2014 ഏപ്രിൽ 18, വെള്ളിയാഴ്‌ച

ദുഃഖം

ഇന്ന് ദുഃഖം. സാരമില്ല. ഈ പീഡനാനുഭവം  അവസാനിക്കാൻ ഇനി  വെറും 48 മണിക്കൂർ മാത്രം 

കോഴിയും കാടയും,
 താറാവും പോത്തും,
 ടർക്കിയും  പന്നിയും

അല്ലേ കാത്തിരിക്കുന്നത്‌ 

മപ്പാസായ് , കറിയായ്,  റോസ്റ്റായ്,  പെരളനായ്, ഫ്രൈയായ്, വരട്ടായ്.
അങ്ങിനെ എത്രയെത്ര രൂപങ്ങളിൽ, ഭാവങ്ങളിൽ 



 5000 ടണ്‍ ഇറച്ചി ആണ്  കേരളം ഒരു ദിവസം കഴിക്കുന്നത്‌. 

ഒരു വർഷം കഴിക്കുന്നതോ 

28 കോടി കോഴി 
16 ലക്ഷം മാട്
7 ലക്ഷം ആട് 
3 ലക്ഷം പന്നി
കാട,താറാവ്,മുയൽ എന്നിവ വേറെ.

നമ്മുടെ പ്രമേഹവും, കൊളസ്ട്രോളും, രക്ത സമ്മർദവും, ദുർമേദസ്സും  ഈ മിണ്ടാ പ്രാണികളുടെ ശാപമാണോ? 

2014 ഏപ്രിൽ 17, വ്യാഴാഴ്‌ച

ഞാനാരാണെന്ന്

ഞാൻ ആര്?

അതറിയാൻ ശ്രമിക്കുന്നത് റിപ്പോർട്ടർ ചാനൽ.

അത് പറയാൻ ഇരിക്കുന്നതോ?


പി.സി. ജോർജ്ജ് തുടങ്ങിയവർ.



+

2014 ഏപ്രിൽ 15, ചൊവ്വാഴ്ച

ത്രികാല ജ്ഞാനി

ഉമ്മൻ ചാണ്ടി ത്രികാല ജ്ഞാനി ആണ്. അത് കൊണ്ടാണ് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ തന്നെ പരാജയത്തിൻറെ പൂർണ്ണ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തത്.  അതിൻറെ അർത്ഥം പരാജയം വരുമ്പോൾ രാജി വയ്ക്കാമല്ലോ. അവിടെയും വാക്ക് പാലിച്ചു എന്നുള്ള ഒരു ആദർശ പരിവേഷം നേടാമല്ലോ.  ഉമ്മൻ ചാണ്ടിയെ ഒഴിവാക്കാൻ സോണിയ നേരത്തെ തീരുമാനിച്ചതാണ്. പക്ഷേ ഈ തെരഞ്ഞെടുപ്പു വേളയിൽ പകരം ആളെ നോക്കി പോകുന്നതിലും ഭേദം  ഉമ്മൻ ചാണ്ടിയെ തന്നെ തുടരാൻ അനുവദിക്കുകയാണ് നല്ലതെന്ന് വിചാരിച്ചതിനാൽ ആണ് മുഖ്യ മന്ത്രി സ്ഥാനം നീട്ടി കിട്ടിയത്. എങ്ങിനെ എങ്കിലും മൂന്നാലു സീറ്റ് കോണ്‍ഗ്രസ്സിന് കിട്ടുന്നെങ്കിൽ അത്രയും ആയല്ലോ. വടക്കേ ഇന്ത്യ മുഴുവൻ കൈ വിട്ടു പോകുകയാണല്ലോ. പിന്നെ ഇത്രയും നാൾ വിനീത വിധേയനായി നിന്ന ഒരാളെ, പ്രത്യേകിച്ചും ഒരു ക്രിസ്ത്യാനിയെ, അൽപ്പം മാന്യമായി പിരിച്ചു വിടണ്ടേ  എന്ന ഒരു പരിഗണനയും.

തെരഞ്ഞെടുപ്പു കഴിഞ്ഞ്  ഒരു കാരണവശാലും ഉമ്മൻ ചാണ്ടിയെ തുടരാൻ അനുവദിക്കുകയില്ല എന്നും തീർച്ചയായും പുറത്താക്കും എന്നും ഹൈ കമാൻഡ് തീരുമാനം എടുത്തു കഴിഞ്ഞു. കഴിഞ്ഞ കുറേ ക്കാലമായി ജനങ്ങൾക്കിടയിലും മറ്റു നേതാക്കൾക്കിടയിലും ഉമ്മൻ ചാണ്ടിയുടെ ഗ്രാഫ് വളരെ താഴോട്ടു പോയ്ക്കൊണ്ടിരിക്കുകയാണ്.  കോണ്‍ഗ്രസ്സിൻറെ  കേന്ദ്ര നേതാക്കളുടെ അഴിമതി നിലവാരം വച്ച് നോക്കിയാൽ ഇവിടത്തേത്‌ ഒന്നുമല്ല. 1,86,000 കോടിയുടെ കൽക്കരിപ്പാട അഴിമതിയും 1,76,000 കോടിയുടെ 2-ജി. സ്പെക്ട്രം അഴിമതിയുടെയും  മുന്നിൽ ചാണ്ടി ഒന്നുമല്ല. കഴിഞ്ഞ തവണ ആഭ്യന്തര മന്ത്രി സ്ഥാനം കൊണ്ട് തൃപ്തി പ്പെടാൻ വിധിച്ച രമേശ്‌ ചെന്നിത്തല മുഖ്യ മന്ത്രി കുപ്പായം തയ്ച്ചു വച്ചിട്ട് നാളേറെയായി. ആദർശം സുധീരനും ഹൈ കമാൻഡ് പറഞ്ഞാൽ റെഡി എന്ന നിലയിലാണ്. 

തന്നെ പുറത്താക്കും എന്ന തീരുമാനമാണ്  ജ്ഞാന ദൃഷ്ടി കൊണ്ട് ഉമ്മൻ ചാണ്ടി കണ്ടത്. അതിനാലാണ് പരാജയത്തിൻറെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത്  ഹൈക്കമാണ്ടിന് ഒരു മുഴം നീട്ടി എറിഞ്ഞത്. സരിതയുടെ പ്രശ്നം മുഖ്യ മന്ത്രിയെ വേട്ടയാടി കൊണ്ടിരുന്നപ്പോൾ അദ്ദേഹം എന്താണ് പറഞ്ഞത്?  "എത്ര അപമാനം സഹിച്ചാലും താൻ രാജി വയ്ക്കില്ല.മുഖ്യ മന്ത്രി ആയി തുടരും" എന്ന്.  സലിം രാജ് പ്രശ്നം തന്നെയും, ഓഫീസിനെയും, കുടുംബത്തെയും ബാധിച്ചപ്പോഴും താൻ സംശയത്തിൻറെ നിഴലിൽ ആയിരുന്നപ്പോഴും രാജി വയ്ക്കാൻ മുഖ്യ മന്ത്രി തയ്യാറായിരുന്നില്ല.  എന്താണ് പെട്ടെന്നുള്ള മനം മാറ്റത്തിന് കാരണം? സരിത-സലിം രാജ് കേസുകളിൽ സർക്കാരിൻറെയും മന്ത്രിസഭയുടെയും പ്രതിശ്ചായ നിലത്തു മുഖം കുത്തി വീണപ്പോൾ ഇല്ലാത്ത ധാർമിക   ഉത്തരവാദിത്വം തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്  എങ്ങിനെ ഉണ്ടായി?    "പരാജയത്തിൻറെ  ധാർമിക   ഉത്തരവാദിത്വം ഏറ്റെടുത്ത് ഞാൻ രാജി വയ്ക്കുന്നു." എന്ന  ഒരു പ്രഖ്യാപനം മെയ്‌ 16 നു കേൾക്കാം. എങ്ങിനെ എങ്കിലും ഒഴിഞ്ഞു പോകട്ടെ.

2014 ഏപ്രിൽ 14, തിങ്കളാഴ്‌ച

വിഷു

സമ്പൽസമൃദ്ധമായ ഒരു നാളയെ കണി കണ്ടുണരാൻ 

എല്ലാവർക്കും

 വിഷു ആശംസകൾ.

വിദേശ മലയാളി

പണ്ട്  'അസ്തിത്വ വാദം'   എന്നെല്ലാം പറഞ്ഞ് സാർത്രിനെയും,കാഫ്ക്കയെയും കാമുവിനെയും കൂട്ട് പിടിച്ചു കുറെ മലയാളി ചെറുപ്പക്കാർ നടന്നിരുന്നു. ജീവിതത്തിൻറെ അർത്ഥ  ശൂന്യതയെ പറ്റി പ്രസംഗിച്ചു  'അസ്തിത്വ ദുഃഖം ' പേറി  നടന്ന ഈ കൂട്ടർ കുറെ ക്കാലം കഴിഞ്ഞപ്പോൾ താടിയും മുടിയും കളഞ്ഞ്‌ സാധാരണ മനുഷ്യരായി.

അത് പോലെ ഒരു ദുഖവും പേറി നടക്കുന്നവരാണ് വിദേശ മലയാളികളിൽ ചിലർ. രണ്ട് വ്യത്യസ്ത സംസ്കാരങ്ങളുടെ ഇടയിൽ പെട്ട് ഏത് സ്വീകരിക്കണം എന്നറിയാതെ ആശയ ക്കുഴപ്പത്തിൽ പ്പെട്ടുഴറുന്നവരാണ്  ഈ മറുനാടൻ മലയാളികൾ.    പാശ്ചാത്യ രാജ്യങ്ങളിൽ സ്ഥിര താമസമാക്കിയവർ ആണ് ഇതിൽ പെടുന്നവർ. കേരളത്തിന്‌ പുറത്തു മറ്റു സംസ്ഥാനങ്ങളിൽ സ്ഥിര താമസമാക്കിയ  മലയാളിക്ക്,  ആചാര രീതികൾ വ്യത്യസ്ത മാണെങ്കിലും  ഭാരത സംസ്കാരം എന്ന ഒരു പൊതുവായ അംശം ഉള്ളതിനാൽ അവിടെ തുടരുന്നതിന് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല. ഗൾഫ് രാജ്യങ്ങളിൽ താമസം ആക്കിയവർക്കു, അതൊരു സ്ഥിരം വാസം അല്ലാത്തതിനാൽ അവിടത്തെ സംസ്കാരം സ്വീകരിക്കേണ്ട ആവശ്യം വരുന്നുമില്ല. എന്നായാലും തിരിച്ചു കേരളത്തിൽ വരും എന്നുള്ളത് കൊണ്ട് അവർക്ക് കേരളീയ സംസ്കാരം തുടരാം.

അപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറുന്ന മലയാളികളിൽ കുറെ ആളുകളാണ് പ്രശ്നത്തിൽ.  കുറെ ആളുകൾ സംസ്കാരത്തിനൊന്നും വലിയ പ്രാധാന്യം കൊടുക്കാതെ സ്വന്തം നില നിൽപ്പിന് മാത്രം  പ്രാധാന്യം കൊടുത്തു കൊണ്ട് അവിടെ സുഖമായി ജീവിക്കുന്നു.  കുറെ ആളുകൾ  ആകട്ടെ  അവർ ജനിച്ചു വളർന്ന സംസ്കാരത്തെ കൈ വിടാൻ മനസ്സില്ലാതെ  നിൽക്കുന്നു. അവർ വളർന്ന സംസ്‌കാരം   അടുത്ത തലമുറയ്ക്ക് പകർന്നു നൽകാൻ അവർക്കാഗ്രഹമുണ്ട്. പക്ഷേ അവിടത്തെ സാഹചര്യത്തിൽ അത് സാധ്യമല്ലാതെ പോകുന്നു. അമേരിക്ക, ക്യാനഡ, ആസ്ട്രേലിയ  തുടങ്ങിയ രാജ്യങ്ങളിൽ കുടിയേറി പാർത്തവർ ആണീ വിഷമ വൃത്തത്തിൽ. അവർക്ക് നാട്ടിലേക്ക് ഒരു തിരിച്ചു വരവ് അസാധ്യമാണ്. അവരുടെ അടുത്ത തലമുറകളെല്ലാം ഇനി നാട്ടിലേക്കൊരു തിരിച്ചു പോക്കില്ലാതെ ആ രാജ്യങ്ങൾ സ്വന്തം രാജ്യങ്ങളാക്കി അവിടത്തെ പൌരന്മാർ ആയി ജീവിക്കും.

ഇവിടന്നു പോയവർ അവരുടെ ജന്മ നാടിൻറെ സംസ്കാരം പുതു തലമുറയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതാണ് പ്രശ്നം.  അവരെ മലയാളികളുമായി മാത്രം വിവാഹം നടത്തുക തുടങ്ങിയവ. പുതിയ നാട് ജന്മ ദേശം ആയി സ്വീകരിക്കാൻ തയാറായി പോയവരാണവർ. അവിടത്തെ ജീവിത രീതികളിലും സുഖ സൌകര്യങ്ങളിലും   ആകൃഷ്ടരായി പോയവർ.    പിന്നെ എന്തിന് രണ്ടു സംസ്കാരത്തിൽ കാലു ചവുട്ടി നിൽക്കണം? . 

തങ്ങളുടെ രക്ഷ കർത്താക്കളുടെ ഈ 'ഡബിൾ കൾച്ചർ' ആദ്യ തലമുറയ്ക്ക് മാത്രം അനുഭവിച്ചാൽ മതി. അടുത്ത തലമുറ ആകുമ്പോഴേക്കും കേരള സംസ്കാരവും, ആചാരങ്ങളും എല്ലാം അവരുടെ വിചാരങ്ങളിൽ നിന്നും വികാരങ്ങളിൽ നിന്നും എല്ലാം അപ്രത്യക്ഷമാകും. പിന്നെ അവിടത്തെ പോലെ ജീവിക്കാം.

അപ്പോഴും ഈ പാവപ്പെട്ട കുടിയേറ്റക്കാർ നേരിടുന്ന ഒരു യഥാർത്ഥ പ്രശ്നം ഉണ്ട്. ഒരു അന്യതാ ബോധം. ലോകം ഒരു തറവാട് എന്നൊക്കെ പറയുന്നുണ്ടെങ്കിലും അതൊക്കെ എത്ര കണ്ട് പ്രായോഗികമാകുമെന്ന്     കണ്ടറിയണം.   ഈ അന്യ നാട്ടുകാരെ  തങ്ങളുടെ നാട്ടുകാരായി  അവിടത്തുകാർ എത്ര കണ്ട് സ്വീകരിക്കും എന്നുള്ളതാണ് മറ്റൊരു പ്രശ്നം. അവർ വിവാഹം കഴിക്കാൻ തയ്യാറായാൽ  രണ്ടോ മൂന്നോ തലമുറ കഴിയുമ്പോൾ നാടിൻറെ ബന്ധം   " ഇന്ത്യൻ വംശജ/വംശജൻ'  എന്ന ലേബലിൽ അവസാനിക്കുകയും അവർ പൂർണമായി ആ നാട്ടുകാർ ആവുകയും ചെയ്യും. ഇല്ലെങ്കിൽ  അവരെന്നും അന്യരാണ്. വിവാഹത്തിനു ഒരു ഇണയെ കണ്ടെത്തുന്നത് വിദേശ  മലയാളികളുടെ ഇടയിൽ നിന്ന് തന്നെയാകും. ഇവിടത്തെ ജാതി ചിലപ്പോൾ നിർബന്ധം ആക്കിയില്ല എന്ന് വരാം.    അപ്പോൾ ഇവിടന്നു പോയവർ എല്ലാം ആ രാജ്യത്തെ, പലയിടങ്ങളിൽ ചിതറി കിടക്കുന്ന, ഒരു കുടിയേറ്റ കോളനി ആയി മാറും. ഭാഷയും ആചാരവുമെല്ലാം അവിടത്തെ സാഹചര്യത്തിന് അനുസൃതമായി മാറും, ഒരു പരിധി വരെ. എങ്കിലും കേരളീയ സംസ്കാരം എന്ന ഒരു തന്തു (ത്രെഡ്) അവർക്കിടയിൽ അദൃശ്യമായി അവരെ ബന്ധിക്കുന്നു.  അതിൽ നിന്നും അവർക്കൊരു മുക്തിയില്ല. എത്ര തലമുറ കഴിഞ്ഞാലും.

2014 ഏപ്രിൽ 13, ഞായറാഴ്‌ച

ദന്ത ഗോപുരം

സുപ്രീം കോടതി എന്ന പരമോന്നത നീതി പീഠം സാധാരണ ജനങ്ങൾക്ക്‌  അപ്രാപ്യമായ  ഒരു ദന്ത ഗോപുരം   ആണെന്നുള്ള  നഗ്ന സത്യം   ജനങ്ങൾക്ക്‌ ഏവർക്കും  അറിയാവുന്നതാണ്. ഇപ്പോഴെങ്കിലും ഒരു ന്യായാധിപൻ അത് വിളിച്ചു പറഞ്ഞത്‌ നന്നായി. ഹൈക്കോടതി ജഡ്ജി ഹാരുണ്‍ അൽ റഷീദ് ആണ് അടുത്തിടെ  അക്കാര്യം പറഞ്ഞത്. ടെലിവിഷൻ ചാനലുകളിലും പത്രങ്ങളിലും വരുന്ന ആ ന്യായാസനത്തിന്റെ ചിത്രങ്ങൾ കണ്ട് ആത്മ നിർവൃതി അടയുക എന്നതല്ലാതെ നീതി തേടി അതിന്റെ ഏഴയിലത്ത് പോകാൻ   സാധാരണക്കാരന് കഴിയില്ല. നടപടി ക്രമങ്ങളുടെ നൂലാമാലകളും അതി ഭയങ്കരമായ പണച്ചിലവും  ആണ് ന്യായം തേടി അത്യുന്നത കോടതിയിൽ     പോകുന്നതിനു    വിലങ്ങു തടിയായി  സാധാരണക്കാർക്ക് മുന്നിൽനിൽക്കുന്നത്.

അഡ്വക്കേറ്റ് -ഓണ്‍-റിക്കോർഡ്  എന്ന വക്കീൽ മുഖേനയാണ് സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യേണ്ടത്.  ഏറ്റവും കുറഞ്ഞത്‌  അഞ്ചു ലക്ഷം രൂപയെങ്കിലും ഇതിനു കൊടുക്കണം. കേസിൻറെ  സ്വഭാവവും ഗൌരവവും അനുസരിച്ചാണ് ഈ ഫീസ്‌.  അതിനനുസൃതമായി ഫീസ്‌ കൂടിക്കൊണ്ടിരിക്കും. നമ്മെ ഈ അഡ്വക്കേറ്റ് -ഓണ്‍-റിക്കോർഡിന്റെ അടുത്തെത്തിക്കാൻ നാട്ടിൽ അവരുടെ പ്രതിനിധി വക്കീലന്മാർ ഉണ്ട്. ഇത്രയും കൊടുത്തു  കഴിഞ്ഞാൽ തന്നെ കേസ് സ്വീകരിക്കുമോ (അഡ്മിറ്റ്‌) എന്ന്  ഉറപ്പില്ല. കേസ് ഒരു നല്ല വക്കീലിനെ കൊണ്ട് വാദിപ്പിക്കണം എങ്കിൽ വീണ്ടും ലക്ഷങ്ങൾ മുടക്കണം.  അവിടെ സീനിയർ അഡ്വക്കേറ്റ് എന്ന ഒരു ഗ്രൂപ്പ് ഉണ്ട്. വർഷങ്ങളായി വാദിച്ച് പേരും പെരുമയും നേടിയവർ. ഇവരിൽ പലരും വിരമിച്ച ഹൈക്കോടതി ജഡ്ജിമാർ ആണ്.  ഈ  സീനിയർ അഡ്വക്കേറ്റ് ആരെയെങ്കിലും കൊണ്ട് കേസ് വാദിക്കുവാൻ ഓരോ തവണയും പത്തോ  ഇരുപത്തഞ്ചോ   ലക്ഷങ്ങൾ ചെലവഴിക്കണം. ഇടയ്ക്കിടെ നാം കേൾക്കാറില്ലേ,  സർക്കാർ ചെല്ലും ചെലവും കൊടുക്കുന്ന വക്കീലന്മാർ ഉണ്ടെങ്കിൽ കൂടി, സർക്കാരിന്റെ  കേസുകൾ   സാൽവെ, വൈദ്യനാഥൻ, വേണുഗോപാൽ തുടങ്ങിയവർ വാദിക്കുന്നു എന്ന്? അത്രയ്ക്ക് പ്രസിദ്ധരാണവർ. സാധാരണക്കാരന് സ്വപ്നം പോലും കാണാൻ പറ്റാത്തവർ. സുപ്രീം കോടതിയിൽ വരുന്ന വ്യവഹാരങ്ങളെല്ലാം വലിയ കമ്പനികളുടെയും, ബിസിനസ് സ്ഥാപങ്ങളുടെയും, കോടീശ്വരന്മാരുടെയും,കള്ളപ്പണക്കാരുടെയും മാത്രമാണ്.കാരണം അവർക്ക് മാത്രമേ ഈ ചെലവ് താങ്ങാൻ പറ്റുകയുള്ളൂ. ഒരു മദ്യ ഷാപ്പ് അടപ്പിച്ചാൽ പിറ്റേന്ന് തന്നെ അബ്ക്കാരികൾ സുപ്രീം കോടതിയിൽ പോയി  സ്റ്റേയും ആയി വരുന്നത് നമ്മൾ കാണാറുണ്ടല്ലോ. അത്തരക്കാർക്ക് മാത്രം പോകാൻ കഴിയുന്ന കോടതി ആണിത്. ഓരോ കേസ് കഴിയുമ്പോഴും അഭിഭാഷകർ തടിച്ചു കൊഴുക്കുന്നു. സാധാരണക്കാരന്  കൂടിയാൽ ഹൈക്കോടതി വരെ വരെ പോകാൻ കഴിയുന്നു. അങ്ങിനെ അവൻറെ പരമോന്നത നീതിപീഠം  ഹൈക്കോടതി ആയി പരിണമിക്കുന്നു. അവിടെ കിട്ടുന്ന വിധി തൻറെ തലവിധി ആയി അവൻ സ്വീകരിക്കേണ്ടി വരുന്നു.

