2014, ജൂൺ 3, ചൊവ്വാഴ്ച

മോണോ റയിൽ

തിരുവനന്തപുരത്ത് മോണോ റയിൽ നിർമാണ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. കഴക്കൂട്ടം മുതൽ ബാലരാമപുരം വരെ 28 കിലോ മീറ്റർ ദൂരം ആണ് റയിൽ ഉദ്ദേശിക്കുന്നത്. ഓരോ കിലോമീറ്ററിനും 150 കോടി രൂപ വച്ച് മൊത്തം 4200 കോടി രൂപ ചെലവാകും.

നിലവിലുള്ള  നാഷണൽ ഹൈവേ 47  ൽ,   റോഡിൻറെ മധ്യത്തിൽ ഉയർത്തിയ തൂണുകളിൽ ആണ് റയിൽ പ്പാത സ്ഥാപിക്കുന്നത്. സ്ഥലം ഏറ്റെടുക്കേണ്ടി  വരില്ല എന്നതാണ് മോണോ  റയിലിന്റെ മേന്മ ആയി പറയുന്നത്. പക്ഷെ മോണോ റയിൽ വരുന്നതോടു കൂടി   റോഡിന്റെ വികസനം എന്നെന്നേക്കുമായി  അവസാനിക്കുകയാണ്.  റോഡുകൾ തമ്മിൽ ക്രോസ് ചെയ്യുന്ന സ്ഥലങ്ങളിൽ ഗതാഗത കുരുക്ക് ഒഴിവാക്കാൻ ഉള്ള ഒരേ ഒരു മാർഗം "ഫ്ലൈ ഓവർ" ആണ്. തൂണുകളിൽ ഉയർത്തിയ മോണോ റയിൽ ഫ്ലൈ ഓവർ എന്ന സാധ്യത ഒരിക്കലും മാറ്റാൻ പറ്റാത്ത രീതിയിൽ പൂർണമായും അടയ്ക്കുകയാണ്.  റോഡു ഗതാഗതത്തിനു പകരം വയ്ക്കാൻ മോണോ റയിൽ കഴിയില്ല. മോണോ റയിലിന് കുറച്ചു യാത്രക്കാരെ മാത്രമേ വഹിക്കാൻ കഴിവുള്ളൂ. മോണോ റയിൽ വരുന്നതോടു കൂടി ആളുകൾ പൂർണമായും  നിരത്തിൽ നിന്നും അങ്ങോട്ടേക്ക് മാറും എന്ന് പറയുന്നത് തെറ്റാണ്. റോഡു ഗതാഗതത്തിനെ സഹായിക്കുന്ന ഒരു റോൾ മാത്രമാണ് അതിനുള്ളത്. അങ്ങിനെയിരിക്കെ റോഡു വികസനം പൂർണമായും നശിപ്പിച്ചു കൊണ്ടുള്ള മോണോ റയിൽ നഗരത്തിന് ദോഷം മാത്രമേ ചെയ്യുകയുള്ളൂ. നിരത്തിൽ   ഗതാഗത കുരുക്ക് വർധിച്ചു കൊണ്ടേ ഇരിക്കുകയും ചെയ്യും.

2006 ൽ ശ്രീ ശ്രീധരന്റെ നേതൃത്വത്തിൽ ഉള്ള  ഡൽഹി മെട്രോ റയിൽ കോർപറേഷൻ തിരുവനന്തപുരത്ത് ഒരു സർവേ നടത്തിയിരുന്നു. ഏറ്റവും തിരക്കേറിയ സമയത്തുള്ള ഗതാഗതം ( പീക്ക് അവർ പീക്ക് ഡയറക്ഷൻ ട്രിപ്പ്‌സ്) വർഷങ്ങൾക്കു ശേഷം 2030 ൽ പോലും 8000 ത്തിനു താഴെ ആയിരിക്കുമെന്നും 20,000 വരെ കൈകാര്യം ചെയ്യാൻ ബസ് ലൈൻ മതിയാകും എന്നും അതിനാൽ തിരുവനന്തപുരത്ത് ട്രെയിൻ ആവശ്യമില്ല എന്നും പറയുകയുണ്ടായി.  മുഖ്യ മന്ത്രി  വി.എസ. അച്യുതാനന്ദന് ആണ് ഈ റിപ്പോർട്ട് സമർപ്പിച്ചത്. അതിനു ശേഷം നാറ്റ്പാക് ആണ് മോണോ റയിൽ പദ്ധതി തിരുവനന്തപുരം നഗരത്തിന് അനുയോജ്യമാണെന്ന റിപ്പോർട്ട് നൽകിയത്.

