Tuesday, June 18, 2013

ROAD ACCIDENTS

അമിത വേഗത,അശ്രദ്ധ,അഹങ്കാരം, ഇത്  ആണ് റോഡപകടങ്ങൾ ഉണ്ടാക്കുന്ന മൂന്നു കാരണങ്ങൾ. സാധാരണ ഇതിൽ ഏതെങ്കിലും ഒന്നാണ്  അപകട  കാരണം. പക്ഷെ ഇത് മൂന്നും കൂടി ചേർന്നതാണ് മന്ത്രിമാരുടെ വാഹനങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങൾക്ക് കാരണം. 

 മുകളിൽ ചുവന്ന  ലൈറ്റും തെളിച്ച് ചെവിയടപ്പിക്കുന്ന സൈറനും ഹോണും മുഴക്കി മിന്നൽ  വേഗത്തിൽ പോകുന്ന പോലീസ് പൈലറ്റ്‌ വാഹനം. വഴിയിലെ വാഹനങ്ങളെയും ജനങ്ങളെയും കൈ ആംഗ്യം കാട്ടിയും വിളിച്ചു പറഞ്ഞും മാറ്റി പാഞ്ഞു പോകുന്നു.  അതിന് പിറകിൽ ചുവന്ന വെളിച്ചം കറക്കി, ത്രിവർണ പതാകയും പാറിച്ച്  അതെ വേഗതയിൽ ചീറി പ്പാഞ്ഞു പോകുന്ന മന്ത്രിയുടെ വാഹനം. ഒരു 100-120  കിലോ മീറ്റർ വേഗത ഏറ്റവും കുറഞ്ഞത്‌ കാണും. പലയിടത്തും സിഗ്നൽ ലൈറ്റും ലംഖിച്ചായിരിക്കും  പോക്ക്.  ഇത്രയും വേഗത്തിൽ എങ്ങോട്ടാണിവർ പാഞ്ഞു പോകുന്നത്? പോക്ക് കണ്ടാൽ തോന്നും ഏതോ അത്യാവശ്യമായ ഭരണ കാര്യത്തിനായിരിക്കുമെന്ന്. എന്നാൽ തെറ്റി. വല്ല കടയുടെ ഉദ്ഘാടന ത്തിനോ മറ്റോ ആയിരിക്കും ഈ പോക്ക്.

ദൂര യാത്രയിൽ ഓരോ സ്റ്റെഷൻ അതിർത്തി കടത്തി വിടേണ്ടതിന്റെ  ചുമതല ആ സ്റ്റെഷൻ പോലീസിന്റെ  ആണ്. അപ്പോൾ പൈലറ്റ്‌ വാഹനത്തിന്റെ മുന്നേ അവിടത്തെ ജീപ്പ് ഇതേ സ്പീഡിൽ പോകും. ഈ ജീപ്പിന്റെയും  പൈലറ്റ്‌ വാഹനത്തിന്റെയും ഡ്രൈവർ മാരുടെ അതിലെ ജീവനക്കാരുടെയും വിചാരം ജനങ്ങളെ റോഡിൽ നിന്നും മാറ്റി വളരെ വേഗതയിൽ പോയാൽ മന്ത്രിക്കും അവരുടെ മേലധികാരികൾക്കും സന്തോഷം ആകും എന്നാണ്. സത്യത്തിൽ മന്ത്രിഅറിയുന്നില്ല  ഇവരുടെ പരാക്രമങ്ങൾ.  

ഇത്രയും വേഗതയിൽ പ്പോകാൻ  മന്ത്രിക്ക്  നിയമ പരിരക്ഷ ഉണ്ടോ? എ ത്ര അപകടങ്ങൾ ആണ് മന്ത്രി വാഹനങ്ങൾ മുഖേന ഉണ്ടായിട്ടുള്ളത്‌ ? ഈ ജൂണ്‍ 16 ന് കിളിമാന്നൂരിനു അടുത്ത് കാരേറ്റ് മുഖ്യ മന്ത്രിയെ  അകമ്പടി സേവിച്ച  പൈലറ്റ്‌ വാഹനം ഒരു സ്വകാര്യ കാറിൽ ഇടിച്ച് കാറിൽ സഞ്ചരിച്ച ദമ്പതികൾക്കും 3 പോലീസുകാർക്കും പരിക്കേറ്റു.(കാറിൽ പ്പോയ പാവങ്ങളുടെ പേരിൽ  ആയിരിക്കും അമിത വേഗതക്കും അശ്രദ്ധമായ ഡ്രൈവിംഗ് നും കേസ് ചാർജ് ചെയ്തത്) മന്ത്രിമാർക്ക് നിയമാനുസൃതമുള്ള വേഗതയിൽ പോയാൽ  പോരെ? സിഗ്നൽ ലൈറ്റുകൾ  ലംഖിക്കാതെ   ഗതാഗത നിയമങ്ങൾ തെറ്റിക്കാതെ?


Thursday, June 13, 2013

KARUNYA ഭാഗ്യക്കുറി തട്ടിപ്പ്

കേരളത്തിലെ 27 ജില്ലാ,താലൂക്ക്സർക്കാർ  ആശുപത്രികളിൽ ഡയാലിസിസ് സെൻററുകൾ സ്ഥാപിക്കാൻ കാരുണ്യ ബെനവലൻറ്റ് ഫണ്ടിൽ നിന്നും 31.5 കോടി രൂപ അനുവദിക്കുമെന്ന് ധന മന്ത്രി കെ.എം.മാണി പ്രഖ്യാപിച്ചു. 5 മെഡിക്കൽ കോളേജുകൾക്ക് ഇതിനു വേണ്ടി മറ്റൊരു10 കോടിയും പ്രഖ്യാപിച്ചു .

ആദ്യമേ ഇതല്ലിയോ  ചെയ്യേണ്ടിയിരുന്നത്? എങ്കിൽ ഇ ത്രയുംനാൾ  സ്വകാര്യ ആശുപത്രികൾക്ക്  വെറുതെ നൽകിയ കോടിക്കണക്കിന് രൂപ  സർക്കാർ ആശുപത്രികളുടെ സൌകര്യം വർധിപ്പിക്കാൻ ഉപകരിക്കുമായിരുന്നു.150 കോടി 83  ലക്ഷം രൂപ  ഇതു വരെ ചെലവഴിച്ചു എന്നു  മന്ത്രി  പറയുന്നു. ഇതിൽ  വെറും 83  ലക്ഷം മാത്രമായിരിക്കും പേരിനു വേണ്ടി   സർക്കാർ  ആശുപത്രികൾക്ക് കൊടുത്തിട്ടുള്ളത്. ബാക്കി 150കോടിയും സ്വകാര്യ ആശുപത്രികൾക്ക്  ആയിരിക്കും കിട്ടിയിട്ടുള്ളത്.

കാരുണ്യ ഭാഗ്യക്കുറിയിലൂടെ കിട്ടുന്ന ലാഭം പാവങ്ങൾക്ക് ചികിത്സക്ക് ഉപയോഗിക്കുമെന്ന് പറഞ്ഞ് തുടങ്ങിയ   കാരുണ്യ ബെനവലൻറ്റ് സ്‌കീം സർക്കാർ ആശുപത്രികളെ സൗകര്യം ഇല്ലെന്നു പറഞ്ഞ് ഒഴിവാക്കി  സ്വകാര്യ ആശുപത്രികൾക്ക് പണം തട്ടിപ്പിനുള്ള ഒരു സ്കീം ആക്കി മാറ്റുകയായിരുന്നു. 2012 ഡിസംബർ 28 നുള്ള ബ്ലോഗിൽ ഇതിനെ ക്കുറിച്ച് എഴുതിയിരുന്നു.

 കേസരി വാരികയിൽ (21.4.2013) ഈ തട്ടിപ്പിന്റെ വിശദ വിവരങ്ങൾ എഴുതിയിരുന്നു.




















Tuesday, June 11, 2013

റോഡ്‌ സുരക്ഷ പ്രഖ്യാപനങ്ങൾ

 വാഹനങ്ങളിൽ കണ്ണാടി ജനാല കറുത്ത ഫിലിം ഒട്ടിച്ച് മറയ്ക്കു ന്നതിനെതിരായി ശക്തമായ നടപടി എടുക്കുമെന്ന് കേരള സർക്കാർ കുറെ മുമ്പേ പ്രഖ്യാപിച്ചു. പക്ഷെ കറുത്ത ഫിലിം ഒട്ടിച്ച വാഹനങ്ങൾ യെധേഷ്ടം  നിരത്തുകളിൽ ഓടിക്കൊണ്ടിരിക്കുന്നു. ഇവയിലെ കറുപ്പ് എത്രയുണ്ട് എന്നു അളക്കാനായി ഒരു ഉപകരണം അടുത്ത കാലത്ത് വാങ്ങിയെന്നും പരിശോധന കർശനമാക്കുമെന്നും  സർക്കാർ പറയുന്നു. ഉടൻ കറുത്ത ഫിലിം മുഴുവൻ മാറ്റുമെന്ന്  കരുതിയവർക്ക് തെറ്റി. ഉപകരണങ്ങൾ കിടന്ന് തുരുമ്പിക്കും എന്നല്ലാതെ ഒന്നും നടക്കുകയില്ല എന്ന് നമുക്കറിയാം.

 നിയമം ലംഖിച്ചു തോന്നിവാസം പോലെ നമ്പർ എഴുതിയ, വാഹനങ്ങൾക്കെതിരെ കർശന നടപടി എന്ന് സർക്കാർ പ്രഖ്യാപിച്ചു. അതിലും ഇതു വരെ ഒന്നും ചെയ്തതായി അറിവില്ല. ഒന്നും ചെയ്യില്ല എന്നും ജനത്തിന് അറിയാം. 

എതിരെ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ കണ്ണിൽ തുളഞ്ഞു കയറുന്ന ശക്തിയായ പ്രകാശം പരത്തുന്ന  ഹെഡ് ലൈറ്റുള്ള വാഹനങ്ങൾക്കെതിരെ ശക്തവും കർശനവും ആയ നടപടികൾ എടുക്കുമെന്നുള്ളതാണ്  സർക്കാരിന്റെ മറ്റൊരു പ്രഖ്യാപനം.നടപടികൾ ഒന്നും ഇല്ലാതെ അമിത വെളിച്ചം പരത്തി അപകട ഭീഷണിയായി  ആ വാഹനങ്ങൾ ഇപ്പോഴും ഓടുന്നു.

 വാഹന ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന വലിയ ഫ്ലെക്സ് പരസ്യ ബോർഡുകൾ റോഡരുകിൽ നിന്നും ട്രാഫിക് ഐലണ്ടുകളിൽ നിന്നും മാറ്റുമെന്നുള്ള  മറ്റൊരു  പ്രഖ്യാപനവും  വന്നു.അതിന്റെയും ഗതി ഇത് തന്നെ. മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ചിരിക്കുന്ന (നാട്ടുകാരെ പറ്റിച്ചേ എന്ന ചിരി) ഫ്ലെക്സ് ബോർഡുകൾ അനധികൃതമായി റോഡുകൾ  മുഴുവൻ നിൽക്കു ന്നു.

 റോഡ്‌ സുരക്ഷക്കും വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും  അത്യന്താപേക്ഷിതമായ കാര്യങ്ങൾ ആണ്  പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങി നില്ക്കുന്നത്. പക്ഷെ ഒരു കാര്യം. പ്രഖ്യാപനങ്ങൾ എല്ലാം "ശക്തവും കർശനവും" ആണെന്നുള്ള ഒരു സമാധാനം ആണ് ജനങ്ങൾക്കുള്ളത്‌..

കറുത്ത ഫിലിം ഒട്ടിക്കുന്നവരും, നമ്പർ ബോർഡുകളിൽ പടം വരക്കുന്നവരും, അമിത വെളിച്ചം ഉള്ള ബൾബുകൾ ഉപയോഗിക്കുന്നവരും, പരസ്യ ബോർഡുകൾ റോഡിൽ സ്ഥാപിക്കുന്നവരും പണവും അത് വഴി അധികാര കേന്ദ്രങ്ങളിൽ സ്വാധീനം ഉള്ളവരും ആണ്. നിയമം അവർക്ക് ലംഖിക്കാൻ ഉള്ളതാണ്, അനുസരിക്കാൻ ഉള്ളതല്ല. അതാണ്‌ നിയമ പാലകർ അവരെ ഭയപ്പെടുന്നതും, നിയമം നടപ്പിലാക്കാൻ കഴിയാത്തതും. പാവപ്പെട്ടവൻറെ മേൽ കുതിര കയറിയും പെറ്റി യടിച്ചും നിയമ പാലകർ അവരുടെ "ഫ്രസ്ട്രെഷൻ" പുറത്തു വിടുന്നു. പാവം ജനം എല്ലാം സഹിച്ച്  കഴിയുന്നു.


Sunday, June 2, 2013

പനി പിടിച്ച കേരളം


 

കേരളം പനിച്ചു വിറക്കുകയാണ്.ഡങ്കി പ്പനി, എലിപ്പനി, ചിക്കുൻ ഗുനിയ,എച് ഒണ്‍-എൻ ഒണ്‍, മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങി ലോകത്ത് ഇന്ന് നിലവിൽ ഉള്ള എല്ലാ മാരക രോഗങ്ങളും നമ്മുടെ കേരള സംസ്ഥാനത്ത്‌ പടർന്നു പിടിക്കുകയാണ്. മരണവും ഓരോ ദിവസവും വർദ്ധിച്ചു വരുന്നു. കാല വർഷം വന്നു കഴിഞ്ഞതോടെ സ്ഥിതി കൂടുതൽ വഷളായി ക്കൊണ്ടിരിക്കുന്നു. വൃത്തിയാക്കാത്തതിനാൽ ഓടകൾ എല്ലാം മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മാലിന്യ സംസ്കരണം കാലാ കാലങ്ങളിലായി നടക്കാത്തത് കൊണ്ട് കുന്നു കൂടിയിരിക്കുന്ന വിഷ ലിപ്തമായ അതും ഒരു ഭീഷണിയാണ്.

ജനങ്ങൾ തിരഞ്ഞെടുത്ത് ഭരണത്തിൽ എത്തിച്ച സർക്കാർ പൂർണമായും പ്രവർത്തന രഹിതമാണ്.  മുഖ്യ മന്ത്രി തിരക്കിലാണ്. തൻറെ സ്ഥാനം നില നിർത്താനുള്ള തത്രപ്പാടിലാണ് അദ്ദേഹം കുറെ ദിവസങ്ങളിലായി. അതിനായി എങ്ങിനെയെങ്കിലും കെ.പി.പി.സി. പ്രസിഡന്റിനു ഒരു ഉപ മുഖ്യ മന്ത്രി പദം സംഘടിപ്പിക്കുവാൻ ഡൽഹി ക്ക് പോയിരിക്കുകയാണ് അദ്ദേഹം. ആരോഗ്യ മന്ത്രി ആകട്ടെ നിലവിലുള്ള ആശുപത്രികൾ പുതിയ മെഡിക്കൽ കോളേജുകൾ ആക്കാൻ  വേണ്ടി  തറ ക്കല്ലുകൾ ഇടുന്നതിൽ വ്യാപ്രിതനാണ്‌.കൂട്ടുത്തരവാദി ത്വം  ഉള്ള  മറ്റു മന്ത്രിമാരാകട്ടെ മന്ത്രി ക്കസേരക്ക് വേണ്ടിയുള്ള ഈ അടി കണ്ട് ആസ്വദിച്ചിരിക്കുന്നു.  പത്രങ്ങളിലെ മുഴു പേജ് പരസ്യങ്ങളിൽ മാത്രം ആണിന്ന് മന്ത്രി സഭ നില നിൽക്കുന്നത്. ഈ ഗുരുതരമായ അവസ്ഥയിൽ രോഗികൾക്ക് ചികിത്സ നൽകാൻ ബാധ്യസ്ഥരായ  സർക്കാർ ഡോക്ടർമാർ ആകട്ടെ ചട്ടപ്പടി ജോലി ചെയ്തുള്ള സമരത്തിലും. 

ജനം എന്ത് ചെയ്യും? ആരോട് പരാതി പറയും? വിധിയുടെയും ദൈവത്തിന്റെയും കൈകളിൽ ജീവൻ അർപ്പിച്ച് പ്രാർഥനാ നിരതരായി കഴിയാം നമുക്ക്.

കടിക്കാതിരിക്കാൻ കൊതുകിനോടും മുട്ടിപ്പായി പ്രാർത്ഥിച്ചോളൂ.ഭരണാധികാരികൾ കേൾക്കാത്ത  നമ്മുടെ പ്രാർത്ഥന കൊതുകെങ്കിലും കേട്ടാൽ നമുക്ക് രക്ഷപ്പെടാം. ഭാഗ്യമുണ്ടെങ്കിൽ ജീവിച്ചിരിക്കാം.അടുത്ത തെരഞ്ഞെടുപ്പിൽ ഇതു പോലൊരു ഭരണത്തിന് വോട്ട് ചെയ്യാനായി. 

Friday, May 24, 2013

ഒരു കുളം പുനർജ്ജനിക്കുന്നു

തണ്ണീർത്തടങ്ങളും വയലുകളും ജലാശയങ്ങളും ഒന്നൊന്നായി നശിപ്പിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിൽ  ഒരു കുളം പുനർജ്ജനിക്കുന്നു  എന്ന വാർത്ത മനസ്സിൽ  ഒരു കുളിർ  മഴയായി. 

തിരുവനന്തപുരം ജില്ലയിൽ  നെയ്യാറ്റിൻകര ചെങ്കൽ ഗ്രാമത്തിലെ വറ്റി വരണ്ട് മണ്ണടിഞ്ഞു കരയായി മാറിയ 2 8 ഏക്കറിലുള്ള വലിയ കുളം വീണ്ടും കുളം ആയി പരിണമിക്കുന്നത് മനുഷ്യ മനസ്സിൻറെ നന്മ ഒന്ന് കൊണ്ടു മാത്രം ആണ്.ഭാവി തലമുറ കൾക്ക് വേണ്ടി, ഭൂമിയെ മരണത്തിൽ നിന്നും രക്ഷിക്കുവാൻ വേണ്ടി, പ്രതിന്ജാ ബദ്ധരായ ഒരു കൂട്ടം സു മനസ്സുകളുടെ നിസ്വാർതമായ പ്രവർത്തനത്തിന്റെ ഫലമാണ് ഊഷരമായി മാറിക്കൊണ്ടിരിക്കുന്ന ഭൂമിക്ക് ദാഹ ജലം പകരാനായി ഈ ജലാശയം ഉണ്ടാകുന്നത്. ഈ ഇടവപ്പാതിയിൽ നിറഞ്ഞു കവിയുന്ന കുളം കണ്ട് നമ്മുടെ മനസ്സും നിറയട്ടെ. 

