2009, ഡിസംബർ 10, വ്യാഴാഴ്‌ച

Endosulfan






ഹിരോഷിമയിലോ  നാഗസാകിയിലോ  നടന്ന ദുരന്തത്തിന്റെ രക്തസാക്ഷികളല്ല ഇവര്‍.

എന്ടോസള്‍ഫാന്‍ എന്ന കീടനാശിനി പരത്തുന്ന മാരക വിഷ ജ്വാല ഏറ്റ് ജനിതക വൈകല്യവും മാറാ രോഗങ്ങളും ബാധിച്ചു  യാതന അനുഭവിക്കുന്ന ഹത ഭാഗ്യരായ ഒരു ജനതയുടെ പ്രതിനിധികള്‍ ആണവര്‍. നരകിച്ചു മാത്രം മരിക്കാന്‍ അടിച്ചേല്‍പപിക്കപ്പെട്ട  വിധിയുടെ മുമ്പില്‍ മരവിച്ച മനസ്സുമായി നിസ്സഹായരായി നില്‍ക്കുന്ന   കാസര്‍കോട്ടെ  ജനങ്ങളുടെ മക്കള്‍.  

കാസര്‍കോട്  പ്ലാന്ടെഷേന്‍ കോര്‍പറേഷന്‍ വക പറങ്കി മാവിന്‍ തോട്ടങ്ങളില്‍ തളിച്ച  എന്ടോസള്‍ഫാന്‍ എന്ന വിഷം മനുഷ്യ രാശിക്കു നല്‍കിയ സമ്മാനങ്ങള്‍ ആണിവര്‍. മാനസികവും ശാരീരികവും ആയ  വളര്‍ച്ച മുരടിച്ച, വലിയ തലയും, കൂനും, മുഴയും മറ്റു വൈകല്യവും രോഗങ്ങളും ആയി പിറന്നു വീഴുന്ന പുതിയ തലമുറ, രോഗഗ്രസ്തരായ പഴയ തലമുറ. 1995 മുതല്‍ 2005 വരെ ഉള്ള കാലയളവില്‍ 144 മരണങ്ങളാണ്  രേഖപ്പെടുത്തിയിട്ടുള്ളത്.  കേഴ്വിയും സംസാരശേഷിയും നഷ്ടപ്പെട്ട അനേകം ആളുകള്‍. യാതനയുടെയും വേദനയുടെയും മനുഷ്യ രൂപങ്ങള്‍.

1976 മുതല്‍ തുടങ്ങിയതാണീ കീട നാശിനി  പ്രയോഗം. 13000 ഏക്കര്‍ പറങ്കി മാവിന്‍ തോട്ടത്തില്‍ ആകാശത്ത്   നിന്നും ഹെലികോപ്ടര്‍  മുഖേന  തളിക്കുന്ന
എന്ടോസള്‍ഫാന്‍  വിഷ കണികകള്‍ വായുവിലും വെള്ളത്തിലും മണ്ണിലും കലരുന്നു. പക്ഷികളും ചെറു മൃഗങ്ങളും കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. മനുഷ്യന്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നു. കാസര്‍കോട് പ്രദേശത്തെ ആവാസ വ്യവസ്ഥ ആകമാനം തകരുന്നു. 1990 വരെ എത്ര കീട നാശിനി തളിച്ച്      എന്ന് കണക്കില്ല. 1990 മുതല്‍ 2000 വരെ 30000 ലിറ്റര്‍ എന്ടോസള്‍ഫാന്‍ ആണ് കാസര്‍കോട് വര്‍ഷിച്ചത്.

നരകയാതന അനുഭവിക്കുന്ന തദ്ദേശ വാസികളും പരിസ്ഥിതി പ്രവര്‍ത്തകരും മനുഷ്യ സ്നേഹികളും ഒത്തൊരുമിച്ചു നടത്തിയ  നിരന്തര സമരത്തിന്‍റെ  ഫലമായി എന്ടോസള്‍ഫാന്‍ ഉപയോഗം തല്ക്കാലം നിറുത്തി വച്ചിരിക്കയാണ്. അത് വീണ്ടും തുടങ്ങാന്‍ പോവുകയാണ്.

 ഇത് കാസര്‍കോട് കാരുടെ മാത്രം പ്രശ്നം അല്ല. മനുഷ്യ രാശിയുടെ പ്രശ്നമാണ്. നമ്മുടെ നിര്‍വികാരതയും നിസംഗതയും  മാറ്റി വച്ച്  മുന്നിട്ടിറങ്ങാന്‍ സമയമായി.


ജനങ്ങളില്‍ ഇതിനെ പറ്റി അവബോധം ഉണ്ടാക്കേണ്ടതാണ് അത്യാവശ്യം. ആദ്യമായി തിരുവനന്തപുരത്ത് പ്രചാരണം  തുടങ്ങണം. ഇതിന്റെ  മാരക ഭവിഷ്യത്തുകള്‍ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കണം.  .  അതിനു ശേഷം  കേരളത്തിലെ ഓരോ പ്രധാന സ്ഥലങ്ങളിലും  ഇത്തരം പ്രചാരണങ്ങള്‍ നടത്തണം. അങ്ങിനെ കേരളം മുഴുവന്‍ പങ്കെടുക്കുന്ന ഒരു പ്രതിരോധമായി ഇതിനെ വളര്‍ത്തണം.

മാധ്യമങ്ങളും മറ്റും   ഇതിനുള്ള മുഴുവന്‍ സഹായങ്ങളും ചെയ്യുമെന്നുള്ളതാണ് ചരിത്രം.  ഈ പ്രശ്നം  ജനശ്രദ്ധയില്‍ ഇപ്പോള്‍ കൊണ്ട് വന്നത് തന്നെ  മാതൃഭുമി ആഴ്ചപ്പതിപ്പ് ആണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