2014 ജൂൺ 11, ബുധനാഴ്‌ച

വാഹനാപകടം

അപകടത്തിൽ പെട്ട് ആരാലും ആശുപത്രിയിൽ എത്തിക്കപ്പെടാതെ വഴിയിൽ നിരാലംബനായി ബോധം കെട്ടു കിടക്കുന്ന ഹത ഭാഗ്യൻറെ ചിത്രം പത്താം തീയതിയിലെ  മാതൃഭൂമി പത്രത്തിൽ കണ്ടു. ആ ആൾ മരണപ്പെട്ട വാർത്ത അതേ ചിത്രത്തോട് കൂടി ഇന്നത്തെ (11.6.) പത്രത്തിൽ ഇട്ടിരുന്നു. തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാന്ടിനും   റെയിൽവേ  സ്റ്റേഷനും  മുന്നിൽ,   ആയിരക്കണക്കിന് യാത്രക്കാർ വന്നു പോകുന്നിടത്താണ്‌ ആരും രക്ഷപ്പെടുത്താതെ ആ പാവം മനുഷ്യൻ പത്തു മിനിട്ടോളം വഴിയിൽ കിടന്നത്. രണ്ടു മൂന്നു കാര്യങ്ങളാണ് ഇവിടെ ഉത്ഭവിക്കുന്നത്.

 ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറുടെ വിശദീകരണം മാതൃഭൂമിയിൽ തന്നെ കണ്ടു. ആളെ ആശുപത്രിയിൽ എത്തിക്കാതെ ഫോട്ടോയിൽ പകർത്തുന്നതിന് നൽകിയ വിശദീകരണം ഇത് പൊതുജന ശ്രദ്ധയിൽ കൊണ്ട് വരാൻ വേണ്ടി ആണെന്നാണ്‌. ശരി. ഫോട്ടോ എടുത്തിട്ട് സഹായം നൽകി എന്നും പറയുന്നു.  ഒരു ബസ് ആണ് ഈ മനുഷ്യനെ ബൈക്കിൽ നിന്നും ഇടിച്ചിട്ടത്. അതിന്   ഉത്തരവാദിയായ ഡ്രൈവർ എന്ത് കൊണ്ട് ഉടനെ ആളെ  ആശുപതിയിൽ എത്തിക്കാനുള്ള നടപടി എടുത്തില്ല?  മോട്ടോർ അപകട  നിയമങ്ങളിൽ അങ്ങിനെ ഒരു വകുപ്പ് ഇല്ലേ? ഇല്ലെങ്കിൽ അത് മന:പൂർവമായ നര ഹത്യ പോലെ  ഗുരുതരമായ ഒരു കുറ്റമാക്കാൻ സർക്കാർ നടപടി എടുക്കണം.  നഗരത്തിൽ എല്ലായിടത്തും നിറയെ ട്രാഫിക്കും അല്ലാത്തതുമായ പോലീസുകാ ഉണ്ട്.  പോലീസ് വണ്ടികളും ആവശ്യത്തിനു നിരത്തിൽ കറങ്ങി നടക്കുന്നുണ്ട്. തമ്പാനൂർ റെയിൽവേ സ്റ്റേ ഷന് മുന്നിൽ ട്രാഫിക് പൊലീസിന്റെ ബൂത്ത്‌ ഉണ്ട്, പോലീസ്കാരും ഉണ്ട്. അതിന് തൊട്ടടുത്താണ് തമ്പാനൂർ പോലീസ് സ്റ്റേഷൻ  എന്നിട്ടും  ഇങ്ങിനെ ഒരു അപകടം ഉണ്ടായിട്ട് ഒരു പോലീസ് പോലും എത്താത്തത് കഷ്ട്ടമായി പോയി.  നഗരത്തിൽ എല്ലായിടത്തും പോലീസ് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. അവയുടെ ദൃശ്യങ്ങൾ തത്സമയം വീക്ഷിക്കുന്നില്ലേ? അങ്ങിനെയെങ്കിൽ എന്ത് കൊണ്ട് സമീപത്തുള്ള പോലീസിനെ അറിയിച്ചില്ല?  അതോ ട്രാഫിക് ലംഘനമോ മറ്റു കുറ്റ കൃത്യങ്ങളോ കണ്ടു പിടിക്കാൻ ഭാവിയിൽ ഉപയോഗിക്കുകയാണോ ഈ ദൃശ്യങ്ങൾ ? അഥവാ  തത്സമയം വീക്ഷിക്കുന്നില്ലെങ്കിൽ  അങ്ങിനെ ചെയ്യാനുള്ള സംവിധാനം പോലീസ് ഒരുക്കണം. എന്നിട്ട് വയർ ലസ്സിൽ  അത് പോലീസുകാരെ അറിയിക്കണം. 

അപകടത്തിൽ പെട്ട് കിടക്കുന്ന ഒരാളെ ഏറ്റവും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാനുള്ള ധാർമിക ഉത്തരവാദിത്വത്തിൽ നിന്നും ഒരു പൌരന് ഒഴിഞ്ഞു മാറാൻ മേൽപ്പറഞ്ഞവ ഒന്നും ഒരു കാരണവുമല്ല. അത് സഹ ജീവികളോടുള്ള സ്നേഹത്തിൽ നിന്നും സഹാനുഭൂതി യിൽ നിന്നും ഉണ്ടാകുന്ന വികാരമാണ്. സ്വന്തം കാര്യം കാണാനുള്ള,ലോകം പിടിച്ചടക്കാനുള്ള  ഈ ഓട്ടത്തിനിടയിൽ മറ്റുള്ളവരെ നോക്കാൻ എവിടെ സമയം?



2014 ജൂൺ 8, ഞായറാഴ്‌ച

പുന: സംഘടന

മന്ത്രി സഭ  പുന: സംഘടനയെ പ്പറ്റിയുള്ള സംവാദങ്ങളും വിവാദങ്ങളും കൊഴുക്കുകയാണ്. മുഖ്യ മന്ത്രി ആണ് പുന: സംഘടന യുടെ വക്ത്താവ്. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ മന്ത്രി സഭയിൽ മാറ്റമുണ്ടാകും എന്ന് അദ്ദേഹം പറഞ്ഞിരുന്നു. പരാജയത്തിനു ഉത്തരവാദിയായി അദ്ദേഹംരാജി വച്ചൊഴിയുന്നതു മനസ്സിൽ കണ്ടാണ്‌ ഇത് പറഞ്ഞത്. പക്ഷെ അന്തരീക്ഷം ആകെ മാറി. തൂത്തെറിയപ്പെട്ട കോണ്‍ഗ്രസ്സിൽ   ആകെ കിട്ടിയ 44 സീറ്റിൽ 8 എണ്ണം കേരളത്തിൽ നിന്നായതു കൊണ്ട് തമ്മിൽ ഭേദം ഉമ്മൻ ആയി. രമേശ്‌ ചെന്നിത്തല പുന: സംഘടനയ്ക്ക് എതിരാണ്. തൻറെ ശക്തിയും തൻറെ  ഗ്രൂപ്പുകാരുടെ കസേരയും പോകും എന്നു  സ്വാഭാവികമായി ഉള്ള ഭയം. സുധീരനും എതിരാണ്. പുന: സംഘടന കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്ന തിരിച്ചറിവ് കൊണ്ട്.എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് മുഖ്യ മന്ത്രിക്കു ആരെയും മന്ത്രി സഭയിൽ ഉൾപ്പെടുത്താനുള്ള അധികാരം ഉണ്ടെന്നാണ്. അത് തെറ്റാണ്.അങ്ങിനെയെങ്കിൽ സലിം രാജിനെയും ജിക്കുവിനെയും ജോപ്പനെയും മന്ത്രി സഭയിൽ ഉൾപ്പെടുത്താമായിരുന്നല്ലോ. ഈ പുന: സംഘടന കൊണ്ട് ഭരണത്തിൽ ഒരു മാറ്റവും വരാൻ പോകുന്നില്ല എന്നതാണ് സത്യം. വലിയ പിടിപാടില്ലാത്ത ഏതെങ്കിലും ഒന്നോ രണ്ടോ പേരെ മാറ്റി അത്തരത്തിലുള്ള മറ്റാരെയെങ്കിലും കയറ്റി ഇരുത്തും. ഭരണത്തിൽ ഫലം തഥൈവ. 

പക്ഷെ ജനങ്ങൾ പുന: സംഘടന ആഗ്രഹിക്കുന്നു. ഭരണത്തിൽ പൂർണ പരാജയമായിരുന്ന മന്ത്രിമാരെ മാറ്റി പുതിയ ആൾക്കാരെ ഉൾപ്പെടുത്തണം. വ്യവസായ മന്ത്രി  -  വ്യവസായം വികസിച്ചില്ല എന്നു മാത്രമല്ല ഉള്ള വ്യവസായങ്ങൾ നശിക്കുകയും ചെയ്തു. ധനകാര്യ മന്ത്രിയുടെ ഭരണത്തിൽ ഉണ്ടായത്  കേരളം  കടം കേറി മുടിഞ്ഞു, ശമ്പളം കൊടുക്കാൻ പോലും പണം ഇല്ലാതായി  എന്നതാണ് . കേരളത്തിനെ  ഇരുട്ടിൽ ആക്കിയിരിക്കുകയാണ്  ഊർജ മന്ത്രി . അവശ്യ ഭക്ഷ്യ  സാധനങ്ങളുടെ വില ദിവസേന കുതിച്ചുയരുകയാണ് ഭക്ഷ്യ മന്ത്രിയുടെ  ഭരണത്തിൽ. കൃഷിയും കുറഞ്ഞു,കൃഷി സ്ഥലത്തിൻറെ വ്യാപ്തിയും കുറഞ്ഞതാണ് കൃഷി മന്ത്രിയുടെ  ഗുണം. വനം എല്ലാം വെട്ടിയും കത്തിച്ചും നശിപ്പിക്കുന്നു. ബസ് യാത്രാക്കൂലി വർധിപ്പിക്കുന്നു , കെ.എസ്. ആർ.ടി.സി. നഷ്ട്ടത്തിലേക്ക് കൂപ്പു കുത്തുന്നു  വനം-ഗതാഗത മന്ത്രിയുടെ ഭരണത്തിൽ. വിദ്യാഭ്യാസ മന്ത്രിയുടെ കീഴിൽ സർക്കാർ പള്ളിക്കൂടങ്ങളിൽ കുട്ടികൾ കുറയുന്നു സ്വകാര്യ സ്‌കൂളുകൾ പുതുതായി അനുവദിക്കുന്നു. മദ്യപാനം കുറയ്ക്കാൻ വഴി ഒരുക്കുന്നതിന് പകരം കൂടുതൽ ബാറുകൾ തുറക്കുകയാണ് എക്സ്സൈസ് മന്ത്രി. ആശുപത്രികളിൽ മരുന്നില്ല, സൌകര്യമില്ല, ഡോക്ടർമാർ ഇല്ല അതാണ്‌ ആരോഗ്യ മന്ത്രിയുടെ നേട്ടം. മാലിന്യ നിർമാർജന കാര്യങ്ങൾ നോക്കാനും ഒരു മന്ത്രി കാണും. കേരളം മുഴുവൻ കുന്നു കൂടിയിരിക്കുന്ന മാലിന്യ കൂമ്പാരം കൊണ്ട് ആ മന്ത്രിയെ കാണാൻ പറ്റുന്നില്ല. പിന്നെയും കുറെ മന്ത്രിമാർ ഉണ്ട്. വകുപ്പുകളും ഉണ്ട്. മുഖ്യ മന്ത്രി ഓരോ മന്ത്രി മാരോടും അവർ ജനങ്ങൾക്ക്‌ വേണ്ടി ചെയ്ത കാര്യങ്ങൾ  ഓരോന്നായി അക്കമിട്ടു എഴുതി തരാൻ പറയണം. അര പേജ് പോലും കാണില്ല ആർക്കും എഴുതാൻ. അതിനു ശേഷം  മുഖ്യ മന്ത്രി സ്വന്തം നേട്ടങ്ങളും ഒന്ന് നോക്കുക. എന്നിട്ട്  പുന: സംഘടന നടത്തുക. അതാണ്‌ ജനങ്ങൾ ആഗ്രഹിക്കുന്നത്.

ജനങ്ങൾ അഞ്ചു വർഷത്തേക്കാണ് തെരഞ്ഞെടുത്തത് എന്ന വാദം തെറ്റാണ്.ഈ ഭരണത്തിൽ ജനങ്ങൾ സംതൃപ്തർ ആയിരുന്നെങ്കിൽ ലോക സഭ ഫലം മറ്റൊന്നാകുമായിരുന്നു. ചെകുത്താനും കടലിനും ഇടയിൽ പെട്ട ജനം മറ്റു മാർഗം കുറെ ഇടതിനും കുറെ കോണ്‍ഗ്രസ്സിനും വോട്ട് ചെയ്തു എന്ന് മാത്രം. മൂന്നാമതൊരു  സാധ്യത തെളിഞ്ഞു വരുന്നു എന്നത് ആശ്വാസ ജനകമാണ്.

2014 ജൂൺ 6, വെള്ളിയാഴ്‌ച

മനുഷ്യക്കടത്ത്

ദൂര വ്യാപക ഫലങ്ങൾ ഉളവാക്കുന്ന ഭീകരമായ   കുറ്റ കൃത്യത്തെ അധികാരത്തിന്റെ   കരാള ഹസ്തങ്ങൾ ഉപയോഗിച്ച് മൂടി വയ്ക്കുകയും കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുന്ന  ഭരണ കൂടങ്ങൾ എന്നും രാജ്യത്തിന് ആപത്താണ്. ജനാധിപത്യ ഭരണ വ്യവസ്ഥയെയും ഭരണ ഘടന യെയും രാജ്യത്തിൻറെ സുരക്ഷയെ തന്നെയും  വെല്ലു വിളിക്കുന്ന ഇത്തരം പ്രവൃത്തികൾ കേരളത്തിൽ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് അത്യന്തം  ഗൌരവ മായി കാണേണ്ടതാണ്.