ഒരു കാര്യം. കുളത്തിന് ആഴം കൂട്ടാനായി എടുത്ത മാറ്റുന്ന ആയിരക്കണക്കിന് ലോറി മണ്ണ് മറ്റൊരു കുളമോ വയലോ നികത്താനല്ല ഉപയോഗിക്കുന്നത് എന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം കൂടി നമുക്കില്ലേ? ഭൂ, മണ്ണ് മാഫിയകൾ (ഇവരെ മാഫിയകൾ എന്ന് വിളിക്കുന്നത് ശരി അല്ല എന്നും അവർ ബിസിനെസ്സ് കാർ  ആണെന്നും ജസ്റ്റീസ് രാമചന്ദ്രൻ നായർ പറയുന്നു എങ്കിലും)ഭരണം നടത്തുന്ന കേരളത്തിൽ അതിനുള്ള സാധ്യതകൾ  ആണ് ഏറെ. റോഡ്‌,റെയിൽ എന്നിവയുടെ നിർമാണത്തിന് ഈ മണ്ണ് ഉപയോഗിക്കാം. കഴക്കൂട്ടം ബൈ പാസ് നാല് വരി ആക്കുന്നതിന് ധാരാളം മണ്ണ് ആവശ്യവും ഉണ്ട്. കുന്നുകൾ  ഇടിച്ചു നിരത്താതെ തന്നെ ഇത്തരം  മണ്ണ് ഉപയോഗിക്കാം. 

ഒരു കാര്യം കൂടി. കുളത്തിൽ  വെള്ളം നിറയുന്നതിനു മുൻപ്  തന്നെ വിനോദ സഞ്ചാര വികസന പദ്ധതികൾ ആസൂ ത്രണം ചെയ്യാൻ മുഖ്യ മന്ത്രി നിർദേശം നൽകി ക്കഴിഞ്ഞതായി അറിയുന്നു. പ്രകൃതിയെ ചൂഷണം ചെയ്യാൻ സ്വകാര്യ കച്ചവടക്കാരെ  രംഗത്ത് ഇറക്കുക  ആണിതിന്റെ ലക്ഷ്യം. ടൂറിസവും റിസോർട്ടുകളും ഹോട്ടലുകളും ഫ്ലാറ്റുകളും അനുബന്ധ സൌകര്യങ്ങളും ഈ ജലാശയത്തെ മലീമസമാക്കുകയും ചെങ്കൽ ഗ്രാമത്തെ എന്നെന്നേക്കുമായി നശിപ്പിക്കുകയും ചെയ്യും. കോവളം,വർക്കല മുതലായ കടൽ ത്തീരങ്ങളും, ശാസ്താംകോട്ട കാ യൽ, ആക്കുളം കായൽ, അഷ്ടമുടി ക്കായൽ എന്നിവയും നശിച്ചത് ടൂറിസത്തിന്റെ പേരിൽ  നടത്തിയ പ്രവർത്തനങ്ങളുടെ  ഫലമാണ്.എങ്ങിനെ എങ്കിലും, ഭൂമിയും പരിസ്ഥിതിയും മനുഷ്യരാശി തന്നെയും നശിച്ചായാലും  പണം ഉണ്ടാക്കണം എന്ന് ആർത്തി പൂണ്ട ഒരു കൂട്ടരുടെ പരിസ്ഥിതി വിധ്വംസന  പ്രവർത്തനങ്ങളുടെ അനന്തര ഫലം ആണ് ഇന്ന് നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന അത്യുഷ്ണവും മഴയില്ലായ്മയും മറ്റു പ്രകൃതി ദുരന്തങ്ങളും. 

അതിനാൽ ടൂറിസമെന്ന അഭാസത്തിനു വശം വദരാകാതെ  മണ്ണിനും മനുഷ്യനും മരത്തിനും സർവ  ജീവജാലങ്ങൾക്കും ജീവ ജലം പകരുന്ന അക്ഷയ പാത്രം ആയി 'വലിയ കുളം' എന്ന ഈ  ശുദ്ധ ജല തടാകത്തെ അമൂല്യ നിധിയായി  നമുക്ക് കാത്തു സൂക്ഷിക്കാം.  

