2017, ഫെബ്രുവരി 26, ഞായറാഴ്‌ച

ഗൂഡാലോചന

തിരക്കഥ സിനിമയിൽ വളരെ പ്രധാനം ആണ്. അതാണ് സിനിമയുടെ വിജയം. സിനിമാക്കാരേക്കാളും മികച്ച തിരക്കഥാ കൃത്തുക്കൾ രാഷ്ട്രീയ പാർട്ടികളിലും പോലീസിലും ഉണ്ട്. നടിയെ ആക്രമിച്ച സംഭവത്തിൽ ക്വട്ടെഷൻ ഇല്ല എന്ന്  മുഖ്യ മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. വെറും ബ്ളാക്ക് മെയിൽ മാത്രം.ഇന്നലെ സുനിയെ കോടതിയിൽ നിന്നും സിനിമാ സ്റ്റെയിലിൽ പിടിച്ചപ്പോൾ പാവം ജനം എന്ത് തുള്ളിച്ചാടി. ഇപ്പഴ് കേസ് തെളിയും. ആരൊക്കെയാണ് ഇതിനു പുറകിൽ. 81 കോടിയുടെ വസ്തു ബിസിനസ്സ് എന്തായി എന്നൊക്കെ അറിയാം എന്നായിരുന്നു ധാരണ. 24 മണിക്കൂർ ചോദ്യം ചെയ്യലിൽ കാര്യം എത്ര എളുപ്പത്തിൽ തെളിഞ്ഞു. സംഭവം ബ്ളാക് മെയിൽ. ആഭ്യന്തര മന്ത്രിയുടെ ചുമതലയുള്ള മുഖ്യ മന്ത്രി പ്രഖ്യാപിച്ചു. തീർന്നു കേസ്. ഇതാണ് കേരളാ പോലീസ്.

പക്ഷെ ഇതിനു വേണ്ടി കോടതിയിൽ പിടി കൂടുന്ന  നാടകം വേണ്ടിയിരുന്നില്ല. കോടതി പോലീസ് കസ്റ്റഡിയിൽ കൊടുക്കുമ്പോൾ എടുത്താൽ പോരായിരുന്നോ?  അപ്പോഴായാലും എപ്പോഴായാലും സുനിൽ ഇത് തന്നെ പറയും. അയാൾ മറ്റെന്തു പറയാനാ? അത് പോലെയല്ലേ പഠിപ്പിച്ചത്.


 പക്ഷെ പ്രസ്താവന താമസിച്ചു പോകും.അതിനാണ്  പൾസർ സുനിയെ ഓടിച്ചിട്ട് പിടിച്ചത്. അല്ലെങ്കിൽ റിമാൻഡിൽ ആയി കസ്റ്റഡി അപേക്ഷ നൽകി കയ്യിൽ കിട്ടാൻ ദിവസങ്ങൾ എടുത്തു എന്നിരിക്കും.  അങ്ങിനെയെങ്കിൽ മുഖ്യ മന്ത്രിയ്ക്ക് ''ബ്ളാക്ക് മെയിൽ പ്രസ്താവന'' ഇറക്കാൻ താമസം വരും. ഏതായാലും പോലീസ് ഇത് വരെ ഒരക്ഷരം പറഞ്ഞിട്ടില്ല. പോലീസ് മന്ത്രി പറഞ്ഞല്ലോ. അതല്ലേ അതിന്റെ ശരി.



ആരോ കുളിക്കടവിൽ നിന്നതിനു, ആരെയോ നോക്കിയതിനു  ജിഷയെ കൊലപ്പെടുത്തിയ ആസാം കാരനെ കണ്ടു പിടിച്ചവരാണ് നമ്മുടെ പോലീസ്. അത് പോലീസ് പറയുന്നതിന് മുൻപ് പറഞ്ഞ ആളാണ് മുഖ്യമന്ത്രി.


ഇതിനു പുറകിൽ വൻ ഗൂഡാലോചന ഉണ്ടെന്നു ബി.ജെ.പി. നേതാക്കൾ പറയുന്നു. വൻ കള്ളപണമിടപാടും. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ കൊണ്ടും (FEMAct.  PMLAct. ) ആദായ നികുതി വകുപ്പിനെ കൊണ്ടും അന്വേഷിപ്പിക്കാൻ അവർ പറയാത്തതെന്താണ്?


