2014, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

മഴ വെള്ള സംഭരണം

തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലെയ്ക്കുള്ള വെള്ളം കണക്ഷൻ കേരള വാട്ടർ അതോറിറ്റി വിഛേദിച്ചിരിയ്ക്കുകയാണ്. 1.88 കോടി രൂപയുടെ കരം കുടിശ്ശിക അടയ്ക്കാത്തതു കൊണ്ടാണ് ഇങ്ങിനെയൊരു നടപടി എടുത്തത്‌. തുക അത്രയും ഇല്ലെന്നു ടൂറിസം വകുപ്പ് പറയുന്നു. കണക്കിൽ 
ഉള്ള തർക്കം എന്തെങ്കിലും ആയിക്കൊള്ളട്ടെ.രണ്ടും സർക്കാർ വകുപ്പുകൾ ആയതു കൊണ്ട് പ്രശ്നം പറഞ്ഞു തീർത്ത്‌ കണക്ഷൻ വീണ്ടും നൽകും. 


പക്ഷെ ഇത് വളരെ ഗുരുതരമായ ഒരു കാര്യത്തിലെയ്ക്ക് വിരൽ ചൂണ്ടുന്നു. കനകക്കുന്നിലെ വളരെ വിശാലമായ പുൽത്തകിടിയും പൂന്തോട്ടവും നനയ്ക്കാൻ ദിവസവും ആയിരക്കണക്കിന് ലിറ്റർ വെള്ളം ആണ് വേണ്ടത്. അത് മുഴുവൻ ഇപ്പോൾ ജല അതോറിറ്റി നൽകുന്ന ശുദ്ധ ജലം ആണുപയോഗിയ്ക്കുന്നത്. ഏക്കർ കണക്കിന് സ്ഥലം ആണ് കനകക്കുന്നിൽ ഉള്ളത്. വെള്ള സംഭരണത്തിന് അനുയോജ്യമായ സ്ഥലം ആണിത്. അവിടെ സംഭരിയ്ക്കുന്ന മഴ വെള്ളം കൊണ്ട് വർഷം മുഴുവൻ ജലസേചനം നടത്താനും മറ്റാവശ്യങ്ങൾക്കു ഉപയോഗിയ്ക്കാനും കഴിയും. പുൽത്തകിടിയ്ക്ക് അടിയിൽ നിർമിയ്ക്കുന്ന സംഭരണികളിൽ മഴവെള്ളം ശേഖരിച്ചു വയ്ക്കാൻ 
കഴിയും.


 അത് പോലെ മഴ വെള്ള സംഭരണം ചെയ്യാവുന്ന മറ്റൊരു സ്ഥലം ആണ് സെക്രട്ടറിയെറ്റ്. അവിടെയും പുൽത്തകിടിയ്ക്ക് അടിയിൽ സംഭരണികളിൽ ജലം ശേഖരിച്ചു വച്ച് പൂന്തോട്ടം നനയ്ക്കാൻ കഴിയും. മുഖ്യ മന്ത്രി അടുത്തിടെ ഉത്ഘാടനം ചെയ്ത ജല ധാരയ്ക്കുള്ള വെള്ളമെങ്കിലും മഴയിൽ  നിന്ന് കിട്ടുമല്ലോ.പാഴായി പ്പോകുന്ന മഴവെള്ളം ഉപയോഗിയ്ക്കാം എന്നതിനോടൊപ്പം  ഇപ്പോൾ പൂന്തോട്ടം നനയ്ക്കാൻ ഉപയോഗിയ്ക്കുന്ന അത്രയും ജലം കൂടി കുടി വെള്ള ക്ഷാമം അനുഭവിയ്ക്കുന്ന തിരുവനന്തപുരം നഗര നിവാസികൾക്ക് ലഭ്യമാക്കാൻ വാട്ടർ അതോറിട്ടിയ്ക്ക് 
കഴിയുകയും ചെയ്യും.

2014, ഒക്‌ടോബർ 26, ഞായറാഴ്‌ച

സ്വച്ഛ അഭിയാൻ

വെളുക്കാൻ തേച്ചത് പാണ്ട് ആയി എന്ന് പറഞ്ഞത് പോലെയായി.  എല്ലാ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരോടും ഒക്ടോബർ രണ്ടാം തീയതി ഓഫീസിൽ വന്ന്   സ്വന്തം ഓഫീസ് വൃത്തിയാക്കാൻ പ്രധാന മന്ത്രി  പറഞ്ഞു. എന്തായാലും തുടക്കം സ്വന്തം കൂടാരത്തിൽ  നിന്നും വേണമല്ലോ. വീട് വൃത്തി യാക്കിയിട്ടാണല്ലോ നാട് വൃത്തിയാക്കാൻ. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്ക് അങ്ങിനെ ഗാന്ധി ജയന്തി ദിനത്തിൽ  ആദ്യമായി അവധി ഇല്ലാതായി.

അവധി ദിവസം ഓഫീസിൽ പോകേണ്ടി വന്നു എങ്കിൽ അത് അൽപ്പം ആഘോഷം ആക്കിയാൽ എന്താ?   മോദിജി കാണും എങ്കിൽ കാണട്ടെ.ഇല്ലെങ്കിൽ പറഞ്ഞു കേട്ട് അങ്ങ് ഡൽഹിയിൽ ആരെങ്കിലും ഒക്കെ  അറിയുന്നെങ്കിൽ   അറിയട്ടെ ഇങ്ങു കൊച്ചു കേരളത്തിൽ സ്വച്ഛ അഭിയാൻ ആഘോഷിയ്ക്കുന്നു എന്ന്. ദേശ സ്നേഹവും അനുസരണാ ശീലവും മേലധികാരികൾ കണ്ടിരുന്നാൽ  ഒരു സ്ഥലം മാറ്റം വേണ്ടി വരുമ്പോൾ  പ്രയോജനപ്പെടുകയും ചെയ്യുമല്ലോ.   മാത്രവുമല്ല   കേരൾ നാട്ടുകാരെങ്കിലും അറിയട്ടെ ആത്മാർഥത ഉള്ള  ഉദ്യോഗസ്ഥർ അവർക്ക് സേവനം നൽകാൻ  ഇവിടെ ഉണ്ടെന്ന്.

 'ദർഭേ കുശേ ഞാങ്ങണേ' എന്നാണല്ലോ ഞായം. 

പ്രസിദ്ധിയ്ക്കുള്ള എളുപ്പ വഴി ആണ് റ്റി.വി. ചാനൽ. സരിതയുടെ ഡാൻസും പാട്ടും വരെ ലൈവ് കാണിയ്ക്കുന്നവർ.  പണ്ട് പത്രക്കാർ മതിയായിരുന്നു.  അവര് ഫോട്ടോ എടുത്ത് കഴുകി ഉണക്കി അടുത്ത ദിവസത്തെ പത്രത്തിലേ വരൂ. ഇപ്പോഴിതാ അപ്പപ്പോൾ ലൈവ് ആയി ചാനലുകാർ കാണിയ്ക്കും. അങ്ങിനെ ഒരു വൃത്തിയാക്കൽ മാമാങ്കം നടക്കുന്നത് കാണാൻ ഒരു ചാനലുകാരെ വരുത്തി. അവർ കവറേജും തുടങ്ങി.  വിളിച്ചു വരുത്തിയത് കൊണ്ട്‌ ചാനലുകാർ, നല്ല രീതിയിൽ വിഷ്വൽസ് സഹിതം നല്ല ഒരു ന്യൂസ്‌ കൊടുക്കും എന്ന് പ്രതീക്ഷിയ്ക്കുന്നത്‌ സ്വാഭാവികം. ചാനൽ ധർമവും അത് തന്നെ. (ഇപ്പോഴെന്തു ധർമവും നീതിയും?). പക്ഷേ ചാനലിൽ സംഭവം വന്നപ്പോഴല്ലേ കാര്യം ................








വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറയുന്നതിൽ വല്ല തെറ്റും ഉണ്ടോ?

അതോ വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് ------  ഉടുത്തു എന്ന് പറയുന്നതാണോ കൂടുതൽ ഉചിതം ?

2014, ഒക്‌ടോബർ 25, ശനിയാഴ്‌ച

പി.ടി. ഉഷ സ്കൂൾ

"അയ്യോ അച്ഛാ പോകല്ലേ,  അയ്യോ അച്ഛാ പോകല്ലേ"  എന്നുള്ള സിനിമാ ഡയലോഗ്  വളരെ പോപ്പുലർ ആയ ഒന്നാണ്. ആത്മാർത്ഥതയില്ലാതെ പറയുന്ന കാര്യങ്ങൾ എന്ന അർത്ഥത്തിൽ ആണ് ഇന്ന് ജനങ്ങൾ ആ പ്രയോഗം ഉപയോഗിയ്ക്കുന്നത്. അത് പോലെ ഒരു 'അയ്യോ അച്ഛാ പോകല്ലേ' നമ്മൾ അടുത്ത കാലത്ത് വീണ്ടും  കേട്ടു. പറഞ്ഞത് ആരെന്നോ? സ്പോർട്സ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ.  ആരോടെന്നോ? പി.ടി. ഉഷയോട്.

സ്പോർട്സിന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ആളാണ്‌ പി.ടി.ഉഷ.   400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്സിൽ 1984ൽ സ്ഥാപിച്ച 55.42 സെക്കണ്ട്സിന്റെ ഇന്നും ഭേദിയ്ക്കാത്ത ദേശീയ  റിക്കോർഡ് ഉടമ, ഭാരത്തിന്റെ ഒന്നാം നമ്പർ കായിക താരം. 16 വയസ്സിൽ ദേശീയ സ്കൂൾ ഗെയിംസിൽ തുടങ്ങിയ കായിയ പ്രകടനം, ഏഷ്യൻ ഗെയിംസ്, ഒക്കെ കഴിഞ്ഞ്  ഒളിമ്പിക് സിൽ എത്തി. ഒരു നിമിഷത്തിന്റെ വ്യത്യാസത്തിൽ ആണ്  ഒളിമ്പിക്സ് മെഡൽ പോയത്. 

കേരള സർക്കാർ ഉഷ എന്ന കായിക താരത്തിനു വേണ്ടി എന്ത് ചെയ്തു? റെയിൽവേ വിചാരിച്ചത്   കൊണ്ട്  ഉഷയ്ക്ക് ജോലി കിട്ടി. സ്പോർട്സിനോടുള്ള അഗാധമായ സ്നേഹവും അവസരം കിട്ടാത്ത  ഇവിടത്തെ  കുട്ടികളോടുള്ള താൽപ്പര്യവും  കൊണ്ട്   അവസാനം കേരളത്തിൽ  ഉഷ സ്കൂൾ തുടങ്ങി. ഇവിടത്തെ പാവപ്പെട്ട കഴിവുള്ള കുട്ടികളെ പരിശീലിപ്പിയ്ക്കാൻ. ടിന്ടു ലൂക്ക എന്ന മിടുക്കി പെണ്‍കുട്ടിയെ സമ്മാനിച്ചത്‌ ഉഷയാണ്. 2014 ഏഷ്യൻ ഗയിംസിൽ ഒരു സ്വർണവും ഒരു വെള്ളിയും നേടുന്നത് വരെ എത്തി ആ ചുണക്കുട്ടി.

വെറുതെ  ബഡായി പറയുന്നതല്ലാതെ കേരളത്തിലെ ഭരണാധികാരികൾ സ്പോർട്സിനു വേണ്ടി  ഒന്നും ചെയ്യുന്നില്ല. കേരളത്തിൽ എത്രയോ കായിക താരങ്ങൾ ഉണ്ടായി? സുരേഷ് ബാബു, യോഹന്നാൻ, ഉഷ,ഷൈനി, വത്സമ്മ, അങ്ങിനെ നീണ്ട ഒരു നിര. ഇവരെല്ലാം വളരെ പ്രതികൂല സാഹചര്യങ്ങളോട് പട വെട്ടി ആണ് ഈ ഉയരങ്ങളിൽ എത്തിയത്. ഒരു കായിക താരത്തിനെ സംബന്ധിച്ചിടത്തോളം പരിശീലനം ആണ്  ഏറ്റവും പ്രധാനം. രണ്ടാമതായി നല്ല ഭക്ഷണം. അടുത്തത് അവരുടെ ഐറ്റത്തിനുള്ള ഉപകരണങ്ങൾ. പണം ഇല്ലാത്തതിനാൽ നല്ല ഭക്ഷണമോ നല്ല ഷൂസൊ ഇല്ലാതെയാണ് കേരള താരങ്ങൾ എന്നും മത്സരത്തിനു പോകുന്നത്.  

2013 സെപ്റ്റംബറിൽ മലേഷ്യയിൽ നടന്ന ഏഷ്യൻ സ്കൂൾ മീറ്റിൽ പങ്കെടുക്കാൻ ഉള്ളവരെ തെരഞ്ഞെടുക്കുന്നതിനുള്ള ട്രയൽസ് നടക്കുന്ന പൂണയിൽ എത്താൻ കാശില്ലാതെ നമ്മടെ കുട്ടികൾ കഷ്ട്ടപ്പെട്ടപ്പോൾ പണം ഇല്ല എന്ന് പറഞ്ഞു കൈ മലർത്തി യതാണ് നമ്മുടെ സർക്കാർ. ആ വർഷം ഇറ്റാവായിൽ നടന്ന ദേശീയ സ്കൂൾ കായിക മേളയിൽ 33 സ്വർണം ഉൾപ്പടെ 77 മെഡലുകൾ നേടി 300 പോയിന്റോട് കൂടി ചാംപിയൻ ഷിപ്‌ നേടിയ കുട്ടികളാണ് പൂനെയിൽ പോകാൻ പണം ഇല്ലാതെ കഷ്ട്ടപ്പെട്ടത്‌.രണ്ടു പേർക്ക് ഓരോ നാനോ കാർ ആണ് യു.പി. മുഖ്യ മന്ത്രി നൽകിയത്. നമ്മുടെ മുഖ്യ മന്ത്രിയോ? എല്ലാ വർഷവും നമ്മുടെ കുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കാൻ പോകുന്നത് നമ്മൾ കാണാറുണ്ടല്ലോ. റിസർവേഷൻ ഇല്ലാതെ  രണ്ടാം ക്ലാസ് കമ്പാർട്ട്മെന്റിൽ  ഞെങ്ങി ഞെരുങ്ങി. അടുത്ത സംസ്ഥാനങ്ങളിലെ കുട്ടികൾ എ.സി. യിൽ സുഖമായി പോകുമ്പോൾ. അടുത്തിടെ കേരളത്തിൽ നിന്നും 8 മന്ത്രിമാരാണ് ഒന്നിച്ചു കൂടി വിമാനത്തിൽ  ഡൽഹിയിൽ ടൂർ പോയി വന്നത്. സർക്കാർ ചിലവിൽ. കേരളത്തിൻറെ കാര്യങ്ങൾ പറയാൻ എന്നാണു പറയുന്നത്. 5 രൂപ മുടക്കി ഒരു ലെറ്റർ അയച്ചാൽ അല്ലെങ്കിൽ ഒരു ഇ-മെയിൽ അയച്ചാൽ  നടക്കുന്ന  കാര്യത്തിനാണ് ലക്ഷങ്ങൾ മുടക്കി എല്ലാവരും കൂടി പോയത്. അതും ട്രെഷറി കാലിയായി കിടക്കുന്ന നേരത്ത്. രണ്ടു ദിവസം മുൻപ് നടന്ന കരമന-കളിയിക്കാവിള റോഡു പണി ഉത്ഘാടനം പ്രഖ്യാപിയ്ക്കാൻ ആയിരക്കണക്കിന്  ഫ്ലെക്സ് ബോർഡുകൾ ആണ് നഗരം മുഴുവൻ സ്ഥാപിച്ചത്.  ഇങ്ങിനെയൊക്കെ ചിലവഴിയ്ക്കാൻ പണം ഉണ്ട്. കായിക താരങ്ങളെ സഹായിയ്ക്കാൻ പണം ഇല്ല. 

കേരളത്തിൻറെ അഭിമാനമായ ഉഷ  കേരളത്തിലെ ഭരണാധികാരികളുടെ അവഗണനയും നിസ്സഹകരണവും കൊണ്ട് സഹി കേട്ട് ഗുജറാത്തിലേയ്ക്ക് പോവുകയാണ്. അവിടെ  സ്കൂൾ തുടങ്ങാൻ. മോദി ഗുജറാത്ത് മുഖ്യ മന്ത്രി ആയിരുന്ന കാലത്ത് വിളിച്ചതാണ്. എല്ലാ സൌകര്യങ്ങളും ചെയ്തു കൊടുക്കാം എന്ന് പറഞ്ഞ്.

അപ്പോഴാണ്‌ നമ്മുടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നത്.

"അയ്യോ അച്ഛാ പോകല്ലേ,  അയ്യോ  ഉഷേ  പോകല്ലേ"  

2014, ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

ഫ്ലെക്സ് നിരോധനം

സ്വന്തം ഫ്ലെക്സ് ബോർഡ് വലിച്ചു കീറി എറിഞ്ഞ് പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ച മുഖ്യ മന്ത്രിയുടെ ഫ്ലെക്സ്കൾ കൊണ്ട് റോഡു നിറഞ്ഞു.


മുഖ്യ മന്ത്രിയുടെ വസതിയായ ക്ലിഫ് ഹൌസിൽ നിന്നും ഒരു വിളിപ്പാടകലെ എന്നും അദ്ദേഹം സഞ്ചരിയ്ക്കുന്ന വഴിയിൽ ആണ് ഈ ഫ്ലെക്സ് ബോർഡ്. സ്ഥാപിച്ചത് കേരള സർക്കാർ പൊതു മരാമത്ത് വകുപ്പ്. കരമന -കളിയിയ്ക്കവിള  റോഡു പണിയുടെ  ഉദ്ഘാടനം ആണ് പരസ്യപ്പെടുത്തിയിരിയ്ക്കുന്നത്.  ഈ പരിപാടിയുടെ ആയിരം ബോർഡ് എങ്കിലും കാണും തിരുവനന്തപുരം നഗരത്തിൽ.

എന്തെല്ലാം നാടകങ്ങൾ ആയിരുന്നു. പൊതു നിരത്തിൽ ഇറങ്ങി ഫ്ലെക്സ് വലിച്ചു കീറിക്കളയുക. ഒരൊറ്റ ഫ്ലെക്സ് പോലും കേരളത്തിൽ അനുവദിയ്ക്കില്ല എന്ന വീമ്പ് പര പറച്ചിൽ. കേരളം മാലിന്യ വിമുക്തവും പ്ലാസ്റ്റിക്ക് വിമുക്തവും ആക്കും എന്ന പ്രതിജ്ഞ എടുക്കൽ.

