2014, ഏപ്രിൽ 28, തിങ്കളാഴ്‌ച

പാവ പ്രധാന മന്ത്രി

മൻമോഹൻ സിംഗ് പ്രധാന മന്ത്രി ആയ ആ നിമിഷം മുതൽ ജനങ്ങൾക്ക്‌ അറിയാമായിരുന്നു   സോണിയയുടെ നിർദ്ദേശങ്ങൾക്കനുസരിച്ചു   പ്രവർത്തിക്കുന്ന,  അവരുടെ താളത്തിനൊത്ത് തുള്ളുന്ന, ഒരു പാവ മാത്രമാണ്  അദ്ദേഹം  എന്ന്.  ഭാരതത്തിൻറെ പ്രധാന മന്ത്രി ആകുക എന്ന സോണിയയുടെ അത്യാഗ്രഹം നടക്കാതെ പോയത് ദേശ സ്നേഹികളായ  ഭാരതീയ ജനതാ പാർട്ടിയുടെ ശക്തിയായ സമ്മർദ്ദം ഒന്ന് കൊണ്ട് മാത്രമാണ്. അല്ലെങ്കിൽ ഇറ്റലിയിൽ ജനിച്ച സോണിയയുടെ ഭരണത്തിൻ കീഴിൽ ജീവിക്കേണ്ട ലജ്ജാകരമായ അവസ്ഥ ഭാരതത്തിലെ ആത്മാഭിമാനമുള്ള ജനതയ്ക്ക് വന്നു ചേർന്നേനെ. ജനാധിപത്യ പ്രക്രിയയിലെ പ്രധാന കർമമായ തെരഞ്ഞെടുപ്പിനെ ഒരിക്കൽ പോലും നേരിടാൻ ധൈര്യമില്ലാത്ത, കഴിവോ രാഷ്ട്രീയ പാരമ്പര്യമോ ഇല്ലാത്ത, മൻമോഹനെ   പിൻ വാതിലിലൂടെ,  രാജ്യ സഭയിലൂടെ ആണ് രണ്ടു തവണയും പാരലമെൻറ്റിൽ എത്തിച്ചത് എന്നത് തൻറെ അജ്ഞാനുവർത്തിയും വിനീത വിധേയനും ആയ ഒരാൾ ആയിരിക്കണം ആ സ്ഥാനത്ത് എന്ന  സോണിയയുടെ ഉദ്ദേശം ആണ് വെളിപ്പെടുത്തുന്നത്. 

പ്രധാന മന്ത്രി എന്ന സ്ഥാനത്ത് ഇരിക്കുന്നുവെങ്കിലും കാര്യങ്ങൾ മുഴുവൻ നടത്തുന്നത് പാർട്ടി അധ്യക്ഷ ആയ സോണിയ ആണ് എന്ന് എല്ലാവർക്കുമൊപ്പം   കോണ്‍ഗ്രസ് കാർക്കും അറിയാം. പക്ഷെ അധികാരം എന്ന അപ്പക്കഷണം കിട്ടുന്നത് കൊണ്ട്  അവരാരും എതിർത്ത് ഒരക്ഷരം മിണ്ടാതെ ഇരുന്നു. അടുത്തിടെയാണ് ഈ വസ്തുതകളെല്ലാം സ്ഥിരീകരിച്ചു കൊണ്ട് പ്രധാന മന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ്‌ ബാരു തൻറെ പുസ്തകത്തിൽ പല വെളിപ്പെടുത്തലുകളും നടത്തിയത്. വിവരങ്ങൾ ചോർത്താനും തൻറെ തീരുമാനം അടിച്ചേൽപ്പിക്കാനുമായി പുലോക് ചാറ്റർജി എന്ന ഐ.എ.എസ്. കാരനെ സോണിയ ഗാന്ധി പ്രധാന മന്ത്രിയുടെ ഓഫീസിൽ നിയമിച്ചിരുന്നു എന്നും സുപ്രധാന ഫയലുകളെല്ലാം സോണിയ നേരത്തെ കണ്ടിരുന്നു എന്നും  ബാരു വെളിപ്പെടുത്തി. നിഷേധ പ്രസ്താവനകളുമായി കോണ്‍ഗ്രസ് കാർ വന്നിട്ടും അതെല്ലാം ദുർബ്ബലമായിരുന്നു.

ഈ വെളിപ്പെടുത്തലുകളെ സാധൂകരിക്കുന്ന കാര്യങ്ങളാണ് മൻ മോഹൻ സർക്കാർ തന്നെ ഇപ്പോൾ അംഗീകരിക്കുന്നത്. വിവരാകാശ നിയമ പ്രകാരം  കേന്ദ്ര സർക്കാർ നൽകിയ മറുപടിയിൽ പറയുന്നത് വിവിധ മന്ത്രാലയങ്ങളിൽ നിന്നും  അനുമതിയ്ക്കായി വരുന്ന ഫയലുകൾ പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നും അന്തിമ അനുമതിയ്ക്കായി സോണിയയുടെ ഓഫീസിലേക്ക് അയക്കുമെന്നും അവിടെ നിന്നും അനുമതി ലഭിച്ചതിന് ശേഷം മാതമേ നടപടി കൈക്കൊള്ളു എന്നുമാണ്. എത്ര നാണം കേട്ട മന്ത്രിസഭയാണ് മൻ മോഹൻ സിംഗിന്റെത്?  പ്രധാന മന്ത്രി എന്ന പദവിക്ക്   കൂടി അപമാനം ആണീ മനുഷ്യൻ. ഈ പ്രധാന മന്ത്രിയുടെ കീഴിലല്ലേ ആദർശം  ആന്റണി മന്ത്രി ആയിരുന്നത്? ലജ്ജാവഹം.  ഈ പ്രധാന മന്ത്രിയെ അല്ലേ മാന്യനായ വ്യക്തിയായി ഉമ്മൻ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് വേളയിൽ കേരളത്തിലെ ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചത്. ലജ്ജയില്ലേ ഇവർക്കാർക്കും ? ഏതായാലും ഈ പാവ പ്രധാന മന്ത്രി ഒഴിഞ്ഞു പോകുന്നല്ലോ എന്ന ആശ്വാസം ഉണ്ട്.

2014, ഏപ്രിൽ 25, വെള്ളിയാഴ്‌ച

ചുവന്ന ബീക്കണ്‍

സുപ്രീം കോടതിയുടെ കർശന നിർദ്ദേശം വന്നപ്പോൾ മാത്രം അനങ്ങാം പാറ ആയിരുന്ന കേരള സർക്കാർ ആർക്കൊക്കെ വാഹനത്തിൻ മുകളിൽ ചുവന്ന ലൈറ്റ് വയ്ക്കാം എന്ന് ഉത്തരവിറക്കി. 

ഈ ഉത്തരവ് നടപ്പിലാക്കേണ്ടത് ആരാണ്?

സാക്ഷാൽ ഋഷിരാജ് സിംഗിന്റെ നേതൃത്തിലുള്ള വാഹന വകുപ്പ്.

പക്ഷെ, പാവപ്പെട്ട ഹെൽമറ്റ് കാരെ പിടിക്കാൻ അല്ലാതെ അധികാരത്തിൽ ഉള്ളവരെ തൊടാൻ ഒന്ന് അറയ്ക്കും. 





ആരാണ് ചുവന്ന ബീക്കണ്‍ വച്ച  KL 01 BJ 1818  കാറിൽ   ഏപ്രിൽ 7ന് വൈകുന്നേരം 5 മണിക്ക്? ആ, ആർക്കറിയാം?  ഏതെങ്കിലും സർക്കാർ ഗുമസ്തൻ  തിരുവനന്തപുരം പാളയം മാർക്കറ്റിൽ മീൻ വാങ്ങാൻ  പോകുന്നതും ആകാം. 

സരിത-കമ്മീഷൻ

കോണ്‍ഗ്രസ്സും മാർക്സിസ്റ്റും തമ്മിലുള്ള അവിശുദ്ധ ബന്ധം ഒന്നു  കൂടി അടിവരയിട്ട്  ഉറപ്പിക്കുന്നതാണ് സരിതയുടെ സോളാർ കേസിൻറെ അന്വേഷണം.   മുഖ്യ മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും മുഖ്യ മന്ത്രിയുടെ ഓഫീസും ഉൾപ്പെട്ട,  ഉമ്മൻ ചാണ്ടി നേരിട്ട് ഇട പെട്ടിട്ടുണ്ട് എന്നും അദേഹത്തിന് അതിൽ പങ്കും പൂർണ ഉത്തരവാദിത്വവും ഉണ്ടെന്ന് കേരളത്തിലെ ജനങ്ങൾ വിശ്വസിക്കുന്ന സരിത കേസ്   എങ്ങിനെ ഒതുങ്ങി എന്ന് എല്ലാവർക്കും അറിയാമല്ലോ.  സി.ബി.ഐ. അന്വേഷണം പോരാ ജുഡിഷ്യൽ അന്വേഷണം തന്നെ വേണമെന്ന് പ്രതിപക്ഷമായ മാർക്സിസ്റ്റുകാർ   വാശി പിടിച്ചപ്പോൾ തന്നെ കാര്യം ജനങ്ങൾക്ക്‌ മനസ്സിലായി. ഇതൊരു വിലപേശൽ കച്ചവടം ആണെന്നും തമ്മിലുള്ള ഒത്തുകളി ആണെന്നും. ഇങ്ങിനെ എത്രയെത്ര അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾ പൊടി പിടിച്ച് സെക്രട്ടറിയെറ്റിന്റെ ഇരുണ്ട മൂലകളിൽ കിടക്കുന്നു.  

അങ്ങിനെ നിലവിൽ വന്ന റിട്ടയേർഡ്‌ ജഡ്ജി  ശിവരാജൻ കമ്മീഷൻ ഒരു നോക്കു കുത്തിയായി നിൽക്കുകയാണ്.  ഏതാണ്ട് രണ്ടു മാസം തികയാൻ പോകുന്നു കമ്മീഷൻ വന്നിട്ട്. പൊതു ജനങ്ങൾക്കും താൽപ്പര്യമുള്ള ആർക്കും തെളിവ് കൊടുക്കാൻ വേണ്ടിയുള്ള കമ്മീഷൻ എന്ന് ശ്രീ ശിവരാജൻ പറയുന്ന കമ്മീഷനെ  ഇന്ന് വരെ ഒരു പൂച്ച ക്കുഞ്ഞു പോലും തെളിവുകളുമായി  സമീപിച്ചിട്ടില്ല. അതിലും വിചിത്രവും രസകരവും ആയിട്ടുള്ളത് ജനങ്ങളിൽ നിന്നും അഭിപ്രായങ്ങളും തെളിവുകളും ക്ഷണിച്ചു കൊണ്ട്  നിയമ പരമായി കമ്മീഷൻ പുറപ്പെടുവിക്കേണ്ട നോട്ടിഫിക്കേഷൻ ഇന്ന് വരെ പുറപ്പെടുവിച്ചിട്ടില്ല എന്നുള്ളതാണ്. പിന്നെ എങ്ങിനെ ജനങ്ങൾ തെളിവ് കൊടുക്കും? മുഖ്യ മന്ത്രിക്ക് എതിരെ സമരം നയിച്ച, സെക്രട്ടറിയെറ്റ്‌ ഉപരോധം ഉൾപ്പടെ, മാർക്സിസ്റ്റ് പാർട്ടി പോലും തെളിവ് കൊടുത്തിട്ടില്ല. കാസർഗോഡ്‌ സ്ഥാനാർഥി ആയതിനാലാണ് തെളിവ് കൊടുക്കാൻ സമയം കിട്ടാത്തത് എന്ന് ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രൻ പറയുന്നു.മജിസ്ട്രേറ്റ് എം.വി.രാജുവിന് എതിരെ കൊടുത്ത പരാതിയും മറ്റു തെളിവുകളും ഒരാഴ്ചയ്ക്കകം ഹാജരാക്കും എന്ന് അദേഹം പറയുന്നു. മാർക്സിസ്റ്റ് പാർട്ടി  തെളിവ്  കൊടുക്കുമോ എന്ന് പോലും പറയുന്നില്ല. ഒരാഴ്ചയ്ക്കകം ഈ കമ്മീഷൻറെ കാലാവധി തീരുകയാണ്. 