2017, ഫെബ്രുവരി 20, തിങ്കളാഴ്‌ച

ക്വട്ടേഷൻ

പീഡനത്തിനെതിരെ സിനിമാക്കാരുടെ  വികാര ഭരിതമായ പ്രകടനം കണ്ടില്ലേ? കണ്ടവർ കരഞ്ഞു പോകും.എല്ലാവരും ശക്തിയായി അപലപിച്ചു. മാർക്സിസ്റ്റ് ചായ്‌വുള്ള ഇന്നസെന്റിനെ പോലുള്ളവർ ഒരു മയത്തിനു  ആരെയും കുറ്റപ്പെടുത്താതെ കഴിച്ചു കൂട്ടി. മുകേഷ് എം.എൽ.എ. ആ വഴിയ്ക്കു കണ്ടില്ല. പാവം.ഏതെങ്കിലും സീരിയൽ ഷൂട്ടിങ് കാണും. പക്ഷെ മാധ്യമങ്ങളോട് ഒരു കാര്യം പറഞ്ഞു. ഈ 'പീഡകൻ' -പ്രതി- പണ്ട് തന്റെ ഡ്രൈവർ ആയിരുന്നു എന്ന്. (ഇത് കൊണ്ടാണോ ആവോ പിരിച്ചു വിട്ടത്?) പണ്ട് നടുറോഡിൽ തുണിയഴിച്ചു പ്രകടനം നടത്തിയ നർത്തകനെ ഇന്നലെ കണ്ടില്ല. ഇന്ന് തിരുവനന്തപുരത്തു മാനവീയം വീഥിയിൽ ഇത് പോലെ മറ്റൊരു പ്രകടനം കൂടി സിനിമാക്കാർ നടത്തുണ്ട്.  ഈ രണ്ടാമത്തെ ഷോ യോട് കൂടി പീഡന വിരുദ്ധ സമരം അവസാനിപ്പിക്കുന്നതാണ്.

നടന്മാർ, നിർമാതാക്കൾ, എന്നിവർ  ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിക്കുന്നു. എന്നത് ഏവർക്കും അറിയുന്ന കാര്യമാണ്.തങ്ങൾക്കു പാരയാകു മെന്നുള്ളവരെ, എതിർക്കുന്നവരെ, ചൊൽപ്പടിയ്ക്കു   നിൽക്കാത്തവരെ, ഇവരെയൊക്കെ ഒതുക്കാൻ ഇവർ ഗുണ്ടകളെ   ഉപയോഗിക്കുന്നു.

 സിനിമാ തുടങ്ങുന്ന ദിവസം തിയറ്ററുകളുടെ മുന്നിൽ നടക്കുന്ന 'ഫാൻസുകളുടെ'  പ്രകടനം കണ്ടിട്ടില്ലേ? കാശ് കൊടുക്കാതെ ആരാ ഇതൊക്കെ ചെയ്യുന്നത്. അപ്പോൾ  ആരാ കാശ് മുടക്കുന്നത്?  ഒന്ന് -നിർമാതാവ്- സിനിമ നല്ലതാണ് എന്നൊരു ഓളം ഉണ്ടാക്കി കൂടുതൽ മണ്ടന്മാർ കേറി കൂടുതൽ പണമുണ്ടാക്കാൻ.  രണ്ട് -നടൻ - തന്റെ മസിൽ പവർ ഇപ്പോഴും നില നിൽക്കുന്നു, റേറ്റിങ് ഇടിഞ്ഞില്ല, താനാണ് ഒന്നാമൻ എന്നൊക്കെ കാണിക്കാൻ.

എതിരാളിയെ തിയേറ്ററിൽ കൂവിത്തോപ്പിയ്ക്കുന്നത് ആരാണ്? അവരുടെ ഫ്ലെക്സുകൾ കീറുന്നതാരാണ്? ഇവരുടെ ഗുണ്ടകൾ തന്നെ. അതിനും  ഇവർക്ക് ഗുണ്ടകളുടെ സഹായം വേണം.

