2014, ഒക്‌ടോബർ 1, ബുധനാഴ്‌ച

സ്വച്ഛ ഭാരതം

ഒക്ടോബർ 2 ഗാന്ധി ജയന്തി. അലക്കിത്തേച്ചു ഭദ്രമായി അലമാരിയിൽ മടക്കി വച്ചിരിയ്ക്കുന്ന ഗാന്ധി ത്തൊപ്പി കോണ്‍ഗ്രസ്സുകാർ പുറത്തെടുക്കുന്ന വർഷത്തിലെ രണ്ടു ദിവസങ്ങളിൽ ഒന്ന്. മറ്റൊന്ന് ഗാന്ധിയുടെ ചരമ ദിനമായ ജനുവരി 30 നും. ഗാന്ധി ജയന്തി ദിവസം ചുളിവു മാറാത്ത ഖാദർ വസ്ത്രങ്ങളും ഗാന്ധി തൊപ്പിയും ധരിച്ച്  കുറെ നേതാക്കൾ   കോണ്‍ഗ്രസ് ഓഫീസിൽ കൂടി ശുചിത്വത്തെ കുറിച്ച് കുറെ പ്രഖ്യാപനങ്ങൾ നടത്തി പിരിഞ്ഞു പോകുന്ന കാഴ്ചയാണ് നമ്മൾ വർഷങ്ങളായി കണ്ടു കൊണ്ടിരിയ്ക്കുന്നത്. ഡൽഹിയിൽ ആണെങ്കിൽ പ്രധാന മന്ത്രിയും മറ്റും  രാജ് ഘട്ടിൽ ഗാന്ധി സമാധിയിൽ പുഷ്പാർച്ചന നടത്തും.  ഗാന്ധിയുടെ പിൻ തലമുറ എന്ന് സാധാരണ  ജനങ്ങളിൽ എന്നും  തെറ്റിദ്ധാരണ  ഉണ്ടാക്കുന്ന ഗാന്ധി പേരുകാരനായ രാഹുൽ ഗാന്ധി എന്ന കോണ്‍ഗ്രസ്സ് വൈസ്  പ്രസിഡന്റ്  ആകട്ടെ കഴിഞ്ഞ വർഷം ഗാന്ധി ജയന്തിയിൽ രാജ് ഘാട്ടിൽ പോകാതെ ഒഴിഞ്ഞു മാറുകയും ചെയ്തു. കേരളത്തിൽ കെ.പി.സി.സി. ആസ്ഥാനത്ത് കത്തിച്ചു വച്ച നില വിളക്കിനു മുൻപിൽ വച്ച മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് മുൻപിൽ കുറെ നേരം ഇരുന്നതിനു ശേഷം പത്ര പ്രതിനിധികൾക്കായി മുഖ്യ മന്ത്രിയുടെയും  കെ.പി.സി.സി.  പ്രസിഡണ്ടിന്റെയും  വക ഓരോ  പ്രസ്താവനകളും നൽകി ഉച്ചയ്ക്ക്    വീ ട്ടിൽ പോയി എല്ലാവരും വിഭവ സമൃദ്ധമായ ഭക്ഷണം കഴിയ്ക്കും. മഹാത്മാ ഗാന്ധി ലാളിത്യത്തിന്റെയും വക്താവ് ആയിരുന്നതു കൊണ്ട് ഭക്ഷണത്തിലൂടെ  അതും ആഘോഷിക്കണമല്ലോ. പിന്നെ സർക്കാർ ശമ്പളം പറ്റുന്ന തൂപ്പ് ജോലിക്കാർ മന്ത്രി മന്ദിരങ്ങളും കോണ്‍ഗ്രസ് ഓഫീസും വൃത്തിയാക്കി കൊടുക്കുന്നതിനാൽ  വൃത്തിയാക്കലും ആയി. മുസ്ലിം ലീഗിന് ഗാന്ധി ജയന്തി ആഘോഷം ഇല്ലാത്തത് കൊണ്ട് ഏതായാലും നിലവിളക്ക് കത്തിച്ചു വയ്ക്കുന്ന പതിവ് കോണ്‍ഗ്രസ്സ്കാർ ഇന്നും തുടരുന്നു.

