2013, മേയ് 24, വെള്ളിയാഴ്‌ച

ഒരു കുളം പുനർജ്ജനിക്കുന്നു

തണ്ണീർത്തടങ്ങളും വയലുകളും ജലാശയങ്ങളും ഒന്നൊന്നായി നശിപ്പിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിൽ  ഒരു കുളം പുനർജ്ജനിക്കുന്നു  എന്ന വാർത്ത മനസ്സിൽ  ഒരു കുളിർ  മഴയായി. 

തിരുവനന്തപുരം ജില്ലയിൽ  നെയ്യാറ്റിൻകര ചെങ്കൽ ഗ്രാമത്തിലെ വറ്റി വരണ്ട് മണ്ണടിഞ്ഞു കരയായി മാറിയ 2 8 ഏക്കറിലുള്ള വലിയ കുളം വീണ്ടും കുളം ആയി പരിണമിക്കുന്നത് മനുഷ്യ മനസ്സിൻറെ നന്മ ഒന്ന് കൊണ്ടു മാത്രം ആണ്.ഭാവി തലമുറ കൾക്ക് വേണ്ടി, ഭൂമിയെ മരണത്തിൽ നിന്നും രക്ഷിക്കുവാൻ വേണ്ടി, പ്രതിന്ജാ ബദ്ധരായ ഒരു കൂട്ടം സു മനസ്സുകളുടെ നിസ്വാർതമായ പ്രവർത്തനത്തിന്റെ ഫലമാണ് ഊഷരമായി മാറിക്കൊണ്ടിരിക്കുന്ന ഭൂമിക്ക് ദാഹ ജലം പകരാനായി ഈ ജലാശയം ഉണ്ടാകുന്നത്. ഈ ഇടവപ്പാതിയിൽ നിറഞ്ഞു കവിയുന്ന കുളം കണ്ട് നമ്മുടെ മനസ്സും നിറയട്ടെ. 

ഒരു കാര്യം. കുളത്തിന് ആഴം കൂട്ടാനായി എടുത്ത മാറ്റുന്ന ആയിരക്കണക്കിന് ലോറി മണ്ണ് മറ്റൊരു കുളമോ വയലോ നികത്താനല്ല ഉപയോഗിക്കുന്നത് എന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം കൂടി നമുക്കില്ലേ? ഭൂ, മണ്ണ് മാഫിയകൾ (ഇവരെ മാഫിയകൾ എന്ന് വിളിക്കുന്നത് ശരി അല്ല എന്നും അവർ ബിസിനെസ്സ് കാർ  ആണെന്നും ജസ്റ്റീസ് രാമചന്ദ്രൻ നായർ പറയുന്നു എങ്കിലും)ഭരണം നടത്തുന്ന കേരളത്തിൽ അതിനുള്ള സാധ്യതകൾ  ആണ് ഏറെ. റോഡ്‌,റെയിൽ എന്നിവയുടെ നിർമാണത്തിന് ഈ മണ്ണ് ഉപയോഗിക്കാം. കഴക്കൂട്ടം ബൈ പാസ് നാല് വരി ആക്കുന്നതിന് ധാരാളം മണ്ണ് ആവശ്യവും ഉണ്ട്. കുന്നുകൾ  ഇടിച്ചു നിരത്താതെ തന്നെ ഇത്തരം  മണ്ണ് ഉപയോഗിക്കാം. 

ഒരു കാര്യം കൂടി. കുളത്തിൽ  വെള്ളം നിറയുന്നതിനു മുൻപ്  തന്നെ വിനോദ സഞ്ചാര വികസന പദ്ധതികൾ ആസൂ ത്രണം ചെയ്യാൻ മുഖ്യ മന്ത്രി നിർദേശം നൽകി ക്കഴിഞ്ഞതായി അറിയുന്നു. പ്രകൃതിയെ ചൂഷണം ചെയ്യാൻ സ്വകാര്യ കച്ചവടക്കാരെ  രംഗത്ത് ഇറക്കുക  ആണിതിന്റെ ലക്ഷ്യം. ടൂറിസവും റിസോർട്ടുകളും ഹോട്ടലുകളും ഫ്ലാറ്റുകളും അനുബന്ധ സൌകര്യങ്ങളും ഈ ജലാശയത്തെ മലീമസമാക്കുകയും ചെങ്കൽ ഗ്രാമത്തെ എന്നെന്നേക്കുമായി നശിപ്പിക്കുകയും ചെയ്യും. കോവളം,വർക്കല മുതലായ കടൽ ത്തീരങ്ങളും, ശാസ്താംകോട്ട കാ യൽ, ആക്കുളം കായൽ, അഷ്ടമുടി ക്കായൽ എന്നിവയും നശിച്ചത് ടൂറിസത്തിന്റെ പേരിൽ  നടത്തിയ പ്രവർത്തനങ്ങളുടെ  ഫലമാണ്.എങ്ങിനെ എങ്കിലും, ഭൂമിയും പരിസ്ഥിതിയും മനുഷ്യരാശി തന്നെയും നശിച്ചായാലും  പണം ഉണ്ടാക്കണം എന്ന് ആർത്തി പൂണ്ട ഒരു കൂട്ടരുടെ പരിസ്ഥിതി വിധ്വംസന  പ്രവർത്തനങ്ങളുടെ അനന്തര ഫലം ആണ് ഇന്ന് നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന അത്യുഷ്ണവും മഴയില്ലായ്മയും മറ്റു പ്രകൃതി ദുരന്തങ്ങളും. 

അതിനാൽ ടൂറിസമെന്ന അഭാസത്തിനു വശം വദരാകാതെ  മണ്ണിനും മനുഷ്യനും മരത്തിനും സർവ  ജീവജാലങ്ങൾക്കും ജീവ ജലം പകരുന്ന അക്ഷയ പാത്രം ആയി 'വലിയ കുളം' എന്ന ഈ  ശുദ്ധ ജല തടാകത്തെ അമൂല്യ നിധിയായി  നമുക്ക് കാത്തു സൂക്ഷിക്കാം.  

2 അഭിപ്രായങ്ങൾ: