2014, ജൂൺ 6, വെള്ളിയാഴ്‌ച

മനുഷ്യക്കടത്ത്

ദൂര വ്യാപക ഫലങ്ങൾ ഉളവാക്കുന്ന ഭീകരമായ   കുറ്റ കൃത്യത്തെ അധികാരത്തിന്റെ   കരാള ഹസ്തങ്ങൾ ഉപയോഗിച്ച് മൂടി വയ്ക്കുകയും കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുന്ന  ഭരണ കൂടങ്ങൾ എന്നും രാജ്യത്തിന് ആപത്താണ്. ജനാധിപത്യ ഭരണ വ്യവസ്ഥയെയും ഭരണ ഘടന യെയും രാജ്യത്തിൻറെ സുരക്ഷയെ തന്നെയും  വെല്ലു വിളിക്കുന്ന ഇത്തരം പ്രവൃത്തികൾ കേരളത്തിൽ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് അത്യന്തം  ഗൌരവ മായി കാണേണ്ടതാണ്.

കേരളത്തിലെ അനാഥാലയങ്ങളിലേക്ക് അന്യ സംസ്ഥാനങ്ങളിൽ നിന്നും കുട്ടികളെ കൊണ്ട് വന്നത് മനുഷ്യക്കടത്ത് തന്നെ എന്ന്  അസഗ്നിഗ്ധ
 മായി  ധൈര്യ പൂർവം പ്രഖ്യാപിച്ച  ആഭ്യന്തര മന്ത്രി ഇപ്പോൾ നാവനക്കുന്നില്ല.  ഇപ്പോൾ നടന്നത് മനുഷ്യക്കടത്ത് അല്ല എന്ന് ചെന്നിത്തല   കൂടി പങ്കെടുത്ത ഉന്നത സമിതി തീരുമാനിക്കുകയും യോഗത്തിൻറെ തലവൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി അത് പ്രഖ്യാപിക്കുകയും ചെയ്തു. രമേശ്‌ ചെന്നിത്തല പിന്നോക്കം പോയി എന്ന് വേണം കരുതാൻ. ടി.പി. വധക്കേസിൽ എല്ലാ പ്രതികളെയും പിടിക്കും,ഗൂഡാലോചന നടത്തിയവരെയും പിടിക്കും എന്ന് വീര വാദം പറഞ്ഞ  പഴയ  ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ കളം മാറി ചവിട്ടിയത് നമ്മൾ കണ്ടിട്ട് അധിക നാളായില്ലല്ലോ.  ഗത്യന്തരമില്ലാതെ അവസാനം ഗൂഡാലോചന സി.ബി.ഐ. അന്വേഷിക്കട്ടെ എന്ന് പറഞ്ഞു തടി തപ്പി! എല്ലാ ആഭ്യന്തര മന്ത്രിമാരുടെയും സ്വഭാവമാണിത്. നട്ടെല്ല് നിവർത്തി അവസാനം വരെ നിൽക്കാൻ അവർക്ക് കഴിവില്ല. അത്രയ്ക്ക് സമ്മർദ്ദം ആണവർക്ക് മുകളിൽ നിന്നും വരുന്നത്. പാർട്ടിയുടെയും സർക്കാരിന്റെയും നില നിൽപ്പ് അവരുടെ പ്രാഥമിക പരിഗണന ആയി മാറുന്നു. അവരുടെ പ്രസ്താവനകൾ പലതും വില പേശലിന് ഉള്ളതാണ്. ഈ മനുഷ്യക്കടത്ത് ഒരു ജീവ കാരുണ്യ പ്രവർത്തനമായി ചിത്രീകരിക്കാനും, വർഗീയത ഇളക്കി വിടാനും, ന്യൂന പക്ഷ പീഠനം എന്ന തുറുപ്പു ചീട്ട് ഇറക്കി കളിക്കാനും ആണ്   തൽപ്പര കക്ഷികളുടെ ശ്രമം. അതിനു ഒത്താശ ചെയ്യുകയാണ്  കേരള സർക്കാർ.

കുട്ടികളെ കൊണ്ട് വന്ന സംസ്ഥാനങ്ങളിൽ  ഒന്നായ ഝാർക്കണ്ടിലെ ഉദ്യോഗസ്ഥർ തന്നെ ഇതൊരു മനുഷ്യ കടത്താണ് എന്ന്  പറയുന്നുണ്ട്. പക്ഷേ കേരളത്തിലെ  ന്യൂന പക്ഷ കമ്മീഷൻ പറയുന്നത് വളരെ രസകരം ആണ്. ഇതൊരു "മനുശ്യ കടത്ത്"  അല്ലെന്ന്. കാരണം കുട്ടികൾ സ്വന്തം ഇഷ്ട്ട പ്രകാരം വന്നതാണെന്ന്. 5 വയസ്സുള്ള പിഞ്ചു കുട്ടികളല്ലേ സ്വന്തം ഇഷ്ട്ട പ്രകാരം ഝാർക്കണ്ടിൽ നിന്നും ട്രെയിൻ കയറി 2000 കിലോ മീറ്റർ സഞ്ചരിച്ച്  മുക്കത്ത് അനാഥാലയത്തിൽ എത്തിയത്! പിന്നെ  പറയുന്നു മാതാ പിതാക്കളുടെ സമ്മതത്തോടെ ആണ് എത്തിയത് എന്ന്. മാതാ പിതാക്കൾ ഉള്ളവർ എങ്ങിനെ അനാഥരായി? കേരളത്തിലേക്ക് കുട്ടികളെ കൊണ്ടു വരുന്നതിനായി അനാഥ കുട്ടികൾ എന്ന് കള്ള സർറ്റിഫിക്കറ്റ് ഉണ്ടാക്കിയതായി തെളിഞ്ഞിട്ടുണ്ട്. അങ്ങിനെ ഉണ്ടാക്കിയ കള്ള സർട്ടിഫിക്കറ്റുകളുടെ   അടിസ്ഥാനത്തിൽ  മുക്കം, മനാശ്ശേരി മുസ്ലിം അനാഥാലയങ്ങളിൽ കുട്ടികളെ  പ്രവേശിപ്പിച്ചു എന്നതിനും തെളിവുണ്ട്. ഝാർക്കണ്ട് കൊരിയാന വില്ലേജ് ഓഫീസർ  13.4.2012 ൽ  കൊടുത്ത അത്തരം ഒരു കള്ള സർട്ടിഫിക്കറ്റു   പറയുന്നത്  മനശ്ശേരി മുസ്ലിം അനാഥാലയത്തിലെ അസ്രാർ അൻസാരി എന്ന കുട്ടി  ( ഝാർക്കണ്ട്, ഗൊദ്ദാ ജില്ലയിലെ വഹാബ് അൻസാരിയുടെ മകൻ )  കേരള  സ്വദേശി ആണെന്നാണ്‌.   ചില സർട്ടിഫിക്കറ്റുകൾ പറയുന്നത് സ്വദേശം 'കേരൾ' സംസ്ഥാനം, ജില്ലയോ  ഝാർഖണ്ടിലുള്ളതും.  ഇതിൽ നിന്നെല്ലാം സംശയ ലേശ മന്യേ തെളിയുന്നത് പണം കൊടുത്തു കുട്ടികളെ വാങ്ങിയാണ് ഇവിടങ്ങളിൽ എത്തിച്ചിട്ടുള്ളത് എന്നാണ്. അങ്ങിനെ മനുഷ്യ ക്കടത്തിലേക്കാണ് എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത്. ഝാർക്കണ്ടിൽ നിന്നും കുട്ടികളെ എത്തിച്ച മുഖ്യ പ്രതി  ഷക്കീൽ അഹമ്മദ് അറസ്റ്റിൽ ആയിട്ടുണ്ട്‌. മെയ് 24 നു 466 കുട്ടികളെ കൊണ്ട് വന്നത് ഇയാളുടെ നേതൃത്വത്തിൽ ആണ്. ഇത്രയും കുട്ടികളെ അറവു ശാലയിലേക്ക് കൊണ്ട് പോകുന്ന കന്നുകാലികളെ പ്പോലെ ട്രെയിനിൽ കുത്തി നിറച്ച് കൊണ്ടു വന്നത് മനുഷ്യാവകാശ ധ്വംസനം ആണ്. ഉത്തരവാദിത്വം റെയിൽവേക്കും ഉണ്ട്.  ആരാലും ചോദ്യം ചെയ്യപ്പെടാതെ 3 ദിവസത്തെ ട്രെയിൻ യാത്ര നടത്തിയത് തന്നെ  കാണിക്കുന്നത്  ഇതിന്  ഉന്നത തല ത്തിൽ ഉള്ളവരുടെ അറിവും, അംഗീകാരവും, പങ്കാളിത്തവും ഉണ്ടെന്നാണ്.  ജീവ കാരുണ്യ പ്രവർത്തനം  എന്നാണ്   മറ്റൊരു വാദം. അതിനായി   എന്തിനു അന്യ സംസ്ഥാനങ്ങളിൽ പോകണം? കേരളത്തിൽ അവശത അനുഭവിക്കുന്ന പാവപ്പെട്ട കുട്ടികൾ ആയിരക്കണക്കിന്  ഉണ്ടല്ലോ. പിന്നെ എന്തിനാണ്   ഝാർക്കണ്ടിലും ബീഹാറിലും പോകുന്നത്?  ഇനി മുസ്ലീം കുട്ടികൾക്ക് മാത്രമേ ജീവ കാരുണ്യം    ചെയ്യൂ എന്ന് അനാഥാലയം നടത്തിപ്പുകാർക്ക് നിർബന്ധം ഉണ്ടെങ്കിൽ അതിന്  പാവപ്പെട്ട, പഠിക്കാൻ നിർവാഹമില്ലാത്ത  മുസ്ലീം കുട്ടികൾ ധരാളം കേരളത്തിലും ഉണ്ടല്ലോ. അപ്പോൾ അതല്ല കാര്യം. ഉത്തരേന്ത്യൻ  കുട്ടികൾ ആണെങ്കിൽ ചോദിക്കാനും പറയാനും വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത  പാവങ്ങൾ ആയ ബന്ധുക്കൾ  ആരും വരില്ല. ബാല വേല നടത്തിയാലും, ബാല വിവാഹം നടത്തിയാലും, അവയവം വിറ്റാലും, ലൈംഗിക ചൂഷണം നടത്തിയാലും  ചോദ്യം ചെയ്യപ്പെടില്ല എന്ന വസ്തുത യാണ് ഝാർക്കണ്ടിലെ കുട്ടികളെ തേടിപ്പിടിക്കാൻ അനാഥാലയ നടത്തിപ്പുകാരെ പ്രേരിപ്പിക്കുന്നത്.

