2020, ജൂൺ 11, വ്യാഴാഴ്‌ച

online വിദ്യാഭ്യാസം

കാലം തെറ്റാതെ കാലവർഷം പെയ്തിറങ്ങുന്ന കാലം  ഉണ്ടായിരുന്നു. ജൂൺ 1 ന് മഴ തീർച്ച. സ്‌കൂൾ തുറക്കുന്ന ദിവസം.  രാവിലെ തന്നെ  മഴ  തുടങ്ങും. പുതിയ വർഷം. പുതിയ ക്ലാസ്സ്. രണ്ടു മാസത്തിന്റെ മധ്യ വേനൽ അവധിയ്ക്ക് ശേഷമുള്ള പുറപ്പാട്. പുത്തൻ ഉടുപ്പിനെയും ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ പുതിയ  പുസ്തകങ്ങളേയും നനയാതെ പുത്തൻ കുടയുമായി പള്ളിക്കൂടത്തിലേക്ക്. 

Govt to hold vaccination survey in schools over Malapuram dip ...

വഴിയിൽ കൂട്ടുകാർ ചേരുന്നു. കുടയില്ലാത്തവർ മറ്റുള്ളവരുടെ കുടക്കീഴിൽ കയറുന്നു. പകുതി നനഞ്ഞു ഒക്കെ സ്‌കൂളിൽ എത്തുന്നു. 

 എല്ലാ ക്ളാസുകളിലെയും  ധാരാളം കൂട്ടുകാർ.  കളിക്കാം. പഠിക്കാം. കളിയും ചിരിയും വഴക്ക് കൂടലും കൂട്ടുകൂടലും  പഠിത്തവും ഒക്കെ ആയി ആസ്വദിച്ചു കഴിഞ്ഞ ഒരിടം. അദ്ധ്യാപകർ,   ഓരോ കുട്ടികളെയും നേരിട്ടറിയാവുന്നവർ. 

അങ്ങിനെ കളിച്ചും പഠിച്ചും  വളർന്നതിൽ നിന്നും നമ്മുടെ പഠന രീതിയിൽ ഒരു മാറ്റം വരുന്നു. ഓൺലൈൻ പഠനം. വീട്ടിനകത്തു അടച്ചിരിക്കാൻ നിര്ബന്ധിതരായ നമ്മൾ നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പഠനം തുടങ്ങുന്നു. ഓൺലൈൻ വിദ്യാഭ്യാസം. 

ഗുരുകുല സമ്പ്രദായം. വിദ്യാർത്ഥികൾ ഗുരുവിൻ്റെ വീട്ടിൽ താമസിച്ച് വീട്ടിലെ ഒരംഗത്തെപ്പോലെ, ഗുരുവിൽ നിന്നും വിദ്യ അഭ്യസിക്കുക. കളിയും വീട്ടു ജോലിയും പഠനവും. അവിടെ നിന്നും ആണ് കുടിപ്പള്ളിക്കൂടത്തിൽ കൂടി ഇപ്പോഴത്തെ  വിദ്യാഭ്യാസ സമ്പ്രദായത്തിൽ എത്തിയത്.

അവിടെ നിന്നും ഇതാ വീണ്ടും ഒരു മാറ്റം. online വിദ്യാഭ്യാസം. ഗുരുമുഖത്തു നിന്നും ഇൻ്റർനെറ്റിലൂടെ ഒഴുകി വരുന്ന വിദ്യാഭ്യാസം.

എല്ലാം വീട്ടിനുള്ളിൽ. വിദ്യാലയങ്ങളിലെ കൂട്ടുകാരില്ല, കളിയില്ല ഒന്നുമില്ല. സാമൂഹികമായി ഇത് ദോഷം ചെയ്യും. ഇതിനു പകരം വയ്ക്കാൻ എല്ലാം വീടും കുടുംബാംഗങ്ങളും മാത്രം. അത് കുട്ടികളുടെ വളർച്ചയ്ക്ക് ദോഷം ചെയ്യും എന്നതിൽ തർക്കമില്ല.

കാലം നമ്മെ അവിടെ കൊണ്ടെത്തിച്ചു. കോവിഡ് കാലം ഒരു താൽക്കാലിക പ്രതിഭാസം ആണെന്ന് ആശ്വസിക്കാം. അത് കഴിഞ്ഞ് കുടയും പുസ്തകവും ചോറ് പൊതിയും ആയി തിരിച്ച് പള്ളിക്കൂടത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യാം.
ഇല്ലെങ്കിൽ ഇത് തന്നെ തുടരേണ്ടി വരും.

2020, ഏപ്രിൽ 30, വ്യാഴാഴ്‌ച

പെണ്ണ് കാണൽ

കല്യാണം..അത് ആലോചിക്കാം..

ലാഘവത്തോടെ അപ്പോൾ പറഞ്ഞ ആ വാക്കുകൾക്ക്  പക്ഷേ ഒരു പാട് അനുരണനങ്ങൾ ഉണ്ടാകുമെന്ന് അറിയില്ലായിരുന്നു.

മുംബൈയിലെ ബാച്ച്ലർ ജീവിതം.  അടി പൊളി. ആസ്വദിച്ചുള്ള ജീവിതം. കേന്ദ്ര സർക്കാരിൽ  നല്ല ജോലി.  നല്ല ശമ്പളം. അതിൽ നിന്നും  വീട്ടിൽ അയച്ചു കൊടുക്കയും വേണ്ട. ഇനിയെന്ത് വേണം ജീവിതത്തിൽ.   വൈകുന്നേരങ്ങളും അവധി ദിവസങ്ങളും ആഘോഷം. താമസിക്കുന്ന  ഫ്‌ളാറ്റിൽ കൂടെ ഒരു സുഹൃത്ത്. ഒരു സ്വകാര്യ  കമ്പനിയിൽ ജോലി. മൂന്നു ഷിഫ്റ്റുകളും മാറി മാറി ജോലി. അത് കൊണ്ട്  വെകുന്നേരങ്ങളിൽ ഓഫീസിൽ നിന്നും എത്തി കുളിയൊക്കെ കഴിഞ്ഞാൽ മിക്കവാറും  സുഹുത്തുക്കളുടെ ഫ്‌ളാറ്റിലേയ്ക്ക്. ഫ്‌ളാറ്റ്  അടുത്ത് തന്നെ. ഒരു പത്തു മിനിറ്റ് നടന്നാൽ എത്തുന്ന ദൂരം. മൂന്നു പേര് ഒരു ഫ്‌ളാറ്റിൽ.ക്ളോസ് ഫ്രണ്ട്‌സ്. ഒരു bachelors' den.  പതിനൊന്നോ പന്ത്രണ്ടോ മണി വരെ അവിടെ തന്നെ. അന്താരാഷ്‌ട്ര കാര്യങ്ങൾ ചർച്ച. പുതിയ സിനിമകൾ  കാണൽ. ചീട്ടുകളിയും, സുരപാനവും  ഒക്കെ ആയി. ചിലപ്പോൾ മറ്റു ചില കൂട്ടുകാരും കാണും.

