2013, നവംബർ 9, ശനിയാഴ്‌ച

TOLL-കൊള്ള

ടോൾ പിരിവ് എന്ന  പേരിൽ  യാത്രക്കാരെ വൻ തോതിൽ   കൊള്ളയടിക്കുകയാണ്  നമ്മുടെ  റോഡുകളിൽ. പിരിച്ചിട്ടും പിരിച്ചിട്ടും പിരിവു തീരാത്ത ടോൾ ആണ് കേരളത്തിൽ. നിർമാണ ചെലവ് തിരികെ കിട്ടി ടോൾ നിറുത്തിയ ഒരു ചരിത്രം കേരളത്തിൽ കേട്ടിട്ടേ ഇല്ല. ഒരിക്കലും നിറുത്താതെ ഈ പിരിവ് തുടർന്ന് കൊണ്ടേ ഇരിക്കുന്നു.

പിരിക്കുന്നതിന്റെ ഒരംശം മാത്രമാണ് ഖജനാവിൽ എത്തുന്നത്‌. ബാക്കി മുഴുവൻ കോണ്ട്രാക്ടർമാരുടെ കീശയിലും. അതിൽ ഒരു പങ്ക്  കുറെ  ഉദ്യോഗസ്ഥന്മാർക്കും കൊടുക്കുന്നു. എത്ര വാഹങ്ങൾ കടന്നു പോകുന്നു എന്നും എത്ര വരുമാനം ഉണ്ടാകും എന്നുള്ള കണക്കുകൾ നോക്കാതെ, തുക കുറച്ച്  സ്വകാര്യ  കോണ്ട്രാക്ടർമാർക്ക് ടോൾ പിരിവിനുള്ള അവകാശം ലേലം ചെയ്തു  കൊടുക്കുന്നു. ഈ ടെണ്ടർ തുകയുടെ പതിന്മടങ്ങ്‌ ടോൾ പിരിച്ച് കോണ്ട്രാക്ടർമാർ  കോടീശ്വരൻമാർ ആകുന്നു. ഒത്താശ ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥന്മാർക്കും ഒരു വിഹിതം കൊടുക്കുന്നു.

സർക്കാരും കോണ്ട്രാക്ടർമാരും ചേർന്നുള്ള ഒരു ഒത്തു കളി ആണിത്.  
ശാസ്ത്രം വളരെയേറെ പുരോഗമിച്ച ഈ കാലഘട്ടത്തിൽ, നമ്മുടെ ഉപഗ്രഹം ചൊവ്വയിലേക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോൾ,    ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃത്യതയോടെ ടോൾ പിരിക്കാൻ കഴിയുമ്പോൾ ലേലം എന്ന പ്രാകൃതമായ വ്യവസ്ഥയിലേക്കു സർക്കാരും മറ്റ് ഏജൻസികളും പോകുന്നത് എന്തിനാണ്? അതിന് ഉത്തരം ഒന്നേ ഉള്ളൂ. അഴിമതി. ജനങ്ങളെ കൊള്ളയടിക്കാൻ.

ടോൾ ബൂത്തിനു മുന്നിൽ ഓരോ ലൈനിലും ക്യാമറ സ്ഥാപിക്കുക. റജിസ്റ്റർ നമ്പർ ഉൾപ്പടെ വാഹനത്തിന്റെ  മുൻ ഭാഗത്തിന്റെ ചിത്രം ക്യാമറ പകർത്തി അത് ബൂത്തിനുള്ളിലെ കൌണ്ടറിലെ കമ്പ്യൂട്ടർ  മോണിട്ടറിൽ തെളിയുമ്പോൾ, ഒരു ഭാഗത്തേക്കാണോ "റിട്ടേണ്‍" കൂടി ആണോ എന്നതിന് അ നുസരിച്ച്  ടോൾ  ടിക്കറ്റ് പ്രിന്റ്‌ ചെയ്ത് നൽകി പണം വാങ്ങാം. വണ്ടിയുടെ നമ്പർ,സമയം,തീയതി  തുടങ്ങി ആവശ്യമുള്ള വിവരങ്ങൾ മുഴുവൻ കമ്പ്യൂട്ടർ  സ്വയം രസീതിൽ രേഖപ്പെടുത്തും.കുറ്റാന്വേഷകർക്കും ഈ വിവരം ഉപയോഗിക്കാം. എത്ര വാഹനം കടന്നു പോയി, എത്ര പണം കിട്ടി എന്നുള്ളതിന്റെ കൃത്യമായ കണക്ക് കമ്പ്യൂട്ടറിൽ കിട്ടും. വളരെ ചുരുങ്ങിയ ചിലവിൽ ചെയ്യാവുന്ന വളരെ ലളിതമായ ഒരു പരിപാടി. ലേലവും   കോണ്ട്രാക്ടർമാരും  ഇല്ലാതെ ശമ്പളത്തിന് തൊഴിലാളികളെ വച്ച് അധികാരികൾക്ക് നേരിട്ട് ചെയ്യാവുന്നതാണിത്. പിന്നെ എന്ത് കൊണ്ട് ഇങ്ങിനെ ചെയ്യുന്നില്ല എന്നതിന് ഉത്തരം പറയേണ്ടത് സർക്കാരും ഉദ്യോഗസ്ഥരും ആണ്. 

പാലിയേക്കര ടോൾ വീണ്ടും വർദ്ധിപ്പിക്കാൻ തുടങ്ങുകയാണ്. കൊച്ചി എയർ പോർട്ട്‌-സീ പോർട്ട്‌ റോഡിലെ ടോൾ കാര്യത്തിൽ ഹൈക്കോടതി ഇട പെട്ടിട്ടുള്ളതാണ്. 50 ലക്ഷം പിരിഞ്ഞു കിട്ടുന്നത് വരെ ടോൾ പിരിവു തുടരും എന്നാണു അധികൃതരുടെ വാദം. അത് കോടതി അംഗീകരിച്ചു എന്നാണു തോന്നുന്നത്. പണം നഷ്ടപ്പെടാതെ മുഴുവൻ പിരിഞ്ഞു കിട്ടുന്ന കമ്പ്യൂട്ടർ സംവിധാനം ഏർപ്പെടുത്താൻ ബഹുമാനപ്പെട്ട ഹൈകോടതി ഒന്നു പറയുമോ?.അല്ലാതെ ജനങ്ങൾക്ക് രക്ഷയില്ല. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