കേരളത്തിലെ അനാഥാലയങ്ങളിലേക്ക് അന്യ സംസ്ഥാനങ്ങളിൽ നിന്നും കുട്ടികളെ കൊണ്ട് വന്നത് മനുഷ്യക്കടത്ത് തന്നെ എന്ന്  അസഗ്നിഗ്ധ
 മായി  ധൈര്യ പൂർവം പ്രഖ്യാപിച്ച  ആഭ്യന്തര മന്ത്രി ഇപ്പോൾ നാവനക്കുന്നില്ല.  ഇപ്പോൾ നടന്നത് മനുഷ്യക്കടത്ത് അല്ല എന്ന് ചെന്നിത്തല   കൂടി പങ്കെടുത്ത ഉന്നത സമിതി തീരുമാനിക്കുകയും യോഗത്തിൻറെ തലവൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി അത് പ്രഖ്യാപിക്കുകയും ചെയ്തു. രമേശ്‌ ചെന്നിത്തല പിന്നോക്കം പോയി എന്ന് വേണം കരുതാൻ. ടി.പി. വധക്കേസിൽ എല്ലാ പ്രതികളെയും പിടിക്കും,ഗൂഡാലോചന നടത്തിയവരെയും പിടിക്കും എന്ന് വീര വാദം പറഞ്ഞ  പഴയ  ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ കളം മാറി ചവിട്ടിയത് നമ്മൾ കണ്ടിട്ട് അധിക നാളായില്ലല്ലോ.  ഗത്യന്തരമില്ലാതെ അവസാനം ഗൂഡാലോചന സി.ബി.ഐ. അന്വേഷിക്കട്ടെ എന്ന് പറഞ്ഞു തടി തപ്പി! എല്ലാ ആഭ്യന്തര മന്ത്രിമാരുടെയും സ്വഭാവമാണിത്. നട്ടെല്ല് നിവർത്തി അവസാനം വരെ നിൽക്കാൻ അവർക്ക് കഴിവില്ല. അത്രയ്ക്ക് സമ്മർദ്ദം ആണവർക്ക് മുകളിൽ നിന്നും വരുന്നത്. പാർട്ടിയുടെയും സർക്കാരിന്റെയും നില നിൽപ്പ് അവരുടെ പ്രാഥമിക പരിഗണന ആയി മാറുന്നു. അവരുടെ പ്രസ്താവനകൾ പലതും വില പേശലിന് ഉള്ളതാണ്. ഈ മനുഷ്യക്കടത്ത് ഒരു ജീവ കാരുണ്യ പ്രവർത്തനമായി ചിത്രീകരിക്കാനും, വർഗീയത ഇളക്കി വിടാനും, ന്യൂന പക്ഷ പീഠനം എന്ന തുറുപ്പു ചീട്ട് ഇറക്കി കളിക്കാനും ആണ്   തൽപ്പര കക്ഷികളുടെ ശ്രമം. അതിനു ഒത്താശ ചെയ്യുകയാണ്  കേരള സർക്കാർ.

കുട്ടികളെ കൊണ്ട് വന്ന സംസ്ഥാനങ്ങളിൽ  ഒന്നായ ഝാർക്കണ്ടിലെ ഉദ്യോഗസ്ഥർ തന്നെ ഇതൊരു മനുഷ്യ കടത്താണ് എന്ന്  പറയുന്നുണ്ട്. പക്ഷേ കേരളത്തിലെ  ന്യൂന പക്ഷ കമ്മീഷൻ പറയുന്നത് വളരെ രസകരം ആണ്. ഇതൊരു "മനുശ്യ കടത്ത്"  അല്ലെന്ന്. കാരണം കുട്ടികൾ സ്വന്തം ഇഷ്ട്ട പ്രകാരം വന്നതാണെന്ന്. 5 വയസ്സുള്ള പിഞ്ചു കുട്ടികളല്ലേ സ്വന്തം ഇഷ്ട്ട പ്രകാരം ഝാർക്കണ്ടിൽ നിന്നും ട്രെയിൻ കയറി 2000 കിലോ മീറ്റർ സഞ്ചരിച്ച്  മുക്കത്ത് അനാഥാലയത്തിൽ എത്തിയത്! പിന്നെ  പറയുന്നു മാതാ പിതാക്കളുടെ സമ്മതത്തോടെ ആണ് എത്തിയത് എന്ന്. മാതാ പിതാക്കൾ ഉള്ളവർ എങ്ങിനെ അനാഥരായി? കേരളത്തിലേക്ക് കുട്ടികളെ കൊണ്ടു വരുന്നതിനായി അനാഥ കുട്ടികൾ എന്ന് കള്ള സർറ്റിഫിക്കറ്റ് ഉണ്ടാക്കിയതായി തെളിഞ്ഞിട്ടുണ്ട്. അങ്ങിനെ ഉണ്ടാക്കിയ കള്ള സർട്ടിഫിക്കറ്റുകളുടെ   അടിസ്ഥാനത്തിൽ  മുക്കം, മനാശ്ശേരി മുസ്ലിം അനാഥാലയങ്ങളിൽ കുട്ടികളെ  പ്രവേശിപ്പിച്ചു എന്നതിനും തെളിവുണ്ട്. ഝാർക്കണ്ട് കൊരിയാന വില്ലേജ് ഓഫീസർ  13.4.2012 ൽ  കൊടുത്ത അത്തരം ഒരു കള്ള സർട്ടിഫിക്കറ്റു   പറയുന്നത്  മനശ്ശേരി മുസ്ലിം അനാഥാലയത്തിലെ അസ്രാർ അൻസാരി എന്ന കുട്ടി  ( ഝാർക്കണ്ട്, ഗൊദ്ദാ ജില്ലയിലെ വഹാബ് അൻസാരിയുടെ മകൻ )  കേരള  സ്വദേശി ആണെന്നാണ്‌.   ചില സർട്ടിഫിക്കറ്റുകൾ പറയുന്നത് സ്വദേശം 'കേരൾ' സംസ്ഥാനം, ജില്ലയോ  ഝാർഖണ്ടിലുള്ളതും.  ഇതിൽ നിന്നെല്ലാം സംശയ ലേശ മന്യേ തെളിയുന്നത് പണം കൊടുത്തു കുട്ടികളെ വാങ്ങിയാണ് ഇവിടങ്ങളിൽ എത്തിച്ചിട്ടുള്ളത് എന്നാണ്. അങ്ങിനെ മനുഷ്യ ക്കടത്തിലേക്കാണ് എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത്. ഝാർക്കണ്ടിൽ നിന്നും കുട്ടികളെ എത്തിച്ച മുഖ്യ പ്രതി  ഷക്കീൽ അഹമ്മദ് അറസ്റ്റിൽ ആയിട്ടുണ്ട്‌. മെയ് 24 നു 466 കുട്ടികളെ കൊണ്ട് വന്നത് ഇയാളുടെ നേതൃത്വത്തിൽ ആണ്. ഇത്രയും കുട്ടികളെ അറവു ശാലയിലേക്ക് കൊണ്ട് പോകുന്ന കന്നുകാലികളെ പ്പോലെ ട്രെയിനിൽ കുത്തി നിറച്ച് കൊണ്ടു വന്നത് മനുഷ്യാവകാശ ധ്വംസനം ആണ്. ഉത്തരവാദിത്വം റെയിൽവേക്കും ഉണ്ട്.  ആരാലും ചോദ്യം ചെയ്യപ്പെടാതെ 3 ദിവസത്തെ ട്രെയിൻ യാത്ര നടത്തിയത് തന്നെ  കാണിക്കുന്നത്  ഇതിന്  ഉന്നത തല ത്തിൽ ഉള്ളവരുടെ അറിവും, അംഗീകാരവും, പങ്കാളിത്തവും ഉണ്ടെന്നാണ്.  ജീവ കാരുണ്യ പ്രവർത്തനം  എന്നാണ്   മറ്റൊരു വാദം. അതിനായി   എന്തിനു അന്യ സംസ്ഥാനങ്ങളിൽ പോകണം? കേരളത്തിൽ അവശത അനുഭവിക്കുന്ന പാവപ്പെട്ട കുട്ടികൾ ആയിരക്കണക്കിന്  ഉണ്ടല്ലോ. പിന്നെ എന്തിനാണ്   ഝാർക്കണ്ടിലും ബീഹാറിലും പോകുന്നത്?  ഇനി മുസ്ലീം കുട്ടികൾക്ക് മാത്രമേ ജീവ കാരുണ്യം    ചെയ്യൂ എന്ന് അനാഥാലയം നടത്തിപ്പുകാർക്ക് നിർബന്ധം ഉണ്ടെങ്കിൽ അതിന്  പാവപ്പെട്ട, പഠിക്കാൻ നിർവാഹമില്ലാത്ത  മുസ്ലീം കുട്ടികൾ ധരാളം കേരളത്തിലും ഉണ്ടല്ലോ. അപ്പോൾ അതല്ല കാര്യം. ഉത്തരേന്ത്യൻ  കുട്ടികൾ ആണെങ്കിൽ ചോദിക്കാനും പറയാനും വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത  പാവങ്ങൾ ആയ ബന്ധുക്കൾ  ആരും വരില്ല. ബാല വേല നടത്തിയാലും, ബാല വിവാഹം നടത്തിയാലും, അവയവം വിറ്റാലും, ലൈംഗിക ചൂഷണം നടത്തിയാലും  ചോദ്യം ചെയ്യപ്പെടില്ല എന്ന വസ്തുത യാണ് ഝാർക്കണ്ടിലെ കുട്ടികളെ തേടിപ്പിടിക്കാൻ അനാഥാലയ നടത്തിപ്പുകാരെ പ്രേരിപ്പിക്കുന്നത്.

ഇത്തരം കള്ളത്തരങ്ങൾ ചെയ്യുന്നത് കുട്ടികളെ സംരക്ഷിക്കുന്നു എന്ന പേരിൽ അനാഥാലയങ്ങൾക്ക് പണം തട്ടാനാണ്. സർക്കാരിൽ നിന്നും കിട്ടുന്ന പണവും പിന്നെ ദേശത്തും വിദേശത്തും നിന്ന് സംഭാവനയായി കിട്ടുന്ന അനേകം  കോടികളും. അതൊന്നു മാത്രമാണ് ഇതിന്റെ ലക്ഷ്യം. മുക്കം അനാഥാലയത്തിന്    തെറ്റായി സർക്കാർ നൽകിയ 35  ലക്ഷം രൂപ തട്ടിപ്പാണെന്ന് ആഡിറ്റ് കണ്ടെത്തിയപ്പോൾ തിരിച്ചടച്ച ഒരു സംഭവവും അടുത്തിടെ ഉണ്ടായിട്ടുണ്ട്. എന്നിട്ടും ഇവയുടെ കണക്കുകൾ പരിശോധിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. കേരളത്തിലെ അനാഥാലയങ്ങൾക്ക്  കഴിഞ്ഞ വർഷം 18 കോടി രൂപ ധന സഹായം ആയി നൽകിയിട്ടുണ്ട്  എന്ന് കേന്ദ്ര കേന്ദ്ര സർക്കാർ പറയുന്നു.  ഭാരതത്തോട് സ്ഥായിയായ ശത്രുത ഉള്ള ബംഗ്ലാദേശികളുടെ  കുട്ടികൾ ബംഗാൾ വഴി ഈ അനാഥാലയങ്ങളിൽ എത്താനും ഭാവിയിലെ ഭീകര, വിധ്വംസക   പ്രവർത്തികളിൽ അവർ   എത്തിച്ചേരാനും ഉള്ള സാധ്യത തള്ളിക്കളയാൻ ആകില്ല.    ഇത്രയൊക്കെ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായിട്ടും  അധികാരത്തിൽ കടിച്ചു തൂങ്ങാൻ വേണ്ടി സമ്മർദത്തിനു വഴങ്ങി കേസ് തേയ്ച്ചു മായ്ച്ചു കളയാൻ ശ്രമിക്കുകയാണ് കേരള സർക്കാർ.

കേരള ഹൈ ക്കൊടതിയുടെ ഇടപെടൽ കേസിൻറെ ഗതി മാറ്റുകയും അന്വേഷണം സത്യ  സന്ധമായി പോകുകയും ചെയ്യും  എന്നും ഉള്ള ശുഭാപ്തി വിശ്വാസം തരുന്നുണ്ട്. സർക്കാർ സ്വീകരിച്ച നടപടികളിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി സത്യവാങ്ങ്മൂലം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബാല വേലയ്ക്കല്ല കുട്ടികളെ കൊണ്ട് വന്നത് എന്ന് പറയാനാകുമോ എന്ന് ചോദിച്ച കോടതി വെറുതെ  കയ്യും കെട്ടി നോക്കി ഇരിക്കില്ല എന്നും പറഞ്ഞു. കേരള സംസ്ഥാന സർക്കാരിന് നാണക്കേടുണ്ടാക്കിയ പ്രവൃത്തി എന്ന് വിശേഷിപ്പിച്ച   കോടതി ഉന്നതരെ സംരക്ഷിക്കാനാണോ ഇതെന്നും ചോദിച്ചു. (ആല് കുരുത്താൽ അതും തണലെന്ന് കരുതുന്നവർ സർക്കാർ )   ഇത്രയും ഗുരുതരമായ ഒരു കാര്യത്തെ  അത് അർഹിക്കുന്ന പ്രാധാന്യത്തോടും ഗൌരവത്തോടും കോടതി എടുത്തു എന്നുള്ളത് വലിയ ആശ്വാസം ആണ്  തരുന്നത്.    കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേസ് അന്വേഷണം നടത്തിയാൽ മാത്രമേ സർക്കാരിന്റെ അനാവശ്യ   ഇടപെടലുകൾ ഒഴിവാകുകയും സത്യം തെളിയുകയും ചെയ്യൂ.  

