2013, ഡിസംബർ 22, ഞായറാഴ്‌ച

ഗ്രാൻറ് കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവൽ.

എല്ലാ ദിന പത്രങ്ങളിലും ഒന്നാം പേജിൽ തന്നെ മുഴു പേജ് പരസ്യം.  ഗ്രാൻറ് കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവൽ.  മുഖ്യ മന്ത്രി,  ടൂറിസം മന്ത്രി, ( ഇവരുടെ രണ്ടു ചിത്രങ്ങൾ വീതം ). ധന മന്ത്രി, വ്യവസായ മന്ത്രി, കൂടെ പ്രതി പക്ഷ നേതാവിന്റെയും ചിരിക്കുന്ന പടങ്ങളും ആശംസകളും.  എന്താണ് കേരളം  വിൽക്കുന്നത് ?എന്താണവർക്ക് വിൽക്കാനുള്ളത്? ആകെയുള്ളത് ഫല ഭൂയിഷ്ടമായ അൽപ്പം ഭൂമി മാത്രമാണ്. അതിൻറെ വിൽപ്പന തകൃതി ആയി നടക്കുന്നും ഉണ്ട്.  ഉപ്പ് തൊട്ട് കർപ്പൂരം ഉള്ള  എല്ലാ സാധനങ്ങളും അന്യ സംസ്ഥാനങ്ങളിൽ നിന്നും ആണിവിടെ വരുന്നത്. സ്വന്തമായി കേരളത്തിന്‌  ഒന്നുമില്ല. രാഷ്ട്രീയക്കാർ പുറപ്പെടുവിക്കുന്ന കുറെ പ്രസ്താവനകളും വാഗ്ദാനങ്ങളും മാത്രമാണ് കേരളത്തിന്‌ ആകെ സ്വന്തമായുള്ളത്. അങ്ങിനെയുള്ള കേരളത്തിൽ ഇങ്ങിനെ ഒരു മാമാങ്കത്തിന് എന്താണ് സാംഗത്യം?  

കേരളം ഒരു ഉപഭോഗ സംസ്ഥാനം ആണ്. ഈ  കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവലിൽ നടക്കുന്ന കച്ചവടം, ടി.വി, ഫ്രിഡ്ജ്,വാഷിംഗ് മെഷീൻ, തുടങ്ങിയ സാധനങ്ങൾ, സാരി,റെഡിമെയിഡ് തുണിത്തരങ്ങൾ തുടങ്ങിയവ, പിന്നെ സ്വർണാഭരണങ്ങൾ തുടങ്ങിയവ  ആണ്. ഇതിൽ ഏതെങ്കിലും ഒരു സാധനം  കേരളത്തിൽ നിർമ്മിക്കുന്നുണ്ടോ?  ഇല്ല.  മുഴുവൻ സാധനങ്ങളും   അന്യ സംസ്ഥാനങ്ങളിൽ  നിർമ്മിക്കുന്നവയാണ്. കേരളത്തിൽ ഒരു വ്യവസായങ്ങളും ഇല്ല. അപ്പോൾ അന്യ സംസ്ഥാനങ്ങൾക്ക് വേണ്ടിയാണോ കേരളം ഷോപ്പിംഗ്‌ ഫെസ്റ്റിവൽ  നടത്തുന്നത്? ഇതെല്ലാം വാങ്ങുന്നത് കേരളക്കാർ മാത്രമാണ്. മുംബൈയിൽ ഉണ്ടാക്കിയ തുണി വാങ്ങാൻ മുംബൈക്കാർ കേരളത്തിൽ വരില്ലല്ലോ? അത് കൊണ്ട് ടൂറിസം വികസിക്കും എന്നുള്ള പ്രസ്താവന  വെറും വിഡ്ഢിത്തരം ആണ്.

കേരള സർക്കാർ 25 കോടി രൂപയാണ് ഇതിനു വേണ്ടി ചിലവാക്കുന്നത്.  കഴിഞ്ഞ വർഷം ഇതിന്റെ നടത്തിപ്പിൽ കോടികളുടെ വെട്ടിപ്പ് സി & എ.ജി. ആഡിറ്റിൽ  കണ്ടു പിടിച്ചിരുന്നു. കേരളത്തിന്‌ ഇത് കൊണ്ട് എന്ത് പ്രയോജനം ആണ് ഉണ്ടാകുന്നത്? സാധാരണ രീതിയിൽ കച്ചവടക്കാർ വെട്ടിക്കുന്ന കുറെ വിൽപ്പന നികുതി, ജനങ്ങൾ സമ്മാനം പ്രതീക്ഷിച്ച് ബില്ല് വാങ്ങുന്നത് കൊണ്ട്, സർക്കാരിന് കിട്ടും. വിൽപ്പന നികുതി പിരിക്കാൻ ഈ മാർഗം മാത്രമേ ഉള്ളോ?  വിലക്കയറ്റവും ഇൻഫ്ലെഷനും വർധിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത് സമ്മാനങ്ങൾ ഉയർത്തി ക്കാട്ടി പാവം ജനങ്ങളെ  പ്രലോഭിപ്പിച്ച് ആവശ്യമില്ലാത്ത  കൂടുതൽ സാധനം വാങ്ങാൻ സർക്കാർ പ്രേരിപ്പിക്കുന്നത് ശരിയല്ല. ഈ പണം പോകുന്നത് അന്യ സംസ്ഥാനങ്ങളിലേക്ക്  ആണ്. കേരളത്തിലെ ആൾക്കാർ  സാധനങ്ങൾ  വാങ്ങി ക്കൂട്ടി  പാപ്പരാകുമ്പോൾ  അന്യ സംസ്ഥാന വ്യവസായികൾ പണം ഉണ്ടാക്കുന്നു. അതിന് സർക്കാർ  കൂട്ട് നിൽക്കുകയാണ്. ജനങ്ങളെ കൊള്ളയടിക്കാനുള്ള  വഴികൾ.  കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്റെ പിറകിൽ  അന്യ സംസ്ഥാന വ്യവസായ ലോബിയുടെ കറുത്ത കൈകൾ ഉണ്ടാകാം  എന്ന വസ്തുത തള്ളിക്കളയാനാകില്ല.

1 അഭിപ്രായം: