2014, ഏപ്രിൽ 6, ഞായറാഴ്‌ച

റോഡപകടം

അതിദാരുണമായ മറ്റൊരു റോഡപകടം കൂടി. 5 പേരാണ് മരിച്ചത്.അമിത വേഗത യാണ് അപകട കാരണം. അമിത വേഗതയിൽ വന്ന ബസ് ഇടിച്ച്  കാർ പൂർണമായും തകരുകയായിരുന്നു. ബാംഗ്ലൂർ- കൊല്ലം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്, കല്ലട ട്രാവൽസ്, ആയിരുന്നു ബസ്. അമിത വേഗത എന്ന് പറഞ്ഞാൽ 140 കിലോമീറ്റർ. കൂടിയ വേഗത  മണിക്കൂറിൽ 65 കിലോമീറ്റർ എന്ന് സർക്കാർ നിശ്ചയിച്ച റോഡിൽ ആണ് ഇതെന്നോർക്കണം. നിയന്ത്രണ രേഖയുടെ ഇരട്ടിയിലും അധികം വേഗത. ഇതൊരു പുതുമയൊന്നും അല്ല. അന്തർ സംസ്ഥാന റൂട്ടുകളിൽ ഓടുന്ന എല്ലാ ബസുകളും ഇങ്ങിനെ വേഗത പരിതി ലംഘിച്ചാണ് എപ്പോഴും ഇപ്പോഴും  ഓടുന്നത്. ഇത് നിയന്ത്രിക്കേണ്ട ഉദ്യോഗസ്ഥരാകട്ടെ  ഇത് കണ്ടില്ല എന്ന് നടിക്കുന്നു. 

എല്ലായ്പ്പോഴും എന്ന പോലെ ഈ അപകടത്തിനു ശേഷവും  സ്ഥിരം പല്ലവിയുമായി മോട്ടോർ വാഹന വകുപ്പ് വന്നു. ഈ ബസുകൾ അന്യ സംസ്ഥാനങ്ങളിൽ രെജിസ്ട്രേഷൻ എടുത്തവ ആണെന്നും അതിനാൽ കേരളത്തിലെ സ്പീഡ് ഗവർണർ നിയമം ബാധകം അല്ലെന്നും, ഇവിടെ ഒന്നും ചെയ്യാൻ കഴിയില്ല എന്നും പറഞ്ഞു. ശരി, സമ്മതിച്ചു. പക്ഷെ ഇവിടത്തെ റോഡുകളിൽ വേഗത പരിധി നിശ്ചയിച്ചു കൊണ്ടുള്ള  സർക്കാർ നിയമം ഇല്ലേ? സ്പീഡ് ഗവർണർ ഉണ്ടെങ്കിലും ഇല്ലെങ്കിലും വേഗത പരിധി നിയമം അനുസരിക്കാൻ ഇതിലെ ഓടുന്ന വാഹനങ്ങൾ ബാധ്യസ്ഥരല്ലെ? അത് ലംഘിക്കുന്നവരെ ശിക്ഷിക്കണ്ടേ? അടുത്ത കാലത്തായി  നാഷണൽ  ഹൈവെകളിലും സ്റേറ്റ് ഹൈവെകളിലും  വാഹനങ്ങളുടെ അമിത വേഗത കണ്ടെത്താൻ  ഇടയ്ക്കിടെ  റോഡരുകിൽ പലയിടത്തും റഡാർ/ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. വലിയ ആഘോഷത്തോടെ മുഖ്യ മന്ത്രി തന്നെയാണ് ഉത്ഘാടനം നടത്തിയതും. നിശ്ചിത വേഗത്തിനപ്പുറം പോകുന്ന വാഹനങ്ങളുടെ നമ്പർ ക്യാമറയിൽ പതിയുകയും അവർക്ക് ഫൈൻ അടിക്കുകയും ചെയ്യും. ഇങ്ങിനെ ക്യാമറ സ്ഥാപിച്ച റോഡുകളിലൂടെയാണ്‌ 140 കിലോമീറ്റർ വേഗത്തിൽ അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ ഓടുന്നത്. അധികാരികൾ ആരും ഇത്  കാണുന്നില്ലേ? 

ഇടയ്ക്കിടെ വാർത്ത കാണാമല്ലോ, മോട്ടോർ വാഹന വകുപ്പ് ലക്ഷക്കണക്കിന്‌ രൂപ ഫൈൻ ആയി പിരിച്ചെടുത്തു എന്ന്. ഫൈൻ പിരിച്ചെടുത്താൽ  എല്ലാം ആയോ? നഷ്ട്ടപ്പെടുന്ന ജീവനുകൾക്ക് പകരം വയ്ക്കാൻ ഈ ഫൈൻ മതിയോ? ഫൈൻ അടച്ചാൽ നഷ്ട്ടപ്പെട്ട ജീവനുകൾ തിരിച്ചു കിട്ടുമോ? അമിത വേഗത നിരുൽസ്സാഹപ്പെടുത്താനും നിയന്ത്രിക്കാനും വേണ്ടി മാത്രമാണ്  ഫൈൻ ഏർപ്പെടുത്തുന്നത്.(deterrent). അല്ലാതെ സർക്കാരിന് വരുമാനം വർധിപ്പിക്കാനല്ല എന്ന് ടാർഗറ്റ്‌ തികയ്ക്കാൻ ഓടുന്ന ഉദ്യോഗസ്ഥർ മനസ്സിലാക്കണം. ഫൈൻ കൊണ്ടും അമിത വേഗത നിയന്ത്രിക്കാൻ കഴിയുന്നില്ല എങ്കിൽ ലൈസൻസ് റദ്ദാക്കൽ, അറസ്റ്റ് തുടങ്ങിയവ   നിയമത്തിൽ ഉൾപ്പെടുത്തി സ്ഥിരം നിയമ ലംഘകർക്കെതിരെ  കർശനമായി നടപടികൾ കൈക്കൊള്ളണം. അങ്ങിനെ ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല എങ്കിൽ ബഹുമാനപ്പെട്ട  ഹൈക്കോടതി മാത്രമാണ്  ഇനി അവർക്കാശ്രയം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