2014 ജൂൺ 5, വ്യാഴാഴ്‌ച

കർണാടക ഭവൻ

ശബരി മല യിൽ കർണാടക സർക്കാരിന് 4.5 ഏക്കർ ഭൂമി കർണാടക ഭവൻ നിർമിക്കാനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയത്  30.5.2014 ൽ  കേരള ഹൈ ക്കോടതി സ്റ്റേ ചെയ്തു.

ഇതിന് മുൻപ് എഴുതിയ പോസ്റ്റ്‌ കൾ.



MONDAY, OCTOBER 24, 2011


Sabarimala on hypothecation


  Kerala Government's decision to donate land to other states at Nilackal to develop infrastructure for Sabarimala pilgrims is not a wise one. Tomorrow they may act contrary to our ideas and it may turn counterproductive. Mullapperiyar dam is an example of this thoughtless action. We may not forget how the attempt to establish a Christian church at Nilackal some years ago disturbed the communal harmony. Possibility of such camouflaged attempt may arise again. The fund is to be mobilised from the income from Sabarimala and if still short get it from other states as donation.


THURSDAY, OCTOBER 31, 2013


SABARIMALA FOR SALE



ശബരിമല  വിൽക്കാൻ വച്ചിരിക്കുന്നതിന്റെ ഭവിഷ്യത്തുകൾ വിവരിച്ച്  2011ൽ എഴുതിയ ഒരു പോസ്റ്റ്‌ ആണ് മുകളിൽ കൊടുത്തിരിക്കുന്നത്. നീണ്ട കാലാവധിക്കുള്ള  പാട്ടത്തിനു അന്യ സംസ്ഥാനക്കാർക്ക് നൽകാനുള്ള നീക്കം ആയിരുന്നു അന്ന് നടത്തിയിരുന്നത്.  ഇന്നിതാ സർക്കാർ   ഒരു പടി കൂടി മുന്നോട്ടു പോയി അത് വിൽപ്പന ആക്കിയിരിക്കുന്നു. നാലര ഏക്കർ സ്ഥലം ആണ് കർണാടക സർക്കാരിന് നൽകിയിരിക്കുന്നത്. അതിൽ കേരള സർക്കാരിന് യാതൊരു അവകാശവും ഉണ്ടായിരിക്കുന്നതല്ല.

വനഭൂമി ഏറ്റെടുത്താണ് ഇങ്ങിനെ കൊടുക്കുന്നത്. സംസ്ഥാനത്തിന് അകത്ത് ഇത്രയും പ്രാധാന്യമുള്ള ഒരു സ്ഥലം, വനഭൂമി, മറ്റൊരു സംസ്ഥാനത്തിന് വിട്ടു കൊടുക്കേണ്ട ആവശ്യം എന്താണ്? മറ്റു സംസ്ഥാനങ്ങളിലെ ഭക്തർക്ക്‌ തീർത്ഥാടനത്തിന് സൗകര്യം ഒരുക്കാനാണ് എന്ന് പറയുന്നു. അതിനു മറ്റു സംസ്ഥാനങ്ങളുടെ ധന സഹായം സ്വീകരിച്ചാൽ പോരായിരുന്നോ? വന ഭൂമി വിറ്റാണോ അതിനു പരിഹാരം കാണേണ്ടി ഇരുന്നത്?



2014 ജൂൺ 4, ബുധനാഴ്‌ച

മൊറാഴ സ്കൂൾ മാനേജർ

വിദ്യാഭ്യാസം വെറും കച്ചവടം ആക്കി അതിൽ നിന്നും ലാഭം കൊയ്യുന്ന ബിസിനസ്സ് കാരാണ് ഇന്നത്തെ സ്കൂൾ,കോളേജ് മാനേജർമാർ. ശരിക്ക് പറഞ്ഞാൽ  അവർ നടത്തിപ്പുകാർ എന്ന മാനേജർമാർ അല്ല.    മുതലാളിമാർ ആണവർ .  ലാഭകരമല്ലാത്ത അവസ്ഥ വരുമ്പോൾ രാത്രിയുടെ മറവിൽ  വിദ്യാലയം തകർത്ത് നശിപ്പിക്കുന്ന മാനേജർ മാരും ഇവിടെ കേരളത്തിൽ ഉണ്ട്. വിദ്യാർത്ഥികളിൽ നിന്നും അമിത മായി ഫീസ്‌ വാങ്ങുക, അധ്യാപക നിയമനത്തിന് ലക്ഷക്കണക്കിന്‌ കോഴ വാങ്ങുക, അങ്ങിനെ ആണ് അവർ കോടിക്കണക്കിന് കാശുണ്ടാക്കുന്നത്.  അധ്യാപകർക്ക് സർക്കാർ   ശമ്പളം നൽകുന്ന എയിഡഡ് സ്കൂളുകളിലും ഇതാണ് സംഭവിക്കുന്നത്‌. ചാരിറ്റി എന്ന പേരിട്ട്, കോടിക്കണക്കിനു രൂപ സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും ഉണ്ടാക്കുന്ന മത സ്ഥാപനങ്ങൾ, ദൈവ നാമത്തിലും ആൾ ദൈവ നാമത്തിലും   നടത്തുന്ന സ്കൂൾ,കോളേജുകളിലും തീവെട്ടി  കൊള്ള ആണ് നടത്തുന്നത്. ഒരു എം.ബി.ബി.എസ്. സീറ്റിനു 70 ലക്ഷം മുതൽ 1 കോടി രൂപ വരെ ആണ് വാങ്ങുന്നത്. ഇതിൻറെ പി.ജി. സീറ്റിനോ 1 കോടി മുതൽ മേലോട്ട്. ആരെങ്കിലും ഇത് ചോദ്യം ചെയ്താൽ, ന്യൂന പക്ഷ അവകാശവും, മത സ്വാതന്ത്ര്യവും, മതേതരത്വവും  ഒക്കെ വിളമ്പി പറയുന്നവനെ ഒതുക്കും.  അധികാരത്തിൽ തുടരുക എന്ന മിനിമം അജണ്ട മാത്രമുള്ള സർക്കാരുകൾ     ഇതിനൊക്കെ മൌനാനുവാദവും സഹായവും ചെയ്തു  നൽകുന്നു.

