2013, ഡിസംബർ 5, വ്യാഴാഴ്‌ച

ജയിൽ ഡി.ജി.പി.

അതീവ ഗുരുതരമായ ആരോപണങ്ങളാണ് ജയിലിന്റെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥനായ എ.ഡി.ജി.പി. ഉന്നയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കീഴിലുള്ള കേരളത്തിലെ എല്ലാ ജയിലുകളിലും നിയമ രാഹിത്യം നടക്കുന്നുവെന്നും അവിടം ഭരിക്കുന്നത്‌ തടവുകാർ ആണെന്നുമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ തടവുകാർ ജയിൽ ജീവനക്കാരെ കയ്യേറ്റം ചെയ്യുന്നു എന്നും ഭീഷണി പ്പെടുത്തുന്നു എന്നും അതിനെ അതി ജീവിക്കാൻ അവർക്ക് കഴിയുന്നില്ല എന്നുമാണ് ജയിലിന്റെ മുഖ്യൻ (ചീഫ്) കുമ്പസാരം നടത്തുന്നത്. കൈ വെട്ടും കാൽ വെട്ടും എന്നുള്ള തരത്തിലുള്ള ഭീഷണികൾ ആണ് വരുന്നത്. ഒരു കൈ പോകുന്നതിലും നല്ലത് ഒരു സസ്പെൻഷൻ അല്ലേ എന്നും ചീഫ് ചോദിക്കുന്നു.

ജയിലിനെ നിയന്ത്രിക്കാൻ കഴിവില്ല എന്ന് സ്വയം സമ്മതിക്കുന്ന  അദ്ദേഹം എന്തിനാണ് അതിൻറെ ചീഫ് ആയി ഇരിക്കുന്നത്? വേറെ ഏതെങ്കിലും അപ്രധാനമായ തസ്തിക വാങ്ങി പോകുകയല്ലേ ചെയ്യേണ്ടത്? ശമ്പളത്തിനോ ഗ്രേഡിനോ വ്യത്യാസം വരുകയും ഇല്ലല്ലോ?

ഒരു റിമാണ്ട് തടവുകാരന് ഭാര്യയെ കാണാൻ സൗകര്യം ഒരു ഹോട്ടലിൽ ഒരുക്കി കൊടുത്തതിനും ന്യായീകരണം ഉണ്ട്. ആ ആൾ ഒരു പ്രമേഹ രോഗി ആയതിനാൽ വെള്ളം കുടിക്കാൻ ആയിരുന്നു എന്ന്. അങ്ങിനെയെങ്കിൽ ഒരു കടയിൽ നിന്നും വെള്ളം വാങ്ങി കൊടുത്താൽ പോരായിരുന്നോ?

ഇതിലെല്ലാം ഗുരുതരവും  ഞെട്ടിപ്പിക്കുന്നതുമായ കാര്യം മറ്റൊന്നാണ്. പത്രങ്ങൾ പുറത്തു കൊണ്ട് വന്ന തടവ്‌ പുള്ളികളുടെ ഫേസ്ബുക്ക്‌ പോസ്റ്റിങ്ങും മൊബൈൽ ഫോണ്‍ വിളികളും അവരിൽ കൂടുതൽ കുറ്റം ചുമത്താനും  ടിപി വധകേസിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ കിട്ടാനുള്ള ആസൂത്രിത നീക്കമാണോ എന്ന്  ജയില്‍ ഡിജിപി സംശയം   പ്രകടിപ്പിച്ചിരിക്കുന്നു . ഒരു സർക്കാർ ഉദ്യോഗസ്ഥൻ  ഇത്തരത്തിൽ ഒരു അഭിപ്രായം പ്രകടിപ്പിക്കുന്നത് അനുചിതവും  രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് തുല്യവും ആണ്. ഒരു രാഷ്ട്രീയ കൊലപാതകത്തിൽ  പ്രതികൾ എന്ന് പറഞ്ഞ് പോലീസ് പിടിച്ച വർക്ക് വേണ്ടിയാണ്  ജയില്‍ ഡിജിപി  ഇങ്ങിനെ വാദിക്കുന്നത്.  എന്ത് ഭരണമാണ് കേരളത്തിൽ നടക്കുന്നത്?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