2014, ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

ബാർ നയം

കോഴി കൂവുന്നതിനു മുൻപ്  മദ്യ ലോബിയെ  തള്ളിപ്പറഞ്ഞ് ഉമ്മൻ ചാണ്ടി ബാറുകൾ എല്ലാം അടച്ചു പൂട്ടിയിരിക്കുന്നു. തലേ ദിവസം രാത്രി വരെ, അടഞ്ഞു കിടക്കുന്ന  ബാറുകൾ തുറക്കുന്നതാണ് "പ്രായോഗികത'' എന്ന നിലപാടിൽ ഉറച്ചു നിന്നിരുന്ന മുഖ്യ മന്ത്രിയാണ്, നേരം ഇരുണ്ടു വെളുത്തപ്പോഴേയ്ക്കും നിലപാട് മാറ്റിയത്.  അവസാനം എങ്ങിനെയെങ്കിലും ബാറുകൾ തുറക്കാൻ സർക്കാർ അനുവദിക്കും എന്ന് ബാറുടമകൾക്ക്   ലഭിച്ച ആശയും  പ്രതീക്ഷയും  ഒറ്റ രാത്രി കൊണ്ട് തകർത്താണ്  പൂർണ ഗാന്ധിയനായി ഉമ്മൻ ചാണ്ടി സമ്പൂർണ്ണ  മദ്യ നിരോധനത്തിൽ എത്തിയത്.

ബാറുകൾ അടഞ്ഞ കാലം മുതൽ, സുധീരന്റെ ആദർശമല്ല മറിച്ച്  "പ്രായോഗികത" ആണ് വേണ്ടത് എന്നായിരുന്നു മുഖ്യ മന്ത്രി എടുത്ത നിലപാട്. കാര്യം മനസ്സിലാക്കിയ, സാമാന്യ  ബുദ്ധിയുള്ള എല്ലാ  കോണ്‍ഗ്രസ്സുകാരും   ഈ "പ്രായോഗികത" യുടെ വക്താക്കളായി. വിരലിൽ എണ്ണാവുന്നവർ ഒഴികെ മറ്റെല്ലാ കോണ്‍ഗ്രസ്സുകാരും "പ്രായോഗികത" ബാനറിനു പിന്നിൽ അണി നിരന്നു.  എന്താണ് ഗാന്ധിജിയുടെ  അരുമ ശിഷ്യരുടെ "പ്രായോഗികത" എന്ന്  നോക്കാം.  മദ്യ നിർമാതാക്കൾ, മദ്യ വിതരണക്കാർ, മദ്യ വിൽപ്പനക്കാർ തുടങ്ങിയ ഒരു വലിയ ശൃംഖല ആണീ മദ്യ ലോബി.  വളരെ ശക്തരും ഭരണത്തിൽ  ശക്തമായ സ്വാധീനവും ഉള്ളവർ.   സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ നിർണായക സംഭാവന നൽകുന്നവർ. പിന്നെ നൽകുന്ന മറ്റു നികുതി ഇതര സംഭാവനകൾ വേറെ. അത് കക്ഷി രാഷ്ട്രീയ ഭേദമന്യേ നൽകുന്നത്. അതും വളരെ ഗണ്യമായത്.  അങ്ങിനെയുള്ളവരെ  പിണക്കുന്നത് ബുദ്ധിപരമല്ല. പ്രത്യേകിച്ചും ഭരണത്തിൽ ഇരിക്കുമ്പോൾ. അതു കൊണ്ട് ഒരു മിനുക്കൽ നടത്തി പൂട്ടിയ ബാറുകൾ ഓരോന്നായി തുറക്കുക.  അതായിരുന്നു ഉദ്ദേശം. അപ്പോഴാണ്‌  ഈ ബാറുകൾ ഇനി തുറക്കുകയെ വേണ്ട  എന്ന കോണ്‍ഗ്രസ്സ് പാർട്ടിയുടെ  അഭിപ്രായവുമായി  കെ.പി.സി.സി. പ്രസിഡന്റ് രംഗത്ത് വന്നത്. ആ നിലപാട് പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു.നിലവാരം ഇല്ലാത്തതിനാലാണ്    418 ബാറുകൾ പൂട്ടേണ്ടി വന്നത്. അങ്ങിനെയെങ്കിൽ  നിലവാരം ആക്കിയാൽ തുറക്കാമല്ലോ എന്നതല്ലേ ന്യായം?   അങ്ങിനെ മദ്യ ലോബിയെ പിണക്കാതെ, അവരിൽ നിന്നും നികുതി ആയും അല്ലാതെയും കിട്ടുന്ന വരുമാനം നഷ്ട്ടപ്പെടുത്താതെ പഴയത് പോലെ മുന്നോട്ടു പോവുക. അതായിരുന്നു  ഇവരുടെ "പ്രായോഗികത". കോണ്‍ഗ്രസ്സിലെ   നിലവിലുള്ള   ഗ്രൂപ്പുകൾ ഒന്നായി. ബാർ ഗ്രൂപ്പും ബാറിനെതിരെയുള്ള ഗ്രൂപ്പും എന്ന പുതിയ  രണ്ടു ഗ്രൂപ്പുകൾ ഉണ്ടായി.

