2013, സെപ്റ്റംബർ 8, ഞായറാഴ്‌ച

Ananthapuri FM

അനന്തപുരി FM മറ്റ് FM കളിൽ നിന്നും ഗുണ പരമായ വ്യത്യസ്തത  പുലർത്തുന്നുണ്ട്. സർക്കാരിന്റെ മാധ്യമം എന്ന പരിമിതിക്കുള്ളിൽ നിന്ന് തന്നെ.    

ഇടയ്ക്കിടെ   പ്രത്യേക ഗാനോപഹാരം എന്ന പരിപാടി  ഉണ്ട്. അത്   അവതരിപ്പിക്കുന്നത് സിനിമ,സംഗീത,സാഹിത്യ മേഖലകളിലെ പ്രശസ്തർ ആണല്ലോ?  അവരുടെ ഗാന സംബന്ധമായ അനുഭവങ്ങളും അവർ ഇഷ്ടപ്പെടുന്ന ഗാനങ്ങളുടെ പ്രത്യേകതയും ആണ് അവരിൽ  നിന്നും ജനം  പ്രതീക്ഷിക്കുന്നത്. അല്ലാതെ അവരുടെ പൊങ്ങച്ചം കേൾക്കാനല്ല. ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കാൻ ആയിരം എളുപ്പ വഴികൾ ഉള്ള ഈ ആധുനിക കാലത്ത് അതിനു വേണ്ടി ആരും റേഡിയോ വയ്ക്കില്ല എന്നറിയാമല്ലോ. 

ഇന്ന് രാവിലെ പ്രത്യേക ഗാനോപഹാരംഅവതരിപ്പിച്ചത്   ശരത് ആയിരുന്നു. പാട്ട് റിയാലിറ്റി ഷോകളിൽ അരോചകമായ കൊച്ചു വർത്തമാനങ്ങൾ കൊണ്ടും വിജ്ഞാന വിളംബര പ്രദർശനങ്ങളിലൂടെയും പ്രേക്ഷകർക്ക് മുൻപിൽ കോമാളി വേഷം കെട്ടിയ സംഗീതത്തിന്റെ അവസാന വാക്കായ,സുപ്രസിദ്ധ സംഗീത സംവിധായകൻ ശരത്  തന്നെ യാണിതെന്ന്  തോന്നുന്നു. 

പാട്ട് സംപ്രേഷണം ചെയ്യുന്നതിന് മുൻപ് ശരത്തിന്റെ  തന്റെ വക പാട്ടു പാടൽ മഹാ ബോർ ആയി. അതും 4 വരി.അത് കേൾക്കാനല്ല ആൾക്കാർ എന്ന സാമാന്യ ബോധം അദേഹത്തിന് ഇല്ലാതെ പോയി.

 തനിക്കിഷ്ടപ്പെട്ട ഗായകരെയും സംഗീത സംവിധായകരെയും ശ്രോതാക്കൾക്ക് അരോചകമാകുന്ന രീതിയിൽ   വാനോളം പുകഴ്ത്തുകയും ചെയ്തു. 

യേശുദാസിന്റെ  കഴിവുകൾ ഏറ്റവും നന്നായി പ്രയോജനപ്പെടുത്തിയത് സംഗീത സംവിധായകൻ     രവീന്ദ്രൻ ആണെന്ന് വരെ തട്ടി വിട്ടു കളഞ്ഞു ശ്രീമാൻ ശരത്. ദേവരാജൻ, ദക്ഷിണാ മൂർത്തി തുടങ്ങിയ പ്രഗൽഭരുടെ സംവിധാനത്തിൽ  യേശുദാസ് പാടിയ പാട്ടുകൾ അങ്ങേര് മറന്നു പോയോ ആവോ? 

സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവർ പൊതുവെ അങ്ങോട്ടുമിങ്ങോട്ടും ചേട്ടാ,അളിയാ എന്നെല്ലാമാണ് വിളിക്കുന്നത്‌.... അവരെന്തും വിളിച്ചോട്ടെ.
( ശ്രീ  യേശുദാസിനെ അങ്ങേരുടെ മക്കൾ വരെ ദാസേട്ടൻ എന്നാണ്  വിളിക്കുന്നത്‌ എന്ന് തോന്നുന്നു). പക്ഷെ  ഇത്തരം പരിപാടികൾ അവതരിപ്പിക്കുമ്പോൾ ചേട്ടാ, ചേച്ചീ, എന്നെല്ലാം വിളികളിലൂടെ ഈ അടുപ്പം കാണിക്കൽ നിറുത്തി അവരുടെ പേരുകൾ പറയുന്നത് ആണ് നല്ലത്. 

പിന്നെ ശരത് അവതരിപ്പിച്ച ഇഷ്ടപ്പെട്ട ഗാനങ്ങൾ എങ്ങിനെ ഉണ്ടെന്നുള്ളത്.  ഇത്രയും  മനസ്സിന് ഇഷ്ട്ടപ്പെടാത്ത കാര്യങ്ങൾ കേട്ടപ്പോൾ അത് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