ഇത്തരം കള്ളത്തരങ്ങൾ ചെയ്യുന്നത് കുട്ടികളെ സംരക്ഷിക്കുന്നു എന്ന പേരിൽ അനാഥാലയങ്ങൾക്ക് പണം തട്ടാനാണ്. സർക്കാരിൽ നിന്നും കിട്ടുന്ന പണവും പിന്നെ ദേശത്തും വിദേശത്തും നിന്ന് സംഭാവനയായി കിട്ടുന്ന അനേകം  കോടികളും. അതൊന്നു മാത്രമാണ് ഇതിന്റെ ലക്ഷ്യം. മുക്കം അനാഥാലയത്തിന്    തെറ്റായി സർക്കാർ നൽകിയ 35  ലക്ഷം രൂപ തട്ടിപ്പാണെന്ന് ആഡിറ്റ് കണ്ടെത്തിയപ്പോൾ തിരിച്ചടച്ച ഒരു സംഭവവും അടുത്തിടെ ഉണ്ടായിട്ടുണ്ട്. എന്നിട്ടും ഇവയുടെ കണക്കുകൾ പരിശോധിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. കേരളത്തിലെ അനാഥാലയങ്ങൾക്ക്  കഴിഞ്ഞ വർഷം 18 കോടി രൂപ ധന സഹായം ആയി നൽകിയിട്ടുണ്ട്  എന്ന് കേന്ദ്ര കേന്ദ്ര സർക്കാർ പറയുന്നു.  ഭാരതത്തോട് സ്ഥായിയായ ശത്രുത ഉള്ള ബംഗ്ലാദേശികളുടെ  കുട്ടികൾ ബംഗാൾ വഴി ഈ അനാഥാലയങ്ങളിൽ എത്താനും ഭാവിയിലെ ഭീകര, വിധ്വംസക   പ്രവർത്തികളിൽ അവർ   എത്തിച്ചേരാനും ഉള്ള സാധ്യത തള്ളിക്കളയാൻ ആകില്ല.    ഇത്രയൊക്കെ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായിട്ടും  അധികാരത്തിൽ കടിച്ചു തൂങ്ങാൻ വേണ്ടി സമ്മർദത്തിനു വഴങ്ങി കേസ് തേയ്ച്ചു മായ്ച്ചു കളയാൻ ശ്രമിക്കുകയാണ് കേരള സർക്കാർ.

കേരള ഹൈ ക്കൊടതിയുടെ ഇടപെടൽ കേസിൻറെ ഗതി മാറ്റുകയും അന്വേഷണം സത്യ  സന്ധമായി പോകുകയും ചെയ്യും  എന്നും ഉള്ള ശുഭാപ്തി വിശ്വാസം തരുന്നുണ്ട്. സർക്കാർ സ്വീകരിച്ച നടപടികളിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി സത്യവാങ്ങ്മൂലം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബാല വേലയ്ക്കല്ല കുട്ടികളെ കൊണ്ട് വന്നത് എന്ന് പറയാനാകുമോ എന്ന് ചോദിച്ച കോടതി വെറുതെ  കയ്യും കെട്ടി നോക്കി ഇരിക്കില്ല എന്നും പറഞ്ഞു. കേരള സംസ്ഥാന സർക്കാരിന് നാണക്കേടുണ്ടാക്കിയ പ്രവൃത്തി എന്ന് വിശേഷിപ്പിച്ച   കോടതി ഉന്നതരെ സംരക്ഷിക്കാനാണോ ഇതെന്നും ചോദിച്ചു. (ആല് കുരുത്താൽ അതും തണലെന്ന് കരുതുന്നവർ സർക്കാർ )   ഇത്രയും ഗുരുതരമായ ഒരു കാര്യത്തെ  അത് അർഹിക്കുന്ന പ്രാധാന്യത്തോടും ഗൌരവത്തോടും കോടതി എടുത്തു എന്നുള്ളത് വലിയ ആശ്വാസം ആണ്  തരുന്നത്.    കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേസ് അന്വേഷണം നടത്തിയാൽ മാത്രമേ സർക്കാരിന്റെ അനാവശ്യ   ഇടപെടലുകൾ ഒഴിവാകുകയും സത്യം തെളിയുകയും ചെയ്യൂ.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