2014, ജൂൺ 27, വെള്ളിയാഴ്‌ച

കുശിറാം പ്ലാസ?

ദേശീയ ഗെയിംസ് കേരളത്തിൽ നടക്കാൻ പോവുകയാണ്. 2015 ജനുവരിയിൽ. കളിസ്ഥലങ്ങൾ ഒക്കെ തയ്യാറായി ക്കൊണ്ടിരിക്കുന്നു. 7 ജില്ലകളിലായി കിടക്കുന്ന 29   കളിസ്ഥലങ്ങളിൽ 18 സ്ഥലങ്ങളുടെ  പേരിടൽ ചടങ്ങും നടന്നു കഴിഞ്ഞു.  ഭാരതത്തിലെ പ്രശസ്ത കളിക്കാരുടെ പേരാണ് ഇട്ടിരിക്കുന്നത്.  കുശിറാം പ്ലാസ, ഹവാ സിംഗ് പ്ലാസ,  ബൽബിന്ദർ സിംഗ് പ്ലാസ, കർണി സിംഗ് പ്ലാസ  തുടങ്ങിയ പേരുകൾ. എന്താണീ പ്ലാസ എന്നതിനർത്ഥം? കളിസ്ഥലം എന്നാണോ? മൈതാനം എന്ന് തനി മലയാളത്തിൽ ഇട്ടാൽ പോരായിരുന്നോ   ആംഗലേയ പണ്ഡിതരെ?

ഇവരൊക്കെ പ്രശസ്തർ തന്നെ. പക്ഷെ കേരളത്തിൽ ഒരു ദേശീയ കായിക മത്സരം നടക്കുമ്പോൾ കേരളത്തിലെ സ്പോർട്സ് മേഖലയ്ക്ക് ഉണർവ് നൽകാനും അത് വളർത്താനും അല്ലേ ഈ അവസരം ഉപയോഗിക്കേണ്ടത്? വിവിധ കായിക ഇനങ്ങളിൽ കേരളത്തിനും,ഭാരതത്തിനും അഭിമാനമായ, സ്വന്തം കഴിവും പ്രയത്നവും കാഴ്ചവച്ച അനേകം താരങ്ങൾ കേരളത്തിൽ ഉണ്ട്. ജീവിച്ചിരിക്കുന്നവരും    കാലയവനികയിൽ മറഞ്ഞവരും ആയി . അവരുടെ പേര് ഈ കളിസ്ഥലങ്ങൾക്ക് നൽകുക ആയിരുന്നില്ലേ ഉചിതം?  ഈ കളിസ്ഥലങ്ങളുടെ പേരുകൾ പറയുമ്പോൾ എങ്കിലും ഇവർ  നമ്മുടെ മനസ്സിൽ വരുമായിരുന്നല്ലോ. ഇവിടെ മത്സരിക്കുന്ന നമ്മുടെ പുതിയ തലമുറയിലെ കായിക താരങ്ങൾ മുൻ കാല താരങ്ങളെ ഓർക്കുവാനുള്ള ഒരു സന്ദർഭം ലഭ്യമാകുമായിരുന്നല്ലോ. ദേശീയ കാഴ്ചപ്പാട് വേണ്ടെന്നോ സങ്കുചിത മനോഭാവം കാട്ടണം എന്നോ അല്ല ഇതിനർത്ഥം. കേരളത്തിലെ കായിക താരങ്ങളെ തിരിച്ചറിയാൻ കേരള സർക്കാർ മാത്രമേ ഉള്ളൂ. അത് അവരുടെ കടമയും ഉത്തരവാദിത്വവും ആണ്. അതായിരുന്നു ചെയ്യേണ്ടിയിരുന്നത്.  ബാനർജിയെ ഓർക്കാൻ കഴിഞ്ഞു പക്ഷെ ഒളിമ്പ്യൻ  റഹ് മാനെ മറന്നു. ഹവാ സിംഗിനെ ഓർത്തപ്പോൾ ജോണ്‍സണ്‍ വർഗീസിനെ മറന്നു.  മിഹിർസെന്നിൻറെ പേരിടാൻ വേണ്ടി സെബാസ്റ്റ്യൻ സേവിയറിനെ മറന്നു. അങ്ങിനെ എത്രയെത്ര പ്രസസ്തർ മലയാള ക്കരയിൽ ഉണ്ട്. ഇവരൊക്കെ മോശക്കാർ ആയിട്ടാണോ ഒഴിവാക്കിയത്?   ഫുട്ട് ബാളിൽ, വോളീ ബാളിൽ, ഓട്ടത്തിൽ, ചാട്ടത്തിൽ,നീന്തലിൽ അങ്ങിനെ എല്ലാ ഇനങ്ങളിലും  മാറ്റ് തെളിയിച്ച അനേകം പ്രതിഭകൾ നമുക്കുണ്ട്. അവരെയെല്ലാം തഴഞ്ഞതിന്റെ പിന്നിലുള്ള ബുദ്ധി ആരുടെതാണ്? പൊതുവെ മലയാളികൾക്കുള്ള  അപ കർഷതാ ബോധവും അടിമത്ത മനോഭാവവും ആയിരിക്കാം ഇതിനു പിന്നിൽ. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പറയുന്നത് പോലെ. നമ്മുടെ കളിക്കാരെപ്പറ്റി  അഭിമാനത്തോടെ പറയാൻ നമുക്ക് കഴിയില്ലേ?

4 അഭിപ്രായങ്ങൾ: