2014, ജൂൺ 13, വെള്ളിയാഴ്‌ച

ലോക കപ്പ്

വാളെടുക്കുന്നവൻ  വെളിച്ചപ്പാട് എന്ന് പറയുന്നത് പോലെ ലോക കപ്പ് വന്നതോട് കൂടി  ബ്രസീൽ എന്ന് ഉച്ചരിക്കാൻ  അറിയാവുന്നവരെല്ലാം ഫുട്ട് ബാൾ "എക്സ്പെർട്ട്സ്" ആയി. എലിയും പാറ്റയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത   ഇവരാണ് ലോക കപ്പ് ഫുട്ട് ബാളിനെ പറ്റി ചാനലുകളിൽ   ഇരുന്ന് ആധികാരികമായി തട്ടി വിടുന്നത്. ചാനൽ ആയ ചാനലുകളിൽ എല്ലാം ചർച്ചകൾ തന്നെ.  ചാനലുകാർ തമ്മിൽ മത്സരം. ഓരോ ചാനലുകാരും എക്സ്പെർട്ട്സിനെ തപ്പിയെടുക്കുന്നു.  എക്സ്പെർട്ട്സ് ആയി വരുന്നതോ പന്ന്യൻ രവീന്ദ്രൻ, എം.എ. ബേബി, ടി.എൻ. പ്രതാപൻ, പിന്നെ കുറെ എം.എൽ.എ. മാരും. സർവജ്ഞ പീഠം കയറിയ ഇവരുടെ കൂടെ  സുരേഷ് ഗോപിയും ഉണ്ട്. ഇത്തവണ തൻറെ മകനെ ക്കൂടി ടീമിൽ  ഇറക്കിയിട്ടുണ്ട്  സുരേഷ് ഗോപി.  ഫുട്ട് ബാൾ താരങ്ങളുടെ പേര് പോലും അറിയാത്ത ഇവരാണ് നമുക്ക് ആധികാരികമായി കാര്യങ്ങൾ പറഞ്ഞു തരുന്നത്. ആകെ എല്ലാവർക്കും അറിയാവുന്നത് ബ്രസീൽ, അർജന്റീന,സ്പെയിൻ എന്നീ മൂന്നു രാജ്യങ്ങൾ മാത്രം. അത് വച്ചുള്ള കളിയാണിവർ നടത്തുന്നത്. കളിക്കാരുടെ പേരുകൾ ഒന്നും ഇവർക്ക് അറിയില്ല. ആകെ അറിയാവുന്ന ഒരു പേര് മെസ്സി എന്നത് മാത്രമാണ്. ഒരു എം.എൽ.എ.യോട് അവതാരകൻ  ചോദിച്ചു  ഏതാണ് ഇഷ്ട്ടപ്പെട്ട ഗോൾ കീപ്പർ എന്ന്. ഒരു ഗോൾ കീപ്പറുടെയും പേരറിഞ്ഞു കൂടാത്ത  പുള്ളി വളരെ ബുദ്ധി പൂർവ്വം ഒഴിഞ്ഞു. എന്നിട്ട് രാഷ്ട്രീയ പ്രസംഗം പോലെ പറഞ്ഞു തുടങ്ങി     " നമ്മുടെ ബ്രസീൽ........." അങ്ങിനെ പോയി ഉത്തരം. ചർച്ചയിൽ എല്ലാവരെയും അവതരിപ്പിച്ചത് ഫുട്ട് ബാൾ കളിക്കാരുടെ ജേഴ്സി അണിയിച്ചാണ് . അജ്ഞതയ്ക്ക് പുറമേ   എല്ലാവർക്കും പൊതുവായി ഉ ണ്ടായിരുന്നത്‌   ഓരോ ബ്രസൂക്ക ബാൾ കെട്ടി വച്ചത് പോലെ വയറ് ആയിരുന്നു.

അവതാരകരുടെ കാര്യവും ഇത് പോലെ തന്നെ. ലോക കപ്പ് എന്ന് വച്ച് പ്രത്യേക സ്പോർട്സ് ലേഖകരെ ഒന്നും കൊണ്ട് വരാൻ കഴിയില്ലല്ലോ.  അത് കൊണ്ട്ചാനലുകാർ ഉള്ളവരെ വച്ച്  ഓണം പോലെ ആഘോഷിച്ചു. വിഡ്ഢി ചോദ്യങ്ങൾ, അതിനു അനുയോജ്യമായ മറുപടി. ഫുട്ട് ബാളിനെ പറ്റി ആധികാരികമായി പറയാൻ കഴിയുന്ന രവി മേനോനെ പോലെ കുറെ ആൾക്കാർ ഉണ്ടായിരുന്നത് കൊണ്ട് വലിയ ബോറടി ഒഴിവായി. അവരുടെ ഇടയിൽ വേഷം കെട്ടി രാഷ്ട്രീയക്കാരെ ഇരുത്തിയത് എന്തിനെന്ന് മനസ്സിലാകുന്നില്ല. അങ്ങ് ബ്രസീലിൽ നടക്കുന്ന ലോക കപ്പിന് ഇത്രയും ആവേശം കാണിക്കുന്ന നമ്മൾ, മന്ത്രിമാരും, എം.എൽ.മാരും, സ്പോർട്സ് സ്നേഹികളും  ഇതിൻറെ പത്തിലൊന്ന് ആവേശം ഇവിടെ കാണിച്ചിരുന്നു എങ്കിൽ കേരളം ലോക നിലവാരത്തിൽ എന്നേ എത്തിയേനെ! ഇവിടെ കളിക്കുന്നവർക്ക് നല്ല പന്തില്ല, ബൂട്ട് ഇല്ല. കളിക്കാനുള്ള സൌകര്യമോ സാഹചര്യമോ ഇല്ല. ഇപ്പോൾ ഈ അധികാരികൾ എല്ലാം സച്ചിൻ തെണ്ടൂൽക്കറിൽ എല്ലാം അർപ്പിച്ച് കഴിയുകയാണ്. ഐ.പി.എൽ. പോലെ വരുന്ന ഫുട്ട്ബാൾ ലീഗ് കൊണ്ട് എല്ലാ പ്രശ്നങ്ങളും പരിഹരിക്കും എന്ന് ജനങ്ങളെ ധരിപ്പിച്ച് ഇരിക്കുകയാണവർ. ഐ.പി.എൽ. പോലെ സ്പോണ്‍സർ മാർക്ക് പണം ഉണ്ടാക്കാനുള്ള ഒന്നായി അതും മാറും എന്നുള്ളതിന് സംശയം വേണ്ട. അല്ലെങ്കിൽ ആരെങ്കിലും കോടികൾ ഇതിൽ വലിച്ചെറിയുമോ?  കുടവയറും  ജേഴ്സിയുമായി എക്സ്പെർട്ട്സ് ആകാൻ  കാത്തിരിക്കാതെ  2018 ലോക കപ്പ് വരുമ്പോഴേക്കും കേരളത്തിലെ ഫുട്ട് ബോൾ  നല്ല നിലവാരത്തിലേക്ക് ഉയരാൻ ആത്മാർത്ഥമായി ശ്രമിക്കൂ. 

1 അഭിപ്രായം:

  1. നല്ല പോസ്റ്റ്‌...രാഷ്ട്രീയക്കാരുടെ മണ്ടത്തരങ്ങളാണല്ലോ നാടെങ്ങും....അക്കൂട്ടത്തില്‍ ഇതും കൂടി

    മറുപടിഇല്ലാതാക്കൂ