2012, നവംബർ 7, ബുധനാഴ്‌ച

Draconian Act

വ്യവസായ  സ്ഥാപനങ്ങള്‍ക്കെതിരെ ഉള്ള പ്രക്ഷോഭം നിരോധിക്കുകയും അത് ക്രിമിനല്‍ കുറ്റം ആക്കുകയും ചെയ്യുന്ന നിയമം ദൂര വ്യാപകമായ ദോഷ  ഫലങ്ങള്‍ ഉണ്ടാക്കും. സര്‍ക്കാര്‍ അനുവാദം കൊടുത്തു കഴിഞ്ഞാല്‍ അതിനു എതിരെ പ്രതികരിക്കുന്നത് നിയമ ലങ്ഘ്നം ആകും എന്ന് പറയുന്നത് കിരാത നിയമം അല്ലെ? ഭരണ ഘടനാ സാധുത പോലും ഇതിനു കിട്ടില്ല. കാരണം സര്‍ക്കാര്‍ അനുമതി നല്‍കുന്നു എങ്കിലും അതൊരു സ്വകാര്യ വ്യക്തിയുടെ സംരംഭവും സ്വകാര്യ സ്വത്തും ആണ്. അത് പൊതു ജനങ്ങള്‍ക്ക്‌ ദോഷമായി വരുമ്പോള്‍ അതിനെ തിരെ പ്രതികരിക്കുന്നത് തടയുന്നത് ജനങ്ങളുടെ മൌലികാവകാശം നിഷേധിക്കല്‍ ആകും.

 സര്‍കാരിന്റെ മുന്നില്‍ വരുന്ന വ്യവസായ സംരംഭങ്ങള്‍ക്ക്‌ അനുമതി നല്‍കുന്നത് വിരലില്‍ എണ്ണാവുന്ന ആള്‍ക്കാര്‍ ഉള്‍പ്പെട്ട ഒരു സമിതി ആണ്. അതില്‍ താല്‍പ്പര കക്ഷികള്‍ ഉണ്ടാകാം. സര്‍കാരിന്റെ നയത്തിനെതിരായി കേന്ദ്ര സര്കാരിനു കത്ത് അയച്ച ഉദ്യോഗസ്തര്‍ നമുക്കുണ്ട്. വ്യവസായങ്ങള്‍ കേരളത്തിനു പുറത്തു കൊണ്ടു പോകുമെന്ന് ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥരും  നമുക്കുണ്ട്. അവരെപ്പോലുള്ളവര്‍ "അനുമതി സമിതി"  യില്‍ ഉണ്ടാകും. നാടിനും നാട്ടാര്‍ക്കും ഗുണം ചെയ്യുന്നവയാണോ പദ്ധധികള്‍ എന്നവര്‍ നോക്കാറില്ല. നിക്ഷേപത്തിന്റെ വലിപ്പവും (അതില്‍ നിന്നും വീണു കിട്ടുന്ന കമ്മീഷന്‍ ആണ് പ്രധാന നോട്ടം എന്ന് ദോഷൈക ദൃക്കുകള്‍ പറയുമായിരിക്കാം) നിക്ഷേപകരുടെ വലിപ്പവും മാത്രം ആയിരിക്കും അന്ഗീകാരത്തിന്റെ  മാനദണ്ഡം. ഭരണ പക്ഷ എം.എല്‍.എ. മാര്‍ പോലും  അനുമതിക്കും മുന്‍പ് വിശദ വിവരങ്ങള്‍ അറിയാനുള്ള സാധ്യത ഇല്ല. പിന്നെ ജനങ്ങളുടെ കാര്യം പറയേണ്ടല്ലോ? നിയമം വരുന്നത് കൊണ്ടു വിശദാംശങ്ങള്‍ കൂടുതല്‍ രഹസ്യം ആക്കി വയ്ക്കുകയും ചെയ്യും.

കാര്യ കാരണ സഹിതം ജനങ്ങള്‍ ഒരു പദ്ധതി വേണ്ടെന്നു പറഞ്ഞാല്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ ജന ഹിതത്തിനു എതിരായി പ്രവര്ത്തിക്കണമോ എന്നതാണ് ചോദ്യം. ജനങ്ങളെ വികസന വിരുദ്ധര്‍ എന്ന് മുദ്ര കുത്തി തുറു ങ്കില്‍   അടക്കണമോ ? തിരുവനന്തപുരം മുതല്‍ എറണാകുളം വരെ 216 കിലോ മീറ്റര്‍ റെയില്‍പ്പാത  ഡബിള്‍ ലൈന്‍ ആക്കാന്‍ കഴിഞ്ഞ 36 വര്ഷം ആയി കഴിയാത്തവര്‍ മംഗലാപുരം വരെ ഒരു ബുള്ളറ്റ് ട്രെയിന്‍ പാതയും ആയി വരുമ്പോള്‍ ജനം അതില്‍ അഴിമതി മണക്കുന്നതു സ്വാഭാവികം അല്ലേ ?( 1,20,000 കോടി രൂപ ആണ് പദ്ധതി ചെലവ്).

യഥാര്‍ത്ഥ വികസനം ആണ് ലക്‌ഷ്യം എങ്കില്‍ സംസ്ഥാനത്തെ പൊതു മേഖല വ്യവസായ ശാലകളെ പുനരുജ്ജീവിപ്പിക്കുകയല്ലേ വേണ്ടത്? കെടു കാര്യസ്തത   കൊണ്ടു പൂട്ടിപ്പോവുകയോ പൂട്ടലിന്റെ വക്കത്തു എത്തിനില്‍ക്കുകയോ ആണിവ.  ഏതാണ്ട് 40 വ്യവസായ ശാലകള്‍ കേരള സര്‍ക്കാര്‍ വക പൊതു മേഖലയില്‍ ഉണ്ട്. കാലഹരണപ്പെട്ട ടെക്നോളജി വലിച്ചെറിഞ്ഞു ആധുനിക വല്‍ക്കരിക്കുക, മറ്റു  ഉല്‍പ്പന്ന ങ്ങളിലേക്ക്  'ഡാ യി വേര്‍സി ഫൈ " ചെയ്യുക  എന്നിവയാണ് ചെയ്യേണ്ടത്. വിദേശ മലയാളികള്‍ക്ക് ഷെയര്‍ നല്‍കി അവരുടെ കെട്ടിക്കിടക്കുന്ന പണം ഇതിനായി ഉപയോഗിക്കാം. 

ഭൂമി കൈക്കലാക്കുക എന്നത് മാത്രം ആയിരിക്കുന്നു  ഇന്ന് വ്യവസായം  തുടങ്ങുന്നതിന്റെ പിന്നിലുള്ള ഉദ്ദേശ്യം. പണ്ടു കേരളത്തില്‍ അങ്ങോളം ഇങ്ങോളം തുടങ്ങിയ ഇന്ഡ സ് ട്രിയല്‍ എസ്റ്റേറ്റ്‌ കള്‍ കാട് പിടിച്ചു അന്ന്യാധീനപ്പെട്ടു കിടക്കുന്നു. അടിസ്ഥാന സൌകര്യങ്ങളും  സാമ്പത്തിക സഹായങ്ങളും  നല്‍കുന്നതില്‍ സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടാത്തതിനാല്‍ വ്യവസായ സംരംഭകര്‍ അവിടെ നിന്നും നഷ്ടവും ആയി പാലായനം ചെയ്തു. അവ വീണ്ടെടുത്തു അവിടെ ചെറു കിട വ്യവസായങ്ങള്‍ ആരംഭിക്കാം. വന്‍ കിട വ്യവസായികളെ സംരക്ഷിക്കാന്‍  നിയമ നിര്‍മാണം നടത്താതെ, കേരളത്തിനു അനുയോജ്യമായ പരമ്പരാഗത, ചെറു കിട, ഇടത്തരം വ്യവസായ ശാലകള്‍ ആരംഭിക്കാന്‍ അവസരം ഒരുക്കുക യാണ്  സര്‍ക്കാര്‍ അടിയന്തിരമായി ചെയ്യേണ്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