അങ്ങിനെ ജീവിതം സുഖകരമായി മുന്നോട്ടു പോകുന്നു.  കൂട്ടുകാരുടെ ഫ്ലാറ്റിന്റെ  മുകളിലത്തെ നിലയിൽ കടുംബമായി താമസിക്കുന്ന  ഒരു ചേട്ടൻ. ഇൻകം ടാക്സിൽ ജോലി. ചില സമയം അവിടെ വന്നു കമ്പനി കൂടും.   ഒരു ദിവസം  ഇങ്ങിനെ ഒരു സദസ്സിൽ ഇൻകം ടാക്‌സിലെ ചേട്ടൻ ചോദിച്ചു. കല്യാണം കഴിക്കണ്ടേ? ഒരു പെണ്ണുണ്ട്.

കല്യാണം- അതിനെക്കുറിച്ച് മനസ്സിൽ പോലും ആലോചിക്കാതെ നടക്കുന്ന കാലം. വയസ്സ് 25 ഒക്കെ കഴിഞ്ഞെങ്കിലും കല്യാണ പ്രായം ആയില്ല എന്ന തോന്നൽ. പെൺ കൂട്ടുകാർ  സുലഭം. കൂടാതെ പ്രേമവും . ആത്മാർത്ഥ പ്രേമമുള്ള രണ്ടു കാമുകിമാർ. കല്യാണം കഴിക്കണം എന്ന് ആഗ്രഹിക്കുന്നവർ,  കഴിക്കും എന്ന് വിശ്വസിക്കുന്നവർ. അവരിൽ ആദ്യം പ്രേമം ആയത് ശ്രീലതയുമായി. ശ്രീ എന്ന് സ്നേഹ പൂർവം വിളിക്കുന്ന  ആലുവക്കാരി. പിന്നെ പ്രേമവുമായി കടന്നു വന്നത് അന്നമ്മ എന്ന ആനി.  രണ്ടു പേരുമായും  അടുപ്പമാണെന്നു രണ്ടു പേർക്കും അറിയാം. രണ്ടാമത് വന്നാലും കൂടുതൽ ആധിപത്യം അന്നമ്മയ്ക്ക്കാണ് . 'അവളെ  ഇനി കാണരുത്' എന്നൊക്കെ അന്നമ്മ പറഞ്ഞു കളയും. ചേട്ടന് അത് യോജിക്കില്ല എന്ന് മയത്തിനേ  ശ്രീ പറയൂ. ഇതൊക്കെ  കൂടാതെ ഒരു  രസത്തിന് ഇടപെടുന്ന കുറെ പെൺ സുഹൃത്തുക്കൾ.   ഇതിനിടയിൽ കല്യാണം ഗൗരവമായി ആലോചിക്കില്ലല്ലോ.  അങ്ങിനെ ഉള്ളപ്പോഴാണ് അറിയാതെ   പറഞ്ഞത്.-ശരി, കല്യാണം..അത് ആലോചിക്കാം എന്ന് . സ്വാഭാവികമായി അത് അപ്പോൾ തന്നെ മറക്കുകയും ചെയ്‌തു.

മൂന്നാലു ദിവസം കഴിഞ്ഞുള്ള വെള്ളിയാഴ്ച വൈകുന്നേരം  ഇൻകം ടാക്സ് ചേട്ടൻ പറഞ്ഞു -  പെണ്ണിന്റെ അച്ഛൻ ചെറുക്കനെ ഒന്ന് കാണാൻ വേണ്ടി  ഞായറാഴ്ച  താമസ സ്ഥലത്തു വരും എന്ന്.   അന്ന് രസമായി പറഞ്ഞതിന്റെ  ഗൗരവം  മനസ്സിലായത്  അപ്പോഴാണ്. കൂട്ടുകാരുമൊത്തു കൂടിയാലോചനകൾ- എങ്ങിനെ ഒന്നു രക്ഷപ്പെടും. കൂട്ടുകാരെയും ആ ചേട്ടനെയും നാണം കെടുത്താതെ, പെണ്ണിന്റെ വീട്ടുകാരുടെ മനസ്സിൽ മുറിവേൽപ്പിക്കാതെ പ്രശ്‌നം  സോൾവ് ചെയ്യണം. ശനി ഒരു ദിവസം.  എത്ര ആലോചിച്ചിട്ടും ആരുടെ ബുദ്ധിയിലും ഒന്നും തെളിയുന്നില്ല.

 ഞായറാഴ്ച  നേരം പുലർന്നു. കൂട്ടുകാരന് അന്ന് ഓഫ്.  എട്ടര മണിക്ക് വാതിലിൽ മണിയൊച്ച. ആ ചേട്ടനും പത്തമ്പത് വയസ്സ് വരുന്ന മനുഷ്യനും. പെണ്ണിന്റെ അച്ഛൻ. സ്വീകരിച്ചിരുത്തി, കൂട്ടുകാരൻ ചായ ഇട്ടു കൊടുത്തു. കുടുംബ വിശേഷങ്ങൾ ചോദിച്ചു. അര  മണിക്കൂറിനു ശേഷം അവർ ഇറങ്ങി.  അങ്ങോട്ട് ചെല്ലുന്ന തീയതി  അറിയിക്കണം എന്ന അറിയിപ്പോടെ. ഒരു സംതൃപ്തി ആ അച്ഛന്റെ മുഖത്ത് ഉണ്ടായിരുന്നു എന്ന തോന്നുന്നു.  

ഇനിയും നാടകം കളിക്കുന്നത് അത്ര ശരിയല്ല. മകൾക്ക് വിവാഹം നടക്കണമെന്ന ആഗ്രഹവുമായി ഇരിക്കുന്ന അച്ഛൻ. അധികം താമസിപ്പിക്കുന്നത് ഒട്ടും ശരിയല്ല. കൂട്ടുകാരുമൊത്തുള്ള രഹസ്യ കൂടിയാലോചനകൾക്കു ശേഷം  ചേട്ടനോട് പറഞ്ഞു - കാര്യങ്ങളൊക്കെ വീട്ടിൽ അറിയിച്ചു.മുംബൈയിൽ നിന്നും വീട്ടുകാർക്ക്  താൽപ്പര്യമില്ല.  അവര് നാട്ടിൽ ഒന്നു കണ്ടു വച്ചിട്ടുണ്ട്.  ഇത്തവണ നാട്ടിൽ പോകുമ്പോൾ പെണ്ണ് കണ്ടു ഇഷ്ട്ടപ്പെട്ടാൽ കല്യാണം. അത് കൊണ്ട് ഇത്.....വേണ്ട. അങ്ങിനെ ആദ്യത്തെ പെണ്ണ് കാണൽ, വടക്കൻ വീരഗാഥയിൽ ചന്തു പറഞ്ഞത് പോലെ   ഞാൻ കാണാതെ പോയ പെണ്ണ് കാണൽ,  സംഭവ ബഹുലമായി തന്നെ നടന്നു.

വീണ്ടും മുംബൈ ജീവിതം അങ്ങിനെ പറന്നു പോകുന്നു. വർഷത്തിൽ രണ്ടു തവണ നാട്ടിൽ പോകും. ഓണത്തിനും മധ്യ വേനൽ അവധിക്കും. എല്ലാവരും വീട്ടിൽ കാണുമല്ലോ. അങ്ങിനെ ഒരു അവധിക്കു നാട്ടിൽ എത്തിയ സമയം. പുര നിറഞ്ഞില്ലെങ്കിലും പെണ്ണ് കെട്ടാൻ സമയം ആയി എന്ന് വീട്ടുകാർക്കു തോന്നിക്കാണും.  തോന്നിപ്പിച്ചതിന്റെ പൂർണ ഉത്തരവാദിത്വം കൃശ ഗാത്രനായ ആ മനുഷ്യൻ  ആയിരുന്നു. ബ്രോക്കർ. ബ്രോക്കർമാരുടെ  മുഖ മുദ്രയായ വാചാലത ഇല്ലാത്ത ഒരു പാവം ബ്രോക്കർ. 

ബോംബെ ജീവിതത്തിന്റെ ആലസ്യത്തിൽ പെണ്ണ് കാണലിൽ  വലിയ താല്പര്യമില്ലാത്തത് കൊണ്ട് കൂടുതൽ വിവരങ്ങൾ ഒന്നും ചോദിച്ചില്ല.  പെണ്ണ് ബിഎ. അവസാന വർഷം പഠിക്കുന്നു എന്ന് മാത്രം അറിഞ്ഞു. വൈകുന്നേരം പെണ്ണ് കാണൽ ഫിക്സ് ചെയ്തു. സൗദിയിൽ നിന്നും അവധിക്കു വന്ന സുഹൃത്ത് നാട്ടിലുണ്ട്. അവനെയും കൂട്ടി.  പിന്നെ ചേച്ചിയുടെ ഭർത്താവും.  അങ്ങിനെ ആദ്യത്തെ പെണ്ണ് കാണൽ. കാറിൽ നിന്നിറങ്ങി വീട്  ഒന്ന് വീക്ഷിക്കുമ്പോൾ ഏതെക്കെയോ ജനലുകളിലൂടെ പല കണ്ണുകൾ പരതുന്നതറിഞ്ഞു. വീട്ടിലോട്ടു കയറുമ്പോൾ  ഒരു ചെറിയ ചമ്മലും നാണവും ഒക്കെ.  പ്രധാന കഥാപാത്രം നമ്മൾ ആകുന്ന അവസ്ഥ.. എല്ലാവരും നോക്കുന്നതും ചെറുക്കനെ തന്നെ. സ്വീകരണവും കുശല പ്രശ്നങ്ങളും കഴിഞ്ഞു. പെണ്ണ് ചായയുമായി രംഗ പ്രവേശം ചെയ്യുന്നു.  ഒരു കോളേജ് കുമാരി. സുന്ദരി. ഇരുപതുകാരി.ചായ കുടിയും മറ്റും കഴിഞ്ഞു  വിവരം പറയാം എന്ന് രണ്ടു കൂട്ടരും പറയുന്നു - ഇറങ്ങുന്നു.

 ഒരു പെണ്ണ് കാണൽ എന്നതിനപ്പുറം ഒന്നും തോന്നിയില്ല.ആദ്യത്തെ അനുഭവം. അത് പതിയെ മറന്നു. എന്ത് സംഭവിച്ചു എന്ന് വീട്ടിൽ ചോദിച്ചതും ഇല്ല. പെണ്ണ് വീട്ടുകാരോ ചെറുക്കൻ വീട്ടുകാരോ ആരാണ്  വേണ്ട എന്ന് തീരുമാനിച്ചു എന്ന്  അറിയില്ല.

വീണ്ടും പഴയതു പോലെ മുംബൈ ജീവിതം. നാട്ടിൽ ഒരു അവധി. അപ്പോൾ പറയുന്നു ഒരു പെണ്ണ് കാണലിനു പോകണം. വീട്ടുകാരൊക്കെ കണ്ട് കഴിഞ്ഞു.അന്നത്തെ അതേ ബ്രോക്കർ. സമസപ്ത ജാതകം എന്നോ മറ്റോ  കുറെ കാര്യങ്ങൾ ഒക്കെ അയാൾ പറഞ്ഞിട്ടുണ്ട്.. സമപ്രായക്കാരായ കൂട്ടുകാരെപ്പോലെയുള്ള രണ്ടു ബന്ധുക്കളുമായി പെണ്ണ് കാണാൻ പോകുന്നു. അതിൽ ഒരാൾ പെണ്ണിന്റെ കസിൻ ബ്രദറുമായി കോളേജിൽ പഠിച്ചിട്ടുണ്ട്. അവിടെ എത്തി.  കുറെ നേരം കഥ പറഞ്ഞിരിക്കുന്നു. പെണ്ണിനെ കാണുന്നു.  അവിടെ നിന്നും ഇറങ്ങുന്നു. കൂടെ വന്ന രണ്ടു പേരും പറയുന്നു കൊള്ളാം എന്ന്. കൊള്ളാം എന്ന് തോന്നി. ഒരു തീരുമാനം എടുക്കാൻ വയ്യ. ശരിയായി കണ്ടില്ലേ? അങ്ങിനെ ആകെ സംശയം. 

അന്ന്  വൈകുന്നേരം  പെണ്ണ് കാണാൻ വന്ന കൂട്ടുകാരുമായി ഒത്തു കൂടി. ആഘോഷം എന്ന് അവർ പറഞ്ഞു. അവരോട് തുറന്നു പറഞ്ഞു -  ഒന്നു കൂടി കാണണം. അതെങ്ങിനെ നടക്കും? വീണ്ടും പോകുന്നത് വൃത്തികേട്. പറയുന്നത് തന്നെ നാണക്കേട്.  അവസാനം അവര് ഒരു വഴി കണ്ടു പിടിച്ചു. ആ കോളേജ് മേറ്റ്   കസിനോട് ഈ വിവരം ഒന്ന് അവതരിപ്പിക്കുക.   അങ്ങിനെ ആ കസിനെ  വിവരം അറിയിച്ചു. ഒന്ന് കൂടി കാണണം. അതിനൊരു വഴിയും അവർ  കണ്ടെത്തി. രാവിലെ ഗണപതി അമ്പലത്തിൽ തൊഴാൻ വരാമെന്ന് അറേഞ്ച് ചെയ്തു. രാവിലെ കുളിച്ചൊരുങ്ങി അമ്പലത്തിൽ എത്തി. അങ്ങിനെ ഗണപതിയുടെ സാന്നിദ്ധ്യത്തിൽ  വച്ച് കണ്ടു. രണ്ടാം തവണ പെണ്ണ് കാണൽ. അത് തന്നെ മതി എന്ന് ഉറപ്പിച്ചു.

മുംബൈ കൂട്ടുകാരികളുടെ കാര്യം. വിവരങ്ങൾ അറിഞ്ഞ  വീട്ടുകാർ അന്നമ്മയെ അവിടെ നിന്നും ഡൽഹിയിലേക്ക് മാറ്റി. ശ്രീലത അവിടെ തന്നെ ഉള്ള ഒരു പയ്യനെ കല്യാണം കഴിച്ചു.  പുതിയ കൂട്ടുകാരി  ഒരു പഞ്ചാബി കുട്ടി ആയിരുന്നു. അവിടെ HR കോളേജിൽ കോമേഴ്സിന് പഠിക്കുന്ന കുട്ടി. അവൾ ഒരു  വിവാഹ സമ്മാനം  നൽകി വിട പറഞ്ഞു.












2020, മാർച്ച് 21, ശനിയാഴ്‌ച

മാമ്പഴം



ഓർമകൾ ഓടിക്കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര  മാവിൻ ചുവട്ടിൽ......


Image may contain: plant, tree, outdoor and nature



അങ്ങ് ഉയരത്തിൽ പഴുത്തു നിൽക്കുന്ന മാങ്ങകൾ. കൊതിയോടെ നോക്കി നിൽക്കുന്ന കുട്ടികൂട്ടം. എത്തിപ്പെടാൻ പറ്റാത്ത പൊക്കം. പാതി വഴിയിൽ ചിറകറ്റു വീണ മോഹങ്ങൾ എറിഞ്ഞ കമ്പുകളും കല്ലുകളും ആയി മാവിന് ചുറ്റും കിടക്കുന്നു. ഒരു കാറ്റോ ഒരു അണ്ണാനോ ഒന്ന് വരും മാവ് ഒന്ന് കുലുക്കും ഒരു മാങ്ങ താഴെ തള്ളിയിടും എന്ന പ്രതീക്ഷയോടെ കൂട്ടുകാരുമൊത്തു മാവിൻ ചോട്ടിൽ കഥ പറഞ്ഞു കളിച്ചു നടന്ന കാലം.

പള്ളിക്കൂടം അടച്ചാൽ ഇതൊക്കെ തന്നെ.മാവും പറങ്കിമാവും ഒക്കെ കേറിയിറങ്ങി കളിച്ചു നടക്കുന്ന കാലം. അവയൊക്കെ പൂത്തു കായ്ക്കുന്ന കാലവും.

കിളിച്ചുണ്ടൻ, മൂവാണ്ടൻ, നാട്ടുമാവ് തുടങ്ങി കുറെ മാവുകൾ. പിന്നെ ആകാശം മുട്ടെ നിൽക്കുന്ന കോമാവ്. നല്ല പൈനാപ്പിളിന്റെ രുചി ആണ് അതിലെ മാങ്ങ. ഒരു നാട്ടുമാവിൽ ചെറിയ ചെറുനാരങ്ങയുടെ വലിപ്പത്തിലുള്ള തേൻ രുചിയുള്ള ചക്കര മാങ്ങ.എങ്ങിനെ കറങ്ങിയാലും ഏതെങ്കിലും മാവിൻ ചോട്ടിൽ നിന്നും പഴുത്ത മാങ്ങ കിട്ടും. തൊലി കടിച്ചുരുരിഞ്ഞു കളഞ്ഞു കടിച്ചു തിന്നും ദേഹത്തൊക്കെ കുറെ വീഴ്ത്തി.

ജോലിക്കാരെ കൊണ്ട് പറിപ്പിച്ചു  പഴുപ്പിക്കാൻ വയ്ക്കും. കുട്ടയ്ക്കകത്തു വൈക്കോലിൽ വച്ച് ചാക്ക് മൂടി. നേരിട്ട് കിട്ടാതെ വരുമ്പോഴേ അതിൽ കൈ വയ്ക്കൂ. അതിനു അത്ര രുചി ഇല്ലല്ലോ.

ഇന്നിതാ കൈയെത്തി പറിക്കാൻ മാങ്ങ. മാവിന്റെ ഉയരത്തിൽ വീട്ടിലെ ടെറസിൽ നിന്നും. ആ പഴയ രുചി ഉണ്ടോ?..

പണ്ടെന്നോ പാടിയ പഴയൊരാ പാട്ടിന്റെ .. ഈണം മറന്നു പോയി.



2020, മാർച്ച് 11, ബുധനാഴ്‌ച

Body Shaming



 ***
എന്നെ കൊന്നു തരൂ എന്ന് വിലപിക്കുന്ന ഒരു കുഞ്ഞു അനുഭവിക്കുന്ന മനോവേദന ലോകം മുഴുവൻ ഏറ്റെടുത്തു. പൊക്കം കുറഞ്ഞതിന് സഹപാഠികൾ കളിയാക്കുന്നതിൽ മനം നൊന്തു കരയുന്ന ഹൃദയ സ്പർശിയായ രംഗം.

ക്വാഡന് സോളിഡാരിറ്റി പങ്കു വച്ച് ആയിരങ്ങൾ, പതിനായിരങ്ങൾ സോഷ്യൽ മീഡിയയിൽ എഴുതി തങ്ങളുടെ ദുഃഖം  തങ്ങളുടെ അനുഭവം പങ്കു  
വച്ച്. സോഷ്യൽ മീഡിയയിലെ ഒരു ഹൈപ്പ് മാത്രമായി തീർന്നോ ഇതും? ഇത്തരം പരിഹാസങ്ങളെയും അധിക്ഷേപങ്ങളെയും അതി ജീവിച്ചു ഒരു പദവിയിൽ എത്തിയവർ പിന്നീട് തിരിഞ്ഞു നോക്കിയിട്ടുണ്ടോ? കൂടെയുണ്ടായിരുന്നവരെ കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ? മകനേ- അനിയാ  നിന്നെപ്പോലെ ഞാനും അനുഭവിച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞവർ. ഇപ്പോഴും ഇങ്ങിനെ കുറെ ആളുകൾ ഉണ്ടെന്ന് അറിയുന്നുണ്ടോ? അവർക്കു വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടോ?

വളർച്ചയില്ലാത്ത കുഞ്ഞു മോളെ ഒക്കത്തെടുത്ത് 13 കിലോമീറ്റർ അകലെയുള്ള പ്രത്യേക സ്‌കൂളിൽ കൊണ്ടു പോയ കൗമാരക്കാരി അമ്മ. തിരിച്ചു വന്നു വൈകുന്നേരം വിളിക്കാൻ പോകാനുള്ള സാമ്പത്തിക പരാധീനത കൊണ്ട് മുഴുവൻ ദിവസം അവിടെ കാത്തു നിന്നു ആ  അമ്മ. അവിടെ തന്നെ ഒരു ആയയുടെ ജോലി എടുത്തു. സ്വന്തം  അനുഭവം മഞ്ജു എന്ന സുഹൃത്ത് ഒരു fb പോസ്റ്റിൽ പങ്കു വച്ചിരുന്നു. അത് കഴിഞ്ഞു അവിടെ പഠിച്ചു സ്പെഷ്യൽ ടീച്ചർ ആയി ആ സ്‌കൂളിൽ തന്നെ ടീച്ചർ ആയി കുഞ്ഞുങ്ങളെ നോക്കിയ  മഞ്ജുവിനോട് ബഹുമാനം തോന്നി.

ആസ്‌ട്രേലിയയിൽ പോകണ്ട. നമുക്ക് ചുറ്റും ഇത്തരം അവഗണന, അവഹേളനം അനുഭവിക്കുന്ന അനേകം കുട്ടികൾ- വളർന്നവർ വളരാത്തവർ ഉണ്ട്.ക്വാഡന്റെ മാനസികാവസ്ഥയിൽ എത്തിയവർ. അവരെ നമ്മൾ നോക്കാറുണ്ടോ? ശ്രദ്ധിക്കാറുണ്ടോ? ഇല്ല. അവർക്കു വേണ്ടി വിദ്യാലയങ്ങൾ ഉണ്ട്. അവിടെ ആരെങ്കിലും പോയി നോക്കാറുണ്ടോ? ആ കുട്ടികൾ എങ്ങനെ കഴിയുന്നു എന്ന് നോക്കാറും ഇല്ല. 

അടുത്തിടെ ശ്രീജിത്ത് രവീന്ദ്രൻ എന്ന അട്ടപ്പാടിക്കാരൻ യുവാവ് ഫേസ് ബുക്കിൽ വർഗീയത വളർത്തി എന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. അറസ്റ്റും സ്റ്റേഷനിൽ കൊണ്ട് പോകുന്നതും ഒക്കെ കാട്ടി ഒരു ആക്ഷേപ വീഡിയോ കേരള പോലീസ് തന്നെ ഇടുകയുണ്ടായി. അതിൽ വന്ന പ്രതികരണങ്ങൾ ആണ് വിചിത്രം. കറുത്തവൻ, വൃത്തി കെട്ടവൻ എന്നൊക്കെ രീതിയിലുള്ള അപമാനകരമായ അധിക്ഷേപങ്ങൾ. ഇന്നലെ ക്വാഡന്റെ അവസ്ഥയിൽ അനുതാപം പ്രകടിപ്പിച്ചവരും ആത്മരോഷം കൊണ്ടവരുമായ ആളുകൾ  തന്നെയാണ് ആ യുവാവിന്റെ നിറത്തിലും രൂപത്തിലും അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞു അപമാനിച്ചത്.

 ഇത് ആ കുട്ടികളുടെയോ അവരുടെ മാതാപിതാക്കളുടെയോ കുറ്റം ആണെന്ന് ആരും പറയില്ലല്ലോ.  ജനിതക വൈകല്യം എന്ന് ശാസ്ത്രീയ വിശദീകരണം. അതിനു ആ പാവങ്ങളെ അപമാനിക്കുകയാണോ വേണ്ടത്?

 നമുക്ക് മാറാം. ക്വാഡൻ നമുക്ക് ഒരു പ്രചോദനം ആകട്ടെ. സോഷ്യൽ മീഡിയയിൽ അവസാനിപ്പിക്കാനല്ല. ഇത്തരം ആൾക്കാരെ പരിഹസിക്കാതിരിക്കാനും അവർക്ക് സഹായം ചെയ്യാനും ഉള്ള മനസ് നമുക്കുണ്ടാകാൻ.

2020, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

റേഡിയോ

No photo description available.






ഓർമ വച്ച നാള് മുതൽ അവൾ പാടുന്നതും പറയുന്നതും കേൾക്കുന്നു. സ്വീകരണ മുറിയിൽ ഉയർന്ന പ്രത്യേക പീഠത്തിൽ അവൾ രാജകീയമായി ഇരിക്കുന്നുണ്ടാകും. ഉദയഗീതത്തിൽ തുടങ്ങി വാർത്ത മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും. പിന്നെ....... എന്തെല്ലാം. 
ഫെബ്രുവരി 13.  ലോക റേഡിയോ ദിനം.

വീട്ടിലെ ആദ്യത്തെ റേഡിയോ നാഷണൽ എക്കോ. എക്കോ ബ്രാൻഡ് അവസാനിച്ചപ്പോൾ  മാറി അവസാനം ഫിലിപ്സ് - pride ൽ എത്തി. അത് ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്.

എന്തൊക്കെ പരിപാടികൾ. വാർത്തകൾ. അറിവ് പകരുന്ന ധാരാളം പരിപാടികൾ. പിന്നെ പാട്ട്, നാടകം, സിനിമ (ചലച്ചിത്ര ശബ്ദരേഖ ) കഥകളി പദങ്ങൾ, ശാസ്ത്രീയ സംഗീതം. ഞായറാഴ്ച രാവിലത്തെ ബാലലോകം. രാത്രി 8 മണിയുടെ 1 മണിക്കൂർ നിങ്ങളാവശ്യപ്പെട്ട ചലചിത്ര ഗാനങ്ങൾ, അമ്മയും അച്ഛനും ഉൾപ്പടെ എല്ലാവരും റേഡിയോക്ക് ചുറ്റും കാണും. അടുക്കള ഒതുക്കി ജോലിക്ക് നിൽക്കുന്ന ചേച്ചിയും.

തലത് മഹമ്മൂദിനെ, റഫിയെ, ലതയെ ഒക്കെ കേൾപ്പിച്ച -ഗീഥ് ഗാത്താ ഗുൻ ഗുനാത്താ - അമിൻ സായ്നിയുടെ ബിനാക്കാ ഗീത് മാല...

റേഡിയോ വളരെയേറെ സ്വാധീനിച്ചു എന്നത് സത്യം. അറിവ് ലഭിക്കുന്നതിന്, കലാസ്വാദനത്തിന്. സംഗീതവും പാട്ടും പ്രത്യേകിച്ച്. 

ഇന്നും റേഡിയോയെ കൈവിട്ടില്ല. പാട്ട് കേൾക്കുക എന്നതിൽ മാത്രം ഒതുങ്ങി എന്ന് മാത്രം. ദൃശ്യമാധ്യമങ്ങൾ മറ്റു ദൗത്യങ്ങൾ ഏറ്റെടുത്തതോടൊപ്പം നമ്മളും കൂറ് മാറി.



2020, ഫെബ്രുവരി 1, ശനിയാഴ്‌ച

ആവിഷ്ക്കാര സ്വാതന്ത്ര്യം

ഇവിടെ നമുക്ക് സ്വാതന്ത്ര്യമില്ലേ? ഏതു വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം, അത് പോലും നമ്മുടെ ഭരണ ഘടന നല്കുന്നില്ലേ? സ്വാതന്ത്ര്യം ഇല്ല എന്ന് പറഞ്ഞാൽ ഇന്നലെ വരെ നമ്മൾ   വിശ്വസിച്ചേനെ. പക്ഷെ ഇന്നത്തെ സ്ഥിതി  അങ്ങിനെയല്ല. പൗരത്വ ഭേദഗതി നിയമത്തിനു വേണ്ടി ഭരണ ഘടന നമ്മൾ  പഠിച്ചു.  ലക്ഷോപലക്ഷം നിരക്ഷര കുക്ഷികളും ഇന്ന് ഭരണ ഘടന വായിച്ചവരാണ്. ഭരണ ഘടന വിഭാവനം ചെയുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്താണ് എന്ന് അറിയുന്നവർ. നമ്മുടെ ശരീരത്തെ എങ്ങിനെ ആവിഷ്ക്കരിക്കണം എന്ന് തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യം. ഏതു വസ്ത്രവും  എങ്ങിനെയും  ധരിക്കാനുള്ള സ്വാതന്ത്ര്യം. നമ്മുടെ  ആവിഷ്ക്കാര സ്വാതന്ത്ര്യം.

പ്രിയങ്ക ചോപ്ര ധരിച്ച വേഷം ആണ് പ്രശ്നം. അതിനെതിരെ നിരൂപണങ്ങളും ആക്ഷപങ്ങളും ആണ് വന്നത്. മറച്ചു വച്ച് കൊണ്ടിരുന്ന ശരീരത്തിനെ പല ഭാഗങ്ങളും അനാവൃതമാക്കുന്ന ഒരു വസ്ത്ര ശകലമാണ് ഗ്രാമി അവാർഡ് വേളയിൽ അവർ ധരിച്ചത്. അതാണ് കുറെ യാഥാസ്ഥിതികർക്ക്  പ്രശ്നം.




 ഭാരതീയ പാരമ്പര്യം അനുസരിച്ചുള്ള വസ്ത്രം അല്ല. മദാമ്മമാര് ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത്  അവരുടെ രീതി അവരുടെ സംസ്‌കാരം. ബിക്കിനി ഇട്ടു കടപ്പുറത്തു അവരെ കാണാറില്ലേ?  അത് പോലെ നമ്മുടെ നാട്ടുകാരെ കാണാറുണ്ടോ? അവർ ആറ്റിൽ കുളിക്കുമ്പോഴും എല്ലാം മൂടിക്കെട്ടി അല്ലേ? ഇതൊക്കെയാണ് പാരമ്പര്യവാദികളുടെ വാദങ്ങൾ.

എന്താണ് ഇത്ര മറയ്ക്കാൻ ഉളളത്?  ശരീര ഭാഗങ്ങൾ അല്ലേ? എന്താണിത്ര ഒളിക്കാൻ?  ഇനിയും നമ്മൾ മാറാറായില്ലേ? പാശ്ചാത്യ സംസ്കാരം എന്ത് നല്ല സംസ്കാരോ- എന്ത് സ്വതന്ത്ര സംസ്കാരം. ഇതോളൊന്നും തെറ്റില്ല. 20 വർഷം മുൻപ് ജെന്നിഫർ ലോപ്പസ് ധരിച്ചത് നോക്കൂ. സത്യത്തിൽ ഇന്ത്യക്കാർ 20 വർഷം പിറകോട്ടാണ്. എന്നൊക്കെ പുരോഗമന വാദികൾ.

ഒരു 20 വർഷം മുൻപേ ( 17 വയസ്സ്  )  പ്രിയങ്ക ചോപ്ര  ധരിക്കേണ്ട വസ്ത്രമാണ് ഇത്  എന്ന് ഒരു രസികൻ പറഞ്ഞതിനോട് യോജിക്കുന്നു. ഇത് ഒരു ..80-90  വയസ്സായ ഇറക്കി വെട്ടിയ റൗക്ക ഇട്ട അമ്മൂമ്മ മാരെ പ്പോലെ ഒരു ഊഞ്ഞാൽ look ആയി. ഇത്  Body shaming ആണോ  അതോ ഡിസൈനർ Wendell  Rodriks പറഞ്ഞത് പോലെ Dress shaming ആണോ?

മനു സ്‌മൃതിയിൽ പറഞ്ഞത് പോലെ 'ന സ്ത്രീ സ്വാതന്ത്ര്യം അർഹതി' എന്ന പഴഞ്ചൻ ഫിലോസഫിയും  കൊണ്ടിരിക്കാതെ കൂടുതൽ പുരോഗമനപരമായി ചിന്തിച്ചു സ്ത്രീകൾ മുന്നേറട്ടെ.


2019, ഡിസംബർ 11, ബുധനാഴ്‌ച

നീതി നിഷേധം

Image may contain: 1 person, smiling, sitting





യുവതിയെ ബലാത്സംഗം ചെയ്ത്, ശേഷം പച്ചയ്ക്ക് തീ കൊളുത്തി   കൊലപ്പെടുത്തിയ കശ്മലന്മാരെ വെടി വച്ചു കൊന്ന ഹൈദരാബാദ് പൊലീസിന് കുങ്കുമ തിലകവും അനുമോദനങ്ങളുമായി ഭാരതത്തിലെ ജനം ഒന്നായി. എങ്ങും ആഹ്ലാദ പ്രകടനങ്ങളാണ്. കൊല്ലപ്പെട്ട ഡോക്ടർ ദിശയുടെ മാതാപിതാക്കളും സഹോദരിയും പ്രതികരിച്ചത് ' നീതി ലഭിച്ചു' എന്നാണ്. ഇത് കൃത്യമായ സന്ദേശം നൽകും  എന്നു പറഞ്ഞ അവർ പോലീസിനും സർക്കാരിനും ജനങ്ങൾക്കും നന്ദി അറിയിച്ചു.  2012 ൽ ഡൽഹിയിൽ വച്ച് കൂട്ട  ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട   നിർഭയ എന്ന 23 കാരിയുടെ   അമ്മ ആശാ ദേവി പറഞ്ഞത് - 'ഒരു മകൾക്ക് എങ്കിലും നീതി ലഭിച്ചു. ഈ വാർത്ത കഴിഞ്ഞ 7 വർഷമായി വേദന തരുന്ന തന്റെ മുറിവിൽ ഒരു വേദന സംഹാരി ആയി  എന്നാണ്.  ബലാത്സംഗത്തിനിരയായി ശേഷം കൊല  ചെയ്യപ്പെട്ടു സൗമ്യയുടെ  അമ്മ സുമതി പറഞ്ഞത്  'ഇത് പോലെ യുള്ള ശിക്ഷ കൊടുക്കണം. ഒരു പാട് ആശ്വാസമുണ്ട്' എന്നാണ്. കൂടാതെ ധാരാളം ആളുകൾ ഈ വെടി വയ്പ്പ് വളരെ ആവശ്യമായിരുന്നു, ബലാത്സംഗം നടത്തിയ അധമർ കൊല്ലപ്പെടേണ്ടവർ  തന്നെ എന്നും പറഞ്ഞു.


ഏറ്റു  മുട്ടലിൽ കൊല്ലപ്പെട്ടു എന്നും അവർ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടി  വച്ചതാണ് എന്ന് പോലീസ് കമ്മീഷണർ സജ്ജനാർ പറയുകയുണ്ടായി. കൊന്നതിനെ ന്യായീകരിക്കുന്നവർക്ക് ഏറ്റുമുട്ടൽ ആണോ അല്ലയോ എന്നത് ഒരു പ്രശ്‌നമേ അല്ല. ആ നാല് പേരും  കൊല്ലപ്പെടേണ്ടവർ ആണെന്നും കൊന്നത് ശരിയാണെന്നും ആണ് അവരുടെ നിലപാട്. ചില രാഷ്ട്രീയക്കാർ ഇതിനെതിരെ പ്രതികരിച്ചു. 'പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല' എന്ന് ശശി തരൂർ എം..പി  പറഞ്ഞു. അദ്ദേഹം പറഞ്ഞതിൽ കാര്യമുണ്ട്. ഭാര്യയുടെ ദുരൂഹ  മരണത്തിന് കേസിൽ പെട്ടിരിക്കുന്ന വ്യക്തിയാണ് തരൂർ. അത് പോലെ കുറേപ്പേർ. അവരൊഴികെ
 ബഹു  ഭൂരിഭാഗം ജനങ്ങളും പ്രതികൾ കൊല്ലപ്പെട്ടതിനെ ന്യായീകരിക്കുക യാണ്. പോലീസ് വെടി വച്ച് കൊല്ലുന്നത് നിയമ സാധുത ഉള്ള ഒരു ശിക്ഷ വിധി അല്ലെന്നിരിക്കിലും  എന്താണ് ജനങ്ങൾ ഭൂരിപക്ഷവും  വെടിവയ്പ്പിന് അനുകൂലമായി  പ്രതികരിക്കുന്നത്? ഇരയ്ക്കു നീതി ലഭിച്ചു എന്ന് എന്ത് കൊണ്ട് അവർ വിശ്വസിക്കുന്നു?  അതിനുള്ള കാരണങ്ങൾ നമുക്ക് മുൻപിൽ തന്നെയുണ്ട്.

