2014, മാർച്ച് 23, ഞായറാഴ്‌ച

പ്രാഞ്ചിയേട്ടൻ

പത്മശ്രീ ക്കായി പ്രാഞ്ചിയേട്ടന്മാർ  രംഗത്തിറങ്ങിയ   കഥകൾ പതിയെ പുറത്തു വന്നു കൊണ്ടിരിക്കുന്നു. കൂടെ ഈ പ്രാഞ്ചിയേട്ടന്മാരെ ശുപാർശ ചെയ്ത നമ്മടെ ജന പ്രതിനിധികളുടെ പേരുകളും പുറത്തു വരുന്നു.

നമ്മടെ  മുഖ്യ മന്ത്രി  ഉമ്മൻ ചാണ്ടി ശുപാർശ ചെയ്ത പ്രാഞ്ചി ആരാണെന്നറിയണ്ടേ? അത് നമ്മടെ ചിട്ടിക്കമ്പനി മുതലാളി  ജോർജ്ജ് ആണ്.  കോഴഞ്ചേരി മത്തായി ജോർജ്ജ് മകൻ ജോർജ്ജ് മുത്തൂറ്റ്.  ഉമ്മൻ ചാണ്ടി മാത്രമല്ല നുമ്മടെ കേന്ദ്ര മന്ത്രി  കെ.വി. തോമസ്സും ജോർജ്ജ് മുത്തൂറ്റിനെയാണ് ശുപാർശ ചെയ്തത്. ഹയ്  എന്തൂട്ട് കാശാ ഇഷ്ടൻറെ കയ്യിൽ.  സ്വർണം  പണയം വച്ചാൽ  നല്ല പൈസ തരും. രണ്ടു മാസം കഴിഞ്ഞു പണയം എടുക്കാൻ ചെല്ലുമ്പൊഴെക്കു  ഒരു പവന് മുതലും പലിശയും കൂടി രണ്ടു പവൻറെ വിലയാകും.  അതാ നമ്മടെ ചിട്ടി കമ്പനിയുടെ രീതി. ഈ മുത്തൂറ്റ് ചിട്ടിക്കമ്പനി  ഒരു ബാങ്ക്  ആകാൻ പോവ്വാ.റിസർവ് ബാങ്കിന് അപേക്ഷ കൊടുത്തിട്ട് കാത്തിരിക്കുവാ ഇഷ്ട്ടൻ. പിന്നെങ്ങിനെ ശുപാർശ ചെയ്യാതിരിക്കും?

അടുത്ത പ്രാഞ്ചി  ആരാണെന്ന് നോക്കാം. കെ.പി. ഹുസൈൻ. പേര് കേട്ടിട്ടില്ലേ? ആള് ഡോക്ടറാ. വലിയ കാശ് കാരൻ. കേട്ടു കാണാൻ വഴിയില്ല. ആള് ഇന്ത്യയിലില്ല. അങ്ങ് ഗൾഫിലാ. (അതൊരു കൊറവ് ഒന്നുമല്ല. എത്രയോ ഗൾഫ് കാശുകാര് പത്മശ്രീ വാങ്ങിയിട്ടുണ്ട്). അവിടെ ഒരു മെഡിക്കൽ ഇൻസുറൻസ് കമ്പനിയാ.  ഇദ്ദേഹത്തെ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി തന്നെ ഗൾഫിൽ പോയി ആദരിച്ചിട്ടുണ്ട്.ഇഷ്ട്ടനെ പറഞ്ഞു കൊടുത്തത് ആരാന്ന് നോക്കാം. അതും നുമ്മടെ മന്ത്രി  കെ.വി. തോമസ്സ് തന്നെ.

പിന്നത്തെ പ്രാഞ്ചി തെക്ക് തിരുവനന്തപുരത്തെ ഒരു ആശുപത്രി മുതലാളിയാ. കിംസ് ആശുപത്രി ചെയർമാൻ  ഡോക്ടർ എം.ഐ. സഹദുള്ള. അതും ഒരു ഗൾഫ് മുതലാളിയാ. വലിയ പണക്കാരൻ. ഗൾഫിൽ ഒക്കെ കിംസ് ആശുപത്രികൾ ഉണ്ട്. ( അവയൊക്കെ നഷ്ട്ടത്തിലാ , കേരളത്തിലെ  ജനങ്ങളെ കൊണ്ടാ കാശുണ്ടാക്കുന്നതു എന്നും ഒരു വാർത്ത ഉണ്ട്). അങ്ങേരെ ശുപാർശ ചെയ്തത് രാജ്യ സഭ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ. പിന്നെ കേരള സർക്കാരും.

ഏതായാലും ഭാഗ്യത്തിന് ഇവരൊക്കെ ഇന്നും പ്രാഞ്ചിമാരായി തുടരുന്നു. പക്ഷേ അത് കൊണ്ട് കാര്യമില്ല.  സംഗതി അടുത്ത  വർഷം പൂർവാധികം ശക്തിയോടെ ഈ പ്രാഞ്ചിമാരെല്ലാം  രംഗത്ത് വരും. ഇപ്പ നടക്കാത്തതിന്റെ ഇളിഭ്യതയോടെ പൂർവാധികം ശക്തിയായി നമ്മടെ മുഖ്യ മന്ത്രിയും കൂട്ടുകാരും ശുപാർശയും  ചെയ്യും. ഇപ്പൊ കിട്ടിയാരുന്നെങ്കി ഈ പ്രാഞ്ചിമാർക്കെല്ലാം അടുത്ത തവണ ഒരു പത്മ ഭൂഷണും അതിനടുത്ത തവണ പത്മ വിഭൂഷണും തരപ്പെടുത്താമായിരുന്നു എന്നൊരു ഇഛഭംഗം ഉണ്ട്. 

ദേ ഇപ്പം ഒരാള് വടക്ക് നിന്ന് തെക്കോട്ട്‌ ഓടുന്നുണ്ട്. ബ്ലഡ് ശേഖരിക്കാൻ. സാക്ഷാൽ ബോബി ചെമ്മണ്ണൂർ.  ചക്രം മുടക്കി ഇഷ്ട്ടം പോലെ  പരസ്യം എല്ലാ ചാനലിലും കൊടുക്കുന്നത് കൊണ്ട് ഓട്ടത്തിന്റെ വിഷ്വൽസ് ഒക്കെ വച്ച്, ഓരോ പോയിന്റ്‌  കടക്കുന്നതും സ്വീകരണം ഏറ്റു  വാങ്ങുന്നതും ഒക്കെ  വലിയ വാർത്ത ആയി ചാനലുകാർ  കൊടുക്കുന്നുണ്ട്. നല്ല പബ്ലിസിറ്റി.  അടുത്ത തവണത്തെ ഒരു പ്രാഞ്ചി അങ്ങേര് ആയിരിക്കും എന്നത് തീർച്ചയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