ഇതിനൊരു മാറ്റം വരണമെങ്കിൽ ലളിതമായ നടപടിക്രമങ്ങൾ വരുകയും   പണത്തിന്റെ സ്വാധീനം കുറയുകയും വേണം.  അതിന് നടപടി എടുക്കേണ്ടത് സുപ്രീം കോടതി തന്നെയാണ്. ഇത്രയും ശക്തമായ ഒരു അഭിഭാഷക ലോബി നില നിൽക്കുന്ന അവിടെ അത്രയും ശക്തമായ നടപടി ഒരിക്കലും പ്രതീക്ഷിക്കേണ്ടതില്ല.  

ഇന്നത്തെ വ്യവസ്ഥിതിയെ കുറ്റം പറഞ്ഞ്  ഉത്തരവാദിത്വത്തിൽ നിന്നും  ഹൈക്കോടതി  ജഡ്ജിമാർ കൈ കഴുകുന്നത് ശരിയല്ല.അവരുടെ വിധി ക്ക് എതിരെയാണല്ലോ സുപ്രീം കോടതിയിൽ പോകുന്നത്. അവിടെ എങ്ങിനെയെങ്കിലും എത്തിപ്പെട്ടാൽ അനുകൂല വിധി സമ്പാദിക്കുന്നതു സാധാരണമാണ്. ഇവിടത്തെ വിധിയിൽ ഉള്ള വൈകല്യം അല്ലേ അത് കാണിക്കുന്നത്?  ഹൈ ക്കോടതിയിൽ  സത്യ സന്ധമായ, നീതിപൂർവമായ, ആത്മാർഥമായ  സമീപനം സ്വീകരിക്കുകയും മറ്റു പരിഗണനകളോ,ബാഹ്യ പ്രേരണയോ ഇല്ലാതെ സുപ്രീം കോടതിയിൽ പോലും നില നിൽക്കുന്ന നീതി പൂർവമായ വിധി പുറപ്പെടുവിക്കുകയും ചെയ്താൽ പാവങ്ങൾക്ക്, സാധാരണക്കാരായ ജനങ്ങൾക്ക്‌ അത് വളരെ ആശ്വാസം ആയിരിക്കും. പണക്കാരനൊപ്പം പാവപ്പെട്ടവനും നീതി ലഭിക്കും.

2014 ഏപ്രിൽ 10, വ്യാഴാഴ്‌ച

വർഗീയ ഭീകരത

മൊബൈൽ ഫോണിൽ കൂടിയാണ് 'മറുനാടൻ മലയാളി'എന്ന വാർത്താ "പോർട്ടൽ" വന്നു കയറിയത്. വായിച്ചപ്പോൾ വലിയ കുഴപ്പം ഇല്ല  എന്ന് തോന്നി. മലയാളത്തിലെ മുഖ്യ ധാരാ പത്രങ്ങൾ എല്ലാം അവരുടെ താൽപ്പര്യത്തിനു അനുസരിച്ച് തമസ്കരിക്കുന്ന വാർത്തകൾ പലതും പ്രാധാന്യം നൽകി ഈ വാർത്താ പത്രം നൽകുന്നത് കൊണ്ട് ഇടയ്ക്കിടെ ഫോണ്‍ നോക്കാൻ തുടങ്ങി. മറ്റു മറ്റു പത്രങ്ങൾ  അവരുടെ രക്ഷാധികാരികളുടെ  തെറ്റായ ചെയ്തികളുടെ വാർത്തകൾ അകത്തെ പേജുകളിൽ ഇട്ട് ആരും കാണാതെ ആക്കുമ്പോൾ  അവ മുൻ പേജിൽ ഇവർ നൽകുന്നു.  കൂടുതലും വാർത്തകൾ ടെലിവിഷൻ ചാനലുകൾ നൽകുന്നതിന്റെ പതിപ്പുകൾ ആണ്. കുറെ മറ്റു പത്രങ്ങളിൽ നിന്നും ഉള്ളത്. എന്നാലും കുഴപ്പമില്ല.നമുക്ക് വാർത്ത കിട്ടുമല്ലോ.

