2014, നവംബർ 9, ഞായറാഴ്‌ച

സരിതാ ചരിതം രണ്ടാം ഭാഗം

സോളാർ കേസും  മറ്റേതൊരു ജുഡീഷ്യൽ അന്വേഷണവും  പോലെ കാലത്തിൻറെ ചവറ്റു കുട്ടയിൽ തള്ളപ്പെടും എന്ന് ജനങ്ങൾക്ക്‌ അറിയാമായിരുന്നു. ജുഡീഷ്യൽ അന്വേഷണം എന്നത് ജനങ്ങളെ കബളിപ്പിയ്ക്കാൻ രാഷ്ട്രീയക്കാർ ഉണ്ടാക്കി വച്ച  ഒരു പ്രഹസനം  എന്നതിനപ്പുറം യാതൊരു അർത്ഥവും അതിനില്ല. ജനങ്ങളുടെ നികുതി പ്പണം ചിലവാക്കി അവരെ തന്നെ  പരിഹസിയ്ക്കുന്ന  മറ്റൊരു മാർഗം. ഒന്നാമത്   അന്വേഷണം എല്ലാം നടത്തി കമ്മീഷൻ സർക്കാരിന്   റിപ്പോർട്ട് നൽകുമ്പൊഴെയ്ക്കും അന്വേഷണ വിഷയത്തിൻറെ പ്രസക്തി മുഴുവൻ നഷ്ട്ടപ്പെട്ടു കഴിഞ്ഞിരിയ്ക്കും. രണ്ടാമതായി, അതാണ്‌ ഏറ്റവും പ്രധാനപ്പെട്ടത്, എത്രയൊക്കെ അധ്വാനിച്ച് സത്യം കണ്ടു പിടിച്ച് കൊടുത്താലും ഈ കമ്മീഷൻ റിപ്പോർട്ട് അംഗീകരിയ്ക്കേണ്ട ബാധ്യതയോ, അത് നടപ്പിലാക്കേണ്ട ബാധ്യതയോ സർക്കാരിന് ഇല്ല. ആ  റിപ്പോർട്ട് ശരിയല്ല എന്ന് പറഞ്ഞ് തള്ളിക്കളയാനുള്ള അധികാരം പോലും കമ്മീഷനെ നിയമിച്ച     സർക്കാരിനുണ്ട്. ജോലിയുള്ള  ജഡ്ജിയെ ഇത്തരം കമ്മീഷനുകൾക്ക് വിട്ടു നൽകരുത് എന്ന് സുപ്രീം കോടതിയും ഹൈക്കോടതികളും പറഞ്ഞിട്ടുണ്ട്. കല്ലേ പിളർക്കുന്ന കൽപ്പന പുറപ്പെടുവിയ്ക്കുന്ന  ജഡ്ജിമാരുടെ  റിപ്പോർട്ടുകൾ  ഇങ്ങിനെ   ചവറ്റു കൂനയിൽ  പോയതാകാം   ഒരു കാരണം. എന്തായാലും വിരമിച്ച ജഡ്ജിമാരെ കൊണ്ടാണ് ഇപ്പോൾ  അന്വേഷണ കമ്മീഷനുകൾ പ്രവർത്തിപ്പിയ്ക്കുന്നത്.  

പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭരണ പക്ഷം അംഗീകരിച്ചു. അങ്ങിനെ പിറവി എടുത്ത ഒരു കമ്മീഷൻ ആണ് ശിവരാജൻ കമ്മീഷൻ.  ഹൈക്കോടതി  റിട്ടയേർഡ്‌  ജഡ്ജി ശ്രീ ശിവരാജൻ. 2013 ഒക്ടോബർ 23 ന് ഉമ്മൻ ചാണ്ടി കമ്മീഷനെ നിയമിച്ചു. ഒക്ടോബർ 28 ന് വിജ്ഞാപനം ഇറക്കി. അന്വേഷിച്ച് 6 മാസത്തിനകം റിപ്പോർട്ട് നൽകാൻ. കമ്മീഷന് ഒരു മുറി സംഘടിപ്പിയ്ക്കാൻ തന്നെ രണ്ടു മൂന്നു മാസം എടുത്തു. അത് ഓഫീസ് ആക്കി എടുക്കാൻ ഒരു മാസം കൂടി. ഈ നാലു  മാസക്കാലയളവിൽ ഫയൽ നോക്കലും തെളിവെടുപ്പും ഒന്നും നടന്നില്ല എന്നാണു പറയുന്നത്. അങ്ങിനെ 6 മാസം കാലാവധി നീട്ടിക്കൊടുത്തു. ആരും മൊഴി നൽകാൻ ഒന്നും ചെല്ലാത്തത് കൊണ്ട് കമ്മീഷൻ അങ്ങിനെ തുടർന്നു. അപ്പോഴേയ്ക്കും അകത്തായ സരിത നായർ ജാമ്യത്തിൽ പുറത്തിറങ്ങി. പണം തിരിച്ചു നൽകി പല കേസും  ഒത്തു തീർപ്പാക്കുകയും ചെയ്തു. ഒരു വർഷം ആയിട്ടും ഒന്നും ആകാത്തത് കൊണ്ട് 2014   ഒക്ടോബറിൽ  വീണ്ടും 6 മാസത്തേയ്ക്ക് നീട്ടിക്കൊടുത്തു. ആ സമയം ആണിത്.2015 ഏപ്രിൽ 28 വരെ. കമ്മീഷൻ എന്ന് ബഹളം കൂട്ടിയ പ്രതിപക്ഷം ഒരു തെളിവും ഇത് വരെ നൽകിയിട്ടില്ല എന്നാണ് അറിയുന്നത്. കമ്മീഷൻഅങ്ങിനെ ഇരിയ്ക്കുന്നു, സ്വമേധയാ തെളിവ് നൽകാൻ ആരും ചെല്ലുന്നില്ല.ആരെയും വിളിച്ചതായി കേട്ടുമില്ല.

