2013, ഡിസംബർ 21, ശനിയാഴ്‌ച

പാദുവ- അലക്സാണ്ടർ ജേക്കബ്

മെൽവിൻ പാദുവ എന്ന ജീവ പര്യന്ത തടവുകാരൻ 20 വർഷം ജയിലിൽ കിടന്നതിനു ശേഷം വിമോചിതനായിരിക്കുന്നു. സാധാരണ ഗതിയിൽ ജീവ പര്യന്തക്കാർ  12 വർഷം ജയിൽ വാസം കഴിയുമ്പോൾ പുറത്ത് ഇറങ്ങാറാണ് പതിവ്. രാഷ്ട്രീയത്തിൽ പിടി പാടുള്ളവരും, കാശ് ഇറക്കാൻ കഴിവുള്ളവരും  ഭരണത്തിലിരിക്കുന്നവരുടെ പ്രത്യേക പരിഗണന കിട്ടി അതിനും മുൻപ് ഇറങ്ങാറുണ്ട്‌. ഇവിടെ നമ്മുടെ പാദുവയ്ക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. പാദുവ പുറത്ത് ഇറങ്ങരുത് എന്ന് നിർബന്ധം ഉള്ള അധികാരികൾ ഉണ്ടായിരുന്നു എന്നതാണ് കാരണം. ടി..പി. വധ ക്കേസിലെ ജയിൽ പുള്ളികൾക്ക് അനുകൂലമായി ഒരു പത്ര സമ്മേളനത്തിൽ പറഞ്ഞിട്ട് സ്ഥാനം പോയ പഴയ ജയിൽ മേധാവി അലക്സാണ്ടർ ജേക്കബ് ആണ് പാദുവയുദെ മോചനത്തിനു എതിരായി നിരന്തരം കരുക്കൾ നീക്കിയിരുന്നത്‌ എന്ന് എല്ലാവരും കാലങ്ങളായി പറയുന്നതാണ്. അങ്ങേരുടെ സഭയിലെ ഒരു കന്യാ സ്ത്രീ സഭാ വസ്ത്രം വലിച്ചെറിഞ്ഞ് ജയിലിൽ കിടന്ന പാദുവയെ കല്യാണം കഴിച്ചു എന്നതാണ് പുള്ളിക്ക്  വൈരാഗ്യം ഉണ്ടാകാൻ കാരണം എന്നാണ്  പറയുന്നത്.ജയിൽ   മോചിതനായ പാദുവ പറയുന്നതും ഇതിനു കാരണക്കാരൻ അലക്സാണ്ടർ ജേക്കബ് ആണെന്ന് തന്നെയാണ്.  " അയാൾക്ക്‌ ദൈവം കൊടുത്തു കൊള്ളും" എന്നാണു പാദുവ പറയുന്നത്. കൊലക്കുറ്റത്തിന് ശിക്ഷിച്ചു ജീവപര്യന്തം ജയിലിൽ കിടക്കുന്ന ഒരു മനുഷ്യനെ കല്യാണം കഴിക്കാനുള്ള സന്മനസ്സു കാണിച്ചതല്ലേ കർത്താവിനെ സേവിക്കുന്നതിനെക്കാളും മഹത്തരം? അതിനു അനുമോദിക്കുകയല്ലേ വേണ്ടത്? 

ഇപ്പോൾ തനിക്കു വധ ഭീഷണി ഉണ്ട് എന്നു പറഞ്ഞു ശ്രീ അലക്സാണ്ടർ ജേക്കബ് രംഗ പ്രവേശം ചെയ്തിരിക്കുകയാണ്. ഏതായാലും മാനസാന്തരപ്പെട്ട പാദുവ ഇനി അങ്ങിനെ ഒരു കൃത്യം ചെയ്യില്ല.താനൊരു മത മൗലിക വാദി ആണെന്ന പ്രചരണം നടക്കുന്നു എന്നും തനിക്ക് പ്രൊമോഷൻ നൽകാതിരിക്കാൻ ഗൂഡാലോചന നടക്കുന്നു എന്നൊക്കെ പഴയ ജയിൽ മേധാവി പറയുന്നു.  ജയിൽ പുള്ളികൾക്ക് അനുകൂലമായി കഴിഞ്ഞ പത്ര സമ്മേളനം നടത്തിയത് മുതൽ ജനങ്ങൾക്ക്‌ കാര്യമായ സംശയം ഉണ്ട്. ഇപ്പോഴത്തെ പ്രസ്താവനയോട് കൂടി ഏതാണ്ട് സ്ഥിരീകരിച്ച നിലയിൽ ആയിരിക്കുന്നു. മാർക്സിസ്റ്റ് പാർട്ടി  നേതാക്കൾ എല്ലാം ഇദ്ദേഹത്തിനു പിന്നിൽ അണി നിരന്നു എന്നുള്ളത് രസകരവും ചിന്തനീയവും ആയിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