2014, ജൂൺ 25, ബുധനാഴ്‌ച

പട്ടാള ഭരണം

കേരളം എന്താ പാകിസ്ഥാൻ ആകുകയാണോ? പാക്കിസ്ഥാനിൽ  ഭരണാധികാരികൾ എന്ത് തോന്നിവാസം കാണിച്ചാലും ആർക്കും അതിനെതിരെ ഒരക്ഷരം മിണ്ടാൻ പാടില്ല. അഥവാ അങ്ങിനെ എന്തെങ്കിലും ശബ്ദിച്ചു  പോയാൽ പട്ടാള ഭരണ കൂടം അവരെ തൂക്കി കൊല്ലും. കേരള വിദ്യാഭ്യാസ വകുപ്പും പട്ടാള ഭരണം ആണിവിടെ നടത്തുന്നത് എന്ന് തോന്നത്തക്ക വിധത്തിൽ ആണ് കാര്യങ്ങൾ നടക്കുന്നത്.  ഉദ്ഘാടനങ്ങൾക്ക് മന്ത്രിമാർ താമസിച്ച് എത്തുന്നത് കൊണ്ട്, ക്ലാസ് മുടക്കി  യോഗത്തിന് കൊണ്ടിരുത്തുന്ന    വിദ്യാർത്ഥികൾക്ക് പഠിത്തം നഷ്ട്ടപ്പെടുന്നു എന്ന  സത്യം  പറഞ്ഞതിന്  പ്രധാന അധ്യാപികയെ സ്ഥലം മാറ്റിയിരിക്കുന്നു.

തിരുവനന്തപുരം കോട്ടണ്‍ ഹിൽ ഗവണ്‍മെൻറ് ഗേൾസ്‌ ഹയർ സെക്കണ്ടറി  സ്കൂൾ പ്രിൻസിപ്പൽ ഹെഡ് മിസ്ട്രസ്സ് ഊർമിള ദേവിയെ ആണ് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇംഗ്ലീഷ് ക്ലബ്ബിൻറെ ജില്ലാതല ഉദ്ഘാടനത്തിനാണ് 8,9,10 ക്ലാസുകളിലെ കുട്ടികളെ ക്ലാസ് നിറുത്തി വച്ച് വേദിയിൽ കൊണ്ടിരുത്തിയത്. 11 മണിക്ക് എത്തേണ്ട മന്ത്രി എത്തിയതോ 12.30ന്. ഉദ്ഘാടന പരിപാടികൾ തീർന്നത് ഉച്ചക്ക് 1 മണിക്കും. അത്രയും നേരം കുട്ടികൾ  ക്ലാസ്സിൽ കയറാതെ ഒന്നും പഠിക്കാതെ മന്ത്രിയെയും കാത്തിരുന്നു.  ഇത്തരം സംഭവങ്ങൾ കാരണം കുട്ടികളുടെ പഠിത്തം നഷ്ട്ടപ്പെടുന്നു എന്നുള്ള സത്യം തൻറെ  പ്രസംഗത്തിനിടെ, മന്ത്രി ഇരിക്കുന്ന വേദിയിൽ പറഞ്ഞതിനാണ് ഇപ്പോൾ അവരെ സ്ഥലം മാറ്റിയിരിക്കുന്നത്.

മന്ത്രിക്ക് ഉദ്ഘാടനം കഴിഞ്ഞ്,  അർത്ഥമില്ലാത്ത കുറെ ഉദ്ബോധനങ്ങളും  കുറെ സാരോപദേശവും  നൽകി,  ഫോട്ടോയ്ക്ക് പോസും ചെയ്ത് എയർ കണ്ടീഷൻ കാറിൽ, തിരിച്ച് എയർ കണ്ടീഷൻ ഓഫീസിലേക്ക് പോകാം. ജലപാനം ഇല്ലാതെ ഇത്രയും മണിക്കൂർ ഇരുന്ന കുട്ടികളുടെ കഥയോ? അവർക്ക് പഠിക്കാനുള്ള സമയം ആണ് നഷ്ട്ടപ്പെട്ടത്‌. ജാതി അടിസ്ഥാനത്തിൽ ഓരോരുത്തരും മത്സരിച്ച് സ്കൂളുകൾക്ക് നൽകുന്ന അവധികളും, സമരങ്ങളും എല്ലാമായി നഷ്ട്ടപ്പെടുന്നത് കുട്ടികളുടെ പഠനം ആണ്. അത് പോലെ അധ്യാപകരുടെ കാര്യമോ? ഈ നഷ്ട്ടപ്പെടുന്ന ദിനങ്ങളിലെ ക്ലാസ്സുകൾ കൂടി ബാക്കി സമയത്ത് പൂർത്തിയാക്കാൻ  അവർ വളരെ കഷ്ട്ടപ്പെടണം. കോട്ടണ്‍ ഹിൽ സ്കൂൾ നല്ല നിലവാരമുള്ള, നല്ല റിസൾട്ട് ഉള്ള സ്കൂൾ ആണ്. ഇതിനിടയിലാണ് ഉദ്ഘാടനത്തിന് ഈ കുട്ടികളെ നിർബ്ബന്ധിച്ച്‌ പിടിച്ചിരുത്തുന്നത്. വിദ്യഭ്യാസത്തിനാണോ ഉദ്ഘാടനങ്ങൾക്കാണോ പ്രാധ്യാന്യം?

സർക്കാർ പരിപാടികൾക്ക് താലപ്പൊലിയും മന്ത്രിമാർക്ക് വൃഷ്ടി നടത്താനുള്ള പുഷ്പങ്ങളുമായി മണിക്കൂറുകളോളം പൊരി വെയിലത്ത് കുട്ടികളെ പിടിച്ചു നിർത്തുന്ന പരിപാടി നാം കണ്ടിട്ടുള്ളതാണ്.ഇത് ബാല പീഠനം അല്ലേ ? ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്ന ആനകൾക്ക് വരെ സംരക്ഷണത്തിന് നിയമം ഉള്ളപ്പോൾ ഈ പാവം മനുഷ്യ കുട്ടികൾക്ക് യാതൊരു സംരക്ഷണവും ഇല്ലേ?  അധികാരികളുടെ  വരവേൽപ്പിനായി മണിക്കൂറുകളോളം  കുട്ടികളെ ഇത്തരത്തിൽ  ഇരുത്തുന്നത്‌ മനുഷ്യാവകാശ ധ്വംസനം അല്ലേ? ഈ പീഠന ത്തിനെതിരെ നടപടി എടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.
 മെച്ചപ്പെട്ട ഭക്ഷണവും,  സൌകര്യങ്ങളും, വിദ്യാഭ്യാസവും, സ്നേഹവും, വാത്സല്യവും നൽകാനാണ്  കനിവ് തോന്നി    ഝാ ർക്കണ്ടിൽ നിന്നും കുട്ടികളെ കൊണ്ട് വന്നതെന്ന്  പറയുന്ന പാർട്ടിക്കാരാണ്  കുട്ടികളോട് ഇത്രയും ദയയില്ലാതെ പെരുമാറുന്നത്. 

അയ്യായിരത്തിലേറെ കുട്ടികൾ പഠിക്കുന്ന കോട്ടണ്‍ ഹിൽ പോലുള്ള പ്രമുഖ പള്ളിക്കൂടത്തിന്റെ തലപ്പത്ത് എത്തുക എന്നത് എല്ലാ അധ്യാപകരുടെയും സ്വപ്നമാണ്. ഊർമിള ദേവി  ടീച്ചർക്ക് ആ സ്വപ്നം സാക്ഷാത്കരിച്ചിട്ടു   വെറും 40 ദിവസമേ ആയുള്ളൂ.   അതിനിടയിലാണ് സത്യം പറഞ്ഞതിന് ശിക്ഷ ആയി സ്ഥലം മാറ്റം വരുന്നത്.  കേരളത്തിൽ സാമൂഹികമായി പിന്നോക്കം നിൽക്കുന്ന പട്ടിക ജാതി വിഭാഗത്തിൽ പെട്ട   ശ്രീമതി ഊർമിള ദേവി  പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഇവിടെ എത്തിയപ്പോഴാണ് സ്ഥലം മാറ്റം എന്ന ശിക്ഷ നേരിടേണ്ടി വന്നത്. ടീച്ചർക്ക് മാത്രമല്ല ഈ ദുര്യോഗം.  പട്ടിക ജാതി/ പട്ടിക വർഗ വിദ്യാർത്ഥിനികൾക്കും മോശപ്പെട്ട അനുഭവം തന്നെ. ഇവർക്ക്    പഠനാവശ്യത്തിനായി കേന്ദ്ര സർക്കാർ നൽകുന്ന സെക്കണ്ടറി വിദ്യാഭ്യാസ ഇൻസെൻറ്റിവ്  എന്ന ആനുകൂല്യങ്ങൾ 2010-13 വർഷങ്ങളിൽ വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടൽ മൂലം അർഹിക്കുന്ന പലർക്കും കിട്ടാതെ അവർ പഠനം നിർത്തിയതായി രേഖകൾ പറയുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