ഇപ്പോൾ കമ്മീഷന് ഒരു പുതു ജീവൻ വച്ചിരിയ്ക്കുന്നു. ഇത്രയും നാൾ വലിയ കാര്യമൊന്നും ചെയ്യാൻ ഇല്ലാതിരുന്ന കമ്മീഷന് പുതിയ ഊർജം ലഭിച്ചിരിയ്ക്കുകയാണ്. കമ്മീഷൻ  ഒരു വിജ്ഞാപനം ഇറക്കിയിരിയ്ക്കുന്നു.  മുഖ്യ മന്ത്രിയുടെയും, മുഖ്യ മന്ത്രിയുടെ ഓഫീസിന്റെയും,തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും പങ്ക് അന്വേഷിയ്ക്കും എന്ന്.    പിന്നെ  ജോപ്പൻ, ജിക്കുമോൻ,സലിം രാജ്,പാവം പയ്യൻ തോമസ്‌ കുരുവിള എന്നിവരെയും അന്വേഷണ പരിധിയിൽ കൊണ്ട് വരും. സരിതയുടെയും തിരുവഞ്ചൂരിന്റെയും മുഖ്യ മന്ത്രിയുടെ ഓഫീസിന്റെയും ഒക്കെ ഫോണ്‍ വിളികളും പരിശോധിയ്ക്കും എന്ന് കമ്മീഷൻ പറയുകയുണ്ടായി. മന്ത്രിമാരിൽ നിന്നും സരിതയ്ക്ക് സഹായം കിട്ടിയോ എന്നും, തിരുവഞ്ചൂർ മുഖ്യ മന്ത്രിയെ രക്ഷപ്പെടാൻ സഹായിച്ചോ എന്നും പരിശോധിയ്ക്കും.ഇത് വെറും ഒരു തട്ടിപ്പ് കേസ് മാത്രം അല്ല എന്നും രാഷ്ട്രീയ മാനങ്ങൾ ഉള്ള കേസ് ആണെന്നും അതിനാൽ വിശദമായ അന്വേഷണം വേണമെന്നും കമ്മീഷൻ പറയുന്നു.  സർക്കാരിന് നഷ്ട്ടം വന്നിട്ടില്ല എന്ന സർക്കാരിന്റെ  ബാലിശ മായ വാദം തള്ളിക്കളഞ്ഞാണ് കമ്മീഷൻ മുന്നോട്ട് പോകുന്നത്. 

കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം പറഞ്ഞു കൊണ്ടിരുന്ന അതേ കാര്യങ്ങൾ തന്നെയാണ്  കമ്മീഷൻ ഇപ്പോൾ പറയുന്ന കാര്യങ്ങൾ. ഫോണ്‍ വിളിയുടെ വിശദാംശങ്ങൾ എല്ലാം മാധ്യമങ്ങളിൽ വന്നിരുന്നു. മറ്റു പല കാര്യങ്ങളും എല്ലാവർക്കും അറിയുന്ന കാര്യങ്ങൾ ആയിരുന്നു.പക്ഷേ അവ പുറത്തു വരാതിരിയ്ക്കാൻ അധികാര സ്ഥാനങ്ങളിൽ ഇരിയ്ക്കുന്നവർ ആവതെല്ലാം ചെയ്തു. തെളിവുകൾ നശിപ്പിയ്ക്കുക കൂടി ചെയ്തു. പോലീസ് ശരിയായി അന്വേഷണം നടത്തിയില്ല എന്ന് കൂടി കമ്മീഷൻ പറയുകയുണ്ടായി.