 എല്ലാം ഗാന്ധി ജയന്തി ദിവസം ആയിരുന്നു. ആ പാവം ഗാന്ധിജി അവിടെയിരുന്ന് ഉമ്മൻ ചാണ്ടിയുടെയും കൂട്ടരുടെയും കളികൾ കണ്ട് മനസ്സു നൊന്തു കരയുക ആയിരിയ്ക്കും.

പക്ഷെ കോണ്‍ഗ്രസ്സിലും കാപട്യം ഇല്ലാത്തവർ ഉണ്ട്. INTUC നേതാവ് ചന്ദ്രശേഖരൻ അപ്പോഴേ പറഞ്ഞു. ഈ പരിപാടി നടക്കത്തില്ല. INTUC യുടെ ഒരൊറ്റ ഫ്ലെക്സ് പോലും ഒരുത്തനും വലിച്ചു കീറില്ല, തൊടുക പോലുമില്ല എന്ന്. അതിന് ഉമ്മൻ ചാണ്ടി യോ സുധീരനോ ഒരക്ഷരം മിണ്ടിയില്ല. INTUC യുടെ ഫ്ലെക്സ് തൊട്ടതുമില്ല.

ആവേശം അടങ്ങിയപ്പോൾ മന്ത്രിസഭാ യോഗത്തിൽ ഒരു തീരുമാനമായി. ഫ്ലെക്സ് എങ്ങിനെ നിരോധിയ്ക്കാം എന്ന് ആലോചിയ്ക്കാം എന്ന്. എങ്ങിനെയുണ്ട് ഉമ്മൻ ചാണ്ടിയുടെ ബുദ്ധി?

മാലിന്യ നിർമാർജനം ആണ് വിഷയം. ഏറ്റെടുത്തില്ലെങ്കിൽ പാർട്ടി ആാകെ തകരും. അത് കൊണ്ട് പിണറായി ഉടൻ തന്നെ ഫ്ലെക്സ് ഒഴിവാക്കും എന്ന് പ്രസ്താവന ഇറക്കി.

ഫ്ലെക്സ് നിരോധനം ഏറ്റു പിടിച്ച പിണറായി വിജയൻറെ പാർട്ടിയുടെ ഫ്ലെക്സും കാണാം ഈ ഫോട്ടോയിൽ. 

ഇവരൊക്കെ നാടിനു വേണ്ടി എന്തെങ്കിലും ചെയ്യും എന്ന് പ്രതീക്ഷിയ്ക്കാൻ എങ്ങിനെ കഴിയും?

2014, ഒക്‌ടോബർ 21, ചൊവ്വാഴ്ച

കോണ്‍ഗ്രസ്സ് പരാജയം

ദേശീയ ഭൂപടത്തിൽ നിന്നും കോണ്‍ഗ്രസ് പതിയെ അപ്രത്യക്ഷമായി ക്കൊണ്ടിരിയ്ക്കുകയാണ്. മഹാരാഷ്ട്രയിലെയും ഹര്യാനയിലെയും ദയനീയ പരാജയത്തോട് കൂടി  ഇന്ത്യൻ രാഷ്ട്രീയത്തിൽ കോണ്‍ഗ്രസ്സ് അപ്രസക്തമായിക്കഴിഞ്ഞു. ലോക സഭയിൽ വെറും നാമമാത്രമായ പ്രാതിനിധ്യം ആണുള്ളത്. വെറും 44 സീറ്റുകൾ. 540 അംഗ ലോക സഭയിലെ 8 ശതമാനം മാത്രം സീറ്റുകളുള്ള കോണ്‍ഗ്രസ്സിന്  പ്രതിപക്ഷ നേതൃ സ്ഥാനം പോലും ലഭിയ്ക്കാൻ അർഹത ഇല്ലാതായി എന്നത് കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞു എന്നതിന് തെളിവായി. അതിനു ശേഷം നടന്ന നിയമ സഭാ തെരഞ്ഞെടുപ്പുകൾ കോണ്‍ഗ്രസ്സിന്റെ ശവ പ്പെട്ടിയിലെ ഓരോ ആണിയായി മാറി. കോണ്‍ഗ്രസ്സിന്റെ കോട്ട എന്നറിയപ്പെട്ടിരുന്നതാണ് മഹാരാഷ്ട്ര. കഴിഞ്ഞ 15 വർഷങ്ങളായി കോണ്‍ഗ്രസ്സ് ഭരിച്ചു കൊണ്ടിരുന്ന സംസ്ഥാനം. അവിടെയാണ്  ഭാരതീയ ജനതാ പാർട്ടിയ്ക്കും ശിവ സേനയ്ക്കും പിറകിലായി കോണ്‍ ഗ്രസ്സ് മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടത്.

ഒരു ദേശീയ പാർട്ടി എന്ന നിലയിൽ നിന്നും വെറും ഒരു പ്രാദേശിക പാർട്ടി എന്ന നിലയിലേയ്ക്കു കോണ്‍ഗ്രസ്സ് മാറി. ആകെയുള്ള  29 സംസ്ഥാനങ്ങളിൽ 9 സംസ്ഥാനങ്ങളിൽ  മാത്രമാണ് ഇവരുടെ ഭരണം. രസകരമായ ഒരു വസ്തുത  9 സംസ്ഥാനങ്ങൾ ഉണ്ടെങ്കിലും ഇതിൽ 5 എണ്ണം  വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ ആണ്.അരുണാചൽ പ്രദേശ്‌, മണിപൂർ, മേഘാലയ,മിസോറാം തുടങ്ങിയവ. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രം ആയി ഒതുങ്ങിയ ഒരു പാർട്ടി എന്ന് പറയുന്നതാകും ശരി.   തെക്ക് കർണാടക അബദ്ധത്തിൽ കിട്ടിയതും.

ശരിയായ നേതൃത്വം ഇല്ലാത്തതാണ് കോണ്‍ഗ്രസ്സ് അഭിമുഖീകരിയ്ക്കുന്ന പ്രശ്നം. സ്വാതന്ത്ര്യം നേടിത്തന്ന പാർട്ടി എന്ന   തെറ്റായ   പ്രചരണം നേടിക്കൊടുത്ത ആനുകൂല്യവും, സ്വാതന്ത്ര്യ സമര നേതാക്കളുടെ പാരമ്പര്യത്തിന്റെ അവകാശികൾ എന്ന് ജനങ്ങളിൽ പരത്തിയ ധാരണയുടെ ആനുകൂല്യവും, സ്വതന്ത്ര ഭാരതത്തിൽ  ആദ്യം ഭരണത്തിൽ വന്ന പാർട്ടി എന്ന ആനുകൂല്യവും ഉണ്ടായിട്ടും ഇന്ന് ഈ നിലയിൽ അധ;പ്പതിച്ചത് കഴിവുള്ള നേതാവ് ഇല്ലാത്തത് കൊണ്ടാണ്. ഗാന്ധി എന്ന മാസ്മരിക പേരിൻറെ മുതലെടുപ്പാണ് രാജീവ് ഗാന്ധി മുതൽ രാഹുൽ വരെ നടത്തിക്കൊണ്ടിരിയ്ക്കുന്നത്. ഗാന്ധി എന്നാൽ ഭാരതീയർക്ക് മഹാത്മാ ഗാന്ധി മാത്രമാണ്. അതൊരു ഗുജറാത്തി  ജാതിപ്പേര് ആണെന്ന് ഗുജറാത്തികൾ പോലും മറന്നു കഴിഞ്ഞിരിയ്ക്കുന്നു. ഇന്ദിര ഭർത്താവിന്റെ പേരിന്റെ,ഫിറോസ്‌ ഗാന്ധി, വാലറ്റം സ്വന്തം വാലായി ചേർത്തത് മുതൽ ഇവർക്ക് മഹാത്മാ ഗാന്ധിയുമായി ബന്ധം ഉണ്ടെന്നുള്ള തെറ്റായ ധാരണ ജനങ്ങളിൽ ഉണ്ടായി. കോണ്‍ഗ്രസ്സ് അധികാരത്തിൽ വരാൻ ഇത് ഒരു പ്രധാന കാരണമായി.

ആദ്യ പ്രധാന മന്ത്രി ആയ ആയിരുന്ന നെഹ്രുവിന്റെ മകൾ എന്ന സ്ഥാനം ആണ് ഇന്ദിരാ ഗാന്ധിയ്ക്ക് അധികാരത്തിൽ എത്താൻ എളുപ്പമായത്‌. അതവർ നന്നായി മുതലെടുത്തു. ആ പാരമ്പര്യം ഉപയോഗിച്ചാണ് രാജീവ് അധികാരത്തിൽ വന്നത്. അതിനു ശേഷം ആ കുടുംബ പാരമ്പര്യം ഉപയോഗിയ്ക്കാൻ ഉടനെ കഴിഞ്ഞില്ല. രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോൾ മകന് വയസ്സ് 21 ആയിട്ടില്ല. പക്ഷെ ഭാര്യ സോണിയ അധികാരത്തിൽ വരാൻ അന്ന് മുതൽ ശ്രമം തുടങ്ങി. കുറെ കോണ്‍ഗ്രസ്സ് കാരും. ഇറ്റലി ക്കാരിയായ ഒരാൾ ഇന്ത്യാ മഹാരാജ്യത്തെ പ്രധാനമന്ത്രി ആകുന്നതിന്റെ നാണക്കേട്‌ മനസ്സിലാക്കിയ കുറെ ദേശ സ്നേഹികൾ ഉണ്ടായത് കൊണ്ട് അതിൽ നിന്നും ഇന്ത്യ രക്ഷപ്പെട്ടു.

കോണ്‍ഗ്രസ്സുകാർ എന്നും വ്യക്തിത്വം ഇല്ലാത്തവർ ആണ്. ഏതെങ്കിലും ഒരു നേതാവിന് പിറകെ പോകുന്നവർ. ആ നേതാവിന്റെ ഗുണ ദോഷങ്ങൾ ഒന്നും അവർക്കറിയേണ്ട ആവശ്യമില്ല. അത് പോലെ  അധികാരം മാത്രമാണ് അവരുടെ ലക്‌ഷ്യം. അതിനു വേണ്ടി ഏത് നേതാവിനെയും അവർ വാഴ്ത്തും. ഇന്ദിരാ ഗാന്ധി വന്നപ്പോൾ അവരെ വാഴ്ത്തി. "ഇന്ത്യ എന്നാൽ ഇന്ദിര, ഇന്ദിര എന്നാൽ ഇന്ത്യ" എന്ന് വരെ ഈ കൈമണിക്കാർ മുദ്രാവാക്യം മുഴക്കി നടന്നു. രാജീവ് ഗാന്ധി വന്നപ്പോൾ അദ്ദേഹത്തിൻറെ പിറകെ ആയി. അത് കഴിഞ്ഞിട്ട് അടുത്ത അവകാശി ആയിട്ട് രാജീവ് ഗാന്ധിയുടെ മക്കൾ ഇല്ലാത്തതിനാൽ അദ്ദേഹത്തിൻറെ ഭാര്യയെ പ്രധാന മന്ത്രി ആക്കാൻ ശ്രമിച്ചു. അവരുടെ നാടേത്‌ വീടേത്‌ എന്നൊന്നും കോണ്‍ഗ്രസ്സ് കാർക്ക് പ്രശ്നമില്ല.   പ്രധാന മന്ത്രിയുടെ ഭാര്യ ആയിരുന്നല്ലോ അത് മതി. 

കോണ്‍ഗ്രസ്സിന് ഒരു രാഷ്ട്രീയ കാഴ്ചപ്പടോ, ആദർശമോ ഒന്നുമില്ല. ഭരണം, അധികാരം മാത്രമാണ് അവരുടെ ലക്ഷ്യം. അതിനായി ആരെ മുൻപിൽ നിർത്താനോ, ആരുടെ പിറകിൽ അണി നിരക്കാനോ അവർക്ക് മടിയില്ല. അതാണ്‌ നമ്മൾ കണ്ടു കൊണ്ടിരിയ്ക്കുന്നത്. ഇന്നലെ വരെ രാജീവ് ഗാന്ധി യെ ദൈവത്തെ പോലെ കൊണ്ട് നടന്നവർ ആണ് ഇന്ന് അദ്ദേഹത്തെ തെറി വിളിയ്ക്കുന്നതും ചവിട്ടിപ്പുറത്താക്കാൻ ശ്രമിയ്ക്കുന്നതും. അവർക്ക് പൂജിയ്ക്കാനും മുൻപിൽ നിർത്തി മുതലെടുക്കാനും ഒരു വിഗ്രഹം വേണം. അതാണ്‌ പ്രിയങ്ക ഗാന്ധിയ്ക്കായി ഇപ്പോൾ മുറ വിളി കൂട്ടുന്നത്‌.

ജനങ്ങൾ ഇതെല്ലാം മനസ്സിലാക്കി കഴിഞ്ഞു. കോണ്‍ഗ്രസ്സ് വിസ്മൃതിയിലേയ്ക്കു മറയാറായി.  

2014, ഒക്‌ടോബർ 19, ഞായറാഴ്‌ച

വെള്ളം ATM

കാർഡ് ഇടുമ്പോൾ പണത്തിനു പകരം വെള്ളം കിട്ടുന്ന എ.ടി.എം.കൾ ഒരു നല്ല സംരംഭം ആണ്. ഡൽഹിയിൽ കഴിഞ്ഞ നവംബറിൽ ഇവ  പ്രവർത്തനം ആരംഭിച്ചു.   ഇത്തരത്തിൽ പണം ഇട്ടാൽ പാൽ ചുരത്തുന്ന മെഷീനുകൾ ഏതാണ്ട് 35 വർഷം മുൻപ് തന്നെ  ഡൽഹിയിൽ തുടങ്ങിയിരുന്നു.'മദർ ഡയറി' സ്ഥാപിച്ച  മെഷീനുകൾ.  നല്ല തണുത്ത പാൽ. "മെശീൻ കാ ഠണ്ടാ പാനി" യ്ക്ക് പകരം ഇടയ്ക്കിടെ കുടിയ്ക്കാം.    അതിന് ശേഷം അമുൽ കമ്പനിയും തുടങ്ങി.  (മിൽമയ്ക്കും ഇത്തരം യന്ത്രങ്ങൾ സ്ഥാപിച്ചാൽ പ്ലാസ്റ്റിക് കൂടുകൾ ഒഴിവാക്കാൻ കഴിയും)ആ മാതൃക പിന്തുടർന്നാണ് ഡൽഹിയിൽ  ഇപ്പോൾ വെള്ളം ഇങ്ങിനെ നൽകുന്നത്. 

പൈപ്പിൽ ലഭിയ്ക്കുന്ന വെള്ളം ശുദ്ധമല്ലാത്തത് കൊണ്ടാണ് ജനം കുപ്പി വെള്ളത്തെ ആശ്രയിക്കുന്നത്. യാത്രാ വേളകളിൽ ആണ് കുപ്പി വെള്ളം കൂടുതലും ഉപയോഗിയ്ക്കുന്നത്. വെള്ളം ഉപയോഗിച്ച ശേഷം കളയുന്ന ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ അഴുകാത്ത മാലിന്യമായി മണ്ണിൽ അവശേഷിയ്ക്കുന്നു. പരിസ്ഥിതിയെ അത് നശിപ്പിച്ചു കൊണ്ടിരിയ്ക്കുന്നു.   ട്രെയിനിൽ പോകുമ്പോൾ പാളങ്ങൾക്കിരു വശത്തും കാണുന്ന കുപ്പികളുടെ കുന്നുകൾ ഇതെത്ര ഗുരുതരമായ പാരിസ്ഥിതിക പ്രശ്നം ആണെന്ന് നമ്മെ ഓർമിപ്പിയ്ക്കുന്നു.  പുനരുൽപ്പാദനം നടത്താം എന്നൊക്കെ പറയുന്നു എങ്കിലും അതത്ര പ്രായോഗികമല്ല.

അങ്ങിനെ വളർന്നു കൊണ്ടിരിയ്ക്കുന്ന   കുപ്പിക്കൂമ്പാരങ്ങളി ലേയ്ക്ക്  ആണ്  തങ്ങളുടെ വക പ്ലാസ്റ്റിക് കുപ്പികൾ കൂടി നിക്ഷേപിയ്ക്കാൻ  സർക്കാർ   ഒരുങ്ങുന്നത്. നാട്  മാലിന്യ വിമുക്തമാക്കാൻ നടപടി എടുക്കേണ്ട സർക്കാർ തന്നെ മാലിന്യം നിർമിയ്ക്കുന്നതു വിചിത്രം തന്നെ.

 കേരള വാട്ടർ അതോറിട്ടി   കുപ്പി വെള്ള ത്തിനായി  അരുവിക്കരയിൽ    പ്ലാൻറ് സ്ഥാപിയ്ക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. അഞ്ചോ ആറോ തവണ ടെണ്ടർ വിളിച്ചു കഴിഞ്ഞു. ആരെങ്കിലും വരും എന്ന് പ്രതീക്ഷിച്ചു ഇരിയ്ക്കുകയാണ്.

 ഡൽഹിയിൽ ആരഭിച്ച 'ജല മെഷീനുകളുടെ മാതൃകയിൽ കേരള വാട്ടർ അതോറിട്ടിയ്ക്ക് എന്ത് കൊണ്ട് ആരംഭിച്ചു കൂടാ? വെള്ളം കുപ്പിയിൽ നിറച്ചു നൽകുന്നതിനു പകരം ശുദ്ധീകരിച്ച കുടി വെള്ളം ഇത്തരം മെ ഷീനുകളിൽ കൂടി വിൽക്കാൻ കഴിയും.

