല. ഇപ്പോൾ ഈ അധികാരികൾ എല്ലാം സച്ചിൻ തെണ്ടൂൽക്കറിൽ എല്ലാം അർപ്പിച്ച് കഴിയുകയാണ്. ഐ.പി.എൽ. പോലെ വരുന്ന ഫുട്ട്ബാൾ ലീഗ് കൊണ്ട് എല്ലാ പ്രശ്നങ്ങളും പരിഹരിക്കും എന്ന് ജനങ്ങളെ ധരിപ്പിച്ച് ഇരിക്കുകയാണവർ. ഐ.പി.എൽ. പോലെ സ്പോണ്‍സർ മാർക്ക് പണം ഉണ്ടാക്കാനുള്ള ഒന്നായി അതും മാറും എന്നുള്ളതിന് സംശയം വേണ്ട. അല്ലെങ്കിൽ ആരെങ്കിലും കോടികൾ ഇതിൽ വലിച്ചെറിയുമോ?  കുടവയറും  ജേഴ്സിയുമായി എക്സ്പെർട്ട്സ് ആകാൻ  കാത്തിരിക്കാതെ  2018 ലോക കപ്പ് വരുമ്പോഴേക്കും കേരളത്തിലെ ഫുട്ട് ബോൾ  നല്ല നിലവാരത്തിലേക്ക് ഉയരാൻ ആത്മാർത്ഥമായി ശ്രമിക്കൂ.