ഇത്തവണത്തെ ഗാന്ധി ജയന്തി ഇതിൽ നിന്ന് തികച്ചും വ്യത്യസ്ഥമാണ്. അതിനു വളരെ പ്രത്യേകതകൾ ഉണ്ട്.ചരിത്രത്തിൽ ആദ്യമായി ഒരു പ്രധാനമന്ത്രി ഭാരതം  സ്വച്ഛവും വൃത്തിയും ആക്കാൻ ആഹ്വാനം ചെയ്തു കൊണ്ട് സ്വയം അതിനായി ഇറങ്ങുകയാണ്.  വെറും പ്രഖ്യാപനവും ആഹ്വാനവും അല്ല അത് . പ്രധാന മന്ത്രി നരേന്ദ്ര മോദി   സ്വയം ഒരു ചൂലും ആയി ശുചിയാക്കൾ  യജ്ഞത്തിൽ പങ്കു ചേരുകയും നേതൃത്വം നൽകുകയും ആണ്.

"സ്വച്ഛ ഭാരത്‌ മിഷൻ" എന്ന ബൃഹത്തായ പദ്ധതിയാണ് ഈ ഗാന്ധി ജയന്തി ദിനത്തിൽ സമാരംഭിയ്ക്കുന്നത്.   സ്വച്ഛ നിർമല ഭാരത ത്തിനു വേണ്ടിയുള്ള അതി വിപുലമായ ബഹുജന പ്രസ്ഥാനം. ശുചിത്വം എന്നത് ഗാന്ധിജിയ്ക്ക് ഏറ്റവും പ്രീയപ്പെട്ടതായിരുന്നു. 2019 ൽ ഗാന്ധിജിയുടെ 150 ആം ജയന്തി ആഘോഷിയ്ക്കുന്ന വേളയിൽ അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും വലിയ ഉപഹാരം ആയിരിയ്ക്കും നിർമല ഭാരതം. വീടും, ജോലിസ്ഥലവും, ചുറ്റുപാടും ഗ്രാമവും നഗരവും എല്ലാം ശുചി ആക്കണം എന്നാണ്  മോദി  ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.

സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ തന്നെ ശ്രീ മോദി ഇക്കാര്യം പറഞ്ഞിരുന്നു.
ഒക്ടോബർ 2 ന്എല്ലാ സർക്കാർ ഉദ്യോഗസ്ഥരും ഓഫീസുകളിൽ ഹാജരാകണം എന്നും ഓഫീസും പരിസരവും ശുചി ആക്കുന്നതിനോടൊപ്പം "ശുചിത്വ പ്രതിജ്ഞ" എടുക്കുകയും വേണം എന്നും നിർദ്ദേശം ഉണ്ട്. അങ്ങിനെ ജന പങ്കാളിത്തത്തോടെ ഈ വിപുലമായ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിയ്ക്കുന്നത്‌. അതിന് എല്ലാ സംസ്ഥാന സർക്കാരുകളുടെയും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും എല്ലാവരുടെയും സഹകരണം വേണമെന്ന് എല്ലാവർക്കുമറിയാം.

എന്തിനും ഏതിനും സമ്മേളങ്ങൾ നടത്തുക എന്നതാണ് കേരള സർക്കാർ ചെയ്യുന്ന ഒരേ ഒരു കാര്യം.  പണം ഉണ്ടാക്കാൻ പറ്റുന്നിടത്തൊക്കെ അത് ചെയ്യുന്നുണ്ട് , അത് വേറെ കാര്യം. എന്നത്തേയും  പോലെ  ഗാന്ധി ജയന്തി ദിനത്തിൽ ഒരു വലിയ മഹാ സമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്. മുഖ്യ മന്ത്രിയും മൂന്നു മന്ത്രിമാരും എം.പി.യും എം.എൽഎ.യും പിന്നെ പ്രോട്ടോക്കോൾ അനുസരിച്ചുള്ള പഞ്ചായത്ത് അംഗങ്ങളും എല്ലാവരും പങ്കെടുക്കുന്നുണ്ട്.  ആഹ്വാനങ്ങളുടെ ഒരു പ്രളയം ആയിരിയ്ക്കും അവിടെ ഉണ്ടാകാൻ പോകുന്നത്. ഓരോ പ്രാസംഗികകരുടെയും  വക ഉദ്ബോധനങ്ങളും ആഹ്വാനങ്ങളും കൊണ്ട് കേൾവിക്കാർ പൊറുതിമുട്ടും. നിർബ്ബന്ധിതരായ പാവം സ്കൂൾ കുട്ടികളും സർക്കാർ ഉദ്യോഗസ്ഥരും  പിന്നെ ചിലപ്പോൾ വാടക സദസ്യരും  മാത്രം ആയിരിക്കും കേൾവിക്കാർ. അവർക്ക് എണീറ്റ്‌ പോകാനും പറ്റില്ലല്ലോ.

