2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

കോണ്‍ഗ്രസ്സ്-എൻ.എസ്.എസ്

കേരളത്തിലെ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിമാർ, ചില മന്ത്രിമാരും, സത്യ പ്രതിജ്ഞ കഴിഞ്ഞാൽ,  ജാതി മത ഭേദ മന്യേ, നായർ സർവീസ് സൊസൈറ്റി യുടെ ആസ്ഥാനത്ത് ചെന്ന് മുഖം കാണിക്കാറുണ്ട്. പുതിയതായി നിയമിതനാകുന്ന കെ.പി.സി.സി. പ്രസിഡൻറ്റും ഇതേ പോലെ ചെയ്യാറുണ്ട്. മന്നത്ത് പദ്മനാഭൻറെ സമാധിയിൽ പുഷ്പാർച്ചന നടത്തി  ആദര പൂർവ്വം കൈ കൂപ്പി തൊഴുത്‌ തിരിച്ചു പോരും. മന്നം ഒരു മഹാ പുരുഷനോ ഒരു മഹാത്മാവോ ആണെന്നു കരുതി അല്ല ഇവരൊക്കെ അവിടെ പോകുന്നതും സമാധിയിൽ തല കുമ്പിടുന്നതും. അങ്ങിനെയെങ്കിൽ ഈ കോണ്‍ഗ്രസ്   നേതാക്കൾ ഒക്കെ എത്ര തവണ കാലാ കാലങ്ങളായി ഡൽഹിയിൽ പോകുന്നുണ്ട്. ഇത് വരെ ഒരിക്കലെങ്കിലും രാജ് ഘട്ടിൽ മഹാത്മാ ഗാന്ധിയുടെ സമാധിയിൽ തൊഴുതിട്ടുണ്ടോ? ഇന്ദിരാ ഗാന്ധിയുടെ സമാധിയിൽ തൊഴുതിട്ടുണ്ടോ? ഇല്ല. കാരണം അതിൻറെ ആവശ്യമില്ല. അവിടെങ്ങും ജയിക്കാനുള്ള വോട്ട് ഇല്ലല്ലോ.അവിടെ എൻ.എസ്.എസ്. ജനറൽ സെക്രട്ടറി യും ഇല്ലല്ലോ.ഇതൊരു വോട്ട് ബാങ്ക് രാഷ്ട്രീയം ആണ്. കേരളത്തിലെ ഒരു പ്രബല സമുദായത്തിൻറെ വോട്ട് കൈക്കലാക്കാനുള്ള അടവ്.

പക്ഷെ ഇടയ്ക്കിടെ, അവസരോചിതമായി ഇവർ ഈ സമുദായത്തെ തള്ളി പറയുകയും ചെയ്യും.  സമുദായ  സംഘടനകൾ   രാഷ്ട്രീയത്തിൽ ഇട പെടരുതെന്നും അവർക്ക് രാഷ്ട്രീയത്തിൽ സ്ഥാനമില്ല എന്നൊക്കെ ഉള്ള വാചകമടികൾ ഇടയ്ക്കിടെ കേൾക്കാം. അത് കഴിഞ്ഞ് രഹസ്യമായും പരസ്യമായും ചങ്ങനാശ്ശേരിയിൽ പോയി മാപ്പ് പറഞ്ഞ് കാര്യങ്ങൾ നേരെയാക്കും. ചങ്ങനാശ്ശേരിയിൽ  ഇരിക്കുന്നവരോ? ഈ സമുദായത്തിൻറെ സ്ഥായിയായ സ്വഭാവമായ പൊങ്ങച്ചത്തിന്റെ മൂർത്തിമദ് ഭാവങ്ങളാണ്. വെളുത്ത ഖദറും,അതിലും വെളുത്ത ചിരിയും ആയി വരുന്ന ഈ രാഷ്ട്രീയ കോമരങ്ങളുടെ ചായം തേച്ചു കറുപ്പിച്ച  തലമുടിയെക്കാൾ കറുപ്പാണ് മനസ്സിൽ എന്ന് തിരിച്ചറിയാൻ എൻ.എസ്.എസ്.ആസ്ഥാനത്ത്‌ ഇരിക്കുന്നവർക്ക് കഴിയുന്നുമില്ല. ഇടയ്ക്കിടെ താക്കോൽ സ്ഥാനത്ത് നായർ വരണം എന്നൊക്കെയുള്ള അർത്ഥമില്ലാത്ത ആവശ്യങ്ങൾ ഉന്നയിക്കുകയും കൂർമ ബുദ്ധികളായ കോണ്‍ഗ്രസ്സ് കാർ അത് സാധിച്ചു കൊടുക്കുകയും ചെയ്യും.ഏത് തക്കോലായാലും സാധനം കോണ്‍ഗ്രസ് അല്ലേ? എൻ.എസ്.എസ്. ന് എന്ത് പ്രയോജനം?

ഏറ്റവും അവസാനം ചങ്ങനാശ്ശേരിയിൽ  കുളിച്ചു തൊഴാൻ പോയത് കെ.പി.സി.സി. പ്രസിഡൻറ്  വി.എം.സുധീരൻ ആണ്. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തിക്കഴിഞ്ഞ സുധീരനെ കാണാൻ എൻ.എസ്.എസ്. ജനറൽ സെക്രട്ടറി തയ്യാറായില്ലത്രെ. ആഭ്യന്തര മന്ത്രി ആയി ചാർജ് എടുത്ത രമേശ്‌ ചെന്നിത്തല പുഷ്പാർച്ചന നടത്തിയതിനു ശേഷം സെക്രട്ടറിയെ മുറിയിൽ  ചെന്ന് കാണുക ആയിരുന്നു. അത്രയ്ക്ക് വേണ്ട എന്ന് സുധീരൻ കരുതി.  ഇതോടു കൂടി സുധീരനും വൈസ് പ്രസിഡൻറ്  വി.ഡി.സതീശനും എൻ.എസ്.എസ്.ന്  എതിരെ രംഗത്ത്  വന്നു. ഇരിക്കാൻ പറയുമ്പോൾ കിടക്കുന്നവർ ആകരുത് കോണ്‍ഗ്രസ് നേതാക്കൾ എന്ന് സതീശൻ. സതീശന്റെ അശ്ലീല ച്ചുവയുള്ള പ്രയോഗം കടമെടുത്തു തന്നെ പറയട്ടെ, ഇരിക്കാൻ പോലും പറയുന്നതിന് മുൻപ്‌ സമുദായ നേതാക്കളുടെ മുന്നിൽ കിടന്നു കൊടുത്ത് അതിൻറെ ഗുണ ഫലം അനുഭവിച്ചവരല്ലേ എന്നും കോണ്‍ഗ്രസ് നേതാക്കൾ? 

എസ്.എൻ.ഡി.പി. നേതാവ് വെള്ളാപ്പള്ളി നടേശനും  കോണ്‍ഗ്രസ്സ് കാരുടെ ഇത്തരം കുടില തന്ത്രങ്ങൾ കുറെ അനുഭവിച്ച  ആളാണ്‌.  പക്ഷേ വെള്ളാപ്പള്ളിക്ക്  ബുദ്ധി ഉദിച്ചു. ഇടത്-വലത് രാഷ്ട്രീയ കളിയിൽ നിന്നും മാറി നരേന്ദ്ര മോഡിക്ക് പിന്തുണ നൽകാൻ തീരുമാനിച്ചു. ഇനി വേണ്ടത്‌ എൻ.എസ്.എസ്‌. അത്തരം ഒരു തീരുമാനം എടുക്കുകയാണ്. കേരളത്തിലെ അന്തസ്സും ആഭിജാത്യവും ഉള്ള ഒരു പ്രബല സമുദായത്തിന്റെ സംഘടന ആണ് എൻ.എസ്.എസ്‌. അവർക്ക് ഇതിലും അർഹമായ ബഹുമാനം രാഷ്ട്രീയ കക്ഷികളിൽ നിന്നും കിട്ടണം.അല്ലാതെ ഭരണത്തിൽ ഇരിക്കുന്നവരുടെ ഭൽസനം ഏറ്റ് വാങ്ങരുത്. കേരളത്തിലെ നായർ എല്ലാം   എൻ.എസ്.എസ്സിൽ അംഗങ്ങൾ അല്ലെങ്കിലും സമുദായ സംഘടനയെ ആക്ഷേപിക്കുന്നത്   അവർക്കും അധിക്ഷേപമായി അനുഭവപ്പെടും.  എൻ.എസ്.എസ്സും നായർ സമുദായാംഗങ്ങളും ഇത്തവണത്തെ ലോക് സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡിക്ക് പിന്തുണ നൽകുക ആയിരിക്കും അഭികാമ്യം. അതാണ്‌ നായർക്ക് അന്തസ്സും മാന്യതയും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