മുൻപ് പറഞ്ഞത് പോലെ യാത്രയിൽ ആണ് കുപ്പി വെള്ളത്തിന്റെ ഉപയോഗം കൂടുതൽ വരുന്നത്. അത് വാങ്ങുന്നത് റെയിൽവേ സ്റ്റെഷൻ, ബസ് സ്റ്റാന്റ് എന്നിവിടങ്ങളിൽ നിന്നുമാണ്.  കേരളത്തിലെ ബസ് ബസ് സ്റ്റാന്റ് കളിലും
റെയിൽവേ സ്റ്റെഷനുകളിലും ഇത്തരത്തിലുള്ള ശുദ്ധീകരിച്ച കുടിവെള്ള മെഷീനുകൾ സ്ഥാപിയ്ക്കണം. അങ്ങിനെയെങ്കിൽ പരിസ്ഥിതി നാശകാരിയായ  പ്ലാസ്റ്റിക് കുപ്പികൾ പെരുകുന്നത് ഗണ്യമായി കുറയ്ക്കാൻ കഴിയും. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ സ്വന്തം ചിത്രം പ്രദർശിപ്പിച്ച  ഫ്ലെക്സ് ബോർഡ് സ്വയം വലിച്ചു കീറിക്കളഞ്ഞ്, ഫ്ലെക്സ് ബോർഡുകൾ നിരോധിയ്ക്കാൻ നടപടി എടുത്ത മുഖ്യ മന്ത്രിയ്ക്ക്  പ്ലാസ്റ്റിക് ഉപഭോഗം വൻ തോതിൽ കുറയ്ക്കാൻ ഇതിലൂടെ  കഴിയും.

2014, ഒക്‌ടോബർ 16, വ്യാഴാഴ്‌ച

വാട്ടർ പ്യുരിഫയെർസ്

വികസനം എന്ന പ്രക്രിയ ക്കിടയിൽ  പ്രകൃതി നശിയ്ക്കുന്നത് ആരും കാണാതെ പോയി. ശരിയായി പറയുകയാണെങ്കിൽ പ്രകൃതിയ്ക്ക് നാശം സംഭവിച്ചാലും വേണ്ടില്ല  പണം ഉണ്ടാക്കണം എന്ന ഒരു ചിന്ത നമ്മുടെ ഇടയിൽ വന്നു. പുഴകളും ജലാശയങ്ങളും എല്ലാം നമ്മൾ തള്ളുന്ന മാലിന്യം  കൊണ്ട് നിറഞ്ഞു.
കുടിവെള്ള സ്രോതസ്സ് മുഴുവൻ ഇങ്ങിനെ മലീമസമായി. 

 നഗരങ്ങളിൽ ഏക ആശ്രയം സർക്കാർ തരുന്ന പൈപ്പ് വെള്ളം മാത്രമാണ്. അതിൻറെ ശുദ്ധീകരണ  നിലവാരവും അത്ര മേൽത്തരം ഒന്നും അല്ല. വെള്ളം ഒന്ന് അരിച്ച് കുറെ ക്ലോറിൻ ഇട്ട് തരുന്ന വൃത്തിയാക്കൽ മാത്രമേ നടക്കുന്നുള്ളൂ. യാത്രകളിൽ കുപ്പി വെള്ളം ആണ് എല്ലാവർക്കും ആശ്രയം. കുപ്പിയിൽ ആക്കിയത് കൊണ്ട് ശുദ്ധം  എന്ന് കരുതി ജനങ്ങൾ വാങ്ങുന്നു. ഗുണ നിലവാര പരിശോധന ഒന്നുമില്ല. വീടുകളിൽ ആകട്ടെ കുടി വെള്ളം ശുദ്ധീകരിയ്ക്കാൻ  "വാട്ടർ ഫിൽറ്റർ''.  അതിപ്പോൾ പല തരത്തിലുള്ള ''വാട്ടർ പ്യുരിഫയെർസ്'' ആയി. ''റിവേർസ് ഓസ്മോസിസ്'' തുടങ്ങിയ വിവിധ രീതികളിൽ ഉള്ള ഉപകരണങ്ങൾ കൊണ്ട്  വിപണി നിരഞ്ഞിരിയ്ക്കുകയാണ്. ഇവയുടെ പരസ്യങ്ങൾ കൊണ്ടും.

സാധാരണ ഇത്തരം  ജല ശുദ്ധീകരണ യന്ത്രങ്ങളുടെ  പ്രവർത്തനം വളരെ ലളിതമാണ്. പൈപ്പിൽ ബന്ധിപ്പിയ്ക്കുന്ന ഈ യന്ത്രം  ആദ്യം വെള്ളം  അരിച്ചെടുക്കുന്നു. അതിനു ശേഷം കരിയിൽ  കൂടി കടത്തി വിട്ട് അതിന്റെ ദുർഗ്ഗന്ധം മാറ്റുന്നു. പിന്നീട് അൾട്രാ വയലറ്റ് രശ്മി ഉപയോഗിച്ച് അണു വിമുക്തമാക്കി ( ബാക്റ്റീരിയ നശിപ്പിച്ച്) തരുന്നു.  വളരെ ലളിതമായ ഒരു പ്രക്രിയ, സിമ്പിൾ ആയ ഒരു യന്ത്രം. 

ഇവയുടെ വിലയോ? 8000 രൂപ മുതൽ മുകളിലോട്ട് 20,000 രൂപ വരെ! ഒരിയ്ക്കൽ വാങ്ങിയാൽ തീർന്നില്ല പ്രശ്നം. ഓരോ 6 മാസം കൂടുമ്പോഴും ഇതിൻറെ അരിപ്പും കരിയും (ആക്ടിവേറ്റഡ കാർബണ്‍) മാറ്റണം. അതിന് കമ്പനിയ്ക്ക് ഓരോ വർഷവും  2000 രൂപ കൊടുത്ത് കൊണ്ടിരിയ്ക്കണം. 

ശരിയ്ക്കു പറഞ്ഞാൽ 1000 രൂപ പോലും നിർമാണ ചെലവ് വരാത്ത ഈ ഉപകരണങ്ങൾ ആണ് ഇത്രയും കൂടിയ വിലയ്ക്ക് നമുക്ക് വിൽക്കുന്നത്. വലിയ കമ്പനി. അവരുടെ ചെലവ്, പരസ്യ ചെലവ് ഇതെല്ലാം കോടികൾ. പിന്നെ കോടികൾ ലാഭം. ഇതെല്ലാം കൂടി ആകുമ്പോൾ വില വളരെ കൂടുന്നു.

കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ള പൊതു മേഖലാ ഫാക്ടറി കൾ ധാരാളം. ഏതെങ്കിലും ഒരിടത്ത് ഇത്തരം യന്ത്രങ്ങൾ നിർമിച്ചു കൂടെ?  1000 രൂപയ്ക്ക് വിൽക്കാൻ കഴിയും.ഒരു ഗവേഷണവും (R&D) വേണ്ടാത്ത, സാങ്കേതിക വിദ്യ വേണ്ടാത്ത,  വലിയ പ്രാഗത്ഭ്യവും ( expertise) ഒരു ഉൽപ്പന്നം.  ഉപഭോക്താവിന് തന്നെ വൃത്തിയാക്കി വീണ്ടും ഉപയോഗിയ്ക്കാവുന്ന അരിപ്പും ( ഫിൽറ്റർ) സ്വയം മാറ്റാവുന്ന കരിയും   ഉപയോഗിച്ചാൽ  കരിയുടെ വില മാത്രമേ   ആവർത്തന ചെലവ് ആകൂ. നമ്മുടെ നാട്ടിൽ സ്വകാര്യ മേഖലയിലും ധാരാളം സ്മാൾ സ്കെയിൽ ഇന്ടസ്ട്രീസ് ഉണ്ട്. അവർക്കും ഇതാകാം.

വി ഗാർഡ് ഇന്ടസ്ട്രീസ് പല ഇലക്ട്രികൽ ഉപകരണങ്ങൾ ഉണ്ടാക്കുന്നുണ്ട്. അവർക്ക് അടിസ്ഥാന സൌകര്യങ്ങൾ ഉണ്ട്.അവർക്കിത് എളുപ്പത്തിൽ ചെയ്യാനാകും. അതിൻറെ  മുതലാളി വ്യവസായി എന്നതിനോടൊപ്പം  ഒരു   ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ആളുമാണ്. അദ്ദേഹത്തിന് എഴുതി നോക്കാം. പണം ചിലവാക്കാതെ തന്നെ അദ്ദേഹത്തിന് ചെയ്യാവുന്ന  ഒരു ജനോപകാര പ്രവൃത്തി.

അനുബന്ധം: 
ഇന്നത്തെ ( 19)  പത്രത്തിൽ  വി ഗാർഡ് ബിഗ്‌ ഐഡിയ മത്സരത്തെ പറ്റി കണ്ടു. എം.ബി.എ. ബി ടെക് വിദ്യാർത്ഥികൾക്ക് പുതിയ ബിസിനസ് പ്ലാനുകൾക്ക് വി ഗാർഡ് സമ്മാനം കൊടുക്കുന്നു. ഇങ്ങിനെയും കൂടി ഒന്ന് ചെയ്യാവുന്നതാണ്.

2014, ഒക്‌ടോബർ 15, ബുധനാഴ്‌ച

ഹുഡ്ഹുഡ്

ചുഴലിക്കാറ്റ്  നാശ നഷ്ട്ടം വിതച്ച ആന്ധ്ര യ്ക്ക് തമിഴ് നാട് മുഖ്യ മന്ത്രി 5 കോടി രൂപ സഹായം പ്രഖ്യാപിച്ചു.

 കേരള മുഖ്യ മന്ത്രി എന്ത് ചെയ്യും?കാൽ പൈസ എടുക്കാനില്ല. ഖജനാവ് കാലി.

തമിഴ് നാട് എഞ്ചിനീയർ മാരും, റോഡു പണിക്കാരും അടങ്ങിയ സംഘത്തെയും ആന്ധ്രയിലേയ്ക്കു അയച്ചു.

കർണാടക സർക്കാർ ആകട്ടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനും, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ആയി 2000 ആൾക്കാരെ അയച്ചു.

കേരളം ആരെ അയയ്ക്കും ? ബീഹാരികളെയും ബംഗാളികളെയും ഒഡിഷ ക്കാരെയും?




2014, ഒക്‌ടോബർ 14, ചൊവ്വാഴ്ച

മാലിന്യ നിർമാർജനം

ശംഖ നാദം  പോലെ അത് ഭാരതമെങ്ങും മുഴങ്ങി. അതിൻറെ മാസ്മരിക ശക്തിയിൽ  ജന ഹൃദയങ്ങൾ  തുടിച്ചു.

'സ്വച്ഛ ഭാരത്‌ അഭിയാനു '  അഭൂത പൂർവമായ സ്വീകരണമാണ് ലഭിച്ചത്.   ഇത്രയും അംഗീകാരവും ജന സമ്മിതിയും നേടിയ മറ്റൊരു പദ്ധതി സ്വതന്ത്ര ഭാരതത്തിൽ  ഉണ്ടായിട്ടുണ്ടോ എന്ന്  സംശയം ആണ്. ഭാരതം മാലിന്യ മുക്തമാക്കാനുള്ള സംരംഭം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം ജനങ്ങളിൽ വൻ തോതിലാണ്  സ്വാധീനം ചെലുത്തിയത്. ഇത്രയും കാലം ആഗ്രഹിച്ചിരുന്ന ഒരു കാര്യം  സാക്ഷാത്കരിയ്ക്കാൻ പോകുന്നു  എന്ന ആഹ്ലാദം അവരിൽ തിര തല്ലി . 

കേരളത്തിൽ ഈ പദ്ധതി ഉണ്ടാക്കിയ ഉണർവ് വളരെ വലുതാണ്‌. പ്രഖ്യാപനങ്ങളിൽ മാത്രം ശ്രദ്ധ ചെലുത്തി വികസനത്തിന്‌ നേരെ മുഖം തിരിയ്ക്കുന്ന കേരള രാഷ്ട്രീയ നേതാക്കളും, അധികാരം മാത്രം നോട്ടമിട്ട രാഷ്ട്രീയ പാർട്ടികളും മാലിന്യ മുക്ത ഭാരതത്തിനു വേണ്ടി  'അഹമഹമികയാ' ഇറങ്ങി തിരിച്ചത് സത്യത്തിൽ അത്ഭുതമാണ് ഉളവാക്കിയത്.ഗാന്ധി ജയന്തി ദിവസം മാത്രം  ഫോട്ടോ യ്ക്ക് വേണ്ടി  ചൂൽ   കൈകൊണ്ടു തൊടുന്ന രാഷ്ട്രീയ ക്കാരെല്ലാം മോഡിയുടെ പ്രഖ്യാപനം കേട്ട്, സ്വച്ഛ ഭാരതത്തിന്റെ വക്താക്കൾ ആയി മാറി.  കേരള മുഖ്യ മന്ത്രി പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുമെന്ന് വീമ്പിളക്കി . വഴിവക്കിൽ നിന്നും ഫ്ലെക്സ് ബോർഡുകൾ മുഴുവൻ  നീക്കം ചെയ്യാൻ പറഞ്ഞു. മാലിന്യ നിർമാർജ്ജനത്തിനും വികസന പ്രവർത്തനങ്ങൾക്കും നേരെ എന്നും സ്വത സിദ്ധമായ ദുർ മുഖം കാണിയ്ക്കുന്ന മാർക്സിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയും  കേരളം സ്വച്ഛം ആക്കാൻ  ഇറങ്ങി തിരിയ്ക്കുകയും അണികളെ ആഹ്വാനം നടത്തുകയും ചെയ്തു. വി.എം. സുധീരൻ ആകട്ടെ ഉമ്മൻ ചാണ്ടിയുടെ 'മലിനീകരണ'ത്തിനു  തടയിടാനായി ജൈവ പച്ചക്കറി  കൃഷി തുടങ്ങി. ഈ വാചകമടി  മത്സരത്തിൽ തോമസ്‌ ഐസക്ക് ഒരു മാർക്ക്  സ്കോർ ചെയ്തു. ആലപ്പുഴ ഒരു പള്ളിക്കൂടത്തിലെ മൂത്രപ്പുര കഴുകി വൃത്തിയാക്കിക്കൊടുത്തു.  സ്വന്തം വീട്ടിലെ പൊടി പോലും  തുടയ്ക്കാത്ത, സ്വന്തം അടിവസ്ത്രങ്ങൾ പോലും അന്യരെ കൊണ്ട് കഴുകിയ്ക്കുന്ന ഈ  നേതാക്കന്മാരുടെ പൊതു ജന സേവനം നോക്കണേ. ഇതാണ്  മോദി ഇഫക്റ്റ്!

പിന്തള്ളപ്പെടും എന്ന ഭയം കൊണ്ടാണ് വ്യക്തമായ ഒരു നയ പരിപാടിയും  ഇല്ലാതെ  ഈ നേതാക്കൾ എല്ലാം ഇത്തരത്തിൽ ഇറങ്ങി പുറപ്പെട്ടത്‌. ഫ്ലെക്സ് ബോർഡുകൾ ഒന്നൊഴിയാതെ എടുത്ത് മാറ്റുമെന്നും പുതിയത് അനുവദിയ്ക്കുകയില്ല എന്നും പരസ്യമായി പ്രഖ്യാപിച്ച ഉമ്മൻ ചാണ്ടി കാര്യത്തോട് അടുത്തപ്പോൾ കളംമാറ്റി ചവിട്ടി. ഫ്ലെക്സ് നിരോധനം എങ്ങിനെ പ്രാവർത്തികം ആക്കാൻ കഴിയും എന്ന് ആലോചിയ്ക്കും എന്നാണു മന്ത്രി സഭാ   യോഗം കഴിഞ്ഞ് പറഞ്ഞത്. എങ്ങിനെയുണ്ട് മാലിന്യ നിർമാർജനം? അല്ലെങ്കിലും ആലോചനയില്ലാതെ തൽക്കാലംരക്ഷപ്പെടാൻ  അപക്വമായി എന്തെങ്കിലും തീരുമാനം എടുക്കുന്നത്  മുഖ്യ മന്ത്രിയുടെ ഒരു സ്വഭാവം ആയിരിയ്ക്കുകയാണ്. സമ്പൂർണ മദ്യ നിരോധന പ്രഖ്യാപനം അത്തരത്തിൽ ഒന്നായിരുന്നല്ലോ. അജ്ഞതയും  അഹങ്കാരവുമാണ് ഇതിനു കാരണം. മദ്യ നയത്തിൽ  സുധീരൻ കയ്യടി നേടരുത് എന്ന ഈഗോ.  എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങുകയാണ് ഇപ്പോൾ. ഫ്ലെക്സ് ബോർഡു കളിൽ 100   ശതമാനവും നേതാക്കളുടെ പടമുള്ളതും  രാഷ്ട്രീയ പാർട്ടികളും നേതാക്കളും സ്ഥാപിച്ചതുമാണ്.   നേതാക്കളെ  ജനമധ്യത്തിൽ ഉയർത്തി കാട്ടാൻ  ഉള്ള ഒരു ചെറിയ ഉപായം മാത്രം   ആണീ ബോർഡുകൾ.  കഴിഞ്ഞ ലോക സഭാ   തിരെഞ്ഞെടുപ്പ് കാലത്ത് ഒരാവശ്യവുമില്ലാതെ, വെറുതെ പേരെടുക്കാൻ വേണ്ടി മാത്രം  ഒരു മന്ത്രി തൻറെ പടം അടിച്ച ഫ്ലെക്സ് ബോർഡുകൾ സ്വന്തം ചിലവിൽ   ഒരു കൌണ്‍സിലറുടെ സഹായത്തോടെ   തിരുവനന്തപുരം നഗരം മുഴുവൻ സ്ഥാപിച്ചു എന്ന് ജനം പറയുന്നുണ്ട്.   ഈ ഫ്ലെക്സ് ബോർഡ് സംസ്കാരം  നിർത്തലാക്കണം എന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും, പ്രധാന പ്രതിപക്ഷം ആയ മാർക്സിസ്റ്റ് പാർട്ടി  ഉൾപ്പടെ എല്ലാവരും സമ്മ തിയ്ക്കുന്നും ഉണ്ട്. പിന്നെ എന്ത് കൊണ്ട് ഉമ്മൻ ചാണ്ടി അതിൽ നിന്നും പിന്നോട്ട് പോകുന്നു?

