2015, ഫെബ്രുവരി 15, ഞായറാഴ്‌ച

കസേര

അഴിമതി കൂടുതൽ നടത്താനും അതിൻറെ  സിംഹഭാഗം തട്ടിയെടുക്കാനുമുള്ള തന്ത്രങ്ങളും, വെളുത്ത പല്ലും ഇളിച്ചു കാണിച്ച് ഇതെല്ലാം മറച്ചു വയ്ക്കാനും,  പൊതു ജനങ്ങളുടെ തന്നെ ചിലവിൽ, അവരുടെ മുന്നിൽ   ഡംഭും   പൊങ്ങച്ചവും   കാണിയ്ക്കാനുമുള്ള  മന്ത്രിമാരുടെ വ്യഗ്രത ആണ് ദേശീയ ഗെയിംസിന്റെ ഉദ്ഘാടന സമാപന ചടങ്ങുകളിൽ കണ്ടതും ആ പരിപാടികളുടെ  ശോഭ കെടുത്തിയതും. ധൂർത്തിന്റെ അതി പ്രസരം ആയിരുന്നു ഉദ്ഘാടന ചടങ്ങ്. ഏതൊക്കെ രീതിയിൽ പണം വാരി കളയാമോ അങ്ങിനെയൊക്കെ ചെയ്ത് അതിൻറെ കമ്മീഷൻ പറ്റുകയായിരുന്നു അധികാര സ്ഥാനങ്ങളിൽ ഇരുന്നവർ ചെയ്തത്. സമാപന ചടങ്ങിന്റെ കണക്കുകൾ പുറത്തു വരാനിരിയ്ക്കുന്നതെ ഉള്ളൂ. അധികാര വടം വലിയും തമ്മിലടിയും ആയിരുന്നു സമാപന ചടങ്ങിൻറെ മുഖ മുദ്ര. അവിടെ കായിക-കളി മന്ത്രി തിരുവഞ്ചൂരിനെ കടത്തി വെട്ടി ഉമ്മൻ ചാണ്ടി ആയിരുന്നു കാര്യങ്ങൾ നിയന്ത്രിച്ചത്. അത് തിരുവന്ചോറിനെ പ്രതിരോധത്തിൽ ആക്കുകയും, പ്രകോപിതനായ  മന്ത്രി  പ്രതിഷേധം പരസ്യമായി പ്രകടിപ്പിയ്ക്കാൻ പ്രേരിതൻ ആകുകയും ചെയ്തു. 

ഔദ്യോഗിക മര്യാദ ചട്ടം (പ്രോട്ടോക്കോൾ) അനുസരിച്ച് കേരളത്തിലെ, അതായത് ആതിഥേയ സംസ്ഥാന സ്പോർട്സ് മന്ത്രി ആയിരുന്നു ചടങ്ങിൽ ഗെയിംസ് പതാക ഏറ്റു വാങ്ങി അടുത്ത ദേശീയ ഗെയിംസ് ആതിഥേയ സംസ്ഥാനത്തിന് നൽകേണ്ടി ഇരുന്നത്. അതിനാൽ കായിക-കളി മന്ത്രിയ്ക്ക് വേദിയിൽ ഒരു സീറ്റും നൽകിയിരുന്നു.പക്ഷേ  കായിക-കളി മന്ത്രി വേദിയിൽ തനിയ്ക്കുള്ള ഇരിപ്പിടത്തിൽ ഇരുന്നതേ ഇല്ല. ചടങ്ങ് തുടങ്ങുന്നതിനു മുൻപ് അവിടെ നിന്നും ഇറങ്ങി താഴെ സദസ്സിൽ പോയി  ഇരുന്നു. ഇത് പ്രോട്ടോക്കോൾ ലംഘനം ആണ് മാത്രമല്ല വേ ദിയിൽ സന്നിഹിതരായിരുന്ന വിശിഷ്ടാതിഥി ഉൾപ്പടെ എല്ലാവരെയും അധിക്ഷേപിയ്ക്കുന്നതും ആണ്. പരിപാടിയുടെ അവസാനം വരെ മന്ത്രിയുടെ കസേര അവിടെ ഒഴിഞ്ഞു കിടന്നു. ഇങ്ങിനെ ഒരവസരത്തിൽ മുൻകൂർ തീരുമാനം അറിയിച്ച് വേദിയിൽ നിന്നും മാറി നിൽക്കാമായിരുന്നു. പക്ഷേ തിരുവഞ്ചൂർ കാണിച്ചത്‌ മര്യാദയുടെ ലംഘനവും ഔദ്യോഗിക കൃത്യ നിർവഹണത്തിൽ മനപൂർവം വീഴ്ച വരുത്തിയതും ആണ്.  ഇതിലും ഗുരുതരമായ ഒരു കാര്യം കൂടി മന്ത്രി പറഞ്ഞു.പ്രോട്ടോക്കോൾ ഒന്നും തനിയ്ക്ക് അറിഞ്ഞു കൂടാ എന്ന്.     

തിരുവഞ്ചൂർ പറയുന്നത് രണ്ട് കേരള മന്ത്രി മാർക്ക് വേദിയിൽ  ഇരിപ്പിടം നൽകാത്തതിനാൽ ആണ് അങ്ങേരും മാറി നിന്നത് എന്ന്. ഇതെന്താ കോണ്‍ഗ്രസ്സിന്റെ പാർട്ടി സമ്മേളനം ആണോ എല്ലാവരും തള്ളിക്കേറി വേദിയിൽ ഇരിയ്ക്കാൻ?  ഡംബ് കാണിയ്ക്കാൻ മന്ത്രിയ്ക്ക് താൽപ്പര്യം ഇല്ലെന്നാണ് ഇപ്പോൾ പറയുന്നത്. പിന്നെന്താ പ്രശ്നം? സ്വസ്ഥമായി താഴെ ജനങ്ങളോടൊപ്പം ഇരുന്നു പരിപാടികൾ കണ്ടില്ലേ? ഇങ്ങിനെ കരഞ്ഞു പറഞ്ഞു നടക്കുന്നത് എന്തിന് ? ഉദ്ഘാടന ചടങ്ങ് കഴിഞ്ഞപ്പോഴേ മുഖ്യ മന്ത്രി പറഞ്ഞിരുന്നു.ചീഫ് സെക്രട്ടറി പറഞ്ഞതിലും കൂടുതൽ അലമ്പ് ആയിരുന്നു പരിപാടി എന്ന്. ( ചീഫ് സെക്രട്ടറി പറഞ്ഞത് "disgusting "- അറപ്പുളവാക്കുന്നത്-  അതായത് ചർദിയ്കാൻ തോന്നുന്നത്  എന്നാണു).   വേദിയിൽ എല്ലാവരും കൂടി ഇടിച്ചു കയറി ഉന്തും തള്ളും ഉണ്ടാക്കി മുഖ്യാതിഥി സച്ചിൻ തെണ്ടൂൽക്കർക്ക്  പോലും കസേര കിട്ടിയില്ല എന്നും എവിടന്നോ തപ്പിയെടുത്ത നിലവാരം കുറഞ്ഞ കസേരയിൽ ആണ് പുള്ളിയെ ഇരുത്തിയത് എന്നും പറഞ്ഞു. മുഖ്യ മന്ത്രിയുടെ പുറകിൽ ഉന്തും തള്ളും ഉണ്ടാക്കിയത് അങ്ങേരുടെ മകളും പേരക്കുട്ടികളും അടങ്ങുന്ന   കുടുംബാംഗങ്ങൾ ആയിരുന്നു എന്നത് നമ്മൾ ടീവിയിൽ കണ്ടത് വേറെ കാര്യം. അതെ ദിവസം ഡൽഹി മുഖ്യ മന്ത്രി സത്യ പ്രതിജ്ഞ ചെയ്തപ്പോൾ ഭാര്യയും മക്കളും ആൾക്കൂട്ടത്തിൽ ഇരുന്നത് ഉമ്മൻ ചാണ്ടി കണ്ടു കാണുമല്ലോ.

എന്തിനാ ആവശ്യമില്ലാത്ത ആളുകളെ വേദിയിൽ ഇരുത്തുന്നത്‌? താഴത്തെ നിരയിൽ ഇരുന്ന മന്ത്രിമാർക്ക് വേദിയിൽ എന്തായിരുന്നു കാര്യം? മന്ത്രി ആണെന്നുള്ള ഒരേ ഒരു കാര്യം ഒഴിച്ച്? അതൊരു പ്രിവിലേജ് ആയി എടുത്ത് എന്തിനവർക്ക് സ്വയം പ്രദർശിപ്പിയ്ക്കാനുള്ള അവസരം നൽകണം? മന്ത്രി മാണിയെ അവിടെ വേദിയിൽ പ്രതിഷ്ട്ടിച്ചിരുന്നു.എന്തായിരുന്നു ആ ചടങ്ങിൽ
 അദ്ദേഹത്തിന്റെ റോൾ?  മന്ത്രി ആയതു കൊണ്ട് വെറുതെ ഇരുത്തിയത്. പിന്നെ അദ്ദേഹം ആയതു കൊണ്ട് ഒരു ഗുണം ഉണ്ട്.  കോടികളുടെ അഴിമതി ആരോപണത്തിൽ മുങ്ങി നിൽക്കുന്നത് കൊണ്ട്,അനുഭവ ജ്ഞാനം കൊണ്ട് ഗെയിംസിൽ എന്തെങ്കിലും പുതിയ വഴികൾ കണ്ടെത്താം എന്ന മുഖ്യ മന്ത്രിയുടെ ഐഡിയ ആയിരിയ്ക്കും.

മുഖ്യ മന്ത്രിയെ  എങ്ങിനെ ജനങ്ങൾ  സ്വീകരിച്ചു എന്ന് നോക്കാം. എന്തെങ്കിലും രണ്ടക്ഷരം പറയാൻ മുഖ്യ മന്ത്രി എണീറ്റപ്പോൾ മുതൽ കൂവൽ. കാതടപ്പിയ്ക്കുന്ന കൂവൽ. ഇരുന്നപ്പോൾ കൂവൽ നിറുത്തി. ഗവർണർ പ്രസംഗിച്ചപ്പൊഴും കേന്ദ്ര മന്ത്രി പ്രസംഗിച്ചപ്പൊഴും,മറ്റെല്ലാവരും  പ്രസംഗിച്ചപ്പൊഴും ജനം ശ്രദ്ധാ പൂർവം കേട്ടു. മുഖ്യ മന്ത്രിയ്ക്ക് മാത്രം എപ്പോഴൊക്കെ പ്രസംഗിയ്ക്കാൻ തുനിഞ്ഞോ അപ്പോഴൊക്കെ കൂവൽ.    അഴിമതിയ്ക്ക്എതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം ആയിരുന്നു ആ കൂവൽ.   ഉദ്ഘാടനത്തിന് തിരുവഞ്ചൂരിനും കിട്ടിയല്ലോ കൂവൽ.

 മെഡൽ കിട്ടിയവർക്കെല്ലാം സർക്കാർ ജോലി എന്ന് മുഖ്യ മന്ത്രി പ്രഖ്യാപിച്ചു. സ്വർണ മെഡൽ നേടിയവർക്ക്   ഗസറ്റഡ് ജോലി എന്നാണ്  പറഞ്ഞത്. ഏറ്റവും മികച്ച അതെലറ്റ് ആയി പ്രഖ്യാപിച്ച നമ്മുടെ സജൻ പ്രകാശ് 6 സ്വർണം ആണ് നേടിയത്. ഇനി സജനെ പിടിച്ച് കളക്ടർ ആക്കി കളയുമോ മുഖ്യ മന്ത്രി?

ഇതെല്ലാം വെറും തട്ടിപ്പ് ആണ്. മുഖം  രക്ഷിയ്ക്കാനും, ചടങ്ങിൽ ആളാകാനും വേണ്ടി പറയുന്നതാണ് ഈ അർത്ഥ മില്ലാത്ത കാര്യങ്ങൾ. സൈക്ലിങ്ങിൽ സ്വർണം നേടിയ കേരള സർക്കാർ ജോലിക്കാരാണ്  രജനിയും മഹിതയും.  ഇവർ രണ്ടു പേരും  സർക്കാരിന്റെ അവഗണനയും പീഡനവും മൂലം  കായിക രംഗം വിടുവാൻ പോകുന്നു എന്നാണ്  കളിക്കളത്തിൽ പ്രഖ്യാപിച്ചത്. 10 വർഷമായി കേരള സർക്കാർ സർവീസിൽ ഒരു പ്രൊമോഷനും കിട്ടാതെ ജോലി ചെയ്യുകയാണ് രജനി. അവധി കൊടുക്കുന്നില്ല എന്ന് മാത്രമല്ല, ശമ്പളം തടയുന്നു,പ്രൊമോഷൻ തടയുന്നു തുടങ്ങി പലതും. ഇതാണ് കേരള സർക്കാർ കായിക താരങ്ങൾക്ക് നൽകുന്ന പ്രോത്സാഹനം. മഹിതയ്ക്കാകട്ടെ ഇൻക്രിമെന്റ് പോലും നൽകുന്നില്ല.  

1976 നാഷണൽ ജൂനിയർ ഹോക്കി ചാമ്പിയൻഷിപ്പിൽ കേരളത്തിന്‌ വേണ്ടി സ്വർണം നേടിയ ടീമിലെ ഡി.വി. ശകുന്തള ഇന്ന് എവിടെ ആണെന്ന് ഉമ്മൻ ചാണ്ടിയ്ക്ക് അറിയാമോ? അദ്ദേഹത്തിന്റെസെക്രട്ടറിയേറ്റ്  ഓഫീസിൽ നിന്നും 500 മീറ്റർ അകലെ,അദ്ദേഹം എന്നും പോകുന്ന വഴിയിലെ പാളയം മാർക്കറ്റിൽ ഒരു മൂലയിൽ ജീവിയ്ക്കാൻ വേണ്ടി മുട്ട കച്ചവടം നടത്തി കഴിയുന്നു. ഇതാണ് സ്വർണ മെഡൽ നേടുന്നവരുടെ ഗസറ്റഡ് ജോലി. മുഖ്യ മന്ത്രിയുടെ ഓഫീസ് ഉൾപ്പടെ എല്ലായിടവും കയറിയിറങ്ങി. ഒരുകായിക താരം ഭരിയ്ക്കുന്ന സ്പോര്ട്സ് കൌണ്‍സിൽ വരെ. എല്ലാവരും ആട്ടി പുറത്താക്കി. ഇങ്ങിനെ എത്രയെത്ര മുൻ കാല കായിക താരങ്ങൾ. മുഖ്യ മന്ത്രിയുടെയും മറ്റും വെറും വാചകങ്ങൾ മാത്രം. അവർക്ക് എന്ത് ഗുണം കിട്ടും എന്ന് മാത്രം അവർ. എത്ര കോടികൾ ചിലവാക്കിയാലും സമാപനം ഗംഭീരമാക്കും. അത് നമ്മുടെ പ്രസ്റ്റീജ് ആണ്. ആരുടെ പ്രസ്റ്റീജ്? മുഖ്യ മന്ത്രിയുടെ . പൊതു ഖജനാവിലെ പണം കൊണ്ട്.പഴയ കാല കായിക  താരങ്ങൾ  പട്ടിണിയിൽ കഴിയുന്നു.

8 അഭിപ്രായങ്ങൾ:

  1. ശകുന്തളയെപ്പറ്റിയുള്ള അറിവ് ഞെട്ടിക്കുന്നതാണ്. പിന്നെ ഈ കോമരങ്ങളെ ഭരണത്തിൽ പ്രതിഷ്ഠിച്ച ജനത്തിന്റെ ഗതികേടോർത്ത് തീരാത്ത പ്രയാസവും. ഓഡിയോ കസെറ്റിന്റെ ഇരുവശം പോലെ ഇടതുവലതു പാട്ട് ഇനി എത്രകാലം കൂടി ??

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇത്തരം കീടങ്ങളെ തൂത്ത് എറിയുക തന്നെ വേണം. ശശി കുമാർ

      ഇല്ലാതാക്കൂ
  2. മുഖ്യ മന്ത്രിയ്ക്ക് മാത്രം എപ്പോഴൊക്കെ പ്രസംഗിയ്ക്കാൻ തുനിഞ്ഞോ അപ്പോഴൊക്കെ കൂവൽ. അഴിമതിയ്ക്ക്എതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം ആയിരുന്നു ആ കൂവൽ. ഉദ്ഘാടനത്തിന് തിരുവഞ്ചൂരിനും കിട്ടിയല്ലോ കൂവൽ

    ജനം ഇങ്ങനെയെങ്കിലും പ്രതികരിക്കട്ടെ അല്ലേ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇതല്ലാതെ പ്രതി കരിയ്ക്കാൻ ഏറ്റവും അനുയോജ്യവും ഫല പ്രദവുമായ വഴി ഉണ്ട് മുരളീ. പക്ഷേ പോളിംഗ് ബൂത്തിൽ ചെല്ലുമ്പോൾ ഇതെല്ലാം മറന്ന് നമ്മൾ ഇടതിലും കോണ്‍ഗ്രസ്സിലും ഉള്ള നാറി കൾക്ക് തന്നെ കുത്തുന്നു.

      ഇല്ലാതാക്കൂ
  3. കൂവി തോല്പ്പിച്ചിട്ടു കാര്യമില്ല ...ബാലറ്റ് പെട്ടി തുറക്കുമ്പോള്‍ ഞെട്ടണം അല്ലെ ? നല്ല പോസ്റ്റ്‌ .

    മറുപടിഇല്ലാതാക്കൂ
  4. വെറുത്തു പോകുന്നു, പിണറായി വിജയൻ കളിച്ച ഒറ്റക്കളിയാണ് ഇതിനു കാരണം മനപൂർവ്വം വി എസ് ഭരണത്തിന് തുടര്ച്ച കിട്ടുമെന്ന് അറിഞ്ഞു മദനിയെ കൂട്ട് പിടിച്ചു സെല്ഫ് ഗോൾ അടിച്ചു തോല്പ്പിക്കുകയായിരുന്നു അല്ലെങ്കിൽ വി എസ് ഭരണ തുടരച്ചയോടെ ഭരിച്ചേനെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇതിനെല്ലാം മൂക സാക്ഷിയായി മൂന്നാമതൊരു പാർട്ടി ഉണ്ടല്ലോ. അത് അതിലും കഷ്ടം ബൈജു.

      ഇല്ലാതാക്കൂ