2014 ഡിസംബർ 31, ബുധനാഴ്‌ച

നാപ്കിൻ സമരം

എന്തൊരു ആവേശമായിരുന്നു  ചുംബിയ്ക്കാനും കെട്ടിപ്പിടിയ്ക്കാനും? ആ ചുംബന സമരത്തിൽ പങ്കെടുക്കാനും കുറെ പെണ്‍കുട്ടികൾ. അതിനെ സപ്പോർട്ട് ചെയ്യാൻ എഴുത്തുകാരും മാധ്യമ പ്രവർത്തകരും മറ്റുമായ കുറെ പെണ്ണുങ്ങൾ.

ഇതാ കുറെ സ്ത്രീകളെ  തുണി ഉരിഞ്ഞു പരിശോധിച്ചിരിയ്ക്കുന്നു. സ്ത്രീകളെ,സ്ത്രീത്വത്തെ തന്നെ ഇങ്ങിനെ അപമാനിച്ചപ്പോൾ  എവിടെ പോയി ഈ ചുംബാൻസികൾ? എവിടെ പോയി അവരുടെ ആവേശം? കൊച്ചി സ്പെഷ്യൽ എക്കണോമിക് സോണിലെ അസ്മ റബ്ബർ പ്രോടക്ട്സ് എന്ന ഗ്ലൌസ് ഉണ്ടാക്കുന്ന കമ്പനിയിലെ 45 സ്ത്രീകളെ ആണ് അവിടത്തെ സൂപ്പർ വൈസർ മാർ തുണി മാറ്റി പരിശോധിച്ചത്. ഉപയോഗിച്ച ഒരു സാനിറ്ററി പാഡ് ഒരു ശുചി മുറിയിൽ കണ്ടത് ആരാണ് അവിടെ ഇട്ടത് എന്ന്  അറിയാനാണ് ഈ പാവം സ്ത്രീകളെ ഇങ്ങിനെ ഹീനമായ രീതിയിൽ കൈകാര്യം ചെയ്തത്. ഇതിൻറെ മാനേജ്മെൻറ്റ്  അറിയാതെ ഇത്തരമൊരു പരിശോധന നടത്തുകയില്ലല്ലോ.  

ജോലി സമയം നഷ്ട്ടപ്പെടാതിരിയ്ക്കാൻ ദിവസം രണ്ടു തവണയിൽ കൂടുതൽ മൂത്രമൊഴിയ്ക്കാൻ പാടില്ലത്രേ.

വലിയ തുണിക്കടകളിലും,സ്വർണ ക്കടകളിലും, അത് പോലെയുള്ള ഷോ റൂമുകളിലും ജോലിചെയ്യുന്ന സ്ത്രീകൾക്ക്,ഇരിയ്ക്കാൻ പാടില്ല,കൂടുതൽ വെള്ളം കുടിയ്ക്കാൻ  പാടില്ല,എന്നൊക്കെ പണ്ടേ പറഞ്ഞു കേട്ടതാണ്. അതിലൊന്നും ഈ സ്വാതന്ത്ര്യ സമര ക്കാർക്ക് ഒരു കുഴപ്പവും ഇല്ല. കെട്ടിപ്പിടിച്ചു  ചുംബിച്ചാൽ മതി.

എത്ര നികൃഷ്ട്ടമായ രീതിയിൽ ആണ് ഈ പാവം സ്ത്രീകളോട് പെരുമാറിയത്?  ഇവിടത്തെ വനിതാ വിമോചനക്കാർ എല്ലാം ഏത് മാളത്തിൽ പോയി ഒളിച്ചു?  കഷ്ട്ടം. ഒരു ചിലവുമില്ലാതെ പത്ര പ്രസ്താവന നടത്താൻ അല്ലാതെ ഈ നാണം കേട്ട സ്ത്രീ വിമോചനക്കാർക്ക് കഴിയുമോ?  

ഇതിൻറെ വസ്തുത അന്വേഷിയ്ക്കാൻ, പരാതി കൊടുത്ത സ്ത്രീകളുമായി സംസാരിയ്ക്കാൻ, അവർക്ക്   ധാർമിക പിന്തുണ നൽകാൻ,  ഇതിനെതിരെ പ്രതികരിയ്ക്കാൻ, ഒരു പ്രകടനം നടത്താൻ സ്ത്രീ വിമോചനക്കാർ ആരും തയ്യാറില്ല. കഷ്ട്ടം.

2014 ഡിസംബർ 30, ചൊവ്വാഴ്ച

ദേശീയ ഗെയിംസ് അഴിമതി.

കേരളത്തിൽ നടക്കുന്ന 2015 ദേശീയ ഗയിംസിലെ ഒരു തട്ടിപ്പ്  പുറത്തു വന്നിരിയ്ക്കുന്നു.10.61  കോടിയുടെ.

2010 കോമണ്‍ വെൽത്ത് ഗെയിംസിലെ അഴിമതി കുപ്രസിദ്ധമാണല്ലോ. സുരേഷ് കൽമാഡി 9 മാസം ജയിലിൽ ആയിരുന്നു. അത് പോലെ കേരള ഗവർണർ ആയിരുന്ന ഷീലാ ദീക്ഷിത്തും ഈ അഴിമതിയിൽ പങ്കാളി ആണെന്ന് CAG പറഞ്ഞിട്ടുണ്ടായിരുന്നു. അങ്ങിനെ കൽക്കരി ഖനി ആയാലും,2-ജി ആയാലും സ്പോർട്സ് ആയാലും കോണ്‍ഗ്രസ്സുകാർ അഴിമതി നടത്തി കോടികൾ ഉണ്ടാക്കും എന്നത് ഭാരതത്തിൽ എല്ലാവർക്കും അറിയാം.

ഇവിടെ കേരളത്തിലും കോണ്‍ ഗ്രസ്സുകാർ ഒട്ടും പിന്നിലല്ല. ഉമ്മൻ ചാണ്ടി സോളാർ, റ്റൈറ്റാനിയം അഴിമതി  കേസുകളിൽ ഉൾപ്പെട്ട കാര്യം ഏവർക്കുമറിയാം. സോളാർ കേസിൽ അന്വേഷണ കമ്മീഷൻ ചാണ്ടിയെ വിസ്തരിയ്ക്കാൻ പോവുകയാണ്. കൂടെയുള്ള മന്ത്രി മാണി 1 കോടി അഴിമതിയിൽ വിജിലൻസ് അന്വേഷണം നേരിടുകയാണ്. രണ്ടു കോണ്‍ഗ്രസ് മന്ത്രിമാർക്ക് കൈക്കൂലി നൽകിയെന്ന് ബാർ ഉടമ ബിജു രമേശ്‌ പറയുന്നു. അതിനി പുറത്തു വരാനിരിയ്ക്കുന്നു. എം.എൽ.എ.ആയ ഗണേഷ് കുമാർ രണ്ടു മന്ത്രി മാർക്കെതിരെ അഴിമതിയ്ക്ക് തെളിവ് കോടതിയ്ക്ക് നൽകാൻ തുടങ്ങുന്നു. അങ്ങിനെ അഴിമതിയുടെ കഥകൾ ആണ് ഈ മന്ത്രിസഭയുടെ പ്രതിശ്ചായ.

കോമണ്‍ വെൽത്ത് ഗെയിംസിലെ കോണ്‍ഗ്രസ്സുകാരുടെ പാത പിന്തുടർന്ന് ഇവിടത്തെ കോണ്‍ഗ്രസ്സ് സർക്കാരും ദേശീയ ഗയിംസിൽ നിന്നും പണം ഉണ്ടാക്കാൻ നടത്തുന്ന ആദ്യത്തെ സംഭവം ആണ് ഇപ്പോൾ പുറത്തു വന്നിരിയ്ക്കുന്നത്‌.  ഷീലാ ദീക്ഷിത്ത് ഇവിടെ  ഗവർണർ ആയിരുന്ന സമയത്ത് ഉമ്മൻ ചാണ്ടിയ്ക്ക് വല്ല ടിപ്പും കൊടുത്തിട്ടുണ്ടാകുമോ ആവോ.

ദേശീയ ദേശീയ ഗയിംസിന് ഐക്യ ദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് ജനുവരി 20 നു നടത്തുന്ന 'റണ്‍ കേരള റണ്‍' എന്ന കൂട്ടയോട്ടം സംഘടിപ്പിയ്ക്കാനാണ് മലയാള മനോരമയ്ക്ക് കേരള സർക്കാർ 10.61 കോടി നൽകിയത്. കണക്കാണ് രസം.. ഇതിൻറെ  പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കാൻ 2 കോടി! ഓട്ടത്തിന് അങ്ങിനെ  4.49 കോടി. പബ്ലിസിറ്റി യ്ക്ക് 6.12 കോടി. ഈ കള്ള ക്കളിയെല്ലാം   ജനങ്ങൾ അറിയേണ്ടത് മാധ്യമങ്ങളിൽ കൂടിയാണ്. ആ മാധ്യമ പ്രവർത്തകരുടെ വായടപ്പിയ്ക്കാൻ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിനു 1 കോടി കൊടുത്തു.പിന്നെ ആരെങ്കിലും മിണ്ടുമോ? കിട്ടിയതും വാങ്ങി വാൽ ചുരുട്ടി ആസനത്തിൽ വച്ച് മിണ്ടാതിരുന്നു.ഒരു ഓണ്‍ ലൈൻ പത്രം ആണ് ഇത് പുറത്തു കൊണ്ട് വന്നത്.

'റണ്‍ കേരള റണ്‍' എന്ന ഓട്ടം ഇവിടെ ആവശ്യമുണ്ടായിരുന്നോ എന്നതാണ് ആദ്യത്തെ ചോദ്യം.അത് കൊണ്ട് പ്രത്യേക പ്രയോജനം ഒന്നും ഗയിംസിനു ഉണ്ടാകാൻ പോകുന്നില്ല. അഥവാ ഇത് പോലെ  ഒരു ഓട്ടംവേണമെന്ന് തന്നെ ഉണ്ടായിരുന്നുവെങ്കിൽ അത്  സംഘടിപ്പിയ്ക്കാൻ  മനോരമയെ ഏൽപ്പിയ്ക്കേണ്ട കാര്യമെന്താണ്? ഇവിടെ ഒരു സ്പോർട്സ് കൌണ്‍സിൽ ഉണ്ട്. അവരെ  ചുമതലപ്പെടുത്തുക.ഓരോ സ്ഥലത്തെയും എല്ലാ സ്കൂളുകളെയും കോളേജുകളെയും മറ്റും പങ്കെടുപ്പിച്ചു കൊണ്ട് ഈ ഓട്ടം വലിയൊരു വിജയം ആക്കാൻ കഴിയുമായിരുന്നു. ഒരു പൈസ പോലും ചിലവില്ലാത്ത പബ്ലിസിറ്റി.  ആ പണം മനോരമയ്ക്ക് ദാനം കൊടുക്കുന്നതിനു പകരം   ഓരോ സ്കൂളിനും കോളേജിനും പതിനായിരം രൂപവീതം  കൊടുത്തിരുന്നുവെങ്കിൽ ഈ കായിക മേളയിൽ പങ്കെടുക്കാൻ ആ കുട്ടികൾക്ക് പ്രചോദനം ആയിരുന്നേനെ,   ഒരു സഹായവും.

മനോരമയ്ക്ക് നൽകിയത് പ്രത്യുപകാരം ആണെന്ന സംശയം ന്യായം.ഉമ്മൻ ചാണ്ടി സർക്കാരിന്റെ എല്ലാ ക്കാര്യത്തിനും കൂടെ നിൽക്കുന്നവരാണ് അവർ. ജനങ്ങളെ കബളിപ്പിച്ച മദ്യ നയത്തിന് പോലും അവർ നിരുപാധിക പിന്തുണ നൽകുന്നു.  അപ്പോൾ അതിന് പകരമായി അവരെ സഹായിക്കേണ്ട ബാധ്യതയാണ് പൊതുഖജനാവിൽ നിന്നുമുള്ള പണം കൊണ്ട് എന്നാണ് ആരോപണം.

 ദേശീയ ഗയിംസ്‌ തുടങ്ങാനിരിയ്ക്കുന്നതേ ഉള്ളൂ.അപ്പോൾ തന്നെ 10 കോടിയുടെ കഥ പുറത്തു വന്നു.ഇനിയും എത്ര വരാനിരിയ്ക്കുന്നു.

2014 ഡിസംബർ 29, തിങ്കളാഴ്‌ച

വിമാന ദുരന്തം.



                     
   മറ്റൊരു വിമാനം കൂടി കാണാതായിരിയ്ക്കുന്നു.162 യാത്രക്കാരുമായി ഇന്തോനേഷ്യയിൽ നിന്നും സിംഗപ്പൂരിലെയ്ക്ക് പറന്ന എയർ ഏഷ്യ വിമാനം ആണ് കാണാതായത്. ദക്ഷിണ ചൈന കടലിനും ജാവ കടലിനും ഇടയിൽ തകർന്നു വീണു എന്ന് കരുതുന്നതായി ഇന്തോനേഷ്യ പറയുന്നു. ഏതായാലും ആ വിമാനത്തിൻറെ ഒരു തെളിവും ലഭിച്ചിട്ടില്ല.

ഇതു പോലെ ഒരു വിമാനം കടലിനു മുകളിൽ അപ്രത്യക്ഷമായിട്ടു ഏതാണ്ട് 10 മാസം ആകുന്നു.  മലേഷ്യൻ എയർ ലൈൻസിൻറെ MH 370 വിമാനം  ഇക്കഴിഞ്ഞ മാർച്ച് 8 ന്  ക്വാലാലമ്പൂർ എയർ പ്പോർട്ടിൽ നിന്നും  പറന്നുയർന്ന് 1 മണി യ്ക്കൂറിനകം അപ്രത്യക്ഷമാവുകയായിരുന്നു. 227 യാത്രക്കാരും 12 ജോലിക്കാരും  ഉണ്ടായിരുന്ന ആ വിമാനം ഇന്ന് വരെ കണ്ടുകിട്ടിയിട്ടില്ല. അത് തകർന്നു എന്ന് പറയാനുള്ള തെളിവ് പോലും ഇന്നും കിട്ടിയിട്ടില്ല.

വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ തെരച്ചിൽ ആണ് അന്ന്  നടന്നത്. ആസ്ട്രേലിയയുടെ നേതൃത്വത്തിൽ ബഹുരാജ്യ പങ്കാളിത്ത തെരച്ചിൽ. തായിലണ്ട് ഉൾക്കടൽ, തെക്കൻ ചൈന സമുദ്രം , മലാക്കൻ കടലിടുക്ക്,  ആൻഡമാൻ കടൽ, അവസാനം ഇന്ത്യാ മഹാ സമുദ്രം. 50 ദശ ലക്ഷം ആസ്ട്രേലിയൻ ഡോളർ ചിലവാക്കിയുള്ള തെരച്ചിലിലും ഫലം ഒന്നും കണ്ടില്ല.

വർഷങ്ങൾ  സഞ്ചരിച്ചാണ് മനുഷ്യൻ അയയ്ക്കുന്ന ഉപകരണങ്ങൾ ചൊവ്വയിലും അതിനപ്പുറമുള്ള ഗ്രഹങ്ങളിലും എത്തുന്നത്‌. തുടക്കം മുതൽ അവസാനം വരെ ഇവയുമായി ഭൂമിയിൽ ബന്ധം പുലർത്തുകയും ഇവിടെ നിന്നും നിർദേശങ്ങൾ നൽകുകയും,അവിടെ നിന്നും ഡേറ്റ തിരിച്ച് ഭൂമിയിൽ കിട്ടുകയും ചെയ്യും. അത്രത്തോളം വളർന്നു മനുഷ്യന്റെ വിജ്ഞാനവും അത് പ്രായോഗികം ആക്കാനുള്ള കഴിവും. എന്നിട്ടും ഒരു വിമാനം കാണാതായാൽ കണ്ടു പിടിയ്ക്കാൻ കഴിയുന്നില്ല. 

മനുഷ്യൻറെ ആവശ്യത്തിനാണല്ലോ ശാസ്ത്രം കൂടുതൽ വികസിപ്പിയ്ക്കുന്നത്. നാസ, ഇസ്രോ തുടങ്ങിയ ബഹിരാകാശ  ഗവേഷണ സ്ഥാപനങ്ങൾക്ക് വിമാനങ്ങളിൽ  സ്ഥിരമായി ബന്ധം പുലർത്താൻ കഴിയുന്ന എന്തെങ്കിലും ഉപകരണം സ്ഥാപിയ്ക്കാൻ കഴിയില്ലേ? 

കൂടുതൽ ദൂരങ്ങൾ താണ്ടുക, അതിൻറെ പ്രശസ്തി അവകാശപ്പെടുക എന്നിവയാണല്ലോ രാജ്യങ്ങളുടെ ഉദ്ദേശം. ലോകത്ത് തങ്ങളുടെ ആധിപത്യം സ്ഥാപിയ്ക്കുക അതാണല്ലോ ലക്ഷ്യം.  അപ്പോൾ ജനങ്ങൾക്ക്‌ വേണ്ടി ചെയ്യാൻ താൽപ്പര്യം എവിടെ?

എന്തായാലും ഇപ്പോഴും വിമാനം കണ്ടു പിടിയ്ക്കാൻ കഴിഞ്ഞിട്ടില്ല. യാത്രക്കാരുടെ കുടുംബാംഗങ്ങൾ ദുഖത്തോടെ കഴിയുന്നു.




2014 ഡിസംബർ 28, ഞായറാഴ്‌ച

ക്രൈം ബ്രാഞ്ച്.

ടി.പി.വധക്കേസിൽ കേരള പോലീസിനെയും ക്രൈം ബ്രാഞ്ചിനെയും ഒന്നും മാർക്സിസ്റ്റ് പാർട്ടിയ്ക്ക് വിശ്വാസമില്ല. ഇവരെല്ലാം കൂടി മാർക്സിസ്റ്റ് പാർട്ടിയെ ഒതുക്കാൻ ശ്രമിയ്ക്കുന്നു എന്നാണ് പറഞ്ഞത്.   ക്രൈം ബ്രാഞ്ച് ഡി.വൈ.എസ.പി. യെ "സുകുമാരാ നിൻറെ ....ദ്വാര ത്തിൽ ലാത്തി" കയറ്റും എന്ന്  ഒരു ജയരാജൻ ഭീഷണി പ്പെടുത്തിയത്  ജനങ്ങൾ മറന്നിട്ടുണ്ടാവില്ലല്ലോ.

കതിരൂർ മനോജ്‌ വധം. അവിടെയും പോലീസിനെ മാർക്സിസ്റ്റ് പാർട്ടിയ്ക്ക് വിശ്വാസമില്ല. പോലീസ് മനപൂർവം കേസ് പാർട്ടിയ്ക്ക് എതിരെ ആക്കുന്നു എന്നാണു അവർ പറയുന്നത്. 

ഇതാ പി.കൃഷ്ണ പിള്ള സ്മാരകം തകർത്ത കേസ്. ലോക്കൽ പോലീസ് അന്വേഷിച്ചു.അത് കഴിഞ്ഞു ക്രൈം ബ്രാഞ്ച്. മാർക്സിസ്റ്റ് പാർട്ടി അംഗങ്ങൾ ആണ് ഇത് തകർത്തത്‌ എന്ന് പറഞ്ഞ് അവരെ പ്രതികളാക്കി കോടതിയിൽ കേസ് ഫയൽ ചെയ്തു.  മാർക്സിസ്റ്റ് പാർട്ടി ആ നിമിഷം തന്നെ ഈ കുറ്റാരോപിതരെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. അതാണ്‌ മാർക്സിസ്റ്റ് പാർട്ടി.

ടി.പി.വധക്കേസിൽ  പോലീസിനെ വിശ്വാസമില്ലാത്ത, കതിരൂർ മനോജ്‌ വധക്കേസിൽ  പോലീസിനെ വിശ്വാസമില്ലാത്ത മാർക്സിസ്റ്റ് പാർട്ടിയ്ക്ക് പെട്ടെന്ന് എങ്ങിനെ കേരള പോലീസിൽ വിശ്വാസം വന്നു?

 സാധാരണ ഗതിയിൽ പാർട്ടി അന്വേഷണം നടത്തുന്നു എന്നൊരു മുടന്തൻ ന്യായം അവർ പറയാറുണ്ട്‌. ടി.പി.വധക്കേസിൽ അത്തരം ഒരു അന്വേഷണം നടത്തിയതിന്റെ ഫലം എന്തായി എന്ന് പ്രകാശ് കാരാട്ട് പോലും ബ ബ്ബ ബ്ബ പറഞ്ഞ് പരിഹാസ്യനായത് ജനങ്ങൾ കണ്ടതാണ്. 

കൃഷ്ണ പിള്ള സ്മാരകക്കേസിൽ പാർട്ടി നോക്കിയപ്പോൾ പ്രതിയായി സർക്കാർ കണ്ടെത്തിയത് അച്യുതാനാന്ദന്റെ ആൾക്കാർ ആണ്. സ്വാഭാവികമായി പിണറായിയ്ക്ക് ഉടൻ ക്രൈം ബ്രാഞ്ചിൽ വിശ്വാസം വന്നു. അച്യുതാനാന്ദൻ ഒഴിച്ച് ഇതിൽ പ്രതികരിയ്ക്കാൻ ഒരുത്തരും തയാരാവുകയില്ല.കാരണം പിണറായിയുടെ കൂടെ നിന്നാൽ എന്തെങ്കിലും ഒക്കെ കിട്ടും.അത് തന്നെ.

2014 ഡിസംബർ 26, വെള്ളിയാഴ്‌ച

വി.ഡി.സതീശൻ

"അച്ഛൻറെ ഓർമ ദിനത്തിൽ മകനെ വേദനിപ്പിച്ചതിന്" വേദന കൊണ്ട് പുളയുകയാണ് മകൻറെ സുഹൃത്ത്‌.ഹോ എന്തൊരു വേദന! ആ ആത്മാർത്ഥ സുഹൃത്ത്‌  ആരാണെന്നോ വി.ഡി.സതീശൻ. കെ.മുരളീധരനെ എന്തോ പറഞ്ഞ് വേദനിപ്പിച്ചതിനാണ് സതീശന് ഇത്രയും വേദന വന്നത്.

 കരുണാകരന്റെ ചരമ വാർഷിക സമ്മേളനത്തിൽ വി.എം.സുധീരൻ ആണ് മുരളിയെ പറ്റി  എന്തോ പറഞ്ഞത്. അതിനാണ് സതീശന് വേദന വന്നത്. ഇത് ഒരു ഗൂഢാലോചന ആണെന്ന് വരെ സതീശൻ പറയുകയുണ്ടായി.മുരളിയെ തേജോവധം ചെയ്യാനുള്ള ഒരു ഗൂഡാലോചന.

ആ പറഞ്ഞ സമയം നോക്കണേ! അച്ഛൻറെ രണ്ടാം ചരമ വാർഷിക ദിനം.ദുഃഖം കൊണ്ട് നിറഞ്ഞു നിൽക്കുന്ന മകൻ.എപ്പോൾ വിങ്ങിപ്പൊട്ടും എന്നറിയാതെ നിൽക്കുന്നു. ആ സമയത്താണ് സുധീരൻ മുരളിയെ പ്പറ്റി എന്തോ പറഞ്ഞത്. വേദന കൊണ്ട് സഹി കെട്ട് നിൽക്കുന്ന സമയത്താണോ ഇങ്ങിനെ പറയേണ്ടത്?അത് കേട്ടു നിന്ന സതീശന് അതിലും വിഷമം ആയി.കുറ്റം പറയാൻ പറ്റുമോ?

എന്ന് തൊട്ടാണ് സതീശന് ഈ മുരളി സ്നേഹം വന്നതെന്ന് എല്ലാവർക്കും  അറിയാം. പണ്ട് സതീശൻ ഉൾപ്പടെ എല്ലാ കോണ്‍ഗ്രസ്സ് കാരെയും തെറി പറഞ്ഞു കൊണ്ട് നടന്നതാണ് ഈ ആത്മാർത്ഥ സ്നേഹിതൻ മുരളി. ഇപ്പോൾ മുരളി ഐ. ഗ്രൂപ്പിൻറെ ചാവേർ ആണ്.  സുധീരനെ അധിക്ഷേപിയ്ക്കാൻ നടക്കുന്ന ആൾ. അതാണ്‌ സതീശന് പെട്ടെന്ന് മുരളിയെ വേദനിപ്പിച്ചതിൽ വിഷമം തോന്നിയത്.

ഇനി ഈ അച്ഛൻറ്റെയും മകന്റെയും കഥ നോക്കാം. രണ്ടു പേരും രണ്ടു വിരുദ്ധ പാർട്ടികളിൽ. അങ്ങിനെ തമ്മിൽ വൈരാഗ്യത്തിൽ നടന്നു. ആ മകനെയാണ് ഇന്ന് സതീശൻ  സാന്ത്വനിപ്പിയ്ക്കുന്നത്.

കേരളത്തിലെ രാഷ്ട്രീയം ഭയങ്കരം. 

2014 ഡിസംബർ 25, വ്യാഴാഴ്‌ച

മെറി ക്രിസ്തുമസ്


അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ,







ഭൂമിയിൽ ഇവർക്ക് സമാധാനം.








 ക്രിസ്തുമസ് ദിവസം രാവിലെ പള്ളിയ്ക്ക് മുൻപിലെ കാഴ്ച ആണിത്.


 ഭിക്ഷക്കാരുടെ നീണ്ട നിര.ഏതോ പ്രധാന മത മേലദ്ധ്യക്ഷൻ  കുഞ്ഞാടുകൾക്ക് അനുഗ്രഹം നൽകാൻ എത്തുന്നുണ്ട്.  അത് 'കവർ' ചെയ്യാൻ ഏതോ ഒരു ചാനലുകാരുടെ വണ്ടി വന്നിട്ടുണ്ട്. അവർക്ക് മുൻപിൽ ഈ ഭിക്ഷ യാചിയ്ക്കുന്നവർ ഇരുന്നാൽ ശരിയാകുമോ? അവരെ അവിടെ നിന്നും ഓടിയ്ക്കുകയാണ് 'നടത്തിപ്പുകാർ'.

 കുഷ്ട്ട രോഗികളെ ശുശ്രൂഷിയ്ക്കുകയും മറ്റും ചെയ്ത യേശുവിന്റെ പിൻ തലമുറക്കാരായ വിശ്വാസികൾക്ക്  ഈ ഭിക്ഷയ്ക്കു വന്ന പാവങ്ങളെ അകത്തു കൊണ്ട് പോയി കുളിപ്പിച്ച് പുതിയ വസ്ത്രങ്ങൾ ഉടുപ്പിച്ച്  ആഹാരം നൽകി ക്രിസ്തുമസ് ആഘോഷിച്ചു കൂടെ? യേശുദേവൻ ആഗ്രഹിച്ചത്‌ പോലെ.

ഓരോ ഇടവകയിലും പാവപ്പെട്ട എത്രയോ വിശ്വാസികൾ ഉണ്ട്. ക്രിസ്തുമസ് ദിവസം പോലും ഇറച്ചി കൂട്ടി ഒരു ഊണ് കഴിയ്ക്കാൻ കഴിവില്ലാത്തവർ. ഓരോ പള്ളിയുടെ കീഴിലും കാശുള്ളവർ,പണക്കാർ എത്രയോ പേർ ഉണ്ട്. രണ്ടും മൂന്നും  കാറും ബംഗ്ലാവും റബ്ബർ തോട്ടവും ബിസിനസ്സും ഒക്കെ ഉള്ളവർ. അവരെല്ലാം പള്ളിയ്ക്ക് തലവരിപ്പണം നൽകുന്നുമുണ്ട്. അതിന് വേറെ ചിലവുണ്ട് എന്ന് പള്ളിക്കാര് പറയും. അത് പോട്ടെ.. അതിൽ നിന്നും ഒരു പങ്ക് കിട്ടാനും പോകുന്നില്ല. അത് കൊണ്ട് ഈ പണക്കാരെല്ലാം കൂടി അവരുടെ പള്ളിയുടെ കീഴിലുള്ള പാവങ്ങൾക്ക് ക്രിസ്തുമസിന് പുതു വസ്ത്രങ്ങളും കേക്കും നക്ഷത്രങ്ങളും ഭക്ഷണ സാധനങ്ങളും വാങ്ങി കൊടുത്തു കൂടെ? യേശു ദേവൻറെ ജനനം ആ പാവങ്ങളും ആഘോഷിയ്ക്കട്ടെ. അങ്ങിനെയല്ലേ ദൈവ വിശ്വാസം കാണിയ്ക്കേണ്ടത്. ആ പാവങ്ങൾ അവർ ദൈവത്തിൻറെ പ്രിയ പുത്രർ. അവർ പട്ടിണി കിടക്കുമ്പോൾ, കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി കഷ്ട്ടപ്പെടുമ്പോൾ കാളയും പോത്തും താറാവും വറുത്തും   പൊരിച്ചും കഴിച്ച്, കേക്കും മുറിച്ച്, പുതു വസ്ത്രങ്ങളും ധരിച്ച് 'മെറി ക്രിസ്തുമസ്' എന്ന് പറഞ്ഞ് ആഹ്ലാദിച്ചാൽ കർത്താവ്‌ പൊറുക്കുമോ?