പ്ലാസ്റ്റിക് നിയന്ത്രണം കൊണ്ട് വരുമെന്ന് പറയുന്നെങ്കിലും കാര്യമായി ഒന്നും ചെയ്യുന്നില്ല. പ്ലാസ്റ്റിക് നിർമാതാക്കളുടെയും വ്യാപാരികളുടെയും സമ്മർദ്ദം അതി ജീവിയ്ക്കാനുള്ള കഴിവ് ഉമ്മൻ ചാണ്ടി സർക്കാരിന് ഇല്ല എന്നതാണ് കാരണം. ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് കൂടുകൾ കൊണ്ടും കുപ്പികൾ കൊണ്ടും നിറഞ്ഞിരിയ്ക്കുകയാണ് കേരളം. .2013-14 കണക്കനുസരിച്ച്  ദിവസേന 12 ലക്ഷം ലിറ്റർ പാൽ ആണ്  മിൽമ വിൽക്കുന്നത്. അതായത് ഓരോ ദിവസവും     24 ലക്ഷം പ്ലാസ്റ്റിക് കവറുകൾ മാലിന്യമായി  കേരളത്തിലെ മണ്ണിൽ അവശേഷിയ്ക്കുന്നു.  പഴയ കാലത്തേതു പോലെ കുപ്പികളിൽ പാൽ   നിറച്ചു കൊടുത്താൽ ഇത്രയും പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാമല്ലോ.? ഹോട്ടലുകാർക്ക്‌ 10 ലിറ്ററിന്റെ  വീണ്ടും ഉപയോഗിയ്ക്കാവുന്ന  പാത്രങ്ങളിൽ കൊടുക്കാം.   അത് പോലെ ഉപയോഗം  കഴിഞ്ഞ കുടി  വെള്ളം കുപ്പികൾ കൊണ്ട് നാട് നിറഞ്ഞു. ഹോട്ടലിൽ വരെ കുപ്പി വെള്ളം ആയി. ജനങ്ങൾക്ക്‌ ശുദ്ധ ജലം നൽകാൻ ബാധ്യസ്ഥരായ വാട്ടർ അതോറിട്ടി പോലും കുപ്പി വെള്ളം ഉണ്ടാക്കുകയാണ്. ഇതിനു പകരം ബസ് സ്റ്റാന്റ്,റെയിൽവേ സ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ   വലിയ സ്റ്റീൽ സംഭരണികൾ സ്ഥാപിച്ച് ആളുകൾക്ക് നേരിട്ട് കുടിയ്ക്കാനും പാത്രങ്ങളിൽ ശേഖരിയ്ക്കാനും ഉള്ള സൗകര്യം ഒരുക്കാമല്ലോ. അങ്ങിനെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ പലതും ചെയ്യാൻ കഴിയും.

അത് പോലെ  ഗുരുതരമായ ഖര മാലിന്യസംസ്കരണത്തിലും കേരള സർക്കാർ ഒന്നും ചെയ്യുന്നില്ല. എല്ലായിടത്തും മാലിന്യം പെരുകി ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിരിയ്ക്കുകയാണ്. തിരുവനന്തപുരം തന്നെ ഉദാഹരണമായി എടുക്കാം. മാർക്സിസ്റ്റ് നേതൃത്വ സർക്കാർ 2000 ത്തിൽ സ്ഥാപിച്ചതാണ് വിളപ്പിൽ ശാല മാലിന്യ സംസ്കരണ പ്ലാൻറ്. അതിന് ശേഷം വന്ന ഇടതു-കോണ്‍ഗ്രസ്സ് സർക്കാരുകൾ അത് ശരിയായി നടത്താൻ വേണ്ടി ഒന്നും ചെയ്തില്ല. മാത്രമല്ല ഇടതു ഭരണത്തിലുള്ള കോർപറേഷനും കോണ്‍ഗ്രസ്സ് സർക്കാരും മനപൂർവം തമ്മിലടിച്ച്‌ പ്ലാന്റിന്റെ പ്രവർത്തനം പൂർണമായും സ്തംഭിപ്പിച്ചു. റിയൽ എസ്റ്റെറ്റ് ലോബിയെ സഹായിയ്ക്കാൻ ആണെന്ന് ഒരു ആരോപണം ഉണ്ട്. അതിനു ശേഷംഏകദേശം രണ്ടു ലക്ഷം ടണ്‍ മാലിന്യം ആണ് തിരുവനന്തപുരം നഗരത്തിൽ ഉണ്ടായത്. അതെല്ലാം വഴി വക്കിൽ അഴുകി ക്കൊണ്ടിരിയ്ക്കുകയാണ്.    ദിവസവും   230 ടണ്‍ എന്ന കണക്കിന് മാലിന്യം പുതുതായി ഉണ്ടായിക്കൊണ്ടിരിയ്ക്കുന്നു.  എല്ലാ നഗരങ്ങളുടെയും സ്ഥിതി ഇതാണ്.

ഇതിൽ നിന്നും മനസ്സിലാകുന്നത് വ്യക്തമായ ഒരു പദ്ധതിയോ ആസൂത്രണമോ ഇല്ലാതെയാണ് കേരള സർക്കാർ 'സ്വച്ഛ ഭാരത്‌ അഭിയാനിൽ പങ്കെടുക്കുന്നത് എന്നാണ്.  മാലിന്യ നിർമാർജനം പ്രസ്താവനകളിൽ മാത്രം ഒതുക്കി കൊണ്ടുള്ള, ജനങ്ങളെ കബളിപ്പിയ്ക്കാനുള്ള,  ആത്മാർഥത ഇല്ലാത്ത,  ഒരു സമീപനം ആണ് അവരുടേത്. പദ്ധതിയെ  പ്രകീർത്തിച്ച ശശി തരൂരിനെ ഹൈ കമാണ്ടിനെ കൊണ്ട് ഒതുക്കിയത് കോണ്‍ഗ്രസ്സിന്റെ മനസ്സിലിരുപ്പാണ് വെളിവാക്കുന്നത്.  സ്വച്ഛ ഭാരത്‌ അഭിയാൻ ഡൽഹിയിൽ മാത്രം ഉള്ള ഒരു സംഗതി ആല്ലെന്ന് ആദ്യം ഇവർ മനസ്സിലാക്കണം. രാജ്യം ആകെ നിർമലം  ആക്കാനുള്ള ഒരു ദൗത്യം ആണിത്.    ഇത്രയും നാൾ കേരളത്തിലെ വികസനത്തിന്‌ വിഘാതമായി നിന്നിട്ടുള്ളത് അമിത രാഷ്ട്രീയ വൽക്കരണവും   രാഷ്ട്രീയ തമ്മിലടി യും  ആണ്. അതിനൊരു മാറ്റം വരുത്തണം. കോണ്‍ഗ്രസ്സും മാർക്സിസ്റ്റും മറ്റെല്ലാ പാർട്ടികളും പ്രധാനമന്ത്രിയുടെ ഈ പദ്ധതിയെ പിന്തുണയ്ക്കുകയും അതിൽ ഭാഗഭാക്കാവുകയും ചെയ്യുന്നുണ്ടല്ലോ. അതിനാൽ ഈ പ്രശ്നത്തിൽ എങ്കിലും വഴക്കില്ലല്ലോ.  എല്ലാവരും യോജിച്ച് പ്രവർത്തിക്കുകയാണ് ഇവിടെ  വേണ്ടത്.തമ്മിലടിച്ചു നശിപ്പിച്ച പദ്ധതികൾ പുനരുജ്ജീവിപ്പിയ്ക്കുകയും  പുതിയ പദ്ധതികൾ ആവിഷ്ക്കരിയ്ക്കുകയും ചെയ്യണം. ട്രഷറിയിൽ കാൽ ചക്രം പോലുമില്ല എന്നത് പ്രവൃത്തികൾക്ക്‌ ഒരു തടസ്സമാകില്ല. കാരണം 62000 കോടി ഇതിനായി  കേന്ദ്രം നീക്കി വച്ചിട്ടുണ്ട്. ആ പണത്തിന്റെ ഒരു പങ്ക് കേരളത്തിനുള്ളതാണ്. അത് ഇവിടത്തെ വികസനത്തിനായി ഉപയോഗിയ്ക്കണം. സങ്കുചിതമായി ചിന്തിയ്ക്കാതെ  ഇത് പ്രധാന മന്ത്രി രാജ്യത്തെ മൊത്തം   മാലിന്യ വിമുക്തമാക്കാൻ ആരഭിച്ച  പദ്ധതി ആണെന്ന സത്യം മനസ്സിലാക്കി  കേരളത്തിലെ  ഭരണാധികാരികൾ  മുന്നോട്ടു പോകണം. ഭാരതീയ ജനതാ പാർട്ടിയുമായുള്ള    രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഇതിൽ കലർത്തിയാൽ    കേരളം ആണ് മുഖ്യ ധാരയിൽ നിന്നും പിന്തള്ളപ്പെടുന്നത്. അധികാരത്തിൽ കയറ്റിയ ഒരു ജനതയെ ആണ് വഞ്ചിയ്ക്കുന്നത്. അത് മാപ്പ് അർഹിയ്ക്കാത്ത ഒരു തെറ്റായി അവശേഷിയ്ക്കും.  

2014, ഒക്‌ടോബർ 13, തിങ്കളാഴ്‌ച

കൃത്യ നിഷ്ട്ടത

 മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി കൃത്യ സമയത്ത് ഒരു ഔദ്യോഗിക  മീറ്റിങ്ങിനു എത്തി അത്രേ. അതാണ്‌   ഇന്നത്തെ പ്രധാന വാർത്ത. ചാനലുകാർ ഫ്ലാഷ് ചെയ്യുന്നു. 

ജീവിതത്തിൽ ആദ്യമായി ആയിരിയ്ക്കുംകൃത്യ സമയത്ത്  എത്തിയത്. അത് കൊണ്ടാണ് ഇതൊരു വലിയ വാർത്ത ആയി തീരുന്നത്. 10 മണിയ്ക്ക് എത്തിയ ഉമ്മൻ ചാണ്ടി മറ്റുള്ളവർ എത്താത്തതിൽ നീരസം പ്രകടിപ്പിച്ചു പോലും. കൃത്യ നിഷ്ട്ടത പാലിയ്ക്കാതതിന്റെ ബുദ്ധിമുട്ട് അങ്ങേർക്കു മനസ്സിലായല്ലോ. ഇത്രയും നാൾ ഓരോരോ സമ്മേളനത്തിന് എത്ര മണിയ്ക്കൂറുകൾ ആണ് ഉദ്യോഗസ്ഥരെയും ജനങ്ങളെയും ഇങ്ങിനെ കാത്തിരുന്നു മുഷിപ്പിച്ചതെന്നു അറിയാമോ. 

മീറ്റിംഗിന്റെ സമയം മുഖ്യ മന്ത്രിയ്ക്ക് 10 മണി എന്നും ചീഫ് സെക്രട്ടറി ഉള്പ്പടെ  മറ്റു ഉദ്യോഗസ്ഥർക്ക് 10.30 എന്നുമാണ് അറിയിച്ചത്. മുഖ്യ മന്ത്രിയെ ഉദ്യോഗസ്ഥർ ഒന്ന് പനിഞ്ഞതാണ് ഇത് എന്ന് മനസ്സിലായല്ലോ.


വീക്ഷണം

 കോണ്‍ഗ്രസ്സിന്റെ മുഖ പത്രം ആണ്  വീക്ഷണം. സത്യം പറഞ്ഞാൽ ഒരൊറ്റ കോണ്‍ഗ്രസ്സുകാർ പോലും അത് വായിയ്ക്കാറില്ല.    കോണ്‍ഗ്രസ്സിന്റെ അധ്യക്ഷൻ പോലും. എല്ലാ നേതാക്കളുടെയും കുറെ പാവപ്പെട്ട പ്രവർത്തകരുടേയും വീട്ടിൽ ഇത് കാണാം. വീക്ഷണം വരിക്കാരുടെ  എല്ലാവരുടെ വീട്ടിലും വാർത്ത അറിയാൻ,  വായിയ്ക്കാൻ വേറെ പത്രം ഉണ്ട്.വീക്ഷണം തുറന്നു നോക്കാതെ തൂക്കി വിൽക്കാൻ എടുത്തു മാറ്റി വയ്ക്കും.. 

 ദിന പത്രം ആണെങ്കിലും വാർത്തകൾ പ്രസിദ്ധീകരിയ്ക്കുക അല്ല അതിൻറെ ഉദ്ദേശവും ലക്ഷ്യവും. എതിരാളികളെ ഭൽസിയ്ക്കാനും അപ കീർത്തി പ്പെടുത്താനും മുഖ പ്രസംഗം എഴുതാനുള്ള കോണ്‍ഗ്രസ്സിന്റെ ഒരു ഉപാധി മാത്രമാണ് വീക്ഷണം. കൂടുതലും കോണ്‍ഗ്രസ്സിലെ  എതിർ ഗ്രൂപ്പിലെ ആളുകളെ അധിക്ഷേപിയ്ക്കാൻ ആണ് ഉപയോഗിയ്ക്കുന്നത്.  ഇടയ്ക്കിടെ മുന്നണിയിലെ ഘടക കക്ഷി നേതാക്കളെ ആക്ഷേപിയ്ക്കാനും ഉപയോഗിയ്ക്കും. നേരിട്ടുള്ള ഭാഷ ഒന്നുമല്ല ഉപയോഗിയ്ക്കുന്നത്. വളരെ ആലങ്കാരിക ഭാഷ. പരോക്ഷമായ വിമർശനം. വീക്ഷണത്തിൽ ജോലി ചെയ്യുന്ന ഭാഷാ പണ്ഡിതരെ സമ്മതിച്ചു കൊടുക്കണം.

പിന്നെ ഒരു കാര്യം കൂടി. സംഗതി ചൂട് പിടിയ്ക്കുമ്പോൾ നേതാക്കൾ ഒരു ചമ്മലും ഇല്ലാതെ ഈ മുഖ പ്രസംഗങ്ങളെ തള്ളിപ്പറയും.അത് കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക നിലപാട് ആല്ല എന്ന നാണക്കേട്‌ പരസ്യമായി പറയും. എന്തൊരു പത്രം? പിതൃത്വം ഏറ്റെടുക്കാൻ തയ്യാറാവാത്ത മാനേജ്മെന്റ്. താന്തോന്നികളായ പത്ര പ്രവർത്തകർ. അപ്പോൾ ഈ മുഖ പ്രസംഗങ്ങൾ ജാര സന്ധതികൾ ആണോ?

അടുത്തിടെ വീക്ഷണം മുഖ പ്രസംഗത്തിലൂടെ  മുസ്ലിം ലീഗിനെ ഒന്ന് തോണ്ടി. അവരും അത്തരത്തിൽ അവരുടെ വീക്ഷണം ( പേര് ചന്ദ്രിക) മുഖ പ്രസംഗത്തിലൂടെ   തിരിച്ചു കൊടുത്തു. അതിനു ശേഷം ശശി   തരൂരിന് ഒരു പണി കൊടുത്തു. അത് പിതൃ ശൂന്യം അല്ലായിരുന്നു. ബിജുവും ഹസ്സനും സുധീരനും എല്ലാവരും പിതൃത്വം ഏറ്റെടുത്തു. അതിനു ശേഷം മറ്റൊരു മുഖ പ്രസംഗത്തിലൂടെ കെ.എം. മാണിയ്ക്കിട്ടു  നാല് തെറി പറഞ്ഞു. ഉടൻ എന്ത് പ്രതീക്ഷിയ്ക്കാം? സ്ഥിരം പരിപാടി പോലെ കേരള കോണ്‍ഗ്രസ്സ് അവരുടെ വീക്ഷണം (പേര് പ്രതിച്ഛായ) മുഖ പ്രസംഗത്തിലൂടെ കോണ്‍ഗ്രസ്സിന് തിരിച്ച് നാല് പറഞ്ഞു. ഇനി അടുത്ത പടി എന്താണെന്ന് അറിയാമല്ലോ?  കോണ്‍ഗ്രസ്സിന്റെ  പൂർണമായും  നിഷേധിയ്ക്കൽ, തള്ളി പ്പറയൽ, ഔദ്യോഗിക അഭിപ്രായം അല്ല എന്ന് തുടങ്ങിയുള്ള കലാ പരിപാടികൾ. മാണി ഇക്കാര്യം വളരെ ഗൌരവത്തിൽ എടുത്തത്‌ കൊണ്ട് പേടിച്ച് ഉമ്മൻ ചാണ്ടിയും സുധീരനും വക്താക്കളെ ഒഴിവാക്കി  നേരിട്ട് തന്നെ വന്നു ചാനൽ ക്യാമറയ്ക്ക് മുന്നിലും പത്ര പ്രതിനിധികൾക്ക് മുന്നിലും നിഷേധിയ്ക്കൽ നാടകം നടത്തി.  എങ്ങിനെയുണ്ട് വീക്ഷണം  മുഖ പ്രസംഗങ്ങൾ? 

നേരിട്ട് പറയാൻ ഇവർക്കാർക്കും ധൈര്യമില്ല. അതാണ്‌  കാര്യം.വക്ര ബുദ്ധി. കേൾക്കെണ്ടവൻ കേൾക്കും. കാര്യം ചൂടാകുമ്പോൾ അത് നിഷേധിച്ചാൽ മതിയല്ലോ? എങ്ങിനെ ഉണ്ട് ബുദ്ധി?

പിതൃ ശൂന്യമായ പ്രസ്താവനകൾക്ക് ഇനി  'വീക്ഷണം മുഖ പ്രസംഗം' എന്ന് വിളിച്ചാലോ?

2014, ഒക്‌ടോബർ 12, ഞായറാഴ്‌ച

ദൈവത്തിൻറെ നാട്

ദൈവം കനിഞ്ഞരുളിയ കാലാവസ്ഥ ആണ് കേരളത്തിൽ. പ്രകൃതി ക്ഷോഭങ്ങളും നാശ നഷ്ട്ട ങ്ങളും ഇല്ല തന്നെ .

ആന്ധ്ര- ഒറീസ്സ തീര പ്രദേശത്ത് വൻ ചുഴലിക്കാറ്റു എത്താൻ ഇനി മണിയ്ക്കൂറുകൾ മാത്രം. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഹുഡ് ഹുഡ് എന്ന ചുഴലിക്കാറ്റ്   200 കിലോ മീറ്റർ വേഗതയിൽ ആണ് കരയിൽ  എത്തുന്നത്. കൂടെ അതി ഭയങ്കര മഴയും ജീവനും സ്വത്തിനും വൻ നാശ നഷ്ടമാണ് ഉണ്ടാക്കുന്നത്‌. ഏതാണ്ട് 2 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.താൽക്കാലിക ക്യാമ്പുകളിൽ. അവിടെയും കഷ്ട്ടപ്പെട്ട  ജീവിതം.  എത്ര തീവ്രതയോടെ കാറ്റ് വരുമെന്നും എത്ര നാശ നഷ്ടം ഉണ്ടാകുമെന്നും കണ്ടറിയേണ്ടി ഇരിയ്ക്കുന്നു. എത്ര ജീവൻ പൊലിയും എന്നും.ഇത്രയും നാളത്തെ അധ്വാനവും സമ്പാദ്യവും എല്ലാം ഇട്ടെറിഞ്ഞു പോകുന്ന ഒരു ജനത. ഇനിയും എല്ലാം ഒന്ന് മുതൽ തുടങ്ങേണ്ട ഗതികേട്.

കഴിഞ്ഞ വർഷവും ഇത് പോലെ ശക്തമായ ചുഴലിക്കാറ്റ് ഒറീസ്സ തീരത്ത് അടിച്ചിരുന്നു. വൻ തോതിൽ നാശ നഷ്ട്ടങ്ങളും.

പശ്ചിമ ബംഗാളും ഇടയ്ക്കിടെ ചുഴലിക്കാറ്റിന്റെ ആക്രമണം അനുഭവിയ്ക്കുന്നു.  ഉത്തരേൻഡ്യയിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രളയം തന്നെ വൻ തോതിൽ നാശ നഷ്ട്ടം വിതയ്ക്കാറുണ്ട്. പിന്നെ കൊടും തണുപ്പും അതി ഭയങ്കര ചൂടും. 

ഇത്തരം ഒരു ചുഴലിക്കാറ്റിനെ  പറ്റി കേരളക്കാർ കേട്ടിട്ടുമില്ല അനുഭവിച്ചിട്ടും ഇല്ല. മിത ശീതോഷ്ണ കാലാവസ്ഥ. ആകെ മഴ മാത്രമാണ് ഒരു പ്രകൃതി ക്ഷോഭം ആയി നമ്മൾ പറയുന്നത്. പ്രകൃതി അനുഗ്രഹിച്ച നാട്. 

 ജമ്മു കാശ്മീർ  പാകിസ്ഥാൻറെ ഇടയ്ക്കിടെയുള്ള ആക്രമണങ്ങളിൽ എന്നും അസ്വസ്ഥമാണ്. അവിടത്തെ ജനങ്ങൾ എന്നും ഭീതിയിൽ ആണ്. ഒരു വശത്ത് പാക് മറു വശത്ത് ചൈന. അതിർത്തി സംസ്ഥാനങ്ങൾ ആയ ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ് എന്നിവയും കഴിഞ്ഞ ഇന്ത്യ-പാക് യുദ്ധങ്ങളിൽ ഏറ്റവും കൂടുതൽ അനുഭവിച്ചവരാണ്. 

അങ്ങിനെ നോക്കിയാൽ യുദ്ധ ഭീഷണിയും ദുരിതവും ഒന്നും നമ്മുടെ നാടിനെ സ്പർശിയ്ക്കാറില്ല. 1971 പാക് യുദ്ധത്തിൽ ബോംബ്‌ പോലെ ഒരു സാധനം അറബി ക്കടലിൽ കണ്ടതാണ് ആകെ നമ്മുടെ നാട് അനുഭവിച്ച യുദ്ധ ക്കെടുതി. 

എല്ലാം കൊണ്ട് അനുഗൃഹീതമായ നാടാണ് നമ്മുടേത്‌. അത് കൊണ്ടാണ്   ഇവിടത്തെ ജനങ്ങൾ ഇത്രയും അഹങ്കാരികൾ ആകുന്നതെന്ന് തോന്നുന്നു. യാതൊരു പ്രശ്നവും ഇല്ലാതെ കഴിയുമ്പോൾ, അതായത് 'ചോറ് എല്ലിനിടയിൽ കയറുന്നു' എന്ന ചൊല്ല് പോലെ, എന്തെങ്കിലും പ്രശ്നം നമ്മൾ ഉണ്ടാക്കുന്നു. രാഷ്ട്രീയ സമരങ്ങൾ,   വർഗീയ ലഹളകൾ,തമ്മിൽ വഴക്ക് അങ്ങിനെ പലതും. 

എന്നൊരു മാറ്റം വരും? മാറ്റം വരുമോ?

ഒടിഷയിലും ആന്ധ്രയിലും ദുരിതം അനുഭവിയ്ക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക്‌ വേണ്ടി നമുക്ക് സഹായം നൽകുക എങ്കിലും ചെയ്യാം. പണമായും മറ്റു വസ്തുക്കളായും 

2014, ഒക്‌ടോബർ 11, ശനിയാഴ്‌ച

സിനിമാ കാരുണ്യം

ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നമ്മുടെ സിനിമാ താരങ്ങൾ  ഒട്ടും പിന്നിലല്ല.  മോഹൻലാൽ അവയവ ദാനം വാഗ്ദാനം ചെയ്തു.. മമ്മൂട്ടി 250 രോഗികൾക്ക് ചികിത്സാ ചെലവ് വഹിയ്ക്കാം എന്ന് പ്രഖ്യാപിച്ചു.  അങ്ങിനെ പല പല കാര്യങ്ങളും. സുരേഷ് ഗോപിയും ദിലീപും അത് പോലെ മറ്റെല്ലാ  സിനിമാ താരങ്ങളും  എന്തെങ്കിലും ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട് എന്ന് തോന്നുന്നു. പലതും അറിയുന്നത്  ഈ താരങ്ങൾ   പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ  പത്രങ്ങളിൽ  കാണുമ്പോഴാണ്. ഇന്നലെ   'സുകൃതം' എന്ന കേരള സർക്കാരിന്റെ ക്യാൻസർ ചികിത്സാ പദ്ധതി ജനങ്ങൾക്ക്‌ സമർപ്പിച്ചത് മമ്മൂട്ടി ആണ്. അത് ടിവി യിലും കാണിച്ചിരുന്നു. അങ്ങിനെ നമ്മുടെ താരങ്ങൾ എല്ലാം കാരുണ്യവാന്മാർ ആണ്.

സിനിമയിൽ മറ്റു മേഖലകളിൽ, അതായത് നിർമാണ, സംവിധാന, സാങ്കേതിക  മേഖലകളിൽ, പ്രവർത്തിയ്ക്കുന്നവരും ഇത് പോലെ കാരുണ്യം കാണിയ്ക്കുന്നുണ്ടാകാം.

ജനങ്ങൾക്ക്‌ ഇങ്ങിനെ കാരുണ്യം വാരിക്കോരി കൊടുക്കുമ്പോഴും സ്വന്തം സഹ പ്രവർത്തകരോട് ഈ താരങ്ങൾക്കും മറ്റു സിനിമാക്കാർക്കും  അത്ര കാരുണ്യമുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിയ്ക്കുന്നു.

" ആറു മണിയ്ക്കൂർ നീണ്ട ശസ്ത്രക്രിയ..സംസാരിയ്ക്കാൻ ശബ്ദം പൊങ്ങാതെ കുറെ നാളുകൾ.എന്റെ പതിഞ്ഞ ശബ്ദത്തിൽ ഞാൻ ഭാര്യയോട് സിനിമാ രംഗത്തെ പലരെയും വിളിച്ചു വിവരം പറയാൻ പറഞ്ഞു.....കാശിനു വേണ്ടിയായിരുന്നില്ല. മെഡിക്കൽ കോളേജ് ആയിരുന്നതിനാൽ ചികിത്സ വലിയ ബാധ്യതയൊന്നു മായിരുന്നില്ല......പൈസ കയ്യിലുണ്ടായിരുന്നു...... ആദ്യം ചിലർ ഫോണെടുത്തു.അസുഖ വിവരമറിഞ്ഞതിൽ പിന്നെ മിണ്ടാട്ടമില്ല......ഒരു ഫോണ്‍ കാൾ, ഒരു സുഖ വിവരം തിരക്കൽ. ഒന്നുമുണ്ടായില്ല." (മാതൃഭൂമി)

 'ശരത്ചന്ദ്രൻ വയനാട്' പറഞ്ഞ കാര്യങ്ങൾ ആണ് മുകളിൽ പറഞ്ഞത്.

ഭരതനോടൊപ്പം 15 ചിത്രങ്ങൾ ഉൾപ്പടെ 40 ഓളം ചിത്രങ്ങളിൽ സംവിധാന സഹായി, "അന്നൊരിയ്ക്കൽ" " നന്മ" എന്നീ ചിത്രങ്ങൾ തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച ആൾ.  ശരത്ചന്ദ്രൻ വയനാട്.

എങ്ങിനെയെയുണ്ട് നമ്മുടെ സിനിമാക്കാരുടെ ജീവ കാരുണ്യം? എക്കാലവും  പണത്തിന്റെയും, ആഡംബരത്തിന്റെയും, പ്രശസ്തിയുടെയും നടുവിൽ ജീവിയ്ക്കാം എന്നായിരിയ്ക്കും ഇവരുടെ വിശ്വാസം.

അദ്ദേഹം വേഗം  ആരോഗ്യവനാകട്ടെ എന്നും  പുതിയ ചിതവുമായി  (കുയിൽ)വരട്ടെ എന്നും ആശംസിയ്ക്കാം.

2014, ഒക്‌ടോബർ 7, ചൊവ്വാഴ്ച

തരൂർ


കോണ്‍ഗ്രസ്ശിഥിലമായി ക്കൊണ്ടിരിയ്ക്കുകയാണ്. ചരിത്രം നോക്കിയാൽ ഭാരതത്തിനു സ്വാതന്ത്ര്യം നേടാനുള്ള ഒരു വേദി ആയി രൂപം കൊണ്ടതാണ്  ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് എന്ന സംഘടന.  സ്വാതന്ത്ര്യത്തിനു ശേഷം അതിൻറെ പ്രസക്തി നഷ്ട്ടപ്പെട്ടു എന്നും അതിനാൽ  കോണ്‍ഗ്രസ്സ്  പിരിച്ചു വിടണമെന്നും, അന്നത്തെ നേതാക്കളുടെ സ്വഭാവം മനസ്സിലാക്കിയ  മഹാത്മാ ഗാന്ധി പറഞ്ഞു. പക്ഷേ   അധികാര ക്കൊതി മൂത്ത കുറെ ആളുകൾ കൌശലത്തിൽ അതിനെ ഒരു രാഷ്ട്രീയ പാർട്ടി ആക്കി രൂപാന്തരപ്പെടുത്തി ആ പേരിൻറെ  പ്രഭാവം മുതലെടുത്ത്‌ ഭാരതത്തിന്റെ ഭരണം കൈവശപ്പെടുത്തുകയും ആ പ്രക്രിയ തുടരുക  ആയിരുന്നു എന്നും  കാണാം.  

അധികാരം എന്ന അപ്പക്കഷണം ഒന്ന് മാത്രമാണ് കോണ്‍ഗ്രസ്സ്  പാർട്ടി നശിയ്ക്കാതെ നിൽക്കുന്നതിന്റെ ഒരേ ഒരു കാരണം. കഴിഞ്ഞ പത്തു വർഷത്തെ കേന്ദ്ര ഭരണത്തിൻറെ ബാക്കി പത്രം ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതി മാതം ആണല്ലോ. 1,76000 കോടി രൂപയുടെ 2 ജി. അഴിമതി. 1,86000 കോടി രൂപയുടെ കൽക്കരി ഖനി അഴിമതി. ഇത് ഏറ്റവും വലിയ രണ്ടെണ്ണം. ഇത് പോലെ മറ്റനേകം അഴിമതികൾ ഉണ്ട്. ഹെലികോപ്റ്റർ  അഴിമതി, ടെട്ര ടട്രക്ക് അഴിമതി, കോമണ്‍ വെൽത്ത് ഗെയിംസ് അഴിമതി തുടങ്ങി ധാരാളം. ഇത്തരം  അഴിമതികൾ ആണ് കോണ്‍ഗ്രസ്സുകാരെ എല്ലാം ഒന്നിച്ചു നിർത്താൻ പ്രേരകമാകുന്നത്. ഇതിൻറെ ഗുണം കിട്ടിയവർ  ഇനിയും കിട്ടും എന്ന പ്രതീക്ഷയിലും കിട്ടാത്തവർ ഇനിയെങ്കിലും കിട്ടും എന്ന പ്രതീക്ഷയിലും ഒത്തൊരുമയോടെ  കോണ്‍ഗ്രസ്സിൽ കൂടി നിൽക്കുന്നു.

ഭാരതീയ ജനതാ പാർട്ടി കേന്ദ്രത്തിൽ  അധികാരത്തിൽ വരുമെന്നറിഞ്ഞ ആ   നിമിഷം ഇവരുടെയെല്ലാം പ്രതീക്ഷ അസ്തമിച്ചു. അന്ന് തുടങ്ങിയതാണ്‌ കോണ്‍ഗ്രസ്സിൽ തമ്മിലടി.  തെരഞ്ഞെടുപ്പു ഫലം പുറത്തു  വന്നു കൊണ്ടിരിയ്ക്കുമ്പോൾ തന്നെ കോണ്‍ ഗ്രസ്സ് നേതാക്കൾ തമ്മിൽ കുറ്റപ്പെടുത്തൽ തുടങ്ങി. പരാജയത്തിൻറെ ഉത്തരവാദിത്വം അന്യോന്യം പഴി ചാരി കോണ്‍ഗ്രസ്സിൽ ആഭ്യന്തര കലഹം തുടങ്ങി. രാഹുൽ ഗാന്ധി എന്ന പേര് കേട്ടാൽ പേടിച്ചു  വിറയ്ക്കുന്ന, അങ്ങേരുടെ മുന്നിൽ താണു വണങ്ങി പഞ്ച പുശ്ചം അടക്കി നിന്നിരുന്ന നേതാക്കൾ എല്ലാം തലയുയർത്തി തുടങ്ങി. രാഹുൽ ഗാന്ധിയ്ക്ക് എന്നും  താങ്ങും തണലുമായി നിന്ന, രാഹുലിനെ വളർത്തി കൊണ്ടു വന്ന, സോണിയ കുടുംബത്തിന്റെ വിനീത വിധേയനും വിശ്വസ്തനും ആയ ദിഗ് വിജയ്‌ സിംഗ് ആണ് രാഹുലിന് എതിരെ ആദ്യം തിരിഞ്ഞത്. തെരഞ്ഞെടുപ്പു  തോൽവിയ്ക്ക് ഉത്തരവാദി രാഹുൽ ആണെന്ന്  ദിഗ് വിജയ്‌ പറഞ്ഞു. ഭരിയ്ക്കാൻ പറ്റിയ ആളല്ല രാഹുൽ എന്ന് കൂടി ദിഗ് വിജയ്‌ പറഞ്ഞു. തുടർന്ന്  നേതാക്കളുടെ ഒരു ഒഴുക്കായിരിന്നു, രാഹുലിനെ കുറ്റപ്പെടുത്തി.    ക്യാപ്ടൻ അമരീന്ദർ സിംഗ്, മിലിന്ദ് ദേവ്റ അങ്ങിനെ കുറെ ആളുകൾ.  നമ്മുടെ പഴയ ഭക്ഷ്യ മന്ത്രി കെ.വി. തോമസ്‌ ആകട്ടെ ഒരു പടി കൂടി കടന്ന് പ്രിയങ്കയ്ക്ക് ഉത്തരവാദിത്വ പ്പെട്ട സ്ഥാനം കൊടുക്കണം എന്ന് വരെ പറഞ്ഞു. കേരളത്തിലെ നേതാക്കളും ചിലരെല്ലാം ഈ സത്യം പതിയെ പറഞ്ഞു. ചില യൂത്ത്  നേതാക്കളും രാഹുലിനെ വിമർശിച്ചു .  രാഹുലിനെ വിമർശിച്ചതിന്  രാജസ്ഥാൻ എം.എൽ.എ.   ബൻവർ ലാൽ ശർമയെ സസ്പെൻഡ്  ചെയ്തു. അത് പോലെ കേരളത്തിലെ ടി.എച്. മുസ്തഫയെയും   സസ്പെൻഡ് ചെയ്തു.

അധികാരം ഇല്ലാതെ ഒരു നിമിഷം പോലും  നിൽക്കാൻ കോണ്‍ഗ്രസ് കാർക്ക് കഴിയില്ല എന്ന സത്യം ആണ് ഇവിടെ വെളിവാകുന്നത്.

 മോദിയുടെ ചടുലമാർന്ന ഭരണ രീതിയിൽ വിറളി പിടിച്ചിരിയ്ക്കുകയാണ് കോണ്‍ഗ്രസ്സ് കാർ . പറയുക, പ്രവർത്തിയ്ക്കാതിരിയ്ക്കുക എന്ന കോണ്‍ഗ്രസ്സിന്റെ ശൈലിയിൽ നിന്നും തീർത്തും വ്യത്യസ്തമായി, പറയുന്നത് ഉടൻ  ചെയ്തു കാണിയ്ക്കുക എന്ന  മോദി ശൈലി കോണ്‍ഗ്രസ്സ് കാർക്ക് ഉൾക്കൊള്ളാൻ കഴിയാതെ വന്നിരിയ്ക്കുകയാണ്. സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ രാജ്യത്തെ സ്വച്ഛം ആക്കണമെന്ന് പ്രധാന മന്ത്രി പ്രഖ്യാപിച്ചു. ഒന്നര മാസത്തിനു ശേഷം ഗാന്ധി ജയന്തി ദിനത്തിൽ അതിൻറെ പദ്ധതി പ്രഖ്യാപിയ്ക്കുകയും തുടക്കം കുറിയ്ക്കുകയും ചെയ്തു. ഭാരതത്തെ പൂർണമായും മാലിന്യ മുക്തമാക്കണം എന്നാണു മോദി പറഞ്ഞത്. അത് എല്ലാ മേഖലകളും ശുചിയാക്കാൻ ഉള്ള പദ്ധതി ആണ്. ഗാന്ധി ജയന്തി ദിവസം മാത്രം ഒരു ചൂലും എടുത്ത് ഫോട്ടോയ്ക്ക് നിന്ന് കൊടുക്കുന്ന ശുചീകരണം അല്ല. നിരന്തരം ചെയ്യേണ്ട ഒരു പ്രക്രിയ. സ്വാതന്ത്ര്യം കിട്ടി ഇത്രയും നാൾ കോണ്‍ഗ്രസ്സ് ഭരണത്തിൽ   ഭാരതത്തിൽ അടിഞ്ഞു കൂടിയ മാലിന്യം ആണ് പരിസ്ഥിതിയ്ക്ക് നാശം വരാതെ സംസ്കരിയ്ക്കേണ്ടത്. ഗംഗ ശുദ്ധീകരണം പോലുള്ള ബ്രിഹത് പദ്ധതികൾ. അതിനു ന്യായമായും ഭാരതത്തിലെ ഓരോ പൌരന്റെയും സഹായവും പങ്കാളിത്തവും അനിവാര്യമാണ്. അതിനാണ് ഓരോ പൌരനേയും പ്രധാന മന്ത്രി ഇതിലേയ്ക്ക് ക്ഷണിച്ചത്. ഭാരതത്തിലെ വിവിധ തുറകളിൽ ഉള്ള വ്യക്തികളെ പ്രത്യേകം പേരെടുത്ത് പറഞ്ഞു അദ്ദേഹം ക്ഷണിച്ചു.അതിൽ കേരളത്തിൽനിന്നും ഉള്ള എം.പി. ശശി തരൂരും ഉൾപ്പെട്ടു. കോണ്‍ഗ്രസ്സ് ടിക്കറ്റിൽ ജയിച്ച ആൾ. അത് പോലെ കോണ്‍ഗ്രസ്സ് നാമ നിർദ്ദേശം ചെയ്ത സച്ചിൻ തെണ്ടുൽക്കറെയുംക്ഷണിച്ചു.