Sunday, May 19, 2013

NON-CONVENTIONAL ENERGY SOURCES

തിരുവനന്തപുരത്തിന്റെ, കേരളത്തിന്റെ തന്നെ അഭിമാനമായ ടെക്നോ പാർക്ക് പടർന്നു പന്തലിച്ച് വികസനത്തിന്റെ ചരിത്രത്തിൽ ഒരു നാഴിക ക്കല്ലായി നില കൊള്ളുന്നു. സ്വാർത്ഥ ലാഭം മനസ്സിൽ ക്കാണാതെ നാടിന്റെ നന്മ ലക്ഷ്യമാക്കി തുടങ്ങിയതിനാലും ഭൂ മാഫിയ അക്കാലത്ത് അത്ര സജീവം അല്ലാതിരുന്നതിനാലും "സ്മാർട്ട് സിറ്റി" പോലെ റിയൽ എസ്റ്റേറ്റ്‌ മാഫിയയുടെയും രാഷ്ട്രീയ ദല്ലാളൻ മാരുടെയും പിടിയിൽ അകപ്പെടാതെ രക്ഷ പ്പെടാൻ ടെക്നോ പാർക്കിന് കഴിഞ്ഞു. ഐ.റ്റി. വികസനത്തിന് പ്രാധാന്യം  കൊടുക്കുന്നു എങ്കിലും പരിസ്ഥിതി സൗഹാർദ പരമായ ഒരു അന്തരീക്ഷം അല്ല അവിടെ നില നിൽക്കുന്നത്.ഊർജ പ്രതി സന്ധിയും  ജല ദൗർലഭ്യവും അതി രൂക്ഷമായി രിക്കുന്ന ഇക്കാലത്ത് ഊർജ-ജല സംരക്ഷണത്തിന്  ടെക്നോ പാർക്ക്കാര്യമായി ഒന്നും ചെയ്യുന്നില്ല എന്നത് ദുഃഖ കരമാണ്. കുറെ സൈക്കിളുകൾ വാങ്ങി പാർക്കിൽ വെറുതെ ഇടുക, ചക്രം  ചവിട്ടിക്കറക്കി പ്രവർത്തിക്കുന്ന ഒരു ജല ധാര സ്ഥാപിക്കുക തുടങ്ങിയ ചില "ഗിമ്മിക്കുകൾ" കാണിക്കുന്നു എന്നല്ലാതെ പാരമ്പര്യേതര ഊർജൊൽപ്പാദനതിനൊ മഴ വെള്ള  സംഭരണത്തിനോ പാർക്കിന്റെ ഭാഗത്ത്‌ നിന്നോ കമ്പനികളുടെ ഭാഗത്ത്‌ നിന്നോ ഒരുപ്രവൃത്തിയും ഉണ്ടാകുന്നില്ല.

മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന കറന്റ് കട്ട്. അതി രൂക്ഷമായ ജല ക്ഷാമം. ഈ വേനലിൽ കേരളം അഭി മുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ ആണിവ. ഭാവിയിൽ  ഇതിലും ഗുരുതരം ആയി  ആവർത്തിക്കുന്നവ. പാരമ്പര്യേതര ഊർജ, ജല  സ്രോതസ്സുകളെ ആശ്രയിക്കേണ്ട സ്ഥിതി വന്നു ചേർന്നിരിക്കുന്നു എന്നുള്ള ബോധം ജനങ്ങളിൽ കുറേശ്ശെ ആയി ക്കഴിഞ്ഞു. പക്ഷെ  ഈ രംഗത്ത് വളരെയേറെ സാധ്യത കൾ ഉള്ള തിരുവനന്തപുരം  ടെക്നോ പാർക്ക് ഈ സത്യത്തിനു മുൻപിൽ മുഖം തിരിച്ച് നിസംഗതയോടെ നില്ക്കുന്നത് നിരാശാ ജനകമാണ്.

ടെക്നോ പാർക്കിലെ വൈദ്യുതി ഉപഭോഗം വളരെ വലുതാണ്‌. ഏതാണ്ട് 4 കോടി കുബിക് അടി ഓഫീസ് സ്ഥലം തണുപ്പിച്ച് നില നിർത്തുന്നതിനായി രാപ്പകൽ പ്രവർത്തിക്കുന്ന എയർ കണ്ടീഷനറുകൾ. ലൈറ്റുകൾ,ലിഫ്റ്റുകൾ തുടങ്ങിയവ വേറെ. പിന്നെ 2 4 മണിക്കൂറും പ്രവർത്തിക്കുന്ന പതിനായിര ക്കണക്കിന് കമ്പ്യൂട്ടർ കൾ, മറ്റ് അനുബന്ധ  ഉപകരണങ്ങൾ. ഇതൊന്നും പോരാതെ   light pollution ഉണ്ടാക്കുന്ന     "ഹൈ മാസ്റ്റ്" വിളക്കുകൾ. തിരുവനന്തപുരം നഗരത്തിൽ  മൊത്തം ആവശ്യമായ  വൈദ്യുതി തന്നെ ടെക്നോ പാർക്കിന് മാത്രമായി വേണ്ടി വരും.

ജോലി ചെയ്യുന്നവരുടെയും, പാർക്ക്, കമ്പനി അധികൃതരുടെയും മാനസിക നില ധാരാളിത്ത ത്തിന്റെ താണ്. അവിടെ കിട്ടുന്ന ഉയർന്ന ശമ്പളവും മറ്റും അവരെ ഒരു ചില്ലു മേടയിൽ എത്തിച്ചിരിക്കുന്നു. ചുട്ടു പാടും നടക്കുന്ന ഒന്നിനെ പ്പറ്റിയും അവർ concerned അല്ല. വൈദ്യുത, ജല ഉപഭോഗത്തിലും ഇത് തന്നെ സ്ഥിതി. 

