2014, ഡിസംബർ 24, ബുധനാഴ്‌ച

സംഗമം

ഇന്നത്തെ പത്രത്തിലും ഉണ്ട്. ചിത്രവും എഴുത്തും. ഇന്ന് വന്ന വനിത വാരിക നോക്കി. അതിൽ നാല് ഫോട്ടോകൾ. അവയുടെ എല്ലാം ഒപ്പം നീണ്ട വിവരണവും.  കുറെ ദിവസമായി എല്ലാ പത്രങ്ങളിലും വാരികകളിലും മാസികകളിലും ധാരാളം  ഫോട്ടോകൾ വരുന്നു. ഒരു ട്രെൻഡ് ആയതു പോലെ. അത് കണ്ടു കണ്ട്  മനസ്സിൽ ഒരാശ. എന്ത് കൊണ്ട് നമുക്കും  ഒന്നായിക്കൂടാ?

അക്കാര്യം ഓർത്തപ്പോൾ ആകെ ഒരു ത്രിൽ. മനസ്സിൽ ഒരു കുളിര്. ശ്യാമള,  സുരയ്യ, സുലക്ഷണ, വിലാസിനി, മറിയ, അങ്ങിനെ പത്തു പതിനഞ്ചു പേർ. ഇവരെയെല്ലാം ഒന്നിച്ചു കാണാം. മൂന്നു വർഷം ഒരേ ക്ലാസിൽ ഒന്നിച്ചിരുന്നു കളിച്ചു പഠിച്ചു കഴിഞ്ഞവർ. വർഷങ്ങൾക്കു ശേഷം ആ കോളേജ് ജീവിതം പുനരാവിഷ്ക്കരിയ്ക്കാം.  ശ്യാമള. അവളാണ് ആദ്യം മനസ്സിൽ കടന്നു വന്നത്.എത്ര പാട് പെട്ടാണ് അവളെ ഒന്ന് ലൈനിൽ ആക്കി എടുത്തത്‌. ഒരു തണുത്ത പെണ്ണ്. ശാലീന സുന്ദരി എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താം. രണ്ടാം വർഷം ആയപ്പോഴേയ്ക്കും ചെറിയ തോതിൽ അറിയപ്പെടുന്ന പ്രേമമായി ഞങ്ങളുടേത്. സുരയ്യ. അതൊരു ഉഗ്രൻ. നല്ല ഒത്ത വണ്ണം, പൊക്കം.ആപ്പിൾ പോലെ തുടുത്തു ചുവന്ന്. ചരക്ക് എന്നാണ് അന്ന് ഇവരെയൊക്കെ പറയുന്നത്. എല്ലാവരുടെയും ആശയും ആഗ്രഹവും. പലരും നോക്കി. നടന്നില്ല. ജൂനിയർ ആയ സിരാജുദീൻ ആണ് അവസാനം വിജയിച്ചത്.  എങ്ങിനെ എന്നറിയില്ല. അവൻറെ ഭാഗ്യം. അവൾക്കു കൊടുക്കാൻ അവനൊരു പ്രേമ ലേഖനം വേണം. അവന് എഴുതാൻ അറിഞ്ഞും കൂടാ. എൻറെ മനസ്സായിരുന്നു  അന്ന് അവന് പറഞ്ഞു കൊടുത്ത വരികൾ. എത്ര വർഷമായി ഇവരെയൊക്കെ കണ്ടിട്ട്. ആകെ  കോരിത്തരിയ്ക്കുന്നു.      

പഴയ കലാലയ മുറ്റത്തോ മറ്റോ കൂടുക. ഗത കാല സ്മരണകൾ അയവിറക്കുക. കാലായത്തിന്റെ പശ്ചാത്തലത്തിൽ ഒരു ഫോട്ടോ.

അങ്ങിനെയാണ് ഇപ്പോഴും ഇടയ്ക്കിടെ കാണാറുള്ള   സഹപാഠിയെ വിളിയ്ക്കുന്നത്. അവനും ഇതിൽ തൽപ്പരൻ. ഇതിൽ എന്നു വച്ചാൽ  ഈ സംഗമത്തിൽ മാത്രം. മറ്റേ പ്രേമ ലൈൻ ഒന്നും അന്നും ഇന്നും ഇല്ലാത്തവൻ.  അത് കൊണ്ട് തന്നെ അവൻ  അന്നത്തെ പെണ്‍ പിള്ളാരുമായി ഇന്നും സൗഹൃദം പുലർത്തുന്നു.ഒത്തു ചേരൽ അറെൻജ് ചെയ്യാൻ അവനെ ഏർപ്പാടാക്കി.  

ആവേശത്തിനും ആക്രാന്തത്തിനും അറുതി വരുത്തി സംഗമ ദിനം സമാഗതമായി. അതാ സതീർത്യർ. മുടി  കറുപ്പിച്ച കുറെപ്പേർ. പെണ്‍ ഭാഗത്തോട്ട് നോക്കി. ആകെ തകർന്നു പോയി. കെട്ടിപ്പൊക്കിയ മനക്കോട്ടകൾ ആകെ ഒരു നിമിഷം കൊണ്ട് തകർന്നു തരിപ്പണമായി. ഇത്രയും ഒരു ആഘാതം ജീവിതത്തിൽ ഇതേ വരെ അനുഭവിച്ചിട്ടില്ല.  കുറെ തൈക്കിളവികൾ. വയറ് ചാടിയവർ,നര കയറിവർ  അങ്ങിനെ കുറെ പ്പേർ.ഇവരാണോ എൻറെ സഹപാഠിനികൾ? ഇതിനാണോ വന്നത്? അയ്യേ!  

 ഒരു വിദൂര രൂപം കണ്ടു. ശ്യാമളയാണോ അത് ?  എൻറെ പഴയ കാമുകി?  അറിയില്ല. മനസ്സ് വീണ്ടും തളർന്നു. ശ്യാമളയെയും സുരയ്യയെയും ഒന്നും  കാണാൻ കൂടുതൽ  നിന്നില്ല. അതിനുള്ള ശക്തി ഉണ്ടായിരുന്നില്ല. ആരെയും തിരിച്ചറിയാനോ പരിചയപ്പെടാനോ നിൽക്കാതെ   കോളേജിന്റെ പടികൾ ഇറങ്ങി ഓടി......

വിയർത്തു കുളിച്ചിരുന്നു. ഒന്ന് കൂടി ആ രംഗങ്ങൾ ഓർത്തു നോക്കാനുള്ള ശക്തി പോലും ഉണ്ടായില്ല. ആ ഇഛാഭംഗം മനസ്സിനെ അപ്പോഴും മഥിയ്ക്കുന്നുണ്ടായിരുന്നു.   ആലോചിച്ചു നിന്നില്ല. നേരം വെളുക്കാനും കാത്തു നിന്നില്ല. സുഹൃത്തിനെ വിളിച്ചു.  

" നമ്മുടെ സംഗമം വേണ്ട".
"ഈ കൊച്ചു വെളുപ്പാൻ കാലത്ത് എന്തോന്ന് സംഗമം? എന്താ? നീ സ്വപ്നം   വല്ലതും  കണ്ടോ?   എടാ അതേ  കുറേപ്പേരെ  വിളിച്ചു പറഞ്ഞല്ലോ". ഉറക്കച്ചടവോടെ അവൻ പറഞ്ഞു.
 "സാരമില്ല. ക്യാൻസൽ ചെയ്യ്‌". 
"കാര്യമെന്താ?"
" കാര്യമൊന്നുമില്ല. ക്യാൻസൽ ചെയ്യ്‌." 

മന സമാധാനത്തോടെ വീണ്ടും കിടക്കയിലേയ്ക്ക് വീണു. ശ്യാമളയുടെ അന്നത്തെ രൂപം മനസ്സിൽ കൊണ്ടു വരാനുള്ള ശ്രമത്തോടെ.

6 അഭിപ്രായങ്ങൾ:

  1. എന്നാലും ഒന്ന് പോയി നോക്കാമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  2. വയ്യ കൊച്ചു ഗോവിന്ദൻ. വയ്യ. ആ ഹൃദയ ഭേദകമായ കാഴ്ച കാണാൻ.

    മറുപടിഇല്ലാതാക്കൂ
  3. കാല(പ്രായ)ത്തിനൊത്ത് കോലം മാറുമെന്നെന്തേ അറിയാതെ പോയത്?

    ഈ പോസ്റ്റ് പക്ഷേ, KERALA DEVELOPMENT-ന് ചേരില്ല.

    മറുപടിഇല്ലാതാക്കൂ
  4. ആൾ രൂപൻ. മനസ്സിന്നും യൗവന യുക്തം ആണല്ലോ.അതാണ്‌ പറ്റിയത്. പിന്നെ വിഷയത്തിന്റെ കാര്യം. പഴയ നാടകങ്ങളിൽ, മാർലൊ,പിന്നെ സാക്ഷാൽ ഷേക്സ്പിയർ വരെ, കോമിക് റിലീഫ് എന്നൊരു സാധനം ഇടാറുണ്ട്.അത് പോലെ ഒരു കേരള ഡെവലപ്മെന്റിന് ഒരു കോമിക് റിലീഫ് ആയിക്കോട്ടെ. കേരളത്തിലെ ഒരു ട്രെൻഡ് പറഞ്ഞുവെന്നു മാത്രം. ആശംസകൾ

    മറുപടിഇല്ലാതാക്കൂ