 തരൂർ മോദിയുടെ ഈ പദ്ധതി നല്ലതാണെന്ന് പറയുകയും ചെയ്തു പക്ഷെ കേരളത്തിലെ കോണ്‍ഗ്രസ്സുകാർക്ക് അതത്രരസിച്ചില്ല. അവരിപ്പോൾ തരൂരിന് എതിരെ അച്ചടക്ക ലംഘനം എന്ന വാൾ എടുത്തിരിയ്ക്കുകയാണ്. നമ്മുടെ കോണ്‍ഗ്രസ്സ് കാർക്ക് നേരിട്ട് കാര്യം പറയുന്ന സ്വഭാവം ഇല്ലല്ലോ.എല്ലാം ഒളിവ് പരിപാടിയാണ്.  വളഞ്ഞ വഴിയാണ് അവർക്ക്.സുധീരൻ പറയുന്നതിന് പറയുന്നതിന് പകരം ഒരു ചോട്ടാ നേതാവിനെ കൊണ്ട് പറയിയ്ക്കും. പിന്നെ അത് പതുക്കെ സംസാര വിഷയം ആകും. പിന്നെ ആരെയാണെന്ന് പേര് പറയാതെ അയാളെ അധിക്ഷേപിച്ച് അവരുടെ പത്രത്തിൽ ഒരു മുഖ പ്രസംഗവും എഴുതും. കോണ്‍ഗ്രസ്സുകാർ പോലും വായിയ്ക്കാത്ത പത്രം ആണത്. ചാനലുകൾ ഉള്ളത് കൊണ്ട് പത്രത്തിൽ വന്നത് ജനങ്ങൾ  അറിയും.  ഇത്തവണ എം.ലിജു വിനെ കൊണ്ടാണ് തുടക്കം കുറിച്ചത്. അത് പതിയെ ചൂടായി മാധ്യമങ്ങൾ   ഏറ്റെടുത്തപ്പോൾ എല്ലാ നേതാക്കളും രംഗത്ത് വന്നു.  ഏതായാലും  ഇനിയിപ്പോൾ തരൂരിന് എതിരെ നടപടി എടുക്കാൻ ആലോചിയ്ക്കുകയാണ്. പണ്ട് ഹൈ കമാൻഡ് സ്ട്രോങ്ങ്‌ ആയിരുന്ന കാലത്ത് തരൂരിന് എതിരെ ഒരക്ഷരം പറയാൻ ധൈര്യം കാണിയ്ക്കാത്ത  നേതാക്കൾ ആണ് ഇപ്പോൾ അച്ചടക്ക ലംഘനം എന്ന് പറയുന്നത് എന്ന് കാണുമ്പോൾ കാലത്തിന്റെ ഗതിയും  കോണ്‍ഗ്രസ്സുകാരുടെ അവസരവാദി വും എത്ര വിചിത്രം ആണെന്ന് അതിശയിച്ചു പോകും.

മോദി ആരാണ്? ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രധാന മന്ത്രി. ഭാരതത്തെ മാലിന്യ വിമുക്തം ആക്കാനുള്ള ഒരു പദ്ധതി ആണ് അദ്ദേഹം പ്രഖ്യാപിച്ച  സ്വച്ഛ ഭാരത്‌ അഭിയാൻ. അത് വ്യക്തി പരമായ ഒരു പദ്ധതി അല്ല. വ്യക്തമായധാരണയോടു കൂടി ഉണ്ടാക്കിയ ഒരു പദ്ധതി. അതൊരു സ്വകാര്യ പദ്ധതി അല്ല. സർക്കാർ പദ്ധതി ആണ്. മാലിന്യ വിമുക്തമായ നാടിനു വേണ്ടിയുള്ള പദ്ധതി.   ശശി തരൂർ അതിൽ പങ്കെടുക്കാനുള്ള പ്രധാന മന്ത്രിയുടെ ക്ഷണം സ്വീകരിച്ചതിൽ എന്താണ് തെറ്റ്? ഒ രു പാർലമെന്റ് അംഗം എന്ന നിലയിൽ സാധാരണ പൌരനേക്കാൾ കൂടുതൽ ഉത്തരവാദിത്വം അദ്ദേഹത്തിനില്ലേ?   ആ പദ്ധതിയുടെ ഗുണ ഗണങ്ങൾ പറഞ്ഞതിൽ എന്താണ് തെറ്റ്?കോണ്‍ഗ്രസ്സുകാർ കൊണ്ട് വന്ന നിർമൽ ഭാരത്‌ പദ്ധതി ഒരു വലിയ പരാജയം ആയിരുന്നുവെന്നു എല്ലാവർക്കും അറിയാം. അത് കൊണ്ട് കൂടിയാണ് ദീർഘ വീക്ഷണത്തോട് കൂടിയുള്ള മോദിയുടെ പദ്ധതിയ്ക്ക് തരൂർ പിന്തുണ പ[പ്രഖ്യാപിച്ചത്.കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ഒരു പദ്ധതിയെ പിന്തുണയ്ക്കാൻ ഒരു പാർലമെന്റ് അംഗത്തിന് അവകാശമില്ലേ?  അത് ഉത്തരവാദിത്വമല്ലേ? ഒരു പ്രധാന മന്ത്രി ചെയ്യുന്ന നല്ല കാര്യങ്ങൾ നല്ലതാണെന്ന് പറയാൻ പാടില്ലേ?

 ഇങ്ങിനെ പോയാൽ കൂടുതൽ കോണ്‍ഗ്രസ്സുകാർ മോദിയെ പ്രകീർത്തിയ്ക്കും എന്ന ഭയമാണ് കോണ്‍ഗ്രസ്സിനുള്ളത്.  മോദിയിൽ, അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളിൽ  ആകൃഷ്ടരായി  കൂടുതൽ കോണ്‍ഗ്രസ്സുകാർ അങ്ങോട്ടേയ്ക്ക് തിരിയുമോ എന്ന ഭയം കോണ്‍ഗ്രസ് നേതൃത്വത്തെ ഗ്രസിച്ചിരിയ്ക്കുന്നു. തരൂരിന് ഒരു ചെറിയ മരുന്ന് കൊടുത്തില്ലെങ്കിൽ മറ്റുള്ളവരും മോദിയെപ്രശംസിച്ചു തുടങ്ങും എന്നതാണ് അച്ചടക്ക നടപടിയ്ക്ക് പിന്നിലുള്ള കോണ്‍ഗ്രസ്സിന്റെ ചേതോവികാരം. പക്ഷേ ജന വികാരം നിയന്ത്രിയ്ക്കാൻ കോണ്‍ഗ്രസ്സിന് കഴിയില്ല. കാരണം എന്താണ് വികസനം, എന്താണ് ആത്മാർഥത, എന്താണ് ദേശ സ്നേഹം എന്ന് ജനങ്ങൾ ഇന്ന് മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. അവർ അതിനൊപ്പം തന്നെ ആയിരിയ്ക്കും.

2014, ഒക്‌ടോബർ 5, ഞായറാഴ്‌ച

Boycott Kochi One Day

സഞ്ജു സാംസണ്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ടപ്പോൾ നാം ആഹ്ലാദിച്ചു. കാരണം നമുക്ക് പരിചയം ഉള്ള നാട്ടുകാരൻ പയ്യൻ എന്ന പരിഗണന തന്നെ. പല നല്ല കളിക്കാരും മലയാളി ആണെന്നുള്ള ഒറ്റക്കാരണം കൊണ്ട് അഖിലേന്ത്യതലത്തിൽ വളരെ സുന്ദരമായി തഴയപ്പെടുന്നു എന്നുള്ളതും അതിനിടയിൽ സഞ്ജുവിന് അവസരം കിട്ടിയല്ലോ എന്ന ചിന്തയും നമ്മുടെ ആഹ്ലാദം വർധിപ്പിച്ചു.  ഇവിടെ സഞ്ജു ആണെങ്കിൽ നല്ല കളിക്കാരൻ. കേരളത്തിൻറെ രഞ്ജി കളിക്കാരൻ. ഇന്ത്യൻ അണ്ടർ 19 ന്റെ വൈസ് ക്യാപ്റ്റൻ. രാജസ്ഥാൻ റോയലിന് വേണ്ടി ഐ.പി.എലിൽ നന്നായി കളിച്ചു. 2014 ൽ ആസ്ട്രേലിയയിൽ ഇന്ത്യൻ A ടീമിന്റെ ഏറ്റവും കൂടുതൽ റണ്‍ നേടിയ ആൾ. (244 - 7 ഇന്നിങ്ങ്സ്). അങ്ങിനെ ഇന്നത്തെ നിലവാരത്തിൽ ഇന്ത്യയുടെ കളിക്കാരിൽ കേമൻ.

ഇംഗ്ലണ്ടിൽ നടക്കുന്ന 5 ഒണ്‍ ഡേയ്ക്കും ഒരു T-20 നു മുള്ള ടീമിലേയ്ക്ക് ആണ് സഞ്ജു വിനെ തെരഞ്ഞെടുത്തത്. പക്ഷേ കളിക്കളത്തിൽ ഇറങ്ങാൻ സമ്മതിച്ചില്ല. 6  കളികളിലും കാഴ്ചക്കാരനായി ഗാലറിയിൽ ഇരിയ്ക്കേണ്ടി വന്നു. ഇത് മനപൂർവം അല്ലെങ്കിൽ പിന്നെ എന്താണ്? സഞ്ജുവിന് വേണ്ടി സംസാരിയ്ക്കാൻ ആരുമില്ല. മറ്റു കളിക്കാരെല്ലാം ഏതെങ്കിലും "വേറെ അപ്പൻ" (ഗോഡ് ഫാദർ) ഉള്ളത് കൊണ്ട് എല്ലായിടവും ഇടിച്ചു കയറുന്നു. കഴിവുള്ള, കഴിവ് തെളിയിച്ച പാവം സന്ജുമാർ തഴയപ്പെടുന്നു.

കേരളത്തിനും ഒരു ക്രിക്കറ്റ് അസോസിയേഷൻ ഉണ്ട്. സ്റ്റെഡിയം പണിയിലും അത് പോലെയുള്ള കാര്യങ്ങളിലും തട്ടിപ്പ് നടത്തി പത്തു കാശുണ്ടാക്കുക എന്നല്ലാതെ കേരളത്തിലെ കളിക്കാർക്ക്‌ വേണ്ടി ഒന്നും  അസോസിയേഷൻ  ചെയ്യില്ല. കേരളത്തിലെ രാഷ്ട്രീയക്കാർ ആകട്ടെ അതിനും അപ്പുറത്താണ്. കളി എന്താണെന്ന് അറിഞ്ഞു കൂടാ.  ലോക കപ്പ് പോലുള്ള ഏതെങ്കിലും മത്സര സമയങ്ങളിൽ ഒരു ടീ ഷർട്ടും എടുത്ത് അണിഞ്ഞ് മത്തങ്ങാ പോലുള്ള വയറും കുലുക്കി നിൽക്കാനല്ലാതെ ഒന്നിനും കഴിവില്ല. വടക്കേ ഇന്ത്യയിലെ രാഷ്ട്രീയക്കാരെ നോക്കൂ. ശരദ് പവാർ. അമ്മായി അപ്പൻ ഒരു ക്രിക്കറ്റ് കളിക്കാരൻ ആയിരുന്നു എന്നൊരു ബന്ധം മാത്രമേ ക്രിക്കറ്റും ആയുള്ളൂ. 2001 മുതൽ 10 വർഷം മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ്. 2010 മുതൽ ICC യുടെ ചെയർമാൻ. അത് പോലെ അരുണ്‍ ജൈറ്റ്ലിയെ നോക്കൂ. അങ്ങിനെ എത്രയെത്ര രാഷ്ട്രീയക്കാരാണ് പ്രധാനപ്പെട്ട ഇടങ്ങളിൽ കയറി പറ്റിയത്. അത് പോലെ ഒരു സ്ഥാനത്ത് എത്തി BCCI ൽ  നമ്മുടെ ഏതെങ്കിലും നേതാക്കൾ എത്തിയോ? ഇവിടെ തമ്മിൽ തല്ലിയും, കൊന്നും കൊലവിളി നടത്തിയും തിണ്ണ മിടുക്ക് കാണിയ്ക്കാനും അല്ലാതെ ഒന്നും ചെയ്യാൻ ഇവർക്ക് കഴിവില്ല. അതിൻറെ തിക്ത ഫലം സഞ്ജുവിനെ പ്പോലെ യുള്ള അനേകം കായിക താരങ്ങൾ അനുഭവിയ്ക്കുന്നു.

പിന്നെ നമ്മുടെ നാട്ടുകാരാണ്. കളിയെ പറ്റി ഒരു ചുക്കും അറിയില്ലെങ്കിലും അതിൻറെ പിറകെ വാലും ആട്ടി പോകും. ലോക കപ്പ് ഫുട്ബാൾ വന്നപ്പോൾ അന്യ രാജ്യങ്ങളുടെ ജേർസി വാങ്ങാനും അവരുടെ താരങ്ങളുടെ വലിയ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിയ്ക്കാനും കോടികൾ ആണ് കേരളത്തിലെ കുറെ മണ്ടന്മാർ ചിലവഴിച്ചത്. ആർക്കും പ്രയോജനമില്ലാതെ പണം വലിച്ചെറി യുന്നതിനു പകരം ആ പണം പാവപ്പെട്ട കുറെ ഫുട്ട്ബാൾ കളിക്കാർക്ക്‌ നൽകിയിരുന്നുവെങ്കിൽ അവർ നല്ല ബൂട്ടു വാങ്ങിയേനെ. ( കാശ്  ഇല്ലാത്തതിനാൽ സാധാരണ ഷൂ ഇട്ടാണ് കൂടുതൽ പേരും കളിയ്ക്കുന്നത്.). 

അതിലും കൂടുതൽ ആണ് ക്രിക്കറ്റ് ജ്വരം.  "എത്ര റണ്‍ ആയി, എത്ര വിക്കറ്റ് പോയി"  ഇത്രയും ആണ് കളിയെ പറ്റി ആകെ ഉള്ള അറിവ്. ഇടിച്ചു തള്ളി  ക്യു വിൽ നിന്ന് ടിക്കറ്റ് വാങ്ങി വെയിലായാലും മഴയായാലും സ്റ്റെഡിയത്തിൽ എത്തും. എന്താണ് അവിടെ സംഭവിയ്ക്കുന്നത് എന്ന് പോലും കാണാൻ പറ്റാത്ത ദൂരത്തിൽ ഇരുന്ന് ബഹളം ഉണ്ടാക്കി ആത്മ നിർവൃതി അടയുന്ന വിഡ്ഢികൾ.

കഴിഞ്ഞ തവണ ടീമിൽ കയറ്റി കളിയ്ക്കാൻ ഇറക്കാത്ത സഞ്ജുവിനെ ഇത്തവണ ടീമിൽ  കയറ്റിയതേ ഇല്ല.  എന്താണ് കാരണം? സഞ്ജുവിന്റെ ഹോം സ്റ്റേറ്റിൽ  ഉള്ള കളിയ്ക്ക് എങ്കിലും സഞ്ജുവിന് അവസരം നൽകാമായിരുന്നു.  അങ്ങിനെ നൽകാതിരുന്നത് കേരളക്കാരോട് നടത്തിയ പരസ്യമായ ,ധിക്കാരപരമായ വെല്ലു വിളി ആണ്. സഞ്ജുവിന് അവസരം നൽകിയില്ല എങ്കിലും നീയൊന്നും ഒരു ചുക്കും ചെയ്യില്ല,  ഒറ്റ അക്ഷരം മിണ്ടാതെ വായു നോക്കികളെ പ്പോലെ, വിഡ്ഢികളെ പ്പോലെ സ്റ്റേഡിയത്തിൽ പോയി കണ്ട് BCCI യ്ക്ക് കാശുണ്ടാക്കി കൊടുക്കും എന്ന അവരുടെ ധാർഷ്ട്യം.

നമ്മെ ഇത്രയും അവഹേളിച്ചതിനു ഒരു തക്ക മറുപടി കൊടുക്കണ്ടേ?

No Sanju
no  Kochi One Day
Boycott Kochi.

2014, ഒക്‌ടോബർ 4, ശനിയാഴ്‌ച

ഡൽഹി റെസിഡന്റ് കമ്മീഷണർ


കേരള ഗവർണർ ശ്രീ സദാശിവം  ഡൽഹിയിൽ എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കുന്നതിൽ ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനം ആണ് ഉണ്ടായിരിയ്ക്കുന്നത്. ആചാര്യ മര്യാദ സംഹിത അനുസരിച്ച് കേരളത്തിന്റെ ഡൽഹിയിലുള്ള റെസിഡന്റ് കമ്മീഷണർ ആണ് ഗവർണറെ സ്വീകരിയ്ക്കാൻ എത്തേണ്ടി ഇരുന്നത്. റെസിഡന്റ് കമ്മീഷണർക്ക്‌  ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ എത്താൻ കഴിയാതെ വന്നാൽ അഡിഷനൽ  റെസിഡന്റ് കമ്മീഷണർ  വിമാനത്താവളത്തിൽ എത്തി സ്വീകരിയ്ക്കണം. ഇവിടെ രണ്ടു പേരും ഗവർണറെ സ്വീകരിയ്ക്കാൻ എത്തിയില്ല.   ഓഫീസിലുള്ള ഒരു ഉദ്യോഗസ്ഥൻ  ആണ് അവിടെ എത്തിയത്. ആചാര്യ മര്യാദ ലംഘനത്തിന് ഉപരി ഗവർണറെയും ആ പദവിയെയും അവഹേളിയ്ക്കുക ആണുണ്ടായത്.