 മറ്റു അന്വേഷണം ഒന്നും വേണ്ട ജുഡിഷ്യൽ അന്വേഷണം മതി എന്ന്  മാർക്സിസ്റ്റുകാർ   വാശി പിടിച്ചതിന്റെ അർത്ഥം ഇപ്പോൾ   മനസ്സിലായിക്കാണുമല്ലോ.  ഉമ്മൻ ചാണ്ടിയേയും മറ്റു മന്ത്രിമാരെയും രക്ഷപ്പെടുത്തുക എന്നതായിരുന്നു മാർക്സിസ്റ്റ്ൻറെ ഉദ്ദേശം. പകരം ലാവലിൻ, ടി.പി. കൊലപാതകം തുടങ്ങിയ പലതിൽ നിന്നും പിണറായിയെയും കൂട്ടരെയും  രക്ഷപ്പെടുത്തുക. പക്ഷെ ഇതിങ്ങിനെ അവസാനിക്കും എന്ന് തോന്നുന്നില്ല. കോണ്‍ഗ്രസ്സ്കാരി ഷാനിമോൾ ഉസ്മാൻ തന്നെ കെ.സി.വേണുഗോപാലിന്റെ സരിത ബന്ധം പാർട്ടി കമ്മീഷൻ അന്വേഷിക്കണം എന്ന് കെ.പി.സി.സി. യോഗത്തിൽ പറയുകയുണ്ടായി. വേണുഗോപാലുമായും പഴയ മന്ത്രി ഗണേഷും ആയി സരിതയ്ക്ക് ബന്ധം ഉണ്ടായിരുന്നു എന്നു പറഞ്ഞ് സോളാറിന്റെ മാനേജർ രാജശേഖരൻ രംഗത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസ്സും മാർക്സിസ്റ്റും കൂടി ജനങ്ങളെ വഞ്ചിക്കുകയാണ്, കേരളത്തിലെ രാഷ്ട്രീയം മലീമസമാക്കുകയാണ്.

2014, ഏപ്രിൽ 23, ബുധനാഴ്‌ച

2014, ഏപ്രിൽ 20, ഞായറാഴ്‌ച

മദ്യ നയം

മദ്യ ഉപഭോഗം കുറയ്ക്കുകയും പടി പടിയായി പൂർണ നിരോധനത്തിൽ എത്തുകയുമാണ് ലക്ഷ്യം എന്ന് മുഖ്യ മന്ത്രിയും മദ്യ മന്ത്രിയും പൊതു വേദിയിലും ടെലിവിഷൻ ചാനലുകളിലും പ്രഖ്യാപിക്കുന്നു എങ്കിലും അതൊന്നും ആത്മാർത്ഥമായ പ്രസ്താവനകൾ അല്ലെന്നുള്ള സത്യം എവർക്കും അറിയാം. കഴിഞ്ഞ വർഷം ( 2012-13 )  സർക്കാറിന്റെ   കുത്തകക്കാരായ  ബീവറേജസ്  കോർപറേഷൻ 1480 കോടിക്ക്  വാങ്ങിയ മദ്യം  8818 കോടിക്ക് കുടിയന്മാർക്ക് വിറ്റ് 7249 കോടി രൂപ സർക്കാരിന് നികുതിയിനത്തിൽ വരുമാനം ഉണ്ടാക്കി.  ആരുടേയും പരാതിയോ പരിഭവമോ ഇല്ലാതെ ഖജനാവിന് ചുളുവിൽ ഇത്രയും കോടികൾ കിട്ടുമ്പോൾ പാവപ്പെട്ടവൻറെ കരള് കരിഞ്ഞ പണം ആണിത് എന്ന് ചിന്തിച്ച്   കിട്ടുന്ന കോടികൾ വേണ്ട എന്ന്  വയ്ക്കാൻ ഏതെങ്കിലും ഒരു ഭരണാധികാരി തയ്യാറാകുമോ? കുറെ മനുഷ്യർ കള്ള് കുടിച്ച് ചത്താലും അടുത്ത തെരഞ്ഞെടുപ്പ് ആകുമ്പോഴേക്ക് പുതിയ വോട്ടർ മാർ വരുമല്ലോ. അത് കൂടാതെ, കൊള്ള ലാഭം കൊയ്യുന്ന അബ്കാരി മുതലാളിമാരും മദ്യ നിർമാണ കമ്പനികളും ഓണത്തിനും ക്രിസ്തുമസ്സിനും, വിൽപ്പന കൂടുന്ന  മറ്റു വിശേഷ  ദിവസങ്ങളിലും നൽകുന്ന ഉപകാര സ്മരണക്കുള്ള ഉപഹാരങ്ങളും, തെരഞ്ഞെടുപ്പു സമയങ്ങളിൽ നൽകുന്ന പണക്കിഴികളും നിരസിക്കാൻ ഏത് രാഷ്ട്രീയ പാർട്ടിക്ക് കഴിയും? ബാറുകളുടെ ലൈസൻസ് പുതുക്കാനും  പുതിയവ നൽകാനും മറ്റും കേസുകൾ  കോടതിക്ക് മുൻപിൽ എത്തുമ്പോഴുള്ള പ്രകടനങ്ങളിൽ നിന്നും മദ്യ ലോബിയെ സഹായിക്കാനുള്ള  സർക്കാറിന്റെ വ്യഗ്രത പ്രകടമാണ്. പുലരുമ്പോൾ മുതൽ പാതിരാവ് വരെ കേരളത്തിൻറെ മുക്കിലും മൂലയിലും മദ്യം സുലഭമാക്കി ലക്ഷക്കണക്കിന്‌ മദ്യ പാനികളെ സൃഷ്ട്ടിച്ചു ലക്ഷക്കണക്കിന്‌ കുടുംബങ്ങളെ വഴിയാരാധമാക്കിയിട്ട്, മദ്യം  കുടിക്കരുതെന്ന് അവരെ ഉൽബോധിപ്പിക്കുന്നു എന്ന് പറയുന്നത് സർക്കാരിൻറെ കപട നാടകമാണ്. 

തെരഞ്ഞെടുപ്പ് പ്രമാണിച്ച് താമസിച്ചു പോയ ബാറുകളുടെ ലൈസൻസ്‌ പുതുക്കൽ എങ്ങിനെ വേണം എന്നതിന്   21 തിങ്കളാഴ്ച കൂടുന്ന കെ.പി.സി.സി.-സർക്കാർ ഏകോപന സമിതി  മദ്യ നയം രൂപീകരിക്കാൻ പോവുകയാണ്.  ആ സമിതിയിൽ  മദ്യം ഒഴുക്കുന്നതിനെതിരെ പ്രതികരിക്കും എന്ന ആകെ ഒരു പ്രതീക്ഷ വി.എം. സുധീരൻ ആണ്. പറയുന്നതിൽ ആത്മാർഥത ഉണ്ടെങ്കിൽ 
ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്.

1. മദ്യ വിൽപ്പനയിലൂടെ ലാഭം    ഉണ്ടാക്കുക എന്ന കാഴ്ചപ്പാട് മാറ്റുക.

2. പുതിയ ബാറുകൾ അനുവദിക്കാതിരിക്കുക 

3.  ബാറുകളുടെ സമയം  രാവിലെ 11 മുതൽ 3 വരെയും വൈകുന്നേരം 6 മുതൽ രാത്രി 10 വരെയും ആക്കുക. മദ്യ വിൽപ്പന ശാലകൾ രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെയും വൈകുന്നേരം 4 മുതൽ 8 വരെയും ആക്കുക.

4. ഹോട്ടലിൽ എവിടെയും മദ്യം വിളമ്പുന്നത് നിർത്തലാക്കി ബാറിൽ മാത്രം കൊടുക്കുക.

5.  മദ്യം വാങ്ങുന്നതിനും,കൈവശം വയ്ക്കുന്നതിനും, ഉപയോഗിക്കുന്നതിനും പെർമിറ്റ്‌ ഏർപ്പെടുത്തുക, 21 വയസ്സ് തികഞ്ഞവർക്ക്‌ മാത്രം. മുംബൈയിൽ ഇത്തരത്തിൽ പണ്ട് മുതൽക്കേ  പെർമിറ്റ്‌ സിസ്റ്റം  ഉണ്ട്. 

6. കേരളത്തിൻറെ 2 സർക്കാർ ഡിസ്റ്റിലറികളിൽ (തിരുവല്ല, പാലക്കാട്) കേരളത്തിനു ആവശ്യമായ മദ്യം നിർമിച്ചു കുറഞ്ഞ വിലക്ക് വിൽക്കുക.

7. എല്ലാ ഒന്നാം തീയതികൾക്കൊപ്പം എല്ലാ ശനിയാഴ്ചകളും ഡ്രൈ ഡേ ആക്കുക.

മദ്യപിച്ച് മദോന്മത്തരായി  അർദ്ധ ബോധത്തിലും അബോധത്തിലും കഴിയുന്ന ഒരു ഭാവി തലമുറ അല്ല നമുക്ക്  വേണ്ടത്. സമ്പൂർണ മദ്യ നിരോധനം വിഭാവനം ചെയ്ത ഗാന്ധിജിയുടെ അരുമ ശിഷ്യർ,  ഖാദർ ധാരികൾ, നയിക്കുന്ന  കോണ്‍ഗ്രസ്സ് സർക്കാർ ആണ് കേരളം ഭരിക്കുന്നത്‌. അവരിൽ നിന്നും നമുക്ക് നന്മ പ്രതീക്ഷിക്കാം.

ഈസ്റ്റർ

ഇന്ന് ഈസ്റ്റർ. രാവിലെ പള്ളിയിലൊന്നു പോണം. പിന്നെ നേരെ അടുക്കളയിലേക്ക്. ഇന്നലെ വാങ്ങിയ കുപ്പിയും ഉണ്ട്.

ഉയിർത്തെഴുന്നേൽക്കാൻ നമ്മൾ സമ്മതിക്കാറുണ്ടോ? 

കൈപ്പത്തി നഷ്ട്ടപ്പെട്ട  തൊടുപുഴ ന്യൂമാൻ കോളേജ് പ്രൊഫസ്സർ ജോസഫ്  സാറിനും ഇന്ന് ഈസ്റ്റർ. മനം നൊന്ത് ആത്മഹത്യ ചെയ്ത അദ്ദേഹത്തിൻറെ ഭാര്യ സലോമിക്ക് ഈസ്റ്റർ അങ്ങ് മറു ലോകത്തിൽ.

ജോസഫിനെ തിരിച്ച്‌ ജോലിയിൽ പ്രവേശിപ്പിക്കാതിരുന്ന കോളേജ് അധികാരികൾക്കും ഈസ്റ്റർ ആശംസകൾ. അതിനു തുടക്കം മുതലേ കൂട്ട് നിന്ന  സഭാ നേതൃത്വത്തിനും ഈസ്റ്റർ ആശംസകൾ. 

വിശ്വാസികളെ കൂട്ട് പിടിച്ച്, ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടും കസ്തുരി രംഗൻ കമ്മിറ്റി റിപ്പോർട്ടും   കീറി കളഞ്ഞ് അതിനെതിരെ കുരിശു യുദ്ധം നടത്തുന്ന, ഇടയ ലേഖനം ഇറക്കുന്ന,  പശ്ചിമ ഘട്ടം നശിപ്പിക്കാൻ ഒരുങ്ങുന്ന, മലയോര കർഷകരുടെ പേരിൽ മുതല കണ്ണീർ ഒഴുക്കുന്ന, ക്വാറി മുതലാളിമാർക്ക് ഓശാന പാടുന്ന  പാതിരിമാർക്കും ഈസ്റ്റർ ആശംസകൾ

വിശാസികൾക്കെല്ലാം ആശംസകൾ. 





