2013, ഒക്‌ടോബർ 29, ചൊവ്വാഴ്ച

Attack on Chief Minister

മുഖ്യ മന്ത്രിക്കു നേരെ നടന്ന അക്രമം പരിഷ്കൃത സമൂഹത്തിന് ഒരു തീരാ കളങ്കം ആണ്. ഏറ്റവും  അപലപനീയം ആണീ സംഭവം. ഭാരതത്തിലെ ജനാധിപത്യം എവിടെ എത്തി നിൽക്കുന്നു എന്നതിൻറെ ഒരുദാഹരണം ആണിത്. മുഖ്യ മന്ത്രി ആയാലും സാധാരണ പൌരൻ ആയാലും ഭരണ ഘടന അവകാശമായി  ആയി നൽകിയിട്ടുള്ള സ്വാതന്ത്ര്യങ്ങൾക്ക്  നേരെ ജനാധിപത്യത്തിൻറെ ലേബലിൽ  നടത്തുന്ന  വെല്ലു വിളി ആണിത്.  അതിനൊപ്പം ജനാധിപത്യത്തിൻറെ മറ്റൊരു മുഖം  കൂടി ഇവിടെ അനാവരണം ചെയ്യപ്പെടുന്നു.  ജന പിന്തുണ നഷ്ട്ടപ്പെട്ട്     അധികാരക്കസേരയിൽ  കടിച്ചു തൂങ്ങി നിൽക്കുന്നവരെ   തിരിച്ചു വിളിക്കാനോ, ശാസിക്കാനോ മറ്റൊന്നും ചെയ്യാനോ സാധിക്കാത്ത  തെരഞ്ഞെടുപ്പ്  വ്യവസ്തയെ 5 നീണ്ട വർഷങ്ങൾ നിസ്സംഗതയോടെ   നോക്കി നിൽക്കാൻ മാത്രം വിധിക്കപ്പെട്ട ഭാരതീയ  ജനതയുടെ നിസ്സഹായാവസ്ഥ കൂടിയാണ് ഈ സമരത്തിലൂടെ നാം കാണുന്നത്.

