2014, ഡിസംബർ 14, ഞായറാഴ്‌ച

മാവോയിസ്റ്റ്

നക്സലൈറ്റ് എന്ന് കേൾക്കുമ്പോൾ തന്നെ പേടി തോന്നും. Cold Blooded Murder. ഇപ്പോൾ മുസ്ലിം തീവ്രവാദികൾ വീഡിയോയിൽ പ്രദർശിപ്പിയ്ക്കുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകങ്ങൾ.  1968-71 കാലഘട്ടം ആയിരുന്നു  കേരളത്തിൽ ഈ പ്രസ്ഥാനം അതിൻറെ പാരമ്യത്തിൽ എത്തിയത്.  പുൽപ്പള്ളി പോലീസ്  സ്റ്റെഷൻ ആക്രമണം. പിന്നെ  ജന്മിമാർ എന്ന പേരിൽ രണ്ടു പേരുടെ കൊലപാതകം. അക്കാലത്ത് ജനങ്ങളാകെ  പേടിച്ചാണ് കഴിഞ്ഞത്. ഉറക്കം ഇല്ലാത്ത രാത്രികൾ ആയിരുന്നു ജനങ്ങൾക്ക്‌. കാരണം ജന്മി എന്ന് പറഞ്ഞു കൊന്നത് സാ ധാരണക്കാരെ  ആയിരുന്നു. നക്സലുകളുടെ
 രീതി തെറ്റാണെന്ന് അവർക്ക് തന്നെ പതിയെ  ബോധ്യപ്പെട്ടു. ഫിലിപ്പ് എം. പ്രസാദ്, കുന്നിയ്ക്കൽ   നാരായണൻ,  അജിത തുടങ്ങി അതിൻറെ മുൻനിരയിൽ നിന്നവർ ഉൾപ്പടെ ആൾക്കാർ  ആ പ്രസ്ഥാനത്തിൽ  നിന്നും മാറുകയും അങ്ങിനെ കേരളത്തിൽ നക്സലിസം ഇല്ലാതായിത്തീരുകയും ചെയ്തു.

ഇപ്പോഴിതാ അതേ ബ്രാൻഡ് കമ്മ്യൂണിസം  മാവോയിസ്റ്റ് എന്ന പേരിൽ കേരളത്തിൽ തിരികെ വന്നിരിയ്ക്കുന്നു. വയനാടിലെ തിരുനെല്ലിയിലെ അഗ്രഹാരം എന്ന ഒരു റിസോർട്ട് നവംബർ 18 ന് ആക്രമണം നടത്തിയത് മാവോയിസ്റ്റ് ആണെന്ന് അവർ അവകാശപ്പെട്ടിരിയ്ക്കുന്നു. അതിന്  ഒരാഴ്ച   മുൻപ് നവംബർ 10 ന് എറണാകുളത്തെ നിറ്റാ ജെലാറ്റിൻ എന്ന ഫാക്ടറിയുടെ ഓഫീസിൽ രാവിലെ 9 പേരടങ്ങുന്ന ഒരു സംഘം കയറുകയും കുറെ നാശ നഷ്ട്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. അവർ വിതറിയ  കുറെ മാവോയിസ്റ്റ് ലഘു ലേഖകൾ അവിടെ നിന്നും കിട്ടുകയും ഉണ്ടായി. കുറച്ചു കൂടി കടന്ന്   ഡിസംബർ 7 ന് വയനാട്ടിലെ വെള്ളമുണ്ടയിൽ മാവോയിസ്റ്റുകളും പോലീസും തമ്മിൽ വെടി വയ്പ്പ് വരെ നടന്നു. ഇതാ അവിടവും കടന്ന് വീണ്ടും മുന്നോട്ടു പോയിരിയ്ക്കുന്നു. പോലീസും ബ്ലെയിഡ് മാഫിയയും തമ്മിലുള്ള ഫോണ്‍ സംഭാഷണം അച്ചടിച്ച്‌ മാവോയിസ്റ്റ്കൾ "കാട്ടുതീ" എന്ന അവരുടെ  പ്രസിദ്ധീകരണത്തിൽ ഇട്ടിരിയ്ക്കുന്നു. വെള്ള മുണ്ട സ്റ്റെഷനിലെ ഒരു പോലീസുകാരൻ  നാസർ എന്ന പണം കടം കൊടുപ്പുകാരനു റെയിഡ്നെ പ്പറ്റിയുള്ള വിവരങ്ങൾ ചോർത്തി നൽകുന്ന ഫോണ്‍  സംഭാഷണങ്ങൾ എന്നാണ് പറഞ്ഞിരിയ്ക്കുന്നത്. സർക്കാരും മാഫിയയും തമ്മിലുള്ള ഒരു ഒത്തു കളിയാണ് ഈ ഓപറേഷൻ കുബേര എന്നും അവർ പറയുന്നു. ഏറ്റവും അവസാനം മാവോയിസ്റ്റ്കൾ ജനങ്ങളോട് ഒരു അഭ്യർത്ഥനയും.  ബ്ലെയിഡ് മാഫിയയെ പറ്റിയുള്ള പരാതികൾ അവരെ അറിയിയ്ക്കുക, അവർ കൈകാര്യം ചെയ്തു കൊള്ളാം എന്ന്.  

പുലി വരുന്നേ എന്ന് വിളിച്ചതു പോലാണ് ഇവിടെ കാര്യങ്ങൾ നടക്കുന്നത്. ഇടയ്ക്കിടെ 'നക്സൽ'  'മാവോയിസ്റ്റ്' എന്നെല്ലാം സർക്കാരും പോലീസും കൂടി കിടന്നു വിളിയ്ക്കും. ഈ മാവോയിസ്റ്റ് വേട്ടയ്ക്ക് കേന്ദ്ര സർക്കാർ വൻ തോതിൽ പണം സംസ്ഥാന സർക്കാരുകൾക്ക് നൽകുന്നുണ്ട്. അത് തട്ടിയെടുക്കാനാണ് ഇടയ്ക്കിടെ കേരള സർക്കാർ   മാവോയിസ്റ്റ് എന്ന് മുറവിളി കൂട്ടുന്നത്‌. ഖജനാവ് കാലിയാണ്. ഇങ്ങിനെയെങ്കിലും പത്ത് കാശ് കിട്ടുന്നെങ്കിൽ പോലീസിനെനെങ്കിലും ശമ്പളം നൽകാൻ  ആകുമല്ലോ.  തണ്ടർ ബോൾട്ട് എന്നൊരു പ്രത്യേക പോലീസ് സേനയും മാവോയിസ്റ്റ് വേട്ടയ്ക്ക് ഉണ്ട്. ഈ നില വിളിയ്ക്കപ്പുറം കാര്യമായി  സർക്കാർ ഒന്നും ചെയ്യുന്നില്ല എന്ന് എല്ലാവർക്കും അറിയാം. സർക്കാരിനും അറിയാം. നിറ്റാ ജെലാറ്റിൻ കമ്പനി ആക്രമണവും റിസോർട്ട് ആക്രമണവും നടന്നിട്ട് ഒരു മാസം കഴിഞ്ഞു. ഇത് വരെ ആരാണിത് ചെയ്തത് എന്ന് കണ്ടു പിടിയ്ക്കാൻ പോലീസിനു കഴിഞ്ഞിട്ടില്ല. അതിന്റെ അന്വേഷണവും ഏതാണ്ട് നിറുത്തിയ മട്ടാണ്.

മാവോയിസ്റ്റ്കാരാകട്ടെ, പഴയ നക്സൽ ശൈലിയിൽ നിന്നും വിഭിന്നമായി  ജനകീയ പ്രശന്ങ്ങൾ ഏറ്റെടുത്ത് ജനങ്ങൾക്ക്‌ വേണ്ടി പോരാടുന്ന ഒരു പുതിയ ശൈലി ആണ് രൂപവൽക്കരിച്ചിരിയ്ക്കുന്നത്. അത് വളരെ ബുദ്ധിപരമായ ഒരു നീക്കമാണ്. 

ആദ്യം ഇവർ ആക്രമിച്ച നിറ്റ ജെലാറ്റിൻ കമ്പനിയുടെ പരിസര മലിനീകരണത്തിന് എതിരെ നാട്ടുകാർ വർഷങ്ങളായി സമരം ചെയ്തു കൊണ്ടിരിയ്ക്കുകയാണ്. എല്ല് പൊടിയിൽ നിന്നും ജെലാറ്റിനും മറ്റും നിർമിയ്ക്കുകയാണ്, സർക്കാ രിന് കൂടി പങ്കുള്ള നിറ്റ ജെലാറ്റിൻ കമ്പനി. കാതിക്കുടത്ത് ഉള്ള ഈ ഫാകടറി ദിവസവും 200 ലക്ഷം ലിറ്റർ വെള്ളം ചാലക്കുടിപ്പുഴയിൽ നിന്നും എടുക്കുന്നു,  ഉപയോഗ ശേഷം  രാസ വസ്തുക്കൾ അടങ്ങിയ അത്രയും മലിനമായ  വെള്ളം തിരിച്ചു പുഴയിൽ ഒഴുക്കുന്നു. അത് പോലെ 130 ടണ്‍ എല്ലുപൊടി, 1,20,000 ലിറ്റർ ഹൈഡ്രോ ക്ലോറിക് ആസിഡ്, 20  ടണ്‍ കുമ്മായം തുടങ്ങിയവ ദിവസവും ഇവിടെ  ഉപയോഗിയ്ക്കുന്നു. ഇതിൻറെ ബാക്കിയെല്ലാം പുറത്തു തള്ളി അന്തരീക്ഷ മലിനീകരണവും, ജല മലിനീകരണവും നടത്തുന്നു എന്നാണ് ജനം പറയുന്നത്.സമരം കൊണ്ട് ഒരു പ്രയോജനം ഉണ്ടായില്ല എന്നും ഇപ്പോഴും പുഴയും കിണറും വായുവും മലിനമായി കൊണ്ടിരിയ്ക്കുന്നു എന്ന്  ആയിരക്കണക്കിന് നാട്ടുകാർ പറയുന്നു.

പിന്നെ മാവോയിസ്റ്റ്കളുടെ  ആക്രമണം റിസോർട്ടിനു നേരെ ആയിരുന്നു.  അനധികൃതമായി റിസോർട്ടുകൾ നിർമിച്ചു വനം മുഴുവൻ കയ്യേറുകയാണ് മാഫിയകൾ. ഇതെല്ലാം അധികാരികാളുടെ ഒത്താശയോടെ ആയതിനാൽ സർക്കാർ  ഭാഗത്ത്‌ നിന്നും നടപടികൾ ഒന്നും ഉണ്ടാകുന്നില്ല. മൂന്നാർ, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ റിസോർട്ട് മാഫിയാകളുടെ വനം കയ്യേറ്റം എന്നും വാർത്ത ആണല്ലോ. അത് പോലെയാണ് ഇവരുടെ നദി,കടൽ,കായൽ കയ്യേറ്റങ്ങൾ. അടുത്തിടെ ഒരു കായൽ കൈയ്യേറ്റം ഡി.എൽ.എഫ്. നടത്തിയത് മുഴുവൻ പൊളിച്ചു കളയാൻ ഹൈക്കോടതി ഉത്തരവിട്ടല്ലോ.

അതിനു ശേഷം ബ്ലെയിഡ് മാഫിയയെ ആണ് ഇവർ ഇപ്പോൾ നോട്ടമിട്ടിരിയ്ക്കുന്നത്. തുടക്കത്തിലുള്ള അൽപ്പം ശൌര്യം ഒഴിച്ചാൽ ഓപ്പറേഷൻ കുബേര ഒരു നാടകം പോലെയാണ് ജനങ്ങൾക്ക്‌ തോന്നുന്നത്. ബ്ലെയിഡ് മാഫിയ ഇവിടെ ഇപ്പോഴും സസുഖം വാഴുന്നു. അവരെ പേടിച്ച് ജനങ്ങൾ ആത്മഹത്യ ചെയ്യുകയാണ്.

ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. ജനങ്ങളെ ഏറ്റവും കൂടുതൽ ബാധിയ്ക്കുന്ന പ്രശ്നങ്ങൾ, പരിഹരിയ്ക്കാൻ സർക്കാർ താല്പ്പര്യപ്പെടാത്ത പ്രശ്നങ്ങൾ, അവയാണ് ഈ മാവോയിസ്റ്റ് കൾ ഏറ്റെടുക്കുന്നത്. അത് അവരുടെ ജന സ്വാധീനം വർദ്ധിപ്പിയ്ക്കും. അവരൊരു പരാതി പരിഹാര സംഘടന ആയി ഒരു ജനകീയ സംഘടന  ആകാനുള്ള സാധ്യത പോലും തള്ളിക്കളയാനാകില്ല.  ഒരു സമാന്തര സർക്കാർ പോലും ആയേക്കാം, അസ്സമിൽ ULFA എന്ന പോലെ.

ഇതിനെല്ലാം കാരണക്കാർ സർക്കാർ ആണ്. സർക്കാരിന്റെ അഴിമതിയും കേടു കാര്യസ്ഥതയും ആണ് ഇതിനു കാരണം. മാഫിയകളിൽ നിന്നും പണം പറ്റി ജനങ്ങളെ വഞ്ചിയ്ക്കുന്ന രാഷ്ട്രീയക്കാരാണ് ഇവിടെ മാവോയിസം വളരാൻ സഹായിയ്ക്കുന്നത്.

2 അഭിപ്രായങ്ങൾ:

  1. വളരെ കൃത്യമായ നിരീക്ഷണം ആണ്
    സംഭവാമി യുഗേ യുഗേ പണ്ട് അവതാരങ്ങൾ
    നല്ല രൂപത്തിൽ ദൈവ രൂപത്തിൽ അവതരിച്ചു
    ഇനി കലി കാലം അവതാരങ്ങൾ കലി രൂപത്തിൽ

    മറുപടിഇല്ലാതാക്കൂ
  2. ബൈജു, മറ്റു പല താൽപ്പര്യങ്ങൾക്കും വേണ്ടി ഭീകരവാദികളെ വളർത്തുന്നതും നമ്മൾ തന്നെ.

    മറുപടിഇല്ലാതാക്കൂ