ഡൽഹിയിൽ പ്രവർത്തിയ്ക്കുന്ന എല്ലാ കേരള സർക്കാർ ഓഫീസുകളുടെയും തലവൻ ആയിട്ടാണ് റെസിഡന്റ് കമ്മീഷണറെ നിയമിച്ചിരിയ്ക്കുന്നത്. ഒരു സീനിയർ ഐ.എ.എസ്. ഓഫീസർ ആണ്. വിശാലമായ കേരള ഹൌസിൽ ആണ് അദ്ദേഹത്തിൻറെ ഓഫീസ്.   സെക്രട്ടറി പദവിയിൽ ഉള്ള  മറ്റൊരു  ഐ.എ.എസ്കാരനാണ് അഡിഷനൽ  റെസിഡന്റ് കമ്മീഷണർ.  കണ്‍ട്രോളർ, പ്രോട്ടോക്കോൾ ഓഫീസർ,ലാ ഓഫീസർ, തുടങ്ങി മറ്റു കുറെ തസ്തികകളിൽ  കൂടി ഇവിടെ ഉദ്യോഗസ്ഥർ  ഉണ്ട്. കേരള ഓഫീസുകളുടെ തലവൻ എന്ന് പറയുന്നുണ്ട് എങ്കിലും എന്തൊക്കെ ജോലികളാണ്ചെയ്യുന്നത് എന്ന് വലിയ വ്യക്തത ഒന്നും ഇല്ല. കേരളത്തിന്റെ കാര്യങ്ങൾ കേന്ദ്ര മന്ത്രിമാർക്ക് മുന്നിലും കേന്ദ്ര സർക്കാർ ഓഫീസുകളിലും അവതരിപ്പിയ്ക്കുകയും നടത്തി കിട്ടുകയും ചെയ്യാൻ ലൈസണ്‍ ഓഫീസർമാർധാരാളം ഉണ്ട്. പിന്നെ ഇക്കാര്യങ്ങൾ ഒക്കെ നടത്തിക്കിട്ടാൻ  ചീഫ് സെക്രട്ടറിയും മറ്റു ഉദ്യോഗസ്ഥരും മത്രിമാരും കേരളത്തിൽനിന്നും ഇടയ്ക്കിടെ ഡൽഹിസന്ദർശിയ്ക്കാറുണ്ട്. അങ്ങിനെ നോക്കുമ്പോൾ  റെസിഡന്റ്, അഡിഷനൽ  റെസിഡന്റ് കമ്മീഷണർമാർക്ക് ഈ വലിയ പദവിയും ശമ്പളവും അലവൻസുകളും കിട്ടുന്നു എന്നല്ലാതെ   ജോലി ഒന്നും ഇല്ല എന്ന് തന്നെ വേണം കരുതാൻ.

ഡൽഹിയിലെ ഈ ഡെപ്യുട്ടേഷൻ പോസ്റ്റുകൾ സുഖിയ്ക്കാനുള്ള പദവികൾ ആണെന്നാണ്‌ ജന സംസാരം.  സുഖ താമസം, ഭക്ഷണം,  ഡെപ്യുട്ടേഷൻ അലവൻസുകൾ,  സർവ്വോപരി ജോലിയൊന്നും ചെയ്യാതെ സുഖിച്ചു കഴിയാനുള്ള അവസരം. അതാണ്‌   ഈ ഡൽഹി  ഡെപ്യുട്ടേഷൻ   പോസ്റ്റുകൾ.  ഉത്തരേന്ത്യൻ ഉദ്യോഗസ്ഥരാണ്കൂടുതലും ഈ ഡൽഹി പോസ്റ്റുകളിൽ ഇടം നേടുന്നത്. അല്ലാത്തവർ ഉണ്ടായിട്ടുണ്ടോ എന്ന് തന്നെ സംശയം ആണ്. ഉത്തരേന്ത്യക്കാർക്ക് ആകുമ്പോൾ നാടിനടുത്തു ആണെന്ന ഒരു സൌകര്യവും പിന്നെ കേന്ദ്ര വകുപ്പുകളിലുള്ള അവരുടെ  സുഹൃത്തുക്കളും ആയി  ചേരാം  എന്ന സൌകര്യവും കൂടി ഉണ്ട്.

കേരള സർക്കാരും ഗൗരവമായ ഒരു മനോഭാവം അല്ല ഈ ഒഫീസിനോടുള്ളത്‌ എന്ന് മനസ്സിലാക്കാൻ ആർക്കും കഴിയും.  മുഖ്യ മന്ത്രിയും മറ്റു മന്ത്രിമാരും ചെല്ലുമ്പോൾ സുഖ സൌകര്യങ്ങൾ ഒരുക്കാനുള്ള ഒരു വേദി ആയിട്ട് മാത്രമാണ് അവർ ഇ ഓഫീസിനെ കാണുന്നത്. അഡിഷനൽ  റെസിഡന്റ് കമ്മീഷണർ   രചന ഷാ ആണെന്നാണ്‌ പത്രങ്ങളും ചാനലുകളും എല്ലാം പറഞ്ഞത്.  ആരാണെന്ന് സർക്കാരിന്റെ വെബ്‌ സൈറ്റും (kerala.gov.in). റെസിഡന്റ് കമ്മീഷണറുടെ വെബ്‌ സൈറ്റും(gokdelhi.kerala.gov.in) എടുത്തു നോക്കൂ. അതനുസരിച്ച് ബിശ്വനാഥ് സിൻഹ ആണ് അഡിഷനൽ  റെസിഡന്റ് കമ്മീഷണർ. അതൊന്നു തിരുത്താൻ പോലും സർക്കാരിന് സമയമില്ല. മഹാരാഷ്ട്ര സർക്കാരിന്റെ   വെബ്‌ സൈറ്റിൽ   കേരള   അഡിഷനൽ  റെസിഡന്റ് കമ്മീഷണർ   ആയി  രചന ഷായുടെ പേരാണ് കൊടുത്തിരിയ്ക്കുന്നത്. സത്യത്തിൽ ആ പദവിയിൽ നിലവിൽ ആരാണെന്ന് എങ്ങിനെ അറിയും? ഡൽഹിയിലുള്ള റെസിഡന്റ് കമ്മീഷണറുടെ ഓഫീസിൻറെ പ്രവർത്തനങ്ങളെ കുറിച്ചും, ഇത്രയും ഉദ്യോഗസ്ഥർ വേണമോ എന്നും ഇത്രയും പണം ആ ഓഫീസിനു വേണ്ടി ചിലവാക്കണോ എന്നും   വിശദമായ  ഒരു അന്വേഷണം നടത്തേണ്ടത് ഇത്തരുണത്തിൽ ആവശ്യമായി വന്നിരിയ്ക്കുന്നു.

 വിമാനത്താവളത്തിൽ മാത്രമല്ല  കേരള ഹൌസിൽ പ്പോലും ഗവർണർ എത്തിയപ്പോൾ ഈ രണ്ടു ഉന്നത ഉദ്യോഗസ്ഥരും ഇല്ലായിരുന്നു. കണ്‍ട്രോളറും ഇല്ല.  ആകെ ഉണ്ടായിരുന്ന പ്രോട്ടോക്കോൾ ഓഫീസർ ആകട്ടെ ഔദ്യോഗിക സ്വീകരണം നൽകാൻതയ്യാറായതുമില്ല. അങ്ങിനെ ആദ്യ സന്ദർശനത്തിൽ തന്നെ വെറും ഒരു സാധാരണക്കാരനായി ഗവർണർക്ക്‌ സർക്കാർ വക തണുപ്പൻ സൽക്കാരം ആണ് ലഭിച്ചത്. വലിയ ആർഭാടം ആഗ്രഹിയ്ക്കുന്ന ആളല്ല ശ്രീ സദാശിവം എന്നത് അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ നിന്നുമറിയാം. ഹിസ്‌ എക്സ്സ്ലൻസി എന്ന വിളി വേണ്ട ബഹുമാനപ്പെട്ട ഗവർണർ എന്ന് മതി എന്ന് പറഞ്ഞ ഗവർണർ ആണ് അദ്ദേഹം. പക്ഷെ എന്നിട്ടും ഒരു സാമാന്യ മര്യാദ കാണിയ്ക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. ധിക്കാര പരമായ സമീപനം ആണ് അവർ കൈക്കൊണ്ടത്. മനപൂർവമായ അവഗണന പോലെ.

എന്ത് നടന്നാലും രാഷ്ട്രീയക്കാർ അതിനൊരു 'ഗൂഡാലോചന' യുടെ പരിവേഷം നൽകാറുണ്ടല്ലോ. അവർക്ക് വ്യക്തമായി അറിയാവുന്നത് കൊണ്ടായിരിയ്ക്കാം  അങ്ങിനെ ആരോപിയ്ക്കുന്നത്. .പലയിടത്തും അത് ശരിയായി വന്നിട്ടുമുണ്ട്. അത്തരത്തിൽ ഒന്നിന് ഇവിടെ പ്രസക്തി ഉണ്ടോ എന്ന് ചിന്തിയ്ക്കണം.  ശ്രീ സദാശിവം  ഗവർണർആയി വരുന്നതിനു  പലർക്കും  വലിയ എതിർപ്പ്ഉണ്ടായിരുന്നു. പിന്നീടതുമായി ഒത്തു ചേർന്ന് പോവുകയായിരുന്നു.  അതിൻറെ പ്രതിഫലനം ഈ സംഭവത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിയ്ക്കുന്നത് ഉചിതമായിരിയ്ക്കും.

2014, ഒക്‌ടോബർ 3, വെള്ളിയാഴ്‌ച

പോലീസ് നായാട്ട്

നാട്ടിലുള്ള പോത്തിനെയും കാളയെയും പന്നിയെയും എല്ലാം തിന്ന് മടുത്തിട്ട്  ഇതാ വേട്ടക്കാർ കാട്ടിലേയ്ക്ക് കയറിയിരിയ്ക്കുന്നു. ക്വാറി,മരം  മാഫിയകൾ സർക്കാർ സഹായത്തോടെ കാടായ കാടെല്ലാം വെട്ടിത്തെളിച്ചു. കോടതികളുടെയും   ഹരിത ട്രിബുണലിന്റെയും ദയയിൽ,  മാനവ സ്നേഹികളായ കുറെ മനുഷ്യരുടെ നിസ്വാർത്ഥ മായ പ്രവർത്തനങ്ങളുടെ ഫലത്തിൽ അൽപ്പം വനമെങ്കിലും അവശേഷിയ്ക്കുന്നു.അവിടെയാണ് കുറെ മൃഗങ്ങൾ മഴുവിന്റെയും കൊടാലിയുടെയും വെട്ട് ഏത് നേരവും പ്രതീക്ഷിച്ചു ജീവിയ്ക്കുന്നത്. അവിടെയാണ് ഖദറും കാക്കിയും ധരിച്ച കാട്ടാളന്മാർ തോക്കുമായി കയറിയത്.

വനം കാത്ത് സൂക്ഷിയ്ക്കാനാണ് വന പാലകർ ഉള്ളത്. അത് പോലെ അതിക്രമങ്ങളും കയ്യേറ്റങ്ങളും തടയാൻ പോലീസും. കാട്ടിനുള്ളിലെ വേട്ടയും,കയ്യേറ്റവും ഒക്കെ തടയേണ്ടവർ. അവർ തന്നെ കാട്ടു മൃഗങ്ങളെ വേട്ടയാടി കൊല്ലുന്നു. ദേവികുളം കാട്ടു പോത്ത് വേട്ടക്കേസിൽ  ഒന്നാം പ്രതി  പൊലീസുകാര നായ കംബിളികണ്ടം മനോജ്‌ ആണ്.  

മനോജ്‌ പറയുന്നത് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങൾ ആണ്. ദേവികുളം സ്റേഷനിലെ ഒരു പോലീസ് കാരനായ പ്രജീഷിന്റെ നേതൃത്വത്തിൽ ഇവിടെ സ്ഥിരം വേട്ട നടക്കാറുണ്ട്.  കാട്ടു പോത്തിനെ കൊന്ന അതേ  സ്ഥലത്ത് മുൻപ് മ്ലാവിനെ കൊന്ന്ഇറച്ചി എടുത്തിരുന്നു എന്ന് മനോജ്‌ പറയുന്നു. കാട്ടുപോത്ത് കേസിലെ പ്രതികൾ എല്ലാം മ്ലാവ് വേട്ടയിലും പങ്കെടുത്തിരുന്നു. എസ.പി. റാങ്കിൽ വരെയുള്ള പോലീസ് ഉദ്യോഗസ്ഥർ ഇത്തരം വെട്ടകളിൽ പങ്കെടുക്കാറുണ്ട്. പോലീസ് വേട്ട സംഘങ്ങൾക്ക് പുറമേ സ്വകാര്യ വേട്ട സംഘങ്ങളിലും പോലീസുകാർ പങ്കെടുക്കാറുണ്ട്. അത് പോലെ വെടിയിൽ  പങ്കെടുത്തില്ലെങ്കിലും പല മേലുദ്യോഗസ്ഥർക്കും വെടിയിറച്ചി എത്തിക്കാറുണ്ട്‌.  മിയ്ക്കവാറും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ട്.

അത് പോലെ രാഷ്ട്രീയക്കാർക്കും പങ്കുണ്ട്. നേരിട്ട് വെടി വയ്ക്കാൻ അവർ പോകാറില്ല. അവർക്ക് ഈ വെടി  അറിയില്ലല്ലോ. പച്ചയിറച്ചി അല്ലേ പഥ്യം.  പക്ഷെ വെടിയിറച്ചിയുടെ പങ്ക്  അവർക്കും കിട്ടും. 

വെടിയിറച്ചിയുടെ പ്രത്യേക രുചി കൊണ്ടൊന്നും അല്ല ഈ കാട്ടു മൃഗങ്ങളെ കൊല്ലുന്നത്. ഒരു "ത്രിൽ'. അവരുടെ ഉള്ളിലുള്ള "കൊല്ലാനുള്ള സഹജവാസന" യുടെ ബഹിർസ്ഫുരണം ആണ്ഈ വേട്ട. ഇത്രയും നികൃഷ്ട വാസനയുള്ളവർ മനുഷ്യരോടും  ഇത്രയും ക്രൂരവും നീചവും ആയല്ലേ പെരുമാറുള്ളൂ?നന്മയെ സംരക്ഷിക്കേണ്ടവർ,പോലീസുകാർ,ഇത്രയും തിന്മ ചെയ്യുന്നവർആയാൽ എങ്ങിനെ ?


ഇത്രയും ഭീകരവും ഗുരുതരവും ആയ പ്രശ്നം ഉണ്ടായിട്ടും അധികാര കേന്ദ്രങ്ങൾ ഉണർന്നിട്ടില്ല. അത്  പതിവ് പോലെ ആലസ്യത്തിൽ ആണ്. വെടിയിറച്ചിയുടെ രുചി ആസ്വദിച്ചു മയങ്ങി യതാണോ? ഈ കേസും തേഞ്ഞു മാഞ്ഞു പോകും. ഈ ക്രൂരന്മാർക്കു മുന്നിൽ പാവം ജനങ്ങൾ എന്നും വേട്ട മൃഗങ്ങൾ.

2014, ഒക്‌ടോബർ 2, വ്യാഴാഴ്‌ച

യേശുജീൻസ്


 സ്ത്രീകൾ ജീൻസ് ഇട്ട് മറ്റുള്ളവരെ വിഷമിപ്പിയ്ക്കരുത്" യേശുദാസ് ആണ് പറഞ്ഞത്.

വയസ്സ് 74 ആയി. ഇപ്പോഴും ഇങ്ങേർക്ക് ഈ ചിന്ത മാറിയില്ലേ? ജീൻസ്  ധരിച്ചാൽ അപ്പുറത്ത് എന്താണെന്ന് നോക്കാൻ ആളുകള് താല്പര്യപ്പെടുമത്രേ. ഇതെന്താ ജീൻസിനകത്ത് എന്താണെന്ന് ആൾക്കാർക്ക് അറിഞ്ഞു കൂടെ?

ഇത് ഒരു തരം രോഗമാണ്. സ്വാതി തിരുനാൾ സംഗീത കോളേജിലെ ചടങ്ങ്. കേരളീയ സാരി ധരിച്ച തരുണീ മണികളാണ് താലപ്പൊലിയേന്തി സ്വീകരിച്ചതും പുഷ്പ വൃഷ്ടി നടത്തിയതും.  സദസ്സിലെ സ്ത്രീകളിലും  അധികവും.  സാരി വേഷം ധരിച്ചവർ. ജീൻസ്ധാരികളെ ആരെയും കണ്ടില്ല. യേശുദാസിന് ഒരു അപകർഷതാ ബോധം തോന്നിക്കാണും. താടിയും മുടിയും കറുപ്പിച്ചാലും പ്രായം കുറയില്ലല്ലോ. അപ്പോഴാണ്‌ എന്നാൽ പെണ്‍ മണികളെ അൽപ്പം ഉപദേശിച്ചു കളയാം എന്ന് തോന്നിയത്.

യേശുദാസിന് പുള്ളിയ്ക്ക് തോന്നിയ അഭിപ്രായം പറയാം. അതങ്ങേരുടെ അഭിപ്രായ സ്വാതന്ത്ര്യം. 

ധരിയ്ക്കുന്നവർക്കു അത് ധരിയ്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. 

ആരാണീ യേശുദാസ്? നല്ലൊരു പാട്ടുകാരൻ. നല്ല കവികൾ രചിച്ച മനോഹരമായ ഗാനങ്ങൾ നല്ലൊരു സംഗീത സവിധായകനിലൂടെ ഭാവ സുന്ദരമായ രാഗവും താളവും നേടി യേശുദാസിൽ എത്തിയപ്പോൾ അത് മധുരമായി ആലപിച്ച് മലയാളികളെ കേൾപ്പിച്ചു.  ഒരു സാമൂഹിക പ്രവർത്തകനൊ ഒന്നും അല്ല. പണ്ട് 1971 ലെ ഭാരത-പാക് യുദ്ധ സമയത്ത് ഒരു വണ്ടിയിൽ  വിദ്യാലയങ്ങളും കലാലയങ്ങളും സന്ദർശിച്ച് പാടി   ദേശീയ നിധിയിലേയ്ക്ക്  സംഭാവന പിരിച്ചതാണ് ആകെ അറിയപ്പെടുന്ന ഒരു സാമൂഹ്യ പ്രവർത്തനം. ബാക്കി സമയമൊക്കെ സ്വന്തം കാര്യം നോക്കി കഴിഞ്ഞ ഒരുബിസിനസ്കാരൻ.