വർദ്ധിച്ചു വരുന്ന ഗതാഗതത്തിന് ഇതൊരു പരിഹാരമേ അല്ല. നിരത്തിലെ വികസനത്തിന്‌ പരി  പൂരിതമായ അവസ്ഥ വന്നാൽ മാതമേ ഇത്തരം മാർഗങ്ങൾക്ക് പ്രസക്തി ഉണ്ടാകുന്നുള്ളൂ. മോണോ റയിൽ പോകുന്ന പ്രധാന കവലകൾ നോക്കാം. കഴക്കൂട്ടം, ശ്രീകാര്യം, പോങ്ങുംമൂട്, ഉള്ളൂർ, , കേശവദാസപുരം, പ്ലാമൂട്,പി .എം.ജി. ഓവർ ബ്രിഡ്ജ്, കരമന, കിള്ളിപ്പാലം പാപ്പനംകോട് തുടങ്ങിയ സ്ഥലങ്ങൾ    എല്ലാം നാല് റോഡുകൾ സംഗമിക്കുന്ന കവലകൾ ആണ്. അവിടെയെല്ലാം  ഇപ്പോൾ തന്നെ വലിയ ഗതാഗത കുരുക്ക് ആണ് അനുഭവപ്പെടുന്നത്. ചില സമയങ്ങളിൽ, പ്രത്യകിച്ചും  രാവിലെ പള്ളിക്കൂടത്തിലെക്കുള്ള വിദ്യാർഥികളുടെ യാത്ര കൂടി ആകുമ്പോൾ, ഉള്ളൂർ നിന്നും ശ്രീകാര്യം കടന്ന് കഴക്കൂട്ടം വരെ 7 കിലോ മീറ്റർ എത്താൻ ഒരു മണിക്കൂറിൽ കൂടുതൽ എടുക്കും. കരമന- ബാലരാമപുരം ഇതിലും ഭയങ്കരവും ദുരിത പൂർണവുമാണ്.  ഈ നാൽക്കവലകളിൽ ഒരു ഭാഗത്ത്‌ നിന്നും വരുന്ന ഗതാഗതം നിർത്തി വച്ച് വേണം മറ്റു റോഡിൽ നിന്നുമുള്ള ഗതാഗതം അനുവദിക്കാൻ. അപ്പോഴാണ്‌  ഗതാഗത കുരുക്ക് രൂക്ഷമാകുന്നത്. ഇതിനൊരു പരിഹാരമാണോ മോണോ റയിൽ?  അല്ല. മോണോ റയിൽ വരുന്നത് കൊണ്ട് ഇതിന് ഒരു  വ്യത്യാസവും  വരാൻ പോകുന്നില്ല.  അപ്പോൾ  ഗതാഗത കുരുക്ക് ദിനം പ്രതി വർദ്ധിക്കുകയും, എം.സി. റോഡു കൂടി വന്നു ചേരുന്ന   നാഷണൽ ഹൈവേ 47  പോലെ വളരെ  പ്രധാനപ്പെട്ട പാതയിൽ ഫ്ലൈ ഓവർ എന്ന  ഒരേ ഒരു  രക്ഷാ മാർഗം  മോണോ റയിൽ കൊണ്ട് നാം എന്നെന്നേക്കുമായി അടയ്ക്കുകയാണ്.