പിന്നെ സ്വന്തം  സെക്യൂരിറ്റി. മറ്റുള്ളവർ കൈ വയ്ക്കാതെ, സുരക്ഷിതമായി നടക്കാൻ നായക നടന്മാർക്കെല്ലാം 'പേർസണൽ സെക്യൂരിറ്റി' ഉണ്ട്. ബൗൺസർ മാർ എന്ന് എല്ലായിടങ്ങളിലും വിളിക്കപ്പെടുന്നവർ. അത് എന്തെങ്കിലും ''പച്ചവെള്ളം ചവച്ചു കുടിക്കുന്നവർ'' ആയാൽ പറ്റില്ലല്ലോ. അതും ഏകദേശം ഗുണ്ടാ കാറ്റഗറി യിൽ തന്നെ വരും.

നടികളെ രക്ഷിക്കാൻ പണ്ട്   അമ്മ മാരായിരുന്നു കൂട്ട്. കാലം മാറി അവരും പ്രൊഫഷണൽസിനെ വയ്ക്കാൻ തുടങ്ങി.

അങ്ങിനെ ഗുണ്ടാ- ക്വട്ടേഷൻ സംഘങ്ങൾ സിനിമാക്കാർക്ക് ആവശ്യമായി വരുന്നു. സിനിമാക്കാരുടെ കയ്യിൽ പണം ഇഷ്ട്ടം പോലെ ഉള്ളത് കൊണ്ട് അധികാരികൾ ആരും ചോദ്യം ചെയ്യാറില്ല. അങ്ങിനെ ഇത് തഴച്ചു വളരുന്നു. അത് തുടരുക തന്നെ ചെയ്യും. സിനിമ എന്ന സാധനത്തിനു പുറകെ ഇങ്ങിനെ ഭ്രാന്തു പിടിച്ചു ജനം പോകുന്നിടത്തോളം കാലം.

2017, ഫെബ്രുവരി 18, ശനിയാഴ്‌ച

വരേണ്യ പീഡനം

മലയാള സിനിമാ നടിയെ പീഡിപ്പിച്ചത് ഇന്നലെ രാത്രി. സംസ്കാര സമ്പന്നരെന്ന് അവകാശപ്പെടുന്ന കേരള ജനതയ്ക്കു  ഒരു അപമാനം കൂടി. അപമാനമോ? നാണമില്ലാത്തവന്റെ ആസനത്തിൽ ഒരു ആല് കുരുത്താൽ അതും ഒരു തണല് എന്ന് കരുതുന്ന നമുക്കോ അപമാനം?

 നെഹ്‌റു കോളേജിൽ മരണപ്പെട്ട ജിഷ്ണുവിന്റെ വീട്ടിൽ ഒന്ന് പോകാൻ, ബന്ധുക്കളെ ഒന്ന് ആശ്വസിപ്പിക്കാൻ സമയമില്ലാത്ത മുഖ്യ മന്ത്രി  പെട്ടെന്ന് ഇവിടെ കാര്യങ്ങൾ ശരിയാക്കി.  'അത് ഞാനറിഞ്ഞില്ല' എന്ന് സാധാരണ എല്ലാക്കാര്യങ്ങളിലും പറയുന്ന മുഖ്യ മന്ത്രി അങ്ങ് ഡൽഹിയിൽ ആയിരുന്നിട്ടു പോലും വിവരം  ''അറിഞ്ഞത്'' വളരെ നന്നായി. ജിഷ്ണുവിന്റെ അമ്മയെ  ഫോണിൽ പോലും വിളിക്കാത്ത മുഖ്യ മന്ത്രി, സംവിധായകൻ ലാലിനെ വിളിച്ചു സംസാരിക്കുന്നു. എന്തൊരു ശുഷ്ക്കാന്തി.രാത്രിയിൽ തന്നെ ഡെപ്യൂട്ടി കമ്മീഷണർ എത്തുന്നു, അസിസ്റ്റന്റ് കമ്മീഷണർ എത്തുന്നു ഇരയെ കാണുന്നു.  ശാസ്ത്രീയ അന്വേഷണം എന്ന് ഡി.ജി.പി. എന്തൊരു ശുഷ്ക്കാന്തി. ജിഷ്ണുവിന്റെ മരണം നടന്ന മുറി പൂട്ടി താക്കോൽ കൊലപാതകികളെ ഏൽപ്പിച്ച പോലീസ് ആണ് ഇത്. കോളേജ് മുറിയിൽ കണ്ട ചോരക്കറ സാമ്പിൾ എടുക്കാൻ ഒരു മാസം താമസിച്ച പോലീസ് ആണിത്. 

