മെഡിക്കൽ പി.ജി. യ്ക്ക് 14 ലക്ഷം ഫീസ് അംഗീകരിച്ച പിണറായി സർക്കാർ സാധാരണ വിദ്യാർത്ഥികളോട് ഒരു മഹാ പാപം ആണ് ചെയ്തത്. കഴിഞ്ഞ വർഷത്തെ ഫീസ് ആയ ഏഴര ലക്ഷം രൂപയിൽ നിന്നാണ് ഒറ്റയടിയ്ക്കു 14 ലക്ഷം ആക്കിയത്. മാനേജമെന്റുകൾ ആവശ്യപ്പെട്ട തുക അതെ പടി സ്വീകരിക്കുകയായിരുന്നു സർക്കാർ. ഇത്രയും ലക്ഷങ്ങൾ മുടക്കി പാവപ്പെട്ടവർ, സാധാരണക്കാർ എങ്ങിനെ പഠിക്കും എന്ന് സർക്കാർ ചിന്തിച്ചതേ ഇല്ല. എന്തിനാണ് ഇത്രയും ഫീസ് പി.ജി. ക്കു വാങ്ങുന്നത്? മുസ്ലിം -ക്രിസ്ത്യൻ മാനേജ്‌മെന്റ് പ്രതിനിധികൾ ചാനലിൽ ഘോര ഘോരം വാദിക്കുന്നത് കണ്ടു. ഈ വിദ്യാർത്ഥികൾക്ക് വേണ്ടി MRI തുടങ്ങിയ വിലയേറിയ ഉപകരണങ്ങൾ വേണമെന്നും പ്രൊഫസ്സർ തുടങ്ങിയ അധ്യാപകർ വേണമെന്നും അതിനു വലിയ ചിലവാകുമെന്നും,പിന്നെ സ്റ്റൈപ്പൻഡ് കൊടുക്കുന്നു എന്നും.
വിദ്യാർത്ഥികൾ എന്ന് പറയുന്നെങ്കിലും പി.ജി. പഠിക്കുന്നവർ MBBS കഴിഞ്ഞ full fledged ഡോക്ടർ മാർ ആണ്. പത്താം ക്ലാസ്സിലെന്ന പോലെ അല്ല പി.ജി.പഠനം. അവർ ജോലി ചെയ്തുആണ് പഠിക്കുന്നത്. അതിന് മാർഗ നിർദ്ദേശം നൽകുകയും സഹായിക്കുകയും ആണ് അധ്യാപകർ ചെയ്യുന്നത്. ഈ അധ്യാപകർ ഡോക്ടർമാർ ആണ്. ക്ലാസ്സു മുറികളിലെ വെറും പഠിപ്പിക്കൽ അല്ല അവർ ചെയ്യുന്നത്. ആ ആശുപതിയിൽ ജോലി ചെയ്യുകയാണ്. രോഗികളെ പരിശോധിക്കുന്നു, ഓപ്പറേഷൻ നടത്തുന്നു അങ്ങിനെ എല്ലാം ചെയ്യുന്നു ഈ അധ്യാപക ഡോക്ടർമാർ. അതിന്റെ പണം രോഗികളിൽ നിന്നും മെഡിക്കൽ കോളേജുകാർ വാങ്ങുന്നു. അപ്പോൾ അധ്യാപകർക്ക് ശമ്പളം വിദ്യാർത്ഥികളുടെ ഫീസിൽ നിന്നും കണ്ടെത്തണം എന്ന് പറയുന്നത് കള്ളമാണ്. ഇനി ഉപകരണങ്ങൾ. അത് പി.ജി.ക്കാരെ പഠിപ്പിക്കാൻ വേണ്ടി മാത്രമല്ല. അത് രോഗികൾക്ക് ഉപയോഗിച്ച് കാശ് വാങ്ങുന്നു. അതും വിദ്യാർത്ഥികളുടെ ഫീസിൽ നിന്നും വേണമെന്ന് പറയുന്നത് തട്ടിപ്പാണ്. പി.ജി. വിദ്യാർത്ഥികളുടെ സേവനം ആശുപത്രി ഉപയോഗിക്കുന്നു. അവരെ '' full time residents'' എന്നാണ് MCI regulation -2000 (ക്ലാസ് 13.2) പറയുന്നത്. O P തുടങ്ങിയ എല്ലാ ജോലികളും അവരെ കൊണ്ട് ചെയ്യിക്കുന്നു. അതിലൂടെ ആശുപത്രിക്കു കിട്ടുന്ന പണത്തിന്റെ വളരെ ചെറിയ ഒരംശം ആണ് സ്റ്റൈപ്പൻഡ് എന്ന് പറഞ്ഞു കൊടുക്കുന്നത്. അത് കൊണ്ട് മാനേജ്‌മെന്റുകളുടെ പണമുണ്ടാക്കാനുള്ള വാദങ്ങൾ അംഗീകരിച്ചു കൊണ്ട് എന്തിനാണ് സർക്കാർ ഫീസ് കൂട്ടുന്നത്? ഇതിൽ കോഴയുടെ മണമാണ് ഉയരുന്നത്. കോടികളുടെ കോഴ.