ഈ സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിന് മുഖ്യ മന്ത്രിയുടെ കോണ്‍ഗ്രസ് പാർട്ടി എങ്ങിനെ ഉപയോഗിച്ച് എന്നുള്ളത് വളരെ രസകരം ആയിരിക്കുന്നു. സഞ്ചരിച്ചിരുന്ന കാറിന്റെ പൊട്ടിയ ചില്ലിന്റെ ചെറിയ കഷണങ്ങൾ തെറിച്ചു കൊണ്ടു മുഖ്യ മന്ത്രിക്കു നിസാരമായ പരിക്ക് പറ്റി. ഈ പരിക്കിനെ അവഗണിച്ച്,  നെറ്റിയിൽ പൊട്ടു പോലെയുള്ള രണ്ടു മുറിവുകളും ആയി നിശ്ചയിച്ചത് പോലെ ആ  സമ്മേളനത്തിൽ ഊർജ്വസ്വലനായി മുഖ്യ മന്ത്രി   പ്രസംഗിക്കുന്ന ദൃശ്യങ്ങൾ  ആണ് ടീവിയിൽ നമ്മൾ കാണുന്നത്. തനിക്ക് ആരോടും പകയും വിദ്വേഷവും ഇല്ല എന്നും ഇത് വളരെ പോസിറ്റീവ് ആയി കാണുന്നു എന്നും അദ്ദേഹം പറഞ്ഞു. അടുത്ത രംഗം ടീവിയിൽ കാണുന്നത് ഷർട്ട്  ഊരി  മാറ്റിയ  മുഖ്യ മന്ത്രിയെ സ്ട്രെട്ച്ചറിൽ  കിടത്തി ആശുപത്രി വരാന്തയിലൂടെ തള്ളി കൊണ്ട് പോകുന്ന ദൃശ്യം ആണ്. ഇതിനിടയിൽ സ്ഥിരം വക്ത്താക്കൾ എല്ലാം ചാനലുകളിൽ പ്രക്ത്യക്ഷപ്പെട്ടു. മുഖ്യ മന്ത്രിയോടൊപ്പം അതേ കാറിൽ ഉണ്ടായിരുന്ന ശ്രീ സിദ്ദിഖ് മുഖ്യ മന്ത്രിക്കു നേരെ വന്ന കല്ല്‌ അതി സാഹസികമായി താൻ കൈ കൊണ്ട് പിടിച്ചു, അല്ലെങ്കിൽ മുഖ്യ മന്ത്രിയുടെ പരുക്ക് അതി ഗുരുതരം ആയിരുന്നേനെ എന്നു  പറയുകയുണ്ടായി. ഇടതു വശത്ത് നിന്നും ഏറു വരുന്ന കണ്ട സിദ്ദിഖ് ഏതോ പത്രം കൊണ്ട് സ്വന്തം മുഖം രക്ഷിക്കുന്ന ദൃശ്യങ്ങൾ ആണ് ടീവിയിൽ വരുന്നത്. ഇതിനെക്കാളൊക്കെ   അത്ഭുതം എറിഞ്ഞ ആ കല്ലിന്റെ കഥയാണ്. വലതു വശത്ത് നിന്ന വന്ന കല്ല്‌ കാറിന്റെ ഗ്ലാസ് പൊട്ടിച്ച് മുഖ്യ മന്ത്രിയുടെ നെഞ്ചിൽ തട്ടി അവിടെ നിന്നും കുതിച്ച് ഇടതു വശത്തെ ഗ്ലാസും തകർത്ത് പുറത്തു പോയി എന്ന്.  സിദ്ദിക്കിനൊപ്പം ഇത് ആവർത്തിക്കുന്നത് കുറഞ്ഞവർ ആരുമല്ല. മന്ത്രിമാർ  ശ്രീ  തിരുവഞ്ചൂർ രാധാകൃഷ്ണനും  ശ്രീ കെ.സി.ജോസഫും ആണ്.  എറിഞ്ഞവർ അത്തരം കുറെ മാന്ത്രിക  കല്ലുകൾ പ്രധിരോധ മന്ത്രിക്കു അയച്ചു  കൊടുത്താൽ  എ.കെ. 47 തോക്കുകളും മറ്റും ഒഴിവാക്കി പാകിസ്ഥാനെയും ചൈനയേയും തോൽപ്പിക്കാൻ  പട്ടാളക്കാർക്ക് കഴിഞ്ഞേനെ.  ഈ കല്ലേറിൽ കൂടി  ഒരു രക്ത സാക്ഷി പരിവേഷം, ഒരു സഹതാപ തരംഗം  ഉണ്ടാക്കാനുള്ള കോണ്‍ഗ്രസ് കാരുടെ  ഉദ്ദേശം ഫലം കണ്ടില്ല. മറിച്ച്,  ജനങ്ങൾക്കുണ്ടായ സഹതാപം ഇതോടെ  നഷ്ട്ടപ്പെടുകയാണ് ചെയ്തത്.

ഇടതു- വലതു ഒത്തു തീർപ്പ്, ഗൂഡാലോചന എന്ന ആരോപണം വന്നു കഴിഞ്ഞു. ഇടതിന്റെ  ഇനിയുള്ള സമരം ക്ലിഫ് ഹൌസ് ഉപരോധം ആണ്. സെക്രടറിയെറ്റ്‌ സമരം പോലെ അതും പാളാനുള്ള സാധ്യതകൾ ആണേറെ . അതിൽ നിന്നും രക്ഷപ്പെടാൻ ഒരു മാർഗം തേടി നടക്കുകയാണവർ. ഇതവർക്ക് സമരം പിൻവലിക്കാൻ  ഒരു  ഒഴികഴിവ് ആകാം.

 ഇനിയുള്ളത് ബി.ജെ.പി. ആണ്. ഈ തെരഞ്ഞെടുപ്പിന് 6 ൽ നിന്ന് 13 ശതമാനം വോട്ട് ആകുമെന്നാണ് സർവേ ഫലങ്ങൾ പറയുന്നത്. ആ വർധന ഒരു സീറ്റ് ആക്കാൻ ഈ സന്ദർഭം അവർക്ക് ഏറ്റവും അനുയോജ്യമാണ്. ഇടതിലും വലതിലും ജനങ്ങൾക്ക്‌ ഉണ്ടായിരിക്കുന്ന അസംതൃപ്തി ബി.ജെ.പി ക്കാണ് ഗുണകരം ആകേണ്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