2014, ഏപ്രിൽ 19, ശനിയാഴ്‌ച

തമിഴ്നാട് റെയിൽവേ

ആരവങ്ങളടങ്ങി. വാഗ്ദാന പെരുമഴ പെയ്തൊഴിഞ്ഞു.കേരളത്തിൻറെ വികസനം മുഴുവൻ തങ്ങളാണ് നടത്തിയത് എന്ന അവകാശ വാദവുമായി നിലവിലുള്ള എം.പി. മാർ. തങ്ങൾ പണ്ട് നടത്തിയതാണെന്ന് പറഞ്ഞ് പഴയ എം.പി. മാർ. കേരള സർക്കാരും കേന്ദ്ര സർക്കാരും ചേർന്നാണ് കേരള വികസനം മൊത്തം നടത്തിയത് എന്ന്  നിലവിലെ സർക്കാർ. ജയിച്ചാൽ വികസനം നടത്തിക്കൊണ്ടേ ഇരിക്കും എന്ന് എല്ലാ സ്ഥാനാർഥികളും, എല്ലാ രാഷ്ട്രീയ പാർട്ടികളും  ഒരേ സ്വരത്തിൽ. കേരളം പറുദീസ ആക്കും എന്നതിൽ ഒരു സ്ഥാനാർഥിയ്ക്കും സംശയമില്ല. വോട്ട് പെട്ടിയിലായതോടു കൂടി എല്ലാവരും മാളത്തിലേക്ക് പിൻ വലിഞ്ഞിരിക്കുകയാണ്. 

ഇതിനിടയിലാണ് തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ കീഴിലുള്ള  നേമം-ചെങ്കുളം പാത വേർ തിരിച്ച് മധുര ഡിവിഷന്റെ കീഴിൽ ആക്കാനുള്ള നീക്കം നടക്കുന്നതായി മാതൃഭുമി പത്രത്തിൽ കണ്ടത്.   തെരഞ്ഞെടുപ്പു ചൂടിൽ ഇവിടത്തെ അധികാരികൾ, അറിയേണ്ടവർ അറിയാതെ പോയി. തമിഴ് നാട്ടിലും തെരഞ്ഞെടുപ്പ് ഉണ്ട്. പക്ഷെ അതിനിടയിൽ  അവിടത്തെ ഉദ്യോഗസ്ഥർ ബുദ്ധി പൂർവ്വം  കരു നീക്കി. ഒപ്പം രാഷ്ട്രീയക്കാരുടെ പിന്തുണയും.   കേരളത്തിലെ  രാഷ്ട്രീയ നേതാക്കൾക്ക് കേരളത്തോട് ഒരു കൂറോ മമതയോ ഇല്ല. അവർക്ക് ഭാരത മെന്ന വിശാല താൽപ്പര്യം ആണുള്ളത്. ആവശ്യമില്ലാത്ത  കാര്യങ്ങൾക്കാണ്  അവർ മുൻഗണന നൽകുന്നത്. തിരുവനന്തപുരം ഡിവിഷൻ ചെറുതാകുന്നതോടെ അതിൻറെ പ്രസക്തി നഷ്ട്ടപ്പെടുകയും കേരള റെയിൽവേ സോണ്‍ എന്ന ആവശ്യം ഒരു കാലത്തും നടക്കാതെ പോവുകയും ചെയ്യും. വീണ്ടും വടക്കൻ ഭാരതീയരുടെ സാമന്തന്മാർ ആയി കേരളം കഴിയുന്ന   സ്ഥിതി തുടരും. ഇവിടെ തേനും പാലും ഒഴുക്കുമെന്ന്, ഒരാഴ്ച മുൻപ്,   തെരഞ്ഞെടുപ്പിൽ മോഹന വാഗ്ദാനങ്ങൾ നൽകിയ സ്ഥാനാർഥികൾക്കും, രാഷ്ട്രീയ പാർട്ടികൾക്കും, കേരള സർക്കാരിനും എന്തെങ്കിലും ചെയ്യാൻ കഴിയുമോ? അതോ നിങ്ങളെ കാണാൻ അടുത്ത അഞ്ചു വർഷം ഞങ്ങൾ കാത്തിരിക്കണമോ? 

2014, ഏപ്രിൽ 18, വെള്ളിയാഴ്‌ച

ദുഃഖം

ഇന്ന് ദുഃഖം. സാരമില്ല. ഈ പീഡനാനുഭവം  അവസാനിക്കാൻ ഇനി  വെറും 48 മണിക്കൂർ മാത്രം 

കോഴിയും കാടയും,
 താറാവും പോത്തും,
 ടർക്കിയും  പന്നിയും

അല്ലേ കാത്തിരിക്കുന്നത്‌ 

മപ്പാസായ് , കറിയായ്,  റോസ്റ്റായ്,  പെരളനായ്, ഫ്രൈയായ്, വരട്ടായ്.
അങ്ങിനെ എത്രയെത്ര രൂപങ്ങളിൽ, ഭാവങ്ങളിൽ 



 5000 ടണ്‍ ഇറച്ചി ആണ്  കേരളം ഒരു ദിവസം കഴിക്കുന്നത്‌. 

ഒരു വർഷം കഴിക്കുന്നതോ 

28 കോടി കോഴി 
16 ലക്ഷം മാട്
7 ലക്ഷം ആട് 
3 ലക്ഷം പന്നി
കാട,താറാവ്,മുയൽ എന്നിവ വേറെ.

നമ്മുടെ പ്രമേഹവും, കൊളസ്ട്രോളും, രക്ത സമ്മർദവും, ദുർമേദസ്സും  ഈ മിണ്ടാ പ്രാണികളുടെ ശാപമാണോ? 

2014, ഏപ്രിൽ 17, വ്യാഴാഴ്‌ച

ഞാനാരാണെന്ന്

ഞാൻ ആര്?

അതറിയാൻ ശ്രമിക്കുന്നത് റിപ്പോർട്ടർ ചാനൽ.

അത് പറയാൻ ഇരിക്കുന്നതോ?


പി.സി. ജോർജ്ജ് തുടങ്ങിയവർ.



+

2014, ഏപ്രിൽ 15, ചൊവ്വാഴ്ച

ത്രികാല ജ്ഞാനി

ഉമ്മൻ ചാണ്ടി ത്രികാല ജ്ഞാനി ആണ്. അത് കൊണ്ടാണ് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ തന്നെ പരാജയത്തിൻറെ പൂർണ്ണ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തത്.  അതിൻറെ അർത്ഥം പരാജയം വരുമ്പോൾ രാജി വയ്ക്കാമല്ലോ. അവിടെയും വാക്ക് പാലിച്ചു എന്നുള്ള ഒരു ആദർശ പരിവേഷം നേടാമല്ലോ.  ഉമ്മൻ ചാണ്ടിയെ ഒഴിവാക്കാൻ സോണിയ നേരത്തെ തീരുമാനിച്ചതാണ്. പക്ഷേ ഈ തെരഞ്ഞെടുപ്പു വേളയിൽ പകരം ആളെ നോക്കി പോകുന്നതിലും ഭേദം  ഉമ്മൻ ചാണ്ടിയെ തന്നെ തുടരാൻ അനുവദിക്കുകയാണ് നല്ലതെന്ന് വിചാരിച്ചതിനാൽ ആണ് മുഖ്യ മന്ത്രി സ്ഥാനം നീട്ടി കിട്ടിയത്. എങ്ങിനെ എങ്കിലും മൂന്നാലു സീറ്റ് കോണ്‍ഗ്രസ്സിന് കിട്ടുന്നെങ്കിൽ അത്രയും ആയല്ലോ. വടക്കേ ഇന്ത്യ മുഴുവൻ കൈ വിട്ടു പോകുകയാണല്ലോ. പിന്നെ ഇത്രയും നാൾ വിനീത വിധേയനായി നിന്ന ഒരാളെ, പ്രത്യേകിച്ചും ഒരു ക്രിസ്ത്യാനിയെ, അൽപ്പം മാന്യമായി പിരിച്ചു വിടണ്ടേ  എന്ന ഒരു പരിഗണനയും.

തെരഞ്ഞെടുപ്പു കഴിഞ്ഞ്  ഒരു കാരണവശാലും ഉമ്മൻ ചാണ്ടിയെ തുടരാൻ അനുവദിക്കുകയില്ല എന്നും തീർച്ചയായും പുറത്താക്കും എന്നും ഹൈ കമാൻഡ് തീരുമാനം എടുത്തു കഴിഞ്ഞു. കഴിഞ്ഞ കുറേ ക്കാലമായി ജനങ്ങൾക്കിടയിലും മറ്റു നേതാക്കൾക്കിടയിലും ഉമ്മൻ ചാണ്ടിയുടെ ഗ്രാഫ് വളരെ താഴോട്ടു പോയ്ക്കൊണ്ടിരിക്കുകയാണ്.  കോണ്‍ഗ്രസ്സിൻറെ  കേന്ദ്ര നേതാക്കളുടെ അഴിമതി നിലവാരം വച്ച് നോക്കിയാൽ ഇവിടത്തേത്‌ ഒന്നുമല്ല. 1,86,000 കോടിയുടെ കൽക്കരിപ്പാട അഴിമതിയും 1,76,000 കോടിയുടെ 2-ജി. സ്പെക്ട്രം അഴിമതിയുടെയും  മുന്നിൽ ചാണ്ടി ഒന്നുമല്ല. കഴിഞ്ഞ തവണ ആഭ്യന്തര മന്ത്രി സ്ഥാനം കൊണ്ട് തൃപ്തി പ്പെടാൻ വിധിച്ച രമേശ്‌ ചെന്നിത്തല മുഖ്യ മന്ത്രി കുപ്പായം തയ്ച്ചു വച്ചിട്ട് നാളേറെയായി. ആദർശം സുധീരനും ഹൈ കമാൻഡ് പറഞ്ഞാൽ റെഡി എന്ന നിലയിലാണ്. 

തന്നെ പുറത്താക്കും എന്ന തീരുമാനമാണ്  ജ്ഞാന ദൃഷ്ടി കൊണ്ട് ഉമ്മൻ ചാണ്ടി കണ്ടത്. അതിനാലാണ് പരാജയത്തിൻറെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത്  ഹൈക്കമാണ്ടിന് ഒരു മുഴം നീട്ടി എറിഞ്ഞത്. സരിതയുടെ പ്രശ്നം മുഖ്യ മന്ത്രിയെ വേട്ടയാടി കൊണ്ടിരുന്നപ്പോൾ അദ്ദേഹം എന്താണ് പറഞ്ഞത്?  "എത്ര അപമാനം സഹിച്ചാലും താൻ രാജി വയ്ക്കില്ല.മുഖ്യ മന്ത്രി ആയി തുടരും" എന്ന്.  സലിം രാജ് പ്രശ്നം തന്നെയും, ഓഫീസിനെയും, കുടുംബത്തെയും ബാധിച്ചപ്പോഴും താൻ സംശയത്തിൻറെ നിഴലിൽ ആയിരുന്നപ്പോഴും രാജി വയ്ക്കാൻ മുഖ്യ മന്ത്രി തയ്യാറായിരുന്നില്ല.  എന്താണ് പെട്ടെന്നുള്ള മനം മാറ്റത്തിന് കാരണം? സരിത-സലിം രാജ് കേസുകളിൽ സർക്കാരിൻറെയും മന്ത്രിസഭയുടെയും പ്രതിശ്ചായ നിലത്തു മുഖം കുത്തി വീണപ്പോൾ ഇല്ലാത്ത ധാർമിക   ഉത്തരവാദിത്വം തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്  എങ്ങിനെ ഉണ്ടായി?    "പരാജയത്തിൻറെ  ധാർമിക   ഉത്തരവാദിത്വം ഏറ്റെടുത്ത് ഞാൻ രാജി വയ്ക്കുന്നു." എന്ന  ഒരു പ്രഖ്യാപനം മെയ്‌ 16 നു കേൾക്കാം. എങ്ങിനെ എങ്കിലും ഒഴിഞ്ഞു പോകട്ടെ.

2014, ഏപ്രിൽ 14, തിങ്കളാഴ്‌ച

വിഷു

സമ്പൽസമൃദ്ധമായ ഒരു നാളയെ കണി കണ്ടുണരാൻ 

എല്ലാവർക്കും

 വിഷു ആശംസകൾ.

വിദേശ മലയാളി

പണ്ട്  'അസ്തിത്വ വാദം'   എന്നെല്ലാം പറഞ്ഞ് സാർത്രിനെയും,കാഫ്ക്കയെയും കാമുവിനെയും കൂട്ട് പിടിച്ചു കുറെ മലയാളി ചെറുപ്പക്കാർ നടന്നിരുന്നു. ജീവിതത്തിൻറെ അർത്ഥ  ശൂന്യതയെ പറ്റി പ്രസംഗിച്ചു  'അസ്തിത്വ ദുഃഖം ' പേറി  നടന്ന ഈ കൂട്ടർ കുറെ ക്കാലം കഴിഞ്ഞപ്പോൾ താടിയും മുടിയും കളഞ്ഞ്‌ സാധാരണ മനുഷ്യരായി.

അത് പോലെ ഒരു ദുഖവും പേറി നടക്കുന്നവരാണ് വിദേശ മലയാളികളിൽ ചിലർ. രണ്ട് വ്യത്യസ്ത സംസ്കാരങ്ങളുടെ ഇടയിൽ പെട്ട് ഏത് സ്വീകരിക്കണം എന്നറിയാതെ ആശയ ക്കുഴപ്പത്തിൽ പ്പെട്ടുഴറുന്നവരാണ്  ഈ മറുനാടൻ മലയാളികൾ.    പാശ്ചാത്യ രാജ്യങ്ങളിൽ സ്ഥിര താമസമാക്കിയവർ ആണ് ഇതിൽ പെടുന്നവർ. കേരളത്തിന്‌ പുറത്തു മറ്റു സംസ്ഥാനങ്ങളിൽ സ്ഥിര താമസമാക്കിയ  മലയാളിക്ക്,  ആചാര രീതികൾ വ്യത്യസ്ത മാണെങ്കിലും  ഭാരത സംസ്കാരം എന്ന ഒരു പൊതുവായ അംശം ഉള്ളതിനാൽ അവിടെ തുടരുന്നതിന് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല. ഗൾഫ് രാജ്യങ്ങളിൽ താമസം ആക്കിയവർക്കു, അതൊരു സ്ഥിരം വാസം അല്ലാത്തതിനാൽ അവിടത്തെ സംസ്കാരം സ്വീകരിക്കേണ്ട ആവശ്യം വരുന്നുമില്ല. എന്നായാലും തിരിച്ചു കേരളത്തിൽ വരും എന്നുള്ളത് കൊണ്ട് അവർക്ക് കേരളീയ സംസ്കാരം തുടരാം.

അപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറുന്ന മലയാളികളിൽ കുറെ ആളുകളാണ് പ്രശ്നത്തിൽ.  കുറെ ആളുകൾ സംസ്കാരത്തിനൊന്നും വലിയ പ്രാധാന്യം കൊടുക്കാതെ സ്വന്തം നില നിൽപ്പിന് മാത്രം  പ്രാധാന്യം കൊടുത്തു കൊണ്ട് അവിടെ സുഖമായി ജീവിക്കുന്നു.  കുറെ ആളുകൾ  ആകട്ടെ  അവർ ജനിച്ചു വളർന്ന സംസ്കാരത്തെ കൈ വിടാൻ മനസ്സില്ലാതെ  നിൽക്കുന്നു. അവർ വളർന്ന സംസ്‌കാരം   അടുത്ത തലമുറയ്ക്ക് പകർന്നു നൽകാൻ അവർക്കാഗ്രഹമുണ്ട്. പക്ഷേ അവിടത്തെ സാഹചര്യത്തിൽ അത് സാധ്യമല്ലാതെ പോകുന്നു. അമേരിക്ക, ക്യാനഡ, ആസ്ട്രേലിയ  തുടങ്ങിയ രാജ്യങ്ങളിൽ കുടിയേറി പാർത്തവർ ആണീ വിഷമ വൃത്തത്തിൽ. അവർക്ക് നാട്ടിലേക്ക് ഒരു തിരിച്ചു വരവ് അസാധ്യമാണ്. അവരുടെ അടുത്ത തലമുറകളെല്ലാം ഇനി നാട്ടിലേക്കൊരു തിരിച്ചു പോക്കില്ലാതെ ആ രാജ്യങ്ങൾ സ്വന്തം രാജ്യങ്ങളാക്കി അവിടത്തെ പൌരന്മാർ ആയി ജീവിക്കും.

ഇവിടന്നു പോയവർ അവരുടെ ജന്മ നാടിൻറെ സംസ്കാരം പുതു തലമുറയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതാണ് പ്രശ്നം.  അവരെ മലയാളികളുമായി മാത്രം വിവാഹം നടത്തുക തുടങ്ങിയവ. പുതിയ നാട് ജന്മ ദേശം ആയി സ്വീകരിക്കാൻ തയാറായി പോയവരാണവർ. അവിടത്തെ ജീവിത രീതികളിലും സുഖ സൌകര്യങ്ങളിലും   ആകൃഷ്ടരായി പോയവർ.    പിന്നെ എന്തിന് രണ്ടു സംസ്കാരത്തിൽ കാലു ചവുട്ടി നിൽക്കണം? . 

തങ്ങളുടെ രക്ഷ കർത്താക്കളുടെ ഈ 'ഡബിൾ കൾച്ചർ' ആദ്യ തലമുറയ്ക്ക് മാത്രം അനുഭവിച്ചാൽ മതി. അടുത്ത തലമുറ ആകുമ്പോഴേക്കും കേരള സംസ്കാരവും, ആചാരങ്ങളും എല്ലാം അവരുടെ വിചാരങ്ങളിൽ നിന്നും വികാരങ്ങളിൽ നിന്നും എല്ലാം അപ്രത്യക്ഷമാകും. പിന്നെ അവിടത്തെ പോലെ ജീവിക്കാം.

അപ്പോഴും ഈ പാവപ്പെട്ട കുടിയേറ്റക്കാർ നേരിടുന്ന ഒരു യഥാർത്ഥ പ്രശ്നം ഉണ്ട്. ഒരു അന്യതാ ബോധം. ലോകം ഒരു തറവാട് എന്നൊക്കെ പറയുന്നുണ്ടെങ്കിലും അതൊക്കെ എത്ര കണ്ട് പ്രായോഗികമാകുമെന്ന്     കണ്ടറിയണം.   ഈ അന്യ നാട്ടുകാരെ  തങ്ങളുടെ നാട്ടുകാരായി  അവിടത്തുകാർ എത്ര കണ്ട് സ്വീകരിക്കും എന്നുള്ളതാണ് മറ്റൊരു പ്രശ്നം. അവർ വിവാഹം കഴിക്കാൻ തയ്യാറായാൽ  രണ്ടോ മൂന്നോ തലമുറ കഴിയുമ്പോൾ നാടിൻറെ ബന്ധം   " ഇന്ത്യൻ വംശജ/വംശജൻ'  എന്ന ലേബലിൽ അവസാനിക്കുകയും അവർ പൂർണമായി ആ നാട്ടുകാർ ആവുകയും ചെയ്യും. ഇല്ലെങ്കിൽ  അവരെന്നും അന്യരാണ്. വിവാഹത്തിനു ഒരു ഇണയെ കണ്ടെത്തുന്നത് വിദേശ  മലയാളികളുടെ ഇടയിൽ നിന്ന് തന്നെയാകും. ഇവിടത്തെ ജാതി ചിലപ്പോൾ നിർബന്ധം ആക്കിയില്ല എന്ന് വരാം.    അപ്പോൾ ഇവിടന്നു പോയവർ എല്ലാം ആ രാജ്യത്തെ, പലയിടങ്ങളിൽ ചിതറി കിടക്കുന്ന, ഒരു കുടിയേറ്റ കോളനി ആയി മാറും. ഭാഷയും ആചാരവുമെല്ലാം അവിടത്തെ സാഹചര്യത്തിന് അനുസൃതമായി മാറും, ഒരു പരിധി വരെ. എങ്കിലും കേരളീയ സംസ്കാരം എന്ന ഒരു തന്തു (ത്രെഡ്) അവർക്കിടയിൽ അദൃശ്യമായി അവരെ ബന്ധിക്കുന്നു.  അതിൽ നിന്നും അവർക്കൊരു മുക്തിയില്ല. എത്ര തലമുറ കഴിഞ്ഞാലും.

2014, ഏപ്രിൽ 13, ഞായറാഴ്‌ച

ദന്ത ഗോപുരം

സുപ്രീം കോടതി എന്ന പരമോന്നത നീതി പീഠം സാധാരണ ജനങ്ങൾക്ക്‌  അപ്രാപ്യമായ  ഒരു ദന്ത ഗോപുരം   ആണെന്നുള്ള  നഗ്ന സത്യം   ജനങ്ങൾക്ക്‌ ഏവർക്കും  അറിയാവുന്നതാണ്. ഇപ്പോഴെങ്കിലും ഒരു ന്യായാധിപൻ അത് വിളിച്ചു പറഞ്ഞത്‌ നന്നായി. ഹൈക്കോടതി ജഡ്ജി ഹാരുണ്‍ അൽ റഷീദ് ആണ് അടുത്തിടെ  അക്കാര്യം പറഞ്ഞത്. ടെലിവിഷൻ ചാനലുകളിലും പത്രങ്ങളിലും വരുന്ന ആ ന്യായാസനത്തിന്റെ ചിത്രങ്ങൾ കണ്ട് ആത്മ നിർവൃതി അടയുക എന്നതല്ലാതെ നീതി തേടി അതിന്റെ ഏഴയിലത്ത് പോകാൻ   സാധാരണക്കാരന് കഴിയില്ല. നടപടി ക്രമങ്ങളുടെ നൂലാമാലകളും അതി ഭയങ്കരമായ പണച്ചിലവും  ആണ് ന്യായം തേടി അത്യുന്നത കോടതിയിൽ     പോകുന്നതിനു    വിലങ്ങു തടിയായി  സാധാരണക്കാർക്ക് മുന്നിൽനിൽക്കുന്നത്.

അഡ്വക്കേറ്റ് -ഓണ്‍-റിക്കോർഡ്  എന്ന വക്കീൽ മുഖേനയാണ് സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യേണ്ടത്.  ഏറ്റവും കുറഞ്ഞത്‌  അഞ്ചു ലക്ഷം രൂപയെങ്കിലും ഇതിനു കൊടുക്കണം. കേസിൻറെ  സ്വഭാവവും ഗൌരവവും അനുസരിച്ചാണ് ഈ ഫീസ്‌.  അതിനനുസൃതമായി ഫീസ്‌ കൂടിക്കൊണ്ടിരിക്കും. നമ്മെ ഈ അഡ്വക്കേറ്റ് -ഓണ്‍-റിക്കോർഡിന്റെ അടുത്തെത്തിക്കാൻ നാട്ടിൽ അവരുടെ പ്രതിനിധി വക്കീലന്മാർ ഉണ്ട്. ഇത്രയും കൊടുത്തു  കഴിഞ്ഞാൽ തന്നെ കേസ് സ്വീകരിക്കുമോ (അഡ്മിറ്റ്‌) എന്ന്  ഉറപ്പില്ല. കേസ് ഒരു നല്ല വക്കീലിനെ കൊണ്ട് വാദിപ്പിക്കണം എങ്കിൽ വീണ്ടും ലക്ഷങ്ങൾ മുടക്കണം.  അവിടെ സീനിയർ അഡ്വക്കേറ്റ് എന്ന ഒരു ഗ്രൂപ്പ് ഉണ്ട്. വർഷങ്ങളായി വാദിച്ച് പേരും പെരുമയും നേടിയവർ. ഇവരിൽ പലരും വിരമിച്ച ഹൈക്കോടതി ജഡ്ജിമാർ ആണ്.  ഈ  സീനിയർ അഡ്വക്കേറ്റ് ആരെയെങ്കിലും കൊണ്ട് കേസ് വാദിക്കുവാൻ ഓരോ തവണയും പത്തോ  ഇരുപത്തഞ്ചോ   ലക്ഷങ്ങൾ ചെലവഴിക്കണം. ഇടയ്ക്കിടെ നാം കേൾക്കാറില്ലേ,  സർക്കാർ ചെല്ലും ചെലവും കൊടുക്കുന്ന വക്കീലന്മാർ ഉണ്ടെങ്കിൽ കൂടി, സർക്കാരിന്റെ  കേസുകൾ   സാൽവെ, വൈദ്യനാഥൻ, വേണുഗോപാൽ തുടങ്ങിയവർ വാദിക്കുന്നു എന്ന്? അത്രയ്ക്ക് പ്രസിദ്ധരാണവർ. സാധാരണക്കാരന് സ്വപ്നം പോലും കാണാൻ പറ്റാത്തവർ. സുപ്രീം കോടതിയിൽ വരുന്ന വ്യവഹാരങ്ങളെല്ലാം വലിയ കമ്പനികളുടെയും, ബിസിനസ് സ്ഥാപങ്ങളുടെയും, കോടീശ്വരന്മാരുടെയും,കള്ളപ്പണക്കാരുടെയും മാത്രമാണ്.കാരണം അവർക്ക് മാത്രമേ ഈ ചെലവ് താങ്ങാൻ പറ്റുകയുള്ളൂ. ഒരു മദ്യ ഷാപ്പ് അടപ്പിച്ചാൽ പിറ്റേന്ന് തന്നെ അബ്ക്കാരികൾ സുപ്രീം കോടതിയിൽ പോയി  സ്റ്റേയും ആയി വരുന്നത് നമ്മൾ കാണാറുണ്ടല്ലോ. അത്തരക്കാർക്ക് മാത്രം പോകാൻ കഴിയുന്ന കോടതി ആണിത്. ഓരോ കേസ് കഴിയുമ്പോഴും അഭിഭാഷകർ തടിച്ചു കൊഴുക്കുന്നു. സാധാരണക്കാരന്  കൂടിയാൽ ഹൈക്കോടതി വരെ വരെ പോകാൻ കഴിയുന്നു. അങ്ങിനെ അവൻറെ പരമോന്നത നീതിപീഠം  ഹൈക്കോടതി ആയി പരിണമിക്കുന്നു. അവിടെ കിട്ടുന്ന വിധി തൻറെ തലവിധി ആയി അവൻ സ്വീകരിക്കേണ്ടി വരുന്നു.

ഇതിനൊരു മാറ്റം വരണമെങ്കിൽ ലളിതമായ നടപടിക്രമങ്ങൾ വരുകയും   പണത്തിന്റെ സ്വാധീനം കുറയുകയും വേണം.  അതിന് നടപടി എടുക്കേണ്ടത് സുപ്രീം കോടതി തന്നെയാണ്. ഇത്രയും ശക്തമായ ഒരു അഭിഭാഷക ലോബി നില നിൽക്കുന്ന അവിടെ അത്രയും ശക്തമായ നടപടി ഒരിക്കലും പ്രതീക്ഷിക്കേണ്ടതില്ല.  

ഇന്നത്തെ വ്യവസ്ഥിതിയെ കുറ്റം പറഞ്ഞ്  ഉത്തരവാദിത്വത്തിൽ നിന്നും  ഹൈക്കോടതി  ജഡ്ജിമാർ കൈ കഴുകുന്നത് ശരിയല്ല.അവരുടെ വിധി ക്ക് എതിരെയാണല്ലോ സുപ്രീം കോടതിയിൽ പോകുന്നത്. അവിടെ എങ്ങിനെയെങ്കിലും എത്തിപ്പെട്ടാൽ അനുകൂല വിധി സമ്പാദിക്കുന്നതു സാധാരണമാണ്. ഇവിടത്തെ വിധിയിൽ ഉള്ള വൈകല്യം അല്ലേ അത് കാണിക്കുന്നത്?  ഹൈ ക്കോടതിയിൽ  സത്യ സന്ധമായ, നീതിപൂർവമായ, ആത്മാർഥമായ  സമീപനം സ്വീകരിക്കുകയും മറ്റു പരിഗണനകളോ,ബാഹ്യ പ്രേരണയോ ഇല്ലാതെ സുപ്രീം കോടതിയിൽ പോലും നില നിൽക്കുന്ന നീതി പൂർവമായ വിധി പുറപ്പെടുവിക്കുകയും ചെയ്താൽ പാവങ്ങൾക്ക്, സാധാരണക്കാരായ ജനങ്ങൾക്ക്‌ അത് വളരെ ആശ്വാസം ആയിരിക്കും. പണക്കാരനൊപ്പം പാവപ്പെട്ടവനും നീതി ലഭിക്കും.

2014, ഏപ്രിൽ 10, വ്യാഴാഴ്‌ച

വർഗീയ ഭീകരത

മൊബൈൽ ഫോണിൽ കൂടിയാണ് 'മറുനാടൻ മലയാളി'എന്ന വാർത്താ "പോർട്ടൽ" വന്നു കയറിയത്. വായിച്ചപ്പോൾ വലിയ കുഴപ്പം ഇല്ല  എന്ന് തോന്നി. മലയാളത്തിലെ മുഖ്യ ധാരാ പത്രങ്ങൾ എല്ലാം അവരുടെ താൽപ്പര്യത്തിനു അനുസരിച്ച് തമസ്കരിക്കുന്ന വാർത്തകൾ പലതും പ്രാധാന്യം നൽകി ഈ വാർത്താ പത്രം നൽകുന്നത് കൊണ്ട് ഇടയ്ക്കിടെ ഫോണ്‍ നോക്കാൻ തുടങ്ങി. മറ്റു മറ്റു പത്രങ്ങൾ  അവരുടെ രക്ഷാധികാരികളുടെ  തെറ്റായ ചെയ്തികളുടെ വാർത്തകൾ അകത്തെ പേജുകളിൽ ഇട്ട് ആരും കാണാതെ ആക്കുമ്പോൾ  അവ മുൻ പേജിൽ ഇവർ നൽകുന്നു.  കൂടുതലും വാർത്തകൾ ടെലിവിഷൻ ചാനലുകൾ നൽകുന്നതിന്റെ പതിപ്പുകൾ ആണ്. കുറെ മറ്റു പത്രങ്ങളിൽ നിന്നും ഉള്ളത്. എന്നാലും കുഴപ്പമില്ല.നമുക്ക് വാർത്ത കിട്ടുമല്ലോ.

അടുത്തിടെ അവരുടെ പത്രം, ഇസ്ലാമിക വിരുദ്ധം ആണെന്നും ക്രൈസ്തവ ഭീകരത പ്രചരിപ്പിക്കാൻ ഉള്ള ഒരു മാഫിയ സംഘം ആണെന്നും, അവർ തന്നെ എഡിറ്റോറിയലിൽ പറയുന്നു. വായനക്കാരുടെ അഭിപ്രായവും ആരാഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ "പെയ്ഡ് ന്യൂസ്‌" സമ്പ്രദായം പോലെ കൂടുതൽ വായനക്കാരെ കിട്ടാൻ അവർ തന്നെ കണ്ടു പിടിച്ച ഒരു വഴി ആണോ ഇത് എന്നറിഞ്ഞു കൂടാ. അങ്ങിനെ   എങ്കിൽ ഇത് വളരെ അപകടകരമാണ്. കാരണം  ഫത്ത്വാ ഇറക്കുന്നവരെയും ഇടയ ലേഖനം ഇറക്കുന്നവരുടെയും മത ഭീകരത നമ്മൾ കണ്ടു കൊണ്ടേ ഇരിക്കുന്നു. മുസ്ലീം,ക്രൈസ്തവ, വർഗീയത, ഭീകരത എന്നീ വാക്കുകൾ മതി ആലോചന ഇല്ലാത്ത മത ഭീകരർക്ക്‌ ആക്രമണം അഴിച്ചു വിടാൻ. ഒരു വാക്ക് എഴുതിയതിന് കൈ വെട്ടിയവരും അതിൻറെ മറവിൽ ജോലിയിൽ നിന്നും പിരിച്ചു വിട്ടവരും നമ്മുടെ നാട്ടിൽ ഉണ്ട്.

ഏതായാലും മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും മതത്തിൽ നിന്നും വിട്ടൊരു കളി പാടാണ്. മാമോദീസ മുക്കാനും/ സുന്നത്തിനും, വിവാഹത്തിനും, പിന്നെ മരിക്കുമ്പോഴും ഇവർക്ക് മത മേധാവികളുടെയും പള്ളിയുടെയും സഹായം ആവശ്യമാണ്‌. ഒരു എ.ടി. കൊവൂരോ, ഒരു ഇടമറുകോ ഉണ്ടായിട്ടില്ല എന്നല്ല. അതവിടെ അവസാനിക്കുന്നു. ദൈവത്തിലും  മതത്തിലും  വിശ്വസിക്കാതെ, അവരുടെ രീതികൾ അനുവർത്തിക്കാതെ  ജനിച്ചു, ജീവിച്ച് മരിക്കാൻ ഇവർക്ക് കഴിയില്ല. പിന്നെ പ്രാർത്ഥനാ രീതികൾ.  സ്വയം പ്രാർത്ഥന പറ്റില്ല. മറ്റുള്ളവർ എഴുതി വച്ചത് മറ്റുള്ളവർ പാടുന്നത് കേട്ട് കൂട്ടം കൂടി പ്രാർത്ഥന നടത്തുക. പ്രാർത്ഥനയിലും ഒരു സ്വകാര്യത ഇല്ലായ്മ. നേരിട്ട് കാര്യങ്ങൾ ദൈവത്തോട് പറയാൻ പറ്റാതിരിക്കുക. (മിനിമം  കാര്യം ദൈവത്തോട് പറയാൻ പറ്റില്ല). ഇതെല്ലാം കൂടുതൽ കൂടുതൽ അന്ധ വിശ്വാസം വളർത്തുന്നു. 

അങ്ങിനെ 'മറുനാടൻ മലയാളി' യുടെ നടത്തിപ്പു കാരിലും ഈ രോഗം ബാധിച്ചിരിക്കാം. അത് പോലെ ഇതിൻറെ വായനക്കാരിലും ഇത് ബാധിച്ചിരിക്കാം.

2014, ഏപ്രിൽ 8, ചൊവ്വാഴ്ച

കൈരളി പീപ്പിൾ "ദൃശ്യ തെളിവ്"

"മല പോലെ വന്നത് എലി പോലെ പോയി" എന്ന് പറഞ്ഞാൽ അത് ആ പഴഞ്ചൊല്ലിന് അപമാനം ആണ്. എലി പോലെയല്ല "കൃമി" പോലെയാണ് കൈരളി പീപ്പിൾ ചാനലിൻറെ ലോകത്തെ ഞെട്ടിക്കുന്ന "എക്സ്ക്ലൂസീവ്" വാർത്ത വന്നത്. കള്ളക്കടത്തുകാരൻ ഫയാസിന്റെ ഉന്നത തല രാഷ്ട്രീയ ബന്ധം വെളിപ്പെടുത്തുന്ന "ദൃശ്യ തെളിവുകൾ"  പുറത്തു വിടുന്നു എന്ന് പറഞ്ഞ് ജനങ്ങളെയാകെ കൈരളി പീപ്പിൾ വിഡ്ഢികളാക്കിയത്. ഒരു മണിക്കൂറിലേറെ നീണ്ടു നിന്ന ചർച്ചകൾക്കൊടുവിൽ അതാ വരുന്നു "ദൃശ്യ തെളിവുകൾ".   ഫയാസ് രമേശ്‌ ചെന്നിത്തലയുമായി നിൽക്കുന്ന ഒരു ഫോട്ടോ! കഴിഞ്ഞു. ഒരു തീപ്പൊരി പോലും ഉണ്ടാക്കാത്ത നനഞ്ഞ ഓല പടക്കം.

സാധാരണ എന്തെങ്കിലും സംഭവിച്ചതിനു ശേഷം ആണ് അതിനെ പറ്റി ചർച്ച ചെയ്യുന്നത്. ഇത് തല തിരിച്ച് തുടങ്ങി. ആദ്യം ചർച്ച. എന്തിനെ പറ്റി?   വരാൻ പോകുന്ന ഒരു സംഭവത്തെ കുറിച്ച്. എങ്ങിനെയുണ്ട് ചാനലിന്റെ ബുദ്ധി? എന്താണ് വരാൻ പോകുന്നത് എന്ന് ചർച്ചയിൽ പങ്കെടുക്കുന്ന ആർക്കും അറിഞ്ഞു കൂടാ. എന്നിട്ടും 1 മണിക്കൂർ നീണ്ട ചർച്ച. ചാനൽ ചർച്ചകളുടെ അർത്ഥം ഇപ്പോൾ ജനങ്ങൾക്ക്‌ കൂടുതൽ വ്യക്തമായി കാണുമല്ലോ. സെബാസ്റ്റ്യൻ പോൾ, ഭാസുരേന്ദ്ര ബാബു തുടങ്ങിയവർ  കണ്ണും അടച്ച് ചർച്ചയിൽ പങ്കെടുത്തത് മനസ്സിലാക്കാം. അവർ ചാനലിന്റെ പാർട്ടിക്കാരാണ്.  പാർട്ടി പറഞ്ഞാൽ ഒരു മണിക്കൂർ അല്ല 2 മണിക്കൂർ ആയാലും വന്നിരുന്നേ പറ്റൂ. പക്ഷേ ഇല്ലാത്ത ഒരു കാര്യത്തെ പറ്റി ചർച്ച ചെയ്യാൻ കോണ്‍ഗ്രസ് പാർട്ടിക്കാരൻ ആയ ശരശ്ചന്ദ്ര പ്രസാദ് എന്തിന് വന്നൂ എന്നുള്ളതാണ് മനസ്സിലാകാത്തത്.  വന്നതിനു ശേഷമാണ് ചാനലിന്റെ കളി മനസ്സിലായത്‌ എങ്കിൽ "എക്സ്ക്ലൂസീവ്  സാധനം" കാണിച്ചതിന് ശേഷം ചർച്ച ആകാം എന്ന് പറഞ്ഞ് എണീറ്റ്‌ പോവുക ആയിരുന്നു വേണ്ടത്. കോണ്‍ഗ്രസ്സ് പാർട്ടി അദ്ദേഹത്തെ പറ്റിക്കുക ആയിരിക്കും  ചെയ്തത്. പിന്നെ ചാനലുകളിൽ എങ്ങും ഒരു ചാൻസും കിട്ടാതെ നടക്കുന്ന അദ്ദേഹം കിട്ടിയ അവസരം ഒന്ന് "ഷൈൻ" ചെയ്യാം എന്ന് വിചാരിച്ചും കാണും. 

അഭിപ്രായം പറയാൻ ചിലരെ "ടെലിഫോണ്‍  ലൈനിൽ" കിട്ടുകയും ചെയ്തു. ഇതിനു തയ്യാറായി നിന്ന മാർക്സിസ്റ്റ് കാർ. ഇന്നലെ വരെ അങ്ങോട്ടും ഇങ്ങോട്ടും തെറി വിളിച്ച, ഇന്ന് പാർട്ടിക്ക്  "ആദരണീയനായ", പുത്തൻ കൂറ് കാണിക്കാൻ ബാധ്യസ്ഥനായ,  ബെർലിൻ കുഞ്ഞനന്തൻ നായർ.  പിന്നീട് കാര്യങ്ങൾ എല്ലാം അറിയുന്ന സാക്ഷാൽ കോടിയേരി. കുറെയേറെ പറഞ്ഞിട്ടും  ഉദ്ദേശിച്ച  കാര്യത്തിലേക്ക് എത്താത്തതിനാൽ അവതാരകൻ ചോദിക്കേണ്ടി വന്നു. "ചെന്നിത്തല രാജി വയ്ക്കണം അല്ലേ?"  കോടിയേരി സമ്മതിച്ചു.

പാർട്ടി ചാനൽ ആയാലും പാർട്ടിക്ക് വേണ്ടി ആയാലും വാർത്തകളും "എക്സ്ക്ലൂസീവ് കളും "  അവതരിപ്പിക്കുന്നതിന് ഒരു രീതി ഉണ്ട്. അവതരണം ഇഫക്റ്റീവ് ആകാൻ മാർഗങ്ങൾ ഉണ്ട്. ഇവിടെ അവതാരകൻ അതിൽ ദയനീയമായി പരാജയപ്പെട്ടു. അവതാരാകന്റെ "ഓവർ എന്തൂസിയാസം" ആണ് കുഴപ്പം ചെയ്തത്.    ചാനലും  പാർട്ടിയും ജനങ്ങളുടെ മുന്നിൽ അപഹാസ്യമാവുകയാണ് ചെയ്തത്. ഇത്രയും വിളംബരങ്ങളും അവകാശ വാദങ്ങളും നടത്താതെ, ചർച്ചയും ഒഴിവാക്കി, ആ ഫോട്ടോയും ഗൾഫുകാരൻറെ അഭിമുഖവും മാത്രം കാണിച്ചു വിട്ടിരുന്നുവെങ്കിൽ ഇതിൽ കൂടുതൽ ആഘാതം ഉണ്ടാക്കാൻ കഴിഞ്ഞേനെ. ഇതിൻറെ ദുരൂഹതകളും, അർത്ഥ വ്യാപ്തിയും മറ്റെല്ലാ കാര്യങ്ങളും ജനങ്ങൾ സ്വയം ചിന്തിച്ച് ചെന്നിത്തലയെ അവർ ന്യായമായും സംശയിച്ചേനെ. 

ശശി തരൂർ

" ഞാനൊരു മാന്യനാണെന്ന് നിങ്ങൾ എല്ലാവരോടും പറയണം".  ഒരു സ്ഥാനാർഥി കുറെ പെന്തക്കോസ്ത് സഭാ പാസ്റ്റർമാരൊട് പറയുകയാണ്‌."സുനന്ദയുടെ മരണത്തിൽ ഞാൻ നിരപരാധിയാണെന്ന് നിങ്ങളുടെ യോഗത്തിൽ പറയണം".

തിരുവനന്തപുരത്ത് തൻറെ താമസ സ്ഥലത്ത് വിളിച്ചു ചേർത്ത പാസ്റ്റർമാരുടെ യോഗത്തിൽ ശശി തരൂർ പറഞ്ഞ കാര്യങ്ങൾ ആണിവ.

അത് കഴിഞ്ഞ് ഭക്ഷണവും കൊടുത്താണ് അവരെ വിട്ടത്.

പലർക്കും പണവും കൊടുത്തു എന്ന് അതിൽ പങ്കെടുത്ത ഒരു പാസ്റ്റർ പറഞ്ഞു.

റിപ്പോർട്ടർ ചാനൽ പുറത്തു വിട്ട വീഡിയോ യിൽ ഇതെല്ലാം വിശദമായി കാണിക്കുന്നുണ്ട്.

ശശി തരൂർ പരാജയ ഭീതിയാൽ എത്ര മാത്രം താഴ്ന്നു എന്ന് തെളിയിക്കുന്നതാണീ വീഡിയോ ദൃശ്യങ്ങൾ. 

2014, ഏപ്രിൽ 6, ഞായറാഴ്‌ച

റോഡപകടം

അതിദാരുണമായ മറ്റൊരു റോഡപകടം കൂടി. 5 പേരാണ് മരിച്ചത്.അമിത വേഗത യാണ് അപകട കാരണം. അമിത വേഗതയിൽ വന്ന ബസ് ഇടിച്ച്  കാർ പൂർണമായും തകരുകയായിരുന്നു. ബാംഗ്ലൂർ- കൊല്ലം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്, കല്ലട ട്രാവൽസ്, ആയിരുന്നു ബസ്. അമിത വേഗത എന്ന് പറഞ്ഞാൽ 140 കിലോമീറ്റർ. കൂടിയ വേഗത  മണിക്കൂറിൽ 65 കിലോമീറ്റർ എന്ന് സർക്കാർ നിശ്ചയിച്ച റോഡിൽ ആണ് ഇതെന്നോർക്കണം. നിയന്ത്രണ രേഖയുടെ ഇരട്ടിയിലും അധികം വേഗത. ഇതൊരു പുതുമയൊന്നും അല്ല. അന്തർ സംസ്ഥാന റൂട്ടുകളിൽ ഓടുന്ന എല്ലാ ബസുകളും ഇങ്ങിനെ വേഗത പരിതി ലംഘിച്ചാണ് എപ്പോഴും ഇപ്പോഴും  ഓടുന്നത്. ഇത് നിയന്ത്രിക്കേണ്ട ഉദ്യോഗസ്ഥരാകട്ടെ  ഇത് കണ്ടില്ല എന്ന് നടിക്കുന്നു. 

എല്ലായ്പ്പോഴും എന്ന പോലെ ഈ അപകടത്തിനു ശേഷവും  സ്ഥിരം പല്ലവിയുമായി മോട്ടോർ വാഹന വകുപ്പ് വന്നു. ഈ ബസുകൾ അന്യ സംസ്ഥാനങ്ങളിൽ രെജിസ്ട്രേഷൻ എടുത്തവ ആണെന്നും അതിനാൽ കേരളത്തിലെ സ്പീഡ് ഗവർണർ നിയമം ബാധകം അല്ലെന്നും, ഇവിടെ ഒന്നും ചെയ്യാൻ കഴിയില്ല എന്നും പറഞ്ഞു. ശരി, സമ്മതിച്ചു. പക്ഷെ ഇവിടത്തെ റോഡുകളിൽ വേഗത പരിധി നിശ്ചയിച്ചു കൊണ്ടുള്ള  സർക്കാർ നിയമം ഇല്ലേ? സ്പീഡ് ഗവർണർ ഉണ്ടെങ്കിലും ഇല്ലെങ്കിലും വേഗത പരിധി നിയമം അനുസരിക്കാൻ ഇതിലെ ഓടുന്ന വാഹനങ്ങൾ ബാധ്യസ്ഥരല്ലെ? അത് ലംഘിക്കുന്നവരെ ശിക്ഷിക്കണ്ടേ? അടുത്ത കാലത്തായി  നാഷണൽ  ഹൈവെകളിലും സ്റേറ്റ് ഹൈവെകളിലും  വാഹനങ്ങളുടെ അമിത വേഗത കണ്ടെത്താൻ  ഇടയ്ക്കിടെ  റോഡരുകിൽ പലയിടത്തും റഡാർ/ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. വലിയ ആഘോഷത്തോടെ മുഖ്യ മന്ത്രി തന്നെയാണ് ഉത്ഘാടനം നടത്തിയതും. നിശ്ചിത വേഗത്തിനപ്പുറം പോകുന്ന വാഹനങ്ങളുടെ നമ്പർ ക്യാമറയിൽ പതിയുകയും അവർക്ക് ഫൈൻ അടിക്കുകയും ചെയ്യും. ഇങ്ങിനെ ക്യാമറ സ്ഥാപിച്ച റോഡുകളിലൂടെയാണ്‌ 140 കിലോമീറ്റർ വേഗത്തിൽ അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ ഓടുന്നത്. അധികാരികൾ ആരും ഇത്  കാണുന്നില്ലേ? 

ഇടയ്ക്കിടെ വാർത്ത കാണാമല്ലോ, മോട്ടോർ വാഹന വകുപ്പ് ലക്ഷക്കണക്കിന്‌ രൂപ ഫൈൻ ആയി പിരിച്ചെടുത്തു എന്ന്. ഫൈൻ പിരിച്ചെടുത്താൽ  എല്ലാം ആയോ? നഷ്ട്ടപ്പെടുന്ന ജീവനുകൾക്ക് പകരം വയ്ക്കാൻ ഈ ഫൈൻ മതിയോ? ഫൈൻ അടച്ചാൽ നഷ്ട്ടപ്പെട്ട ജീവനുകൾ തിരിച്ചു കിട്ടുമോ? അമിത വേഗത നിരുൽസ്സാഹപ്പെടുത്താനും നിയന്ത്രിക്കാനും വേണ്ടി മാത്രമാണ്  ഫൈൻ ഏർപ്പെടുത്തുന്നത്.(deterrent). അല്ലാതെ സർക്കാരിന് വരുമാനം വർധിപ്പിക്കാനല്ല എന്ന് ടാർഗറ്റ്‌ തികയ്ക്കാൻ ഓടുന്ന ഉദ്യോഗസ്ഥർ മനസ്സിലാക്കണം. ഫൈൻ കൊണ്ടും അമിത വേഗത നിയന്ത്രിക്കാൻ കഴിയുന്നില്ല എങ്കിൽ ലൈസൻസ് റദ്ദാക്കൽ, അറസ്റ്റ് തുടങ്ങിയവ   നിയമത്തിൽ ഉൾപ്പെടുത്തി സ്ഥിരം നിയമ ലംഘകർക്കെതിരെ  കർശനമായി നടപടികൾ കൈക്കൊള്ളണം. അങ്ങിനെ ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല എങ്കിൽ ബഹുമാനപ്പെട്ട  ഹൈക്കോടതി മാത്രമാണ്  ഇനി അവർക്കാശ്രയം.

2014, ഏപ്രിൽ 5, ശനിയാഴ്‌ച

മറിമായം

ക്ലാസ് ഫോട്ടോയിൽ നോക്കി അത്ഭുത പര തന്ത്രനായി നിൽക്കുകയാണ് രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മകൻ. അവന് ഒട്ടും വിശ്വസിക്കാൻ കഴിയുന്നില്ല. മൂന്നാം ക്ലാസ്സിലെ അവൻറെ ചേച്ചിയും അവളുടെ ക്ലാസ്സ് ഫോട്ടോയിലും ഇതേ അത്ഭുതം സംഭവിച്ചത് നോക്കി നിന്ന് ആലോചിക്കുകയാണ്. വർഷാവസാനം പരീക്ഷക്ക് മുൻപ് ഓരോ ക്ലാസിലും എല്ലാ കുട്ടികളെയും ഒന്നിച്ചു നിർത്തി ഗ്രൂപ്പ് ഫോട്ടോ എടുക്കാറുണ്ട്. അങ്ങിനെ ഫോട്ടോ എടുത്തപ്പോൾ ക്ലാസ് ടീച്ചർ മാത്രമേ അവരോടൊപ്പം ഉണ്ടായിരുന്നുള്ളൂ  എന്ന് രണ്ടു മക്കളും തീർത്തു പറയുന്നു. "നിങ്ങൾ ശ്രദ്ധിക്കാഞ്ഞതായിരിക്കും" .  " അല്ല"  അവർ ഒരേ സ്വരത്തിൽ പറഞ്ഞു. " ഒന്നു കൂടി ഓർത്തു നോക്കൂ" . "ഇല്ലാ  ഇല്ലാ ഇല്ലാ." അവർ അത്രയ്ക്ക് തീർച്ചയാണ്.

ഫോട്ടോയിലേക്ക്‌ നോക്കി. അതാ ഇരിക്കുന്നു മുൻ നിരയിൽ  ഒത്ത നടുക്ക് കസേരയിൽ സുസ്മേര വദനയായി  പ്രിൻസിപ്പാൾ മാഡം. ക്ലാസ് ടീച്ചർക്ക് അടുത്തായി. ഫോട്ടോ എടുക്കുമ്പോൾ ക്ലാസ് ടീച്ചർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് കുട്ടികൾ പറയുന്നു. പക്ഷേ  ഇപ്പോൾ ഫോട്ടോ കയ്യിൽ കിട്ടിയപ്പോൾ  പ്രിൻസിപ്പാളും അതിലുണ്ട്. എന്ത്  മറിമായം! " പ്രിൻസിപ്പാൾ ആ വഴി വന്നതേ ഇല്ലാ?"  ഉറപ്പാക്കാൻ ഒന്ന് കൂടി ചോദിച്ചു.  " ഇല്ലാാ ". അവർ പറയുന്നത് വിശ്വസിക്കുന്നില്ല  എന്നുള്ളതിന്റെ  ചെറിയ  ഈർഷ്യ  പ്രകടിപ്പിച്ചു അവർ പറഞ്ഞു.   " ഒന്നോർത്തു നോക്കൂ" മോൾ അൽപ്പം   ആലോചിച്ചു.  "ടീച്ചറുടെ  അടുത്തായി ഒരു കസേര ഇട്ടിരുന്നു. അതിൽ ആരെയും ഇരിക്കാൻ സമ്മതിച്ചില്ല" മോള് പറഞ്ഞു. ചില സംശയങ്ങൾ.

ഫോട്ടോ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി. പ്രിൻസിപ്പാൾ മാഡത്തിന്റെ ഇരിപ്പിൽ എന്തോ പന്തി കേടു തോന്നുന്നു.ഇരിപ്പ് അത്ര ശരിയല്ല. മൂല ക്കുരുവിന്റെ അസ്ക്കിത ഉള്ളവർ ഇരിക്കും പോലെ. കസേരയിൽ ഉറച്ചിരിക്കുന്നില്ല.   "യൂറേക്കാാ" ..... ഉറക്കെ  വിളിച്ചു.  "ഫോട്ടോഷോപ്പ്." ഫോട്ടോഗ്രാഫറുടെ കളി  ആണ് മാഡത്തിനെ അവിടെ കൊണ്ടിരുത്തിയത്.  എല്ലാ ക്ലാസിലും  ഫോട്ടോക്ക് പ്രിൻസിപ്പാളിന് പോകാൻ വയ്യാത്തത് കൊണ്ട് കണ്ടു പിടിച്ച എളുപ്പ വിദ്യ. മുൻ നിരയിൽ നടുക്ക് ഒരു കസേര കൊണ്ടിടും. ഫോട്ടോയിൽ ആളില്ലാ കസേര. ഫോട്ടോ എടുത്തു കഴിഞ്ഞ് നേരത്തെ എടുത്തു വച്ച,   ഇരിക്കുന്ന പ്രിൻസിപ്പാളിന്റെ   ഒരു  ഫോട്ടോ   വെട്ടി ഈ കസേരയിൽ കൊണ്ടിരുത്തും. സംഭവം ക്ലീൻ. കുട്ടികളോടൊപ്പം സന്തോഷ വതിയായി ഇരിക്കുന്ന പ്രിൻസിപ്പാൾ.  അൽപ്പം ചരിഞ്ഞാണെങ്കിലും. 

മക്കളോടെന്തു പറയും?

"ശബരി ഗിരി" വാസന് ശരണം.

സൂര്യനെല്ലി

സൂര്യനെല്ലി കേസിൽ ന്യായമായ ഒരു കോടതി വിധി വന്നിരിക്കുന്നു.നീണ്ട 18 വർഷങ്ങൾക്കു ശേഷം. പ്രണയം സത്യമാണെന്ന് വിശ്വസിച്ച് കാമുകനോടൊപ്പം പോയ പാവം പെണ്‍കുട്ടിയെ ആണ് കശ്മലന്മാർ ബലാൽസംഗം ചെയ്യുകയും മറ്റുള്ള ഖലന്മാർക്കു കാഴ്ച വക്കുകയും ചെയ്തത്.

2005 ൽ വന്ന ഹൈ ക്കോടതി വിധി ആയിരുന്നു അതിലേറെ ക്രൂരം.  പണത്തിനു വേണ്ടിയായിരുന്നു ആ പെണ്‍കുട്ടി പോയതെന്നും, വേണമെങ്കിൽ രക്ഷപ്പെടാമായിരുന്നിട്ടും രക്ഷപ്പെടാൻ ആ കുട്ടി ശ്രമിച്ചില്ല എന്നും ആ വിധിയിൽ പറഞ്ഞിരുന്നു. ആ വിധിക്കെതിരെ സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. അങ്ങിനെ വന്ന വിധിയാണ് പെണ്‍  കുട്ടിക്ക് ആശ്വാസം  (ക്ഷമിക്കണം. അങ്ങിനെ ഒന്ന് ആ പാവം പെണ്‍കുട്ടിക്ക് ഒരിക്കലും ഉണ്ടാവുകയില്ലല്ലോ) ആയത്. 1996 ൽ നടന്ന സംഭവം. പെണ്‍കുട്ടിക്ക് എതിരെ  ജഡ്ജി നടത്തിയ മോശം പരാമർശങ്ങൾ എല്ലാം എടുത്തു കളഞ്ഞു.

2005 ൽ  വിധി പറഞ്ഞ ജഡ്ജി ബസന്ത് ഒരു പടി കൂടി മുന്നോട്ടു പോയി. സുപ്രീം കോടതിയെ വരെ ആക്ഷേപിച്ചു. സുപ്രീം കോടതി ഞെട്ടിയെന്നു പറയുന്നത് വെറുതെ ആണ് കാരണം ആ വിധി അവർ വായിച്ചു കാണില്ല. ഈ പാവം പെണ്‍കുട്ടിയെ 'ബാല വേശ്യ' എന്ന് വരെ ബസന്ത് അധിക്ഷേപിച്ചു. ബസന്തിന്റെ ഒരു സംഭാഷണം ക്യാമറയിൽ പകർത്തിയതാണ് ഇതെല്ലാം പുറത്ത് കൊണ്ട് വന്നത്. പ്രധാന പ്രതി ധർമ രാജന് ജീവ പര്യന്തം. മറ്റു പ്രതികൾക്കും ശിക്ഷ നൽകി.

രാജ്യ സഭ അംഗം പി.ജെ.കുര്യനും ബലാൽസംഗം ചെയ്തതായി പെണ്‍ കുട്ടി പറഞ്ഞിരുന്നു എന്ന് കേസ് ഉണ്ട്. അതിൻറെ വിധിയും കാത്തിരിക്കാം.

ഇതിലേറെ ദുരന്തം ആ പെണ്‍കുട്ടിയുടെ അവസ്ഥയാണ്. സ്വന്തമായി ഒരു പേര് ഇല്ല. ഇന്ന് അറിയപ്പെടുന്നത് മുഴുവൻ സുര്യ നെല്ലി പെണ്‍കുട്ടി എന്നാണു. ഇന്ന് ആ പെണ്‍കുട്ടി 34 വയസ്സുള്ള ഒരു സ്ത്രീ ആണ്. അധികാര സ്ഥാനങ്ങൾക്ക് വഴങ്ങാതെ കേസ് പറഞ്ഞത് കൊണ്ട് സമൂഹവും അവരെ ഭ്രഷ്ട്ട്  കൽപ്പിച്ച പോലെയാണ്. പി.ജെ. കുര്യന്റെ പേര് ഇടയ്ക്കിടെ വരുന്നത് കൊണ്ട് സർക്കാരും അവർക്കെതിരാണ്. 

2014, ഏപ്രിൽ 4, വെള്ളിയാഴ്‌ച

ഹരിഹരൻ പിള്ള ഹാപ്പി ആണ്.

ഉമ്മൻ ചാണ്ടി ഹാപ്പി ആണ്. അദ്ദേഹത്തിനെതിരായി  ഹൈക്കോടതി സിംഗിൾ ബെഞ്ച്‌ പുറപ്പെടുവിച്ച ചില പരാമർശങ്ങൾക്ക് താൽക്കാലികമായി സ്റ്റേ കിട്ടിയതിൽ ആണ് താൻ  ഹാപ്പി ആണെന്ന്  ആണ് പുള്ളിക്കാരൻ  പറഞ്ഞത്. ആ പരാമർശങ്ങൾ എന്താണെന്നോ?  

"മുഖ്യ മന്ത്രിയുടെ ഓഫീസിൽ നടന്ന കാര്യങ്ങൾക്ക് ജനങ്ങളോട്  വിശദീകരണം നൽകാൻ  മുഖ്യ മന്ത്രി ബാധ്യസ്ഥനാണ്".

ഇതിനു സ്റ്റേ കിട്ടിയതിനാണ് സന്തോഷവാനായത്. ഈ പരാമർശത്തിൽ എന്തായിരുന്നു തെറ്റ്? മുഖ്യ മന്ത്രിയുടെ   ഓഫീസിലെ കാര്യങ്ങൾ വിശദീകരിക്കേണ്ടതിന്റെ ഉത്തരവാദിത്വം   മുഖ്യ മന്ത്രിയ്ക്ക്  അല്ലേ ?  അല്ലെങ്കിൽ പിന്നെ ആരാണ്  ഇവ വിശദീകരിക്കേണ്ടത്? ജിക്കുവോ,ജോപ്പനോ,സലിം രാജോ വിശദീകരിച്ചാൽ മതിയോ?  അതോ അവിടത്തെ  കാര്യങ്ങൾക്ക് പിന്നെ മന്ത്രി കെ.സി. ജോസഫ് ആണോ മറുപടി നൽകേണ്ടത്?

ജനങ്ങളോട് കാര്യങ്ങൾ പറയാനാണ് അദ്ദേഹം ഭയപ്പെടുന്നത്. ഈ ജനാധിപത്യ വ്യവസ്ഥിതിയിൽ ഭരണ കർത്താക്കൾക്കു ജനങ്ങളോടാണ്‌ ഉത്തരവാദിത്വം ഉള്ളത്. ഒരു മുഖ്യ മന്ത്രി എന്ന  നിലയിൽ സംസ്ഥാന ഭരനതിനെ പറ്റിയും തൻറെ ഓഫീസ് നിരന്തരം ആരോപണ വിധേയം ആകുന്നതിന്റെയും, തൻറെ പേർസണൽ സ്റ്റാഫ് മൂന്ന് പേർ കേസിൽ ഉൾപ്പെട്ടതിന്റെയും കാര്യങ്ങൾ ജനങ്ങളോട് പറയാൻ കഴിയാത്തതിനാലാണ്  ആ പരാമർശങ്ങൾ നീക്കി കിട്ടാൻ   ഹൈ ക്കോടതിയിൽ അപ്പീൽ നൽകിയത്.  മുഖ്യ മന്ത്രിയെ പറ്റിയുള്ള ഇതിലും ശക്തമായ പരാമർശങ്ങൾക്ക് സ്റ്റേ നൽകാൻ കോടതി വിസമ്മതിച്ചു. അവസാനം, തൻറെ തടി രക്ഷിക്കാനും മുഖ്യ മന്ത്രിയുടെ മുഖം രക്ഷിക്കാനും എന്തെങ്കിലും ഒന്ന് ചെയ്യണം എന്ന്   അഡ്വക്കേറ്റ് ജനറൽ കരഞ്ഞു കാലു പിടിച്ചത് കൊണ്ട് ഒന്ന് രണ്ടു പരാമർശങ്ങൾ കോടതി  താൽക്കാലികമായി  സ്റ്റേ  ചെയ്തു.  

തൻറെ   ഭാഗം കേൾക്കാതെയാണ് പരാമർശങ്ങൾ നടത്തിയത് എന്നാണു  മുഖ്യ മന്ത്രിയുടെ    വാദം. മുഖ്യ മന്ത്രിയെ തൂക്കി കൊല്ലാനൊന്നും വിധിച്ചില്ലല്ലോ. കാര്യം ജനങ്ങളോട് വിശദീകരിക്കാൻ പറയുക മാത്രമല്ലേ കോടതി ചെയ്തുള്ളൂ. ഇതേ വാദം അവതരിപ്പിച്ച അഡ്വക്കേറ്റ് ജനറലിനോട് ഈ കേസിൽ അങ്ങേര് പ്രതിനിധാനം ചെയ്തിരുന്നത് മുഖ്യ മന്ത്രിയേ അല്ലേ എന്നാണു കോടതി ചോദിച്ചത്. പ്രതികൂല പരാമർശം വന്നപ്പോൾ  "ജനങ്ങളുടെ കോടതിയ്ക്ക്  മുൻപിൽ തൻറെ നിരപരാധിത്വം തെളിയിക്കും" 
എന്ന് വീരവാദം പറഞ്ഞ മുഖ്യ മന്ത്രി പേടിച്ച് ആണ് കോടതിയിൽ അപ്പീൽ പോയത്. എന്തായാലും ജനങ്ങളെ അഭിമുഖീകരിക്കാൻ പറഞ്ഞ കോടതി വിധിയിൽ നിന്നും  സ്റ്റേ കിട്ടിയല്ലോ. സന്തോഷം.

2014, ഏപ്രിൽ 1, ചൊവ്വാഴ്ച

എ.കെ.ആന്റണി

ടി.പി. വധ ത്തിലെ ഗൂഡാലോചനയേക്കാൾ അതി ഭയങ്കരമായ ഗൂഡാലോചനയാണ്     കേസ് അന്വേഷണം അട്ടിമറിക്കാൻ   കോണ്‍ഗ്രസ്സും മാർക്സിസ്റ്റും തമ്മിൽ നടന്നത് എന്ന് ഒന്ന് കൂടി അടിവരയിട്ട് തെളിയിക്കുകയാണ് അന്വേഷണം വേണ്ട എന്നുള്ള സി.ബി.ഐ. നിലപാട്.  ടി.പി.ചന്ദ്രശേഖരൻ വധ കേസിൽ തുടക്കത്തിൽ കുറച്ചു ആരംഭ ശൂരത്വം കാണിച്ച ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ കാര്യത്തോടടുത്തപ്പോൾ ചുവടു മാറ്റി. മാർക്സിസ്റ്റ് പാർട്ടിയുടെ യുടെ ഉന്നത നേതാക്കളുടെ അറിവോടും ആശീർവാദത്തോടും കൂടിയാണീ കൊലപാതകം നടന്നതെന്ന് പറഞ്ഞ മന്ത്രി പതിയെ പിന്മാറ്റം തുടങ്ങി. മാർക്സിസ്റ്റ് പാർട്ടിയുടെ ഏറ്റവും താഴെ കിടയിലുള്ള രണ്ടു നേതാക്കളെ കുറ്റക്കാരാക്കി കേസ് അവസാനിപ്പിച്ചു. കാരണം അപ്പോഴാണ്‌ മന്ത്രിയുടെ ശാലു ബന്ധവും ഉമ്മൻ ചാണ്ടിയുടെ സരിത ബന്ധവും പുറത്തു  വന്നതും  കാര്യങ്ങൾ ഇവരുടെ രണ്ടു പേരുടെയും രാജി വരെ എത്തി ചേർന്നതും. ഇവിടെയാണ്‌  ഒത്തു തീർപ്പിനുള്ള ഗൂഡാലോചന തുടങ്ങിയത്. ഇവരുടെ സരിത, ശാലു കേസുകൾക്ക്   പകരം പിണറായി വിജയൻറെ ലാവലിനും, ടി.പി.  വധക്കേസും ഒതുക്കി തീർക്കാനുള്ള   ധാരണ ആയെന്നാണ്‌ മാധ്യമങ്ങളും ചാനലുകളും രാഷ്ട്രീയ നേതാക്കളും  പറഞ്ഞത്.  ജനങ്ങളെ കബളിപ്പിക്കാനായി, മുഖം  രക്ഷിക്കാനായി കോണ്‍ഗ്രസ് സർക്കാർ  ടി.പി. കേസ്  സി.ബി ഐ.ക്ക് വിട്ടു.  കോടതി വിധി പറഞ്ഞ കേസ് സി.ബി ഐ എടുക്കില്ല എന്ന് എല്ലാവർക്കും അറിയാം. ലോക്കൽ പോലീസ് അന്വേഷിച്ചാൽ  പൂർണ വിവരം കിട്ടുമായിരുന്ന കേസ് ആണ് അന്വേഷണം അവസാനിപ്പിച്ച് സി.ബി ഐ.ക്ക് കൊടുത്തത്. സി.ബി ഐ. തള്ളുമ്പോൾ അവരുടെ മുകളിൽ  കുറ്റം ചുമത്തി തങ്ങൾക്കു രക്ഷപ്പെടാം എന്നുള്ള തിരുവഞ്ചൂരിന്റെയും ഉമ്മൻ ചാണ്ടിയുടെയും കൂർമ ബുദ്ധി. സംഗതി അവർ വിചാരിച്ച പോലെ തന്നെ നടന്നു.

ഈ ഒത്തു തീർപ്പ് കോണ്‍ഗ്രസ് ഹൈ കമാണ്ടിന്റെ അനുഗ്രഹാശിസ്സുകളോടെ ആയിരുന്നു എന്നതിനുള്ള തെളിവാണ് ഇപ്പോൾ  എ.കെ.ആന്റണി നടത്തിയ പ്രസ്താവനയിലൂടെ പുറത്തു വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം മാർക്സിസ്റ്റ് പാർട്ടിയുടെ പിന്തുണ  കോണ്‍ഗ്രസ്സ്  സ്വീകരിക്കും എന്നാണു കേരളത്തിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനു വന്ന കേന്ദ്രത്തിലെ രണ്ടാമനായ, സോണിയയുടെ വിശ്വസ്തനായ എ.കെ.ആന്റണി പ്രഖ്യാപിച്ചത്. എന്താണിതിന്  അർത്ഥം ? സി.പി. എമ്മിന് അഹിതമായത് ഒന്നും കോണ്‍ഗ്രസ്സ് ഒരിക്കലും ചെയ്യില്ല.  അഴിമതിക്കാരായ  രണ്ടു പാർട്ടികൾ തമ്മിലുള്ള അവിഹിത ബന്ധം. പിന്നെ  കോണ്‍ഗ്രസ്സും  മാർക്സിസ്റ്റും ഇവിടെ തമ്മിൽ മത്സരിക്കുന്നതോ? അത് വെറും ഒരു കളി. ജനങ്ങളെ വിഡ്ഢികളാക്കാൻ. തമ്മിൽ ആവേശ പൂർവ്വം മത്സരിക്കുന്ന പാർട്ടികളിൽ ഒന്നിൻറെ നേതാവ് പരസ്യമായി അവർ തമ്മിലുള്ള ഒത്തു  കളി വെളിപ്പെടുത്തുന്നത് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളോടുള്ള വെല്ലു വിളി ആണ്. കോണ്‍ഗ്രസ്സിന് വോട്ട് ചെയ്താലും അവരുടെ ബദ്ധ ശത്രു എന്ന് തെറ്റിധരിച്ചു സി.പി.എമ്മിന് വോട്ട് ചെയ്താലും അത് പോകുന്നത് കോണ്‍ഗ്രസ്സിനാണ് എന്നുള്ള സത്യം ഇനിയെങ്കിലും ജനങ്ങൾ മനസ്സിലാക്കണം. ഈ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്സ് - സി.പി.എം. കൂട്ടുകെട്ടിനെ  തോൽപ്പിക്കുക എന്നതാണ് അവഹേള ത്തിനു പകരം ചോദിക്കാനായി ജനങ്ങൾ ചെയ്യേണ്ടത്.