2013, ഡിസംബർ 24, ചൊവ്വാഴ്ച

സന്ധ്യ-മാർക്സിസ്റ്റ്-കൊച്ചൌസേപ്പ്

സന്ധ്യ എന്ന വീട്ടമ്മയുടെ,  വഴി തടയലിന് എതിരായുള്ള  പ്രതികരണം വലിയ ജന ശ്രദ്ധ പിടിച്ചു പറ്റി.  വളരെ വർഷം കേരളം ഭരിച്ച, ജനങ്ങൾക്കും പ്രതിയോഗികൾക്കും എതിരെ അക്രമം പ്രയോഗിക്കാൻ മടിയില്ലാത്ത, കയ്യൂക്കിലും തടി മിടുക്കിലും വിശ്വസിക്കുന്ന, വഴി തടസ്സപ്പെടുത്തി ക്കൊണ്ടുള്ള സമരങ്ങൾ നിരോധിച്ച  ഹൈക്കോടതിക്കെതിരെ  നിശിത വിമർശനം നടത്തിയ, ശക്തമായ  ഒരു രാഷ്ട്രീയ പാർട്ടിക്ക് നേരെയായിരുന്നു അവരുടെ ഭർത്സനം എന്നതായിരുന്നു അതിന്റെ ഹൈ ലൈറ്റ്.  അള മുട്ടിയാൽ ചേരയും കടിക്കും എന്ന് പറഞ്ഞ പോലെ അവരുടെ വഴി അടക്കുന്നതിൽ  സഹി കെട്ട്  സ്വാഭാവികമായി പ്രതികരിച്ചതാണവർ. ഈ വഴി തടയലിൽ പോലീസിനും ഉണ്ട് പ്രധാന പങ്ക്. ഉപരോധ സമരമോ വഴി തടയലോ പ്രഖ്യാപിക്കുമ്പോൾ തന്നെ പോലീസ് സ്വന്തം നിലയിൽ വഴി മുഴുവൻ അടച്ചു കെട്ടി ജനങ്ങളുടെ യാത്ര  തടയും. അങ്ങിനെ സഞ്ചാര  സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഭരണ കൂടം ആണ്. ഉപരോധം തടയുകയല്ലേ സർക്കാർ ചെയ്യേണ്ടത്? അതിന് പകരം ഉപരോധം നടത്തുകയാണ് ഇവിടെ  സർക്കാർ ചെയ്യുന്നത്.

ഈ  ക്ലിഫ് ഹൌസ് ഉപരോധം  സമരക്കാർക്ക്  ഒരു പദ്മ വ്യുഹം   ആയിപരിണമിച്ചു.  അതിൽ നിന്നും എങ്ങിനെ രക്ഷപ്പെടും എന്നറിയാതെ വിഷമിക്കുകയാണ് സമര നേതാക്കൾ. ഇപ്പോൾ ഇത് വെറും ഒരു നാടകമായിരിക്കുന്നു.   രാവിലെ മുഖ്യ മന്ത്രി പോയതിനു ശേഷം ഉപരോധം തുടങ്ങുകയും പുള്ളി തിരിച്ചു വരുന്നതിനു മുൻപ് അവസാനിപ്പിക്കുകയും ചെയ്യുന്നു. അറസ്റ്റ് ഏതാണ്ട് വെയില് മൂക്കുന്നതിനു മുൻപ് 12 മണിയോട് കൂടി നടക്കും. ഒരു സിനിമയിൽ ജഗതി പറയുന്നത് പോലെ "ഞങ്ങളെ അറസ്റ്റ് ചെയ്യൂ" എന്ന് സമരക്കാർ പറയുമ്പോൾ അറസ്റ്റ്.  സമരക്കാർ ഉപരോധം തുടങ്ങുമ്പോൾ തന്നെ  അറസ്റ്റ് ചെയ്തു കൂടേ? എന്തിനു 12 മണി വരെ പോലീസ് നോക്കി നിൽക്കുന്നു? മുഖ്യ മന്ത്രിയും ആഭ്യന്തര മന്ത്രിയും പാർട്ടി സെക്രട്ടറിയും കൂടിയുള്ള ഒരു ഒത്തു കളിയല്ലേ ഇത്. ഇപ്പോൾ ക്രിസ്തുമസ്സിന് രണ്ടു ദിവസം സമരത്തിന്‌ അവധി കൊടുത്തിരിക്കുന്നു.  ഉമ്മൻ ചാണ്ടിക്ക് മനസ്സമാധാനമായി  കേക്ക് മുറിക്കാമല്ലോ. ക്ലിഫ് ഹൌസിൽ  മുഖ്യ മന്ത്രിക്കു സ്തുതി, ഭൂമിയിൽ സമരക്കാർക്ക്  സമാധാനം.  സത്യത്തിൽ  ക്രിസ്തുമസ്സിന്    മുഖ്യ മന്ത്രി കേക്ക് മുറിച്ച് എല്ലാ സമരക്കാർക്കും നൽകുക ആയിരുന്നു  വേണ്ടിയിരുന്നത്. സർക്കാർ കലണ്ടർ പ്രകാരം ഉള്ള എല്ലാ അവധികളും സമരക്കാർക്കും നൽകണം.