നീതി ലഭിക്കാനുള്ള, അന്തിമ വിധി വരാനുള്ള അത്യധികമായ കാല താമസം ആണ് ഇത്തരം ഒരു മാനസികാവസ്ഥയിൽ എല്ലാവരെയും കൊണ്ടെത്തിക്കുന്നത്. നീതിക്കു വേണ്ടിയുള്ള അനന്തമായ കാത്തിരിപ്പ്. മാസങ്ങൾ വർഷങ്ങൾ  നീളുന്ന കേസ് അന്വേഷണം, അത് പോലെ നീളുന്ന കോടതി  വിചാരണ. പിന്നെ  ഹൈക്കോടതി, സുപ്രീം കോടതി അവസാനം ദയാ ഹർജി. ഇത്രയും ആകുമ്പോഴേയ്ക്ക് വർഷങ്ങൾ അഞ്ചും പത്തും കഴിഞ്ഞിരിക്കും. സംഭവിക്കാനുള്ളത് മുഴുവൻ സംഭവിച്ചു കഴിഞ്ഞു ഇരയുടെ ജീവിതം ദുസ്സ ഹമായി തീർന്നിരിക്കും. ഇത്രയും വർഷങ്ങൾ കഴിഞ്ഞു വരുന്ന വിധി എന്തെങ്കിലും ആകട്ടെ അതിൽ അർഥം ഒന്നുമില്ല എന്നൊരു മാനസികാവസ്ഥയിലേക്ക് അവരെത്തും. ഇക്കാലം അത്രയും കുറ്റാരോപിതർ എന്ന ഒരു ലേബൽ മാത്രം പേറി പ്രതി ജയിലിനകത്തോ  പുറത്തോ ആയി ജീവിതം കഴിക്കും. സാമ്പിൾ ആയി ഒന്ന് രണ്ടു കേസുകൾ നോക്കാം.

27 വർഷം. 1992 - സിസ്റ്റർ അഭയയെ ബലാസംഗം ചെയ്തു കൊലപെടുത്തി. ഇപ്പോഴും വിചാരണ നടക്കുന്നു. പ്രതികളായ അച്ചനും കന്യാസ്ത്രീയും ഈ കാലഘട്ടം മുഴുവൻ സുഖിച്ചു ജീവിച്ചു.
25  വർഷം.1996 ലെ  സൂര്യനെല്ലി പീഡന കേസ്.  16 വയസ്സുള്ള പെൺകുട്ടിയെ നാട് നീളെ കൊണ്ട് നടന്നു ലൈംഗിക പീഡനം നടത്തിയ കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം. 

12 വർഷം. 2007- ഇടുക്കി കൊലപാതകവും ബലാസംഗവും. അമ്മയെയും മകളെയും. രാജേന്ദ്രനും ജോമോനും വധ ശിക്ഷ. ഇനി സുപ്രീം കോടതി അപ്പീലുകൾ. 

8 വർഷം. 2011 - സൗമ്യയെ കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിക്ക് വധ ശിക്ഷ കുറച്ചു സുപ്രീം കോടതി 7 വര്ഷം തടവ് ആക്കി.
വാളയാർ ബലാത്സംഗവും കൊലപാതകവും. 13 ഉം 6 ഉം വയസ്സായ രണ്ടു കുഞ്ഞു പെൺകുട്ടികളെ ബലാസംഗം ചെയ്തിട്ട് കൊല്ലുന്നു. പ്രതികളെ വെറുതെ വിടുന്നു. ഇനിയും നൂറു കണക്കിന് ഇത്തരത്തിലുള്ള കേസുകൾ ഉണ്ട്.

രാഷ്ട്രീയ ഇടപെടലുകൾ ആണ് ഈ കേസുകളിൽ എല്ലാം എന്ന് കാണാം. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അധികാര ദുർ വിനിയോഗം നടത്തി കേസുകൾ അട്ടിമറിക്കുന്നു. സിസ്റ്റർ അഭയയെ കൊന്ന  അച്ചന്മാരെയും   കന്യാസ്ത്രീകളെയും രക്ഷിക്കേണ്ടത് സഭയുടെ ആവശ്യമായി.ഇല്ലെങ്കിൽ അവിടെ നടക്കുന്ന ലൈംഗിക പീഡനങ്ങളും മറ്റു അനാശാസ്യ പ്രവർത്തികളും  പുറത്തു വരും. വോട്ട് ബാങ്ക് എന്ന നിലയിലും കോടികളുടെ കിലുക്കത്തിലും അത് രാഷ്ട്രീയക്കാർ സമർത്ഥമായി ഉപയോഗിച്ച് അന്വേഷണം വഴി തിരിച്ചു വിട്ട് യഥാർത്ഥ പ്രതികളെയും   ക്രിസ്ത്യൻ സഭയെയും രക്ഷിച്ചു.

ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്ന സ്വന്തം പാർട്ടിക്കാരെ രക്ഷിക്കേണ്ടത് പാർട്ടിയുടെ കടമ ആയി മാറുന്നു. സ്വാധീനം ഉപയോഗിച്ച് കേസ് അട്ടി  മറിക്കുന്നു. സൂര്യനെല്ലി കേസിൽ പി.ജെ കുര്യൻ എന്ന  കോൺഗ്രസ് കാരൻ ആരോപണ വിധേയൻ ആയിരുന്നു. അവസാനം കുര്യനെ കോടതി വെറുതെ വിട്ടു.  വാളയാർ കേസിൽ പ്രതികൾ സിപിഎം പാർട്ടിക്കാർ ആയിരുന്നു. അവരെ സംരക്ഷിക്കേണ്ട ചുമതല പാർട്ടി ഏറ്റെടുത്തു. അതോടെ യഥാർത്ഥ പ്രതികൾ കുറ്റ വിമുക്തരായി. കിളിരൂർ കേസിൽ ഒരു വിഐപി ഉണ്ടെന്ന് വി.എസ് അച്യുതാനന്ദൻ ആവർത്തിച്ചു പറഞ്ഞല്ലോ. അപ്പോൾ ഈ വിഐപി യെ രക്ഷിക്കുക എന്നതാണ് പാർട്ടി ധർമം.