ഈ പ്രസ്താവനകളും ഉദ്ബോധനങ്ങളും അല്ലാതെ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാൻ ഈ സർക്കാർ തയ്യാറല്ല എന്നത് അവരുടെ ഇത് വരെയുള്ള പ്രവൃത്തികളിൽനിന്നും വ്യക്തമാണ്. വ്യക്തി  ശുചിത്വം അവരുടെ അജണ്ടയിൽ ഇല്ല.  എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി മാനദണ്ഡങ്ങളും ലംഘിച്ചു പുതിയ സ്കൂളുകൾ അനുവദിച്ച സർക്കാർ നിലവിലുള്ള സ്കൂളുകളിലെ മൂത്രപ്പുരകളെ പറ്റി ഒന്ന് ചിന്തിച്ചോ? ഉമ്മൻ ചാണ്ടി തന്നെ പ്രഖ്യാപിച്ച കണക്കു പ്രകാരം 196 സർക്കാർ സ്കൂളുകളിൽ മൂത്രപ്പുര  ഇല്ല. സർവ ശിക്ഷാ അഭയാൻ കേന്ദ്ര സർക്കാരിന് കൊടുത്ത കണക്ക് എൽ. പി. യും യു. പി.യും കൂടി 216 സ്കൂൾ  എന്നാണു. അത് പോലെ 1011 എയിഡഡ സ്കൂളുകൾ മൂത്രപ്പുര ഇല്ലാത്തവയാണ്‌. അടുത്ത വർഷം ഇതിനെതിരെ നടപടി എടുക്കും എന്ന് പറയുന്നു. അത് വരെ പെണ്‍ കുട്ടികൾ ഉൾപ്പടെയുള്ളവർ എന്ത് ചെയ്യും? ഇത്രയും ഗുരുതരമായ പ്രശ്നം വരെ ലാഘവ മനോഭാവത്തോടെയാണ് ഇവർഎടുക്കുന്നത് എന്നതിന് തെളിവാണല്ലോ ഇത്.  ചവർ, മാലിന്യ സംസ്കരണത്തിൽ ഒരു താൽപ്പര്യവും ഈ സർക്കാർ എടുക്കുന്നില്ല. നാട് മുഴുവൻ മാലിന്യം കൂടിക്കിടന്ന് ഈച്ചയും മറ്റും പെരുകി നാട് രോഗത്തിന്റെ ഭീഷണിയിൽ ആണ്. പല നഗരങ്ങളിലും ഡെങ്കിയും എലിപ്പനി, കുരങ്ങു പനി , എബോള എന്നീ മാരക രോഗങ്ങൾ   പടർന്നു പിടിയ്ക്കുകയാണ്. ദൈവത്തിന്റെ കരുണ ഒന്ന് കൊണ്ട് മാത്രമാണ് ജനം രക്ഷപ്പെടുന്നത്.  തിരുവനന്തപുരത്ത് മാലിന്യ സംസ്കരണ പ്ലാൻറ് അടച്ചു പൂട്ടിയിട്ട് 2 വർഷം ആകുന്നു. പകരം ഒരു സംവിധാനം  സർക്കാർ ഉണ്ടാക്കിയില്ല.  ഈ രണ്ടു വർഷമായി തിരുവനന്തപുരത്ത്  കുന്നു കൂടിയ 2 ലക്ഷം ടണ്‍ മാലിന്യം എന്ത് ചെയ്തു എന്ന് ഈ സർക്കാർ നോക്കിയോ?  കുറെയേറെ കത്തിച്ചു. ബാക്കി നഗരത്തിൽ തന്നെ കുന്നു കൂടി അഴുകി കൊണ്ടിരിയ്ക്കുന്നു. കത്തിക്കുമ്പോഴുള്ള പുക ശ്വസിച്ചാൽ അസുഖം വരുമെന്ന് പരസ്യത്തിൽ സർക്കാർ തന്നെ പറയുന്നുണ്ട്.  ഒരു ദിവസം 230 ടണ്‍ എന്ന കണക്കിൽ  മാലിന്യം ക്ലിഫ് ഹൌസ് സ്ഥിതി ചെയ്യുന്ന നഗരത്തിൽ  ഉണ്ടായിക്കൊണ്ടിരിയ്ക്കുന്നു. കേരളം മുഴുവൻ ഇതാണ് സ്ഥിതി. ഇങ്ങിനെ ഓരോ മേഖലയിലും എല്ലാത്തരത്തിലും ഉള്ള  മാലിന്യം കുന്നു കൂടിക്കൊണ്ടേ ഇരിയ്ക്കുന്നു.

