2013, ഡിസംബർ 20, വെള്ളിയാഴ്‌ച

കെ.കരുണാകരൻറെ പ്രതിമ

മുൻ മുഖ്യ മന്ത്രി  ശ്രീ കെ.കരുണാകരൻറെ ഒരു പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കുകയാണ്. ഇങ്ങിനെ പൊതു സ്ഥലങ്ങളിൽ പ്രതിമ സ്ഥാപിക്കുന്നത് സുപ്രീം കോടതി വിലക്കിയിട്ടുണ്ട്. രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജി ആണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. 2011 ൽ കരുണാകരൻ  ഫൌണ്ടേഷൻറെ ഏറ്റവും നല്ല ഭരണാധികാരിക്കുള്ള അവാർഡ് അന്നത്തെ ധന മന്ത്രി  പ്രണബ് മുഖർജിക്കാണ് കിട്ടിയത്.

എന്തിനാണീ പ്രതിമകൾ? തിരുവനന്തപുരം നഗരത്തിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ   അനേകം പ്രതിമകൾ കാക്കകളുടെ  കാഷ്ട്ടവും  പേറി നിൽക്കുന്നുണ്ട്. ഇനി കാക്ക തൂറാൻ ഒരു പ്രതിമ കൂടി. കരുണാകരന് എന്തിനാണ് ഒരു സ്മാരകം?  അല്ലാതെ തന്നെ  കേരളീയരുടെ മനസ്സിൽ എന്നും മറക്കാൻ  പറ്റാതെ  നിൽക്കുന്ന വ്യക്തിത്വം ആണല്ലോ അദ്ദേഹത്തിന്റെത്‌. ഭാരത ജനാധിപത്യത്തിലെ കറുത്ത അദ്ധ്യായം ആയ അടിയന്തരാവസ്ഥ ക്കാലത്തെ കേരള ആഭ്യന്തര മന്ത്രി. ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥ ആത്മാർഥമായി നടപ്പിലാക്കിയ മനുഷ്യൻ.കക്കയം ക്യാമ്പിലെ രാജൻറെ കൊലപാതകം. അതിൻ ഫലമായി മുഖ്യ മന്ത്രി പദം രാജി വയ്ക്കേണ്ടി വന്ന ആൾ. കേന്ദ്ര വ്യവസായ മന്ത്രി. അന്നും കേരളത്തിന്‌ വേണ്ടി ഒന്നും ചെയ്യാത്ത ആൾ.കോണ്‍ഗ്രസ്സിൽ നിന്നും ഉദ്ദേശിച്ച പദവികൾ കിട്ടാതെ വന്നപ്പോൾ മകനെയും കൂട്ടി നാഷണൽ കോണ്‍ഗ്രസ് (ഇന്ദിര) എന്ന പാർട്ടി ഉണ്ടാക്കിയ ആൾ.പിന്നീടത്‌ ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് (കരുണാകരൻ) എന്നാക്കി മകനെ പ്രസിഡന്റ്റ് ആക്കി. മാർക്സിസ്റ്റ് ഇടതു മുന്നണിയോടു ചേർന്ന് പ്രാദേശിക തെരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റു. പിന്നീട് ശരദ് പവാറിന്റെ എൻ.സി.പി,.യിൽ ലയിച്ചു. അവിടെയും വലിയ രക്ഷ ഇല്ലെന്ന് കണ്ട് മകനെയും കൂട്ടി തിരിച്ച് കോണ്‍ഗ്രസ്സിൽ തന്നെ വന്നു. ഏതായാലും കോണ്‍ഗ്രസ്കാർ സ്വീകരിച്ച് ഒരു കോണ്‍ഗ്രസ്കാരനായി മരിക്കാൻ അനുവദിച്ചു.

കരുണാകരന്റെ സ്മാരകം സ്ഥാപിക്കാനായി തിരുവനന്തപുരം നഗരത്തിൻറെ ഹൃദയ ഭാഗത്ത്‌ 37 സെൻറ്റ് സ്ഥലം  കേരള സർക്കാർ സൗജന്യമായി സംഭാവന ചെയ്യുവാൻ പോകുന്നു എന്നൊരു വാർത്ത വന്നു. കെ. കരുണാകരൻ ഫൌണ്ടേഷൻ എന്ന സംഘടനക്കാണീ സംഭാവന കിട്ടാൻ പോകുന്നത്. കെ.പി.സി.സി. പ്രസിഡന്റ് രമേഷ് ചെന്നിത്തലയാണ് ഈ ഫൌണ്ടേഷൻറെ ചെയർമാൻ. ഒരു വലിയ വായനശാലയും മറ്റ് സൌകര്യങ്ങളും അടങ്ങിയ ഒരു സമുച്ചയം.  നമ്മുടെ പബ്ലിക് ലൈബ്രറി തന്നെ അരക്ഷിതാവസ്ഥയിൽ നിൽക്കുമ്പോൾ എന്തിനാണ് തിരുവനന്തപുരത്ത് ഒരു   വായനശാല കൂടി ? കരുണാകരനും വായന ശാലയും തമ്മിൽ അത്രയ്ക്ക് ബന്ധമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ പേരിൽ പബ്ലിക് ലൈബ്രറി പുനരുദ്ധരിച്ചു കൂടെ? പഴയ ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്നും  കൊണ്ട് വന്ന പുസ്തകങ്ങൾ എല്ലാം വയ്ക്കാൻ എങ്കിലും കഴിയുമല്ലോ? 

എല്ലാ പാർട്ടികൾക്കും തിരുവനന്തപുരത്ത് സ്ഥലം ഉണ്ട്, കോണ്‍ഗ്രസ്സിനും കിട്ടണം എന്നാണ് ചിലർ പറയുന്നത്. ഇത് ഒരു അവകാശം എന്നതിന്റെ ധ്വനി. സർക്കാർ സ്ഥലം ഇങ്ങിനെ രാഷ്ട്രീയ പാർട്ടികൾക്ക് പങ്ക് വച്ച് നൽകാൻ ഉള്ളതാണോ? കോണ്‍ഗ്രസ്സിലെ കുറെ ആൾക്കാർക്ക് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനാണീ സ്ഥലം. കരുണാകരൻ  ഫൌണ്ടേഷൻ എന്നൊരു പേരിൻറെ മറവിൽ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