സുപ്രീം കോടതിയിൽ നിന്നും ഹൈ ക്കോടതികളിൽ  നിന്നും വന്നു കൊണ്ടിരിയ്ക്കുന്ന ശക്തവും നീതിയുക്തവും  സർക്കാരിന് എതിരെയും  ആയ വിധികൾ ആയിരിയ്ക്കും കമ്മീഷന് ശക്തിയും ധൈര്യവും പകർന്നതെന്ന് കരുതാം. പ്ലസ് ടു കേസിൽ പുതിയ ബാച്ചുകൾ കോടതികൾ അംഗീകരിച്ചില്ലല്ലോ, കുട്ടികളുടെ ഭാവി എന്ന സ്ഥിരം പല്ലവി പാടിയിട്ടും,  കോടതി അത് തള്ളി. രേഖകൾ നൽകാതിരുന്നതിന് ശകാരവും. മദ്യ നയ ക്കേസിലും കോടതി വിധി സർക്കാരിന് തിരിച്ചടി ആയല്ലോ. കുട്ടികളെ കടത്ത് കേസ് അങ്ങിനെ ജന വിരുദ്ധമായ എല്ലാ കാര്യങ്ങളിലും കോടതികൾ സധൈര്യം സർക്കാരിന് അടി നൽകുകയാണ്. 

കമ്മീഷൻ ഇപ്പോൾ സ്വീകരിച്ച നടപടികൾ ശരിയാണ്. നീതിയുക്തമായ ഒരു അന്വേഷണത്തിലൂടെ സത്യം പുറത്തു കൊണ്ടു വരാൻ കമ്മീഷന് സാധിയ്ക്കും. അതാണ്‌ ജനങ്ങൾ ആഗ്രഹിയ്ക്കുന്നതും. ജനങ്ങൾ അറിയേണ്ടതും. മന്ത്രിമാരുടെ അഴിമതിയും, അധികാര ദുർവിനിയോഗവും,അവിഹിത വേഴ്ചകളും പുറത്തു കൊണ്ട് വരാൻ കമ്മീഷന് കഴിയും. മുഖ്യ മന്ത്രിയെയും പഴയ ആഭ്യന്തര മന്ത്രിയേയും ഉൾപ്പടെ എല്ലാവരെയും   വിളിച്ചു വരുത്തി തെളിവെടുക്കണം. സത്യം പുറത്തു  വരണം. പോലീസിന്റെ അന്വേഷണം എങ്ങിനെ ഫലവത്തായില്ല എന്ന് കൂടി അറിയണം. ഇനി അധിക സമയമില്ല. ആറു മാസം മാത്രം. ഒരിയ്ക്കൽ കൂടി കാലാവധി നീട്ടി നൽകില്ല എന്ന് എല്ലാവർക്കും അറിയാം. കമ്മീഷൻറെ റിപ്പോർട്ട്  സർക്കാർ അംഗീകരിയ്ക്കുമോ ഇല്ലയോ എന്നതല്ല പ്രശ്നം. പക്ഷെ സത്യ സന്ധമായ ഒരു റിപ്പോർട്ട് നൽകാൻ കഴിയുമല്ലോ. ഏറ്റവും പ്രധാനം സത്യം പുറത്തു വരും എന്നുള്ളതാണ്.

(ഇത്രയും ഒക്കെ ചെയ്തിട്ടും കോടതിയും കമ്മീഷനും സർക്കാരും ജനങ്ങളും ഒന്നും ചെയ്യാത്തതിനാൽ ആണ് സരിത വാട്ട്സ് ആപ്പിൽ  നീല പടങ്ങൾ പുറത്തു വിട്ടത്.മൂന്നെണ്ണം സ്വയം എടുത്തതാണ് എന്ന് സമ്മതിച്ചു. മൂന്നെണ്ണം മോർഫ് ചെയ്തതാണോ എന്ന് സംശയം എന്ന്.ചുംബന  ,ആലിംഗന സമരങ്ങൾ എതിർക്കുന്ന നമ്മളാണ് ഈ പടങ്ങൾ കണ്ടു നിർവൃതി അടയുന്നത്.)

4 അഭിപ്രായങ്ങൾ:

  1. ഇത്രയും ഒക്കെ ചെയ്തിട്ടും കോടതിയും കമ്മീഷനും സർക്കാരും ജനങ്ങളും ഒന്നും ചെയ്യാത്തതിനാൽ ആണ് സരിത വാട്ട്സ് ആപ്പിൽ നീല പടങ്ങൾ പുറത്തു വിട്ടത്.മൂന്നെണ്ണം സ്വയം എടുത്തതാണ് എന്ന് സമ്മതിച്ചു. മൂന്നെണ്ണം മോർഫ് ചെയ്തതാണോ എന്ന് സംശയം എന്ന്.

    ചുംബന ,ആലിംഗന സമരങ്ങൾ എതിർക്കുന്ന നമ്മളാണ് ഈ പടങ്ങൾ കണ്ടു നിർവൃതി അടയുന്നത്...!

    മറുപടിഇല്ലാതാക്കൂ
  2. If you are a Science, Engineering or Technology professional of Indian origin, please join Indian Engineers ( http://www.indianengineers.com) - a discussion and networking forum for engineers of Indian origin.
    There is a wealth of information out there among our Engineers, Technologists and Accademics. We believe this can be used for the benefit of young STEM (science, technology, engineering and maths) students and professionals alike.

    മറുപടിഇല്ലാതാക്കൂ