ടെക്നോ പാർക്കിന് സ്വന്തമായി 7 ഉം കമ്പനികളുടെതായി 10 ഉം വിശാലമായ കെട്ടിടങ്ങൾ ഇവിടെ ഉണ്ട്.ഇവക്കാകെ  മൊത്തം ഏതാണ്ട് 5 0 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ മേൽക്കൂര ഉണ്ട്. നല്ല സൂര്യ പ്രകാശം ലഭിക്കുന്ന ഈ മേൽക്കൂര  മുഴുവൻ സോളാർ പാനലുകൾ സ്ഥാപിച്ചാൽ പാർക്കിന്റെ ആവശ്യത്തിന്റെ നല്ലൊരു പങ്ക് സൗരോർജത്തിലൂടെ നേടാം. മറ്റൊരു 5 0 ലക്ഷം
ചതുരശ്ര അടി കെട്ടിടങ്ങൾ മൂന്നാം ഘട്ട വികസനത്തിൽ പൂർത്തിയായി വരുന്നു. അവിടെയും സോളാർ പാനലുകൾ സ്ഥാപിക്കാം.

 ഒരു ചതുരശ്ര അടി സോളാർ പാനലിൽ നിന്നും 10 watt വൈദ്യുതി ഉൽപ്പാദിപ്പിക്കാം എന്നാണു കണക്ക്. അപ്പോൾ 100 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലുള്ള  സോളാർ പാനലിൽ നിന്നും എത്ര വൈദ്യുതി ഉൽപ്പാദിപ്പിക്കാന് കഴിയും?  ആലോചിക്കാൻ പോലും വയ്യ. അല്ലേ? പക്ഷെ സത്യം അതാണ്‌...  

   വൈദ്യുതി ദുർല്ലഭം ആയിക്കൊണ്ടിരിക്കുന്ന കേരളത്തിൽ  പാരമ്പര്യേതര  ഊർജ സ്രോതസ്സുകളിൽ നിന്നും ഉള്ള വൈദ്യുതി മാത്രം ആണ് ശാശ്വത പരിഹാരം എന്ന് എല്ലാവർക്കും അറിയാം.അത്തരം ദീർഘ വീക്ഷണം ആണ് നമുക്ക് വേണ്ടത്.

രൂക്ഷമായ ജല ക്ഷാമം അനുഭവിക്കുകയാണ് കേരളം. പ്രകൃതിയെ നശിപ്പിച്ച് മഴയെ നമ്മൾ അകറ്റി. കഴക്കൂട്ടം ഏരിയയിൽ ഭൂഗർഭ  ജല നിരപ്പ് പാലക്കാടിനോപ്പം ക്രമാതീതമായി താഴ്ന്നു കഴിഞ്ഞു എന്ന് സർവ്വേ യിൽ കണ്ടെ ത്തിയിട്ടുണ്ട്. പുതിയ ഫ്ലാറ്റുകളുടെ വരവാണ് അനിയന്ത്രിതമായ ജല ചൂഷണത്തിന്  ഒരു കാരണം ആകുന്നത്. ഏതാണ്ട് ഒരു ലക്ഷത്തോളം പേർ  ജോലി ചെയ്യുന്ന, അവരുടെ ആവശ്യങ്ങൾക്കും അവർക്ക് ഭക്ഷണം ഉണ്ടാക്കാനുള്ള ഹോട്ടലുകൾക്കും  വേണ്ടി ധാരാളം വെള്ളം ടെക്നോ പാർക്കിൽ ആവശ്യം ഉണ്ട്. ഇത്രയും കെട്ടിടങ്ങൾ  സ്ഥിതി ചെയ്യുന്ന, 350 ഏക്കർ  സ്ഥലം ഉള്ള പാർക്കിൽ ഒരു തുള്ളി മഴ വെള്ളം പോലും സംഭരിക്കുന്നില്ല എന്നതാണ് ദുഃഖ കരമായ സത്യം.. മഴ വെള്ള സംഭരണത്തിലൂടെ പാർക്കിന്റെ  ആവശ്യങ്ങൾ നിറവേറ്റാം.

പാഴായി പ്പോകുന്ന സൂര്യ പ്രകാശവും മഴ വെള്ളവും പ്രയോജനപ്പെടുത്തി പ്രകൃതിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ടെക്നോ പാർക്കിനും അവിടെ പ്രവർത്തി ക്കുന്ന കമ്പനികൾക്കും ഉണ്ട്.  സമൂഹം അവരിൽ  നിന്നും അത് പ്രതീക്ഷിക്കുന്നും ഉണ്ട്.

Wednesday, April 24, 2013

ELECTION ID CARD-NEW

ഭാരത വാസികൾക്ക് ഇതാ ഒരു കാർഡ്‌ കൂടി. തിരഞ്ഞെടുപ്പ് കമ്മീഷൻറെ വകയാണീ  പുതിയ കാർഡ്. എല്ലാ വോട്ടർ മാർക്കും പുതിയ വോട്ടേ ർ സ് ഐ.ഡി. കാർഡ് നൽകുവാൻ പോവുകയാണ്. ബാങ്കുകളുടെ എ. റ്റി. എം.  കാർഡ് മാതൃകയിൽ ഉള്ള കളർ കാർഡ്. നിലവിൽ  നൽകിയിട്ടുള്ള പ്ലാസ്റ്റിക് ലാമിനെറ്റ് ചെയ്ത  കാർഡു കൾക്ക് ഭംഗി പോരെന്ന് തോന്നിയാകണം അവ പിൻവലിച്ചു പുതിയവ നൽകുന്നത്. ഓരോ കാർഡിനും 50 രൂപ യാണ് ചെലവ്. 70  കോടി വോട്ടർ മാർക്ക് കാർഡ് ഉണ്ടാക്കാൻ ചിലവാകുന്നത് 3500 കോടി രൂപ! 5  വർഷം  കൂടുമ്പോൾ ഒരു തവണ, അതും വേണമെന്ന് തോന്നുന്നു വെങ്കിൽ, ഉപയോഗിക്കാൻ ഉള്ളതാണീ കാർഡ്. അതിനു വേണ്ടിയാണ് ഇത്രയും ഭീമമായ തുക ചിലവഴിക്കുന്നത്. 

കാർഡുകൾ പലതുണ്ട് ഭാരതത്തിൽ. ഭരണ ഘടന പരമായി നിർബന്ധമായി ഓരോ പൌരനും എടുത്തിരിക്കെണ്ട, അവൻറെ ഫോട്ടോയും, വിരലിൻറെയും ,കണ്ണിന്റെയും, ബയോ മെറ്റ്രിക്സ് അടയാളം പതിച്ച,  എല്ലാ കുടുംബ വിവരങ്ങളും അടങ്ങിയ എൻ. പി. ആർ. കാർഡ്. ആയിരക്കണക്കിന് കോടി രൂപ ആണതിന് ചിലവാകുന്നത്. അടുത്തത്  ഭരണഘടന പിന്തുണ ഇല്ലാത്ത യു. ഐ.എ. ഐ.   യുടെ ആധാർ കാർഡ്. എൻ. പി. ആർ. കാർഡ് ലെ അതെ വിവരങ്ങൾ അടങ്ങിയ ടുപ്ലികെറ്റ്  കാർഡ് ആയ ആധാർ കാർഡ് ൻറെ ചെലവ് ഔദ്യോഗിക കണക്ക് അനുസരിച്ച് 1 8 0 0 0 കോടി രൂപ ആണ്. ( 1,5 0, 0 0 0  കോടി ആകുമെന്ന് പല പത്രങ്ങളും പറയുന്നു.)  ടുപ്ലികെറ്റ് ആയതിനാലും ഭരണ ഘടന യുടെ പിൻ ബലം ഇല്ലാത്തതിനാലും  യു. ഐ.എ. ഐ.   യുടെ ആധാർ കാർഡ് വേണ്ട എന്ന് ആഭ്യന്തര മന്ത്രി പറയുകയും പിന്നീടത്‌ ഒത്തു തീർപ്പ് ആകുകയും ചെയ്തതായി പത്രങ്ങളിൽ  വന്നിരുന്നു.  ഇതിനൊക്കെ പുറമെയാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ തങ്ങളുടെ വകയായ പുതിയ കാർഡും ആയി രംഗ പ്രവേശം ചെയ്യുന്നത്. ഒരു സമ്മതിദായകനെ തിരിച്ചറിയാനുള്ള എല്ലാ വിവരങ്ങളും നിലവിലുള്ള കാർഡിൽ  ഉള്ളപ്പോഴാണ് പുതിയ  കാർഡ്.  

നമുക്ക് കാർഡ് കൾ മാത്രം മതിയോ? ഒരു നേരത്തെ വിശപ്പടക്കാൻ വഴി ഇല്ലാതെ അലയുന്ന കോടി ക്കണക്കിന് ജനങ്ങൾക്ക്‌ ആഹാരം നൽകുന്നതിനല്ലേ  മുൻ ഗണന നൽകേണ്ടത്? അതോ കാണാൻ നല്ല ഭംഗി യുള്ള, കളർ ഫോട്ടോ ഉള്ള  വോട്ടർസ് ഐ. ഡി. കാർഡും മടിയിൽ വച്ച് ജനം മുണ്ടും മുറുക്കി ഉടുത്ത് നടക്കണം  എന്നാണോ?