2014, ജൂൺ 2, തിങ്കളാഴ്‌ച

നഷ്ടത്തിൽ ഓടുന്ന KSRTC

കെ.എസ്.ആർ.ടി.സി. എന്നും നഷ്ട്ടത്തിലാണ്. ഈ നഷ്ട്ടത്തിനിടയിൽ ആണ് ഗതാഗത മന്ത്രിയുടെ വക ഒരു പ്രഹരം കൂടി നൽകിയത്. 35 ലക്ഷം രൂപയുടെ ഒരു ബാധ്യത. തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡ് ഉദ്ഘാടനത്തിന് ആണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇത്രയും ഭീമമായ് തുക ചിലവഴിച്ചത്. പണി തീരാത്ത ബസ് സ്റ്റാൻഡ് തെരഞ്ഞെടുപ്പിന് മുൻപേ ഉദ്ഘാടനം നടത്തുക ആയിരുന്നു അവർ. അതിൻറെ ക്രെഡിറ്റ്‌ കൂടി എടുത്ത് തെരഞ്ഞെടുപ്പിൽ തങ്ങൾ ചെയ്ത കാര്യങ്ങളുടെ വലിപ്പം കൂട്ടിക്കാണിക്കാൻ വേണ്ടിയായിരുന്നു പണി തീരും  മുമ്പേ ഫെബ്രുവരി 13 നു വലിയ ആർഭാടം ആയി  ഉദ്ഘാടന കർമം നിർവഹിച്ചത്.  ഇതാ നാല് മാസമായി ഇപ്പോഴും പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണി   പൂർത്തിയാക്കാൻ കഴിയാതെ ദുരിതവും പേറി നിൽക്കുന്നു തമ്പാനൂർ ബസ് സ്റ്റാൻഡ്. 12 ലക്ഷം രൂപ അന്നത്തെ ഉദ്ഘാടന മാമാങ്ക ചടങ്ങിന് ചിലവാക്കി. 22 ലക്ഷം രൂപയോ പരസ്യത്തിന്. വെളുക്കെ ചിരിക്കുന്ന ഉമ്മൻ ചാണ്ടിയുടെയും തിരുവഞ്ചിയൂരിന്റെയും പടങ്ങൾ  പത്രങ്ങൾ ആയ പത്രങ്ങളിലെല്ലാം  മുഴുവൻ പേജിൽ നിറഞ്ഞു നിന്നത് കണ്ട് ജനം കോൾമയിര്   കൊണ്ടില്ലേ? അത് മതി മന്ത്രിമാർക്ക്.

കെ.എസ്.ആർ.ടി.സി നഷ്ടത്തിൽ ഓടുന്നതിന്റെ കാരണം അന്വേഷിച്ചു മറ്റെങ്ങും പോകേണ്ട കാര്യമില്ലല്ലോ. കാട്ടിലെ തടി തേവരുടെ ആന എന്ന രീതിയിൽ ആണ് മുകളിൽ മന്ത്രി തൊട്ട് താഴെ അറ്റം വരെയുള്ളവരുടെ മനോഭാവം. കേരളത്തിലെ പ്രധാന റൂട്ടുകളെല്ലാം ദേശസാൽകൃത മാക്കി കെ.എസ്.ആർ.ടി.സി മാത്രമാണ് അവിടങ്ങളിൽ ഓടുന്നത്. എന്നിട്ടും അവർ നഷ്ട്ടത്തിലാണ് എന്ന സ്ഥിരം പല്ലവി ആണ് നാം കേൾക്കുന്നത്. ഒരു ബസിൽ തുടങ്ങുന്ന സ്വകാര്യ വ്യക്തികൾ ഒന്നോ രണ്ടോ വർഷത്തിനകം അഞ്ചും പത്തും ബസ്സുകൾ ആണ് വാങ്ങുന്നത്. എക്സ്പ്രസ്സ്, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് തുടങ്ങിയ ബസ്സുകൾ നിറച്ചു ഓടുന്ന കെ.എസ്.ആർ.ടി.സി ആകട്ടെ  നഷ്ടത്തിലും.  ബസ് വാങ്ങുമ്പോൾ തൊട്ടു തുടങ്ങുന്ന അഴിമതി സ്പെയർ പാർട്സ് വാങ്ങലിലൂടെ, റൂട്ടുകളും, ഷെഡ്യൂളുകളും തയാറാക്കുന്നതിൽ വരെ നീളും. അടി മുടി അഴിമതി.  സ്വകാര്യ ബസുകാരെ സഹായിക്കുന്ന തരത്തിൽ ആണ് സർക്കാർ ബസ്സുകളുടെ  ഷെഡ്യൂൾ. മന്ത്രി വരെ അത് കണ്ടില്ല എന്ന് നടിക്കുന്നു. നഷ്ട്ടത്തിനു ആരും ഉത്തരവാദികൾ അല്ല. അതിൻറെ കാരണവും കണ്ടെത്താറില്ല. പിന്നെ രാഷ്ട്രീയ, ട്രേഡ് യൂണിയൻ അതിപ്രസരം. ഇതിനൊരു പരിഹാരം ഇല്ലേ? ആഭ്യന്തരം എന്ന ഭാരിച്ച ചുമതല വഹിച്ച മന്ത്രി ആണിപ്പോൾ ഭാരം കുറഞ്ഞ കെ.എസ്.ആർ.ടി.സി വകുപ്പിൻറെ ചുമതല വഹിക്കുന്നത്.  ആഭ്യന്തരം പോലെ , കേസ് അന്വേഷണം പോലെ ഇവിടെ ഐ. ഗ്രൂപ്പിന്റെയോ   മാർക്സിസ്റ്റ് പാർട്ടിയുടെയോ ഇടപടൽ ഉണ്ടാകുകയില്ല എന്നതിനാൽ.  പേടിക്കാതെ,  പ്രസ്താവന നടത്തി സമയം കളയാതെ മന്ത്രിക്കു ഭരിക്കാം. എന്നിട്ടും അതിനു കഴിയുന്നില്ല എന്നത് കേരളത്തിൻറെ ദുര്യോഗം എന്നല്ലാതെ എന്ത് പറയാൻ. കേന്ദ്രത്തിൽ കണ്ടില്ലേ പത്തു ദിവസത്തിനകം കാര്യങ്ങൾ തീരുമാനമാക്കാൻ മന്തിമാർക്കു മോദി നിർദേശം കൊടുത്തത്. അത് പോലെ കെ.എസ്.ആർ.ടി.സി ലാഭത്തിലാക്കാൻ  സമയ ബന്ധിതമായ  ഒരു പദ്ധതി ഗതാഗത മന്ത്രി  ആസൂത്രണം ചെയ്യുക. മൂന്ന് വർഷം കഴിഞ്ഞ് ഇറങ്ങിപ്പോയതിന് ശേഷം  ജനങ്ങൾ ഓർമിക്കുന്നത്‌ , ടി.പി. വധക്കേസിലെ ഒത്തു തീർപ്പിന്റെ പേരിലോ, അതിൽ  ഇറക്കിയ പാട്ടു പുസ്തകത്തിൻറെ പേരിലോ, ശാലു മേനോൻറെ പാല് കാച്ചിന്റെ പേരിലോ ആകാതെ ഇരിക്കട്ടെ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