ശ്രീകുമാരൻ തമ്പി ക്കു ജെ.സി.ഡാനിയൽ പുരസ്കാരം കിട്ടി. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. വേണോ? അഭിനന്ദനങ്ങൾ അസ്ഥാനത്തല്ലേ? ഈ പുരസ്കാരം പോലെ? കവി, ഗാനരചയിതാവ്,സംഗീത സംവിധായകൻ, നോവലിസ്റ്റ്, കഥാകാരൻ, തിരക്കഥാകൃത്ത്, നിർമാതാവ്, സംവിധായകൻ തുടങ്ങി സമസ്ത മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച ഒരു പ്രതിഭ. പത്തോളം കവിതാ സമാഹാരങ്ങൾ, നോവലുകൾ, 270 ചലച്ചിത്രങ്ങളിലായി മൂവായിരം ഗാനങ്ങൾ, 85 തിരക്കഥകൾ, 2 ചലച്ചിത്ര സംഗീത സംവിധാനം.25 സിനിമകളുടെ നിർമാണം, 30 സിനിമകളുടെ സംവിധാനം. സമസ്ത മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച ഒരു അതുല്യ പ്രതിഭ.
അർഹിക്കുന്ന സ്ഥാനം അദ്ദേഹത്തിന് ലഭിച്ചില്ല എന്നതാണ് സത്യം. ചെറു പ്രായത്തിൽ തന്നെ സിനിമയിലെ പാട്ടെഴുത്തു തുടങ്ങിയത് കൊണ്ട് തിരിച്ചറിയപ്പെടാൻ കാലം എടുത്തു. പിന്നെ പുതു മുഖങ്ങളെ ഉയർത്താനോ അർഹിക്കുന്ന സ്ഥാനം നൽകാനോ മടിക്കുന്ന ഒരു മേഖല ആണല്ലോ സിനിമ. വയലാറും ഭാസ്കരനും ഒക്കെ കോടി കുത്തി വാഴുന്ന കാലം. മനോഹരങ്ങളായ ഗാനങ്ങളുമായാണ് ശ്രീകുമാരൻ തമ്പി എന്ന കവി സിനിമയിൽ രംഗപ്രവേശം ചെയ്തത്. സുഹൃത്ത് വയലാറിനെ ഉപേക്ഷിക്കാൻ മടിച്ച സംഗീത സംവിധായകൻ ദേവരാജൻ അത് കൊണ്ട് മാത്രം തമ്പിയുമായി യോജിക്കാൻ, അദ്ദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് ഈണം പകരാൻ തയ്യാറായില്ല എന്നത് മറ്റൊരു സത്യം.
അദ്ദേഹം ഞങ്ങളുടെ മാസിക സർഗഭാരതി 2016 ഓണപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ നിന്നും ഉള്ള ചില ഭാഗങ്ങൾ. ഈ സന്ദർഭത്തിൽ പ്രസക്തമാണ്.
"കേരളത്തിനെ സംബന്ധിച്ചിടത്തോളമുള്ള ഒരു പ്രശ്നം ഇവിടെ ഭരിക്കപ്പെടുന്ന പാർട്ടികളുടെ ആളിന് മാത്രമേ സ്ഥാനം കിട്ടുകയുള്ളൂ...ഞാൻ ഒരു പാർട്ടിയിലും പെട്ട ആളല്ല....ഞാനിത്രയും കവിതകളെഴുതിയിട്ടും എന്റെ ഒരു കവിത പോലും ഒരു പാഠ പുസ്തകത്തിലും വന്നിട്ടില്ല. കാരണം, തെരഞ്ഞെടുക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ ആൾക്കാർ ആയതു കൊണ്ടാണ്. എന്റെ കവിത മോഷ്ട്ടിച്ചെഴുതിയ ഒരാളുടെ കവിത പാഠ പുസ്തകത്തിൽ വന്നിട്ടുണ്ട്. ... എന്നെ ആരും കയറ്റി വിട്ടതല്ല. ഞാൻ കയറി വന്നതാണ്......ഞാൻ എഴുതിയ പല പാട്ടുകളും വയലാർ എഴുതിയ പാട്ടുകളായിട്ടാണ് അന്നത്തെ മുഖ്യ ധാര പത്രങ്ങൾ വരെ എഴുതിയത്.ഈ ചെറിയ പയ്യന് ഇങ്ങനെയൊന്നും എഴുതാൻ പറ്റില്ല എന്നാണു അവരുടെ വിചാരം. ഞാനെഴുതിയ ആയിരത്തി ഒന്ന് പാട്ടുകളുടെ സമാഹാരമായ ഹൃദയസരസ്സിൽ എന്ന പുസ്തകവുമായി ഓട്ടോഗ്രാഫ് വാങ്ങാൻ ഓട്രാൾ വന്നു. അയാൾ പറഞ്ഞത് ഏതിൽ കുറച്ചു പാട്ടു വയലാറിന്റേതാണ് സാറേ എന്നാണ്. എന്റെ പുസ്തകത്തിൽ വയലാറിന്റെ പാട്ടുകളോ? ഈ കാലത്തും എന്റെ പല പാട്ടുകളും വയലാറിന്റെ പാട്ടുകളാണെന്നു വിശ്വസിച്ചു നടക്കുന്നവരുമുണ്ട്. .."
" എനിക്ക് കവിത പ്രാർത്ഥനയാണ്. എന്റെ ഓരോ കവിതകളും എന്റെ ഓരോ പ്രാർത്ഥനകളാണ്. പ്രാർത്ഥിക്കുന്ന അതേ വികാരത്തോടെയാണ് ഞാൻ കവിത എഴുതുന്നത്.എന്റെ രചനാ മേളയെന്നത് എന്റെ പ്രാർത്ഥനാ മേളയാണ്.............. ഞാനൊരു കർമ യോഗിയാണ്. 76 വയസ്സ് കഴിഞ്ഞിട്ടും ഞാനെന്റെ ജോലി തുടർന്നു കൊണ്ടേയിരിക്കുന്നു."
അതെ. അർഹിക്കുന്ന പ്രശസ്തിയും അംഗീകാരവും പുരസ്കാരവും ലഭിക്കാത്ത ഒരു പ്രതിഭ. പക്ഷെ ജന ഹൃദയങ്ങളിൽ എന്നും നിറഞ്ഞു നിൽക്കുന്ന പാട്ടുകളുടെ രചയിതാവ്.
സന്ധ്യക്കെന്തിനു സിന്ദൂരം, ചന്ദ്രികക്കെന്തിന് വൈഡൂര്യം
എന്ന് എഴുതിയത് പോലെ
തമ്പിക്ക് എന്തിന് പുരസ്കാരം?







