2016, ഒക്‌ടോബർ 12, ബുധനാഴ്‌ച

ചാനൽ അഭിമുഖം

"തലയിൽ മുണ്ടിട്ടല്ല മകന് അമൃതയിൽ മെഡിസിന് പ്രവേശനം വാങ്ങാൻ പോയത്" എന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഇങ്ങിനെ ഗീർവാണം അടിക്കുന്നത്. 

 ഇപ്പോൾ ഇത്തരം ചാനൽ  അഭിമുഖങ്ങൾ കൂടിക്കൂടി വരുന്നു.പത്ര സമ്മേളനം നടത്തുന്നതിനേക്കാൾ  ഇഫക്ടീവ് ആണ് ഈ അഭിമുഖം എന്ന പരിപാടി.  പെയ്ഡ് ന്യൂസ് എന്ന് പറയുന്നതിന്റെ മറ്റൊരു വകഭേദം. പരിചയമുള്ള, തങ്ങളോട് രാഷ്ട്രീയ ചായ്‌വുള്ള,അല്ലെങ്കിൽ വ്യക്തമായും കാശ് കൊടുത്തു് ഒരു ചാനലിനെ സംഘടിപ്പിക്കുന്നു. ചാനലിന് ഗുണം പലത്. നേരിട്ടുള്ള  സാമ്പത്തികം. പിന്നെ പരസ്യത്തിൽ നിന്നുള്ള വരുമാനം. പിന്നെ എന്താണ് സംഭവിക്കുന്നത് എന്നറിയാൻ ആൾക്കാർ കാണുന്നത് കൊണ്ട് ഉണ്ടാകുന്ന റേറ്റിംഗ്. ( രണ്ടു ദിവസം മുൻപേ തുടങ്ങും ഇവരുടെ അനൗൺസ്‌മെന്റ് ...കാണുക....ന്റെ അഭിമുഖം... ഇന്ന് രാത്രി 7.30 ന്. പിന്നെ അയാൾ പറഞ്ഞ രണ്ടു വാചകങ്ങൾ അടങ്ങിയ ഒരു ക്ലിപ്പിങ്ങും.) ജനം അത് നോക്കി ഇരിക്കും. വളരെ ഷാർപ് എന്ന രീതിയിൽ ആണ് ചോദ്യങ്ങൾ. അയാൾക്ക് പറയാനുള്ള കാര്യങ്ങൾ പറയാൻ പാകത്തിലുള്ള ചോദ്യങ്ങൾ ആയിരിക്കും ചോദിക്കുന്നത്. അല്ലാതെ പൊളിച്ചു കാണിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളോ, കുറിക്കു കൊള്ളുന്ന  തരത്തിലുള്ള അസൗകര്യമായ  ചോദ്യങ്ങളോ ഒന്നും കാണില്ല. ഒരു തരം തട്ടിപ്പ്. ഇപ്പോൾ സത്യം പുറത്തു വരും എന്ന് വിചാരിച്ചു കണ്ടിരിക്കുന്ന ജനം മണ്ടു  കൊജ്ഞാടൻമാർ. ബോബി ചെമ്മണൂരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ വന്നപ്പോൾ എല്ലാ ചാനലുകാർക്കും ഇന്റർവ്യൂ കൊടുത്തത് നമ്മൾ കണ്ടല്ലോ. അയാൾക്ക് പറയാനുള്ളത് പറയാൻ ഒരു അവസരം സംഘടിപ്പിക്കുന്നു. കോടികൾ പരസ്യത്തിന് ചെമ്മണ്ണൂരിന്റെ കയ്യിൽ നിന്നും കിട്ടുന്നത് കൊണ്ട് ചാനലുകാർ അയാൾ പറയുന്ന ചോദ്യങ്ങൾ ചോദിച്ചു നമ്മളെ വിഡ്ഢികൾ   ആക്കികൊണ്ടിരിക്കും.

ചെന്നിത്തലയുടെ ഏഷ്യാ നെറ്റ് അഭിമുഖം നോക്കാം. ജിമ്മി എന്ന ആളാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. ജിമ്മിയുടെ ആ ഇരിപ്പും ഭാവവും ചോദ്യത്തിന്റെ രീതിയും ഒക്കെ കണ്ടാൽ തോന്നും ചെന്നിത്തലയ്ക്ക് ഇപ്പോൾ ഉത്തരം മുട്ടും കള്ളി വെളിച്ചത്താകും എന്നൊക്കെ. ആ ടെമ്പോ അവസാനം വരെ നില നിർത്തും. അതാണ് ഇവരുടെ കളി.  അവസാനം ചെന്നിത്തലയ്ക്കു ആവശ്യമുള്ളത്, ജനങ്ങളെ അറിയിക്കേണ്ടത് മാത്രം അറിയിച്ചു നമസ്‍കാരം പറഞ്ഞു എണീറ്റ് പോകും. എന്തിനായിരുന്നു ഈ അഭിമുഖ നാടകം എന്ന് അപ്പോഴാണ് ജനത്തിന് മനസ്സിലാകുന്നത്.  സ്വന്തം മകൻ എം.ബി.ബി.എസിനും അത് കഴിഞ്ഞു എം.ഡി. യ്ക്കും അമൃതയിൽ പഠിക്കുന്ന കാര്യം ചോദിക്കുമ്പോൾ പറയുന്നത് വി.എസിന്റെയും ശർമയുടെയും മറ്റു രാഷ്ട്രീയക്കാരുടെയും മക്കൾ പഠിക്കുന്നു എന്നാണ്. അമൃത ഡീംഡ്   യൂണിവേഴ്സിറ്റി ആയതിനെതിരെ കേസ് പോയ സർക്കാരിന്റെ മന്ത്രി ആയിരുന്നല്ലോ എന്ന ചോദ്യത്തിന് മറ്റൊരുത്തരം. ഫീസ് വെറും ഒന്നോ ഒന്നരയോ ലക്ഷം മാത്രം. അതിനു 7  ലക്ഷം ബാങ്ക് വായ്പ എടുത്തിട്ടുണ്ട്. ഹൌസ് സർജൻസിയ്ക്കു മാസം 25000 രൂപ വച്ച് കിട്ടിയതു വായ്പ തിരിച്ചടക്കാനും ഉപയോഗിച്ചു. അങ്ങിനെ 3 ലക്ഷം കണക്കിൽ കാണിച്ചു. എത്ര സത്യ സന്ധനായ നേതാവ്. MBBS നും MD യ്ക്കും എങ്ങിനെ അഡ്മിഷൻ കിട്ടി എന്ന ചോദ്യം ചോദിച്ചില്ല. മെറിറ്റിൽ ആണോ  കാശ് കൊടുത്തോ, അധികാരം പ്രയോഗിച്ചോ എന്നൊന്നും ചോദിച്ചില്ല.  ചോദിക്കാത്തതിന്  ഉത്തരം പറയേണ്ടല്ലോ. 

രാഷ്ട്രീയത്തിന്റെ നിറത്തിൽ ഇവർക്കൊക്കെ കീജെയ് വിളിക്കുന്ന നമ്മളെ വേണം കുറ്റം പറയാൻ. ഇവർക്കൊക്കെ പുറകെ നടന്ന എത്ര പാവപ്പെട്ടവർക്ക് അവരുടെ പഠിക്കുന്ന മക്കൾക്ക് പണം ഇല്ല എന്ന ഒറ്റക്കാരണം കൊണ്ട് MBBS പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്നു. എന്നിട്ടും നമ്മൾ ഇവർക്ക് ജയ് വിളിച്ചു നടക്കുന്നു. 

3 അഭിപ്രായങ്ങൾ: