2014, ജൂൺ 26, വ്യാഴാഴ്‌ച

ക്രൂരത

ഇന്നത്തെ പത്രങ്ങളിൽ കേരള സർക്കാരിന്റെ വക ഒരു പരസ്യം ഉണ്ട്. "സ്ത്രീത്വത്തെ സംരക്ഷിക്കൂ, സ്ത്രീകളോട് ബഹുമാനത്തോടും അന്തസ്സോടും പെരുമാറുക, സ്ത്രീകളോടുള്ള അതിക്രമം കുറ്റകരവും നിയമപ്രകാരം ശിക്ഷാർഹവും ആണ്". എന്ന്.  തലസ്ഥാന നഗരിയിലെ കോട്ടണ്‍ ഹിൽ സ്‌കൂളിലെ പ്രധാന അധ്യാപിക ആയ സ്ത്രീയെ സ്ഥലം മാറ്റിയ അതേ സർക്കാർ ആണ് ഈ പരസ്യം നൽകിയിരിക്കുന്നത് എന്നത്   പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് അതിനെതിരെ   എന്നാണു തെളിയിക്കുന്നത്. 




മാതൃഭൂമി പ്രസിദ്ധീകരിച്ച  മന്ത്രിയെ കാത്തിരിക്കുന്ന വിദ്യാർത്ഥിനികളുടെ   ഫോട്ടോ ഞെട്ടിക്കുന്നതാണ്.  നിലത്തു കുത്തിയിരിക്കുകയാണ് ഈ കൊച്ചു കുട്ടികൾ. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് മന്ത്രിയുടെ ഉദ്ഘാടനം കഴിയുന്നത്‌ വരെ 4 മണിക്കൂർ നേരം ജല പാനമില്ലാതെ വെറും തറയിൽ ഒരേ ഇരുപ്പ്. അതിലും ഹൃദയ ഭേദകമാണ് കാൽ സ്വാധീനമില്ലാത്ത ഒരു കുട്ടിയെ വീൽ ചെയറിൽ കൊണ്ട് വന്ന് മുന്നിൽ ഇരുത്തിയിരിക്കുന്നത്. എന്തിനാണ് കൊച്ചു  കുട്ടികളോട് ഇത്രയും ക്രൂരത കാണിക്കുന്നത്?  സർക്കാർ പള്ളിക്കൂടത്തിൽ പഠിക്കാൻ പോയതിന്റെ ശിക്ഷയാണോ ഇത്?  മന്ത്രി വരുമ്പോൾ നിറഞ്ഞ സദസ്സ് എന്ന് കാണിക്കാനല്ലേ ഈ പാവം കുട്ടികളെ  ഇങ്ങിനെ പിടിച്ചിരുത്തിയത്?    പരീക്ഷണ ശാലകളിലെ ഗിനി പന്നികളെ പ്പോലെയാണോ സർക്കാർ വിദ്യാലയത്തിലെ പിഞ്ചു കുഞ്ഞുങ്ങളെ കരുതുന്നത്?  ഇത് ബാല പീഠന നിയമത്തിൽ വരുകയില്ലേ? മനുഷ്യാവകാശ കമ്മീഷൻ ഇതിൻറെ സംഘാടകർക്ക് എതിരെ  കേസ് എടുക്കാത്തത് എന്ത് കൊണ്ടാണ്?

ഇവിടെ കുറെയേറെ  ചോദ്യങ്ങൾക്ക് മറുപടികിട്ടേണ്ടതായി  ഉണ്ട്. 11 മണിക്ക്  മന്ത്രി വരാമെന്ന് പറഞ്ഞിട്ട് 9.30  മണിക്കാണെന്ന് നോട്ടീസിൽ വച്ചതെന്ന് മുഖ്യ മന്ത്രി കുറ്റപ്പെടുത്തുന്നു. ഡിസ്ട്രിക്റ്റ്  സെൻറർ ഫോർ ഇംഗ്ലീഷ് ആണ് പരിപാടി സംഘടിപ്പിച്ചതും നോട്ടീസ് അടിച്ചതും. അതിൽ ഹെഡ്മിസ്ട്രസ്സ് എങ്ങിനെ ഉത്തരവാദി ആകും? നിയമ സഭ സമ്മേളനം നടക്കുമ്പോൾ,  അവിടെ നിന്നും എത്ര മണിക്ക്ഇറങ്ങാൻ കഴിയും എന്ന് ഉറപ്പില്ലാത്തപ്പോൾ   എന്തിന് 11 മണിക്ക്   ഇങ്ങിനെ  ഒരു ഉദ്ഘാടനം വച്ചു?  കുട്ടികൾ വേണമെങ്കിൽ കാത്തിരിക്കട്ടെ എന്ന ധാർഷ്ട്യമല്ലേ ഇതിനു പുറകിൽ? മന്ത്രി വേദിയിലേക്ക് പുറപ്പെടുമ്പോൾ തീർച്ചയായും  ആ വിവരം സംഘാടകരെ  അറിയിക്കാറുണ്ട്.  അപ്പോൾ സംഘാടകരായ ഡിസ്ട്രിക്റ്റ്  സെൻറർ ഫോർ ഇംഗ്ലീഷ്ൻറെ ആൾക്കാരല്ലേ സ്വീകരിക്കാൻ അവിടെ ഉണ്ടാകേണ്ടിയിരുന്നത്? അതോ മന്ത്രി വരുന്നത് വരെ പ്രിൻസിപ്പൽ ഹെഡ് മിസ്ട്രസ്സ് ഗേറ്റിൽ കാത്തു നിൽക്കണമായിരുന്നു എന്നാണോ?  ഒരു ചാനലിൽ മന്ത്രി പറഞ്ഞത് അവരുടെ പ്രസംഗം ഒന്നും താൻ കേട്ടില്ല എന്നും അടുത്ത ദിവസം പത്രങ്ങളിൽ നിന്നാണ് ഈ വിവാദം അറിഞ്ഞത് എന്നുമാണ്. എന്നിട്ടും പറയുന്നു മന്ത്രിയെ ഇകഴ്ത്തിയാണ്  അവർ സംസാരിച്ചത് എന്ന്. അന്വേഷണം നടത്താൻ ഉത്തരവ് ഇടുന്നതിനു മുൻപ് അതിൻറെ ടേപ്പ് എന്താണ്  ഒന്നു കേൾക്കാഞ്ഞത്? അവർക്ക് സ്കൂൾ നടത്തിപ്പിൽ പ്രാഗത്ഭ്യം പോരാ എന്ന് പറയുന്നുണ്ട്.ഇത്തരം യോഗങ്ങൾ കൊണ്ട് വിദ്യാർത്ഥി കൾക്ക് പഠന സമയം നഷ്ട്ടപ്പെടുന്നു എന്ന് പറഞ്ഞതാണോ കഴിവില്ല എന്നതിന്റെ തെളിവ്? പഠന സമയം നഷ്ട്ടപ്പെടുത്തി സമ്മേളനം നടത്തരുത് എന്ന് ഡി.പി.ഐ. നിർദേശം ഉള്ള വിവരം മന്ത്രിക്ക് അറിയാൻ പാടില്ലേ? അങ്ങിനെ നടത്തിയവർക്കെതിരെ എന്ത്‌ നടപടി ആണ് എടുത്തത്?  ഹെഡ് മിസ്ട്രസ്സിനെതിരെ സസ്പെൻഷൻ ശുപാർശ ചെയ്തിട്ടും മാനുഷിക പരിഗണന വച്ച് അത് സ്ഥലം മാറ്റം ആക്കി എന്ന് പറയുന്നു. അങ്ങിനെ ഒരു വിവേചനാധികാരം ഉണ്ടോ? സ്ഥലം മാറ്റം  ശിക്ഷ അല്ല എന്നും പറയുന്നു. പിന്നെന്തിനാണ് സ്ഥലം മാറ്റിയത്?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