2015, ജനുവരി 12, തിങ്കളാഴ്‌ച

കട ബാധ്യത

നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് ഏറ്റവും കൂടുതൽ കടക്കാരാകുന്നത് മലയാളികൾ. കടക്കാർ എന്നാൽ കടയുള്ളവരല്ല.കടം ഉള്ളവർ. കേരളത്തിലെ 50 ശതമാനം കുടുംബങ്ങളും കട ബാധ്യതയിൽ പെട്ടവർ ആണ്.നാഷണൽ സാമ്പിൾ സർവേ ഓഫീസ് നടത്തിയ ഒരു സർവെയിൽ ആണ് ഇക്കാര്യം കണ്ടുപിടിച്ചത്. ഓരോ 10 വർഷം കൂടുമ്പോഴും നടത്തുന്നതാണ്  ഈ സർവേ.  2012 ജൂണ്‍ 30  ആണ് ഇപ്പോഴത്തെ സർവേയുടെ അടിസ്ഥാന തീയതി. ഓരോ കേരളീയ കുടുംബവും ശരാശരി ഒന്നര ലക്ഷം രൂപ കട ബാധ്യത ഉള്ളവർ.

ഫ്ലാറ്റ്, വാഹനം,  വസ്തു, തുടങ്ങി എന്തെല്ലാം സാധനങ്ങൾ ആണ് നമ്മൾ വാങ്ങി കൂട്ടുന്നത്‌? ആവശ്യം ഉണ്ടോ എന്ന് ചിന്തിയ്ക്കാറില്ല.  ആവശ്യം വരുമ്പോൾ അല്ല അടുത്തത് വാങ്ങുന്നത്.പുതിയ മോഡൽ ഇറങ്ങുമ്പോൾ.  അതാണ്‌ മാനദണ്ഡം. കഴിഞ്ഞ ഒരു വർഷത്തിൽ  എത്ര മൊബൈൽ ഫോണ്‍ ആണ് ഓരോരുത്തരും  പുതുതായി വാങ്ങിയത്? അങ്ങിനെ ഓരോ സാധനനവും. പൊങ്ങച്ചം അതാണ്‌ ഒരു കാരണം.  മറ്റുള്ളവരെ കാണിയ്ക്കാൻ.

കേരളത്തിൽ ഇത് തുടങ്ങി വച്ചത് ഗൾഫുകാരാണ്. എണ്ണ പ്പണം കൊണ്ട്  പട പണ്ടാരം പോലുള്ള വീടുകൾ കെട്ടിയിട്ടു. കാർ വാങ്ങി.ഇതെല്ലാം ഒരു "സ്റ്റാറ്റസ് സിംബൽ" ആക്കി കൊണ്ട് നടന്നു. അതിനെ അനുകരിയ്ക്കാൻ ശ്രമിച്ച നാട്ടിലെ പാവങ്ങളായ പൊങ്ങച്ചക്കാർക്കു  സഹായവുമായി ബാങ്കുകൾ വന്നു. ചൂഷകരായ ബ്ലേഡ് മാഫിയകൾ വന്നു. വീട് കെട്ടാനും, കാറ് വാങ്ങാനും അവർ ലോണ്‍ കൊടുത്തു.  ഫ്രിഡ്ജ് വാങ്ങാനും ടി.വി. വാങ്ങാനും കമ്പനിക്കാരും കടകളും ലോണ്‍ കൊടുത്തു. കയ്യിൽ ഒരു ചില്ലി ഇല്ലെങ്കിലും എന്തും വാങ്ങാം എന്നൊരു സ്ഥിതി വന്നു. എല്ലാവരും അങ്ങിനെ സാധനങ്ങൾ വാങ്ങിക്കൂട്ടി. ഒരു കാർ വാങ്ങാൻ എടുത്ത  5 ലക്ഷം ലോണ്‍ അടച്ചു തീരുമ്പോൾ 7 ലക്ഷം ആകുമെന്ന് ആരും നോക്കാറില്ല. അങ്ങിനെയാണ് കടം കയറുന്നത്.  

ഇങ്ങിനെ കേരളത്തെ എത്തിച്ചതിൽ പ്രമുഖ പങ്ക് ഇവിടം ഭരിച്ച സർക്കാരുകൾക്ക് ആണ്.  കാർഷിക  മേഖലയെയും മറ്റു ഉൽപ്പാദന മേഖലയെയും തഴഞ്ഞു. കച്ചവടത്തിന് അവർ  പ്രാമുഖ്യം നൽകി.  എളുപ്പം കിട്ടുന്ന നികുതി ആയിരുന്നു സര്ക്കാരിന്റെ നോട്ടം. എല്ലാ വർഷവും നടത്തുന്ന 'ഗ്രാൻറ് കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവൽ'  നോക്കൂ. സമ്മാനവും മറ്റും നൽകി  ജനങ്ങളെ സാധനങ്ങൾ വാങ്ങാൻ  പ്രോൽസാഹിപ്പിയ്ക്കുകയാണ്. നികുതി കിട്ടും എന്ന ഒരു ദുഷ് ചിന്ത കൊണ്ടാണ് ഇങ്ങിനെ സാധനങ്ങൾ വാങ്ങാൻ പ്രേരിപ്പിയ്ക്കുന്നത്. ഈ പരസ്യങ്ങളും സമ്മാന പ്പെരു മഴയും കണ്ട്ബുദ്ധിയില്ലാത്ത ജനം വാങ്ങൽ തുടർന്നു.

അങ്ങിനെ ഇന്ത്യയിലെ ഒന്നാമത്തെ കട ബാധ്യതക്കാർ നമ്മൾ. ഏതായാലും ഫസ്റ്റ് കിട്ടിയല്ലോ. അത് മതി. 

7 അഭിപ്രായങ്ങൾ:

  1. കേരളത്തെ "ഈ അവസ്ഥയിൽ" എത്തിച്ചതിൽ ഒരു മുഖ്യ പങ്കു വഹിച്ചിരിക്കുന്നത് പ്രവാസി സമൂഹം തന്നെയെന്നതിൽ തർക്കമില്ല. ഗൾഫിൽ രണ്ടു വർഷം കൊണ്ട് സമ്പാദിച്ചതൊക്കെ നാട്ടിൽ വന്നു ഒറ്റമാസം കൊണ്ട് ചിലവാക്കാൻ പ്രവാസികൾക്കെ കഴിയൂ. പിന്നെ വീണ്ടും "കടക്കാരനായി" ഗൾഫിലേക്ക്...പൊങ്ങച്ചം എന്ന കലയെ ഒരു പരിധിവരെ വളർത്തിയത്‌ അല്ലെങ്കിൽ പ്രോത്സാഹിപ്പിച്ചത് ഈ കൂട്ടർ തന്നെ. ഇവരുടെ "സെലിബ്രിറ്റി" സ്റ്റൈലിലുള്ള ജീവിതം കണ്ടാണ്‌ ഇല്ലാത്തവരും "റാംഗ് നമ്പർ" ആകുന്നത്..

    നാട്ടിലെ ഒരു കൂട്ടർ 'പ്രവാസി'യെന്ന വാക്കിന് കൊടുത്തിരിക്കുന്ന വ്യാഘ്യാനം ഇപ്രകാരമാണ് : "പ്രയാസം അറിയാതെ വാസിക്കുന്നവൻ (വർ)"

    മറുപടിഇല്ലാതാക്കൂ
  2. ഐ. എന്ന ഞാൻ. ആ പെർഫ്യുമിന്റെ മനം മയക്കുന്ന ഗന്ധവും,റെഡ് ലേബലിന്റെ സിരകളെ മത്തു പിടിപ്പിയ്ക്കുന്ന വീര്യവും, ടേപ്പ് റിക്കോർഡറിൽ നിന്നും ഒഴുകിയെത്തുന്ന ഗാനവും എല്ലാം കൊണ്ട് നാട്ടുകാർ അവരുടെ അടിമകളായി. ആ ജീവിതത്തെ അനുകരിയ്ക്കാൻ കടം വാങ്ങി ഗൾഫ് കാരനോടൊപ്പം നാട്ടുകാരനും കടക്കാരനായി.