അടുത്തിടെ അവരുടെ പത്രം, ഇസ്ലാമിക വിരുദ്ധം ആണെന്നും ക്രൈസ്തവ ഭീകരത പ്രചരിപ്പിക്കാൻ ഉള്ള ഒരു മാഫിയ സംഘം ആണെന്നും, അവർ തന്നെ എഡിറ്റോറിയലിൽ പറയുന്നു. വായനക്കാരുടെ അഭിപ്രായവും ആരാഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ "പെയ്ഡ് ന്യൂസ്‌" സമ്പ്രദായം പോലെ കൂടുതൽ വായനക്കാരെ കിട്ടാൻ അവർ തന്നെ കണ്ടു പിടിച്ച ഒരു വഴി ആണോ ഇത് എന്നറിഞ്ഞു കൂടാ. അങ്ങിനെ   എങ്കിൽ ഇത് വളരെ അപകടകരമാണ്. കാരണം  ഫത്ത്വാ ഇറക്കുന്നവരെയും ഇടയ ലേഖനം ഇറക്കുന്നവരുടെയും മത ഭീകരത നമ്മൾ കണ്ടു കൊണ്ടേ ഇരിക്കുന്നു. മുസ്ലീം,ക്രൈസ്തവ, വർഗീയത, ഭീകരത എന്നീ വാക്കുകൾ മതി ആലോചന ഇല്ലാത്ത മത ഭീകരർക്ക്‌ ആക്രമണം അഴിച്ചു വിടാൻ. ഒരു വാക്ക് എഴുതിയതിന് കൈ വെട്ടിയവരും അതിൻറെ മറവിൽ ജോലിയിൽ നിന്നും പിരിച്ചു വിട്ടവരും നമ്മുടെ നാട്ടിൽ ഉണ്ട്.

ഏതായാലും മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും മതത്തിൽ നിന്നും വിട്ടൊരു കളി പാടാണ്. മാമോദീസ മുക്കാനും/ സുന്നത്തിനും, വിവാഹത്തിനും, പിന്നെ മരിക്കുമ്പോഴും ഇവർക്ക് മത മേധാവികളുടെയും പള്ളിയുടെയും സഹായം ആവശ്യമാണ്‌. ഒരു എ.ടി. കൊവൂരോ, ഒരു ഇടമറുകോ ഉണ്ടായിട്ടില്ല എന്നല്ല. അതവിടെ അവസാനിക്കുന്നു. ദൈവത്തിലും  മതത്തിലും  വിശ്വസിക്കാതെ, അവരുടെ രീതികൾ അനുവർത്തിക്കാതെ  ജനിച്ചു, ജീവിച്ച് മരിക്കാൻ ഇവർക്ക് കഴിയില്ല. പിന്നെ പ്രാർത്ഥനാ രീതികൾ.  സ്വയം പ്രാർത്ഥന പറ്റില്ല. മറ്റുള്ളവർ എഴുതി വച്ചത് മറ്റുള്ളവർ പാടുന്നത് കേട്ട് കൂട്ടം കൂടി പ്രാർത്ഥന നടത്തുക. പ്രാർത്ഥനയിലും ഒരു സ്വകാര്യത ഇല്ലായ്മ. നേരിട്ട് കാര്യങ്ങൾ ദൈവത്തോട് പറയാൻ പറ്റാതിരിക്കുക. (മിനിമം  കാര്യം ദൈവത്തോട് പറയാൻ പറ്റില്ല). ഇതെല്ലാം കൂടുതൽ കൂടുതൽ അന്ധ വിശ്വാസം വളർത്തുന്നു. 

അങ്ങിനെ 'മറുനാടൻ മലയാളി' യുടെ നടത്തിപ്പു കാരിലും ഈ രോഗം ബാധിച്ചിരിക്കാം. അത് പോലെ ഇതിൻറെ വായനക്കാരിലും ഇത് ബാധിച്ചിരിക്കാം.