പാർട്ടിയെ മുൻ നിർത്തി സുധീരൻ ശക്തമായി മുന്നേറി. പരസ്യമായി അതിനെ എതിർക്കാൻ ആർക്കും ധൈര്യമുണ്ടായില്ല, കാരണം മദ്യ ലോബിയുടെ വക്താവെന്നത്   പരസ്യമാകും. അതിനെ മൂടി വയ്ക്കാൻ ഇവർ "പ്രായോഗികതാ" വാദവുമായി രംഗത്തിറങ്ങി. രണ്ടു വള്ളത്തിൽ ചവിട്ടി നിന്ന മാണി, ക്രിസ്തീയ സഭകളുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്ന് നിലപാട് മാറ്റി ബാറുകൾ തുറക്കണ്ട എന്ന സുധീരന്റെ നിലപാടിന് പിന്തുണ നൽകി. മുസ്ലിം ലീഗാകട്ടെ, പ്ലസ് ടൂ അഴിമതിയിൽ നിന്നും ജന ശ്രദ്ധ മാറി നല്ല പിള്ള ആകാം എന്ന ചിന്തയിൽ മുഖ്യ മന്ത്രിയുടെ പ്രായോഗികാ വാദത്തിന് എതിരായി. ചെറു പാർട്ടികളും മുഖ്യ മന്ത്രിയ്ക്ക് എതിരായി. അങ്ങിനെ മറ്റു മാർഗങ്ങൾ ഒന്നുമില്ലാതെ, ഗത്യന്തരമില്ലാതെ ബാറുകൾ തുറക്കണ്ട എന്ന അഭിപ്രായത്തിന് വഴങ്ങി. വെറുതെ അങ്ങ് വഴങ്ങിയാൽ  സ്വന്തം പാർട്ടിയുടെയും, കേരളാ കോണ്‍ഗ്രസ്സിന്റെയും, മുസ്ലീം ലീഗിന്റെയും, സർവോപരി സുധീരന്റെയും മുന്നിൽ തോൽവി സമ്മതിക്കലാകില്ലേ? അത് കൊണ്ട്  അടഞ്ഞു കിടക്കുന്ന ബാറുകളോ ടൊപ്പം തുറന്നിരിക്കുന്ന ബാറുകളും നിർത്തലാക്കാൻ തീരുമാനിച്ചു.  ബാറുകൾ എല്ലാം  അടച്ചത് കൊണ്ട് മാത്രം താൻ ജയിച്ചതായി  ജനങ്ങൾ കരുതില്ല എന്ന വിചാരത്തിൽ സമ്പൂർണ്ണ മദ്യ നിരോധനം എന്ന പ്രസ്താവന കൂടി നടത്തി.  

ഇങ്ങിനെ സ്വന്തം പ്രതിച്ഛായ നന്നാക്കാനും,  ചക്കളത്തിപ്പോരിൽ ജയിക്കാനും, സ്വന്തം പാർട്ടി പ്രസിഡന്റിനെ തോൽപ്പിക്കാനും  വേണ്ടിയാണോ   ഒരു സംസ്ഥാനത്തിന്റെ നയം രൂപീകരിക്കുന്നത്? ഒരു രാത്രി രഹസ്യമായി സ്വന്തം കിടപ്പറയിൽ ഇരുന്നു മുഖ്യ മന്ത്രി രൂപപ്പെടുത്തേണ്ടതാണോ ഒരു   സംസ്ഥാനത്തിന്റെ നയം? ഇത്ര ലാഘവ സമീപനം എടുക്കാൻ മുഖ്യ മന്ത്രിയ്ക്ക് എങ്ങനെ കഴിഞ്ഞു?  " എന്നെ ആരും മദ്യ ലോബിയുടെ വക്താവ് ആക്കാൻ ശ്രമിക്കേണ്ട" മുഖ്യ മന്ത്രി പറഞ്ഞതാണ്. അങ്ങിനെ അല്ലെന്നു ജനങ്ങളെ ധരിപ്പിക്കാനാണോ  ഈ തീരുമാനം എടുത്തത്? അപ്പോൾ  ഇതിൽ ആത്മാർത്ഥത  ഇല്ലേ? മദ്യ നയ രൂപീകരണത്തിന്   ഹൈ ക്കോടതി പല തവണ ഉത്തരവ് നൽകി. ഓരോ തവണയും തീയതി നീട്ടിക്കിട്ടാനാണ് സർക്കാർ ശ്രമിച്ചത്.  തെറ്റിദ്ധരിപ്പിച്ചു കോടതി വിധി ചോദിച്ചു വാങ്ങിയതാണെന്ന് എ.ജി. യെ കുറ്റപ്പെടുത്തി സുധീരൻ പരസ്യമായി പറയുക കൂടി ഉണ്ടായി. എന്ത് കൊണ്ട് അന്ന്  ശരിയായ ചർച്ചകൾ നടത്തിയില്ല? കൂട്ടുത്തരവാദിത്വമുള്ള മന്ത്രി സഭയിൽ ഇത് എന്ത് കൊണ്ട് ചർച്ച ചെയ്തില്ല?സ്വന്തം പാർട്ടി പ്രസിഡന്റ് പോലും സർക്കാർ നയം  അറിഞ്ഞത് അത് പ്രഖ്യാപിക്കുമ്പോൾ മാത്രമാണ്. അതിൽ യാതൊരു വിഷമവും തനിയ്ക്ക് തോന്നുന്നില്ല എന്നും അത് തെറ്റായിപ്പോയി എന്നും തോന്നുന്നില്ല എന്ന് പാവം  സുധീരൻ ഇപ്പോൾ പറയുന്നുണ്ട്. ഈ നയം  യു.ഡി.എഫിൽ. ചർച്ച ചെയ്തില്ല. ചർച്ച എന്ന പേരിൽ ഓരോ പാർട്ടിയെയും കൊണ്ട്  അഭിപ്രായം പറയിച്ചത് അവരെ വിഡ്ഢികൾ ആക്കാൻ വേണ്ടി  ആയിരുന്നു. ആ പാവങ്ങൾ അഭിപ്രായം പറയുമ്പോൾ തന്നെ തയ്യാറാക്കിയ നയം മുഖ്യ മന്ത്രിയുടെ കീശയിൽ  ഉണ്ടായിരുന്നു!

