2013, ഡിസംബർ 31, ചൊവ്വാഴ്ച

അഴ കൊഴമ്പൻ ആഭ്യന്തരം

പുതിയ ആഭ്യന്തര മന്ത്രി  വന്നത് കൊണ്ട് എന്താണ് പ്രയോജനം?  മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ കീഴിലല്ലേ ഭരിക്കേണ്ടത് ? പിന്നെ ആര് മന്ത്രി ആയാലെന്താ?കേരളത്തിലെ ഭരണം ആകെ തകർന്നിരിക്കുന്നു. അടി തൊട്ട് മുടി വരെ അഴിമതിയിൽ മുങ്ങി നിൽക്കുകയാണ് ഉമ്മൻ ചാണ്ടിയുടെ  സർക്കാർ. സോളാർ അഴിമതി, ആറന്മുള വിമാനത്താവളം അഴിമതി തുടങ്ങി തൊട്ടതിൽ ഒക്കെയും അഴിമതി ആണ്. ഭൂരിഭാഗം മന്ത്രിമാരും അഴിമതിക്കാരാണ്. ഒന്നാം സ്ഥാനം  മുഖ്യ മന്ത്രിയ്ക്ക് തന്നെ. അധികാരത്തിൽ വരുന്നതിനു മുൻപ് അഴിമതിയെ പ്പറ്റി എന്തെല്ലാം പറഞ്ഞു?  2010 മെയ്‌ 5  ന് സെക്രട്ടറിയെറ്റ് ധർണ ഉത്ഘാടനം ചെയ്തു കൊണ്ടു ഈ ഉമ്മൻ ചാണ്ടി (അന്ന് പ്രതി പക്ഷ നേതാവ്) പറഞ്ഞത് അഴിമതി ആരോപണം നേരിടുന്ന എല്ലാ മന്ത്രിമാരുടെയും പേരിൽ അന്വേഷണം വേണമെന്നാണ്.  ഇപ്പോൾ  അതെല്ലാം മറന്നു പോയി. അന്ന് പറഞ്ഞതിൽ പ്രധാനം മന്ത്രി പി.ജെ.ജൊസഫ് വലിയ അഴിമതിക്കാരൻ ആണെന്നാണ്‌. ഇന്ന് ആ ജോസഫ് ആരാ? ഉമ്മൻ ചാണ്ടിയുടെ മന്ത്രി.

 മുഖ്യ മന്ത്രി  കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അഴിമതി ആരോപണം നേരിടുന്നത് ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണ്. സരിത, ശാലു, ഗുജറാത്ത് വ്യവസായി അഭിലാഷ് തുടങ്ങി തിരുവഞ്ചൂരിനെതിരെ ഇല്ലാത്ത ആരോപണം ഇല്ല. സ്വന്തം അഴിമതി മൂടിവെയ്ക്കാൻ ഇടതുമായി ഒത്തു തീർപ്പ് നടത്തുന്ന ആൾ. കൂടാതെ മുഖ്യ മന്ത്രിയുടെ വിശ്വസ്തൻ, അതായത്  ഉമ്മൻ ചാണ്ടിയുടെ   "മാൻ  ഫ്രൈഡേ".    (യഥാർത്ഥ മാൻ ഫ്രൈഡേ നര ഭോജി ആയിരുന്നു. ഇദ്ദേഹം ഭുജിച്ചില്ലെങ്കിലും മനുഷ്യനെ കൊല്ലും, ചിരിച്ചും സംസാരിച്ചും.) എല്ലാറ്റിനും വല്ലാതെ  വലിച്ചു നീട്ടിയ വിശദീകരണവും ആയി ആൾക്കാരെ നിരന്തരം  ബോറടുപ്പിച്ചു കൊണ്ടിരുന്ന  മനുഷ്യൻ. "തീയിൽ കുരുത്തതെന്ന്" സ്വയം പൊങ്ങച്ചം അടിച്ച  മഹാൻ. ഇപ്പോൾ വാടി താഴെ വീഴാൻ  വെയിൽ പോലും വേണ്ട.ഡൽഹിയിൽ നിന്നൊരു ഫോണ്‍ വിളി മാത്രം മതി എന്നത് കർമ ഫലം.

ഈ ദേഹത്തെ മാറ്റി പുതിയൊരാളിനെ പ്രതിഷ്ടിക്കുകയാണ് സർവ്വ ശക്തയായ ഹൈക്കമാൻഡ്. ആള് ശ്രീ രമേശ്‌ ചെന്നിത്തല. തിരുവഞ്ചൂരിൽ നിന്നും ഒട്ടും വ്യത്യസ്ഥനല്ലാത്ത അതേ പോലത്തെ ഒരു അഴ കൊഴമ്പൻ സാധനം. ഒന്നിനും വ്യക്തമായ ഒരു അഭിപ്രായമില്ലാത്ത ഒരാൾ. എല്ലാം  ഹൈ കമാൻഡ് പറയുന്നത് പോലെ എന്ന് പറഞ്ഞു നടക്കുന്ന വിധേയ വിനീതൻ. രണ്ടു തവണ ആഭ്യന്തര മന്ത്രി ആകാൻ ശ്രമിച്ച് എ ഗ്രൂപ്പിൻറെ അടിയിൽ നിലം പരിശായി മുന്തിരിങ്ങ പുളിക്കും എന്ന് പറഞ്ഞത് പോലെ  ഉമ്മൻ ചാണ്ടിയുടെ കീഴിൽ മന്ത്രിയായി  ഒരു കാരണവശാലും വരില്ല എന്ന് വീമ്പിളക്കിയ ആൾ. ഇപ്പോഴിതാ പഞ്ച പുശ്ചം അടക്കി ഉമ്മൻ ചാണ്ടിക്ക് കീഴിൽ വരാൻ പോകുന്നു. തരാ തരം പോലെ വാക്ക് മാറ്റുന്നവരാണല്ലോ  രാഷ്ട്രീയക്കാർ.  തിരുവഞ്ചൂരിൽ നിന്നും ഒരേ ഒരു കാര്യത്തിൽ മാത്രമേ  ഇദ്ദേഹത്തിനു വ്യത്യാസം ഉള്ളൂ.  ഉമ്മൻ ചാണ്ടിയും ആയുള്ള ഇടപാടിൽ.  ഉമ്മൻ ചാണ്ടിയുടെ ബദ്ധ ശത്രു. അധികാരത്തിൽ വന്നതു കൊണ്ട് ഇതിൽ കാതലായ മാറ്റം ഉണ്ടാകും. കാരണം രമേഷിനും  വ്യക്തമായ സ്വാർത്ഥ താൽപ്പര്യം ഉണ്ട്. അത് കൊണ്ട് ഉമ്മൻ ചാണ്ടിയും ആയി വളരെ സ്നേഹത്തിൽ കഴിഞ്ഞു പോകും. 

ഈ തരികിടകൾ എല്ലാം ജനം കണ്ടു കൊണ്ടിരിക്കുകയാണ്. മണ്ടന്മാരല്ല എന്ന് ജനങ്ങൾ തെരഞ്ഞെടുപ്പിൽ  തെളിയിച്ചു കൊണ്ടിരിക്കുന്നു. കെ.പി.സി.സി. തന്നെ നടത്തിയ ഒരു അഭിപ്രായ സർവെ നോക്കിയാൽ   കോണ്‍ഗ്രസ്സിന് ഇത്തവണ സീറ്റ് കിട്ടുമോ എന്ന് വരെ സംശയം തോന്നും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