4 മാസം മുൻപ് സെപ്റ്റംബറിൽ സീപോർട്ട് -എയർപോർട്ട് റോഡിൽ വച്ച് അശ്വിനി എന്ന പെൺകുട്ടിയെയും കൂട്ടുകാരനെയും പട്ടാപ്പകൽ ഒരു കാറിൽ വന്ന രണ്ടു പേർ ആക്രമിക്കുകയുംപെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. കേസ് എങ്ങുമെത്തിയിട്ടില്ല.

ഇക്കഴിഞ്ഞ ഡിസംബറിൽ ഒരു വനിതാ പ്രത്ര പ്രവർത്തകയെയും സഹോദരനെയും ഒരു കൂട്ടം ആൾക്കാർ കോഴിക്കോട് വച്ച്  ചോദ്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്തു. പോലീസിൽ പറഞ്ഞിട്ടും ഇത് വരെ ഒന്നും സംഭവിച്ചിട്ടില്ല.


ഇവിടെ നടിയെ ആക്രമിച്ച കേസിൽ രായ്ക്കു രാമാനം മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തു. കാര്യങ്ങൾ വേഗത്തിൽ നടന്നു.വളരെ നല്ലത്. ഇങ്ങിനെ തന്നെ വേണം. ഇനി ശിക്ഷ കൂടി വേഗത്തിൽ നടപ്പാക്കി കിട്ടണം.സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കും എന്ന് മുഖ്യ മന്ത്രി പറഞ്ഞു.അന്വേഷണം ഊർജ്ജിതമാക്കിയെന്നു ഡി.ജി.പി. അന്വേഷണത്തിൽ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കും എന്നും ബെഹ്‌റ.

ഐ.ജി. വിജയനോട്  സംവിധായകൻ ലാൽ ഫോണിൽ സംഭവം പറയുന്നു. ഡെപ്യുട്ടി കമ്മീഷണർ യതീഷ് ചന്ദ്ര, അസിസ്റ്റന്റ് കമ്മീഷണർ എം.ബിനോയ് എന്നിവർ രാത്രി പന്ത്രണ്ടിന് വീട്ടിലെത്തി ഇരയോട് സംസാരിക്കുന്നു.
സംഭവത്തെ കുറിച്ച്  മുഖ്യ മന്ത്രി അടക്കമുള്ളവർ വിളിച്ചിരുന്നു എന്ന് സംവിധായകൻ ലാൽ.

ഇതൊക്കെ വളരെ നല്ല സ്റ്റെപ്പുകൾ. പക്ഷെ ആളും തരവും നോക്കി മാത്രം ആകരുത് നീതി പിണറായി സഖാവേ. രാഷ്ട്രീയക്കാരുടെ താൽപ്പര്യം നോക്കിയാകരുത് നീതി കേരളാ പോലീസെ. 

2017, ഫെബ്രുവരി 14, ചൊവ്വാഴ്ച

വാലന്റൈൻ ഡേ

രാമഭന്ദ്രൻ പിള്ള അൽപ്പം വറീഡ് ആണ്. തന്റെ 'മോറൽ സൈഡ്' കുറച്ചു 'വീക്ക്' ആയി എന്നുള്ള തിരിച്ചറിവ്!  

ഈ വർഷത്തെ വാലന്റൈൻ ഡേ  കാര്യമായി ഒന്നാഘോഷിക്കണം എന്ന് തീരുമാനിച്ചിരിക്കയായിരുന്നു രാമഭന്ദ്രൻ പിള്ള. പിള്ളയുടെ പഠന-കൗമാര-യൗവന കാലത്തൊന്നും  ഈ സാധനം ഇല്ല. കേട്ടിട്ടും ഇല്ല.  ഇപ്പം എവിടെ നോക്കിയാലും വാലന്റൈൻ ഡേ തന്നെ. എല്ലാ അവന്റെയും അവളുമാരുടെയും  f b നോക്കിയാൽ കാണാം. വാട്സ് ആപ്പ് നോക്കിയാൽ ഇത് തന്നെ. ഫെബ്രുവരി മാസം ഒന്നാം തീയതി ആകുമ്പോഴേയ്ക്കും ഈ ഡേയെ കുറിച്ചുള്ള വർത്തമാനം തുടങ്ങും. അങ്ങിനെയാണ് പിള്ളയിൽ ആഗ്രഹം പൊട്ടി മുളയ്ക്കുന്നത്.

എന്നാ തനിക്കും എന്ത് കൊണ്ടായിക്കൂടാ?  അതിനാണ് രണ്ടു വാലന്റയിൻമാരെ കഴിഞ്ഞ വർഷം തന്നെ പിള്ള ഒപ്പിച്ചു വച്ചത്. ബന്ധങ്ങൾ ചാറ്റുകളിൽ പുരോഗമിച്ചു. ഇതാ ഒരു സാമ്പിൾ ചാറ്റ്.


സമയം കണ്ടല്ലോ. അങ്ങിനെ ഏതു സമയവും ചാറ്റ് ഓടിക്കൊണ്ടിരുന്ന സുവർണ കാലം. ഒരു സുപ്രഭാതത്തിൽ ചാറ്റ് നിന്നു.  ഈ  ''ചാറ്റി'' യാതൊരു കാരണവും ഇല്ലാതെ സ്ഥലം കാലിയാക്കി. 

സാരമില്ല. മറ്റൊരു വാലന്റൈനുമായി തുടങ്ങി. അത് തുടർന്നു വന്നപ്പോൾ രാമഭദ്രൻ പിള്ള  ഒരു  ഒരു വാട്സാപ്പ് ഉമ്മ ചോദിച്ചു. അതോടെ അതും അവസാനിച്ചു. ഇപ്പോൾ  ഇടയ്ക്കിടെ അവരുടെ രണ്ടു പേരുടെയും  പ്രൊഫൈൽ പടം നോക്കി  ദീർഘ നിശ്വാസം വിടുന്നത് മാത്രം മിച്ചം.



അടുത്തതായി മറ്റൊരു അറ്റംപ്റ്റ് നടത്തി. മോണിങ് വാക്കിൽ ഒരു വാലന്റൈനെ കണ്ടു പിടിച്ചു. വാലന്റൈൻ ഡേയ്ക്ക്   ഏകദേശം ശരിയാക്കി വച്ചതാ. ആ വാലന്റൈൻ ഒരാഴ്ച മുൻപ് വാക്കിങ്ങിനു  ഒരു  കൂട്ടുകാരിയെ ക്കൂടി കൂട്ടി. അതോടെ  മൂന്നാമത്തെ വാലന്റൈനും കൈവിട്ടു പോയി. 

 അതാണ്  രാമഭദ്രൻ പിള്ള തിരിച്ചറിഞ്ഞത്  2017 വർഷത്തിൽ താൻ അൽപ്പം    'വീക്ക്' ആയി എന്ന്.

ഫൂ ...വാലന്റൈൻ ഡേ! വൃത്തികെട്ട ആചാരങ്ങൾ. സംസ്കാരം ഇല്ലാത്തവർ.

2017, ഫെബ്രുവരി 12, ഞായറാഴ്‌ച

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയുടെ ശക്തിയും വ്യാപ്തിയും പരമ്പരാഗതക്കാരെ വല്ലാതെ അലോസരപ്പെടുത്തുന്നു.വല്ലവന്റെയും കാശ് വാങ്ങി വാർത്ത തമസ്ക്കരിക്കുകയും അവന്റെ കാലു നക്കുകയും ചെയ്യുന്ന മാധ്യമങ്ങൾ. സോഷ്യൽ മീഡിയയുടെ ഇടപെടൽ കൊണ്ട് മാത്രം പലപ്പോഴും അവർക്കു സത്യമായ വാർത്ത നൽകേണ്ടി വരുന്നത് കാണാമല്ലോ. അത് പോലെ പ്രസാധക മുതലാളിമാരുടെ പടിവാതിലിൽ കിടന്ന്  നിലവാരമില്ലാത്ത സ്വന്തം പുസ്തകങ്ങൾ  അച്ചടിപ്പിച്ചു പ്രസിദ്ധീകരിക്കുന്ന എഴുത്തുകാർ. അവരുടെ ദ്വേഷ്യവും അസഹിഷ്ണുതയുമാണ് സന്തോഷ് ഏച്ചിക്കാനം എന്ന എഴുത്തുകാരന്റെ പൊട്ടിത്തെറിയിൽ പ്രകടമാകുന്നത്. 





