2014, ഡിസംബർ 21, ഞായറാഴ്‌ച

തൊമ്മനും ചാണ്ടിയും

'തൊമ്മൻ അയയുമ്പം ചാണ്ടി മുറുകും, ചാണ്ടി അയയുമ്പം തൊമ്മൻ മുറുകും' എന്നൊരു പഴഞ്ചൊല്ലുണ്ട്.   ഈ തൊമ്മനും ചാണ്ടിയും കളിയുടെ പുതിയ ''വേർഷൻ"കളിയാണ് നമ്മുടെ മദ്യ നയത്തിൽ നടക്കുന്നത്. 

 മദ്യ നയത്തിൽ  ചാണ്ടി ആദ്യം അയഞ്ഞു. അടഞ്ഞു കിടക്കുന്ന 418 ബാറുകളും തുറന്നു പ്രവർത്തിയ്ക്കണമെന്ന് ചാണ്ടി പറഞ്ഞു.   തൊമ്മൻ മുറുകി. അത് പറ്റില്ല എന്ന് പറഞ്ഞു. കണക്കനുസരിച്ച് അടുത്തതായി  ചാണ്ടി അയയണം. പക്ഷെ ഇത് പുതിയ കളി. ചാണ്ടി കുറെ ക്കൂടി മുറുകി. 418 ബാറുകൾ കൂടാതെ തുറന്നിരുന്ന 312 ബാറുകളും കൂടി അടച്ചു, ഞായറാഴ്ച മദ്യ വിമുക്ത ദിനമാക്കി.  തൊമ്മൻ അയഞ്ഞു.  അതാ ചാണ്ടിയും  അയയുന്നു. ഞായറാഴ്ചത്തെ  ഡ്രൈ ഡേ മാറ്റി. 418 ബാറുകൾക്കും ബീയർ -വൈൻ ലൈസൻസ് നൽകി. ക്ലബ്ബുകൾക്ക് തുടർന്നും മദ്യം വിൽക്കാം.   അങ്ങിനെ എല്ലാം വീണ്ടും അനുവദിച്ചു. തൊമ്മൻ അയഞ്ഞു.

പക്ഷേ മദ്യത്തിൻറെ ആജന്മ ശത്രുക്കളായ മുസ്ലിം ലീഗിനെയും വി.എം. സുധീരനെയും തോൽപ്പിയ്ക്കാൻ  ചാണ്ടിയ്ക്ക് കഴിയില്ല മക്കളെ. യു.ഡി.എഫ്. യോഗത്തിൽ ഈ രണ്ടു കൂട്ടരും വെള്ളം ചേർത്ത മദ്യ നയത്തെ ശക്തിയുക്തം പല്ലും നഖവും ( അത് കൊഴിഞ്ഞു പോയോ എന്ന് പരിശോധിക്കേണ്ടി ഇരിയ്ക്കുന്നു)  ഉപയോഗിച്ച് എതിർത്തു. എന്നിട്ട് തോറ്റു പോയ ചാണ്ടിയോട് പറഞ്ഞു, "വേണമെങ്കിൽ മന്ത്രി സഭയിൽ വച്ച് തീരുമാനം. എടുത്തോ". മന്ത്രി സഭാ യോഗം കൂടി. അവിടെയും ലീഗ് മന്ത്രിമാർ ശക്തി യുക്തം എതിർത്തു. എന്നിട്ട് പറഞ്ഞു,  "നയം മാറ്റിയ്ക്കോ, പക്ഷേ ഞങ്ങളുടെ വിയോജന കുറിപ്പ് ചേർക്കണം".  ചാണ്ടി സന്തോഷ പൂർവ്വം സമ്മതിച്ചു, നയവും മാറ്റി കൂടെ "മുസ്ലിം ലീഗിൻറെ ശക്തമായ എതിർപ്പ്" എന്ന് കൂടി ചേർത്തു. സംഭവം ശുഭം. സുധീരൻ എതിർത്തു, മുസ്ലിം ലീഗ് എതിർത്തു. അവർ ഹാപ്പി. പുതിയ നയം നടപ്പിലാക്കി, ബാബുവും, ചാണ്ടിയും,മാണിയും, ബാറുടമകളും  എല്ലാവരും  ഹാപ്പി. 

തങ്ങൾ പറയുന്നത് കേട്ടില്ലെങ്കിൽ ഈ മുസ്ലിം ലീഗ് മന്ത്രിമാർക്ക് ഈ മന്ത്രി.  സഭയിൽ നിന്നും ഇറങ്ങിപ്പോയ്ക്കൂടെ? അതിനവർ  പറയുന്ന ന്യായം ഇതാണ്. ഇതൊരു കൂട്ടു മന്ത്രി സഭയാണ്. വലിയ കക്ഷി പറയുന്നത് അനുസരിയ്ക്കണം എന്ന്. അങ്ങിനെയെങ്കിൽ പിന്നെ അഭിപ്രായം പറയാൻ പോകുന്നത് എന്തിനാണ്? സ്വന്തം അഭിപ്രായം ഇ ല്ലാതെ കോണ്‍ഗ്രസ് പറയുന്നതും കേട്ട് ഇരുന്നു കൂടെ?

ഇതൊരു ജനാധിപത്യ വ്യവസ്ഥിതി ആണല്ലോ. ഇവിടെ ഭൂരിപക്ഷം ആണ് ഏറ്റവും പ്രധാനം. ഒരു വോട്ട് എങ്കിലും കൂടുതൽ കിട്ടിയ ആൾ ജയിയ്ക്കുന്നു. ഭൂരിപക്ഷം എം.എൽഎ. മാർ ഉള്ള പാർട്ടി അധികാരത്തിൽ വരുന്നു. ഭൂരിപക്ഷം പിന്തുണ ഉള്ള ആൾ മുഖ്യ മന്ത്രി ആകുന്നു. പിന്നെ ഈ മദ്യ നയത്തിൽ എന്ത് കൊണ്ട് ഭൂരിപക്ഷ അഭിപ്രായം കേട്ട് കൂടാ?  ഈ യു.ഡി.എഫ്. എം.എൽഎ. മാരിൽ പുതിയ മദ്യ നയത്തിനെ പിന്തുണയ്ക്കുന്നവർ എത്ര പേർ ഉണ്ടെന്ന് അറിയണം. ഭൂരിപക്ഷ തീരുമാനം നടപ്പിലാക്കട്ടെ. അതിനായി പി.പി. തങ്കച്ചൻ ഇവരുടെ യോഗം വിളിച്ച് പരസ്യ വോട്ടെടുപ്പ് നടത്തട്ടെ. അപ്പോൾ കാര്യം അറിയാമല്ലോ. സുധീരൻ പറയുന്നതാണോ അതോ ഉമ്മൻ ചാണ്ടി പറയുന്നതാണോ സത്യം എന്ന്.


2 അഭിപ്രായങ്ങൾ:

  1. ഒരു കുട്ട നിറയെ അഴുകിയ ആപ്പിൾ ഉണ്ടെന്നു സങ്കല്പ്പിക്കുക...അതിന്റെ കൂട്ടത്തിൽ ഒരു നല്ല ആപ്പിൾ വച്ച് നോക്കൂ... എന്ത് സംഭവിക്കും ? അത് മാത്രമേ ഇപ്പോൾ കോണ്‍ഗ്രസിൽ സംഭവിച്ചുള്ളു. സുധീരൻ നാറുമെന്നല്ലാതെ കോണ്‍ഗ്രസ്‌ ഒരിക്കലും നന്നാവാൻ പോകുന്നില്ല !!!

    മറുപടിഇല്ലാതാക്കൂ
  2. ആപ്പിൾ കഥ തിരിച്ചു വച്ചു അല്ലേ പൊയ്മുഖം ? സത്യത്തിൽ അതാണ്‌ ശരി. അടുത്ത തെരഞ്ഞെടുപ്പിൽ ജനങ്ങൾ വിചാരിച്ചാൽ ഇങ്ങിനി വരാത്ത വണ്ണം കോണ്‍ഗ്രസ്സ് അപ്രത്യക്ഷമായിക്കൊള്ളും-

    മറുപടിഇല്ലാതാക്കൂ