പ്ലാസ്റ്റിക്കിന്റെ ഉപയോഗ ബോധവൽക്കരണത്തിനായി ഒരു സമ്മേളനത്തിലും ഗാന്ധി ജയന്തി ദിനത്തിൽ മുഖ്യ മന്ത്രി പങ്കെടുക്കുന്നു. അതും വലിയ ആഹ്വാനങ്ങളിൽ അവസാനിയ്ക്കും. റോഡരുകിൽ മുഴുവൻ മുഖ്യ മന്ത്രിയുടെയും മന്ത്രിമാരുടെയും പടു കൂറ്റൻ ഫ്ലെക്സ് ബോർഡുകൾ ആണ്. അതൊന്നു ഒഴിവാക്കാൻ എന്തേ ഒന്നും ചെയ്യാത്തത്? ഈ ആഹ്വാനങ്ങൾ ഒഴിവാക്കി പ്ലാസ്റ്റിക്കിനു നിയന്ത്രണം കൊണ്ട് വരാത്തത് എന്ത് കൊണ്ടാണ്?അത് പ്ലാസ്റ്റിക് നിർമാണകമ്പനികളെയും കച്ചവടക്കാരെയും  വെറുപ്പിയ്ക്കും എന്നറിയാവുന്നതുകൊണ്ട്. അങ്ങിനെ നോക്കുമ്പോൾ "ശുചിത്വം" എന്നത് കേരളത്തിലെ ഭരണാധികാരികൾക്കും കോണ്‍ഗ്രസ്സ്കാർക്കും ഗാന്ധി ജയന്തി ദിനത്തിൽ പ്രഖ്യാപനം നടത്താനും, ഉദ്ബോധനവും ആഹ്വാനവും നടത്താനും ഉള്ള ഒരു വാക്ക് മാത്രമാണ്. ശുചിത്വം കൊണ്ടുവരാൻ വ്യക്തമായ പദ്ധതികൾആസൂത്രണം ചെയ്യുകയാണ് ആദ്യം വേണ്ടത്. "സ്വച്ഛ ഭാരത്‌ മിഷൻ" മോദി വിഭാവനം ചെയ്ത വലിയ ഒരു പദ്ധതിയാണ്. ആവശ്യത്തിന്  പണവും  ഉണ്ട്. നമ്മുടെ ട്രെഷറി ആക്രി സാധനങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലം ആയി ഉപയോഗിയ്ക്കാവുന്ന സ്ഥിതി ആക്കിയല്ലോ ഇത്രയും നാളത്തെ ഭരണം കൊണ്ട്.സ്വച്ഛ കേരളത്തിന്‌ വേണ്ടി എന്താണ് ചെയ്യാൻ പോകുന്നത് എന്ന് വിദഗ്ദ്ധരുമായി ആലോചിച്ച് തീരുമാനിയ്ക്കുക. ആവശ്യമുള്ള  പണം കേന്ദ്രത്തിൽ നിന്നും കണ്ടെത്താം. അതിന്  വേണ്ടത് ആർജവം ആണ്വേണ്ടത്. ദേശ സ്നേഹവും. കാടും മേടും മലയും വെട്ടിത്തെളിച്ച്, കായലും പുഴയും നികത്തി നാടിനെ പരിസ്ഥിതിയെ നശിപ്പിച്ച്  മരുഭൂമി പോലെ " ക്ലീൻ" ആക്കുന്ന 'ക്ലീനിംഗ്' അല്ല നമുക്ക് വേണ്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