ഇവിടെ  രണ്ടാണ് പ്രശ്നം. ഒന്ന് കൂടുതൽ ആളുകൾ സോഷ്യൽ മീഡിയയിലൂടെ എഴുതുന്നു. അത് പ്രമാണിമാരുടെ  കുത്തകയെ തകർക്കുന്നു.''ആത്മ രതിയുടെ ഇടമാണത്രെ സോഷ്യൽ മീഡിയ''. അങ്ങിനെയെങ്കിൽ പുസ്തകം എന്താണ് ഏച്ചിക്കാനം? 

രണ്ട്, വിമർശനങ്ങൾക്കു സോഷ്യൽ മീഡിയ വലിയൊരു വേദി നൽകുന്നു.   ''ഏതു മണ്ടനും വന്നു അഭിപ്രായം പറയാം  മലമൂത്ര വിസർജ്ജനം നടത്താം'' .  കാര്യം മനസ്സിലായല്ലോ. വിമർശനം സഹിക്കാൻ കഴിയുന്നില്ല അയാൾക്ക്.  ബഷീറിന്റെയും  തകഴിയുടെയും മറ്റും രചനകൾ ഇന്നും കാലത്തെ അതിജീവിച്ചു  നിൽക്കുന്നത് എന്ത് കൊണ്ടാണ് എന്ന് ഒന്ന് ആലോചിക്കൂ സന്തോഷേ. പിന്നെ മാലിന്യത്തിന്റെ ദുർഗ്ഗന്ധം സഹിക്ക വയ്യാതെ വായനക്കാർ കാർക്കിച്ചു തുപ്പുന്നുണ്ടാകാം. അതിനു ഉത്തരവാദികൾ  മാലിന്യം നിക്ഷേപിച്ചവർ തന്നെയാണ്.

2017, ഫെബ്രുവരി 9, വ്യാഴാഴ്‌ച

സമരാവസാനം

ലോ അക്കാദമി സമരം 29 ദിവസങ്ങൾക്കു ശേഷം അങ്ങിനെഅവസാനിച്ചു. "പിടിച്ചു ഞാനവനെന്നെ കെട്ടി" എന്നൊരു പറച്ചിലുണ്ടല്ലോ. അത് പോലെയായി എശഫൈ. അന്ന് വന്ന പോലെ ഒരു വരവായിരുന്നു. ചർച്ച ചെയ്ത മുറിയിൽ നിന്നും ആദ്യം ചാടിയിറങ്ങി ചാനലുകാരോട് എശഫൈ നേതാവ് വീരവാദം അടിക്കുന്നത് കണ്ടു. " അന്ന് എശഫൈക്കു നാരായണൻ നായർ കൊടുത്ത കീറ കടലാസ്സിൽ എഴുതിയതിലപ്പുറം ഒന്നും സംഭവിച്ചിട്ടില്ല''. പാവം പയ്യൻ.


അന്ന് എഴുതിയതാണ് ഇന്നത്തെയും കരാർ എങ്കിൽ എശഫൈ എന്തിനു അതിൽ ഒപ്പു വച്ചു? ദിവസങ്ങൾക്കു മുൻപ് ഒത്തു തീർപ്പാക്കി അവർ സമരം പിൻവലിച്ചതല്ലേ? വീണ്ടുമൊരു ഒത്തു തീർപ്പിനു എന്ത് പ്രസക്തി? പിന്നെ എന്തിനു പോയി കുട്ടി സഖാക്കളെ?

ഈ ഒത്തു തീർപ്പിൽ സി.പി.ഐ. ആണ് കളിച്ചത്, നേടിയതും. ഗത്യന്തരമില്ലാതെ പിണറായിക്ക് സി.പി.ഐ യുടെ സഹായം തേടേണ്ടി വന്നു. അത് അവർ മുതലെടുത്തു സമരം ഒത്തു തീർപ്പാക്കി. ഇനി ലോ അക്കാദമിയുടെ ഭൂമി തിരിച്ചു പിടിക്കൽ ഒക്കെ നടക്കും.

ഇവിടെ ഏറ്റവും നഗ്നരാക്കപ്പെട്ടത് എസ്എഫ്ഐ എന്ന സംഘടന ആണ്. കൂടെ സി.പി.എമും. വിദ്യാർത്ഥികളെ ഒറ്റു കൊടുത്തു എന്ന സത്യം അവരെ വേട്ടയാടിക്കൊണ്ടരിക്കും.


2017, ഫെബ്രുവരി 5, ഞായറാഴ്‌ച

സ്വാശ്രയ കോളേജുകൾ

ലോ അക്കാദമിയുടെ പ്രശ്നം അത് തുടങ്ങിയ കാലം മുതൽ ഉണ്ട്. 1966 ൽ കേരളത്തിലെ കുറെ പ്രമുഖ അഭിഭാഷകരുടെ പേര് കമ്മിറ്റികളിൽ കാണിച്ചു ഒരു സൊസൈറ്റി ആയി രെജിസ്റ്റർ ചെയ്തു സർക്കാരിൽ നിന്നും 12 ഏക്കർ സ്ഥലം പാട്ടത്തിനു വാങ്ങി 1968 ൽ തുടങ്ങിയ കോളേജ് കാലക്രമേണ നാരായണൻ നായരുടെ സ്വന്തം സ്ഥാപനവും സ്വത്തും ആയി മാറുകയായിരുന്നു.

അന്നേ തരികിട പരിപാടി തുടങ്ങി. സാധാരണ കുട്ടികൾക്ക്

 ആദ്യം LLB കൊടുക്കില്ല. ഒരു വർഷം നിലവിൽ ഇല്ലാത്ത ഏതെങ്കിലും ഒരു ഡിപ്ലോമ കൊടുക്കും. ചേർന്ന് കഴിയുമ്പോൾ അത് ഫേക്ക് ഡിപ്ലോമ ആണെന്ന് മനസ്സിലാക്കി ആ പാവം കുട്ടി പോകും. ആ ഫീസ് മുഴുവൻ ലാഭം. തുടങ്ങിയ അന്ന് മുതൽ തുടങ്ങിയതാണ് ബിൽഡിങ് ഫണ്ട് പിരിവ്. എല്ലാ കുട്ടികൾക്കും വലിയ തുകയ്ക്കുള്ള കൂപ്പൺ കൊടുക്കും. കൂപ്പൺ വിൽക്കുക അല്ലെങ്കിൽ സ്വയം പണം കൊടുക്കുക. അങ്ങിനെ തട്ടിപ്പു തുടർന്നു.

രാഷ്ട്രീയകാർക്കും അവരുടെ ശിങ്കിടികൾക്കും കക്ഷി ഭേദമന്യേ മാർക്ക് ഒന്നും നോക്കാതെ അഡ്മിഷൻ കൊടുത്തു. അവരെ പാസ്സാക്കി ഡിഗ്രിയും കൊടുത്തു. LLB എന്ന് വാല് വച്ച 99 ശതമാനം രാഷ്ട്രീയക്കാരും ഇങ്ങിനെ ഓസിനു LLB ഡിഗ്രി കിട്ടിയവരാണ്. മാർക്സിസ്റ്റ് പാർട്ടിയുടെ നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരനാണ് നാരായണൻ നായർ. അത് കൊണ്ട് ഇടതു മന്ത്രി സഭയിൽ നിന്നും ആനുകൂല്യങ്ങൾ എല്ലാം കിട്ടി. കോൺഗ്രസ്സ് മന്ത്രി സഭകളും കുറെ കൊടുത്തു. കാരണം അവരുടെ സില്ബന്ധികൾക്കും ഡിഗ്രി കൊടുത്തല്ലോ. പിന്നെ കുറെ സർക്കാർ ഉദ്യോഗസ്ഥരാണ്. അവർക്കും സായാഹ്‌ന ക്ലാസിൽ അഡ്മിഷൻ കൊടുത്തു. മൂന്നു വർഷം കഴിയുന്ന മുറയ്ക്ക് ഡിഗ്രിയും ദാനം ചെയ്തു. അതാണ് ഈ സ്ഥാപനത്തിനെതിരെ യാതൊരു പരാതികളും പുറത്തു വരാഞ്ഞത്.

