2013, ഡിസംബർ 13, വെള്ളിയാഴ്‌ച

ഹൈക്കോടതി പരാമർശം

സർക്കാർ ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക ജോലി ശരിയായി നിർവഹിക്കുന്നില്ല എന്ന് ഹൈക്കോടതി പരാമർശം നടത്തിയിരിക്കുന്നു. കിട്ടുന്ന ശമ്പളത്തിന് തുല്യമായ  ജോലി എങ്കിലും ചെയ്യാൻ ഉള്ള  മാന്യത  അവർ കാണിക്കണമെന്നും കോടതി പറഞ്ഞു. ഇപ്പോഴത്തെ രീതി അനുസരിച്ച് കോടതിയുടെ പരാമർശങ്ങൾ ഒന്നും അനുകൂലമല്ലെങ്കിൽ ആരും  സ്വീകരിക്കാറില്ല. അന്തിമ  വിധി യിൽ വരാത്തിടത്തോളം അതിനു പ്രസക്തി ഇല്ല എന്നാണു കോണ്‍ഗ്രസ്സും മാർക്സിസ്റ്റും എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ സിൽബന്ധികൾ ആയ പ്രഗൽഭർ എന്ന് മുദ്ര ചാർത്തിയ വക്കീലന്മാരും  ഇത്തരം പരാമർശങ്ങൾ പ്രതികൂലമാണെങ്കിൽ  പറയുന്നത്.

ഹൈക്കോടതിയുടെ ഈ പരാമർശവും അത്തരത്തിൽ തള്ളിക്കളയും. ജോലി ചെയ്യാത്ത ഒരു സാഹചര്യം ഉണ്ടാകാനുള്ള ഒരേ ഒരു കാര്യം സർക്കാർ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ വൽക്കരണം ആണ്. സർക്കാർ സർവീസ് നിറയെ സംഘടനകൾ ആണ്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും വാൽ സംഘടനകൾ. ഇത് രഹസ്യം ഒന്നുമല്ല. പരസ്യമായാണ് രാഷ്ട്രീയ പാർട്ടികൾ ഇതിനു നേതൃത്വം നൽകുന്നത്. ഒരു കോണ്‍ഗ്രസ് സംഘടനയുടെ ഉൽഘാടനം നടത്തിയത് ഉമ്മൻ ചാണ്ടി ആണ്. സ്വന്തം അണികളെയും രാഷ്ടീയ പിന്താങ്ങികളെയും വളർത്തിയെടുക്കാനുള്ള പാർട്ടികളുടെ താൽപ്പര്യമാണ് ഇത്തരം രാഷ്ട്രീയ സർവീസ് സംഘടനകൾ ഉണ്ടാവുന്നതും വളരുന്നതും. എന്തിന്, ക്രമ സമാധാനത്തിനും കേസന്വേഷണത്തിനും നിയോഗിക്കുന്ന, നിഷ്പക്ഷത പുലർത്തേണ്ട പോലീസ് സേനയിൽ പോലും നിറയെ രാഷ്ട്രീയമാണ്. അടുത്തിടെ കോണ്‍ഗ്രസ് പോലീസും മാർക്സിസ്റ്റ് പോലീസും തമ്മിൽ ഒരു സഹകരണ സംഘത്തിന്റെ തെരഞ്ഞെടുപ്പിൽ തമ്മിൽ പൊരിഞ്ഞ തല്ല് ഉണ്ടായത് നമ്മൾ കണ്ടുവല്ലോ. എന്നിട്ടും,എന്തിനും വലിയ വായിൽ വിശദീകരണം നൽകുന്ന ആഭ്യന്തര മന്ത്രി ഒരക്ഷരം ഉരിയാടിയില്ലല്ലോ.  ഈ പോലീസ് രാഷ്ട്രീയത്തിൻറെ കളികളാണ് കോഴിക്കോട് ജയിലിൽ ഫോണ്‍ വിളി നടത്താൻ സഹായകമായത്. സർക്കാർ ശമ്പളം പറ്റുന്ന എയിഡഡ  കോളേജ്,സ്കൂൾ അധ്യാപർക്കു  തെരഞ്ഞെടുപ്പിൽ  വരെ  നിൽക്കാം. 

 സർക്കാർ ജോലിയിൽ പ്രവേശിക്കുന്ന ആ നിമിഷം ഏതെങ്കിലും സംഘടനയിൽ അംഗമാകേണ്ടി വരും. ഒന്നിലും ചേരാതെ ഒരാൾക്കും  ജോലി ചെയ്യാനോ ജീവിക്കാനോ കഴിയില്ല. അത്രയ്ക്ക് ശക്തരാണ് സംഘടനകൾ. സംഘടനാ നേതാക്കൾക്കാകട്ടെ  ഒരു പാട് ഗുണങ്ങൾ ഉണ്ട്.ഒന്നാമത് ജോലി ചെയ്യേണ്ട. തങ്ങളുടെ മന്ത്രി സഭ വരുമ്പോൾ നല്ല പോസ്റ്റിങ്ങ്‌ കിട്ടും. ഇങ്ങിനെ പല പല ഗുണങ്ങൾ. ഗതികേടിനു സസ്പെൻഷൻ ആയാലും അടുത്ത മന്ത്രി സഭയിൽ എല്ലാ ശമ്പളവും സർവീസും മുൻകാല പ്രാബല്യത്തോടെ നൽകി തിരിച്ച് അന്തസ്സായി കയറാം.  ഇക്കാര്യങ്ങൾ എല്ലാം മുഖ്യ മന്ത്രിക്കും പ്രതിപക്ഷ നേതാവിനും കേരളത്തിലെ ഓരോ പൗരനും അറിയാം.

ഈ രാഷ്ട്രീയ നേതാക്കൾ  സ്വാർത്ഥ ലാഭത്തിനു വേണ്ടി ഉദ്യോഗസ്ഥരുടെ മേൽ ചെലുത്തുന്ന സമ്മർദം ആണ് ആത്മാർഥമായി ജോലി ചെയ്യാൻ പലപ്പോഴും വിലങ്ങു തടി ആയി നിൽക്കുന്നത്. 2012 ഏപ്രിൽ മുതൽ ഇന്ന് വരെ 18 മാസത്തിൽ റെവന്യൂ വകുപ്പ്  മേലധികാരി  ആയി 6 സെക്രട്ടറി മാരാണ് മാറി മാറി വന്നത് എന്നത് ഇതിനു ഉദാഹരണം ആണ്. തങ്ങൾക്കു ഇഷ്ട്ടമില്ലാത്തവ രെ   അവർ മാറ്റും  മറ്റുള്ളവർ സ്വയം ജീവനും കൊണ്ട് ഓടും. ആറന്മുള വിമാനത്താവള ഭൂമി കൈമാറ്റം അസാധു ആണെന്ന് ഓർഡർ ഇറക്കിയതിനാണ് ടി.ഒ .സൂരജിനെ മാറ്റിയത്‌.

ഇതൊന്നും നോക്കാതെ ആണ് ഹൈക്കോടതി ഈ പരാമർശം നടത്തിയത് . 

ഉദ്യോഗസ്ഥർ  ജോലി ചെയ്യാത്തത് കൊണ്ടാണ് മുഖ്യ മന്ത്രി  ജനസമ്പർക്കം നടത്തുന്നത് എന്നുള്ള  കോടതി  പരാമർശം   ശരിയാണെന്ന് തോന്നുന്നില്ല. ഉദ്യോഗസ്ഥരോട്  ജോലി ചെയ്യാൻ പറയാതെ  മുഖ്യ മന്ത്രി സ്വയം ആ ജോലി ഏറ്റെടുക്കുന്നത് അല്ലേ തെറ്റ്? ഒന്നുകിൽ കഴിവ് കേട് അല്ലെങ്കിൽ ജനസമ്മിതി കൂട്ടാനുള്ള അടവ്. ഇത്രയും അപേക്ഷകൾ മുഖ്യ മന്ത്രി തൻറെ ഓഫീസിൽ ഇരുന്നു നോക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എന്ത് ചെയ്യണമെന്ന് കർശന നിർദേശം നൽകിയാൽ നടക്കുന്ന കാര്യങ്ങൾ മാത്രമല്ലേ  ഈ ബഹളം ഉണ്ടാക്കി മുഖ്യ മന്ത്രി ചെയ്യുന്നത്? ഈ ഉത്സവത്തിന്റെ ചെലവ് കൂടി ഏതെങ്കിലും പാവങ്ങൾക്ക് കൊടുക്കാമല്ലോ. അതോ  അന്ധനും, ബധിരനും,മുടന്തനും രോഗ  ബാധിതനും  വേളാങ്കണ്ണിയിൽ പോകു ന്നത് പോലെ  വന്ന് മുഖ്യ മന്ത്രിക്ക് മുൻപിൽ ദയ യാചിച്ച് നിൽക്കണോ? ദുരിതാശ്വാസ നിധിയിൽ നിന്നും സംഭാവന ചെയ്യലല്ലേ അവിടെ നടക്കുന്നത്?ഇതിന് കണക്കോ വ്യവസ്ഥയോ വല്ലതും ഉണ്ടോ? അടുത്തിടെ  ഹൈക്കോടതി ഒരു  കേസിലെ വാദത്തിനിടെ വാക്കാൽ ചോദിച്ചിരുന്നു  "ഏതു നിയമത്തിന്റെ ബലത്തിലാണ് മുഖ്യ മന്ത്രി ജനസമ്പർക്കം നടത്തുന്നത്" എന്ന്. അതിൻറെ മറുപടി ഇത് വരെ ആർക്കും കിട്ടിയിട്ടില്ല.   ഇപ്പോൾ ഹൈകോടതിഅഭിപ്രായം പ്രകടിപ്പിക്കുന്നു  മുഖ്യ മന്ത്രിയുടെ   ജനസമ്പർക്കം നല്ലതാണെന്ന്.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