ഇതിനു ആളെ കണ്ടു പിടിയ്ക്കാൻ ലോകം മൊത്തം അലയണ്ട. വളരെ എളുപ്പം.സ്വന്തം പള്ളിയുടെ കീഴിലുള്ള ആൾക്കാരെ നോക്കിയാൽ മതി. അങ്ങിനെ എല്ലാ പള്ളിക്കാർ വിശ്വാസികളും വിചാരിച്ചാൽ മതി. ഇനിയിപ്പം ക്രിസ്തുമസ് കഴിഞ്ഞു പോയി എന്ന് വച്ച് വലുതായി ദുഖിയ്ക്കേണ്ട. ഈസ്റ്റർ അല്ലേ വരുന്നത്. അന്ന് തുടങ്ങാം ഇത്.   

ആഘോഷിയ്ക്കാൻ പണം ഉള്ളവർക്കെല്ലാം നല്ലൊരു ക്രിസ്തുമസ് ആശംസിയ്ക്കുന്നു.( പട്ടിണി പ്പാവങ്ങൾക്ക്ആശംസിച്ചിട്ട് പ്രത്യേകിച്ച്  കാര്യമൊന്നും ഇല്ലല്ലോ. എന്തോന്ന് എടുത്തു വച്ച് ആഘോഷിയ്ക്കും?)

2014 ഡിസംബർ 24, ബുധനാഴ്‌ച

സംഗമം

ഇന്നത്തെ പത്രത്തിലും ഉണ്ട്. ചിത്രവും എഴുത്തും. ഇന്ന് വന്ന വനിത വാരിക നോക്കി. അതിൽ നാല് ഫോട്ടോകൾ. അവയുടെ എല്ലാം ഒപ്പം നീണ്ട വിവരണവും.  കുറെ ദിവസമായി എല്ലാ പത്രങ്ങളിലും വാരികകളിലും മാസികകളിലും ധാരാളം  ഫോട്ടോകൾ വരുന്നു. ഒരു ട്രെൻഡ് ആയതു പോലെ. അത് കണ്ടു കണ്ട്  മനസ്സിൽ ഒരാശ. എന്ത് കൊണ്ട് നമുക്കും  ഒന്നായിക്കൂടാ?

അക്കാര്യം ഓർത്തപ്പോൾ ആകെ ഒരു ത്രിൽ. മനസ്സിൽ ഒരു കുളിര്. ശ്യാമള,  സുരയ്യ, സുലക്ഷണ, വിലാസിനി, മറിയ, അങ്ങിനെ പത്തു പതിനഞ്ചു പേർ. ഇവരെയെല്ലാം ഒന്നിച്ചു കാണാം. മൂന്നു വർഷം ഒരേ ക്ലാസിൽ ഒന്നിച്ചിരുന്നു കളിച്ചു പഠിച്ചു കഴിഞ്ഞവർ. വർഷങ്ങൾക്കു ശേഷം ആ കോളേജ് ജീവിതം പുനരാവിഷ്ക്കരിയ്ക്കാം.  ശ്യാമള. അവളാണ് ആദ്യം മനസ്സിൽ കടന്നു വന്നത്.എത്ര പാട് പെട്ടാണ് അവളെ ഒന്ന് ലൈനിൽ ആക്കി എടുത്തത്‌. ഒരു തണുത്ത പെണ്ണ്. ശാലീന സുന്ദരി എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താം. രണ്ടാം വർഷം ആയപ്പോഴേയ്ക്കും ചെറിയ തോതിൽ അറിയപ്പെടുന്ന പ്രേമമായി ഞങ്ങളുടേത്. സുരയ്യ. അതൊരു ഉഗ്രൻ. നല്ല ഒത്ത വണ്ണം, പൊക്കം.ആപ്പിൾ പോലെ തുടുത്തു ചുവന്ന്. ചരക്ക് എന്നാണ് അന്ന് ഇവരെയൊക്കെ പറയുന്നത്. എല്ലാവരുടെയും ആശയും ആഗ്രഹവും. പലരും നോക്കി. നടന്നില്ല. ജൂനിയർ ആയ സിരാജുദീൻ ആണ് അവസാനം വിജയിച്ചത്.  എങ്ങിനെ എന്നറിയില്ല. അവൻറെ ഭാഗ്യം. അവൾക്കു കൊടുക്കാൻ അവനൊരു പ്രേമ ലേഖനം വേണം. അവന് എഴുതാൻ അറിഞ്ഞും കൂടാ. എൻറെ മനസ്സായിരുന്നു  അന്ന് അവന് പറഞ്ഞു കൊടുത്ത വരികൾ. എത്ര വർഷമായി ഇവരെയൊക്കെ കണ്ടിട്ട്. ആകെ  കോരിത്തരിയ്ക്കുന്നു.      

പഴയ കലാലയ മുറ്റത്തോ മറ്റോ കൂടുക. ഗത കാല സ്മരണകൾ അയവിറക്കുക. കാലായത്തിന്റെ പശ്ചാത്തലത്തിൽ ഒരു ഫോട്ടോ.

അങ്ങിനെയാണ് ഇപ്പോഴും ഇടയ്ക്കിടെ കാണാറുള്ള   സഹപാഠിയെ വിളിയ്ക്കുന്നത്. അവനും ഇതിൽ തൽപ്പരൻ. ഇതിൽ എന്നു വച്ചാൽ  ഈ സംഗമത്തിൽ മാത്രം. മറ്റേ പ്രേമ ലൈൻ ഒന്നും അന്നും ഇന്നും ഇല്ലാത്തവൻ.  അത് കൊണ്ട് തന്നെ അവൻ  അന്നത്തെ പെണ്‍ പിള്ളാരുമായി ഇന്നും സൗഹൃദം പുലർത്തുന്നു.ഒത്തു ചേരൽ അറെൻജ് ചെയ്യാൻ അവനെ ഏർപ്പാടാക്കി.  

ആവേശത്തിനും ആക്രാന്തത്തിനും അറുതി വരുത്തി സംഗമ ദിനം സമാഗതമായി. അതാ സതീർത്യർ. മുടി  കറുപ്പിച്ച കുറെപ്പേർ. പെണ്‍ ഭാഗത്തോട്ട് നോക്കി. ആകെ തകർന്നു പോയി. കെട്ടിപ്പൊക്കിയ മനക്കോട്ടകൾ ആകെ ഒരു നിമിഷം കൊണ്ട് തകർന്നു തരിപ്പണമായി. ഇത്രയും ഒരു ആഘാതം ജീവിതത്തിൽ ഇതേ വരെ അനുഭവിച്ചിട്ടില്ല.  കുറെ തൈക്കിളവികൾ. വയറ് ചാടിയവർ,നര കയറിവർ  അങ്ങിനെ കുറെ പ്പേർ.ഇവരാണോ എൻറെ സഹപാഠിനികൾ? ഇതിനാണോ വന്നത്? അയ്യേ!  

 ഒരു വിദൂര രൂപം കണ്ടു. ശ്യാമളയാണോ അത് ?  എൻറെ പഴയ കാമുകി?  അറിയില്ല. മനസ്സ് വീണ്ടും തളർന്നു. ശ്യാമളയെയും സുരയ്യയെയും ഒന്നും  കാണാൻ കൂടുതൽ  നിന്നില്ല. അതിനുള്ള ശക്തി ഉണ്ടായിരുന്നില്ല. ആരെയും തിരിച്ചറിയാനോ പരിചയപ്പെടാനോ നിൽക്കാതെ   കോളേജിന്റെ പടികൾ ഇറങ്ങി ഓടി......

വിയർത്തു കുളിച്ചിരുന്നു. ഒന്ന് കൂടി ആ രംഗങ്ങൾ ഓർത്തു നോക്കാനുള്ള ശക്തി പോലും ഉണ്ടായില്ല. ആ ഇഛാഭംഗം മനസ്സിനെ അപ്പോഴും മഥിയ്ക്കുന്നുണ്ടായിരുന്നു.   ആലോചിച്ചു നിന്നില്ല. നേരം വെളുക്കാനും കാത്തു നിന്നില്ല. സുഹൃത്തിനെ വിളിച്ചു.  

" നമ്മുടെ സംഗമം വേണ്ട".
"ഈ കൊച്ചു വെളുപ്പാൻ കാലത്ത് എന്തോന്ന് സംഗമം? എന്താ? നീ സ്വപ്നം   വല്ലതും  കണ്ടോ?   എടാ അതേ  കുറേപ്പേരെ  വിളിച്ചു പറഞ്ഞല്ലോ". ഉറക്കച്ചടവോടെ അവൻ പറഞ്ഞു.
 "സാരമില്ല. ക്യാൻസൽ ചെയ്യ്‌". 
"കാര്യമെന്താ?"
" കാര്യമൊന്നുമില്ല. ക്യാൻസൽ ചെയ്യ്‌." 

മന സമാധാനത്തോടെ വീണ്ടും കിടക്കയിലേയ്ക്ക് വീണു. ശ്യാമളയുടെ അന്നത്തെ രൂപം മനസ്സിൽ കൊണ്ടു വരാനുള്ള ശ്രമത്തോടെ.