    മറുപടിഇല്ലാതാക്കൂ
  3. 5 സാധനം വേണ്ടിടത്ത് 50 സാധനം വാങ്ങുന്നവരാണ് മലയാളികൾ. അപ്പോൾ ഇതൊക്കെത്തന്നെ ഗതി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അപ്പു എന്ന സിനിമയിൽ ആലുമ്മൂടൻ പറയുന്നുണ്ട് , 'കുത്തു പാള, കുത്തു പാള' എന്ന്. അത് തന്നെ ആൾരൂപൻ ഇവരുടെ ഗതി.

      ഇല്ലാതാക്കൂ
  4. ഗള്‍ഫുകാരാണ് തുടങ്ങിവെച്ചത് എന്നതിനോട് യോജിക്കാന്‍ കഴിയുന്നില്ല. ഗള്‍ഫ് പണത്തിന്റെ വരവിനു മുന്‍പും ഉണ്ടായിരുന്നു ഇതൊക്കെ. അല്പം വേഗത കൂടിയത് ഗള്‍ഫ് പണത്തിന്റെ വരവോടെ ആണെന്ന് പറയാം. ഞാന്‍ ചെയ്യുന്ന തെറ്റിന് എന്റെ ആഗ്രഹത്തിന്റെ സാധൂകരണം ന്യായികരിക്കാന്‍ കണ്ടെത്തുന്ന കാരണങ്ങള്‍ ആണെന്നാണ്‌ എന്റെ പക്ഷം. കാരണം മറ്റൊരുവനെ കണ്ട് അവനെപ്പോലെ അനുകരിക്കാനും അത് നേടുന്നതിനുള്ള വഴികള്‍ തേടുന്നതും ശരിയായ രീതി അല്ലല്ലോ. ഗള്‍ഫ് പണം കേരളത്തിന്റെ കൂടുതല്‍ മേഖലകളില്‍ കാര്യമായ ചലനങ്ങള്‍ വരുത്തിയിട്ടുണ്ടെന്നത് വസ്തുത തന്നെ. അതിന്റെ സ്വാധീനം എല്ലാ രംഗങ്ങളിലുള്ളത് പോലെ ഇവിടേയും പ്രകടമാണ്.

    മറുപടിഇല്ലാതാക്കൂ
  5. ഗൾഫു കാരാണ് ആദ്യമായി വലിയ വീടുകൾ വയ്ക്കുന്നതും കാർ വാങ്ങുന്നതും.(പഴയ അംബാസ്സഡർ കാലം.)അത് കഴിഞ്ഞ് പത്തനംതിട്ട തിരുവല്ല ചെങ്ങന്നൂർ ബെൽട്ടിൽ അമേരിക്കൻ അച്ചായന്മാരും നഴ്സന്മാരും ഇതു തുടർന്നു. ക്രിയാത്മകം ആയി ഈ പണം ഉപയോഗിച്ചില്ല. കൃഷിയ്ക്കോ നമുക്ക് ആവശ്യമായ സാധനങ്ങൾ ഉദ്പ്പാദനത്തിനോ ഉപയോഗിച്ചില്ല. അവരെ കണ്ടു പഠിയ്ക്കാനോ അനുകരിയ്ക്കാനോ ആരും പറഞ്ഞില്ല. കടം കയറിയത് സ്വയം ഉണ്ടാക്കി വച്ച വിനയാണ് എന്നത് സത്യം തന്നെയാണ് രാംജി.

    മറുപടിഇല്ലാതാക്കൂ
  6. നാലു പുത്തന്‍ എങ്ങിനെ ഉണ്ടാക്കിയാലും മനുഷ്യസഹജമായ ആഡംമ്പരഭ്രമം മത്ത് പിടിപ്പിക്കുന്ന ആര്‍ത്തിയാണ് കാരണം. അതിനെ അവന്‍ കാണിക്കുന്നത് കണ്ടാണ്‌ എന്ന് ചിന്തിക്കുമ്പോള്‍ ശരിയായ കാരണത്തെ നമ്മള്‍ നിസ്സാരവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്.ബിബിന്‍.

    മറുപടിഇല്ലാതാക്കൂ