 ഏതായാലും ചാനലുകാർക്ക് ചർച്ചയ്ക്ക് ഒരു വിഷയം വീണു കിട്ടി. മാറിയും തിരിഞ്ഞും രണ്ടു ദിവസം കുറെ മണ്ടന്മാരുടെ (ഇവിടെ മണ്ടികൾ) അഭിപ്രായങ്ങൾ കേട്ടിരിക്കണം.

അത്  പോലെ മഹിളാ സംഘടനകൾ എല്ലാം ചാടി വീഴും. പ്രസ്താവനകളും ഭീഷണികളും ആയി. ഒരു കൊറിയൻ ടൂറിസ്റ്റ് നോട് കൊറിയ എവിടാ ആഫ്രിക്കയിലാണോ എന്ന് ചോദിച്ച, കൊറിയയിലും മഹിളാ കോണ്‍ഗ്രസ് ഉണ്ടോ എന്ന് ചോദിച്ച ഒരു മഹിളാ നേതാവ് അതിനിടെ പ്രസ്താവന ഇറക്കി കഴിഞ്ഞു. യേശുദാസിന്റെ പറച്ചിൽ കാരണം സ്ത്രീകൾക്ക് "മുറിവ് പറ്റി" എന്ന്. എവിടെയാണ്?

2014, ഒക്‌ടോബർ 1, ബുധനാഴ്‌ച

സ്വച്ഛ ഭാരതം

ഒക്ടോബർ 2 ഗാന്ധി ജയന്തി. അലക്കിത്തേച്ചു ഭദ്രമായി അലമാരിയിൽ മടക്കി വച്ചിരിയ്ക്കുന്ന ഗാന്ധി ത്തൊപ്പി കോണ്‍ഗ്രസ്സുകാർ പുറത്തെടുക്കുന്ന വർഷത്തിലെ രണ്ടു ദിവസങ്ങളിൽ ഒന്ന്. മറ്റൊന്ന് ഗാന്ധിയുടെ ചരമ ദിനമായ ജനുവരി 30 നും. ഗാന്ധി ജയന്തി ദിവസം ചുളിവു മാറാത്ത ഖാദർ വസ്ത്രങ്ങളും ഗാന്ധി തൊപ്പിയും ധരിച്ച്  കുറെ നേതാക്കൾ   കോണ്‍ഗ്രസ് ഓഫീസിൽ കൂടി ശുചിത്വത്തെ കുറിച്ച് കുറെ പ്രഖ്യാപനങ്ങൾ നടത്തി പിരിഞ്ഞു പോകുന്ന കാഴ്ചയാണ് നമ്മൾ വർഷങ്ങളായി കണ്ടു കൊണ്ടിരിയ്ക്കുന്നത്. ഡൽഹിയിൽ ആണെങ്കിൽ പ്രധാന മന്ത്രിയും മറ്റും  രാജ് ഘട്ടിൽ ഗാന്ധി സമാധിയിൽ പുഷ്പാർച്ചന നടത്തും.  ഗാന്ധിയുടെ പിൻ തലമുറ എന്ന് സാധാരണ  ജനങ്ങളിൽ എന്നും  തെറ്റിദ്ധാരണ  ഉണ്ടാക്കുന്ന ഗാന്ധി പേരുകാരനായ രാഹുൽ ഗാന്ധി എന്ന കോണ്‍ഗ്രസ്സ് വൈസ്  പ്രസിഡന്റ്  ആകട്ടെ കഴിഞ്ഞ വർഷം ഗാന്ധി ജയന്തിയിൽ രാജ് ഘാട്ടിൽ പോകാതെ ഒഴിഞ്ഞു മാറുകയും ചെയ്തു. കേരളത്തിൽ കെ.പി.സി.സി. ആസ്ഥാനത്ത് കത്തിച്ചു വച്ച നില വിളക്കിനു മുൻപിൽ വച്ച മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് മുൻപിൽ കുറെ നേരം ഇരുന്നതിനു ശേഷം പത്ര പ്രതിനിധികൾക്കായി മുഖ്യ മന്ത്രിയുടെയും  കെ.പി.സി.സി.  പ്രസിഡണ്ടിന്റെയും  വക ഓരോ  പ്രസ്താവനകളും നൽകി ഉച്ചയ്ക്ക്    വീ ട്ടിൽ പോയി എല്ലാവരും വിഭവ സമൃദ്ധമായ ഭക്ഷണം കഴിയ്ക്കും. മഹാത്മാ ഗാന്ധി ലാളിത്യത്തിന്റെയും വക്താവ് ആയിരുന്നതു കൊണ്ട് ഭക്ഷണത്തിലൂടെ  അതും ആഘോഷിക്കണമല്ലോ. പിന്നെ സർക്കാർ ശമ്പളം പറ്റുന്ന തൂപ്പ് ജോലിക്കാർ മന്ത്രി മന്ദിരങ്ങളും കോണ്‍ഗ്രസ് ഓഫീസും വൃത്തിയാക്കി കൊടുക്കുന്നതിനാൽ  വൃത്തിയാക്കലും ആയി. മുസ്ലിം ലീഗിന് ഗാന്ധി ജയന്തി ആഘോഷം ഇല്ലാത്തത് കൊണ്ട് ഏതായാലും നിലവിളക്ക് കത്തിച്ചു വയ്ക്കുന്ന പതിവ് കോണ്‍ഗ്രസ്സ്കാർ ഇന്നും തുടരുന്നു.

ഇത്തവണത്തെ ഗാന്ധി ജയന്തി ഇതിൽ നിന്ന് തികച്ചും വ്യത്യസ്ഥമാണ്. അതിനു വളരെ പ്രത്യേകതകൾ ഉണ്ട്.ചരിത്രത്തിൽ ആദ്യമായി ഒരു പ്രധാനമന്ത്രി ഭാരതം  സ്വച്ഛവും വൃത്തിയും ആക്കാൻ ആഹ്വാനം ചെയ്തു കൊണ്ട് സ്വയം അതിനായി ഇറങ്ങുകയാണ്.  വെറും പ്രഖ്യാപനവും ആഹ്വാനവും അല്ല അത് . പ്രധാന മന്ത്രി നരേന്ദ്ര മോദി   സ്വയം ഒരു ചൂലും ആയി ശുചിയാക്കൾ  യജ്ഞത്തിൽ പങ്കു ചേരുകയും നേതൃത്വം നൽകുകയും ആണ്.

"സ്വച്ഛ ഭാരത്‌ മിഷൻ" എന്ന ബൃഹത്തായ പദ്ധതിയാണ് ഈ ഗാന്ധി ജയന്തി ദിനത്തിൽ സമാരംഭിയ്ക്കുന്നത്.   സ്വച്ഛ നിർമല ഭാരത ത്തിനു വേണ്ടിയുള്ള അതി വിപുലമായ ബഹുജന പ്രസ്ഥാനം. ശുചിത്വം എന്നത് ഗാന്ധിജിയ്ക്ക് ഏറ്റവും പ്രീയപ്പെട്ടതായിരുന്നു. 2019 ൽ ഗാന്ധിജിയുടെ 150 ആം ജയന്തി ആഘോഷിയ്ക്കുന്ന വേളയിൽ അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും വലിയ ഉപഹാരം ആയിരിയ്ക്കും നിർമല ഭാരതം. വീടും, ജോലിസ്ഥലവും, ചുറ്റുപാടും ഗ്രാമവും നഗരവും എല്ലാം ശുചി ആക്കണം എന്നാണ്  മോദി  ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.

സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ തന്നെ ശ്രീ മോദി ഇക്കാര്യം പറഞ്ഞിരുന്നു.
ഒക്ടോബർ 2 ന്എല്ലാ സർക്കാർ ഉദ്യോഗസ്ഥരും ഓഫീസുകളിൽ ഹാജരാകണം എന്നും ഓഫീസും പരിസരവും ശുചി ആക്കുന്നതിനോടൊപ്പം "ശുചിത്വ പ്രതിജ്ഞ" എടുക്കുകയും വേണം എന്നും നിർദ്ദേശം ഉണ്ട്. അങ്ങിനെ ജന പങ്കാളിത്തത്തോടെ ഈ വിപുലമായ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിയ്ക്കുന്നത്‌. അതിന് എല്ലാ സംസ്ഥാന സർക്കാരുകളുടെയും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും എല്ലാവരുടെയും സഹകരണം വേണമെന്ന് എല്ലാവർക്കുമറിയാം.

എന്തിനും ഏതിനും സമ്മേളങ്ങൾ നടത്തുക എന്നതാണ് കേരള സർക്കാർ ചെയ്യുന്ന ഒരേ ഒരു കാര്യം.  പണം ഉണ്ടാക്കാൻ പറ്റുന്നിടത്തൊക്കെ അത് ചെയ്യുന്നുണ്ട് , അത് വേറെ കാര്യം. എന്നത്തേയും  പോലെ  ഗാന്ധി ജയന്തി ദിനത്തിൽ ഒരു വലിയ മഹാ സമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്. മുഖ്യ മന്ത്രിയും മൂന്നു മന്ത്രിമാരും എം.പി.യും എം.എൽഎ.യും പിന്നെ പ്രോട്ടോക്കോൾ അനുസരിച്ചുള്ള പഞ്ചായത്ത് അംഗങ്ങളും എല്ലാവരും പങ്കെടുക്കുന്നുണ്ട്.  ആഹ്വാനങ്ങളുടെ ഒരു പ്രളയം ആയിരിയ്ക്കും അവിടെ ഉണ്ടാകാൻ പോകുന്നത്. ഓരോ പ്രാസംഗികകരുടെയും  വക ഉദ്ബോധനങ്ങളും ആഹ്വാനങ്ങളും കൊണ്ട് കേൾവിക്കാർ പൊറുതിമുട്ടും. നിർബ്ബന്ധിതരായ പാവം സ്കൂൾ കുട്ടികളും സർക്കാർ ഉദ്യോഗസ്ഥരും  പിന്നെ ചിലപ്പോൾ വാടക സദസ്യരും  മാത്രം ആയിരിക്കും കേൾവിക്കാർ. അവർക്ക് എണീറ്റ്‌ പോകാനും പറ്റില്ലല്ലോ.

ഈ പ്രസ്താവനകളും ഉദ്ബോധനങ്ങളും അല്ലാതെ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാൻ ഈ സർക്കാർ തയ്യാറല്ല എന്നത് അവരുടെ ഇത് വരെയുള്ള പ്രവൃത്തികളിൽനിന്നും വ്യക്തമാണ്. വ്യക്തി  ശുചിത്വം അവരുടെ അജണ്ടയിൽ ഇല്ല.  എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി മാനദണ്ഡങ്ങളും ലംഘിച്ചു പുതിയ സ്കൂളുകൾ അനുവദിച്ച സർക്കാർ നിലവിലുള്ള സ്കൂളുകളിലെ മൂത്രപ്പുരകളെ പറ്റി ഒന്ന് ചിന്തിച്ചോ? ഉമ്മൻ ചാണ്ടി തന്നെ പ്രഖ്യാപിച്ച കണക്കു പ്രകാരം 196 സർക്കാർ സ്കൂളുകളിൽ മൂത്രപ്പുര  ഇല്ല. സർവ ശിക്ഷാ അഭയാൻ കേന്ദ്ര സർക്കാരിന് കൊടുത്ത കണക്ക് എൽ. പി. യും യു. പി.യും കൂടി 216 സ്കൂൾ  എന്നാണു. അത് പോലെ 1011 എയിഡഡ സ്കൂളുകൾ മൂത്രപ്പുര ഇല്ലാത്തവയാണ്‌. അടുത്ത വർഷം ഇതിനെതിരെ നടപടി എടുക്കും എന്ന് പറയുന്നു. അത് വരെ പെണ്‍ കുട്ടികൾ ഉൾപ്പടെയുള്ളവർ എന്ത് ചെയ്യും? ഇത്രയും ഗുരുതരമായ പ്രശ്നം വരെ ലാഘവ മനോഭാവത്തോടെയാണ് ഇവർഎടുക്കുന്നത് എന്നതിന് തെളിവാണല്ലോ ഇത്.  ചവർ, മാലിന്യ സംസ്കരണത്തിൽ ഒരു താൽപ്പര്യവും ഈ സർക്കാർ എടുക്കുന്നില്ല. നാട് മുഴുവൻ മാലിന്യം കൂടിക്കിടന്ന് ഈച്ചയും മറ്റും പെരുകി നാട് രോഗത്തിന്റെ ഭീഷണിയിൽ ആണ്. പല നഗരങ്ങളിലും ഡെങ്കിയും എലിപ്പനി, കുരങ്ങു പനി , എബോള എന്നീ മാരക രോഗങ്ങൾ   പടർന്നു പിടിയ്ക്കുകയാണ്. ദൈവത്തിന്റെ കരുണ ഒന്ന് കൊണ്ട് മാത്രമാണ് ജനം രക്ഷപ്പെടുന്നത്.  തിരുവനന്തപുരത്ത് മാലിന്യ സംസ്കരണ പ്ലാൻറ് അടച്ചു പൂട്ടിയിട്ട് 2 വർഷം ആകുന്നു. പകരം ഒരു സംവിധാനം  സർക്കാർ ഉണ്ടാക്കിയില്ല.  ഈ രണ്ടു വർഷമായി തിരുവനന്തപുരത്ത്  കുന്നു കൂടിയ 2 ലക്ഷം ടണ്‍ മാലിന്യം എന്ത് ചെയ്തു എന്ന് ഈ സർക്കാർ നോക്കിയോ?  കുറെയേറെ കത്തിച്ചു. ബാക്കി നഗരത്തിൽ തന്നെ കുന്നു കൂടി അഴുകി കൊണ്ടിരിയ്ക്കുന്നു. കത്തിക്കുമ്പോഴുള്ള പുക ശ്വസിച്ചാൽ അസുഖം വരുമെന്ന് പരസ്യത്തിൽ സർക്കാർ തന്നെ പറയുന്നുണ്ട്.  ഒരു ദിവസം 230 ടണ്‍ എന്ന കണക്കിൽ  മാലിന്യം ക്ലിഫ് ഹൌസ് സ്ഥിതി ചെയ്യുന്ന നഗരത്തിൽ  ഉണ്ടായിക്കൊണ്ടിരിയ്ക്കുന്നു. കേരളം മുഴുവൻ ഇതാണ് സ്ഥിതി. ഇങ്ങിനെ ഓരോ മേഖലയിലും എല്ലാത്തരത്തിലും ഉള്ള  മാലിന്യം കുന്നു കൂടിക്കൊണ്ടേ ഇരിയ്ക്കുന്നു.

പ്ലാസ്റ്റിക്കിന്റെ ഉപയോഗ ബോധവൽക്കരണത്തിനായി ഒരു സമ്മേളനത്തിലും ഗാന്ധി ജയന്തി ദിനത്തിൽ മുഖ്യ മന്ത്രി പങ്കെടുക്കുന്നു. അതും വലിയ ആഹ്വാനങ്ങളിൽ അവസാനിയ്ക്കും. റോഡരുകിൽ മുഴുവൻ മുഖ്യ മന്ത്രിയുടെയും മന്ത്രിമാരുടെയും പടു കൂറ്റൻ ഫ്ലെക്സ് ബോർഡുകൾ ആണ്. അതൊന്നു ഒഴിവാക്കാൻ എന്തേ ഒന്നും ചെയ്യാത്തത്? ഈ ആഹ്വാനങ്ങൾ ഒഴിവാക്കി പ്ലാസ്റ്റിക്കിനു നിയന്ത്രണം കൊണ്ട് വരാത്തത് എന്ത് കൊണ്ടാണ്?അത് പ്ലാസ്റ്റിക് നിർമാണകമ്പനികളെയും കച്ചവടക്കാരെയും  വെറുപ്പിയ്ക്കും എന്നറിയാവുന്നതുകൊണ്ട്. അങ്ങിനെ നോക്കുമ്പോൾ "ശുചിത്വം" എന്നത് കേരളത്തിലെ ഭരണാധികാരികൾക്കും കോണ്‍ഗ്രസ്സ്കാർക്കും ഗാന്ധി ജയന്തി ദിനത്തിൽ പ്രഖ്യാപനം നടത്താനും, ഉദ്ബോധനവും ആഹ്വാനവും നടത്താനും ഉള്ള ഒരു വാക്ക് മാത്രമാണ്. ശുചിത്വം കൊണ്ടുവരാൻ വ്യക്തമായ പദ്ധതികൾആസൂത്രണം ചെയ്യുകയാണ് ആദ്യം വേണ്ടത്. "സ്വച്ഛ ഭാരത്‌ മിഷൻ" മോദി വിഭാവനം ചെയ്ത വലിയ ഒരു പദ്ധതിയാണ്. ആവശ്യത്തിന്  പണവും  ഉണ്ട്. നമ്മുടെ ട്രെഷറി ആക്രി സാധനങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലം ആയി ഉപയോഗിയ്ക്കാവുന്ന സ്ഥിതി ആക്കിയല്ലോ ഇത്രയും നാളത്തെ ഭരണം കൊണ്ട്.സ്വച്ഛ കേരളത്തിന്‌ വേണ്ടി എന്താണ് ചെയ്യാൻ പോകുന്നത് എന്ന് വിദഗ്ദ്ധരുമായി ആലോചിച്ച് തീരുമാനിയ്ക്കുക. ആവശ്യമുള്ള  പണം കേന്ദ്രത്തിൽ നിന്നും കണ്ടെത്താം. അതിന്  വേണ്ടത് ആർജവം ആണ്വേണ്ടത്. ദേശ സ്നേഹവും. കാടും മേടും മലയും വെട്ടിത്തെളിച്ച്, കായലും പുഴയും നികത്തി നാടിനെ പരിസ്ഥിതിയെ നശിപ്പിച്ച്  മരുഭൂമി പോലെ " ക്ലീൻ" ആക്കുന്ന 'ക്ലീനിംഗ്' അല്ല നമുക്ക് വേണ്ടത്.