2013, ഡിസംബർ 29, ഞായറാഴ്‌ച

അമിത വേഗത-അപകടം

ഗതാഗത നിയമ ലംഘനം നിരീക്ഷിക്കാനുള്ള 100 ക്യാമറകൾ  സ്ഥാപിച്ചതിന്റെ ഉദ്ഘാടനം മുഖ്യ മന്ത്രി നിർവഹിക്കുന്നു. അതിന് ഏറ്റവും അനുയോജ്യൻ ഏതായാലും മുഖ്യ മന്ത്രി തന്നെ. കാരണം ഗതാഗത നിയമ ലംഘനം ഏറ്റവും കൂടുതൽ നടത്തുന്നത് മുഖ്യ മന്ത്രി സഞ്ചരിക്കുന്ന വാഹനം ആണ്. 100 കിലൊമീറ്ററിൽ അധികം വേഗതയിൽ ആണ് എപ്പോഴും മുഖ്യ മന്ത്രി സഞ്ചരിക്കുന്നത്. ചിലയിടങ്ങളിൽ സിഗ്നൽ ലൈറ്റ് അണച്ച്, വേഗതയിൽ പോകാൻ പോലീസ് സൗകര്യം ചെയ്യുന്നു. അല്ലാത്തിടത്തൊക്കെ സിഗ്നൽ ലൈറ്റ് വക വയ്ക്കാതെ മുഖ്യ മന്ത്രി പോകുന്നു. പേടിപ്പെടുത്തുന്ന ഒരു ഹൂട്ടർ ശബ്ദവും പുറപ്പെടുവിച്ച് അടിച്ചു പറത്തി പൈലറ്റ്‌ വണ്ടി. അതിനു പുറകെ കൈയൂം കലാശവും കാണിച്ചു കൊണ്ടുള്ള പോലീസ്കാരെയും കൊണ്ട് മറ്റൊരു വണ്ടി. അതിനു പുറകെ അമിത  വേഗത്തിൽ മുഖ്യ മന്ത്രിയുടെ വാഹനം.ഏതെങ്കിലും ഉദ്ഘാടനത്തിനുള്ള മരണ പാച്ചിൽ ആയിരിക്കും ഇത്. അല്ലാതെ ഇത്ര അത്യാവശ്യമായി ചെയ്യാൻ എന്ത് ജോലിയാണ് ഉള്ളത്? മുഖ്യ മന്ത്രിയുടെ  ഇരുപതിന പരിപാടിയുടെ  ഭാഗമായാണ് 40 കോടി രൂപ മുതൽ മുടക്കിൽ സംസ്ഥാന പാതകളിൽ ക്യാമറകൾ സ്ഥാപിച്ചത്. അത് നന്നായി. മുഖ്യ മന്ത്രിയും മന്ത്രിമാരും അമിത വേഗത്തിൽ പോയാലും  നിയമ ലംഘനം നടത്തിയാലും പാവപ്പെട്ട ജനങ്ങളെ ഈ ക്യാമറ വച്ച് പിടിക്കാമല്ലോ.

ഗതാഗത കമ്മീഷണറും അധികാരികൾക്കെതിരെ നടപടി  എടുക്കാനുള്ള അവിവേകം ഒന്നും കാണിക്കുകയില്ല. ചുവന്ന ബീക്കണ്‍ ലൈറ്റിൻറെ കാര്യം എഴുതി ചോദിച്ചു എന്ന് പറയുന്നതല്ലാതെ നിയമ ലംഘനം നടത്തുന്ന അധികാരി വർഗ്ഗത്തെ തൊട്ടു കളിക്കാനൊന്നും ഗതാഗത വകുപ്പ് തയ്യാറല്ല. നമ്പർ ബോർഡിൽ  കേരള സ്റ്റേറ്റ് എന്നൊക്കെ എഴുതുക, ബീക്കണ്‍ ലൈറ്റ് വയ്ക്കുക, എയർ ഹോണ്‍ വയ്ക്കുക, കണ്ണാടിയിൽ കറുത്ത ഫിലിം ഒട്ടിക്കുക, അമിത വേഗത, തുടങ്ങി എല്ലാ നിയമ ലംഘനങ്ങളും നടത്തുന്ന സർക്കാർ വാഹനങ്ങളെ ഒന്നും ചെയ്യാതെ പാവപ്പെട്ട ജനങ്ങളുടെ മേൽ കുതിര കയറുക എന്ന പരിപാടിയാണ് കേരളത്തിൽ നടക്കുന്നത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