2012, ജൂൺ 20, ബുധനാഴ്‌ച

GM Rice-വിത്തു കാള

ജനിതക മാറ്റം വരുത്തിയ നെല്ല് കേരളത്തില്‍ കൃഷി ചെയ്യാനായി ഒരു ആഗോള വിത്ത് കാള രംഗ പ്രവേശനം ചെയ്തിരിക്കുന്നു. മോന്സാന്റോ പോലെ ഭീകരന്‍ ആയ ജര്‍മന്‍ കമ്പനി ബെയര്‍ ബയോ സയന്‍സ് ആണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു മുന്നില്‍ കൃഷിക്കായി അനുമതി തേടിയിരിക്കുന്നത്. വഴുതന പരുത്തി എന്നീ ജി.എം. വിളകള്‍ കൊണ്ടു ഭാരതത്തില്‍ നാശം വിതച്ചതിന് ശേഷമാണ്  ജി.എം. നെല്ലുമായി വരുന്നത്. 

വിത്ത് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്ത ഈ ഇനങ്ങളുടെ ഓരോ കൃഷിക്കും ശേഷം കര്‍ഷകര്‍ കുത്തകക്കാര്‍ ആയ ഈ വിത്ത് കാളകളുടെ കയ്യില്‍ നിന്നും അവര്‍ പറയുന്ന പണം കൊടുത്തു വിത്ത് വാങ്ങണം. (250 ഗ്രാം ബി.ടി. കോട്ടന്‍ വിത്തിന് വില 1700 രൂപ!). കൂടാതെ ജനിതക വൈവിധ്യമുള്ള, നമ്മുടെ നാട്ടിന് അനുയോജ്യം ആയ നാടന്‍ വിത്തുകള്‍ കൊണ്ടുള്ള കൃഷിക്ക് പകരം ഒരിനം വിത്ത് കൊണ്ടുള്ള വിനാശകരവും അപകടകരവും ആയ കൃഷി ആണ് ഈ ജി.എം. വിത്തുകളിലൂടെ നടത്തുന്നത്. ഒരിനം വിത്ത് കൊണ്ട് രാജ്യം ആകെ ഉരുളക്കിഴങ്ങ് കൃഷി നടത്തിയ അയര്‍ലണ്ടില്‍ ഒരു ഫംഗസ്  ആക്രമണം കൊണ്ടു മൊത്തം കൃഷിയും നശിച്ചത് ഇതിനു ഉദാഹരണം ആണ്.


1,10,000  ഇനം നെല്ല് ഉണ്ടായിരുന്ന ഭാരതത്തില്‍ ഇന്നത്‌ പതിനായിരത്തില്‍ താഴെ ആയിരിക്കുന്നു. കേരളത്തില്‍ ഉണ്ടായിരുന്ന 4000 വിത്തിനങ്ങള്‍ ഇന്ന് 400 ആയി ചുരുങ്ങിയിരിക്കുന്നു. ജനിതക വൈവിധ്യം ഉള്ള, രോഗ പ്രതിരോധ ശേഷി ഉള്ള, നാടിനു അനുയോജ്യമായ പരമ്പരാഗത നാടന്‍ വിത്തിനങ്ങള്‍ നാശത്തിന്റെ വക്കിലാണ്. ജനിതക മാറ്റം വരുത്തിയ നെല്‍ വിത്തിന്റെ വരവോടെ നാടിന്റെ ജൈവ വൈവിധ്യം എന്നന്നേക്കും ആയി അസ്തമിക്കും. 


നമ്മുടെ മണ്ണ് ഫല ഭൂയിഷ്ടം ആന്നു. ആയിരക്കണക്കിന് ബാക്ടീരിയകള്‍ അനുയോജ്യമായ കാലാവസ്ഥയില്‍ മണ്ണ് സമ്പുഷ്ടമാക്കുന്നു. വിളകള്‍ക്ക് ആവശ്യമായ ഭക്ഷണം സ്വയം പാകം ചെയ്യുന്നതാണ് നമ്മുടെ മണ്ണ്. നാടന്‍ വിത്തിനങ്ങള്‍ രാസ  വള  പ്രയോഗം ഇല്ലാതെ തന്നെ നല്ല വിളവു തരുന്ന മണ്ണാണിത്. ഈ മണ്ണ് നശിപ്പിച്ചു  യുറോപ്പിലെയും അമേരിക്കയിലെയും പോലത്തെ ജീവനില്ലാത്ത  മണ്ണാക്കി നമ്മുടെ നാടിനെ നശിപ്പിക്കാനാണ് ബെയര്‍ എന്നാ വിത്ത് കാള വരുന്നത്.  അവരെ ഈ മണ്ണില്‍ ഇറങ്ങാന്‍ അനുവദിക്കരുത്. സര്‍വ ശക്തിയും എടുത്തു നമ്മള്‍ക്ക് പോരാടാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