2016, ജൂൺ 5, ഞായറാഴ്‌ച

മുഹമ്മദാലി








മുഹമ്മദാലി-ജയരാജൻ ബോക്സിംഗ്  ട്രോൾ  പോലെ ഇത്രയധികം ട്രോളുകൾ  ഇതിനു മുൻപെങ്ങും ഒരു വിഷയത്തിലും  കേരള ചരിത്രത്തിൽ  ഉണ്ടായിട്ടില്ല. ഇത്രയധികം വൈവിധ്യം ഉള്ള ട്രോളുകളും മുൻപ് വന്നിട്ടില്ല.  അതായത് ഇതു ഒരു റിക്കോർഡ് ആണ്.അതിൽ മന്ത്രി ഇ.പി. ജയരാജന് അഭിമാനിക്കാം. മറ്റൊരു പ്രധാന പ്പെട്ട കാര്യം കൂടി ഉണ്ട്. മറ്റു ട്രോളുകൾ ഒരു വിഭാഗത്തിന് ദ്വേഷ്യവും പരിഭവവും ഉണ്ടാക്കുന്നുണ്ട്. പക്ഷെ ഇതാകട്ടെ  ജാതി, മത, രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ ജനങ്ങൾ മുഴുവൻ ചിരിച്ചാസ്വദിച്ച ഒരു ട്രോൾ ഉത്സവം ആയിരുന്നു. (ചിരിക്കാൻ വിമുഖത കാണിച്ചു മസിലു പിടിക്കുന്ന മാർക്സിസ്റ്റ് കാര് പോലും ചിരിച്ചു ).

അന്തരിച്ച ബോക്സിംഗ് ഇതിഹാസം  മുഹമ്മദാലി മലയാളി  ആണെന്നും ഗോൾഡ്‌ മെഡൽ നേടി കേരളത്തിന്റെപ്രശസ്തി ലോകം മുഴുവനും പരത്തി എന്നും മന്ത്രി  പറഞ്ഞതാണല്ലോ വിഷയം. ഈ പ്രസ്‌താവന  രണ്ടു കാര്യങ്ങൾ ആണ് തുറന്നു കാട്ടുന്നത്. ( ഏതൊക്കെയാണെന്ന് ജനങ്ങൾക്ക് വ്യക്തമായി അറിയാം. തമ്മിൽ ഭേദം തൊമ്മൻ എന്ന് കരുതുന്നത് കൊണ്ട് ഇവര് ജയിച്ചു  വരുന്നു  എന്നേ ഉള്ളൂ).

ഒന്നാമത്തെയും പ്രധാനപ്പെട്ടതും നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ കൂടപ്പിറപ്പായുള്ള അജ്ഞത ആണ്. പഠിക്കേണ്ട കാലത്ത് വിദ്യാർത്ഥി രാഷ്ട്രീയം കളിച്ച് ബസിനു കല്ലെറിഞ്ഞും പഠിപ്പ് മുടക്കിയും നടന്നു എങ്ങിനെയെങ്കിലും ജയിച്ചു കയറും. ജ്ഞാനം കമ്മി. പിന്നെ രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ വിജ്ഞാനം  ഒന്നും വേണ്ടല്ലോ. അന്യരെ തെറി വിളിക്കാനും അധിക്ഷേപിക്കാനുമുള്ള  അക്ഷര ജ്ഞാനവും ഭാഷാ വൈഭവവും മതി. പിന്നെ ഒരു അഡീഷനൽ ക്വാളിഫിക്കേഷൻ ആണ്  എതിരാളിയെ   അടിക്കാനും കുത്താനും ഉള്ള മെയ് ക്കരുത്ത്. അത് മാത്രം ആർജിച്ച് അവർ വളരുന്നു. സ്വാഭാവികമായും നേതാവ് ആകുന്നു.

കേരള രാഷ്ട്രീയ നേതാക്കൾ പൊട്ടക്കുളത്തിലെ തവളകളാണ്. കേരളത്തിനു പുറത്തു അവർക്കൊരു ലോകമില്ല. ആദിയും അന്തവും എല്ലാം കേരളമാണ്. ഭാരതത്തിൽ,ലോകത്ത് എന്തെല്ലാം കാര്യങ്ങൾ സംഭവിക്കുന്നു? അതൊന്നും അവരുടെ വിഷയമേ അല്ല. അവർക്ക് അതിനെ കുറിച്ച് ഒന്നും അറിഞ്ഞും കൂടാ. ഇന്ത്യയിലെ ഇംഗ്ലീഷ് ചാനലുകളിൽ എന്തെല്ലാം കാര്യങ്ങളെ കുറിച്ചാണ് ദിവസവും  ചർച്ചകൾ നടക്കുന്നത്. നമുക്ക് അറിയേണ്ടതും പ്രധാനപ്പെട്ടതുമായ പല കാര്യങ്ങൾ. അത്തരം  വിഷയങ്ങൾ എന്ത് കൊണ്ടാണ് മലയാളം ചാനലുകളിൽ വരാത്തത്? കാരണം ഒന്നേ ഉള്ളൂ. ചർച്ചയ്ക്ക് കേരളത്തിൽ നിന്നും ആളെ കിട്ടില്ല.  അതിനും വടക്കേ ഇന്ത്യയിൽ നിന്നും ആളെ ഇറക്കേണ്ടി വരും. (ബംഗാളികളെ അല്ല).

ഭാഷ ആണ് ഇതിനുള്ള കാരണം.മലയാളത്തിനപ്പുറം ഒരു ഭാഷയും ഇവർക്കറിയില്ല. ചിലർക്കൊക്കെ ഇംഗ്ലീഷ് വായിക്കാൻ അറിയും. ചിലർക്ക് ഇംഗ്ലീഷ് കേട്ടാൽ ഒരു വിധം മനസ്സിലാകും. പക്ഷെ ആർക്കും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല. അഞ്ചാം ക്ലാസ് തൊട്ട് പത്താം ക്ലാസ് വരെ ഇംഗ്ലീഷ് നിർബന്ധമായി പഠിക്കുന്ന നമ്മുടെ നാട്ടിലെ സ്കൂളുകളിൽ പഠിച്ചവർ ആണിവർ. എന്തിന് കുറെ നേതാക്കൾക്ക്‌ LLB വരെ ഉണ്ട്. അവർ പറയുന്ന ഇംഗ്ലീഷ് കേട്ടിട്ടില്ലേ? yes, no, I എന്നൊക്കെ പറഞ്ഞു വിക്കി വിക്കി നിൽക്കും. പണ്ട് മന്ത്രി ആയിരുന്ന ശ്രീമതി നഴ്സ് മാരുടെ സമ്മേളനത്തിൽ നടത്തിയ   പ്രസംഗം കേട്ടിട്ടുണ്ടല്ലോ. പിന്നെ പാർലമെന്റിൽ ഈയിടെ നടത്തിയ പ്രസംഗവും. ഇതാണ് നമ്മുടെ നിലവാരം. പഴയ മുഖ്യ മന്ത്രി ഡൽഹിയിൽ ഇംഗ്ലീഷ് പത്രക്കാരുടെ ചോദ്യത്തിന് മറുപടി പറയുന്നത് കേട്ടിട്ടില്ലേ? LKG പിള്ളാര്‌ പറയുന്നത് പോലെ.

മാർക്സിസ്റ്റ്കാരാണെങ്കിൽ ആകെ പോകുന്നത്  കൊൽക്കൊത്തയിൽ ആണ്. ചിലപ്പോൾ ഡൽഹിയിലും.  PB യിൽ പങ്കെടുക്കാൻ. ബെംഗോളിൽ നിന്നും വരുന്ന സഖാക്കൾ ബംഗാളിയിൽ എന്തെങ്കിലും പറയും. കേരളത്തിൽ നിന്നുള്ളവർ മലയാളത്തിലും. പ്രത്യേകിച്ച് ആർക്കും അങ്ങോട്ടും ഇങ്ങോട്ടും ഒന്നും മനസ്സിലാകില്ല. മനസ്സിലാകേണ്ട കാര്യമൊന്നും ഇല്ലല്ലോ.  എല്ലാം യെച്ചൂരിയോ കാരാട്ടോ നിശ്ചയിച്ചു   വച്ചതു  പോലെ നടക്കും. അപ്പോൾ കേരളത്തിലെ മാർക്സിസ്റ്റ് കാർക്ക് അവിടെ ഭാഷ ഒരു പ്രശ്നം അല്ലാതാകുന്നു. മലയാളം മതി.  കോൺഗ്രസ്സുകാരാകട്ടെ ഹൈ ക്കമാണ്ട് വിളിക്കുമ്പോൾ അങ്ങോട്ട്‌ പോകും. അവിടെയും ഭാഷ പ്രശ്നമാകുന്നില്ല. അവര് ഹിന്ദിയിൽ ആജ്ഞാപിക്കും അത് തല കുലുക്കി കേട്ട് കോൺഗ്രസ്സുകാർ  ഇങ്ങു പോരും. തല കുലുക്കുന്നതും   മലയാളത്തിൽ.  

പിന്നെ പത്രം വായിക്കുന്നത്. മാർക്സിസ്റ്റ്കാര് ദേശാഭിമാനി വായിക്കുമ്പോൾ കോൺഗ്രസ്സുകാർ വീക്ഷണം വായിക്കും. രണ്ടിലും വാർത്ത ഒന്നും ഇല്ലാത്തത് കൊണ്ട് പത്ര വായനയിലൂടെ വിവരം വയ്ക്കാനുള്ള സാധ്യതയും ഇല്ലാതാകുന്നു. ഇംഗ്ലീഷ് അറിയാത്തത് കൊണ്ട് ആ പത്രങ്ങൾ വായിക്കാനും കഴിയില്ല. ചാനലും അവരവരുടെത് വയ്ക്കും. അതിലും ഒന്നും കിട്ടില്ല. അങ്ങിനെ കേരളമെന്ന O വട്ടത്തിനകത്ത് കഴിയുന്നു.

ഇനി രണ്ടാമത്തെ കാര്യം ഈ അജ്ഞതയിൽ നിന്നും ഉടലെടുത്ത എന്തിനും അർത്ഥമില്ലാതെ കയറി അഭിപ്രായം പറയുന്ന സ്വഭാവം ആണ്. അറിഞ്ഞൂടെങ്കിൽ മിണ്ടാതിരുന്നു കൂടെ? എന്തെങ്കിലും പറഞ്ഞു ആളാകാനുള്ള വ്യഗ്രത. 

പുതിയ തലമുറ രാഷ്ട്രീയക്കാരും ഇതേ സ്വഭാവം തന്നെ കാണിക്കുന്നത്. പഠിപ്പ് ഒക്കെ ഉണ്ടെങ്കിലും "മുൻപേ ഗമിക്കുന്ന ഗോവ് തന്റെ പിൻപേ ഗമിക്കുന്ന" സ്വഭാവം. അതൊന്നു മാറിയില്ലെങ്കിൽ കേരളത്തിന്റെ കാര്യം കഷ്ട്ടമാകും. 

5 അഭിപ്രായങ്ങൾ:

  1. ന്യൂസ്‌ ഡസ്ക്കിലുള്ളവര്‍ പറയുന്നു അവര്‍ മന്ത്രിയോട് മരിച്ചത് ആരാണെന്ന് വ്യക്തമാക്കിയിരുന്നുവെന്ന്... എന്നിട്ടും!

    മറുപടിഇല്ലാതാക്കൂ

  2. മന്ത്രിയേമാന്റെ അപ്പനപ്പൂപ്പന്മാർ വരെ കുഴിയിൽ കിടന്ന് തുമ്മി ഒന്നൂടെ മരിച്ച്‌ കാണണം...

    ഒരു വാട്സപ്‌ മെസേജ്‌ ഞാൻ കമന്റ്‌ ആയി ഇടുന്നു.കടപ്പാട്‌:ആരോടോ!!!
    (ഇ പി ജയരാജനെ തിരുവഞ്ചൂറിനോടുപമിച്ച് നടന്ന സംഭവത്തെ വെറും നാക്കുപിഴയാക്കാനുള്ള ശ്രമം ആരുടെ ബുദ്ധിയാണെങ്കിലും അതിബുദ്ധിയാണ്.
    തിരുവഞ്ചൂറിനു സംഭിവിച്ചതൊക്കെ ശുദ്ധമായ ഹാസ്യം മാത്രം ഉള്‍ക്കൊള്ളുന്ന നാക്കുപിഴകള്‍ തന്നെയായിരുന്നു. എന്നാല്‍ ജയരാജന്‍െറ നീണ്ട പ്രസ്താവന നമ്മെ ആഴത്തില്‍ ചിന്തിപ്പിക്കേണ്ടതുണ്ട്.
    ‘‘മുഹമ്മദാലി അമേരിക്കയില്‍ വച്ച് മരിച്ചു എന്ന വാര്‍ത്ത ഇപ്പോഴാണ് ഞാന്‍ അറിയുന്നത്. കേരളത്തിലെ കായിക രംഗത്ത് ഒരു പ്രഗത്ഭനായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. ഗോള്‍ഡു മെഡല്‍ നേടി (ഓട്ടു മെഡലാണോ ഗോള്‍ഡു മെഡലാണോ....) നമ്മുടെ കേരളത്തിന്‍െറ പ്രശസ്തി ലോകരാജ്യങ്ങളില്‍ എത്തിച്ച കായിക താരമാണ് അദ്ദേഹം. കേരളത്തിന്‍െറ ദുഖം, കായികകേരളത്തിന്‍െറ ദു:ഖം ഞാനറിയിക്കുകയാണ്. ’’ എന്നാണ് ഇ പി ജയരാജന്‍ പറഞ്ഞത്.
    നാക്കുപിഴ എന്നാല്‍ എന്താണ്? ഒരു വാക്കു തെറ്റുന്നതോ ഉച്ചാരണം തെറ്റുന്നതോ ആണ്.
    ഇതൊരു പൂര്‍ണ വാചകമാണ്. സിനിമകളില്‍ നാം കണ്ടുശീലിച്ച രാഷ്ട്രീയക്കാരന്‍െറ മെയ്വഴക്കത്തോടെ ഇ പി ജയരാജന്‍ മുഹമ്മദാലി എന്ന വാക്കില്‍ നിന്ന് ഒരു കഥ മെനയുകയായിരുന്നു. എന്നിട്ട് യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ അത് മാധ്യമങ്ങളള്‍ വഹിക്കുന്നത് എങ്ങനെ അംഗീകരിക്കാനാവും?
    4. വിവരമില്ലായ്മ അപകടകരമല്ല. എന്നാല്‍ പച്ചക്കള്ളം ഭാവവ്യത്യാസമില്ലാതെ പറയാനറിയാവുന്ന ഒരാള്‍ എത്ര അപകടകാരിയാണ്?
    5. മുമ്പ് പല പ്രധാനപ്പെട്ട വിഷയങ്ങളിലും ഇദ്ദേഹം നടത്തിയ പ്രസ്താവനകള്‍ ഓര്‍ക്കുക. അവയിലൊക്കെ സത്യത്തിന്‍െര്‍ അംശം എത്ര കുറവായിരിക്കും?
    മന്ത്രിസഭയുടെ വിശ്വാസ്യത തന്നെയാണ് ഇ പിയുടെ പ്രസ്താവനയോടെ നഷ്ടപ്പെട്ടത്. അതിനെ വെറും നാക്കുപിഴയായി കണ്ട് ചിരിച്ചു കളയുന്നത് നമ്മുടെ നിഷ്കളങ്കതയാണ്.
    നാം നിഷ്കളങ്കരാവുന്തോറും ഭരണാധികാരികള്‍ അഴിമതിക്കാരും ചൂഷകരും ആയിക്കൊണ്ടേയിരിക്കും. ഈ മന്ത്രിസഭയിലും മനസാക്ഷി കുത്തില്ലാതെ കള്ളം പറയുകയും ആത്മാര്‍ത്ഥതയില്ലാതെ എന്തും വിളിച്ചു പറയുകയും ചെയ്യുന്ന ഒരാള്‍ ഉണ്ടെന്നത് വ്യക്തമായ തെളിവോടെ പുറത്തു വന്നിരിക്കുകയാണ്. ഇത്തരം വ്യക്തികളെ തുടരാനനുവദിച്ചാല്‍, വളരാനനുവദിച്ചാല്‍ കേരളം വലിയ വില കൊടുക്കേണ്ടി വരും. പ്രത്യേകിച്ചും അദ്ദേഹം കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍.
    NB: ഇതിനോട് വിയോജിക്കാന്‍ എല്ലാ സൈബര്‍ ന്യായീകരണത്തൊഴിലാളികള്‍ക്കും അവകാശമുണ്ട്. എന്നാല്‍ ഒരാളെങ്കിലും പറയണം എങ്ങനെ ഇ പിയുടെ പ്രസ്താവന നിഷ്കളങ്കമാണെന്നും വെറും നാക്കുപിഴയാണെന്നും.)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മുഹമ്മദ്‌ അലിയെ കുറിച്ച് കഥ മെനഞ്ഞിട്ട് ആർക്കാണ് നേട്ടം? അങ്ങേർക്ക് വലിയ പിടിയില്ലാത്ത ആളെ കുറിച്ച് പെട്ടന്ന് പ്രതികരണം ആവശ്യപ്പെട്ടപ്പോൾ നല്ല രീതിയിൽ മണ്ടത്തരം വിളമ്പി ആളാവാൻ നോക്കി. ഇത് അത്രയേ ഉള്ളൂ. ഇതിനെ 'മനഃസാക്ഷി കുത്തില്ലാതെ കള്ളം പറയുക' എന്ന് പറയാൻ മാത്രം ഒന്നും ഇല്ല. അലിക്കയെ കുറിച്ച് അര മണിക്കൂർ സത്യസന്ധമായി സംസാരിച്ചാൽ ഇങ്ങേരുടെ മുൻകാല പ്രവർത്തികൾ എല്ലാം സാധുവാകുമോ? അതുകൊണ്ട്, ഒരു വിഷയത്തിൽ സംഭവിച്ച വിഡ്ഢിത്തത്തെ കൂട്ട് പിടിച്ച്, വഴുതി വഴുതി വേറെ വിഷയങ്ങളിൽ കൊണ്ട് ചെന്ന് കെട്ടുന്നത് വലിയ കാര്യം ഒന്നും അല്ല. കായിക കേരളത്തിന്‌ നഷ്ടം വരുത്തുന്ന ചെയ്തികൾ വരട്ടെ. അപ്പൊ എല്ലാവർക്കും ഒന്നിച്ചു ആക്രമിക്കാം.
      ഇത് സുധിയോടുള്ള മറുപടി അല്ല. വാട്സാപ്പിലെ ആ ആരോ ഒരാൾക്കുള്ളതാണ്.

      ഇല്ലാതാക്കൂ
  3. പാഠങ്ങൾ!!!
    1. അറിയാത്ത കാര്യം അഭിപ്രായിക്കാതിരിക്കുന്നതാണ് നല്ലത്.
    2. അറിയാത്ത കാര്യം ആണെങ്കിലും മരിച്ചവരെ കുറിച്ച് രണ്ട് നല്ല വാക്ക് പറയുന്നതാണ് മാന്യത!
    3. ട്രോളന്മാരുടെ സർഗാത്മകത പതിന്മടങ്ങ്‌ വളർത്തിയ ആൾ എന്ന നിലയിൽ ആശാൻ ചരിത്രത്തിൽ ഇടം നേടും.
    4. ഇമേജ് പോയത് ഗുണ്ടകൾക്കാണോ മണ്ടന്മാർക്കാണോ എന്ന് കൺഫ്യൂഷൻ.
    5. അലിക്കയുടെ പ്രശസ്തി കേരളത്തിൽ മുൻപില്ലാത്ത വിധം വർധിച്ചു.
    6. മറ്റ് MLA / മന്ത്രി പുംഗവന്മാർ ഇനി ഒരു ഡയലോഗ് അടിക്കുന്നതിനു മുമ്പ് ഒമ്പത് വട്ടം ചിന്തിക്കും!

    മറുപടിഇല്ലാതാക്കൂ
  4. മുഹമ്മദാലി-ജയരാജൻ
    ബോക്സിംഗ് ട്രോൾ പോലെ
    ഇത്രയധികം ട്രോളുകൾ ഇതിനു
    മുൻപെങ്ങും ഒരു വിഷയത്തിലും കേരള
    ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഇത്രയധികം
    വൈവിധ്യം ഉള്ള ട്രോളുകളും മുൻപ് വന്നിട്ടില്ല.
    അതായത് ഇതു ഒരു റിക്കോർഡ് ആണ്.അതിൽ
    മന്ത്രി ഇ.പി. ജയരാജന് അഭിമാനിക്കാം. മറ്റൊരു പ്രധാന പ്പെട്ട കാര്യം കൂടി ഉണ്ട്. മറ്റു ട്രോളുകൾ ഒരു വിഭാഗത്തിന് ദ്വേഷ്യവും പരിഭവവും ഉണ്ടാക്കുന്നുണ്ട്.
    പക്ഷെ ഇതാകട്ടെ ജാതി, മത,
    രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ
    ജനങ്ങൾ മുഴുവൻ ചിരിച്ചാസ്വദിച്ച ഒരു
    ട്രോൾ ഉത്സവം ആയിരുന്നു...!

    പാവം മന്ത്രി ...പണ്ട് വെടിയേറ്റപ്പോൾ പോലും ഇത്ര വിഷമം വന്ന്നിട്ടുണ്ടാകില്ല ..!

    മറുപടിഇല്ലാതാക്കൂ