എൻ .എച്ചിൽ  ആവശ്യമുള്ളിടത്ത് ഫ്ലൈ ഓവറുകൾ പണിഞ്ഞാൽ  ഇവിടത്തെ ഗതാഗത കുരുക്കും പരിഹരിക്കാം. ഇപ്പോൾ ഉദ്ദേശിക്കുന്ന മോണോ റയിലിന്റെ ഗതി മാറ്റുകയാണ് വേണ്ടത്. ശ്രീകാര്യം മുതൽ കഴക്കൂട്ടം വഴി ബൈപ്പാസിനു മുകളിലൂടെ  മോണോ റയിൽ ആകാം. പള്ളിപ്പുറത്തു നിന്ന് നഗരത്തിലേക്ക്  തുടങ്ങാനിരുന്ന മെട്രോ റയിൽ പണം ഇല്ലാത്തതിനാൽ ആണ്ഒഴിവാക്കിയത്  എന്ന് ഓർക്കണം.പോത്തൻ കോട്, പൌടിക്കോണം   ഭാഗത്ത്‌ നിന്നും ശ്രീകാര്യത്ത്  എത്തുന്നവർക്കും, ടെക്നോപാർക്കിൽ   ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ആൾക്കാർക്കും ബൈപ്പാസ്  മോണോ റയിൽ വളരെ പ്രയോജനം ആകും. എൻ.എച്.47 ലെ തിരക്ക് കുറയും.  ബൈപ്പാസിന്റെ നാല് വരിപ്പാത നിർമ്മാണം ഉടൻ തുടങ്ങുകയുമാണ്‌.  (തുടങ്ങുമോ ആവോ ? കാരണം കഴിഞ്ഞ 20 വർഷമായി  റോഡിനായി സർക്കാർ സ്ഥലം എടുത്തിട്ടിരിക്കുകയാണ്) അതിനൊപ്പം   മോണോ റയിലിന്റെ പണി കൂടെ നടത്താം. നാൽക്കവലകളിൽ മറ്റു റോഡുകൾക്ക് അടിപ്പാതയും ഇതിനോടൊപ്പം പണിയണം.

ഇത്തരം കാര്യങ്ങൾ  ഉദ്യോഗസ്ഥ തലത്തിൽ തീരുമാനം എടുക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. സർക്കാർ ഉദ്യോഗസ്ഥരുടെ മുരടിച്ച മാനസിക നില നമുക്ക് അറിയാമല്ലോ. നിലവിലുള്ള ഒരു റോഡു ഇല്ലാതാക്കി   ഒരു അടിപ്പാത (പാളയം) നിർമിച്ച പാരമ്പര്യമാണ്   നമ്മടെ സർക്കാരിന് ഉള്ളത്.  വിദഗ്ദ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം തേടാറില്ല. നാറ്റ്പാക് വിദഗ്ദ്ധരുടെ സ്ഥാപനം ആണെന്ന് പറയുന്നുണ്ടെങ്കിലും വലിയ വൈദഗ്ദ്ധ്യം   ഒന്നും കാണിക്കാതെ  അത് മറ്റൊരു സാധാരണ ഒരു സർക്കാർ  ഓഫീസ് പോലെയാണ്.  ദീർഘ വീക്ഷണം ഇല്ലാത്ത മന്ത്രിമാർക്കാകട്ടെ  പദ്ധതി അടങ്കൽ തുകയാണ് ഒരേ ഒരു മാനദണ്ഡം. 

2 അഭിപ്രായങ്ങൾ:

  1. എന്തെങ്കിലും വരട്ടെ മാഷേ,
    ഫ്ലൈ ഓവര്‍ അല്ലങ്കില്‍ 'സാബ്‌ വേയും' ആകാമല്ലോ !
    ഒരാനെയെ മേടിക്കാംഎങ്കില്‍ ഒരു തോട്ടിക്ക് ആണോ പ്രശ്നം!

    മറുപടിഇല്ലാതാക്കൂ
  2. രഘു മേനോൻ: എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ഉള്ളപ്പോഴാണ് ഇങ്ങിനെ ചെയ്യുന്നത് എന്നാണ് പറഞ്ഞത്.

    മറുപടിഇല്ലാതാക്കൂ