2013, ഡിസംബർ 4, ബുധനാഴ്‌ച

മരങ്ങളിൽ ആണിയടിക്കരുത്‌

പശ്ചിമ ഘട്ടത്തെ ആകെ നശിപ്പിക്കാൻ തയ്യാറായി നിൽക്കുന്ന കശ്മലന്മാർക്ക്  അറിയില്ല മരത്തിൻറെ പ്രാധാന്യം. അതറിയാവുന്ന ഭരണത്തിൽ ഇരിക്കുന്ന ഖലൻ മാർ ആകട്ടെ പണം ഉണ്ടാക്കാൻ വേണ്ടി അതിന് കൂട്ടു നിൽക്കുന്നു. പരസ്യങ്ങൾ പതിക്കാൻ വേണ്ടി മരങ്ങളിൽ ആണി അടിച്ചു കയറ്റി വൃക്ഷങ്ങളെ നശിപ്പിക്കുന്നത് തടയാൻ ഒരു കൂട്ടം വിദ്യാർഥിനികൾ ഹൈ കോടതിക്ക് അയച്ച കത്ത് പൊതു താൽപ്പര്യ ഹർജി ആയി പരിഗണിച്ച് ഇതിനെ നിരോധിക്കാനും ഇതിനെതിരെ കർശന നടപടികൾ കൈക്കൊള്ളാനും ബഹു.ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്.



ഏതാണ്ട് രണ്ടു വർഷം മുൻപ് മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിന് നിറപ്പകിട്ട് പകരാൻ മാർക്സിസ്റ്റ് പാർട്ടിക്കാർ കാണിച്ച ക്രൂരതയുടെ രക്ത സാക്ഷിയായി തിരുവനന്തപുരം യുനിവേഴ്സിറ്റി കോളെജിനു മുന്നിൽ നിൽക്കുന്ന മരം. അതിൻറെ ഇന്നത്തെ അവസ്ഥയാണീ ഫോട്ടോ. മനുഷ്യർക്ക്‌ തണലേകിയും പറവകൾക്ക് കൂട് കൂട്ടാൻ ഇടമേകിയും  നൂറിലേറെ  വർഷങ്ങളായി  വഴിയരുകിൽ നിന്ന പത്തു പന്ത്രണ്ട് മഹാഗണി വൃക്ഷങ്ങളിലാണ് വീണ്ടു വിചാരമില്ലാത്ത കാപാലികർ ഇത്തരത്തിൽ ചുവപ്പും, വെള്ളയും,മഞ്ഞയും പെയിന്റ് പൂശി ദ്രോഹം ചെയ്തത്. രണ്ടു വർഷമായി പെയിന്റിലെ രാസ വസ്തുക്കളുടെ പ്രവർത്തനം കൊണ്ട് മരം നശിച്ചു കൊണ്ടേ ഇരിക്കുന്നു.   വെയിലും  മഴയുമേറ്റ് അന്നത്തെ കടും നിറത്തിന്റെ കാഠിന്യം അൽപ്പം കുറഞ്ഞു എങ്കിലും അത് മായാതെ നിൽക്കുകയാണ്.   മനുഷ്യന് വേണ്ടി  ഈ മരങ്ങൾ എല്ലാം സഹിക്കുകയാണ്.ആരോട് പരാതി പറയാൻ? പരാതിയും പരിഭവവും ഇല്ലാതെ മനുഷ്യ രാശിക്ക് തണലേകി നിൽക്കുന്നു ആ മഹാവൃക്ഷങ്ങൾ  ഹൈക്കോടതി ഉത്തരവ് എത്ര കണ്ട് ഈ ഭരണ കൂടം നടപ്പാക്കും എന്ന്  കാത്തിരുന്നു കാണാം. 

കസ്തുരി രംഗൻ റിപ്പോർട്ട്‌ നടപ്പാക്കാതിരിക്കാനായി പ്രധാന മന്ത്രി ക്ക്   നിവേദനം നൽകിയ ആളല്ലേ  കേരള മുഖ്യ മന്ത്രി? പിന്നെ എങ്ങിനെ മരങ്ങളെ രക്ഷിക്കാൻ നടപടി എടുക്കും?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