2013, ഡിസംബർ 7, ശനിയാഴ്‌ച

ജോണ്‍സണ്‍ & ജോണ്‍സണ്‍ ASR 15,000 കോടി

ആഗോള മരുന്ന്, ഉപകരണ നിർമാണ ഭീമനായ ജോണ്‍സണ്‍ & ജോണ്‍സണ്‍ 2.5 ബില്ല്യൻ ഡോളർ ( 15,000 കോടി രൂപ)  8000 രോഗികൾക്ക് നഷ്ട പരിഹാരം നൽകാൻ സമ്മതിച്ചു കൊണ്ടുള്ള ഒത്തു തീർപ്പ് അമേരിക്കൻ (ഒഹിയൊ)  ഫെഡറൽ കോടതി മുൻപാകെ സമർപ്പിച്ചിരിക്കുന്നു. കേസ് കൊടുത്തവരിൽ  94% പേർ അന്ഗീകരിച്ചാൽ  മാത്രമേ ഇത് നില നിൽക്കൂ. അല്ലെങ്കിൽ ഇതിൽ കൂടുതൽ ആകാനും മതി.

ജോണ്‍സണ്‍ & ജോണ്‍സണ്‍ ൻറെ അനുബന്ധ കമ്പനി ആയ ഡീ പീ  (DePuy Orthopedics) നിർമിച്ച ലോഹ  (metal on metal) കൃത്രിമ സന്ധി-ASR ( Articular Surface Replacement) കാലിന്റെ മേൽഭാഗം ഇടുപ്പിനോട് യോജിപ്പിക്കുന്ന സന്ധി, യുടെ പ്രവർത്തനം തെറ്റായ രീതിയിൽ ആണെന്ന് കണ്ട് ലോകത്താകമാനം മാറ്റി വച്ച കൃത്രിമ സന്ധികൾ എല്ലാം 2010 ൽ തിരിച്ചു വിളിക്കുകയും പുതിയ സന്ധികൾ വച്ച് പിടിപ്പിക്കുകയും ചെയ്തു. അങ്ങിനെ മാറ്റി വച്ചവരിൽ 8000 പേർ അമേരിക്കൻ കോടതികളിൽ കൊടുത്ത കേസിൽ ആണ് ഇത്തരം ഒരു ഒത്തു തീർപ്പ് ഫോർമുല കമ്പനി കോടതിയിൽ  സമർപ്പിച്ചത്.

ഈ കൃത്രിമ ലോഹ സന്ധിയിൽ (ASR)നിന്നും കോബാൾട്ട്,ക്രോമിയം എന്നീ ലോഹങ്ങളുടെ ശകലങ്ങൾ ശരീരത്തിൽ പടരുകയും അത് സന്ധികളിലും പേശികളിലും ദ്രാവകം ഒത്തു കൂടി വർദ്ധിക്കാൻ ഇടയാകുകയും തൽഫലമായി അസഹ്യമായ വേദനയും അസ്വാസ്ഥ്യവും അനുഭവപ്പെടുകയും ഉണ്ടായി. കൂടാതെ ശരീരത്തിൽ ലോഹ വിഷ ബാധ ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യും. 

ഇത്തരം വേദനയും അസ്വാസ്ഥ്യവും അനുഭവപ്പെട്ട അനേകം രോഗികൾ വർഷങ്ങളായി ഇത് ഡോക്ടർമാരെ ധരിപ്പിക്കാൻ പാട് പെടുകയാണ്. കാരണം ജോണ്‍സണ്‍ & ജോണ്‍സണ്‍ ഇക്കാര്യം പാടേ നിഷേധിക്കുകയായിരുന്നു. ലോഹവും പ്ലാസ്റ്റിക്കും കൊണ്ട്നിർമ്മിച്ച പരമ്പരാഗതമായ കൃത്രിമ ഇടുപ്പ് സന്ധികൾ 15 വർഷത്തിലോ അധികമോ പ്രശ്നം ഇല്ലാതെ ഇരുന്നു. ലോഹ ball ഉം ലോഹ cup ഉം ഉള്ള  ഈ ASR 2003 മുതൽ ഏതാണ്ട് 93000 രോഗികളിൽ നിക്ഷേപിച്ചിട്ടുണ്ട്‌. ഈ കമ്പനിയുടെ 2011 ലെ ഒരു രഹസ്യ രേഖ അനുസരിച്ച് അഞ്ചു വർഷത്തിനകം  40% രോഗികളിൽ ഈ ഉപകരണം  പരാജയപ്പെടും എന്ന്  കമ്പനി തന്നെ പറയുന്നുണ്ട്.

 ഭാരതത്തിലും അനേകം രോഗികളിൽ ഈ കമ്പനിയുടെ ASR വച്ച് പിടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ അവകാശങ്ങളെ പ്പറ്റി ബോധമുള്ളവരും, അവകാശം നേടിയെടുക്കാൻ അറിവുള്ളവരും അതിന് സഹായിക്കുന്ന ഒരു സർക്കാരും അമേരിക്കയിൽ ഉള്ളത് കൊണ്ട് ഉപഭോക്താക്കൾക്ക് അർഹമായ നഷ്ട്ട പരിഹാരം അവിടെ കിട്ടും. ഇവിടെ സ്ഥിതി അതല്ല. കമ്പനികളുടെ വലിപ്പം കണ്ട് മുട്ടിടിക്കുന്ന ഭരണാധികാരികളും, പ്രത്യേകിച്ച് അമേരിക്കൻ കമ്പനി എങ്കിൽ, ആ കമ്പനികളിൽ നിന്നും കൈക്കൂലി വാങ്ങി ജനങ്ങളെ കുരുതി കൊടുക്കുന്ന രാഷ്ട്രീയ നപുംസകങ്ങളും ഭരിക്കുന്ന ഭാരതത്തിൽ ജനങ്ങൾക്ക്‌ അർഹമായ നഷ്ട പരിഹാരം കിട്ടുമെന്ന് പ്രതീക്ഷിക്കുക വയ്യ.

1984 ൽ 4000 ത്തിൽ അധികം പേരുടെ മരണത്തിനും പതിനായിരങ്ങൾ ഇന്നും ദുരിതം അനുഭവിക്കുന്നതിന്റെയും കാരണമായ ഭോപ്പാൽ വാതക ചോർച്ചയുടെ ഉത്തരവാദികളായ  യുണിയൻ കാർബൈഡ് കമ്പനിയുടെ ചീഫ് എക്സികൂട്ടീവ് ഓഫീസർ ആയ വാറൻ ആൻഡേർസണെ രക്ഷിച്ച്  സുരക്ഷിതമായി ഭാരതത്തിൽ നിന്നും അമേരിക്കയിൽ എത്തിച്ച ഭരണാധികാരികൾ ആണ് നമുക്കുള്ളത്. അർജുൻ സിംഗ് എന്ന മുഖ്യ മന്ത്രി ആണിത് ചെയ്തത്‌ എന്ന്  ഇന്നത്തെ രാഷ്ട്രപതി പ്രണാബ് മുഖർജി തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്.  അത്രയ്ക്ക് വിധേയത്വമാണ് ഈ ഭരണാധികാരികൾക്ക്  അമേരിക്കക്കാരോട്. ഭോപ്പാലിൽ മരിച്ചവർക്കും ഇന്ന് മരിച്ചു ജീവിക്കുന്നവർക്കും ഇന്ത്യൻ നിയമം എന്ന് പറഞ്ഞു തുച്ഛമായ പണം നൽകി. കമ്പനി രക്ഷ പ്പെട്ടു. നീതി ന്യായ കോടതികളും അമേരിക്കൻ കമ്പനികളെ  രക്ഷപ്പെടാൻ സഹായിച്ചു എന്ന് പറഞ്ഞാൽ തെറ്റില്ല. അങ്ങിനെ ഭരണ കൂടവും നീതി ന്യായ കോടതികളും എല്ലാവരും കൂടി പാവപ്പെട്ട ജനങ്ങളെ ചതിക്കുകയായിരുന്നു. അത്തരം വഞ്ചനയും ചതിയും ഇനിയും ആവർത്തിക്കാൻ അനുവദിക്കരുത്.

ഭാരതത്തിൽ ഈ  ASR വച്ച് പിടിപ്പിച്ചതായി  അറിയുന്നത് ആകെ  280 രോഗികൾ ആണ്. ഇതിലും വളരെ വളരെ  അധികം മടങ്ങ്‌ കാണും ഇത്തരം രോഗികൾ. ഇങ്ങിനെ ഒരു കാര്യത്തെ പ്പറ്റിയുള്ള രോഗികളുടെ അജ്ഞത യാണ് യഥാർത്ഥ സംഖ്യ അറിയാൻ കഴിയാത്തതിന്റെ ഒരു കാരണം.  മറ്റൊന്ന് ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്താനുള്ള ഡോക്ടർ മാരുടെ വിമുഖതയാണ്‌.  ഈക്കാര്യങ്ങൾ പുറത്തറിയാതെ വളരെ രഹസ്യമായി സൂക്ഷിക്കാൻ ആശുപത്രി അധികൃതരും താൽപ്പര്യമെടുക്കും. കാരണം ഈ കമ്പനി അവർക്ക് നൽകുന്ന കമ്മീഷനും മറ്റു ഗുണങ്ങളും. കൂടാതെ  ഒന്നും അറിയാതെ പുതിയ ഇരകൾ വന്നു ചാടുകയും കൂടുതൽ പണം ഉണ്ടാക്കുകയും ചെയ്യാം എന്നുള്ള സ്വാർഥതയും.

മഹാരാഷ്ട്ര സർക്കാരിന്റെ FDA ഈ കേസ് സിബിഐ എടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ASR വച്ച് കൊടുത്ത ഡോക്ടർമാർക്കും ആശുപത്രികൾക്കും  ആ രോഗികളെ ഇക്കാര്യം അറിയിക്കാൻ ഉള്ള ബാധ്യതയും ധാർമിക ഉത്തരവാദിത്വവും ഉണ്ട്. ആ കടമ അവർ നിറവേറ്റണം. ഡോക്ടർമാരുടെ സംഘടന ആയ IMA അതിന് മുന്നിട്ടിറങ്ങണം. ഇപ്പോഴത്തെ ഒത്തു തീർപ്പ്‌ അനുസരിച്ച് അമേരിക്കയിൽ ഓരോ രോഗിക്കും ഏതാണ്ട് 2 കോടി രൂപയോളം കിട്ടും. അതേ നഷ്ട്ട പരിഹാരത്തിന് ഇന്ത്യയിലെ രോഗിക്കും അർഹതയുണ്ട്.  അവരെ പറഞ്ഞ് മനസ്സിലാക്കാനും അതവർക്ക് നേടിക്കൊടുക്കാനും ഡോക്ടർമാരും ആശുപതികളും നടപടികൾ കൈക്കൊള്ളണം. മറ്റൊരു ഭോപാൽ നഷ്ട പരിഹാര ദുരന്തം ആവർത്തിക്കാതിരിക്കാൻ നമുക്ക്ശ്രമിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