2014, സെപ്റ്റംബർ 16, ചൊവ്വാഴ്ച

പേർസണൽ സ്റ്റാഫ്

കേരള സംസ്ഥാനം അതീവ ഗുരുതരമായ ഒരു സാമ്പത്തിക പ്രതിസന്ധിയിൽ ആണ്. സാമ്പത്തിക പ്രതിസന്ധിയല്ല സാമ്പത്തിക ബുദ്ധിമുട്ട് ആണെന്ന മന്ത്രി മാണിയുടെ    വാദം, "കട്ടതല്ല ഞാൻ  മോട്ടിച്ചതാണ്'' എന്ന്  കള്ളൻ പറഞ്ഞത് പോലെ ബാലിശവും പരിഹാസ്യവും ആണ്. പണ്ടു റോഡു നന്നാക്കാൻ  ടാർ വാങ്ങിയതിന്റെ കടം   ഇനിയും കൊടുക്കാനുണ്ട്. അത് കൊടുത്തു തീർക്കാതെ പെട്രോളിയം കമ്പനികൾ ടാർ കൊടുക്കില്ല.  അതിനാൽ  പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന  റോഡുകൾ  നന്നാക്കാൻ കഴിയില്ല.   ബില്ല് മാറി ക്കൊടുക്കാൻ പണമില്ലാത്തതിനാൽ കോണ്‍ട്രാക്ടർമാർ ഇനി പണി ചെയ്യില്ല. അങ്ങിനെ എല്ലാ മേഖലയിലും പ്രശ്നങ്ങൾ ആണ്. വികസന പ്രവർത്തനങ്ങൾ എല്ലാം സ്തംഭിച്ചിരിയ്ക്കുകയാണ്.   സ്ഥലം എടുത്തു കൊടുത്താൽ റോഡ്‌ നിർമിച്ചു നൽകാമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗദ്കരി ഇന്നലെയാണ് പറഞ്ഞത്. അത് പോലെയാണ് റെയിൽവേ മന്ത്രിയും   പറയുന്നത്. പക്ഷെ അതിനു പണം എവിടെ?  പെൻഷൻ കൊടുക്കാൻ പണമില്ല,  ശമ്പളത്തിനും ഇല്ല. പിന്നെ  കടം വാങ്ങിയും ഓവർ ഡ്രാഫ്റ്റ് എടുത്തും ഓരോ ദിവസവും തള്ളി നീക്കുകയാണ് സർക്കാർ.  ഘട്ടം ഘട്ടം ആയി മദ്യ നിരോധനം നടത്തുന്ന സർക്കാർ ബീവറേജസ് കോർപ റേഷനിൽ നിന്നും കടം വാങ്ങിയാണ് രണ്ടു ദിവസം മുൻപ്   മറ്റൊരു കടം തിരിച്ചടച്ചത്.

ഇത്രയൊക്കെ ആയിട്ടും  ധൂർത്തും അനാവശ്യ ചിലവും കുറയ്ക്കാൻ മന്ത്രിമാർ ആരും തയ്യാറല്ല. ഈ പ്രതി സന്ധിയിലും  മന്ത്രിമാർ സ്വന്തം ആവശ്യത്തിനായി   യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് പണം ചിലവാക്കുന്നത്?   യാത്രപ്പടിയും,അലവൻസും,   ടെലിഫോണ്‍, വൈദ്യുതി, വിമാന യാത്രക്കൂലി  എന്നി വകുപ്പുകളിലും   ഇവർ ഒരു കുറവും വരുത്തിയിട്ടില്ല.    കഴിഞ്ഞ 6 മാസത്തെ മന്ത്രിമാരുടെ  ചെലവ് ഒന്ന് പുറത്തു വിടട്ടെ.  താരതമ്യപ്പെടുത്തി നോക്കിയാൽ     ഓരോ മാസവും ഇവരുടെ   ചെലവ് വർദ്ധിച്ചു കൊ ണ്ടിരിയ്ക്കുക    ആണെന്ന്  മനസ്സിലാകും. കാലിയായ സർക്കാർ ഖജനാവിൽ വല്ലപ്പോഴും  വീഴുന്ന നാണയ തുട്ടുകൾ ആകട്ടെ  ഇവരുടെ  ചെലവിനാണ് ഇപ്പോൾ ഉപയോഗിയ്ക്കുന്നത്. ഈ പ്രതിസന്ധിയെ നേരിടാൻ പുതിയ നിയമനങ്ങൾക്ക് സർക്കാർ     ''മോറട്ടോറിയവും "  പ്രഖ്യാപിച്ചിരിയ്ക്കുന്നു.


എന്നിട്ടും സ്വന്തം 'പേർസണൽ സ്റ്റാഫിന്റെ' എണ്ണം കുറയ്ക്കാൻ മുഖ്യ മന്ത്രി ഉൾപ്പടെ ആരും തയ്യാറല്ല. ഓരോ മന്ത്രിയ്ക്കും 30 ആൾക്കാരെ പേർസണൽ സ്റ്റാഫ് ആയി എടുക്കാം. കഴിഞ്ഞ അച്ചുതാനന്ദൻ ഭരണ  കാലത്ത്  ഇത് 27 ആയിരുന്നു. ഉമ്മൻ ചാണ്ടി സർക്കാർ വന്നപ്പോഴാണ് എണ്ണം 30 ആക്കിയത്. മുഖ്യ മന്ത്രി , മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവർക്കാണ്‌പേർസണൽ സ്റ്റാഫിനെ നിയമിയ്ക്കാവുന്നത്.  അങ്ങിനെ കേരളത്തിൽ ഇപ്പോൾ  700 ൽ അധികം അംഗങ്ങൾ ആണ്  ഇവരുടെയെല്ലാം കൂടി   പേർസണൽ സ്റ്റാഫിൽ ഉള്ളത്. ഇതിൽ പലർക്കും  ഡെപ്യൂട്ടി സെക്രട്ടറി തുല്യ സ്ഥാനം ആണ് നൽകിയിരിയ്ക്കുന്നത്   ശമ്പളം ആകട്ടെ മുക്കാൽ ലക്ഷം  രൂപയും. എല്ലാവർക്കും പെൻഷനും കിട്ടും. ഇത്രയും പേർക്ക് 5 വർഷത്തേയ്ക്ക് 140 കോടി രൂപയാണ് ശമ്പള ഇനത്തിൽ ചിലവാകുന്നത്. യാത്ര അലവൻസും പെൻഷനും മറ്റു ആനുകൂല്യങ്ങളും കൂടി കൂട്ടുമ്പോൾ പിന്നെയും കുറെ കോടികൾ വരും.


 ഓരോ മന്ത്രിയ്ക്കും ഇത്രയും   ആൾക്കാർ എന്തിനാണ് ? ഇവരൊക്കെ എന്ത് ജോലി ആണ്  ചെയ്യുന്നത്? മുഖ്യ മന്ത്രിയുടെ പേർസണൽ സ്റ്റാഫ് എന്താണ് ചെയ്തത് എന്ന് സരിതയുടെ കേസിൽ നമ്മൾ കണ്ടു. സ്വന്തം പേരിൽ മൊബൈൽ ഫോണ്‍ കണക്ഷൻ  എടുക്കാതിരുന്ന കാലത്ത് ഫോണ്‍ കാൾ വരുമ്പോൾ ഫോണ്‍ മുഖ്യ മന്ത്രിയുടെ ചെവിയിൽ വച്ച് കൊടുക്കുകയായിരുന്നു  ഒരു പേർസണൽ സ്റ്റാഫിന്റെ ജോലി. ജിക്കുവും ജോപ്പനും ഒക്കെ ചെയ്തത്  പോലെ ചെയ്യാൻ ആയിരിയ്ക്കും എല്ലാ മന്ത്രിമാരും സ്റ്റാഫിനെ  നിയമിയ്ക്കുന്നത്. എന്താണ് ഇവർക്ക് മറ്റു ജോലി? ഫയൽ എഴുതുന്നതും മറ്റു തീരുമാനങ്ങൾ എടുക്കുന്നതും എല്ലാം സെക്രട്ടറിയെറ്റിലെ ഉദ്യോഗസ്ഥർ ആണ്. ഏറ്റവും കൂടിയത് ഒരു നാലോ അഞ്ചോ പേർ മതിയാകുന്നിടത്താണ് 30 പേരെ വരെ നമ്മുടെ മന്ത്രിമാർ വച്ചിരിയ്ക്കുന്നത്. ഈ സ്റ്റാഫ്‌ എല്ലാം  രാഷ്ട്രീയക്കാർ അല്ലെങ്കിൽ ആശ്രിതർ ആണ് എന്നുള്ളതാണ് വിചിത്രം.  ജിക്കുവും ജോപ്പനും ഒക്കെ ചെയ്തത് പോലെ ചെയ്യാൻ അവസരം ലഭിയ്ക്കുന്നു എന്നത് കൊണ്ട് ഈ പദവികൾ കയ്യടക്കാൻ നല്ല തിരക്കാണ്. പാർട്ടിയുടെ ശുപാർശയിൽ ആണ് കുറേപ്പേർ കയറുന്നത്  മറ്റുള്ളവർ ആകട്ടെ പണ്ട് മുതൽ  കൂടെ നിന്ന ആശ്രിതർ. ഒരു രാഷ്ട്രീയ, ആശ്രിത പുനരധിവാസ കേന്ദ്രം ആണ് ഇന്നത്തെ മന്ത്രി മാരുടെ ഓഫീസുകൾ.   ഇവർക്കൊക്കെ ഇങ്ങിനെ  മന്ത്രിമാർ കാരുണ്യം ചെയ്യുന്നത് പാവപ്പെട്ട നികുതി ദായകന്റെ പണം കൊണ്ടാണ്. ഇന്ത്യാ മഹാരാജ്യം ഭരിയ്ക്കുന്ന കേന്ദ്ര മന്ത്രിയ്ക്ക് 16 പേരെ ആണ്  പേർസണൽ സ്റ്റാഫിൽ വയ്ക്കാവുന്നത്. അപ്പോഴാണ്‌ കേരളം പോലെ ഒരു കൊച്ചു സംസ്ഥാനം ഭരിയ്ക്കാൻ ഓരോ മന്ത്രിയ്ക്കും  വേണ്ടി വരുന്നതോ  30 പേർ


 കേരളത്തിലെ മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിൽ  ഭൂരിഭാഗം പേരും പത്താം ക്ലാസ് പോലും പസ്സാകാത്തവർ ആണെന്നുള്ളതാണ് ഏറ്റവും രസം. സർക്കാരിനു വേണ്ടി പണിയൊന്നും ചെയ്യാതെ  വെറുതെ ശമ്പളം വാങ്ങുന്നതിന് വിദ്യാഭ്യാസ യോഗ്യത എന്തിനാണ് എന്നുള്ള ചോദ്യം ന്യായം.  മുഖ്യ മന്ത്രിയുടെ സ്റ്റാഫ്‌ അംഗങ്ങളുടെ വഴി വിട്ട കളികൾ പുറത്തു വന്ന കാലം മുതൽ പേർസണൽ സ്റ്റാഫിനെ നിയമിയ്ക്കുമ്പോൾ ചില  മാനദണ്ഡങ്ങൾ പാലിയ്ക്കണം എന്നും അവർക്ക് വിദ്യാഭ്യാസ  യോഗ്യത നിർബന്ധിതം ആക്കണം എന്നും മറ്റും  ആവശ്യം ഉയർന്നിരുന്നു. പക്ഷേ പ്രതിപക്ഷം ഉൾപ്പടെ യുള്ള രാഷ്ട്രീയക്കാർ ഇതിൻറെ ഗുണഭോക്താക്കൾ ആകുമ്പോൾ   സ്വാഭാവികമായും ജനഹിതം ശ്രദ്ധിക്കപ്പെടുകയില്ലല്ലോ. അടുത്ത കാലത്ത്  ഈ പ്രശ്നം  വീണ്ടും  ഉയരുകയും മുഖ്യ മന്ത്രി ഇത് തത്വത്തിൽ അംഗീകരിക്കുകയും ചെയ്തു. അങ്ങിനെ, ഇവരുടെ അടിസ്ഥാന യോഗ്യത ബിരുദം ആക്കിക്കൊണ്ടും, നിയമനത്തിന് മുൻപ് പോലീസ് പരിശോധന നിർബ്ബന്ധിതമാക്കി ക്കൊണ്ടും   ജി.എ.ഡി.യിൽ നിന്നും ഫയൽ മുഖ്യ മന്ത്രിയുടെ മുന്നിൽ എത്തി. കുറെ നാൾ അവിടെ കിടന്നു പൊടി പിടിച്ചതിനു ശേഷം മന്ത്രി സഭയ്ക്ക് മുന്നിൽ അതെത്തി.പക്ഷേ തൽക്കാലം ഇങ്ങിനെയൊരു മാറ്റത്തിന്റെ ആവശ്യമില്ല എന്ന് പറഞ്ഞ് മന്ത്രി സഭ അത് കണക്കിലെടുത്തതേ ഇല്ല. 


അതിനർത്ഥം ഇപ്പോഴുള്ള പേർസണൽ സ്റ്റാഫ് അതേ പടി തുടരും എന്നാണ് . നിരക്ഷര കുക്ഷികളും കുറ്റവാളികളും മന്ത്രിമാരുടെ സ്റ്റാഫ് ആകുന്നതിൽ ഒരു പ്രശ്നവും ഇനിയും ഉണ്ടാകില്ല. ഈ നിയമം നിലവിൽ വന്നാൽ ഇപ്പോൾ സ്റ്റാഫിലുള്ള  തങ്ങളുടെ വേണ്ടപ്പെട്ടവരും വിശ്വസ്തരും ആയ  പലരെയും ഒഴിവാക്കേണ്ടി വരും എന്നുള്ള തിരിച്ചറിവാണ് മന്ത്രിമാരെ ഇതിൽ നിന്നും പിന്തിരിപ്പിച്ചത്.  ബിരുദ ധാരികളായ ആളുകളെ പകരം കിട്ടാനും വിഷമമാകും. ബിരുദ ധാരികളുടെ ക്ഷാമം കൊണ്ടല്ല. തങ്ങളുടെ നിയമ വിരുദ്ധമായ പ്രവൃത്തികൾക്ക്‌ കൂട്ടു നിൽക്കുന്നവരെ കിട്ടാനുള്ള പ്രയാസം ആയിരിയ്ക്കും  കാരണം. എന്തായാലും സർക്കാർ ചിലവിൽ അനാവശ്യമായി ആശ്രിതരെ തീറ്റി പ്പോറ്റുന്ന ഈ രീതി അവസാനിപ്പിച്ചേ പറ്റൂ.  എല്ലാ സർക്കാർ വകുപ്പിലും ഓരോ ഉദ്യോഗസ്ഥനും എന്തൊക്കെയാണ് ജോലി,ചുമതല, ഉത്തരവാദിത്വം എന്ന് വ്യക്തമായി എഴുതി വച്ചിട്ടുള്ളപ്പോൾ സർക്കാർ ശമ്പളം പറ്റുന്ന   പേർസണൽ സ്റ്റാഫിനു മാത്രം അതില്ലാതെ പോകുന്നത് എന്ത് കൊണ്ടാണ്? . പ്രൈവറ്റ് സെക്രട്ടറി, അഡിഷനൽ  പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്‌ പ്രൈവറ്റ് സെക്രട്ടറി, സ്പെഷ്യൽ   പ്രൈവറ്റ് സെക്രട്ടറി,  പേർസണൽ അസിസ്റ്റന്റ്‌, അഡിഷനൽ പേർസണൽ അസിസ്റ്റന്റ്‌, കോണ്‍ഫിടൻഷ്യൽ  അസിസ്റ്റന്റ്‌ തുടങ്ങി കുറെയേറെയാണ്  തസ്തികകൾ. ഓരോ തസ്തികയിലും ഒന്നിലധികം ആളുകളും. തങ്ങളുടെ ഓരോ സ്റ്റാഫിന്റെയും ജോലി എന്താണെന്ന് മന്ത്രിമാർ വ്യക്തമാക്കട്ടെ. ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് ആണ് ഈ സ്റ്റാഫിനെ  നിയമിയ്ക്കുന്നത്.  സ്റ്റാഫിന്റെ  ജോലി എന്താണെന്നു ആ വകുപ്പ്  പറയട്ടെ.ഒരാളെ ജോലിയ്ക്ക് നിയമിയ്ക്കുമ്പോൾ ആ ആളുടെ ജോലി എന്താണെന്ന് പറയാനുള്ള ബാധ്യത ഉണ്ടല്ലോ.


പരോക്ഷമായി നിയമന നിരോധനം പ്രഖ്യാപിച്ച സർക്കാർ അനാവശ്യ ചെലവ് കുറച്ച്   സാമ്പത്തിക അച്ചടക്കം പാലിയ്ക്കുകയാണ് വേണ്ടത്. ആവശ്യമില്ലാത്ത പേർസണൽ സ്റ്റാഫ് തസ്തികകൾ നിർത്തലാക്കി  സ്വയം ജനങ്ങൾക്ക്‌ മാതൃക കാട്ടുകയാണ് മന്ത്രിമാർ ആദ്യം ചെയ്യേണ്ടത്.


1 അഭിപ്രായം:

  1. പേർസണൽ സ്റ്റാഫ് ആകാൻ എന്താന്ന് ഞാൻ ചെയ്‌യേണ്ടത്... B. കോം ആണ് ജോലി ഇല്ല

    മറുപടിഇല്ലാതാക്കൂ