ഇതിനിടെ ശ്രീമതി സന്ധ്യക്ക്‌ ഒരു പാരിതോഷികവുമായി വ്യവസായി കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി രംഗ പ്രവേശം ചെയ്തു. അവരുടെ ധീരതക്കുള്ള പ്രതിഫലം ആണെന്ന് പറഞ്ഞാണ് 5 ലക്ഷം രൂപ. ഒരു ശസ്ത്രക്രിയക്കോ അത് പോലെ പണം ആവശ്യമുള്ള കാര്യങ്ങൾക്ക് പാവപ്പെട്ടവർക്ക് സാമ്പത്തിക സഹായം  നൽകുന്ന ജീവ കാരുണ്യ പ്രവർത്തനം മനസ്സിലാക്കാം. പക്ഷേ  ധീരതയ്ക്ക് പ്രതിഫലം നിശ്ചയിച്ചത് ഒരു  തരം താണ പണി ആയിപ്പോയി.  ഇടതു മുന്നണിക്ക്‌ എതിരായത് കൊണ്ടാണിത് ചെയ്തത് എന്ന് എല്ലാവർക്കും അറിയാം. കടൽ തീരത്ത് നിന്ന് അനധികൃതമായി മണൽ എടുക്കുന്നത് തടയണം എന്ന ആവശ്യവുമായി  9 പകലും രാത്രിയും, കണ്ണൂർ പഴയങ്ങാടി പോലീസ് സ്റ്റെഷനു മുൻപിലും, പിന്നീട് കണ്ണൂർ കളക്ടറേറ്റിനു മുൻപിലും, 64 ദിവസം  തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ ഉമ്മൻ ചാണ്ടിക്ക്  മുൻപിലും, കഴിഞ്ഞ രണ്ടര മാസമായി കൊടും തണുപ്പിൽ ഡൽഹിയിലെ   ജന്തർ മന്തറിലും,  മുല കുടി മാറാത്ത കൈക്കുഞ്ഞ് ഉൾപ്പടെ  മൂന്നു മക്കളുമായി ഒറ്റയാൾ  സമരം നടത്തുന്ന വീട്ടമ്മയായ  ജസീറയെന്ന ധീര വനിതയെ  പ്പറ്റി ഇത്രയും നാൾ   -കൊച്ചൌസേപ്പ്  കേട്ടതേ ഇല്ല. ഇപ്പോഴാണ് അദ്ദേഹം അവരെ കണ്ടെത്തിയത്. എന്തെല്ലാം രാഷ്ട്രീയം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