മറ്റു സ്വാശ്രയ കോളേജ് പ്രശ്ങ്ങൾ പൊങ്ങി വന്നപ്പോൾ ഇതും ആകസ്മികമായി വന്നു എന്നെ ഉള്ളൂ.  ഇത് ലോ അക്കാദമിയിൽ മാത്രം ഒതുങ്ങി പ്പോകേണ്ട  വിഷയമല്ല. കേരളത്തിലെ എല്ലാ സ്വാശ്രയ കോളേജുകളും ഇത്തരം താന്തോന്നിത്തരം കാണിക്കുന്നുണ്ട്. പക്ഷെ ചോദ്യം ചെയ്യാൻ വിദ്യാർത്ഥികൾ തയ്യാറാകാത്തതു പേടി കൊണ്ടാണ്. ഇന്റേണൽ മാർക്ക്, അറ്റൻഡൻസ് തുടങ്ങിയുള്ള ആയുധങ്ങൾ കൊണ്ട് മാനേജ്‌മെന്റ് വിദ്യാർത്ഥികളെ നിശ്ശബ്ദരാക്കും.

തൃശൂർ നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിൽ ജിഷ്ണു പ്രണോയ് എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. അത് ആത്മഹത്യ അല്ല  കൊലപാതകം ആണെന്നും മാനേജമെന്റിന്റെ ഭീകരതയുടെ രക്തസാക്ഷി ആണ് ജിഷ്ണു എന്നും അവിടത്തെ ഓരോ വിദ്യാർത്ഥിയും പറയുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും കള്ളക്കളി നടന്നു എന്നും വ്യക്തമാക്കുന്നു.  ഇത്രയേറെ വിദ്യാർഥികൾ മൊഴി കൊടുത്തിട്ടും ആ കോളേജ് മാനേജ്‌മെന്റിനെതിരെ പ്രക്ഷോഭം നടത്താൻ  എന്ത് കൊണ്ട് തയ്യാറാകുന്നില്ല?

കോട്ടയത്തെ ടോംസ് എഞ്ചിനീറിങ് കോളേജ് ആകട്ടെ അഫിലിയേഷൻ പോലുമില്ലാതെ ആണ് പ്രവർത്തിക്കുന്നത്. എന്നിട്ടും ഉന്നത തലങ്ങളിലുള്ള ഉടമകളുടെയും പള്ളിയുടെയും സ്വാധീനം കൊണ്ട് അത് തേഞ്ഞു മാഞ്ഞു പോകുന്നു. ഉമ്മൻ ചാണ്ടിയുമായുള്ള ബന്ധം വരെ പുറത്തു വന്നു. 



ഡി.സി. ബുക്സിന്റെ വാഗമണിലെ കോളേജിൽ പ്രശ്നങ്ങൾ ഉണ്ടെന്നു വിദ്യാർഥികൾ പറയുന്നു. അങ്ങിനെ എല്ലാ സ്വാശ്രയ കോളേജുകളും വിദ്യാർത്ഥികളെ ചൂഷണം ചെയ്യുകയാണ്. മാനേജ്‌മെന്റിന്റെ രാഷ്ട്രീയ സ്വാധീനം, പണക്കൊഴുപ്പ് ഇതൊക്കെ അവർക്കെതിരെ നടപടികൾ ഇല്ലാതാക്കുന്നു. എല്ലാം ശരിയാക്കും എന്ന് പറഞ്ഞു വന്ന ഇടതു സർക്കാർ ഒന്നും ശരിയാക്കാൻ കഴിയാതെ പിന്നോക്കം പോകുന്നു.