ബാറുകൾ അടച്ചതിനു ശേഷം നമ്മുടെ നിയമ സഭ പല തവണ കൂടിയല്ലോ? എന്ത് കൊണ്ട് നിയമ സഭയിൽ ഫലവത്തായ ഒരു ചർച്ച നടന്നില്ല. നിയമസഭയെ വിശ്വാസത്തിൽഎടുക്കാതെ അല്ലേ ഇപ്പോൾ നയം വ്യക്തമാക്കിയിരിക്കുന്നത്. ഇതിനു നിയമ സഭയിൽ പറയേണ്ട ആവശ്യമില്ല  എന്ന് സാങ്കേതിക വാദം ഉന്നയിച്ചേക്കാം . പക്ഷേ ദൂര വ്യാപക ഫലങ്ങൾ ഉണ്ടാക്കുന്ന ഈ തീരുമാനത്തിന് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും  ജനങ്ങളുടെയും  പിന്തുണ വേണ്ടേ? മദ്യ പാനവും മദ്യ നിരോധനവും ഒരു  സാമൂഹിക പ്രശ്നംആണ്. ഒരു ഉത്തരവ് കൊണ്ട് മാത്രം  നടപ്പാക്കാൻബുദ്ധി മുട്ടുള്ള കാര്യമാണ്. സമൂഹത്തിൽ ഫലവത്തായ ഒരു ചർച്ച നടത്താനുള്ള സാഹചര്യങ്ങൾ നൽകാതെയാണ് ഇങ്ങിനെയൊരു തീരുമാനം എടുത്തത്. ഇത് നടപ്പിലാക്കേണ്ടത് എങ്ങിനെ എന്ന് സർക്കാരിനറിയില്ല.   ഒരു നിയമം കൊണ്ടു വരുമ്പോൾ അതിനെപ്പറ്റി സമഗ്രമായ പഠനം ആവശ്യമാണ്‌. ബാറുകൾ പൂട്ടിയാൽ ഇവിടെ മദ്യ ദുരന്തം ഉണ്ടാകുമെന്ന് മദ്യ മന്ത്രി പറഞ്ഞല്ലോ. അതിൻറെ സാധ്യതകൾ പഠിച്ചോ? ഇവിടെ അതൊന്നും നടന്നില്ല. ഇപ്പോഴും ഇതെങ്ങിനെ നടപ്പിലാക്കാം എന്നൊന്നും മന്ത്രിമാരും മറ്റു നേതാക്കളും ചിന്തിക്കുന്നില്ല. ജനങ്ങളുടെ അഭിപ്രായം തേടുന്നുമില്ല. ഈ തീരുമാനത്തിന്റെ "ക്രെഡിറ്റ്" ആർക്ക് വേണം, ആര് ജയിച്ചു  എന്നുള്ള ചർച്ചയാണ് അവിടെ. കൂടാതെ ആരോപണ പ്രതാരോപനങ്ങളും തമ്മിൽ തല്ലും. ഒരു മുഖ്യ മന്ത്രിയുടെ സ്വന്തം ഇഷ്ട്ടം  പോലെ നയം  തീരുമാനിക്കാൻ ഭരണ ഘടന പ്രകാരം കഴിയുമോ എന്നാണു ജനങ്ങൾ ഇന്ന് ചോദിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