2014, മേയ് 2, വെള്ളിയാഴ്‌ച

ഗുരുവായൂർ

ദൈവത്തെ ഒരു നോക്ക് കണ്ട് തൊഴുത്‌ പ്രാർത്ഥിക്കാനാണ് വിശ്വാസികൾ അമ്പലങ്ങളിൽ പോകുന്നത്. പക്ഷെ കേരളത്തിൽ  ഇന്നത്‌ വളരെ പ്രയാസമേറിയ ഒരു കർമം ആയി മാറിയിരിക്കുകയാണ്. തിക്കും തിരക്കും ഒഴിവാക്കി   ഭക്തർക്ക്  സ്വസ്ഥതയോടെ   ദർശനത്തിന് അവസരം ഒരുക്കുക എന്നതാണ് ക്ഷേത്രങ്ങളിലെ ജോലിക്കാരുടെ  കർത്തവ്യം. പക്ഷെ അതിനു നിയോഗിച്ചവർ തന്നെ   ഭക്തരെ കയ്യേറ്റം ചെയ്യുകയും ദർശനം തടയുകയും ചെയ്യുന്നത്  സാധാരണം ആയിരിക്കുകയാണ്. വലിയ തിരക്കുള്ള ശബരിമലയിൽ ഭക്തരെ ദേഹോപദ്രവം ഏൽപ്പിക്കുന്നത് നിത്യ സംഭവം ആയിരിക്കുകയാണ്. അടുത്തിടെ വൃദ്ധയായ അമ്മയെയും മാനസിക വൈകല്യം ഉള്ള മകനെയും ഗുരുവായൂർ അമ്പലത്തിലെ ജീവനക്കാർ അതി ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ മനസാക്ഷി ഉള്ളവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുക തന്നെ ചെയ്തു.

ഈ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ആകസ്മികമായാണ് പുറത്തു വന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെ ഉദ്യോഗസ്ഥർ തമ്മിൽ കഴിഞ്ഞ ഫെബ്രുവരി 23ന് ക്ഷേത്രത്തിനകത്ത് വച്ച് പൊരിഞ്ഞ അടി നടന്നു. ആ  അടിപിടിയുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ ആണ് ഭക്തരെ കയ്യേറ്റം ചെയ്ത ദൃശ്യങ്ങൾ പുറത്തു വന്നത്. ദേവസ്വം ഉദ്യോഗസ്ഥർ തമ്മിലുള്ള വഴക്കും കൈയ്യാങ്കളിയും സ്ഥിരം ചടങ്ങുകൾ ആയിരിക്കുകയാണ്.  അതിനു കാരണം രാഷ്ട്രീയമാണ്. ദേവസ്വത്തിലെ നിയമനങ്ങൾ എല്ലാം രാഷ്ട്രീയമായാണ്  നടക്കുന്നത്. ഭക്തർക്ക്‌ അവിടെ യാതൊരു ശബ്ദവുമില്ല.  അധികാരത്തിൽ വരുന്ന ഇടതും വലതും സർക്കാരുകൾ ദേവസ്വം ബോർഡ് അംഗങ്ങൾ മുതൽ ഉദ്യോഗസ്ഥരെ വരെ നിയമിക്കുന്നത് രാഷ്ട്രീയ പാർട്ടി അടിസ്ഥാനത്തിൽ പങ്കു വയ്ക്കുന്നതിലൂടെയാണ്. അങ്ങിനെ ദൈവ വിശ്വാസമോ, വിശ്വാസികളുടെ വികാരമോ   സൌകര്യമോ  മാനിക്കാനുള്ള മനസ്സോ ഇല്ലാത്തവർ ആണ് ദൈവത്തെയും വിശ്വാസികളെയും സേവിക്കാൻ ക്ഷേത്രങ്ങളിൽ കടന്നു കൂടുന്നത്. അവർക്ക് ഭക്തരോട് ഒരു പ്രതിബദ്ധതയും ഇല്ല. പണത്തോടും അവരെ നിയമിച്ച രാഷ്ട്രീയ നേതാവി നോടും മാത്രമാണ് അവരുടെ കൂറ്.

ക്ഷേത്രങ്ങൾ രാഷ്ട്രീയക്കാരുടെ ഒരു കറവപ്പശു ആണ്. ദൈവങ്ങളിലും  അമ്പലങ്ങളിലും വിശ്വാസമില്ലാത്ത, ദൈവങ്ങളെ നിന്ദിക്കുന്ന  ഇടതു-വലതു കമ്മ്യൂണിസ്റ്കാർക്ക്  ദേവസ്വം ബോർഡ് ഉൾപ്പടെ ക്ഷേത്ര ഭരണത്തിലും ക്ഷേത്രങ്ങളിലും കടന്നു കൂടാൻ ഒരു ലജ്ജയും  ഇല്ല. ഭരണത്തിൽ ഇരിക്കുന്ന രാഷ്ട്രീയക്കാർ തങ്ങളുടെ വിധേയരെ അനധികൃതമായി  ദേവസ്വത്തിൽ  നിയമിക്കുന്നു. കഴിയുന്നിടത്തൊക്കെ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുകയും അത് വഴി അധികാരത്തിൽ വില പേശുവാനുള്ള ശക്തി സംഭരിക്കുകയുമാണ് ഇതിലൂടെ ഇവർ ലക്ഷ്യം വയ്ക്കുന്നത്. രാഷ്ട്രീയക്കാരുടെ നോട്ടം ക്ഷേത്രത്തിൻറെ സ്വത്തിലും അവിടെ എത്തുന്ന പണത്തിലും മാത്രമാണ്. ഭക്തർ ദൈവത്തിനും അമ്പലത്തിനും നൽകുന്ന കാണിക്കയിൽ ആണ് അവരുടെ കണ്ണ്. അതിൽ നിന്നും കിട്ടുന്നത്ര പണം കവരുക മാത്രമാണ് അവരുടെ ലക്ഷ്യം. അനധികൃതമായി   നിയമനം നേടിയ  അവരുടെ ആശ്രിതരുടെയും   ലക്ഷ്യം കാണിക്ക പെട്ടിയിൽ കയ്യിടുക എന്നത് മാത്രമാണ്.  അപ്പോഴാണ്‌ കിട്ടിയതിൻറെ  കൂടുതൽ- കുറവിൻറെ പേരിൽ തമ്മിൽ തല്ല് നടക്കുന്നത്.   ഫെബ്രുവരി 23നു ഗുരുവായൂർ നടന്ന തമ്മിൽ തല്ല് കഴിഞ്ഞിട്ട് മാസം രണ്ടു കഴിഞ്ഞു. ഇതേ വരെ അതിൽ ഒരു നടപടിയും എടുത്തിട്ടില്ല.   ഒരു ടെലിവിഷൻ  ചാനൽ കാരുടെ ചോദ്യത്തിന്   ദേവസ്വം മന്ത്രി  ശിവകുമാർ ഒഴി കഴിവ് പറഞ്ഞ് രക്ഷപ്പെടാൻ ആണ് ശ്രമിച്ചത്. റിപ്പോർട്ട് ചോദിച്ചു,അവരുടെ വിശദീകരണം ചോദിച്ചു  നടപടി ക്രമങ്ങൾ തുടരുന്നു,  തുടങ്ങിയ  സ്ഥിരം പല്ലവി ആയിരുന്നു മന്ത്രിയുടെത്. തല്ലു കൂടിയവരിൽ ഒരാൾ ആഭ്യന്തര മന്ത്രിയുടെ ആളും മറ്റേ ആൾ കോണ്‍ഗ്രസ്സിൽ നിന്നും പുറത്താക്കിയപ്പോൾ,  ടെലിവിഷനിൽ  കരഞ്ഞ   ഒരു പഴയ ഒരു മന്ത്രിയുടെ മകനും ആണെന്ന് പറയുന്നു. അത് കൊണ്ടാണ് നടപടികൾ വൈകുന്നത് എന്നും പറയുന്നു.

ഭക്തന്മാർ  ചെയ്യുന്ന സംഭാവന ആണ് ക്ഷേത്രത്തിൽ വരുന്ന സ്വത്ത്.  അത് ക്ഷേത്രത്തിൻറെ നടത്തിപ്പിനും   ഭക്തർക്ക് കൂടുതൽ സൌകര്യങ്ങൾ നൽകുന്നതിനും മാത്രം ആണ് ഉപയോഗിക്കേണ്ടത്. ആ പണം   ദേവസ്വം ബോർഡിലൂടെ എടുക്കുകയാണ് സർക്കാർ ചെയ്യുന്നത്. അതിൽ ഒരു പങ്ക് അവർ കൈക്കലാക്കുകയും ചെയ്യുന്നു.  ഇവിടെ ചൂഷണം ചെയ്യപ്പെടുന്നത് വിശ്വാസികളായ ഭക്തജനങ്ങൾ ആണ്. അവർ അമ്പലത്തിലേക്ക് നൽകുന്ന പണം മറ്റുള്ളവർ കവർന്നെടുത്തു ആസ്വദിക്കുമ്പോൾ ആ പാവങ്ങൾക്ക് തല്ലും അടിയും തിരിച്ചു കിട്ടുന്നു. ഇതിന് ഒരു മാറ്റം വരുത്തേണ്ടത് അത്യാവശ്യമായിരിക്കുന്നു.  അനേകം  കോടികളാണ്   ക്ഷേത്രങ്ങളിൽ നിന്നുമുള്ള വരുമാനം. അത് ഓരോ വർഷവും കൂടി ക്കൊണ്ടേ ഇരിക്കുന്നു.  അത് കൊണ്ട്  ദേവസ്വം ഭരണം കയ്യൊഴിയാൻ ഒരിക്കലും   രാഷ്ട്രീയ പാർട്ടികൾ തയ്യാറാകില്ല. പിന്നെ ഭക്ത ജനങ്ങൾക്ക്‌ മുൻപിലുള്ള ഒരേ ഒരു മാർഗം  ക്ഷേത്രങ്ങളിൽ ഭക്തർ നൽകുന്ന സംഭാവനകൾ നിർത്തുക എന്നതാണ്. അവിടെ നിന്നും നിവേദ്യങ്ങൾ വാങ്ങുന്നതും ഒഴിവാക്കണം. ആ പണം ക്ഷേത്രത്തിനു പുറത്ത് വിശ്വാസികളുടെ നന്മക്ക് വേണ്ടിയുള്ള ഏതെങ്കിലും സുതാര്യമായ  ധർമസ്ഥാപനങ്ങൾക്ക് നൽകണം. അതാണ്‌ ഹിന്ദു ധർമം. പൂജാരിക്ക് ദക്ഷിണ നൽകുന്നത് മാത്രം തുടരുക. അങ്ങിനെ വിശ്വാസത്തിന്റെ പേരിൽ  ക്ഷേത്രങ്ങൾ വാരിക്കൂട്ടുന്ന പണം കുറയുകയും ചൂഷണവും കൊള്ളയടിയും നിൽക്കുകയും ചെയ്യും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