ഇത്തരം  മാനേജർമാരേയും സർക്കാരിനെയും ലജ്ജിപ്പിക്കുകയാണ് കണ്ണൂർ ജില്ലയിലെ മൊറാഴ സൌത്ത് എ. എൽ.പി.സ്കൂൾ മാനേജർ ശ്രീ സുനിൽ കുമാർ.  പള്ളിക്കൂടത്തിന്റെ വികസനത്തിന്‌ പണം കണ്ടെത്താൻ കൂലി പ്പണി എടുക്കുകയാണ് സുനിൽ കുമാർ.  അതിൽ നിന്നും കിട്ടുന്ന വേതനത്തിൽ നിന്നും  ആണ്   വീട്ടു ചിലവ് നടക്കുന്നത്. എന്നിട്ടും  അതിൻറെ  ഒരു ഭാഗം സ്കൂളിൻറെ ആവശ്യങ്ങൾക്കായി ചിലവഴിക്കുന്നു. എന്തൊരു ത്യാഗം.

പാരമ്പര്യമായി കിട്ടിയ ഈ സ്കൂൾ ഇരിക്കുന്ന സ്ഥലം കോടികൾ വിലമതിക്കുന്നതാണ്. അത് വിറ്റാൽ കൂലിപ്പണിക്ക് പോകാതെ സുഖ മായി ജീവിക്കാം. പക്ഷെ സുനിൽ അതിനു തയാറല്ല. സ്കൂൾ എങ്ങിനെയെങ്കിലും നടത്തും എന്നാണ് പറയുന്നത്. അത്  സമൂഹത്തോടുള്ള  തൻറെ കടപ്പാട് ആണ് എന്ന് അദേഹം വിശ്വസിക്കുന്നു. ഉദാത്തമായ കർമം. ഈ വിദ്യാലയം ഉത്തരോത്തരം അഭിവൃത്തി പ്രാപിക്കും എന്നുള്ളതിന് ഒട്ടും സംശയം ഇല്ല. അതിന് എല്ലാ ആശംസകളും നേരുന്നു.

അദ്ദേഹത്തിന് 1000 രൂപ അയച്ചു കൊടുത്തിട്ടുണ്ട്‌. അദ്ദേഹത്തിന്  വേണ്ടിയല്ല. ആ വിദ്യാലയത്തിന്റെ മുൻപോട്ടുള്ള പ്രയാണത്തിന് വേണ്ടി. അതിനുള്ള ഒരു എളിയ പ്രവൃത്തി.   ഇത്  സഹതാപമോ, അനുകമ്പയോ,  ദാനമോ അല്ല. സമൂഹത്തോട് പ്രതിബദ്ധത ഉള്ള ഒരു  മനുഷ്യൻറെ കടമ.  അത് മറന്നത്   തെറ്റ്.  ഓർമിപ്പിച്ചതിനു  സുനിലിനു നന്ദി. 






2014 ജൂൺ 3, ചൊവ്വാഴ്ച

മോണോ റയിൽ

തിരുവനന്തപുരത്ത് മോണോ റയിൽ നിർമാണ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. കഴക്കൂട്ടം മുതൽ ബാലരാമപുരം വരെ 28 കിലോ മീറ്റർ ദൂരം ആണ് റയിൽ ഉദ്ദേശിക്കുന്നത്. ഓരോ കിലോമീറ്ററിനും 150 കോടി രൂപ വച്ച് മൊത്തം 4200 കോടി രൂപ ചെലവാകും.

നിലവിലുള്ള  നാഷണൽ ഹൈവേ 47  ൽ,   റോഡിൻറെ മധ്യത്തിൽ ഉയർത്തിയ തൂണുകളിൽ ആണ് റയിൽ പ്പാത സ്ഥാപിക്കുന്നത്. സ്ഥലം ഏറ്റെടുക്കേണ്ടി  വരില്ല എന്നതാണ് മോണോ  റയിലിന്റെ മേന്മ ആയി പറയുന്നത്. പക്ഷെ മോണോ റയിൽ വരുന്നതോടു കൂടി   റോഡിന്റെ വികസനം എന്നെന്നേക്കുമായി  അവസാനിക്കുകയാണ്.  റോഡുകൾ തമ്മിൽ ക്രോസ് ചെയ്യുന്ന സ്ഥലങ്ങളിൽ ഗതാഗത കുരുക്ക് ഒഴിവാക്കാൻ ഉള്ള ഒരേ ഒരു മാർഗം "ഫ്ലൈ ഓവർ" ആണ്. തൂണുകളിൽ ഉയർത്തിയ മോണോ റയിൽ ഫ്ലൈ ഓവർ എന്ന സാധ്യത ഒരിക്കലും മാറ്റാൻ പറ്റാത്ത രീതിയിൽ പൂർണമായും അടയ്ക്കുകയാണ്.  റോഡു ഗതാഗതത്തിനു പകരം വയ്ക്കാൻ മോണോ റയിൽ കഴിയില്ല. മോണോ റയിലിന് കുറച്ചു യാത്രക്കാരെ മാത്രമേ വഹിക്കാൻ കഴിവുള്ളൂ. മോണോ റയിൽ വരുന്നതോടു കൂടി ആളുകൾ പൂർണമായും  നിരത്തിൽ നിന്നും അങ്ങോട്ടേക്ക് മാറും എന്ന് പറയുന്നത് തെറ്റാണ്. റോഡു ഗതാഗതത്തിനെ സഹായിക്കുന്ന ഒരു റോൾ മാത്രമാണ് അതിനുള്ളത്. അങ്ങിനെയിരിക്കെ റോഡു വികസനം പൂർണമായും നശിപ്പിച്ചു കൊണ്ടുള്ള മോണോ റയിൽ നഗരത്തിന് ദോഷം മാത്രമേ ചെയ്യുകയുള്ളൂ. നിരത്തിൽ   ഗതാഗത കുരുക്ക് വർധിച്ചു കൊണ്ടേ ഇരിക്കുകയും ചെയ്യും.

2006 ൽ ശ്രീ ശ്രീധരന്റെ നേതൃത്വത്തിൽ ഉള്ള  ഡൽഹി മെട്രോ റയിൽ കോർപറേഷൻ തിരുവനന്തപുരത്ത് ഒരു സർവേ നടത്തിയിരുന്നു. ഏറ്റവും തിരക്കേറിയ സമയത്തുള്ള ഗതാഗതം ( പീക്ക് അവർ പീക്ക് ഡയറക്ഷൻ ട്രിപ്പ്‌സ്) വർഷങ്ങൾക്കു ശേഷം 2030 ൽ പോലും 8000 ത്തിനു താഴെ ആയിരിക്കുമെന്നും 20,000 വരെ കൈകാര്യം ചെയ്യാൻ ബസ് ലൈൻ മതിയാകും എന്നും അതിനാൽ തിരുവനന്തപുരത്ത് ട്രെയിൻ ആവശ്യമില്ല എന്നും പറയുകയുണ്ടായി.  മുഖ്യ മന്ത്രി  വി.എസ. അച്യുതാനന്ദന് ആണ് ഈ റിപ്പോർട്ട് സമർപ്പിച്ചത്. അതിനു ശേഷം നാറ്റ്പാക് ആണ് മോണോ റയിൽ പദ്ധതി തിരുവനന്തപുരം നഗരത്തിന് അനുയോജ്യമാണെന്ന റിപ്പോർട്ട് നൽകിയത്.

വർദ്ധിച്ചു വരുന്ന ഗതാഗതത്തിന് ഇതൊരു പരിഹാരമേ അല്ല. നിരത്തിലെ വികസനത്തിന്‌ പരി  പൂരിതമായ അവസ്ഥ വന്നാൽ മാതമേ ഇത്തരം മാർഗങ്ങൾക്ക് പ്രസക്തി ഉണ്ടാകുന്നുള്ളൂ. മോണോ റയിൽ പോകുന്ന പ്രധാന കവലകൾ നോക്കാം. കഴക്കൂട്ടം, ശ്രീകാര്യം, പോങ്ങുംമൂട്, ഉള്ളൂർ, , കേശവദാസപുരം, പ്ലാമൂട്,പി .എം.ജി. ഓവർ ബ്രിഡ്ജ്, കരമന, കിള്ളിപ്പാലം പാപ്പനംകോട് തുടങ്ങിയ സ്ഥലങ്ങൾ    എല്ലാം നാല് റോഡുകൾ സംഗമിക്കുന്ന കവലകൾ ആണ്. അവിടെയെല്ലാം  ഇപ്പോൾ തന്നെ വലിയ ഗതാഗത കുരുക്ക് ആണ് അനുഭവപ്പെടുന്നത്. ചില സമയങ്ങളിൽ, പ്രത്യകിച്ചും  രാവിലെ പള്ളിക്കൂടത്തിലെക്കുള്ള വിദ്യാർഥികളുടെ യാത്ര കൂടി ആകുമ്പോൾ, ഉള്ളൂർ നിന്നും ശ്രീകാര്യം കടന്ന് കഴക്കൂട്ടം വരെ 7 കിലോ മീറ്റർ എത്താൻ ഒരു മണിക്കൂറിൽ കൂടുതൽ എടുക്കും. കരമന- ബാലരാമപുരം ഇതിലും ഭയങ്കരവും ദുരിത പൂർണവുമാണ്.  ഈ നാൽക്കവലകളിൽ ഒരു ഭാഗത്ത്‌ നിന്നും വരുന്ന ഗതാഗതം നിർത്തി വച്ച് വേണം മറ്റു റോഡിൽ നിന്നുമുള്ള ഗതാഗതം അനുവദിക്കാൻ. അപ്പോഴാണ്‌  ഗതാഗത കുരുക്ക് രൂക്ഷമാകുന്നത്. ഇതിനൊരു പരിഹാരമാണോ മോണോ റയിൽ?  അല്ല. മോണോ റയിൽ വരുന്നത് കൊണ്ട് ഇതിന് ഒരു  വ്യത്യാസവും  വരാൻ പോകുന്നില്ല.  അപ്പോൾ  ഗതാഗത കുരുക്ക് ദിനം പ്രതി വർദ്ധിക്കുകയും, എം.സി. റോഡു കൂടി വന്നു ചേരുന്ന   നാഷണൽ ഹൈവേ 47  പോലെ വളരെ  പ്രധാനപ്പെട്ട പാതയിൽ ഫ്ലൈ ഓവർ എന്ന  ഒരേ ഒരു  രക്ഷാ മാർഗം  മോണോ റയിൽ കൊണ്ട് നാം എന്നെന്നേക്കുമായി അടയ്ക്കുകയാണ്.

എൻ .എച്ചിൽ  ആവശ്യമുള്ളിടത്ത് ഫ്ലൈ ഓവറുകൾ പണിഞ്ഞാൽ  ഇവിടത്തെ ഗതാഗത കുരുക്കും പരിഹരിക്കാം. ഇപ്പോൾ ഉദ്ദേശിക്കുന്ന മോണോ റയിലിന്റെ ഗതി മാറ്റുകയാണ് വേണ്ടത്. ശ്രീകാര്യം മുതൽ കഴക്കൂട്ടം വഴി ബൈപ്പാസിനു മുകളിലൂടെ  മോണോ റയിൽ ആകാം. പള്ളിപ്പുറത്തു നിന്ന് നഗരത്തിലേക്ക്  തുടങ്ങാനിരുന്ന മെട്രോ റയിൽ പണം ഇല്ലാത്തതിനാൽ ആണ്ഒഴിവാക്കിയത്  എന്ന് ഓർക്കണം.പോത്തൻ കോട്, പൌടിക്കോണം   ഭാഗത്ത്‌ നിന്നും ശ്രീകാര്യത്ത്  എത്തുന്നവർക്കും, ടെക്നോപാർക്കിൽ   ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ആൾക്കാർക്കും ബൈപ്പാസ്  മോണോ റയിൽ വളരെ പ്രയോജനം ആകും. എൻ.എച്.47 ലെ തിരക്ക് കുറയും.  ബൈപ്പാസിന്റെ നാല് വരിപ്പാത നിർമ്മാണം ഉടൻ തുടങ്ങുകയുമാണ്‌.  (തുടങ്ങുമോ ആവോ ? കാരണം കഴിഞ്ഞ 20 വർഷമായി  റോഡിനായി സർക്കാർ സ്ഥലം എടുത്തിട്ടിരിക്കുകയാണ്) അതിനൊപ്പം   മോണോ റയിലിന്റെ പണി കൂടെ നടത്താം. നാൽക്കവലകളിൽ മറ്റു റോഡുകൾക്ക് അടിപ്പാതയും ഇതിനോടൊപ്പം പണിയണം.

ഇത്തരം കാര്യങ്ങൾ  ഉദ്യോഗസ്ഥ തലത്തിൽ തീരുമാനം എടുക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. സർക്കാർ ഉദ്യോഗസ്ഥരുടെ മുരടിച്ച മാനസിക നില നമുക്ക് അറിയാമല്ലോ. നിലവിലുള്ള ഒരു റോഡു ഇല്ലാതാക്കി   ഒരു അടിപ്പാത (പാളയം) നിർമിച്ച പാരമ്പര്യമാണ്   നമ്മടെ സർക്കാരിന് ഉള്ളത്.  വിദഗ്ദ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം തേടാറില്ല. നാറ്റ്പാക് വിദഗ്ദ്ധരുടെ സ്ഥാപനം ആണെന്ന് പറയുന്നുണ്ടെങ്കിലും വലിയ വൈദഗ്ദ്ധ്യം   ഒന്നും കാണിക്കാതെ  അത് മറ്റൊരു സാധാരണ ഒരു സർക്കാർ  ഓഫീസ് പോലെയാണ്.  ദീർഘ വീക്ഷണം ഇല്ലാത്ത മന്ത്രിമാർക്കാകട്ടെ  പദ്ധതി അടങ്കൽ തുകയാണ് ഒരേ ഒരു മാനദണ്ഡം. 

2014 ജൂൺ 2, തിങ്കളാഴ്‌ച

നഷ്ടത്തിൽ ഓടുന്ന KSRTC

കെ.എസ്.ആർ.ടി.സി. എന്നും നഷ്ട്ടത്തിലാണ്. ഈ നഷ്ട്ടത്തിനിടയിൽ ആണ് ഗതാഗത മന്ത്രിയുടെ വക ഒരു പ്രഹരം കൂടി നൽകിയത്. 35 ലക്ഷം രൂപയുടെ ഒരു ബാധ്യത. തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡ് ഉദ്ഘാടനത്തിന് ആണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇത്രയും ഭീമമായ് തുക ചിലവഴിച്ചത്. പണി തീരാത്ത ബസ് സ്റ്റാൻഡ് തെരഞ്ഞെടുപ്പിന് മുൻപേ ഉദ്ഘാടനം നടത്തുക ആയിരുന്നു അവർ. അതിൻറെ ക്രെഡിറ്റ്‌ കൂടി എടുത്ത് തെരഞ്ഞെടുപ്പിൽ തങ്ങൾ ചെയ്ത കാര്യങ്ങളുടെ വലിപ്പം കൂട്ടിക്കാണിക്കാൻ വേണ്ടിയായിരുന്നു പണി തീരും  മുമ്പേ ഫെബ്രുവരി 13 നു വലിയ ആർഭാടം ആയി  ഉദ്ഘാടന കർമം നിർവഹിച്ചത്.  ഇതാ നാല് മാസമായി ഇപ്പോഴും പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണി   പൂർത്തിയാക്കാൻ കഴിയാതെ ദുരിതവും പേറി നിൽക്കുന്നു തമ്പാനൂർ ബസ് സ്റ്റാൻഡ്. 12 ലക്ഷം രൂപ അന്നത്തെ ഉദ്ഘാടന മാമാങ്ക ചടങ്ങിന് ചിലവാക്കി. 22 ലക്ഷം രൂപയോ പരസ്യത്തിന്. വെളുക്കെ ചിരിക്കുന്ന ഉമ്മൻ ചാണ്ടിയുടെയും തിരുവഞ്ചിയൂരിന്റെയും പടങ്ങൾ  പത്രങ്ങൾ ആയ പത്രങ്ങളിലെല്ലാം  മുഴുവൻ പേജിൽ നിറഞ്ഞു നിന്നത് കണ്ട് ജനം കോൾമയിര്   കൊണ്ടില്ലേ? അത് മതി മന്ത്രിമാർക്ക്.

കെ.എസ്.ആർ.ടി.സി നഷ്ടത്തിൽ ഓടുന്നതിന്റെ കാരണം അന്വേഷിച്ചു മറ്റെങ്ങും പോകേണ്ട കാര്യമില്ലല്ലോ. കാട്ടിലെ തടി തേവരുടെ ആന എന്ന രീതിയിൽ ആണ് മുകളിൽ മന്ത്രി തൊട്ട് താഴെ അറ്റം വരെയുള്ളവരുടെ മനോഭാവം. കേരളത്തിലെ പ്രധാന റൂട്ടുകളെല്ലാം ദേശസാൽകൃത മാക്കി കെ.എസ്.ആർ.ടി.സി മാത്രമാണ് അവിടങ്ങളിൽ ഓടുന്നത്. എന്നിട്ടും അവർ നഷ്ട്ടത്തിലാണ് എന്ന സ്ഥിരം പല്ലവി ആണ് നാം കേൾക്കുന്നത്. ഒരു ബസിൽ തുടങ്ങുന്ന സ്വകാര്യ വ്യക്തികൾ ഒന്നോ രണ്ടോ വർഷത്തിനകം അഞ്ചും പത്തും ബസ്സുകൾ ആണ് വാങ്ങുന്നത്. എക്സ്പ്രസ്സ്, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് തുടങ്ങിയ ബസ്സുകൾ നിറച്ചു ഓടുന്ന കെ.എസ്.ആർ.ടി.സി ആകട്ടെ  നഷ്ടത്തിലും.  ബസ് വാങ്ങുമ്പോൾ തൊട്ടു തുടങ്ങുന്ന അഴിമതി സ്പെയർ പാർട്സ് വാങ്ങലിലൂടെ, റൂട്ടുകളും, ഷെഡ്യൂളുകളും തയാറാക്കുന്നതിൽ വരെ നീളും. അടി മുടി അഴിമതി.  സ്വകാര്യ ബസുകാരെ സഹായിക്കുന്ന തരത്തിൽ ആണ് സർക്കാർ ബസ്സുകളുടെ  ഷെഡ്യൂൾ. മന്ത്രി വരെ അത് കണ്ടില്ല എന്ന് നടിക്കുന്നു. നഷ്ട്ടത്തിനു ആരും ഉത്തരവാദികൾ അല്ല. അതിൻറെ കാരണവും കണ്ടെത്താറില്ല. പിന്നെ രാഷ്ട്രീയ, ട്രേഡ് യൂണിയൻ അതിപ്രസരം. ഇതിനൊരു പരിഹാരം ഇല്ലേ? ആഭ്യന്തരം എന്ന ഭാരിച്ച ചുമതല വഹിച്ച മന്ത്രി ആണിപ്പോൾ ഭാരം കുറഞ്ഞ കെ.എസ്.ആർ.ടി.സി വകുപ്പിൻറെ ചുമതല വഹിക്കുന്നത്.  ആഭ്യന്തരം പോലെ , കേസ് അന്വേഷണം പോലെ ഇവിടെ ഐ. ഗ്രൂപ്പിന്റെയോ   മാർക്സിസ്റ്റ് പാർട്ടിയുടെയോ ഇടപടൽ ഉണ്ടാകുകയില്ല എന്നതിനാൽ.  പേടിക്കാതെ,  പ്രസ്താവന നടത്തി സമയം കളയാതെ മന്ത്രിക്കു ഭരിക്കാം. എന്നിട്ടും അതിനു കഴിയുന്നില്ല എന്നത് കേരളത്തിൻറെ ദുര്യോഗം എന്നല്ലാതെ എന്ത് പറയാൻ. കേന്ദ്രത്തിൽ കണ്ടില്ലേ പത്തു ദിവസത്തിനകം കാര്യങ്ങൾ തീരുമാനമാക്കാൻ മന്തിമാർക്കു മോദി നിർദേശം കൊടുത്തത്. അത് പോലെ കെ.എസ്.ആർ.ടി.സി ലാഭത്തിലാക്കാൻ  സമയ ബന്ധിതമായ  ഒരു പദ്ധതി ഗതാഗത മന്ത്രി  ആസൂത്രണം ചെയ്യുക. മൂന്ന് വർഷം കഴിഞ്ഞ് ഇറങ്ങിപ്പോയതിന് ശേഷം  ജനങ്ങൾ ഓർമിക്കുന്നത്‌ , ടി.പി. വധക്കേസിലെ ഒത്തു തീർപ്പിന്റെ പേരിലോ, അതിൽ  ഇറക്കിയ പാട്ടു പുസ്തകത്തിൻറെ പേരിലോ, ശാലു മേനോൻറെ പാല് കാച്ചിന്റെ പേരിലോ ആകാതെ ഇരിക്കട്ടെ.